2015 മാർച്ച് 19, വ്യാഴാഴ്‌ച



നോവല്‍
കക്കിചേരിയില്‍ ഒരു കന്യകാവിപ്ലവം... 42

ഒരു നിമിഷം ഏവരും ഒന്ന് പകച്ചുവെങ്കിലും, പെട്ടെന്ന് തന്നെ ആള്‍ക്കൂട്ടത്തില്‍ നിന്നും പോലിസ് കന്യകയെ സമീപിച്ചു. തങ്ങളുടെ കണ്‍മുന്നില്‍ നടന്ന ഒരു കൊലപാതകം നീതിപാലകര്‍ എന്ന നിലയില്‍ കണ്ടില്ല എന്ന് നടിയ്ക്കുവാന്‍ അവര്‍ക്ക് കഴിയില്ലല്ലോ. എസ്.ഐ. രാജശേഖര്‍ അവളെ സമീപിച്ച് അരുകിലേയ്ക്ക് മുട്ടുകുത്തിയിരുന്നു. പിന്നെ അയാള്‍ ദയനീയമായി ദേവനെ നോക്കി.  ദേവന്‍ യാചനയോടെ രാജശേഖറെയും. പാറുവും ഇന്ദിരയും ഇതെല്ലാം കണ്ട് തളര്‍ന്നുപോയ നന്ദനയെ താങ്ങിപ്പിടിച്ച്‌ പെണ്‍കുട്ടികള്‍ ഒരുങ്ങുന്ന മുറിയ്ക്ക് പുറത്ത് പടിക്കെട്ടിന് അരുകിലായി കൊണ്ടുവന്നിരുന്നു. നന്ദനയില്‍ നിന്നും ഒരു തേങ്ങല്‍ മാത്രം  പുറത്തേയ്ക്ക് വന്നു. ഇടയ്ക്കിടെ അവള്‍ ഒരു വിലാപമെന്നോണം പതിയെ പറഞ്ഞു.

"അമ്മേ..!!! മഹാമായേ..!! ഇക്കണ്ട കാലം മുഴുവന്‍ ഞാന്‍ ന്‍റെ കുട്ടിയെ വളര്‍ത്തിയത് നിന്‍റെ മുന്നില്‍ ഇങ്ങനെ ജീവിതം ഒടുക്കാനായിരുന്നുവോ..?? നിനക്കായി, നിന്‍റെ സംതൃപ്തിയ്ക്കായി ഞാന്‍ വച്ചൂട്ടിയ ഒരു വയര്‍ പോലും എനിയ്ക്കാകെ പ്രാര്‍ത്ഥിച്ചില്ലല്ലോ..!!! അമ്മേ..!! ദേവീ..." അരുകിലിരുന്ന ഇന്ദിരയോ, പാറുവോ ഒന്നും മിണ്ടാന്‍ കഴിയാതെ തരിച്ചിരുന്നു പോയി.

പുരുഷാരം നിശ്ചലം നിന്നു. ദേവന്‍റെ നെഞ്ചകം താളം തെറ്റി വിറയ്ക്കാന്‍ തുടങ്ങി. അയാള്‍ക്ക്‌ തന്‍റെ പാദങ്ങള്‍ മുന്നോട്ടു ഒന്ന് ചലിപ്പിക്കാന്‍ പോലും കഴിയുന്നില്ല. ഇരുകണ്ണുകളിലും നിറഞ്ഞുകവിഞ്ഞ കണ്ണുനീര്‍ അയാളുടെ കവിളിലൂടെ താഴേയ്ക്ക് അടര്‍ന്നുവീണുകൊണ്ടിരുന്നു. നിമിഷങ്ങള്‍ നീങ്ങിയിട്ടും കന്യക കാല്‍മുട്ടുകളില്‍ അങ്ങിനെ തന്നെയിരുന്നു. അവളിലെ നിശ്വാസം പോലും ആര്‍ക്കും കേള്‍ക്കുവാന്‍ കഴിഞ്ഞിരുന്നില്ല. ആടിത്തളര്‍ന്ന് വിറച്ച അവളുടെ ഇളം ശരീരം അപ്പോഴും ശരീരത്തില്‍ ഒട്ടിപ്പിടിച്ചിരുന്ന അവളുടെ വസ്ത്രങ്ങള്‍ നനച്ചുകൊണ്ടേയിരുന്നു. അരുകില്‍ ചലനമറ്റ് കിടന്ന സേനന് ചുറ്റും ആളുകള്‍ നിരന്ന് നില്‍ക്കാന്‍ തുടങ്ങി. പോലീസുകാരും അതിനരുകില്‍ രാജശേഖറുടെ ഒരു വാക്കിനായി കാത്തുനില്‍പ്പുണ്ടായിരുന്നു.

മിനുട്ടുകള്‍ നീണ്ട മൌനത്തിനൊടുവില്‍, രാജശേഖര്‍ കന്യകയുടെ തളര്‍ന്ന തോളില്‍ മെല്ലെ കൈവച്ചു. എന്നിട്ടും അവളില്‍ ഒരു ചലനവും ഉണ്ടായിരുന്നില്ല. അതോടെ അയാളില്‍ തെല്ലു സംശയമുണര്‍ന്നു. അല്‍പ്പം ശക്തിയോടെ അയാള്‍ അവളെ കുലുക്കിവിളിച്ചു.

"മോളെ...!!! കന്യകേ..."

പക്ഷെ, രാജശേഖറുടെ വിളി കന്യക കേട്ടതേയില്ല. ഒപ്പം അവള്‍ മുഖം മറഞ്ഞ് അഴിഞ്ഞു വീണുകിടന്നിരുന്ന കാര്‍കൂന്തലോട് കൂടി അയാളിലേയ്ക്ക് ചരിഞ്ഞുവീണു. അപ്പോഴും,  അവളുടെ അടഞ്ഞിരുന്ന കണ്ണുകള്‍ തളര്‍ന്നുകിടന്ന ആ മുഖത്തിന്‌ അതീവകാന്തി നല്‍കിയിരുന്നു. നിശ്ചലം തന്‍റെ കൈകളില്‍ കിടക്കുന്ന കന്യകയുടെ മുഖത്തേയ്ക്ക് ഒരു നിമിഷം നോക്കിയിട്ട് എസ്. ഐ. രാജശേഖര്‍ അരുകില്‍ നില്‍ക്കുന്ന പുരുഷന്മാരെ നോക്കി വിളിച്ചുപറഞ്ഞു.

"എന്ത് കാണുവാടാ നിങ്ങളെല്ലാരും..!!! ആരേലും പോയി ഒരു തുള്ളി വെള്ളം കൊണ്ടുവാ...!!!"

അയാളുടെ ഒച്ചത്തിലുള്ള വിളികേട്ട് ചിലര്‍ അപ്പോള്‍ തന്നെ ക്ഷേത്രത്തിലെ ഊട്ടുപുരയുടെ അടുത്തേയ്ക്ക് ഓടി. നിമിഷങ്ങള്‍ക്കുള്ളില്‍ ഒരു പാത്രം നിറയെ വെള്ളവുമായി അവര്‍ തിരികെയെത്തി. രാജശേഖര്‍ ധൃതിയില്‍ അത് വാങ്ങി തന്‍റെ കൈയില്‍ പകര്‍ന്ന് കന്യകയുടെ മുഖത്തേയ്ക്ക് ശക്തിയായി കുടഞ്ഞു. തണുത്ത ജലം മുഖത്തേയ്ക്കു വീണതോടെ അവള്‍ കണ്ണുകള്‍ വെട്ടിതുറന്നു. പിന്നെ അശക്തയെന്നപോലെ തന്‍റെ ചുറ്റും നോക്കി.  രാജശേഖര്‍ വേദനയോടെ ചോദിച്ചു.

"എന്താ... പൊന്നുമോളെ നീയീ കാട്ടിക്കൂട്ടിയത്...???

"ങേ..!! അവളില്‍ ഒരു ഞെട്ടല്‍ ഉണ്ടായി. അതോടൊപ്പം തന്നെ ഒന്നും അറിയാത്തപോലെ അവള്‍ ചോദിച്ചു.

"എന്താ അങ്കിള്‍..??? എന്താ ഉണ്ടായേ..?? ഞാനായിരുന്നില്ലേ അവസാനത്തെ പെണ്‍കുട്ടി..?? ഞാനായിരുന്നില്ലേ അങ്കിള്‍ അവസാനത്തെ പെണ്‍കുട്ടി..???

പിന്നെയവള്‍ അയാളുടെ കണ്ണുകളിലേയ്ക്ക് നോക്കി വീണ്ടും ചോദിച്ചു.

"എവിടെ അങ്കിള്‍... ന്‍റെ അമ്മയും അച്ഛനും എവിടെ...?? ന്‍റെ പാറൂച്ചി എവിടെ..?? എനിയ്ക്ക് വല്ലാണ്ട് ദാഹിയ്ക്കുന്നു..."

രാജശേഖര്‍ കന്യകയുടെ ചോദ്യങ്ങള്‍ കേട്ട് ഒന്ന് ഞെട്ടി. പിന്നെയയാള്‍ കൈയിലിരുന്ന പാത്രത്തിലെ ജലം അവള്‍ക്ക് കുടിയ്ക്കാന്‍ കൊടുത്തു. കന്യക അത് വാങ്ങുമ്പോള്‍ അയാള്‍ മെല്ലെ അവിടെനിന്നും എഴുന്നേറ്റു. ഏവരും കന്യകയുടെ ചോദ്യം കേട്ടു പകച്ചുനിന്നു. രാജശേഖര്‍ ദേവന് അരുകിലേയ്ക്ക് ചെന്നു. ദേവന്‍ ഉദ്ദ്വേഗത്തോടെ അയാളെ നോക്കി. ദേവന്‍റെ തോളില്‍ കൈവച്ച് ഒരു നിമിഷം മൌനം പൂണ്ട് നിന്ന രാജശേഖറെ നോക്കി പതിയെ ചോദിച്ചു.

"സാര്‍...!! എന്‍റെ മോളെ രക്ഷിയ്ക്കണം. എങ്ങിനെയെങ്കിലും എന്‍റെ മോളെ രക്ഷിയ്ക്കണം..!! ഞങ്ങളുടെ എല്ലാം വിറ്റ് പെറുക്കി ഈ ദേശം വിട്ടു എങ്ങോട്ടെങ്കിലും ഞാന്‍ പോയേക്കാം. എന്നാലും ന്‍റെ പൊന്നുമോള്‍ ഒരു കൊലപാതകിയായി ഈ നാട്ടില്‍ അറിയപ്പെടുന്നത് കാണാന്‍ എന്നെക്കൊണ്ടാവില്ല..."

രാജശേഖര്‍ ദേവനെ നോക്കി നിശ്ചലം നിന്നു. പിന്നെ ആള്‍ക്കൂട്ടത്തില്‍, ഒഴിഞ്ഞ് നിന്നിരുന്ന, ഏതാപത്തിലും ദേവനരുകിലേയ്ക്ക് ഓടിയെത്തുന്ന "അവനെ" ഒന്ന് നോക്കി. അവന്‍ പെട്ടെന്ന് രാജശേഖറുടെ അരുകിലേയ്ക്ക് വന്നു. രാജശേഖര്‍ അവന്‍റെ ചെവികളില്‍ എന്തോ പറഞ്ഞു. അത് കേട്ടുകൊണ്ട് അവന്‍ ആള്‍ക്കൂട്ടത്തിനിടയിലേയ്ക്ക് നടന്നു പോയി. ദേവനരുകില്‍ നിന്നും തിരിഞ്ഞ രാജശേഖര്‍ പിന്നെ അവിടെ കൂടിനിന്ന പുരുഷാരത്തെ നോക്കി തെല്ലുച്ചത്തില്‍ പറഞ്ഞു.

"നിങ്ങളെല്ലാപേരും കണ്ടതാണ് ഇവിടെ നടന്നതെല്ലാം. ഈയിരിക്കുന്ന പെണ്‍കുട്ടി ഒരുപക്ഷെ ഇവിടെ കൂടിനില്‍ക്കുന്ന നിങ്ങളില്‍ പലര്‍ക്കും വേണ്ടപ്പെട്ടവള്‍ ആയിരിക്കാം. എന്നാല്‍ ഇപ്പോള്‍ ഇവള്‍ ഒരു കൊലപാതകിയാണ്. ഇവളെ ഇവിടെ നിന്നും ഇതിന്‍റെ പേരില്‍ ഞങ്ങള്‍ അറസ്റ്റ് ചെയ്തു നീക്കുകയാണ്..."

രാജശേഖറിന്‍റെ വാക്കുകള്‍ കേട്ടതോടെ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും ഒരു മുറുമുറുപ്പ് ഉണ്ടായി. അപ്പോള്‍ അവര്‍ക്കിടയില്‍ നിന്നും അവന്‍ മുന്നോട്ട് വന്നു. പിന്നെ തെല്ലുറക്കെ തന്നെ അയാളെ നോക്കി പറഞ്ഞു.

"അതൊക്കെ ശരിയായിരിക്കാം സാര്‍. പക്ഷെ, ഈയൊരു കുറ്റം ചാര്‍ത്തി ഈ പെണ്‍കുട്ടിയെ ഇവിടെ നിന്നും അറസ്റ്റ് ചെയ്യാന്‍ ആര്‍ക്കും കഴിയില്ല..."

"അതെന്താ അങ്ങിനെ...??? എന്തുകൊണ്ട് പറ്റില്ല...??? " രാജശേഖര്‍ ദേഷ്യത്തോടെ ചോദിച്ചു.

"ഇത് ഒരുകൊലപാതകം ആണെന്ന് സാറിനോട് ആരാ പറഞ്ഞേ..?? അതുമല്ല നിങ്ങളെന്താ ഒരു ക്ഷേത്രത്തിനുള്ളില്‍ വന്നു ഇങ്ങനെ സംസാരിയ്ക്കുന്നത്. ഇവിടെ നടന്നത് ഭക്തിനിര്‍ഭരമായ ഒരു ചടങ്ങാണ്. അല്ലെന്ന് ഇവിടെ കൂടിനില്‍ക്കുന്ന ആരെങ്കിലും പറയട്ടെ..??

അവന്‍റെ വാക്കുകള്‍ കൂടി കേട്ടതോടെ പുരുഷാരം തെല്ല് സ്വരത്തോടെ മുറുമുറുക്കാന്‍ തുടങ്ങി. അവരില്‍ പലരും രാജശേഖറോട് വാഗ്വാദങ്ങള്‍ തുടങ്ങി. അവിടം ഒരു സംഘര്‍ഷഭരിതമായ അന്തരീക്ഷത്തിലേയ്ക്ക് നീങ്ങാന്‍ പിന്നെ അധികം സമയം വേണ്ടി വന്നില്ല. ഇതിനോടകം തന്നെ മാധ്യമങ്ങള്‍ തീവെട്ടി തുള്ളലും, സേനന്‍റെ മരണമുള്‍പ്പെടെയുള്ള വീഡിയോയും ഒക്കെ ചൂടപ്പം പോലെ സംപ്രേക്ഷണം ചെയ്തു തുടങ്ങി. പട്ടണത്തിലെ തന്‍റെ വീട്ടിലിരുന്ന് ശരത്തും അത് കാണുകയുണ്ടായി. പക്ഷെ, അവന്‍ ഒന്നും മിണ്ടാതെ അമ്മയ്ക്കൊപ്പം അത് കണ്ടിരുന്നതേയുള്ളൂ.

രാജശേഖറിന്‍റെ പ്രത്യേക അഭ്യര്‍ത്ഥന പ്രകാരം ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍മാരും മറ്റും സംഭവസ്ഥലത്തെയ്ക്ക് അതിവേഗം കുതിച്ചു. അപ്പോഴേയ്ക്കും പോലിസ് ഹിന്ദുമതവിശ്വാസികള്‍ക്ക് നേരെ കടന്നുകയറ്റം ചെയ്തുവെന്നും, പരിപാവനമായ ദേവീക്ഷേത്രസന്നിധിയില്‍ മതവികാരത്തെ വൃണപ്പെടുത്തുന്നു എന്നുവരെ മാധ്യമങ്ങള്‍ ലക്ഷ്യമില്ലാതെ തട്ടിവിട്ടു. അന്യദേശങ്ങളില്‍ നിന്നുപോലും മതഭ്രാന്തന്മാര്‍ കക്കിചെരിയിലേയ്ക്ക് കുതിച്ചു.

ഒരു ഗ്രാമം മുഴുവന്‍ കന്യകയ്ക്കായി മുറവിളി കൂട്ടാന്‍ തുടങ്ങി. പോലിസ് ഇതികര്‍ത്തവ്യഥാമൂഢരായി നില്‍ക്കാന്‍ തുടങ്ങിയിട്ട് മണിക്കൂറുകള്‍ പലത് കഴിഞ്ഞു. സേനന്റെ ശരീരത്തിലേയ്ക്ക് ചോനനുറുമ്പുകള്‍ നടന്നുകയറാന്‍ തുടങ്ങി. ക്ഷേത്രത്തിലേയ്ക്ക് എത്തിയ പോലീസ് മേലധികാരികളും, ജില്ലാകളക്ടറും  ബഹുജനസമക്ഷം ചര്‍ച്ചയും ആരംഭിച്ചു. കന്യകയെ ക്ഷേത്രാങ്കണത്തില്‍ നിന്നും അറസ്റ്റ് ചെയ്യുകയാണെങ്കില്‍ ഇവിടെ ഒരുപക്ഷെ, ഇനിയും ചോരവീഴാന്‍ ഉള്ള സാധ്യത രാജശേഖര്‍ മേലധികാരികളെ അറിയിച്ചു. പെട്ടെന്ന് ഒരു സാഹസത്തിന് മുതിരണ്ട എന്ന് അവരും കല്‍പ്പിച്ചു.

സമയം മെല്ലെ നീങ്ങി. ഒടുവില്‍, അവര്‍ കൂടി ഒരു തീര്‍പ്പ്‌ കല്‍പ്പിച്ചു. എന്തായാലും ഇതിന്‍റെ പേരില്‍ കന്യകയെ അറസ്റ്റ് ചെയ്യില്ല. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി എന്ന പരിഗണന, പിന്നെ ഭക്തിയിലടിമപ്പെട്ട് എപ്പോഴോ അബദ്ധത്തില്‍ സംഭവിച്ചത് എന്നൊക്കെ കലക്ടര്‍ പോലും മാധ്യമങ്ങളിലൂടെ പറയാന്‍ തുടങ്ങി. ഇവിടെ ആരും ഒരു മതത്തെയും അധിക്ഷേപിച്ചിട്ടില്ല. ഇനി അങ്ങിനെ ഒട്ടും ചെയ്യുകയും ഇല്ല. ആയതിനാല്‍ ഏവരും ക്ഷേത്രാങ്കണത്തില്‍ നിന്നും പിരിഞ്ഞു പോകണം എന്നും. ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ ക്ഷേത്രത്തില്‍ ഇങ്ങനെ ഒരു ചടങ്ങ് നടത്തുവാന്‍ പാടില്ല എന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അവള്‍ പോലീസിന്‍റെ നിയന്ത്രണത്തില്‍ സ്വന്തം വീട്ടില്‍ തടങ്കലില്‍ ആയിരിക്കും. കേസ് അതിവേഗ കോടതി പരിഗണിയ്ക്കും. അതുവരെ അങ്ങിനെ ചെയ്യുകയേ പോലീസിന് നിര്‍വാഹമുള്ളു എന്നും കക്കിചേരിയിലെ നല്ലവരായ ജനങ്ങള്‍ അതിനു സഹകരിയ്ക്കണം എന്നും കലക്ടര്‍ പറഞ്ഞു.

കളക്ടര്‍ ഇങ്ങനെ ഉത്തരവിട്ടതോട് കൂടി, അദ്ദേഹം പറഞ്ഞതെല്ലാം സമ്മതിച്ച്‌, ജനക്കൂട്ടം മെല്ലെ ശാന്തരാകാന്‍ തുടങ്ങി. സേനന്റെ ശരീരം പോലിസ് ക്ഷേത്രാങ്കണത്തില്‍ നിന്നും എടുത്തുമാറ്റി. കന്യകയെയും കൂട്ടി നന്ദനയും, ദേവനും, പാറുവും, ഇന്ദിരയും ഒപ്പം രാജശേഖറും ദേവനന്ദനത്തിലേയ്ക്ക് നടന്നു.....
************
പിന്നെയും രാവുകളും പകലുകളും മറഞ്ഞുപോയി. ഒടുവില്‍, കന്യകയുടെ കേസ് അതിന്‍റെതായ പ്രാധാന്യം കൊടുത്തുകൊണ്ട് തന്നെ അതിവേഗകോടതി പരിഗണിയ്ക്കുകയുണ്ടായി. ഒരു ക്രിമിനല്‍ പശ്ചാത്താലവും  ഇല്ലാത്ത ഒരു പാവം പെണ്‍കുട്ടി, കക്കിചേരിയിലെ തന്നെ ഏറ്റവും നല്ല കുടുംബം,  ഏവര്‍ക്കും മാതൃകയായ വ്യക്തിത്വത്തിനുടമയുടെ മകള്‍.. അങ്ങിനെ ഒരുപാട് പരിഗണനകള്‍കൊണ്ടും, ഒരു പാവം പെണ്‍കുട്ടിയുടെ മുന്നോട്ടുള്ള നല്ല ജീവിതം പരിഗണിച്ചും, മരിച്ച വ്യക്തിയുടെ ദുര്‍നടപ്പും, സേനന്‍റെ കൈകൊണ്ട് മരണപ്പെട്ട പനീറിന്‍റെ കൊലപാതകം അന്വേഷിയ്ക്കുന്ന ശരത്തിന്‍റെ "സേനന്‍ ആ കൊലപാതകത്തിലെ പിടികിട്ടാപ്പുള്ളി" എന്ന മൊഴിയും കോടതി പ്രത്യേകം രേഖപ്പെടുത്തി.

കക്കിചേരിയിലെ ദേവിയുടെ മുന്നില്‍ ഇങ്ങനെ ഒരു ആഘോഷം ഇനിമുതല്‍ പാടില്ലെന്നും, കോടതിയുടെ വിധി പൂര്‍ണ്ണമായും അംഗീകരിയ്ക്കുന്നുവെന്ന കക്കിചേരിയിലെ നല്ലവരായ ജനങ്ങളുടെ ഉറപ്പും കണക്കിലെടുത്ത് കന്യകയെ നിരുപാധികം വിട്ടയക്കാന്‍ കോടതി ഉത്തരവിടുകയുണ്ടായി.

കന്യക എല്ലാ കുറ്റങ്ങളില്‍ നിന്നും മോചിതയായത്തോടെ കക്കിചേരിയില്‍ സന്തോഷം കളിയാടി. പിന്നെ ഒരിക്കല്‍ കൂടി അവസാനതുള്ളല്‍ തുള്ളി തളര്‍ന്ന് നില്‍ക്കുന്നൊരു കന്യകയെ സൃഷ്ടിയ്ക്കാന്‍ കക്കിചേരിയ്ക്കായതുമില്ല. ആയതിനാല്‍ ഇന്നും കക്കിചേരിയുടെ സ്വന്തം ദേവി എന്നറിയപ്പെടാന്‍ അവള്‍ തന്നെ വിധിക്കപ്പെടുകയായിരുന്നു. വര്‍ഷം ഒന്നും കഴിഞ്ഞുപോയപ്പോഴും... കാലവര്‍ഷം ദേവനന്ദനത്തിന്‍റെ മുറ്റത്ത് തുള്ളിതുള്ളിക്കളിയ്ക്കുമ്പോഴും പാദം വരെ ഞാണുകിടക്കുന്ന പാവാടത്തുമ്പ് അല്‍പ്പം മേല്‍പ്പോട്ടുയര്‍ത്തി അവള്‍ മുറ്റത്തേയ്ക്കിറങ്ങും... നന്ദനയുടെ സ്നേഹത്തോടെയുള്ള വിളി ആ തണുത്ത കാറ്റിലും മഴയിലും പാറി അവളുടെ കാതുകളില്‍ വീഴുമ്പോഴും അവള്‍ മുത്തുമണികള്‍ ചിതറും പോലെ ചിരിയ്ക്കും.... ആഘോഷങ്ങള്‍ ഇഷ്ടമില്ലാത്തവളെപ്പോലെ പാറു, കതകിന്‍റെ ഓരം ചേര്‍ന്ന് നിന്ന് കന്യകയുടെ കുസൃതികള്‍ കാണും. ദേവന്‍റെ നെഞ്ചിലേയ്ക്ക് ചാരി നിന്നു നന്ദന സ്വന്തം വയറില്‍ മെല്ലെ തടവിക്കൊണ്ട് ഇപ്പോഴും പറയും...

"ദേവേട്ടാ... ഏട്ടന്‍റെ നന്ദു എത്ര ഭാഗ്യവതിയാ... ഇങ്ങനെ ദേവതയെപ്പോലെ ഒരു മകളെ പേറി നടക്കാനും, പ്രസവിയ്ക്കാനും വളര്‍ത്താനും എനിയ്ക്കായല്ലോ...!!! അപ്പോള്‍ ദേവന്‍ അവളുടെ മുഖം കൈകളില്‍ ചേര്‍ത്ത് പിടിച്ച് ചുംബിക്കും... തന്‍റെ മുന്നില്‍ നിന്നു പരസ്പരം സ്നേഹിയ്ക്കുന്ന അച്ഛനെയും അമ്മയെയും നോക്കി കന്യക അപ്പോഴും പൊട്ടിപ്പൊട്ടിചിരിക്കും.....  അവളുടെ കാറ്റിലലിഞ്ഞ ചിരി കക്കിചേരിയെ താണ്ടിത്താണ്ടി അകലങ്ങളിലേയ്ക്ക് മാഞ്ഞുമാഞ്ഞുപോകും... 

(അവസാനിച്ചു)
ശ്രീ വര്‍ക്കല

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ