2014 ജൂലൈ 2, ബുധനാഴ്‌ച


ദേവദാരുവിന്നരികത്ത്‌.....27

ഓരോ പകലും ഒരോരോ രാത്രികളും അവള്‍ക്കു മുന്നില്‍ വച്ചുനീട്ടിയ ശൂന്യത ചെറുതായിരുന്നില്ല. മുന്നിലങ്ങനെ നിറഞ്ഞുനിന്ന കട്ടപിടിച്ച ഇരുട്ട് മനസ്സിനെ ഭക്ഷിച്ചുകൊണ്ടിരുന്നു..... രഘു മണ്‍മറഞ്ഞത് മുതലുള്ള ഒരു മാസക്കാലം അവളനുഭവിച്ച മാനസ്സികവ്യഥ വല്ലാത്തത് തന്നെയായിരുന്നു. രഘുവിന്‍റെ അമ്മയായിരുന്നു അവളുടെ ഏക ആശ്വാസം. ചിലപ്പോഴെങ്കിലും മുന്നോട്ടുള്ള ജീവിതം ഓര്‍ത്ത് അവള്‍ പതറിയിരുന്നു.... അവള്‍ പറയാതെതന്നെ വിജയമ്മ അത് മനസ്സിലാക്കിയിരുന്നു. സേതുലക്ഷ്മിയോ, രാജേശ്വരിയോ, ആരും തുണയില്ലാത്ത ദേവുവിനെ ഒന്ന് തിരിഞ്ഞു നോക്കുക കൂടി ചെയ്തില്ല... അവരില്‍ നിന്നു അവളത് പ്രതീക്ഷിക്കാത്തതിനാല്‍ ദേവുവിനെ സംബന്ധിച്ചിടത്തോളം അതൊരു അടഞ്ഞ അദ്ധ്യായം തന്നെയായി മാറി. അവളുടെ മാനത്തിന് വിലപറഞ്ഞ അവരോടൊത്തൊരു ജീവിതം അതവള്‍ ഒരിക്കല്‍ പോലും ചിന്തിക്കുകകൂടി ചെയ്തില്ല...

എന്നാല്‍, ദേവൂനെപ്പോലെ വിജയമ്മ അങ്ങനെ വിട്ടുകൊടുക്കാന്‍ തയ്യാറായിരുന്നില്ല. ഒരു ദിവസം സേതുലക്ഷ്മിയമ്മയെ കാണണം എന്ന് തന്നെ അവര്‍ മനസ്സില്‍ ഉറപ്പിച്ചു. എങ്കില്‍ അത് ദേവു അറിയാനും പാടില്ല.. കാരണം അവള്‍ക്കത് ഇഷ്ടമാകില്ല എന്നത് തന്നെ. അഴിഞ്ഞുപോയ ബന്ധങ്ങള്‍ കെട്ടിചേര്‍ക്കാന്‍ അവളെന്തോ ആഗ്രഹിച്ചതുമില്ല. പലപ്പോഴുമുള്ള ദേവൂന്റെ വാക്കുകളില്‍ നിന്നും വിജയമ്മ അവളുടെ ആ വെറുപ്പ്‌ വായിച്ചെടുക്കുകയും ചെയ്തു.....

ദിവസങ്ങള്‍ പലത് നീങ്ങവേ, തിരിച്ചുപോകാനുള്ള തയ്യാറെടുപ്പുകള്‍ നടത്തി ബഷീര്‍ ദേവുവിനെ കാണുവാന്‍ എത്തി. കുടുംബവീട് കടന്നു അവന്‍ ദേവുവിന്‍റെ കുടിലിലേയ്ക്ക്‌ നടക്കുമ്പോള്‍, മുറ്റത്ത് നിന്ന സേതുലക്ഷ്മിയുടെ കണ്ണുകള്‍ അവനെ പിന്തുടര്‍ന്നു. ബഷീര്‍ അത് കാണാതെ കാണുകയും ചെയ്തു. വീടിന്‍റെ മറവില്‍ നിന്നും അവര്‍ കണ്ണെടുക്കാതെ അവന്‍റെ യാത്ര പിന്തുടര്‍ന്നു. ദേവദാരുവിന്നരുകില്‍ ഒന്ന് നിന്ന് പിന്നെ വീടിന് അകത്തേയ്ക്ക് കാലെടുത്ത് വച്ച ബഷീര്‍ വെറുതെ തിരിഞ്ഞൊന്നു നോക്കുമ്പോള്‍ പെട്ടെന്ന് മുഖം തിരിച്ച് സേതുലക്ഷ്മി കളഞ്ഞ്പോയതെന്തോ തേടുംപോലെ മണ്ണിലേയ്ക്ക് ഉറ്റുനോക്കിക്കൊണ്ടിരുന്നു... സേതുലക്ഷ്മിയമ്മയുടെ സംഭ്രമം കണ്ട ബഷീര്‍ ഊറിച്ചിരിച്ചുകൊണ്ട് ദേവുവിന്റെ കുടിലിനുള്ളിലേയ്ക്കും.

ഒടുവില്‍, ദേവുവിനോട് യാത്ര പറഞ്ഞവന്‍ ഇറങ്ങുമ്പോള്‍ അവന്‍റെ മനസ്സ് നിറയെ നോവായിരുന്നു. ആ കുഞ്ഞു വീടില്‍ നിന്നും അവന്‍ നടന്നകലുമ്പോള്‍ ചിന്ത നിറയെ അവളെക്കുറിച്ചും, മുന്നോട്ടുള്ള അവളുടെ ജീവിതത്തെക്കുറിച്ചും ആയിരുന്നു. നിറഞ്ഞു കത്തിയ നിലവിളക്ക് പോലെ മനോഹരിയായ അവള്‍ എങ്ങിനെയോ മാറിപ്പോയിരിക്കുന്നു. സന്തോഷത്തിന് മാത്രമേ സൗന്ദര്യത്തെ നിലനിര്‍ത്താന്‍ കഴിയൂ എന്ന പാഠം അവന്‍റെ മനസ്സിലുറച്ചു.

ബഷീര്‍ പോയി ദിവസങ്ങള്‍ കഴിഞ്ഞുപോകവേ ഒരു ദിവസം ദേവു വിജയമ്മയോട് പറഞ്ഞു.

"അമ്മെ....ബഷീറിക്ക തന്ന ഡ്രാഫ്റ്റ്‌ എന്‍റെ കൈവശം ഇരിക്കുന്നു. അത് മോന്‍റെ പേരില്‍ ബാങ്കില്‍ കൊണ്ടിടാം എന്ന് വിചാരിക്കുന്നു. ഇത്രേം ദിവസം ആ നല്ല മനുഷ്യന്‍ കൈവെള്ളയില്‍ വച്ചുതന്ന പണം കൊണ്ടാണ് ഞാന്‍ ജീവിച്ചത്. ഇനിയാരും നമ്മുക്ക് തരാനില്ല. ഞാനൊന്നു സലിംബാപ്പയെ കാണട്ടെ. അദ്ദേഹം വിചാരിച്ചാല്‍ എന്തെങ്കിലും ഒരു ജോലി തരപ്പെടുത്താന്‍ കഴിയാതിരിക്കില്ല."

ദേവുവിന്‍റെ വാക്കുകള്‍ കേട്ടു വിജയമ്മ ഒരു നിമിഷം മിണ്ടാതെയിരുന്നു.

"അമ്മ എന്താ ചിന്തിക്കണേ...??? " എന്തായാലും പറഞ്ഞോളൂ അമ്മെ.."

"ഇല്ല മോളെ ഞാന്‍ ഒന്നും ചിന്തിച്ചില്ല. മോള് സലിമദ്ദേഹത്തെ കാണുന്നതിന് മുന്‍പ് അമ്മയ്ക്കൊന്ന് ചെയ്യാനുണ്ട്. ഇപ്പോള്‍ എന്തായാലും എന്‍റെ മോള് ജോലിയ്ക്കായി പോകേണ്ട."

അവര്‍ തുടര്‍ന്നു.

"മോളൊരു കാര്യം ശ്രദ്ധിച്ചോ... ഞാനിവിടെ വന്നു എത്ര ദിവസം ആയിരിക്കുന്നു. അമ്മയെ സ്നേഹിക്കുന്നുവെന്ന് പറയുന്ന എന്‍റെ ആണ്‍മക്കള്‍... അവരിലാരെങ്കിലും ഒരാള്‍, ഒരു ദിവസം, ഈ അമ്മയെക്കാണാന്‍ വന്നുവോ..? ഇല്ല. അത്രേ ഉള്ളൂ.. എല്ലാര്‍ക്കും എന്നോടുള്ള സ്നേഹം,...എന്‍റെ മോന്‍ ഉണ്ടായിരുന്നെങ്കില്‍..!!! നിറഞ്ഞ കണ്ണുനീര്‍ തുടച്ചുകൊണ്ട് അവര്‍ പറഞ്ഞു.

"പോണം... അത്രയിടം വരെ ഒന്ന് പോണം. അത് കഴിഞ്ഞു അമ്മ വന്നിട്ട് മതി മോള് സലിമദ്ദേഹത്തെ കാണാന്‍ പോകുന്നത്." അമ്മയുടെ വാക്കുകള്‍ക്ക് അവള്‍ തലയാട്ടി.

അന്നുതന്നെ വിജയമ്മ വീട്ടിലേയ്ക്ക് പോയി. അവിടെ അവരോട് ആര്‍ക്കും പ്രത്യേകിച്ചൊരു സ്നേഹം ഉണ്ടായിരുന്നില്ല. രാമുവും രവിയും വരാന്‍ അവര്‍ കാത്തിരുന്നു. വൈകുന്നേരത്തോടെ അവര്‍ വരുമ്പോള്‍ വിജയമ്മ ഒട്ടും താമസിക്കാതെ വന്ന കാര്യം മുഖവുരയില്ലാതെ പറഞ്ഞു.

"നിങ്ങള്‍ക്കറിയാല്ലോ രഘു പോയേപ്പിന്നെ ദേവൂനു ആരും തുണയില്ലന്ന്. ഏട്ടന്മാര്‍ എന്ന് പറഞ്ഞു നിങ്ങളിലാരും ഒരു ദിവസം പോലും അവളെ വന്നുകണ്ടില്ല. അവളെങ്ങിനെ കഴിയുന്നു എന്നന്ന്വേഷിച്ചില്ല. പിന്നെന്ത് ഏട്ടന്‍, പിന്നെന്ത് ഏട്ടത്തി. നിങ്ങള്‍ക്ക് ബന്ധങ്ങള്‍ എല്ലാം അധികപറ്റാണ് മക്കളെ. നിങ്ങളിതെല്ലാം പഠിക്കുന്ന കാലം വരും. അന്ന് അമ്മയില്ലെങ്കില്‍ കൂടി ഒരു നേരമെങ്കിലും അമ്മയെ നിങ്ങള്‍ ഓര്‍ക്കും.... ഞാനിത് നിങ്ങളോട് ഒരു ശാപമായി പറയുന്നതല്ല. ആണ് ആണായും, പെണ്ണ് പെണ്ണായും ജീവിക്കണം. അതാണ്‌ പ്രകൃതി നിയമം. അത് നിനക്കും, എനിക്കും എല്ലാവര്‍ക്കും ഒരുപോലെ ബാധകമാണ്. അതല്ലാതെ വരുമ്പോഴാണ് കുടുംബം തകരുന്നത്. ആ കുടുംബത്തിന്‍റെ തകര്‍ച്ചയാണ് സമൂഹത്തിന്‍റെയും.. അത് തന്നെയാണ് ഈ പ്രകൃതിയുടെയും തകര്‍ച്ച. അറിഞ്ഞുകൊണ്ട് നിങ്ങള്‍ കണ്ണടയ്ക്കുന്നത് ആര്‍ക്കുവേണ്ടി. കൂടപ്പിറപ്പിനെ സ്നേഹിക്കാന്‍ നിങ്ങളാരുടെയും സ്നേഹം നഷ്ടപ്പെടുത്തണ്ട......അവളങ്ങിനെ തന്നെ ജീവിച്ചോട്ടെ. ആരു തുണയില്ലെങ്കിലും ഞാനവളെ സ്നേഹിക്കും.. എന്‍റെ കണ്ണടയും വരെ.

വിജയമ്മ പറഞ്ഞു നിര്‍ത്തിയെങ്കിലും, രാമുവില്‍ നിന്നോ, രവിയില്‍ നിന്നോ ഒരു വാക്ക് പോലും പുറത്തേയ്ക്ക് വന്നില്ല. അമ്മയുടെ വാക്കുകള്‍ക്ക് പുല്ലുവില കല്‍പ്പിച്ച് അവര്‍ അചഞ്ചലരായി നിന്നു. തുറന്നുകിടന്ന വാതായനങ്ങളില്‍ നിന്ന് മരുമക്കള്‍ ചിറികോട്ടി. വിജയമ്മയ്ക്കറിയാം സാവിത്രിയോ, ശ്രീദേവിയോ ഒന്ന് മൂളാതെ, അവരോട് ഒരു വാക്ക് ചോദിക്കാതെ തന്‍റെ ആണ്മക്കള്‍ ഒരു വാക്ക് പോലും മിണ്ടില്ല എന്ന്. അത് കൊണ്ട് തന്നെ പറഞ്ഞുകഴിഞ്ഞത്തോടെ അവരുടെ നെഞ്ച് വല്ലാതെ മിടിക്കാന്‍ തുടങ്ങി. എങ്കിലും അത് വകവയ്ക്കാതെ അവര്‍ തുടര്‍ന്നു.

"നാളെ നിങ്ങള് ആണ്മക്കള്‍ രണ്ടാളും കൂടി പട്ടണത്തില്‍ വരണം. ഞാന്‍ പറയുന്നിടത്ത്. ഇടം പറഞ്ഞു കൊടുത്തിട്ട് വിജയമ്മ അവരുടെ മുറിയില്‍ കയറി, നേരത്തെ കരുതിയിരുന്ന ചെറിയ ബാഗുമായി പുറത്തിറങ്ങി. എന്നിട്ട് എല്ലാവരോടുമായി പറഞ്ഞു.

"ഇരുള് വീഴും മുന്നേ എനിക്കവിടെ തിരികെചെല്ലണം. ന്‍റെ മോള് തനിച്ചാണ്...."

പറഞ്ഞുകൊണ്ടവര്‍ മുറ്റത്തേയ്ക്കിറങ്ങി. അമ്മയുടെ യാത്ര പോലും നോക്കാതെ രാമുവും, രവിയും അകത്തേയ്ക്കും. ഇരുള് വീഴും മുന്നേ വിജയമ്മ ദേവുവിന്‍റെ അടുത്തെത്തി.

അന്നുരാത്രി കിടക്കയില്‍ ശ്രീദേവിയും സാവിത്രിയും ഭര്‍ത്താക്കന്‍മാരുടെ നെഞ്ചം തടവി ചോദിച്ചുകൊണ്ടിരുന്നു.

"എന്തായിരിക്കും ഏട്ടാ അമ്മയുടെ ഉദ്ദേശ്യം... "..????? ഭാര്യമാരുടെ ചോദ്യത്തിന് ഉത്തരം കൊടുക്കാനാകാതെ അവരിരുവരും കൈമലര്‍ത്തി.

പുലരിയെത്തുമ്പോള്‍, പതിവിലും കൂടുതല്‍ സന്തോഷവതിയായിരുന്നു വിജയമ്മ. സമയം ഒന്‍പതാകുമ്പോഴേയ്ക്കും വൃത്തിയുള്ള വേഷം ധരിച്ച് അവര്‍ ദേവദാരുവിന്നരികത്ത് വന്നിരുന്നു. രഘുവിനെ അടക്കം ചെയ്തിടത്ത് ഇരുന്നവര്‍ മകനോട്‌ എന്തോ പറഞ്ഞു. വിജയമ്മയ്ക്ക് പിന്നില്‍ നിറഞ്ഞ കണ്ണുകളുമായി ദേവുവും. കുഞ്ഞമര്‍, കുഞ്ഞികൈകള്‍ കൊണ്ട് ദേവദാരുവില്‍ തട്ടിക്കളിച്ചുകൊണ്ടിരുന്നു. എങ്കിലും അച്ഛമ്മയുടെ സങ്കടം ഈ മണ്ണിനോട് പറയുന്നതെന്തിന് എന്നവന്‍ ചിന്തിക്കുംപോലെ ഇടയ്ക്ക് അവരെത്തന്നെ അവന്‍ നോക്കിക്കൊണ്ടിരുന്നു. ഒടുവില്‍, ദേവുവിനോട് യാത്ര പറഞ്ഞു വിജയമ്മ പട്ടണത്തിലേയ്ക്ക് പോയി.

രാമുവും, രവിയും വിജയമ്മ പറഞ്ഞ ഇടത്ത് തന്നെ സന്നിഹിതരായിരുന്നു. ചെന്നപാടെ അവര്‍ അമ്മയോടൊപ്പം നടത്ത തുടര്‍ന്നു. വിജയമ്മ അവരെ ആധാരം എഴുതുന്ന ഇടത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോയി.

"എന്താണ് അമ്മയുടെ പദ്ധതി..!! ഓ..!! ഭാഗം ചെയ്യാനായിരിക്കും. അമ്മയറിയാതെ പുറകില്‍ അവരിരുവരും കുശുകുശുത്തു. ആധാരം എഴുത്ത് ഓഫീസിന് പുറത്തെ തടിബഞ്ചില്‍ ഇരുന്നവര്‍ കൈവിരല്‍ മടക്കിനിവര്‍ത്തി കണക്കുകള്‍ കൂട്ടി. രാമു രവിയോട് പറഞ്ഞു.

"ഏട്ടാ... മൊത്തമുള്ള ഈ ഒരേക്കറില്‍, എങ്ങനെയാകും ഭാഗം ചെയ്യുക..."

"അമ്മയുടെ പേരില്‍ ഇരിക്കുന്ന സ്വത്തല്ലേ..??? അമ്മയ്ക്കിഷ്ടമുള്ളത് പോലെ ചെയ്യാം. എന്തായാലും നമ്മുക്ക് രണ്ടുപേര്‍ക്കും പിന്നെ അമ്മയ്ക്കും ഒരോഹരി. രഘു മരണപ്പെട്ടില്ലേ? ഇനി അവനെക്കുറിച്ചു ചിന്തിക്കണ്ട..." രവി ഊറിച്ചിരിച്ചു.

കുറച്ചു നേരം കഴിഞ്ഞ് ആധാരം എഴുതുന്ന ആള്‍ രണ്ടുപേരെയും അകത്തേയ്ക്ക് വിളിച്ചു. മുന്നിലിരുന്ന വിജയമ്മയെ സാക്ഷിനിര്‍ത്തി അദ്ദേഹം രാമുവിനോടും രവിയോടും പറഞ്ഞു.

"അമ്മയുടെ ഇഷ്ടം. അതിലുപരി ഇവിടെ ഒന്നും പ്രസക്തമല്ല. കാരണം അമ്മയുടെ പേരിലിരിക്കുന്ന വസ്തു, അതെങ്ങിനെ കൈകാര്യം ചെയ്യണം എന്ന് അമ്മ തന്നെയാണ് തീരുമാനിക്കേണ്ടത്. പിന്നെ അമ്മയുടെ നല്ല മനസ്സ് കൊണ്ട് അവര്‍ നിങ്ങള്‍ക്കായി ഒന്നും കുറച്ചിട്ടില്ല. എന്നിട്ട് അയാള്‍ എഴുതിയിരുന്ന പ്രമാണം അവരുടെ നേര്‍ക്ക്‌ നോക്കി വായിച്ചു. അതില്‍ രണ്ടാള്‍ക്കും ഇരുപത്തിയഞ്ചു സെന്റ്‌ പുരയിടം വീതം വിജയമ്മ പൂര്‍ണസമ്മതത്തോടെ നല്‍കിയിരിക്കുന്നു. രാമുവും രവിയും പരസ്പരം നോക്കി. എന്നിട്ട് അമ്മയോടും വെണ്ടറോടുമായി രാമു ചോദിച്ചു.

"അപ്പോള്‍ ഒരേക്കറില്‍ ബാക്കി അന്‍പത് സെന്റ്‌ അമ്മയുടെ പേരിലോ..??? ഇപ്പോള്‍ ശരിക്കും അങ്ങിനെ ഭാഗം ചെയ്യുകയാണ് എങ്കില്‍ മൂന്ന് ഭാഗങ്ങളായി അല്ലെ ചെയ്യേണ്ടത്. അങ്ങിനെ വന്നാല്‍ ഞങ്ങള്‍ ഒരാള്‍ക്ക്‌ മുപ്പത്തിമൂന്ന് സെന്റ്‌ പുരയിടം വരേണ്ടതല്ലേ...??? .

"ഹ..ഹ..ഹ... അതെങ്ങിനെ ഉറപ്പിച്ചു പറയാന്‍ കഴിയും. അതാണ്‌ ഞാന്‍ ആദ്യമേ പറഞ്ഞത്. അമ്മയുടെ ഇഷ്ടമാണ് ഇവിടെ പ്രധാനമെന്ന്. ഈ ആധാരം നാല് ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. അമ്മയുടെയും മരിച്ചുപോയ അവരുടെ മകന്‍ രഘുവിന്റെയും അവകാശം അമ്മ ദേവുവിന്‍റെ പേര്‍ക്ക് എഴുതിയിരിക്കുന്നു. ആയതിനാല്‍ ഇനിയുള്ള അന്‍പത് സെന്റിന്റെ അവകാശി ഈ പറയുന്ന കക്ഷി ദേവുവാണ്." വെണ്ടര്‍ അവനോട് പറഞ്ഞു.

വെണ്ടറിന്‍റെ വാക്കുകള്‍ കേട്ട് രാമുവിന്റെയും, രവിയുടെയും മനസ്സ് വല്ലാതെ തളര്‍ന്നു. ദേഷ്യം സഹിക്കവയ്യാതെ രാമു വിജയമ്മയോട് പറഞ്ഞു.

"എന്തായാലും ഇത് വല്ലാത്ത ചെയ്ത്തായിപ്പോയി അമ്മെ. എന്തിനിങ്ങനെ നമ്മുക്ക് പിച്ച തരുന്നു... ഇതുകൂടി അവള്‍ക്കു കൊടുക്കായിരുന്നില്ലേ...?? ആ നാശം പിടിച്ചോള്‍ക്ക്...!!!

വിജയമ്മ പെട്ടെന്ന് രാമുവിനോടായി പറഞ്ഞു.

"ദേ... വേണ്ടി വന്നാല്‍ ഞാനതും ചെയ്യും. എന്താടാ അവള്‍ക്കു കൊടുക്കുന്നത് കൊണ്ട് നിനക്കിത്ര വരുത്തക്കേട്‌. ഇന്നുവരെ നീയൊക്കെ രണ്ടുപേരും അമ്മ ഒരുനേരത്തെ ആഹാരം കഴിച്ചോന്നു ചോദിച്ചിട്ടുണ്ടോ..??? നിന്റെയൊക്കെ അവളുമാര് ചോദിച്ചിട്ടുണ്ടോ???? എന്നാല്‍ എന്‍റെ മോള്..ദേവു അങ്ങിനെയല്ല. അമ്മ കഴിച്ചാന്നു ചോദിക്കാണ്ട് അവളൊരു നേരം പോലും ആഹാരം കഴിച്ചിട്ടില്ല. എനിക്കറിയാം ഞാന്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ, നിങ്ങള്‍ക്കല്ലാതെ കുടുംബത്തിലെ മറ്റാര്‍ക്കെങ്കിലും വേണ്ടി നിങ്ങള്‍ എന്തെങ്കിലും ചെയ്യുന്നുണ്ടോ?? ഇല്ല. നിങ്ങള്‍ക്ക് നിങ്ങളുടെ കാര്യം. പോട്ടെ, നിന്റെയൊക്കെ കൂടപ്പിറപ്പല്ലെ രഘു. എന്‍റെ മോന്‍ പോയി. അവന്‍റെ ചോരയില്‍ ജനിച്ചൊരു കുഞ്ഞുണ്ട്‌. അതിനെയെങ്കിലും ഒന്ന് കാണാന്‍ നിങ്ങള് കൂട്ടാക്കിയാ..??? ഇല്ല. പിന്നെ എന്‍റെ കണ്ണടഞ്ഞാലത്തെ അവസ്ഥ. നിങ്ങള് നാലാളും കൂടി അതുങ്ങളെ മനസ്സ് ഞെരിച്ച് കൊല്ലും..... ഒന്ന് ചിന്തിച്ചവര്‍ തുടര്‍ന്നു.

"പറയ്‌... അമ്മയുടെ മുതല് വേണ്ടെങ്കില്‍ ഇപ്പൊ, ഇവിടെ വച്ച് പറയ്‌...!!!

അമ്മയുടെ വാക്ക് കേട്ടു അരുകില്‍ നിന്നിരുന്ന രവി ആരും കാണാതെ രാമുവിന്‍റെ പാദത്തില്‍ ചവിട്ടി. അതോടെ രാമു മിണ്ടാതെ നിന്നു. വെണ്ടര്‍ വിജയമ്മയോട് ചോദിച്ചു.

"അപ്പോള്‍ അങ്ങിനെയല്ലേ അമ്മെ...."

"അങ്ങിനെ തന്നെ... അങ്ങിനെ തന്നെ മതി... എന്‍റെ എല്ലാ അവകാശങ്ങളും എന്‍റെ മോള്‍ക്ക്‌.." എന്നിട്ടവര്‍ പറഞ്ഞു.

"അവളെന്നെ നോക്കും.. അതെനിക്കുറപ്പാ... എന്‍റെ മരണം വരെ. അതുമല്ല ഇനി ഏതെങ്കിലും സാഹചര്യത്തില്‍ എന്‍റെ കുഞ്ഞിനെന്നെ നോക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അതപ്പഴല്ലേ..??? അത് ഞാന്‍ നോക്കിക്കൊള്ളാം."

അവിടെ നിന്നും പിരിയുമ്പോള്‍ മനസ്സിലിട്ട വൈരാഗ്യം രാമു റോഡില്‍ തീര്‍ത്തു. അമ്മയുടെ അരുകിലെത്തിയ അവന്‍ അവരുടെ ചെവിയിലേയ്ക്ക് മുഖം ചേര്‍ത്ത് സ്വരം താഴ്ത്തി പറഞ്ഞു.

"നിങ്ങള് വരും. എന്‍റെ മുന്നില്‍... ഒന്നുമില്ലാതെ നിങ്ങള് വരും അമ്മെ.. അന്ന് ഞാനാരെന്ന് നിങ്ങള്‍ക്ക് ഞാന്‍ കാട്ടിത്തരാം..." ഉള്ളില്‍ തികട്ടി വന്ന ദേഷ്യം അവനിങ്ങനെ അവരോട് പ്രകടിപ്പിച്ചു.

വിജയമ്മ ചുറ്റും ഒന്ന് കണ്ണോടിച്ചു. എന്നിട്ട് അതുപോലെ സ്വരം താഴ്ത്തി മകനോട്‌ പറഞ്ഞു.

"മോനെ രാമു... ഒരു അമ്മയ്ക്ക് മകനെ ശപിക്കാന്‍ കഴിയില്ല... എങ്കിലും ഞാനൊന്ന് നിന്നോട് പറയുകയാണ്‌... "നിന്‍റെ മുന്നില്‍ യാചിക്കേണ്ട ഒരു സ്ഥിതി വന്നാല്‍, അന്ന് കിടന്നിടത്ത് എഴുന്നേല്‍ക്കാന്‍ എനിക്ക് ത്രാണിയുണ്ടെങ്കില്‍, ഈ വിജയമ്മ ജീവനൊടുക്കിയിരിക്കും.....

"കാണാം... അപ്പോള്‍ നമ്മുക്ക് അന്ന് കാണാം..."

അമ്മയെ വെല്ലുവിളിച്ചുകൊണ്ട് ആ മക്കള്‍ ആള്‍ക്കൂട്ടത്തിലേയ്ക്ക് മറഞ്ഞു. തിരികെ വീട്ടിലേയ്ക്കുള്ള ബസ്‌ യാത്രയ്ക്കിടയില്‍ വിജയമ്മ തളര്‍ന്നു സീറ്റിലേയ്ക്ക് തലചായ്ച്ചു. ഇറങ്ങാനുള്ള ഇടം എത്തിയിട്ടും അവരത് അറിഞ്ഞില്ല. തളര്‍ന്നിരുന്ന അവരെ അടുത്തുചെന്ന് കണ്ടക്ടര്‍ തട്ടിവിളിച്ചു. ബസില്‍ നിന്നും ഇറങ്ങി വീട്ടിലേയ്ക്ക് നടക്കുമ്പോള്‍ മക്കളുടെ സ്നേഹം അടുത്തറിഞ്ഞ ആ അമ്മയുടെ ഹൃദയം, താളം പിഴച്ചൊരു ചെണ്ടപോലെ മിടിച്ചുകൊണ്ടിരുന്നു...

ദേവുവിന്‍റെ കുടിലിലേയ്ക്ക്‌ തളര്‍ന്നു നടന്നടുത്ത വിജയമ്മയെ അവളോടിവന്നു കൈചേര്‍ത്ത് പിടിച്ച് അകത്തേയ്ക്ക് കൊണ്ടുപോയി. അമ്മയ്ക്ക് വെള്ളം കൊടുത്തവള്‍ തന്നിലേയ്ക്ക് ചേര്‍ത്തിരുത്തി മെല്ലെ തലോടി. വിജയമ്മ തളര്‍ന്ന കണ്ണുകളോടെ ദേവുവിനെ നോക്കി. അവരുടെ കണ്ണുകളില്‍ നിന്നും ഒലിച്ചിറങ്ങിയ കണ്ണുനീരില്‍ ദേവു കവിള് ചേര്‍ത്തുവച്ചു.... വിതുമ്പുന്ന അധരങ്ങലോടെ ആ മകളുടെ വാത്സല്യത്തില്‍, തല ചരിച്ച് അവളുടെ മുഖത്തേയ്ക്ക്, അവളുടെ കണ്ണുകളിലേയ്ക്ക് നോക്കി അവരിരുന്ന് തേങ്ങി..... അമര്‍ ഒന്നുമറിയാതെ അച്ഛമ്മയുടെ അരുകിലെത്തി, അവരുടെ മടിയില്‍ കൈകൊണ്ടടിച്ചു താളം പിടിച്ചു നിന്നു... അവര്‍ പോലുമറിയാതെ അവരുടെ കൈവിരലുകള്‍ കൊച്ചുമകന്‍റെ മൂര്‍ദ്ധാവില്‍ പരതി നടന്നു..

(തുടരും)
ശ്രീ വര്‍ക്കല
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ