2014 ജൂലൈ 16, ബുധനാഴ്‌ച

ദേവദാരുവിന്നരികത്ത്‌.....33

മൂവരും തെല്ലുനേരം തുടര്‍ന്ന നിശബ്ദതയ്ക്കൊടുവില്‍, അല്പം നീരസത്തോടെ ഡോക്ടര്‍ നീലിമയോട് പറഞ്ഞു.

"ആത്മഹത്യക്ക് ശ്രമിക്കുന്നത് ഗുരുതരമായ കുറ്റമാണ് എന്ന് നിങ്ങള്‍ക്ക് അറിയാമോ..?? നിങ്ങളെ രക്ഷിച്ചതിന്‍റെ പേരില്‍ ഇയാളെ വീണ്ടും ക്രൂശിലേറ്റാനാണോ നിങ്ങളുടെ ഭാവം..??

നീലിമ അരുകിലെ ചുവരിലേയ്ക്ക് കണ്ണുനട്ട് കിടന്നതല്ലാതെ ഡോക്ടറുടെ ചോദ്യത്തിന് ഉത്തരം നല്‍കിയില്ല.

കുറച്ചുനേരം കൂടി ഇരുന്നിട്ട് ഡോക്ടര്‍ അമറിനോട് യാത്ര പറഞ്ഞു മുറിവിട്ടിറങ്ങി. ഡോക്ടര്‍ പോയിക്കഴിഞ്ഞപ്പോള്‍ അമര്‍ താനിരുന്ന കസേര കിടക്കയ്ക്കരുകിലേയ്ക്ക് ചേര്‍ത്തിട്ടു. എന്നിട്ട് പതിഞ്ഞ സ്വരത്തില്‍ ചോദിച്ചു.

"നീയാരാണ്‌....??? എന്തിനിങ്ങനെ സ്വയം ഒടുങ്ങാന്‍ ശ്രമിക്കുന്നു....???

നീലിമ ചുവരില്‍ നിന്നു കണ്ണുകള്‍ എടുത്തതേയില്ല. അവന്‍റെ ചോദ്യം അവള്‍ കേള്‍ക്കുന്നതേയില്ലെന്ന് അവനു മനസ്സിലായി. ചിന്തയില്‍ നിന്നുണര്‍ത്തനായി അമര്‍ മെല്ലെ അവളുടെ വലതുകരത്തില്‍ പിടിച്ചു. നീലിമ മെല്ലെ മുഖം തിരിച്ച് അവനെ നോക്കി. അവളുടെ തളര്‍ന്ന കണ്ണുകള്‍ക്ക്‌ ഒരുപാട് കഥകള്‍ പറയാനുണ്ടെന്ന് അവനു തോന്നി. അതുകൊണ്ട് തന്നെ അവനാ ചോദ്യം ആവര്‍ത്തിച്ചു.

"നീയാരാണ്‌....??? എന്തിനിങ്ങനെ സ്വയം ഒടുങ്ങാന്‍ ശ്രമിക്കുന്നു....???

അവന്‍റെ ചോദ്യം കേള്‍ക്കെ, അവന്‍റെ കണ്ണുകളില്‍ നോക്കിയ അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകാന്‍ തുടങ്ങി. അമര്‍ വല്ലാതെയായി. എങ്കിലും വളരെ അസ്വസ്ഥനായ അവന്‍ വീണ്ടും ചോദിച്ചു.

"നീലിമ.... നിനക്കറിയോ..??? ഇന്നലെ പുലര്‍ച്ചെ വീട്ടില്‍ നിന്നും ഇറങ്ങിയവനാണ് ഞാന്‍. നീയൊരാള്‍ കാരണം ഞാനനുഭവിക്കുന്ന വിഷമം നിനക്ക് മനസ്സിലാക്കാമല്ലോ..??? ഇന്ന് പുലര്‍ന്നു ഇതുവരെ നേരത്തോടുനേരം കഴിഞ്ഞു. എന്നെ കാത്ത് എന്‍റെ അമ്മ ഇപ്പോള്‍ തീ തിന്നുന്നുണ്ടാകും... എന്‍റെ അമ്മ എന്നെ കാണാതെ, എന്‍റെ വിവരങ്ങള്‍ ഒന്നും അറിയാതെ ഏറെ സങ്കടപ്പെടുന്നുണ്ടാകും. എല്ലാറ്റിനും... എല്ലാറ്റിനും നീയൊരുത്തിയാ കാരണം...

അവന്‍റെ വാക്കുകള്‍ക്ക് ദയനീയമായ ഒരു നോട്ടം മാത്രം അവളില്‍ നിന്നുണ്ടായി. എങ്കിലും സങ്കടത്തോടെ അവളത് പറഞ്ഞു.

"ഉപേക്ഷിക്കാരുന്നില്ലേ.. എന്നെ. അര്‍ദ്ധരാത്രീല് ഊരും പേരും അറിയാത്ത എന്നെ അവിടെ ഉപേക്ഷിച്ച് നിങ്ങള്‍ക്ക് കടന്നു കളയായിരുന്നില്ലേ..??

അമര്‍ അവളെ നോക്കി. അവന്‍ അവളെ പിടിച്ചിരുന്ന കരം മാറ്റിയില്ല. പകരം അവളുടെ വിരലുകള്‍ മെല്ലെ മുറുക്കി. വേദനകൊണ്ടാകാം അവള്‍ കണ്ണുകള്‍ പൂട്ടി. അതോടെ അടരാനായി കാത്തുനിന്ന രണ്ട് നീര്‍ത്തുള്ളികള്‍ കവിളിലൂടെ ഊര്‍ന്നിറങ്ങി.

അമര്‍ അല്‍പ്പം കുനിഞ്ഞ് അവള്‍ക്കു കേള്‍ക്കാന്‍ പാകത്തില്‍ മാത്രം സ്വരം താഴ്ത്തി പറഞ്ഞു.

"ഞാനത് പഠിച്ചിട്ടില്ല.... ആപത്തില്‍ പെടുന്നവരെ സഹായിക്കണം. അതാണ്‌ എന്‍റെ അമ്മ എന്നെ പഠിപ്പിച്ചിട്ടുള്ളത്‌... ഉപേക്ഷിച്ചു പോകുന്നത് ആണുങ്ങള്‍ക്ക് ചേര്‍ന്ന പണിയല്ല.."

അതോടെ അവളുടെ കണ്ണുകള്‍ സ്വല്പം വിടര്‍ന്നു. അവന്‍റെ മനസ്സിലേയ്ക്കെന്ന പോലെ അവള്‍ ചോദിച്ചു.

"പറഞ്ഞ കുറച്ചു വാക്കുകള്‍ക്കുള്ളില്‍ തന്നെ പലതവണ "അമ്മ" എന്ന് പറയുന്നുണ്ടല്ലോ..??? അമ്മയെ അത്രയ്ക്കിഷ്ടാണോ...??? ആ ചോദ്യത്തോടെ അവളില്‍ നൊമ്പരം ഉണര്‍ന്നിരുന്നു.

തലയുയര്‍ത്തിപ്പിടിച്ചായിരുന്നു അമര്‍ അതിനുത്തരം നല്‍കിയത്.

"അതെ അമ്മ...അമ്മയാണ് എനിക്കെല്ലാം. എന്‍റെ ജീവന്‍....." ഒന്ന് നിര്‍ത്തി അവന്‍ തുടര്‍ന്നു. "ഞാനൊന്ന് ചോദിച്ചോട്ടെ"

"ഉം.... എന്താണ്..???

"ഇനിയും നീ ആത്മഹത്യയ്ക്ക് ശ്രമിക്കില്ല എങ്കില്‍ ഒരു കാര്യം ഞാന്‍ പറഞ്ഞോട്ടെ"

"ഇല്ല.. ഉം പറഞ്ഞോളൂ..."

"ഞാനിവിടെ ഉണ്ടെന്നുള്ള കാര്യം എന്‍റെ വീട്ടിലും, ഓഫീസിലും ഒന്നറിയിച്ചോട്ടെ.. അവരെങ്കിലും സമാധാനമായി ഇരിക്കുമല്ലോ..!!"

"ഉം.... അവള്‍ തലയാട്ടി.

അമര്‍ അവളുടെ കൈവിരലിലെ പിടിത്തം വിട്ടു. അവിടെ നിന്നും എഴുന്നേറ്റ അവന്‍ വാതിലില്‍ വന്നു നിന്നു. പുറത്തേയ്ക്ക് നോക്കി. ഇടനാഴിയില്‍ എങ്ങും ആരെയും അവന്‍ കണ്ടില്ല. കുറച്ചുസമയം അങ്ങിനെ നില്‍ക്കുമ്പോള്‍ ഒരു നഴ്സ് ആ വഴി വന്നു. അമര്‍ മുന്നോട്ടുചെന്ന് അവരോടെന്തോ പറഞ്ഞു. അമറിന്‍റെ വാക്ക് കേട്ടു അവര്‍ അടുത്തുകണ്ട റൂമിലേയ്ക്ക് കയറി. അമര്‍ തിരിച്ചു വാതിലില്‍ വന്നുനിന്നു. അല്‍പ്പസമയത്തിനുള്ളില്‍ ഒരു അറ്റന്‍ഡര്‍ അവനരുകില്‍ വന്നു. അയാളെ മുറിയില്‍ നിര്‍ത്തി അവന്‍ വേഗത്തില്‍ പുറത്തേയ്ക്ക് നടന്നു. അരുകിലെ ടെലിഫോണ്‍ ബൂത്തില്‍ നിന്നും ഓഫീസിലേയ്ക്കും, സലിമിന്‍റെ വീട്ടിലേയ്ക്കും വിളിച്ച് അവന്‍ വിവരങ്ങള്‍ പറഞ്ഞു. എന്നിട്ട് അരുകിലെ കാന്റീനില്‍ നിന്നും അവള്‍ക്കായി ഭക്ഷണം ഒരു പൊതിയാക്കി വാങ്ങി, തിരികെ ആശുപത്രി മുറിയില്‍ തന്നെ തിരിച്ചെത്തി. അതോടെ അറ്റന്‍ഡര്‍ മുറിവിട്ട്‌ പുറത്തേയ്ക്കുപോയി.

അമര്‍ കൈയിലിരുന്ന പൊതി മേശമേല്‍ വച്ച് ജനലിനരുകില്‍ ചെന്ന് നിന്നു. രാത്രിയിലെ മഴയുടെ ലക്ഷണങ്ങള്‍ ഒന്നും കാട്ടാതെ പ്രകൃതി തിളങ്ങി നിന്നു. താഴെ നിരത്തില്‍ വാഹനങ്ങള്‍ നിരയായി പോയിക്കൊണ്ടിരുന്നു. കുറച്ചുനേരം അവന്‍റെ നേത്രങ്ങള്‍ പുറത്തെ കാഴ്ചകളിലൂടെ സഞ്ചരിച്ചു. പിന്നെ മെല്ലെ തിരിഞ്ഞ് കിടക്കയ്ക്കരുകില്‍ വന്നിരുന്നു. നീലിമ പാതിയടഞ്ഞ കണ്ണുകള്‍ കൊണ്ട് അരുകില്‍ നോക്കി കിടക്കുകയാണ്. അവനു തോന്നി അവള്‍ മയക്കത്തിലേയ്ക്കു വീണ്ടും വീഴുകയാണ് എന്ന്. അമര്‍ മെല്ലെ ചോദിച്ചു.

"നീലിമേ... എന്തെങ്കിലും കഴിയ്ക്ക്... എന്നിട്ട് ഒന്ന് മയങ്ങിക്കോള്ളൂ..." പറഞ്ഞുകൊണ്ട് അവന്‍ കൈനീട്ടി മേശമേല്‍ ഇരുന്ന പൊതി എടുത്തു കട്ടിലിന്‍റെ ഓരം ചേര്‍ത്ത് വച്ചു. അവള്‍ കണ്ണുകള്‍ തുറന്നു അവനെ നോക്കി പറഞ്ഞു.

"വേണ്ട... ഒന്നും വേണ്ടെനിക്ക്. വിശപ്പില്ല..." അത് പറയുമ്പോള്‍ അവളുടെ ചുണ്ടുകള്‍ വരണ്ട് പരസ്പരം ഒട്ടിപ്പിടിച്ചിരുന്നു.

"അല്ല... അങ്ങിനെയല്ല.. എന്തെങ്കിലും കഴിയ്ക്ക്... ഈ മരുന്നും ഡ്രിപ്പ് ഉം ഒക്കെ... ഒടുവില്‍ മറ്റെന്തെങ്കിലും അസുഖം പിടിക്കും... "

അവള്‍ അതിനെതിരായി ഒന്നും പറഞ്ഞില്ല. അമര്‍ എഴുന്നേറ്റ് അവളെ മെല്ലെ പിടിചെഴുന്നേല്‍പ്പിച്ചു. നീലിമ കിടക്കയുടെ ഓരം ചേര്‍ന്നിരുന്നു. അമര്‍ തുറന്നു വച്ച ഭക്ഷണപ്പൊതിയില്‍ നിന്നും പതിയെപ്പതിയെ അവള്‍ ആഹാരം കഴിയ്ക്കാന്‍ തുടങ്ങി. അമര്‍ അവള്‍ കഴിയ്ക്കുന്നതും നോക്കിയിരുന്നു. ഒടുവില്‍, അവളാ പൊതി കാലിയാക്കി. അവനൂഹിച്ചു. വല്ലാതെ വിശപ്പുണ്ടായിരുന്നവള്‍ക്ക്. ഭക്ഷണം കഴിച്ച ഉടനെ അമര്‍ തന്നെ അവളുടെ കൈപിടിച്ച് ആ പൊതിയിലേയ്ക്ക് വച്ച് തന്‍റെ കൈചേര്‍ത്ത്‌ കുറച്ചുവെള്ളം കൊണ്ട് അവളുടെ കൈകഴുകി. കുറച്ചു വെള്ളം കൂടി കുടിപ്പിച്ചിട്ട് അവളെ മെല്ലെ കട്ടിലിലേയ്ക്ക് തന്നെ അവന്‍ കിടത്തി. പിന്നെ കൈയിലിരുന്ന പേപ്പര്‍ നന്നായി മടക്കി മുറിയില്‍ വച്ചിരുന്ന വേസ്റ്റ് ബക്കറ്റില്‍ അവന്‍ കൊണ്ടിട്ടു. പാന്റ്സിന്‍റെ പോക്കറ്റില്‍ നിന്നും തൂവാലയെടുത്ത് കൈ നന്നായി തുടച്ചു. എന്നിട്ടു വീണ്ടും അവളുടെ അരുകില്‍ വന്നിരുന്നു. നീലിമ അവന്‍റെ കണ്ണുകളില്‍ തന്നെ നോക്കിയിരുന്നു. അമര്‍ അവളുടെ കണ്ണുകളിലും.

അമറിന്‍റെ കണ്ണുകളിലേയ്ക്ക് നോക്കിക്കിടന്നുകൊണ്ട് അവള്‍ ചോദിച്ചു.

"ഒന്നും കഴിക്കണില്ലേ..."

ചിന്തയില്‍ നിന്നുണര്‍ന്നപോലെ അമര്‍ പുരികങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു ചോദിച്ചു.

"എന്താ.... എന്താ ചോദിച്ചെ.."

"ഒന്നും കഴിക്കണില്ലേ..."

"കഴിയ്ക്കണം... എന്തേലും കഴിയ്ക്കണം. അതിന് മുന്‍പ് ഒന്ന് പല്ലുതേയ്ക്കണം, കുളിയ്ക്കണം... ഒന്ന് ഫ്രഷ്‌ ആകണം. അവന്‍ നിവര്‍ന്നു കൈകള്‍ രണ്ടും മേല്‍പ്പോട്ടാക്കി ഒന്ന് മൂളിക്കൊണ്ട് പറഞ്ഞു. പിന്നെ പതിയെ ശരീരം പൂര്‍വസ്ഥിതിയിലാക്കിക്കൊണ്ട് വീണ്ടും പറഞ്ഞു.

"നിന്നെ ഇവിടെ ഒറ്റയ്ക്കാക്കി... ഞാന്‍ എന്താ ചെയ്ക.."

"ഞാനിനി ഒന്നും ചെയ്യില്ല. പൊയ്ക്കോള്ളൂ... പോയി ഫ്രഷ്‌ ആയി വന്നോള്ളൂ..." അവള്‍ പറഞ്ഞു.

"വേണ്ടാ... കുറച്ചുകൂടി കഴിയട്ടെ. ഞാന്‍ വിളിച്ചിട്ടുണ്ട്. ഓഫീസില്‍ നിന്നും ആരെങ്കിലും വരും... അത് കഴിഞ്ഞിട്ടാകാം..."

അമര്‍ അത് പറയുമ്പോള്‍ അവള്‍ പിന്നീടൊന്നും പറഞ്ഞില്ല. അവന്‍റെ കണ്ണുകളില്‍ തന്നെ നോക്കി അവളങ്ങിനെ കിടന്നു . അമര്‍ മേശമേല്‍ താളുകള്‍ പാറി കിടന്നിരുന്ന ഒരു മാസിക കൈയിലെടുത്തു. അതിന്‍റെ ഉള്‍ത്താളുകളിലെ വര്‍ണ്ണങ്ങള്‍ മെല്ലെ മറിച്ചുനോക്കിക്കൊണ്ടിരുന്നു. ആശുപത്രിയിലെ ചുരുക്കം ചില ശബ്ദങ്ങള്‍ ഒഴിച്ചാല്‍ ഏറെക്കുറെ ശാന്തമായിരുന്നു അവിടം. ആ നിശബ്ദതയില്‍ നീലിമ മെല്ലെ ഉറക്കത്തിലേയ്ക്കു വഴുതിവീണു. അവളുടെ കൈത്തണ്ട തണ്ടുലഞ്ഞ താമരമൊട്ടുപോല്‍ കട്ടിലിന്‍റെ ഒരു വശത്തായി തളര്‍ന്നു കിടന്നു. കിടപ്പിന്‍റെ വശക്കേട്‌കൊണ്ട് മാത്രം അവളുടെ നിശ്വാസത്തിന്‍റെ ചെറുസ്വരം ആ മുറിയില്‍ കേള്‍ക്കാം. മാസികത്താളുകളിലെ നോട്ടം, ഫാനിന്‍റെ ഒച്ചയില്ലാത്ത കറക്കം.. അമറിന്‍റെ കണ്ണുകളില്‍ മെല്ലെ ഉറക്കം തഴുകി. മാസിക മടിമേല്‍ വച്ച് കട്ടിലിന്‍റെ ഓരത്തായി ഒരു വശം ചരിഞ്ഞവന്‍ കിടന്നു. അപ്പോഴേയ്ക്കും വാതില്‍ തുറന്നു ഒരു നേഴ്സ് അവിടേയ്ക്ക് കടന്നുവന്നു. ശബ്ദമുണ്ടാകാതെ അവര്‍ നീലിമയുടെ കൈയിലെ ഡ്രിപ്പ് സൂചി ഊരിയെടുത്തു. എന്നിട്ട് അതിനുമുകളിലായി ഒരു പഞ്ഞി വച്ച് പ്ലാസ്റ്റര്‍ ഒട്ടിച്ച്, അവളെ നോക്കി ഒന്ന് മന്ദഹസ്സിച്ചുകൊണ്ട് പുറത്തേയ്ക്ക് പോയി. സൂര്യന്‍ നേര്‍മുകളിലായി നിന്ന് കത്തിജ്വലിച്ചു.

ഉറക്കത്തില്‍ നിന്നുണര്‍ന്ന നീലിമ അമറിന്‍റെ കിടത്തം നോക്കി മിണ്ടാതെകിടന്നു. അവള്‍ മനസ്സിലോര്‍ത്തു.

"എനിക്കുവേണ്ടി എന്തെല്ലാം സഹിക്കുന്നു ഈ പാവം മനുഷ്യന്‍. ഓര്‍ത്തപ്പോള്‍ അവളുടെ മിഴികള്‍ ചെറുതായി നനഞ്ഞു. കൈയുയര്‍ത്തി അവള്‍ അമറിന്‍റെ തലമുടിയില്‍ വിരലോടിച്ചു. അവളുടെ സ്പര്‍ശനം ഏറ്റു അവന്‍ മയക്കം വിട്ടുണര്‍ന്നു. അമര്‍ നീലിമയെ നോക്കി ചോദിച്ചു.

"എന്താ നീലിമ... നീ കരയുകയാണോ?

അവന്‍റെ ചോദ്യത്തില്‍ നൊമ്പരം ഒളിപ്പിച്ച അവളുടെ ഹൃത്തടം ഉരുകാന്‍ തുടങ്ങി. അവളെ തന്നെ ഉറ്റുനോക്കിയിരുന്ന അമറിന്‍റെ കണ്ണുകളെ നോക്കി അവള്‍ പറഞ്ഞു.

"ജീവിക്കണം എന്നെനിയ്ക്കിപ്പോള്‍ കൊതി തോന്നുന്നു.... ആരെന്നറിയാതെ, എന്തെന്നറിയാതെ ഏട്ടനോട് ഞാനൊന്ന് ചോദിച്ചോട്ടെ..."

"എന്നോട് പലത്തവണ വാക്കുകള്‍ക്കിടയില്‍ പറഞ്ഞ ഏട്ടന്‍റെ അമ്മ..... ആ അമ്മയെ എനിക്കൊന്ന് കാണാന്‍ കഴിയുമോ?? ഒരു വാക്ക് മിണ്ടാന്‍ കഴിയുമോ.. ഒന്ന് ചേര്‍ന്ന് നില്‍ക്കാന്‍..?? ആ അമ്മയുടെ തലോടലില്‍ എല്ലാം മറന്നൊന്ന് തേങ്ങാന്‍..."

അവളുടെ വാക്കുകള്‍ കേട്ടു അമര്‍ ഒന്നമ്പരന്നു. എങ്കിലും സ്വയം നിയന്ത്രിച്ചുകൊണ്ട് തന്നെ അവന്‍ പറഞ്ഞു.

"ആദ്യം നീയാരാണന്നു എന്നോട് പറയ്‌.... ഞാന്‍ ആദ്യം അതൊന്നറിയട്ടെ. നിനക്കെന്നെ അമര്‍ എന്ന് വിളിക്കാം. "

പിന്നെ അവനെക്കുറിച്ച് അവനൊന്ന് ചുരുക്കി പറഞ്ഞു. അത്ഭുതത്തോടെ, അവനെക്കുറിച്ച് പറയുന്നത് കേട്ടു അവളിരുന്നു... ഒടുവില്‍ അവള്‍ സ്വയം അവളുടെ സങ്കടങ്ങളുടെ കെട്ടഴിയ്ക്കാന്‍ തുടങ്ങി. അതോടെ അവളുടെ കണ്ണുകള്‍ക്ക്‌ ചുറ്റും കറുത്തുനീണ്ട കരങ്ങളുടെ നിഴലുകള്‍ പരന്നുതുടങ്ങുന്നത് അവള്‍ കണ്ടു.. മടിച്ചു മടിച്ചെങ്കിലും അവളത് പറഞ്ഞു.

"ഞാന്‍....ഞാന്‍ നീലിമയല്ലേ... എന്നോട് പൊറുക്കണം... " പറഞ്ഞുകൊണ്ട് അവള്‍ അമറിന് നേരെ കൈകള്‍ കൂപ്പി..."

അവളുടെ വാക്കുകള്‍ കേട്ടു അമര്‍ ഒന്ന് ഞെട്ടി. അവന്‍റെ പുരികക്കൊടികള്‍ വളഞ്ഞുയര്‍ന്നു. പിന്നെ അസ്വസ്ഥതയോടെ അവന്‍ ചോദിച്ചു.

"പിന്നെ... പിന്നെ നീയാരാണ്‌.... എന്തിനിങ്ങനെ വേഷം കെട്ടുന്നു... ?????

അവന്‍റെ തെല്ലു നീരസത്തോടെയുള്ള അറുത്തുമുറിച്ച വാക്കുകള്‍ കേട്ടു അവള്‍ തലകുനിച്ചു.

(തുടരും)
ശ്രീ വര്‍ക്കല

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ