നോവല്‍
കക്കിചേരിയില്‍ ഒരു കന്യകാവിപ്ലവം... 37
പായീമ്മയുടെ കൈയില്‍ നിന്നും വെള്ളം വാങ്ങി അവള്‍ ആര്‍ത്തിയോടെ കുടിച്ചു. അവള്‍ക്കരുകില്‍ ഉദ്ദ്വേഗത്തോടെ നോക്കി നിന്ന അവരെ നോക്കി അവള്‍ വിക്കിവിക്കി പറഞ്ഞു.
"പായീമ്മേ ..!! ആ ഫോണ്‍ ഒന്നെടുത്തെ..?
പെട്ടെന്ന് അവള്‍ക്കരുകില്‍ നിന്നും തിരിഞ്ഞു പായീമ്മ എടുത്തുകൊടുത്ത ഫോണ്‍ അവള്‍ കൈകളില്‍ വാങ്ങി ധൃതിയില്‍ ദേവന്‍റെ ഫോണിലേയ്ക്ക് വിളിച്ചു. പിന്നെ പായീമ്മയുടെ നേരെ അത് വച്ച് നീട്ടി അവള്‍ പറഞ്ഞു.
"പറയ്... പായീമ്മാ അച്ഛനോട് എത്രയും വേഗം ഇവിടെ വരാന്‍ പറയ്...!! എനിക്ക്.. എനിക്കെന്തോ വല്ലാണ്ട് തോന്നുന്നു..."
പറഞ്ഞിട്ടവള്‍ നെഞ്ചത്ത് അമര്‍ത്തിപ്പിടിച്ചു. കന്യകയുടെ ഭാവം കണ്ട പായീമ്മ പെട്ടെന്ന് തന്നെ ആ ഫോണ്‍ വാങ്ങി ദേവനോട് സംസാരിച്ചു. പായീമ്മയുടെ വാക്കുകള്‍ കാതില്‍ വീണ ഉടനെ ദേവന്‍ വണ്ടി റോഡിന്‍റെ ഓരം ചേര്‍ത്ത് നിര്‍ത്തി. അവര്‍ ആ ഫോണ്‍ കന്യയുടെ കൈയില്‍ കൊടുക്കുമ്പോഴേയ്ക്കും ദേവന്‍ നിരത്തില്‍ നിന്നും വണ്ടി തിരിച്ച് വീട്ടിലേയ്ക്ക് വരാന്‍ തുടങ്ങി. പായീമ്മ കന്യയുടെ അരുകിലേയ്ക്ക് ഇരുന്നു. അവളുടെ തളര്‍ന്ന മുഖം കൈകളില്‍ ചേര്‍ത്ത് പിടിച്ചു അവര്‍ ചോദിച്ചു.
"എന്താ... മോളെ..??? എന്തുപറ്റി എന്‍റെ കുട്ട്യോള്‍ക്ക്..?? പാറുവിനെ പോലെ മോള്‍ക്കും എന്താ പെട്ടെന്നിങ്ങനെ...??
കന്യക സ്നേഹത്തോടെ അവരെ നോക്കി. പിന്നെപ്പറഞ്ഞു. "ഒന്നൂല്യ.. പായീമ്മേ മനസ്സ് വല്ലാണ്ട് തളരുന്നു... പിടിച്ചു നില്‍ക്കാന്‍ കഴിയുന്നില്ല കന്യക്ക്..!!!
"എന്താ മോളെ..?? എന്താ അതിനു കാരണം..?? അതല്ലേ അമ്മ ചോദിക്കണേ..???
കന്യക അവരെ നോക്കുക മാത്രം ചെയ്തു. പിന്നെ ഒരു നെടുവീര്‍പ്പോടെ അവള്‍ സോഫയിലേയ്ക്കു ചാരിയിരുന്നു.
*****************
ആശുപത്രിക്കിടക്കയില്‍ പാറുവിനരുകില്‍ നന്ദന തളര്‍ന്നിരുന്നു. മനസ്സില്‍ തുളുമ്പിനില്‍ക്കുന്ന വികാരങ്ങളുടെ വേലിയേറ്റം അവളെ നിമിഷങ്ങള്‍ കഴിയുംതോറും വീണ്ടും വീണ്ടും തളര്‍ത്തിക്കൊണ്ടിരുന്നു. കിടക്കയുടെ ഓരം തലവച്ച് കിടക്കുമ്പോള്‍ അവള്‍ മനസ്സില്‍ ഓര്‍ത്തെടുത്തു. ഇനി ഇവളെ വീട്ടില്‍ ഇങ്ങനെ നിര്‍ത്താന്‍ പാടില്ല. കഴിയുന്നതും വേഗം ഒരു പയ്യനെ കണ്ടെത്തി ഇവളുടെ വിവാഹം നടത്തണം. അല്ലെങ്കില്‍ അവളുടെ മനസ്സില്‍ ഏറ്റ ഈ മുറിവ് ഉണങ്ങില്ല. അത് പടര്‍ന്ന് അവളെയും താണ്ടി, തങ്ങളിലേയ്ക്ക് പടരുന്ന ഒരു ദിനം വരും. മനസ്സിലുള്ളത് ആരോടും പറയാതെ കൊണ്ടുനടക്കുന്ന ഇവള്‍ വീണ്ടും ഇതിന് ഉത്തരവാദി ആരാണോ അവനിലേയ്ക്കു മെല്ലെമെല്ലെ നടന്നുപോയാലോ..??
വിചാരങ്ങള്‍ അവളെ ഭ്രാന്ത് പിടിപ്പിച്ചു. തന്‍റെ ഇരുകരങ്ങളും ചെന്നിയില്‍ ചേര്‍ത്ത് പിടിച്ച് അവള്‍ കരഞ്ഞു. ഒപ്പം എന്തെന്നില്ലാതെ അവള്‍ പിറുപിറുത്തു. "ഈശ്വരാ.. എനിക്ക് ഭ്രാന്ത് പിടിക്കുമോ..?? ഉള്ളില്‍ നിന്നും അലച്ചുവന്ന തേങ്ങല്‍ പുറത്ത് പോകാതെ അവള്‍ അടക്കിപ്പിടിച്ചു. എന്നിട്ടും നിയന്ത്രണം വിട്ടു അതില്‍ ഒന്ന് പുറത്തേയ്ക്ക് വീണു. ആ നേര്‍ത്ത ശബ്ദംകേട്ട് പാറു തളര്‍ച്ചയോടെ കണ്ണുകള്‍ തുറന്നു. ഉണര്‍ന്ന ആദ്യകാഴ്ചയില്‍ തന്നെ അരുകില്‍ ഇരുന്നു കരയുന്ന അമ്മ അവളുടെ നെഞ്ചില്‍ ഒരു നൊമ്പരമായി. കഴിയില്ലെങ്കിലും അവള്‍ വലതുകരം ഉയര്‍ത്തി അമ്മയുടെ കൈകളില്‍ മെല്ലെ തലോടി. നന്ദന നിറഞ്ഞ കണ്ണുകളോടെ അവളെ നോക്കി. പാറുവിന്‍റെ ദയനീയ മുഖം നന്ദനയുടെ ഉള്ളില്‍ കൊളുത്തിവലിച്ചു. അപ്പോള്‍ അമ്മയെ നോക്കി പരസ്പരം ഒട്ടിനിന്ന ചുണ്ടുകള്‍ മെല്ലെ അനക്കി പാറു ചോദിച്ചു.
"ഒരു തെറ്റ് പറ്റിപ്പോയി അമ്മേ..!! അമ്മ എന്നെ ഇങ്ങനെ വെറുക്കല്ലേ..!! ആദ്യത്തേതും അവസാനത്തേതുമായി ഈ തെറ്റ് അമ്മയ്ക്ക് പൊറുത്തോടെ അമ്മെ..??
പാറുവിന്‍റെ നിറഞ്ഞ കണ്ണുകള്‍ നോക്കി നന്ദന ആവാം എന്ന് തലകുലുക്കി. ഒപ്പം മകളുടെ വരണ്ട കവിളില്‍ തണുത്ത കൈകള്‍ ചേര്‍ത്ത് തലോടി. അമ്മയുടെ കൈയിലേയ്ക്ക് പാറു തന്‍റെ ചുണ്ടുകള്‍ ചേര്‍ത്തു. നന്ദനയ്ക്ക് പിന്നെ മനസ്സ് അടക്കിപ്പിടിക്കാന്‍ കഴിഞ്ഞില്ല. തന്‍റെ കരങ്ങള്‍ ചേര്‍ത്ത് വായപൊത്തി, കിടക്കയിലേയ്ക്ക് തലചായ്ച്ച് അവള്‍ തേങ്ങിക്കരഞ്ഞു. മിഴികള്‍ മച്ചിലേയ്ക്ക് നട്ട് കിടന്ന പാറുവിന്‍റെ കവിളിണകളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീര്‍ തലയണയില്‍ മെല്ലെ അലിഞ്ഞുചേര്‍ന്നു.
*************
ദേവന്‍റെ വണ്ടി ദേവനന്ദനത്തില്‍ അതിവേഗം വന്നു നിന്നു. അതിന്റെ വാതില്‍ തുറന്നു പുറത്തേയ്ക്ക് ചാടിയ അയാള്‍ ഒരു കിതപ്പോടെ വീടിനകത്തേയ്ക്ക് പാഞ്ഞുചെന്നു. സോഫയില്‍ തളര്‍ന്നിരിക്കുന്ന കന്യകയുടെ അടുത്തേയ്ക്ക് ചെന്നു മുറിഞ്ഞ വാക്കുകളാല്‍ അയാള്‍ ചോദിച്ചു.
"എന്താ... പൊന്നുമോളെ..?? ന്‍റെ പൊന്നുമോള്‍ക്ക് എന്താ പറ്റിയേ..??
അച്ഛനോട് മറുപടി പറയാന്‍ കന്യകയ്ക്ക് കഴിഞ്ഞില്ല. അച്ഛന്റെ നേരെ എഴുന്നേറ്റു നിന്നവള്‍ പൊട്ടിക്കരഞ്ഞു. ദേവന്‍ മകളെ കെട്ടിപ്പിടിച്ചു. അവളുടെ താടിയില്‍ പിടിച്ചുയര്‍ത്തി അയാള്‍ ചോദിച്ചു. "എന്തുപറ്റി കന്യൂട്ടി...??? എന്താ അച്ഛന്റെ മോളിങ്ങനെ തളര്‍ന്നുപോയത്...??
കന്യക അച്ഛനെ ചേര്‍ത്തുപിടിച്ചു. ദേവന്‍ ഒന്നും മനസ്സിലാകാതെ പായീമ്മയെ നോക്കി. അവര്‍ അച്ഛനെയും മകളെയും നോക്കി അപ്പോഴും ഒന്നും മനസ്സിലാകാതെ അന്തംവിട്ടു നിന്നു. കന്യക അച്ഛനില്‍ നിന്നും മെല്ലെ മാറി. പിന്നെ അവള്‍ പറഞ്ഞു.
"എന്താന്നറിയില്ല്യ...അച്ഛാ... പെട്ടെന്ന് ഞാനങ്ങ് തളര്‍ന്നുപോയി". അവളുടെ വാക്കു കേട്ടു ദേവന്‍ അവളെ ചേര്‍ത്ത് പിടിച്ചുകൊണ്ട് ആ സോഫയിലേയ്ക്ക് തന്നെ ഇരുന്നു. കന്യക അച്ഛന്റെ തോളില്‍ ചാരി ഇരുന്നു. പായീമ്മ അടുക്കളയിലേയ്ക്ക് പോയി. ദേവന്‍ തന്‍റെ പോക്കറ്റില്‍ നിന്നും ഫോണ്‍ എടുത്തു നന്ദനയുടെ ഫോണിലേയ്ക്ക് വിളിച്ചു. കൈയിലിരുന്നു ചിമ്മുന്ന ഫോണില്‍ നോക്കി നന്ദന ചുണ്ടുകള്‍ ചലിപ്പിച്ചു.
"ദേവേട്ടന്‍..." പിന്നെയവള്‍ ആലോചിച്ചുകൊണ്ട് ഫോണ്‍ അറ്റന്‍ഡ് ചെയ്തു. നന്ദന സ്നേഹത്തോടെ പറഞ്ഞു.
"ഞങ്ങള് വരാം ദേവേട്ടാ...!! മോളുടെ വയര്‍ ഒന്ന് ക്ലീന്‍ ചെയ്തു. ഒത്തിരി ക്ഷീണം ഉണ്ടവള്‍ക്ക്. ഹും.. എന്തേലും ആഹാരത്തില്‍ നിന്നും ഉണ്ടായതാവും. അത് തന്നെയാ ഡോക്ടറും പറയണേ...!! ഇല്ല്യ ദേവേട്ടന്‍ വരണ്ട ഞങ്ങള് അങ്ങ് വന്നേയ്ക്കാം.."
നന്ദനയുടെ വാക്കുകള്‍ക്ക് ദേവന്‍ മറുപടി പറഞ്ഞു. ആശുപത്രിയില്‍ നിന്നും പുറപ്പെടാറാകുമ്പോള്‍ നീ വിളിച്ചോളൂ നന്ദന. ഞാനും കന്യൂട്ടിയും കൂടി വരാം.."
നന്ദന സമ്മതിച്ചുകൊണ്ട് മൂളി. ദേവന്‍ ഫോണ്‍ തന്‍റെ കീശയിലേയ്ക്ക് തന്നെ തിരികെവച്ചു. കന്യക സ്നേഹത്തോടെ വീണ്ടും ദേവനെ കെട്ടിപ്പിടിച്ചു. ദേവന്‍ ഇരിപ്പിടത്തില്‍ നിന്നും പിന്നെ അനങ്ങിയില്ല. മകളുടെ മൂര്‍ദ്ധാവില്‍ അമര്‍ത്തിചുംബിച്ചുകൊണ്ട് അയാള്‍ അങ്ങിനെ ഇരുന്നു. സമയം മെല്ലെ നീങ്ങി.
**************
ശരത്തിന്‍റെ വണ്ടി വീണ്ടും ദേവനന്ദനത്തിന്‍റെ മുറ്റത്ത് വന്നു നിന്നു. അതില്‍ നിന്നും പുറത്തിറങ്ങിയ അയാള്‍ സിറ്റ്ഔട്ടില്‍ കയറി നിന്നുകൊണ്ട് കാള്ളിംഗ് ബെല്ലില്‍ വിരല്‍ അമര്‍ത്തി. ദേവന്‍ അപ്പോള്‍ തന്‍റെ തോട്ടത്തില്‍ ആയിരുന്നു. പോലിസ് വണ്ടി കണ്ടുകൊണ്ട് അയാള്‍ വീടിന്‍റെ മുറ്റത്തേയ്ക്ക് നടന്നു വന്നു. സ്വിച്ചില്‍ കൈവച്ച് വാതില്‍ തുറക്കുന്നതും പ്രതീക്ഷിച്ചുകൊണ്ട് നിന്ന അയാളുടെ പിന്നില്‍ നിന്നും ദേവന്‍ ചോദിച്ചു.
"എന്താ ശരത് സാറേ... വീണ്ടും ഈ വഴിയ്ക്ക്...??
പുറകിലെ സ്വരം കേട്ടു അയാള്‍ തിരിഞ്ഞു നോക്കി. ദേവനെക്കണ്ട അയാള്‍ വെളുക്കെചിരിച്ചുകൊണ്ട് പറഞ്ഞു.
"ഒന്നുമില്ല. പനീര്‍ വധക്കേസുമായി ബന്ധപ്പെട്ട് കന്യകയില്‍ നിന്നും ചില വിവരങ്ങള്‍ കൂടി എനിക്ക് കിട്ടാനുണ്ട്..."
അപ്പോഴേയ്ക്കും കന്യക വാതിലിനരുകിലെ ജനാലയിലൂടെ ശരത്തിനെ കണ്ടിരുന്നു. അവളുടെ ഉള്ളം വല്ലാതെ പിടച്ചു. അവള്‍ ചിന്തിച്ചു. "ഇനി എന്താവും ഇയാള്‍ ചോദിക്കുക". ചിന്തിച്ചുവെങ്കിലും മുറ്റത്തെ ദേവന്‍റെ സാന്നിധ്യം അവള്‍ക്ക് ആശ്വാസം നല്‍കി. മനസ്സില്‍ ധൈര്യം സംഭരിച്ചുകൊണ്ട് അവള്‍ വാതില്‍ തുറന്നു. അതിനരുക് ചേര്‍ന്ന് നിന്ന അവള്‍ക്കരുകിലൂടെ ശരത് വീട്ടിനുള്ളിലേയ്ക്ക് കയറി. ദേവന്‍ മുറ്റത്തെ പൈപ്പിന്‍ ചുവട്ടിലേയ്ക്കു നടന്നു. ഹാളിലെ ഇരിപ്പിടത്തില്‍ ഉപവിഷ്ടനായ ശരത്തിനെ കന്യക ഒന്ന് നോക്കി. അവളുടെ ദീപ്തമായ കണ്ണുകളില്‍ ഒരുനിമിഷം വീണ്ടും അവന്‍റെ കണ്ണുകള്‍ ഉടക്കി നിന്നു. കന്യകയെന്ന ബുദ്ധിമതിയ്ക്ക് അത് തന്നെ ധാരാളമായിരുന്നു. തന്‍റെ മുന്നിലിരിക്കുന്നത് ഉയര്‍ന്ന ഒരു പോലിസ് ഉദ്യോഗസ്ഥന്‍ എന്ന ചിന്തപോലും വിട്ടു കുട്ടിത്തം മാറാത്ത അവള്‍, ദേവന്‍ പടിക്കെട്ടുകള്‍ താണ്ടി ഉള്ളില്‍ വരുന്നതിനു മുന്നേ ശരത്തിനോട് ഒരു ചോദ്യം പതിയ സ്വരത്തിലെറിഞ്ഞു.
"എന്താ ശരത്തേട്ടാ... എന്നോടെന്താ ഇനിയും ചോദിക്കാനുള്ളത്...???
അവളുടെ വിളി അയാളില്‍ ഞെട്ടല്‍ ഉണ്ടാക്കി. അവന്‍ എന്തെങ്കിലും പറയും മുന്‍പേ അവള്‍ വീണ്ടും പറഞ്ഞു. രാജശേഖര്‍ അങ്കിളിന്റെ കൂട്ടുകാരന്‍ അല്ലെ അതാ അങ്ങിനെ തന്നെ ഞാന്‍ വിളിച്ചത്...!!
കന്യക ഇത് പറയുമ്പോള്‍ അവന്‍റെ നാവില്‍ വെള്ളം വറ്റി. മടികൂടാതെ അവന്‍ ചോദിച്ചു. "കുടിക്കാന്‍ കുറച്ചു വെള്ളം..." കന്യക ഒട്ടും സമയം കളയാതെ വിളിച്ചു. "പായീമ്മേ..." അടുക്കള പടിയില്‍ വിളികേട്ട് എത്തിയ അവരോട് അവള്‍ ആംഗ്യഭാഷയില്‍ വെള്ളത്തിനായി പറഞ്ഞു. അപ്പോഴേയ്ക്കും ദേവന്‍ കാലുകഴുകി അകത്തേയ്ക്ക് വന്നു. ശരത്തിനരുകില്‍ കസേരയിലേയ്ക്ക് ഇരുന്ന ദേവന്‍ ചോദിച്ചു.
"എന്താ സാറേ... ആരാണ് കൊന്നത് എന്ന് എന്തെങ്കിലും തെളിവ് ലഭിച്ചോ പോലീസിന്..??
"ഇല്ല ദേവന്‍... പക്ഷെ, ഇവിടുത്തെ കന്യക പറഞ്ഞത് പോലുള്ള കാര്യങ്ങള്‍ അല്ല എനിക്ക് സേനനില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്...!!! ശരത് പറഞ്ഞു. ദേവന്‍ ഒട്ടും ഭാവമാറ്റമില്ലാതെ ചോദിച്ചു.
"പിന്നെ എന്താ അവന്‍ പറഞ്ഞേ..??
"അവന്‍ കന്യകയെ വിളിച്ചിട്ടില്ല എന്നാ പറയുന്നത്..." ശരത്തിന്‍റെ വാക്കുകള്‍ കേട്ടു ദേവന്‍ മൌനമായിരുന്നു. അപ്പോള്‍ കന്യക ചോദിച്ചു.
"അപ്പോള്‍ സാറ് പറയുന്നത് ഞാനാണ് പനീറിനെ കൊന്നതെന്നാണോ..???
ശരത് മിഴികള്‍ ഉയര്‍ത്തി അവളെ നോക്കി. അപ്പോള്‍ കന്യക വീണ്ടും പറഞ്ഞു.
"എന്‍റെ പൊന്നു ശരത് സാറേ...!! ഇന്നുവരെ കൊന്ന ഒരുത്തനും അത് സമ്മതിച്ചിട്ടില്ല. അല്ലെങ്കില്‍ തന്നെ എന്നെ വിളിച്ചത് സേനന്‍ അല്ലെങ്കിലോ..?? ഈ പനീര്‍ തന്നെയാണെങ്കിലോ..?? പിന്നെ... ഞാനീ പനീറിനെ കണ്ടിട്ടില്ല. എനിയ്ക്കോ എന്‍റെ കുടുംബത്തിനോ ഈ പനീറുമായി ഒരു ബന്ധോമില്ല. ആകെയുള്ളത് ആ സേനന്‍ എന്ന തമിഴനുമായാ.. തമിഴില്‍ പറഞ്ഞപ്പോള്‍ എനിക്ക് തോന്നീത് സേനന്‍ തന്നെയാവും വിളിച്ചത് എന്ന് തന്നെയാ. പോരെങ്കില്‍ അപ്പ ആശുപത്രിയില്‍ ആയേപ്പിന്നെ അയാളിവിടെ തുണി ഇസ്തിരിയിടാന്‍ വന്നിട്ടുമില്ല...!! പിന്നെ ഈ പാവപ്പെട്ട പെണ്‍കുട്ടീടെ പുറകെ ഇതുതന്നെ പറഞ്ഞോണ്ട് നടക്കുന്ന സമയത്ത് ആരാണ് അത് ചെയ്തോന്ന് കണ്ടുപിടിച്ചൂടെ...?? അല്ലെങ്കില്‍ തന്നെ സാറിന് ചിന്തിച്ചൂടെ, മാധ്യമങ്ങള്‍ എല്ലാം പറഞ്ഞതല്ലേ.. സാധാരണയിലും കവിഞ്ഞ തടിമിടുക്കുള്ള അയാളെ ഒറ്റയ്ക്ക് ഒരാണിന് പോലും കൊല്ലാന്‍ കഴിയില്ല്യ എന്ന്... എന്നിട്ടാണോ ഇത്തിരിപ്പോന്ന ഈ എന്നെയിങ്ങനെ സംശയിച്ചു സാറ് വെറുതെ സമയം കളയുന്നത്...!!!
കന്യകയുടെ വാക്കുകള്‍ വീണ്ടും അവനെ തളര്‍ത്തി. ഇരിപ്പിടത്തില്‍ നിന്നും അവന്‍ ചാടിയെഴുന്നേറ്റു. പിന്നെ മനസ്സിന്‍റെ ധൈര്യം കൈവിടാതെ അവന്‍ അവളോട് പറഞ്ഞു.
"കന്യകേ... മാധ്യമങ്ങള്‍ എന്ത് പറഞ്ഞാലും ഞാന്‍ വിശ്വസിക്കുന്നു. ഇതൊരു സാധാരണ മരണമല്ല. അവനെ കൊന്നിരിക്കുന്നത് ഒരു പെണ്ണാണ്. ബുദ്ധിമതിയായ ഒരു പെണ്ണ്. ഇന്നല്ലെങ്കില്‍ നാളെ ഞാന്‍ അവളെ കണ്ടുപിടിച്ചിരിക്കും..."
പറഞ്ഞുകൊണ്ട് അയാള്‍ പായീമ്മ വച്ചുനീട്ടിയ വെള്ളം പോലും വാങ്ങാതെ വാതില്‍പ്പടി കടന്നു വേഗം പുറത്തേയ്ക്ക് നടന്നു. ആ വണ്ടി അവിടെ നിന്നും തിരിഞ്ഞുപോകുന്നതും നോക്കി കന്യക നിന്നു. അവളുടെ മനസ്സ് ശാന്തമായി തന്നെയിരുന്നു. തിരികെ ഹാളിലേയ്ക്ക് വന്നു ചുവരിലെ കലണ്ടറില്‍ നോക്കി, അവളെത്തന്നെ നോക്കിയിരുന്ന ദേവനെ നോക്കി പറഞ്ഞു.
"അച്ഛാ... ഇനി നാല്‍പ്പത്തഞ്ചു ദിനം കൂടിയേ ഉള്ളൂ. കക്കിചേരിയിലെ ദേവീക്ഷേത്രത്തിലെ തീവട്ടി തുള്ളലിന്. പിന്നെയവള്‍ വിരലുകള്‍ കൊണ്ട് ചില കണക്കുകള്‍ കൂട്ടിപ്പറഞ്ഞു. ഈ വര്‍ഷംഅച്ഛന്റെ മോള് തുള്ളുവാ.. ദേവീടെ മുന്നില്. എനിക്കതിന് കഴിയും..."
(തുടരും)
ശ്രീ വര്‍ക്കല
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ