2014 ജൂലൈ 10, വ്യാഴാഴ്‌ച


ദേവദാരുവിന്നരികത്ത്‌.....29

ദേവുവിന്‍റെ മനസ്സുപോലെ തന്നെ, വിജയമ്മയുടെ തണലില്‍ അവള്‍ സന്തോഷത്തോടെ, അഭിമാനത്തോടെ ജീവിക്കാന്‍ തുടങ്ങി. അവള്‍ക്കു ജീവിതത്തിലേറ്റ തിരിച്ചടികളുടെ, നഷ്ടങ്ങളുടെ ഓര്‍മ്മകള്‍ കുറേശ്ശെ അവളുടെ മനസ്സില്‍ നിന്നും ചിറകടിച്ച് പറന്നുപോയി..... കാലത്തിനൊപ്പം അമറും വളരാന്‍ തുടങ്ങി. അവനിപ്പോള്‍ വിദ്യാഭ്യാസത്തിന്‍റെ തുടക്കനാളുകളിലാണ്‌......

മൂന്ന് വര്‍ഷം അതിവേഗം കടന്നുപോയി. ദേവുവിന്‍റെ മുറ്റത്ത് ദേവദാരു തഴച്ചുവളര്‍ന്ന് അവളുടെ കുഞ്ഞുവീടിന് തണലായി നിന്നു. സേതുലക്ഷ്മിയും രാജേശ്വരിയും ദേവുവിനെ തിരിഞ്ഞുനോക്കിയിട്ടേയില്ല. സത്യദാസ് ഒരിക്കല്‍ നാട്ടില്‍ വന്നുപോയിരുന്നു. സേതുലക്ഷ്മിയുടെ അടുത്ത്, രാജേശ്വരിയോടൊപ്പം പലദിവസങ്ങള്‍ അവന്‍ കഴിച്ചുകൂട്ടി എങ്കിലും ദേവുവിനെ തേടി ഒരുദിനം പോലും അവന്‍ ദേവുവിന്‍റെ കുഞ്ഞുവീടിന്‍റെ പടികടന്ന് എത്തിയിരുന്നില്ല. ദേവു അതാഗ്രഹിച്ചിരുന്നതും ഇല്ല.

രഘുവിന്‍റെ മരണം കൊണ്ട് മനസ്സ് നന്നേ തളര്‍ന്ന ബഷീര്‍ തുടര്‍ച്ചയായി മൂന്നു വര്‍ഷം പ്രവാസത്തിലായിരുന്നു. വിവാഹപ്രായം കഴിഞ്ഞിട്ടും അവനിങ്ങനെ പുര നിറഞ്ഞു നില്‍ക്കാന്‍ തുടങ്ങിയത് ബഷീറിന്‍റെ ഉമ്മയ്ക്കും പെങ്ങള്‍ക്കുമെല്ലാം വളരെയേറെ സങ്കടമായിരുന്നു. ഒടുവില്‍ ഉമ്മയുടെ നിര്‍ബന്ധത്തിന് വഴങ്ങി അവന്‍ നിക്കാഹിനായി നാട്ടിലെത്തി. അങ്ങിനെ, ഒരുനാള്‍ അവന്‍ ദേവുവിനെ കാണാന്‍ എത്തി. ഉച്ചതിരിഞ്ഞ സമയം. സേതുലക്ഷ്മിയുടെ വീട്ടുമുറ്റത്ത് ഓട്ടോയില്‍ വന്നിറങ്ങിയ അപരിചിതനായ ആളിനെ സേതുലക്ഷ്മി പെട്ടെന്ന് തിരിച്ചറിഞ്ഞു. പതിവ് ശൈലിയില്‍ അവര്‍ അവനെ ചുഴിഞ്ഞുനോക്കാന്‍ തുടങ്ങി. അതിപ്പോള്‍ അവരുടെ ശീലമായി മാറിയിരിക്കുകയാണ്. ദേവുവിന്‍റെ വീട്ടിലേയ്ക്ക് ആര് ആ മുറ്റത്തുകൂടി കടന്നുപോയാലും സേതുലക്ഷ്മിയുടെ ചില കുത്തുവാക്കുകള്‍ അവര്‍ കേള്‍ക്കേണ്ടിവരും. പലപ്പോഴും ദേവു അതറിയാറുണ്ടെങ്കിലും മാനം ഭയന്ന് അവള്‍ പ്രതികരിക്കാറില്ല. വിജയമ്മയെ അവള്‍ തടയുകയും ചെയ്യും.

"വേണ്ടമ്മേ... വേണ്ട... എത്ര കാലം അവരിങ്ങനെ പറയും അമ്മെ. ഒടുവില്‍, അവര് തന്നെ താനേ അതങ്ങ് നിര്‍ത്തിക്കോളും..."

അവളുടെ വാക്കുകളില്‍ അവര്‍ എല്ലാം ക്ഷമിക്കും. അങ്ങിനെയാണീ മൂന്നു വര്‍ഷവും അവള്‍ കഴിച്ചുകൂട്ടിയത്. ആ മുറ്റത്ത് കൂടി ദേവുവിന്‍റെ വീട്ടിലേയ്ക്ക് നടന്നടുക്കുമ്പോള്‍ അവന്‍റെ നെഞ്ചം വല്ലാതെ വേദനിക്കാന്‍ തുടങ്ങി. പടര്‍ന്ന് പന്തലിച്ചു, അവിടമാകെ തണലേകി ദേവദാരു തലയെടുത്തു നിന്നു. രഘുവിനെ അടക്കം ചെയ്തിടത്ത്, ഒരു തുളസിചെടിയും, കുഞ്ഞുകുംഭവും ഉണ്ടായിരുന്നു. ബഷീര്‍ അതിനു മുന്നില്‍ വന്ന് മൌനമായി ഒരു നിമിഷം നിന്നു. കണ്ണുകള്‍ അടച്ചു നിന്ന ബഷീറിനോട്‌ രഘു കുശലം നടത്തിയതുപോലെ തോന്നിയവന്. അവന്‍റെ ശരീരത്തിലെ ഓരോ രോമകൂപങ്ങളും അപ്പോള്‍ ഉയര്‍ന്നെഴുന്നേറ്റത് അവന്‍ അനുഭവിച്ചറിഞ്ഞു.

ദേവുവിന്‍റെ വീട്ടിലേയ്ക്ക് കാലെടുത്ത് വയ്ക്കുമ്പോള്‍ അവന് അവസാനമായി അവിടെ നടന്ന കാര്യങ്ങള്‍ നൊമ്പരപ്പെടുത്തുന്ന ഓര്‍മയായി മനസ്സില്‍ വന്നണഞ്ഞു. ഇപ്പോഴും മനസ്സ് നിറയെ തളര്‍ന്നുകിടക്കുന്ന ദേവുവിന്‍റെ രൂപമാണ്. അവളുടെ കണ്ണുകളിലെ ദുഃഖമാണ്. പ്രാവസത്തിലേയ്ക്കുള്ള തിരിച്ചുപോക്കില്‍, അവിടുത്തെ ആദ്യമാസങ്ങളിലെ ജീവിതത്തിനിടയില്‍, കുറെയേറെക്കാലം അവന്‍റെ മനസ്സ് നിറയെ ആ കുഞ്ഞുവീടിന്‍റെ ഓര്‍മകളായിരുന്നു. ദേവു അറിയാതെ, പലവട്ടം സലീമിന്‍റെ കൈയിലൂടെ ബഷീര്‍ അവളെ സഹായിക്കുകയും ചെയ്തിരുന്നു. ഒടുവില്‍, അവളുടെ സ്നേഹപൂര്‍ണമായ വാക്കുകളിലൂടെ സലീമിന് അത് നിര്‍ത്തേണ്ടിയും വന്നു.

"സലിം ബാപ്പ ഞാനോ ഇങ്ങനെ നശിച്ചു. ഈ വയസ്സ് കാലത്ത് ആരും തുണയില്ലാത്ത നിങ്ങള്‍, കിട്ടുന്നതില്‍ ഒരുപങ്ക് എനിക്കുകൂടി.... വേണ്ട സലിംബാപ്പ അതിലേറെ സ്നേഹം നിങ്ങളെനിയ്ക്ക് തരുന്നുണ്ട്.. അതുമതി, ദേവൂനു അതുമതി. പണം എന്നും ഒരു ബാധ്യതയാണ് ബാപ്പാ... അത് തരുന്നവര്‍ക്കും അതിലേറെ അത് വാങ്ങി ഉപയോഗിക്കുന്നവര്‍ക്കും... ഒരിക്കല്‍ പോലും തിരിച്ചു തരാന്‍ കഴിയാത്ത ഞാന്‍ അത് വാങ്ങാന്‍ യോഗ്യയല്ല..."

അവളുടെ വാക്കുകള്‍, ജീവിതത്തിന്‍റെ കയ്പ്പ് നിറഞ്ഞ യാഥാര്‍ത്ഥ്യങ്ങള്‍ അവളെ പഠിപ്പിച്ചതാണ്. അത് മനസ്സിലാക്കാന്‍ അയാള്‍ക്ക്‌ കഴിയുമായിരുന്നു. അവളെ ചേര്‍ത്ത് നിര്‍ത്തി നെറുകയില്‍ തലോടി സലിം പറയും...

"ശരിയാ മോളെ.... മോള് പറഞ്ഞത് തന്നെയാ ശരി..... പക്ഷെ, ന്‍റെ മോള് ഒന്നുമാത്രം മനസ്സില് വയ്ക്കണം... ബാപ്പാന്‍റെ മരണം വരെ ബാപ്പ ന്‍റെ കൂടെയുണ്ടാവും. ആ മുറ്റത്ത് നിന്ന് നീയൊന്ന് വിളിച്ചാ മതി മോളെ... ഏതു പാതിരാത്രീലും, എത്ര വയ്യായ്കയിലും മോളടുത്ത് ഈ കിളവനും കിളവീം ഓടിയെത്തും..."

അയാളുടെ കണ്ണുകള്‍ നിറയുമ്പോള്‍ അവള്‍ പറയും..... "ബാപ്പ ഇങ്ങനെ സങ്കടപ്പെടല്ലേ..!!! ദേവു ഒന്നും മറന്നിട്ടില്ല ബാപ്പാ... ഒന്നും."

ബാപ്പയുടെയും, മോളുടെയും സങ്കടം കേട്ട് അവര്‍ക്കരുകിലേയ്ക്ക് എത്തുന്ന നബീസു ഉമ്മയെ ചൂണ്ടി അവള് പറയും.

"അച്ഛനുപേക്ഷിച്ചു പോയ ഞങ്ങളെ, ഒരു നേരത്തെ ആഹാരത്തിന് വകയില്ലാതെ വിശന്ന്കരയുമ്പോള്‍ നെഞ്ചില്‍ ചേര്‍ത്ത്, ഇവിടത്തെ കുട്ട്യോളുടെ കൂട്ടത്തിലിരുത്തി, ഈ ഉമ്മ വാരിത്തന്ന ചോറിന്‍റെ രുചി ഇന്നും ദേവൂന്‍റെ നാവില്‍ നിന്നും പോയിട്ടില്ല ബാപ്പ.... എന്ത് കിട്ടിയാലും ഞങ്ങള്‍ക്ക് കൂടി വച്ച് നീട്ടിയ ബാപ്പാന്‍റെ കൈയ്... ന്‍റെ ബാപ്പാന്‍റെ കൈയ്..." തേങ്ങലോടെ സലീമിന്‍റെ കൈകള്‍ ചേര്‍ത്ത് പിടിച്ചു ദേവു നില്‍ക്കുമ്പോള്‍ നബീസു ഉമ്മ അവളെ തഴുകി ചേര്‍ന്ന് നില്‍ക്കും....

ഇതാണ് ദേവു... കഴിഞ്ഞുപോയതൊന്നും മറക്കാന്‍ കൂട്ടാക്കാത്ത ദേവു.... അത് അവളെ സ്നേഹിക്കുന്നവരെയായാലും, ദ്രോഹിക്കുന്നവരെ ആയാലും... ഒടുവില്‍, സലിം അവനോട് പറയുന്നത് വരെ അവളെ തേടി ബഷീറിന്‍റെ പണം വന്നിരുന്നു. ഇന്ന്, ഈ നിമിഷം വരെ അവളത് അറിഞ്ഞിട്ട്കൂടിയില്ല. ദേവു അതറിയരുത് എന്ന് അവനു നിര്‍ബന്ധമുണ്ടായിരുന്നു. പ്രത്യേകിച്ച് അവളുടെ അമ്മ സേതുലക്ഷ്മി... കാറ്റിന് പോലും ചുണ്ടുകളുള്ള ഇക്കാലത്ത് അവളെക്കുറിച്ചൊരു അവിഹിതകഥ പടരാന്‍ സേതുലക്ഷ്മിയുടെ ചുണ്ടും ഒരു കുഞ്ഞുകാറ്റും മതിയാകും എന്ന് അവന് നന്നായി അറിയാമായിരുന്നു.

ഇങ്ങനെ പലവിധ ചിന്തകളിലൂടെ, പടികടന്ന് നിന്നവന്‍ വിളിച്ചു.

"ദേവൂട്ടിയെ....."

പരിചിതമായൊരു വിളികേട്ട്, പുറത്ത് ചായ്ച്ചു കെട്ടിയിരുന്ന അടുക്കളയില്‍ നിന്നും പുറത്തുകൂടി ബഷീറിന് പിന്നിലേയ്ക്കാണവള്‍ വന്നു നിന്നത്. ബഷീറിനെക്കണ്ടവള്‍ ആഹ്ലാദചിത്തയായി. പിന്നില്‍ നിന്നും ഇക്കാ എന്നുള്ള വിളികേട്ട് അവന്‍ തിരിഞ്ഞുനോക്കി. അവളുടെ ക്ഷണം സ്വീകരിച്ച് ബഷീര്‍ വീടിനകത്തേയ്ക്ക് കയറി. അവന്‍റെ പിന്നിലൂടെ ദേവു വീടിനകത്തേയ്ക്ക് കയറുമ്പോള്‍, സേതുലക്ഷ്മി അവരുടെ മുറ്റത്ത്‌ നിന്നത് ശരിയ്ക്ക് കാണുവാന്‍ പാകത്തില്‍ തലകുനിച്ച് നോക്കുന്നുണ്ടായിരുന്നു. ദേവുവിന്‍റെ ഒരു നോട്ടത്തോടെ അവര്‍ ആ നോട്ടം പിന്‍വലിച്ചു. മുറ്റത്തെ, ഓലകൊണ്ട് കുത്തിയൊടിച്ചുണ്ടാക്കിയ കുളിപ്പുരയില്‍ നിന്നും കുളികഴിഞ്ഞ് അകത്തെത്തിയ വിജയമ്മയും അകത്ത് കിടക്കയിലിരിക്കുന്ന ബഷീറിനെക്കണ്ട് സന്തോഷത്തോടെ ചോദിച്ചു.

"മോന്‍ വന്നിട്ട് ഒരുപാട് നേരായോ..."

"ഇല്ലമ്മേ.. ദേ വന്നതേ ഉള്ളൂ.." പറഞ്ഞുകൊണ്ടവന്‍ ഇരിക്കുന്നിടത്ത് നിന്നും എഴുന്നേറ്റ് അവരുടെ അടുത്തേയ്ക്ക് ചെന്നു. അമ്മയെ ചേര്‍ന്ന് നിന്നവന്‍ ചോദിച്ചു.

"അമ്മയ്ക്കു സുഖാണോ അമ്മെ ഇവിടെ..???

"സുഖാ.. മോനെ ഞങ്ങള്‍ക്ക് മൂന്നാള്‍ക്കും സുഖാ..." അപ്പോഴാണ്‌ ബഷീര്‍ അമറിനെക്കുറിച്ച് ചോദിച്ചത്. വിജയമ്മയുടെ മറുപടി കേട്ട അവന്‍ അമര്‍ നഴ്സറിയില്‍ നിന്നും വരുന്നത് വരെ കാത്തിരുന്നു. അമറിന് കളിപ്പാട്ടങ്ങളും, ദേവൂനും അമ്മയ്ക്കും സാരിയും, സോപ്പും, പൌഡറും, അത്തറുമൊക്കെ അവന്‍ വച്ചുനീട്ടിയ കവറിനുള്ളില്‍ ഉണ്ടായിരുന്നു. സ്നേഹത്തോടെ "ഇതൊന്നും വേണ്ടിയിരുന്നില്ല ഇക്കാ... ഇക്കാ ഞങ്ങളെ കാണാന്‍ വന്നല്ലോ.. അതുമാത്രം മതി ഞങ്ങള്‍ക്ക്.. അത് തന്നെ ധാരാളമാ..." എന്ന അവളുടെ വാക്കിന് മുന്നില്‍... "ഇക്കാന്‍റെ കടമയാ ഇതൊക്കെ എന്ന് പറഞ്ഞു അത് അവളുടെ കൈകളില്‍ ചേര്‍ത്ത് വയ്ക്കാന്‍ അവന്‍ മറന്നില്ല...... പിന്നീട് അമറിനെ ഒത്തിരി നേരം കൊഞ്ചിച്ച്, അമ്മയോടും ദേവുവിനോടും യാത്രപറഞ്ഞ്‌ ബഷീര്‍ അവിടെനിന്നും മുറ്റത്തേയ്ക്കിറങ്ങി. അവന്‍ നടന്നുനീങ്ങുന്നതും കണ്ടുകൊണ്ട് ദേവു അകത്തേയ്ക്ക് കയറി. ഒപ്പം അമറിന്റെ കൈപിടിച്ച് അമ്മയും.

ബഷീര്‍ സേതുലക്ഷ്മിയുടെ വീടിന്‍റെ മുറ്റത്തെത്തിയതും അവനെ കാത്തുനിന്നപോലെ സേതുലക്ഷ്മി അവനരുകിലേയ്ക്ക് ധൃതിയില്‍ നടന്നു ചെന്നു. അപ്പോഴും ദേവു അവരെ കാണുന്നുണ്ടോ എന്നവര്‍ സശ്രദ്ധം നോക്കിയിരുന്നു. അവിടെ മുറ്റത്താരെയും കണ്ടില്ലെന്ന് ഉറപ്പു വരുത്തി, സ്വയം ധൈര്യം ആര്‍ജ്ജിച്ചവര്‍ ബഷീറിന്‍റെ പുറകില്‍ ചെന്ന് മെല്ലെ വിളിച്ചു.

"ഒന്ന് നിന്നെ..."

സേതുലക്ഷ്മിയുടെ വിളികേട്ട് ബഷീര്‍ തിരിഞ്ഞു നിന്നു. ചെറുചിരിയോടെയാണ് അവനവരെ നോക്കിയത് എങ്കിലും സേതുലക്ഷ്മിയമ്മയുടെ മുഖത്തെ ഗൗരവം കണ്ടവന്‍റെ മുഖത്തെ ചിരി പെട്ടെന്ന് മാഞ്ഞു. പിന്നെയവരുടെ മുഖവുരയേതുമില്ലാത്ത ചോദ്യം കേട്ടവനാകെ തളര്‍ന്നു.

"ഭര്‍ത്താവില്ലാത്തൊരു പെണ്ണിനെ നോക്കാനും, അവളുടെ ക്ഷേമം അന്വേഷിക്കാനും എന്ത് തിടുക്കാ ആള്‍ക്കാര്‍ക്ക്. അവന്‍റെ ശവം കൊണ്ടുവരാന്‍ കൂടെവന്നു അത്രയല്ലേ ഉള്ളൂ നീയും ആ വീടും തമ്മിലുള്ള ബന്ധം. അതിനുള്ള കൂലി ആ കമ്പനീന്ന് നീ വാങ്ങിച്ചെടുത്തിട്ടുണ്ടാവുമല്ലോ...?? അതോടെ കഴിഞ്ഞില്ലേ എല്ലാം.... പിന്നെ ഈ അടിയ്ക്കടിയുള്ള സന്ദര്‍ശനം നിര്‍ത്തുന്നതാ നിനക്ക് നല്ലത്... നിന്‍റെ കുടുംബത്തിനും..."

"അമ്മെ പതുക്കെ... ആരെങ്കിലും കേള്‍ക്കും... ദേവു എന്‍റെ പെങ്ങളാ.. എന്‍റെ പെങ്ങളെപ്പോലെയാ ഞാന്‍ അവളെ കരുതുന്നത്..." അവന്‍ വിഷമത്തോടെ പറഞ്ഞു.

"എന്ത് പെങ്ങള്‍... അവളുടെ അച്ഛനെന്താ ഞാനറിയാതെ ഒരു മേത്തച്ചിയെക്കൂടി എടുത്തിട്ടുണ്ടായിരുന്നോ... ഓ..!!! അത് ഞാനറിഞ്ഞില്ലായിരുന്നു."

അവരുടെ പുശ്ചത്തോടെയുള്ള വാക്കുകള്‍ കേട്ട് അവന്‍റെ മനസ്സാകെ കലുഷിതമായി. അപ്പോഴേയ്ക്കും രാജേശ്വരിയും നിഴലുപോലെ ഉമ്മറത്തേക്ക് എത്തി. വന്നപാടെ അമ്മയ്ക്ക് കൂട്ടെന്നപോലെ അവളും അവിടേയ്ക്ക് ചേര്‍ന്നു. പരസ്പരം കുത്തുവാക്കുകള്‍ കൊണ്ട് അവനെ അവര്‍ വീര്‍പ്പുമുട്ടിച്ചു. ഒടുവില്‍ വല്ല വിധേനയും അവന്‍ പറഞ്ഞൊപ്പിച്ചു.

"ഇനി വരില്ലമ്മേ... ഞാനിവിടെ ഇനി വരില്ല..."

"ആരാടാ നിന്‍റെയമ്മ.... എനിക്കൊരുത്തന്റേം അമ്മയാകാന്‍ കൊതിയില്ല.. "

പറഞ്ഞുകൊണ്ടവര്‍ നിലത്തേയ്ക്ക് നീട്ടിത്തുപ്പി... "ത്ഫൂ..." ഒരു മോന്‍ വന്നിരിക്കുന്നു..

കാര്യങ്ങള്‍ ഇത്രയേറെ ആയപ്പോള്‍ ബഷീര്‍ പറഞ്ഞു.

"അമ്മെ... നിങ്ങള്‍ക്കെന്നോട് എന്തെങ്കിലും പറയാന്‍ ഉണ്ടെങ്കില്‍ ഞാനകത്തേയ്ക്ക് വരാം.. അവിടെ വച്ച് അമ്മ എന്ത് വേണമെങ്കിലും പറഞ്ഞോളൂ. ഇവിടെ, ഇവിടെ വച്ച് ഇങ്ങനെ പറയുന്നത് നിരപരാധിയായ ആ കുട്ടിയ്ക്ക് കൂടി പേരുദോഷം ഉണ്ടാക്കും.."

പറഞ്ഞുകൊണ്ട് അവന്‍ അവരുടെ വാക്കുകള്‍ക്ക് കാതോര്‍ക്കാതെ തിടുക്കത്തില്‍ വീട്ടിലേയ്ക്ക് നടന്നു. കൂടെക്കളിക്കാന്‍ ആരും കൂട്ടില്ലാതിരുന്നിട്ടും, മുറ്റത്തിറങ്ങി ശബ്ദമുണ്ടാക്കി കളിച്ചുകൊണ്ടിരുന്ന അമറിനെ പിടികൂടാന്‍ മുറ്റത്തേയ്ക്കിറങ്ങിയ വിജയമ്മയും ദേവുവും കാണുന്നത് തിടുക്കത്തില്‍ അകത്തേയ്ക്ക് കയറുന്ന ബഷീറിനെയും, അവനു പുറകെ അതെ വേഗത്തില്‍ നടന്നടുക്കുന്ന സേതുലക്ഷ്മിയെയും, രാജേശ്വരിയെയുമാണ്. അവിടെനടന്ന വാക്ക്ശരങ്ങള്‍ക്കൊടുവില്‍, കോപം കൊണ്ട് അന്ധയായ അമ്മയും മകളും ദേവുവിന്‍റെ മുറ്റം ശ്രദ്ധിച്ചിരുന്നില്ല. അമ്മയ്ക്കും അച്ഛമ്മയ്ക്കും മുന്നില്‍ തത്തിക്കളിച്ചിരുന്ന കുഞ്ഞിനെയെടുത്ത് ദേവു അമ്മയോട് പറഞ്ഞു.

"അമ്മെ അവിടെ എന്തോ സംസാരം നടന്ന ലക്ഷണം ഉണ്ടല്ലോ...??

"അതെ മോളെ അരുതാത്തതെന്തോ അവിടെ നടന്നിരിക്കും... " പറഞ്ഞുകൊണ്ടവര്‍ വേഗത്തില്‍ മുന്നോട്ടു നടന്നു. ദേവു ഓടിവന്നു വാതില്‍ ചാരി, പിന്നെയവള്‍ വിജയമ്മയോടൊപ്പം അവിടേയ്ക്ക് ഓടി. മുറ്റത്ത് തളര്‍ന്നു നില്‍ക്കാതെ, വിജയമ്മയുടെ മുന്നിലേയ്ക്ക് കയറിയ ദേവു അമറിനെയും ഒക്കത്തുവച്ചുകൊണ്ട് സേതുലക്ഷ്മിയുടെ വീടിന്‍റെ പടി വേഗത്തില്‍ ചവുട്ടിക്കയറി. പിന്നാലെ വിജയമ്മയും. ഉമ്മറത്തേക്ക് കയറുന്ന ദേവുവിനെക്കണ്ട് ബഷീര്‍ ഒന്നമ്പരന്നു. ഒപ്പം രാജേശ്വരിയും. ദേവുവിനെക്കണ്ട രാജേശ്വരി അറിയാതെ അവളുടെ കവിള്‍ത്തടത്തില്‍ കൈവച്ചു.

ചെന്നപാടെ ആരെയും ശ്രദ്ധിക്കാതെ കൂസലന്യേ ദേവു ബഷീറിനോട്‌ ചോദിച്ചു..

"എന്താ... ഇക്കാ, എന്താ ഈ അമ്മേം മോളും ഇക്കയോട് പറഞ്ഞത്... എന്തിനാ ഇക്കാ ഈ വീടിനകത്ത് വന്നത്... എന്തുണ്ടായീന്ന് പറ ഇക്കാ...." തിടുക്കത്തില്‍ അവള്‍ എറിഞ്ഞ വാക്കുകള്‍ക്ക് മുന്നില്‍ ഒന്ന് പകച്ചുവെങ്കിലും ബഷീര്‍ സംയമനം പാലിച്ചുകൊണ്ട് പറഞ്ഞു.

"ഒന്നൂല്ല... പെങ്ങളുട്ടിയെ.... ഒന്നൂല്ല..."

ബഷീറില്‍ നിന്നും ഒന്നും മനസ്സിലാക്കാന്‍ കഴിയില്ലന്ന് കരുതിയ ദേവു സേതുലക്ഷ്മിയുടെ നേരെ തിരിഞ്ഞു. "എന്താ.... നിങ്ങളെന്താ ബഷീറിക്കാന്‍റെ അടുത്ത് പറഞ്ഞേ... എന്താ പറഞ്ഞേന്ന്... ചോദിക്കുന്നതിനോടൊപ്പം അവള്‍ കുഞ്ഞിനെ നിലത്തേയ്ക്ക് നിര്‍ത്തി. സേതുലക്ഷ്മി അവളുടെ മുന്നില്‍ നിന്നു പരുങ്ങാന്‍ തുടങ്ങി. രാജേശ്വരി ദേവുവില്‍ നിന്നും ഒരകലം പാലിച്ചു നിന്നു. വിജയമ്മ പിന്നില്‍ നിന്നും ദേവൂനെ പിടിച്ചു നിര്‍ത്തി. സങ്കടവും കോപവും സഹിക്ക വയ്യാതെ ദേവു ആ നില്‍പ്പില്‍ സേതുലക്ഷ്മിയുടെയും രാജേശ്വരിയുടെയും നേര്‍ക്ക്‌ വിരല്‍ചൂണ്ടി പറഞ്ഞു.

"ദേ..!!! തള്ളേ... ഞാനൊരു കാര്യം പറഞ്ഞേക്കാം... നിങ്ങളുടെ ഒരു കാര്യത്തിനും ദേവു വരുന്നില്ല. പിന്നെ ആവശ്യമില്ലാണ്ട് എന്‍റെയോ, ദേ ഈ നില്‍ക്കുന്ന എന്‍റെ അമ്മയുടെയോ കാര്യത്തില്‍ തലയിട്ടാലുണ്ടല്ലോ...??? ദേവു ആരാന്ന് നിങ്ങളറിയും...

വേണ്ട മോളെ വാ... മോനെ ബഷീറേ.. വാ മോനെ. അമ്മ മാപ്പു ചോദിക്കുന്നു ഇവര്‍ക്ക് വേണ്ടി. എന്‍റെ മോനെ വിഷമിക്കാതെ പൊയ്ക്കോളൂ..."

വിജയമ്മയുടെ വാക്കുകള്‍ കേട്ടു ബഷീര്‍ പുറത്തേയ്ക്ക് നടക്കുമ്പോള്‍ ദേവുവിന്‍റെ കൈചേര്‍ത്തുപിടിച്ച് വിജയമ്മയും പുറത്തേയ്ക്ക് നടന്നു. പോകുന്നപോക്കില്‍ വിജയമ്മ പറഞ്ഞു.

"വിട്ടേരെ മോളെ... സ്നേഹത്തിന്‍റെയും ബന്ധങ്ങളുടെയും വിലയറിയാത്ത പരിഷകള്... ഇവരോട് തര്‍ക്കിച്ച്‌ നിന്നാല്‍ നമ്മുടെ നാവ് തളരും..."

വിജയിച്ചപോലെ നിന്ന സേതുലക്ഷ്മിയുടെയും, രാജേശ്വരിയുടെയും മുഖം മാറിമാറി നോക്കി ദേവു വിജയമ്മയെ അനുസരിച്ച്‌ അവരോപ്പം നടന്നു നീങ്ങി.... ബഷീര്‍ മുറ്റം കടന്ന് പുറത്തേയ്ക്ക് നടന്നു. പോകുന്ന പോക്കില്‍ അവനൊന്ന് തിരിഞ്ഞ് ദേവൂനെ നോക്കി.... അവളറിയാതെ അവന് നേരെ കൈകള്‍ വീശി... കാറ്റ് വീശിയുലഞ്ഞ അവളുടെ മുടിയിഴകള്‍, വശ്യമായ അവളുടെ മുഖത്തേയ്ക്ക് പാറിവീണ് മുഖം മറച്ച് തഴുകിക്കൊണ്ടിരുന്നു...

(തുടരും)
ശ്രീ വര്‍ക്കല
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ