2014 ജൂലൈ 16, ബുധനാഴ്‌ച

ദേവദാരുവിന്നരികത്ത്‌.....31

തെക്കേമുറ്റത്തിറങ്ങിയ രാജേശ്വരി അമറിനെ തിരിഞ്ഞു രൂക്ഷമായൊരു നോട്ടം നോക്കി. പിന്നിലേയ്ക്ക് ചലിച്ചുകൊണ്ടിരുന്ന സാരിത്തുമ്പ് എടുത്തവള്‍ മുന്നിലേയ്ക്ക് വച്ചു. "ഹും" എന്നൊരു ശബ്ദത്തോടെ ഇടതുകൈയിലെ ബാഗ് അലക്ഷ്യമായി തോളിലേയ്ക്ക്‌ ഇട്ടവള്‍ അഹന്തയോടെ നടന്നകന്നു.

രാജേശ്വരി പോയിക്കഴിഞ്ഞപ്പോള്‍ സേതുലക്ഷ്മി പറഞ്ഞു.

"വേണ്ടിയിരുന്നില്ല മോളെ, ഇതൊന്നും വേണ്ടിയിരുന്നില്ല. അവള് വരും. കുറെയേറെ പറയും. പിന്നീട് പോയാല്‍ ഒരു മാസത്തേയ്ക്ക് പ്രശ്നം ഒന്നും ഇല്ലല്ലോ..???"

സേതുലക്ഷ്മിയുടെ വാക്കുകള്‍ കേട്ടു ദേവു ഒന്നും മിണ്ടിയില്ല. പകരം അവരെ സ്വന്തം വീട്ടിലേയ്ക്ക് ക്ഷണിക്കുക മാത്രമാണ് അവള്‍ ചെയ്തത്.

"അമ്മ... ഈ വയസ്സുകാലത്ത് ഇവിടിങ്ങനെ ഒറ്റയ്ക്ക് കഴിയണ്ട. എന്‍റെ കൂടെ പോന്നോള്ളൂ..."

"അതെ അമ്മൂമ്മേ.... ഇങ്ങനെ ഒറ്റയ്ക്ക് കഴിയണ്ട. അമ്മ പറയുന്നതാ ശരി... " അമര്‍ പറഞ്ഞു.

സേതുലക്ഷ്മി രണ്ടുപേരെയും മാറിമാറി നോക്കി. എന്നിട്ട് പറഞ്ഞു. "വേണ്ട...മോളെ വേണ്ട..."

മൂവരുടെയും കുറച്ചുനേരത്തെ മൗനത്തിനൊടുവില്‍, പിന്നീടും പല തവണ ദേവു നിര്‍ബന്ധിച്ചുവെങ്കിലും സേതുലക്ഷ്മി വഴങ്ങിയില്ല. അവളുടെ ഓരോ സ്നേഹവാക്കുകളിലും അവര്‍ വളരെ......... ഒരു പുഴുവോളം ചെറുതായതായി തോന്നി അവര്‍ക്ക്. ഒടുവില്‍ ദേവു ചോദിച്ചു.

"അമ്മയുടെ കാലശേഷം അല്ലാതെ എന്തിനീ വീടും ഇടവും അമ്മ അവള്‍ക്കെഴുതിക്കൊടുത്തു. അതും വിലയാധാരം. ഇന്നവള്‍ക്കല്ലേ ഇതിനവകാശം. നാളെ അവള്‍ വന്നു ഇവിടുന്ന് ഇറങ്ങാന്‍ അമ്മയോട് പറഞ്ഞാല്‍......ഇങ്ങനെ ചെയ്യുന്ന അവള്‍ അങ്ങിനെ ചെയ്യില്ല എന്ന് എന്തുറപ്പാ.. അമ്മെ..??"

ദേവുവിന്‍റെ മുഖത്തേയ്ക്കു ഒന്ന് നോക്കിയ ശേഷം സേതുലക്ഷ്മിയമ്മ കുനിഞ്ഞിരുന്നു. ചെയ്ത തെറ്റിനെ ഓര്‍ത്തവര്‍ പശ്ചാത്തപിച്ചു. അവരുടെ മനസ്സില്‍ നിറയെ അപ്പോള്‍ ഇനിയെന്ത് ചെയ്യും എന്ന ചിന്തയായിരുന്നു. മറച്ചുവയ്ക്കാതെ അവര്‍ അവളോട്‌ അത് ചോദിക്കുകയും ചെയ്തു.

"മോളെ... അത് തിരികെ വാങ്ങാന്‍ എന്തെങ്കിലും വഴിയുണ്ടോ..??? മോള് പറഞ്ഞപോലെ എനിക്കാകെ പേടി തോന്നുന്നു. അവള് ചെയ്യും. അവളങ്ങനത്തോളാ..!! അവളുടെ വാക്കും വിശ്വസിച്ചു, ഞാന്‍ മോളോട് ചെയ്ത ക്രൂരതയുടെ ഫലമാ ഇന്നമ്മ അനുഭവിക്കുന്നത്. ഞാന്‍... മരിക്കും വരെയെങ്കിലും ഈ വീട്ടില്‍ കഴിയാന്‍ എനിക്ക് പറ്റുമോ മോളെ...???

ഒന്ന് ചിന്തിച്ചു ദേവു പറഞ്ഞു.

"വിലയാധാരം അല്ലെ അമ്മെ..??? പ്രമാണം വായിക്കണം. കഴിയുമെങ്കില്‍ കൊണ്ടുപോയി അറിയാവുന്നവരെക്കൊണ്ട് വായിപ്പിക്കണം. പിന്നെ എന്തെങ്കിലും ഒരു വഴി ഈശ്വരന്‍ കാട്ടാതിരിക്കില്ല..." ഞാന്‍ സലീംബാപ്പാനോട് ഒന്ന് ചോദിക്കട്ടെ.

കണ്ണിന് ചെറിയ കാഴ്ചക്കുറവും, ചെറിയൊരു കേള്‍വിക്കുറവുമൊക്കെ ബാധിച്ചുവെങ്കിലും സലിം ഇന്നും ആരോഗ്യവാനാണ്. നബീസു ഉമ്മ തീരെ വയ്യാതായിരിക്കുന്നു. ഇളയമകള്‍ ഐഷാബി ബപ്പാനേം ഉമ്മാനേം നോക്കാന്‍ നാട്ടില്‍ വന്നിരുന്നു. ബാപ്പാന്‍റെ കാലശേഷം അറപ്പ്മില്ല് മറ്റാര്‍ക്കും പോകരുത് എന്നൊരു വാശി അവള്‍ക്കും ഭര്‍ത്താവിനും ഉണ്ട്. അല്ലാതെ ബാപ്പായോടുള്ള പ്രത്യേക ഇഷ്ടം കൊണ്ടല്ല. അവരുടെ മരണം ഉടന്‍ ഉണ്ടാവും എന്ന് പ്രതീക്ഷിച്ച് എത്തിയ അവള്‍ ഒടുവില്‍ ഒന്നും വയ്യാത്ത അവസ്ഥയിലായി. അവരിനിയും കുറേക്കാലംകൂടി ജീവിച്ചിരിക്കും എന്നവള്‍ ഉറപ്പിച്ചു. അതുകൊണ്ടുതന്നെ തിരിച്ചുപോകാന്‍ എന്തെങ്കിലും ഒരു തുമ്പിനായി കാത്തിരിക്കുകയായിരുന്നു അവള്‍. രണ്ടുപേരുടെയും കണ്ണടയുംമുന്‍പേ ഒന്നും, ആര്‍ക്കും നല്‍കില്ല എന്ന ഉറച്ച നിലപാടിലാണ് സലിമും നബീസു ഉമ്മയും. ആയതിനാല്‍ തോളത്തിട്ട് താരാട്ടുപാടി ഉറക്കിയ മക്കള്‍ ആറു പേരില്‍ മറ്റുള്ള അഞ്ചുപേരും ഈവഴി വന്നിട്ടും ഇല്ല. മറ്റുള്ളവര്‍ അവരുടെ കാലശേഷം എല്ലാം വീതിച്ചെടുക്കാം എന്ന് കരുതുമ്പോള്‍ ഐഷാബി ഒന്ന് കടന്നു ചിന്തിച്ചു അത്രതന്നെ. അവളുടെ സ്നേഹം ശരിക്കറിഞ്ഞ സലിം നബീസു ഉമ്മയോട് പറയും.

"ഒക്കെ ശരി തന്നെ. ന്നാലും കൊണ്ട്വയ്ക്കുന്ന ആഹാരത്തില്‍ പോലും ചെറിയൊരു കണ്ണ് വേണം... നമ്മള് വലുതല്ല നബീസു അവര്‍ക്കാര്‍ക്കും. സ്വത്ത്‌... സ്വത്താണ് വലുത്. അച്ഛനും അമ്മയും മക്കളാണ് സ്വത്തെന്നു ധരിച്ചിരുന്ന കാലോം, മക്കള്‍ തിരിച്ച് ചിന്തിച്ചിരുന്ന കാലോം ഒക്കെ പോയി. എനിക്ക് ഞാനും, നിനക്ക് നീയും. അതിനപ്പുറം ഒന്നുമില്ല. അതോണ്ട് നീ സൂക്ഷിക്കണം..."

കിടക്കയില്‍ കിടന്നുകൊണ്ട് സലീമിന്‍റെ വാക്കുകള്‍ കേട്ടു അവര്‍ കരയും. അവരുടെ കണ്ണുകള്‍ തുടച്ച് സലിം അരുകിലും.

പുറത്തെ കാല്‍പ്പെരുമാറ്റവും ബാപ്പാന്നുള്ള വിളിയും കേട്ടു സലിം പുറത്തേയ്ക്ക് നടന്നു. അയാള്‍ക്കറിയാം അത് ദേവുവാണെന്ന്. കാരണം ഇത്രേ സ്നേഹത്തോടെ ബാപ്പാ എന്ന് അവളല്ലാതെ ആരും ഇവിടെ വിളിക്കാന്‍ ഇല്ലെന്ന് അവര്‍ മനസ്സിലാക്കിയിട്ട് വര്‍ഷങ്ങള്‍ ആയി. ഒരു നേരമെങ്കിലും അവരെ കാണാതെ, ഒരു നേരത്തെ ഭക്ഷണം കൊടുക്കാതെയുമിരിക്കാന്‍ അവള്‍ക്കായിട്ടില്ല. അവളുടെ ഈ സ്നേഹത്തിനു ഐഷാബി, കുറച്ചുനാള്‍ മുന്‍പ് സ്വല്‍പ്പം നീരസം പ്രകടിപ്പിച്ചുവെങ്കിലും സലിം വഴങ്ങിയില്ല. അയാള്‍ പറഞ്ഞു.

"അവളിവിടെ വരും. ഞാന്‍ മരിക്കുവോളം. ഇഷ്ടായില്ല എങ്കില്‍ നീ പൊയ്ക്കോള്ളൂ... ന്നാലും അവളെനിക്കു പ്രിയപ്പെട്ടവള്‍ തന്നെയാണ്.."

"അപ്പോള്‍... ബാപ്പയ്ക്ക് സ്വന്തം ചോരയില്‍ ജനിച്ച നമ്മളെക്കാളും, എവിടെയോ കിടന്ന അവളെയാണോ പ്രിയം... അതും ഒരു അന്യമതക്കാരി...

ഒന്ന് നിര്‍ത്തി അവള്‍ തുടര്‍ന്നു.

"അല്ല.. ബാപ്പാ ഞാനൊന്നു ചോദിച്ചോട്ടെ... "അവളെന്താ ങ്ങക്ക് പിറന്നതാണോ..??

"ങേ" സലിം ഒന്ന് ഞെട്ടി. ഒപ്പം നബീസുവും. മറിച്ചൊന്ന് ചിന്തിക്കാന്‍ അയാള്‍ക്ക്‌ തോന്നിയില്ല. ഉള്ളില്‍ വന്ന ദേഷ്യം അടക്കിപ്പിടിക്കാന്‍ കഴിയാതെ അയാള്‍ പറഞ്ഞു.

"അതേടി... അങ്ങിനെ തന്നെ കൂട്ടിക്കോള്ളൂ... എന്തായാലും നിന്നെക്കാളും ഭേദമാ ന്‍റെ മോള് ദേവു...."

"എങ്കില്‍ പിന്നെ അവള് നോക്കിക്കൊള്ളും... ങ്ങളെ രണ്ടാളേം... പിന്നെയവള്‍ കരഞ്ഞുകൊണ്ട്‌ പറഞ്ഞു.

"ഞാനപ്പൊഴേ പറഞ്ഞതാ അങ്ങേരോട്... വേണ്ടാ.. എനിക്ക് വയ്യ. ഞാന്‍ പോണില്ലാന്ന്.." എന്നിട്ട് കണ്ണുനീര്‍ തുടച്ചുകൊണ്ട് വീണ്ടും പറഞ്ഞു. "വേണം ഇത് തന്നെ വേണം. ഉമ്മയും ബാപ്പായും അല്ലെ.. വയസ്സുകാലത്ത് ആരുമില്ലല്ലോ എന്നോര്‍ത്ത് വന്നതാ.. എന്നിട്ടിപ്പോള്‍ എവിടെയോ കിടന്നൊരുത്തിയ്ക്ക് വേണ്ടി സ്വന്തം ചോരയില്‍ പിറന്ന എന്നെ തള്ളിപ്പറയുന്നു...ല്ലെ..?? താമസിയാതെ രക്തബന്ധത്തിന്‍റെ വില ങ്ങള് തിരിച്ചറിയും ബാപ്പ... അന്ന് ങ്ങള് വിളിക്ക്.. ഞാന്‍ വരാം. " മനസ്സിലെന്തോ ചിന്തിച്ചുറപ്പിച്ചുകൊണ്ടാണവള്‍ പിന്നീട് അവിടെ കുറച്ചു ദിവസം കൂടി കഴിഞ്ഞത്. രണ്ടു ദിവസം മുന്‍പ് അവള് തിരിച്ചുപോയി...

"ന്‍റെ മോളാ.... ന്താടീ അവിടെത്തന്നെ നിക്കണത്... നിനക്കിങ്ങനെ ഇവിടെ നിന്നു വിളിക്കാണ്ട് അകത്തേയ്ക്ക് വന്നൂടെ..." അയാള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.

"ആരാ... ദേവൂട്ടിയാ... വാ മോളെ അകത്തേയ്ക്ക് വാ...." നബീസു ഉമ്മ അകത്തുനിന്നും വിളിച്ചുപറഞ്ഞു.

ദേവു അകത്തേയ്ക്ക് കയറി. അവളുടെ കൈയില്‍ സേതുലക്ഷ്മിയുടെ ഇടത്തിന്‍റെ പ്രമാണത്തിന്‍റെ ഒരു പതിപ്പ് ഉണ്ടായിരുന്നു. കാര്യങ്ങള്‍ വിശദീകരിച്ച അവള്‍, ആ പേപ്പര്‍ സലീമിന്‍റെ കൈയില്‍ കൊടുത്തു. അത് വായിച്ചു നോക്കാതെ തന്നെ അയാള്‍ ദേവുവിനോട് പറഞ്ഞു.

"മോളെ.. ഇവിടെ എല്ലാത്തിനും നിയമങ്ങള്‍ ഉണ്ട്... നിറയെ നിയമക്കുരുക്കുകളും ഉണ്ട്. ജനങ്ങള്‍ക്ക്‌ അത് അറിയില്ല അത്ര തന്നെ. അമ്മ ജീവിച്ചിരിക്കുമ്പോള്‍ നോക്കിക്കൊള്ളാം എന്ന ഉറപ്പു നല്‍കി എവിടെയെല്ലാം മക്കള് ഇങ്ങനെ ഓരോന്നും എഴുതി വാങ്ങുന്നു.. പിന്നീട് അവരെ നോക്കാണ്ട്, ഉള്ളതെല്ലാം വിറ്റുപെറുക്കി ഏതെങ്കിലും അനാഥാലയത്തില്‍ കൊണ്ടിട്ടിട്ട് പോകുന്നു. ഇവിടെ അത് സംഭവിച്ചില്ലല്ലോ..?? വഴിയുണ്ട്. എന്നെ നോക്കുന്നില്ല എന്ന് പറഞ്ഞു കേസ് കൊടുത്താല്‍ പിന്നെ ഇക്കാര്യം കോടതി നോക്കിക്കൊള്ളും.. "

"മോളിരിക്ക്... ഞാനൊന്നു നോക്കട്ടെ. അയാള്‍ അരുകില്‍ മേശയില്‍ ഇരുന്ന കണ്ണട എടുത്തു വച്ചു. മെല്ലെയത് വായിച്ചു. വായിച്ചു കഴിഞ്ഞു അയാള്‍ പറഞ്ഞു. അവര് മരിക്കുംവരെ ഇത് വില്‍ക്കാന്‍ അവള്‍ക്കു കഴിയില്ല. അമ്മേടെ മരണം വരെ അവര്‍ക്ക് അതിനകത്ത് ജീവിക്കാനുള്ള അവകാശം ഇതില് പറഞ്ഞിട്ടുണ്ട് മോളെ... നടക്കില്ല, ഒന്നും നടക്കില്ല. അമ്മേടെ ആശ പോലെ മരിക്കും വരെ അവിടെ കഴിയാം. അമ്മ മരിച്ചുകഴിഞ്ഞാല്‍ പിന്നെ മോള്‍ക്ക്‌ ഇതില്‍ യാതൊരു അവകാശോം ഇല്ല. മോള്‍ക്കിതീന്നു ഒന്നും ഇല്ല. അത്രേ ഉള്ളൂ..." അയാള്‍ പറഞ്ഞു. അപ്പോള്‍ ദേവു പറഞ്ഞു.

"എനിക്കൊന്നും വേണ്ട ബാപ്പാ. ഒന്നും. മരിക്കും വരെ അമ്മയ്ക്ക് അവിടെ കിടക്കണം. അത് മതി. അത് മാത്രം മതി ബാപ്പ."

"അതിനു ഒരു തടസ്സോം ഒണ്ടാവില്ല മോളെ... അങ്ങിനെ വിറ്റൊണ്ട്‌ പോകാന്‍ അവള്‍ക്കു കഴിയൂല്ല. അതല്ലേ ഇന്നും ഇതിങ്ങനെ കിടക്കണത്.."

സലീമിന്‍റെ വാക്കുകള്‍ കേട്ടു അവളാശ്വാസത്തോടെ തിരികെപ്പോയി.

ദിവസങ്ങള്‍ മെല്ലെ അടര്‍ന്നുവീണു. അത് മാസങ്ങളായി പരിണമിച്ചു. ജേണലിസം പരീക്ഷ എഴുതിയ റിസള്‍ട്ട്‌ കാത്ത് അമര്‍ വീട്ടിലുണ്ട്. സേതുലക്ഷ്മി സ്വന്തം വീട്ടിലും. ഓരോ മാസവും രാജലക്ഷ്മി വരും... സ്വരം താഴ്ത്തിയാണെങ്കിലും, അമ്മയെ എന്തെങ്കിലും പറയാതെ അവളവിടെ നിന്നും പോകില്ല. ദേവു എല്ലാ ദിവസവും അമ്മയെ കാണാന്‍ പോകാറില്ല. പഴയ കാര്യങ്ങള്‍ മനസ്സില്‍ കിടക്കുന്നത് കൊണ്ടാകാം ഒരു നേരത്തെ ആഹാരം പോലും സേതുലക്ഷ്മിയമ്മ ദേവുവിന്‍റെ കൈയില്‍ നിന്നും ആവശ്യപ്പെട്ടിട്ടില്ല. അമര്‍ അമ്മൂമ്മയെ കാണാന്‍ പോകും. പ്രത്യേകിച്ച് വിശേഷം വല്ലതും ഉണ്ടെങ്കില്‍ അവന്‍ ദേവുവിനോട് പറയും.. ആ രീതിയിലാണ് കാര്യങ്ങള്‍ കുറച്ചു നാള് കൊണ്ട് നടക്കുന്നത്. ഒടുവില്‍ ജേണലിസം പാസ്സായ അമറിന് ക്യാമ്പസ് ഇന്റര്‍വ്യൂവിലൂടെ പട്ടണത്തിലെ തന്നെ പത്രമോഫീസ്സില്‍ ജോലി തരമായി... അവന്‍ എന്നും പുലര്‍ച്ചെ ജോലിയ്ക്കായി പുറപ്പെടാന്‍ തുടങ്ങി. രാവേറെ ചെല്ലുമ്പോഴാകും തിരിച്ചു വരവ്... എന്നാലും അവന്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ തുടങ്ങിയതോടെ ദേവു സന്തോഷവതിയായി. വീട്ടിലും കാര്യങ്ങള്‍ ഭംഗിയായി നടന്നു പോന്നു. സേതുലക്ഷ്മിയെ നോക്കുന്നില്ല എങ്കിലും സലിം ബാപ്പയെയും, ഉമ്മയെയും അവള് തന്നെയാണ് നോക്കിയത്. പിരിയാന്‍ വയ്യാത്തൊരടുപ്പം ആ ഉമ്മയും മോളും തമ്മില്‍ ഉണ്ടായിരുന്നു എന്ന് പറയുന്നതാകും ശരി....

മാസങ്ങള്‍ വര്‍ഷം രണ്ടിന് കൂടി വഴിമാറി... പ്രകൃതിയാകെ മാറി, മഞ്ഞവെളിച്ചം പടര്‍ന്നു നിന്നൊരു സായന്തനം. വിളക്ക് കൊളുത്തി, ദേവദാരുവിനരുകില്‍ ചന്ദനത്തിരി കത്തിച്ച്, രഘുവിന്‍റെ കുഴിമാടത്തില്‍ കുടത്തില്‍ വെള്ളം വച്ച്, ദേവു പെട്ടെന്ന് അയയില്‍ ഉണങ്ങാനിട്ടിരുന്ന തുണികള്‍ പെറുക്കിയെടുത്തു. ആര്‍ത്തുപെയ്യാനൊരുങ്ങുന്ന ഒരു മഴയുടെ ലക്ഷണമായിരുന്നു. മെല്ലെ മെല്ലെ ആകാശം ഇരുണ്ടു. സന്ധ്യായാണോ, കാര്‍മേഘമാണോ ഇത്ര പെട്ടെന്ന് ഇരുള്‍ കൊണ്ടുവന്നതെന്ന് അവള്‍ ഒന്ന് ചിന്തിക്കും മുന്‍പേ അകലെ നിന്നും മഴയുടെ ആരവം അവള്‍ കേള്‍ക്കുകയുണ്ടായി. ഒടുവിലത്തെ തുണിയും എടുത്തുകൊണ്ടവള്‍ തിരിയുമ്പോഴേയ്ക്കും, അവളുടെ മേലെ പെയ്തു മഴ മുന്നിലേയ്ക്ക് പൊയ്ക്കൊണ്ടിരുന്നു. ദേവു ഓടി അകത്തേയ്ക്ക് കയറി. തുണികള്‍ കിടക്കയിലേയ്ക്കിട്ടു അവള്‍ വീടിനു പുറത്തെ തിട്ടയില്‍ വന്നിരുന്നു. നിര്‍ത്താതെ അന്ന് പെയ്ത ആ മഴ ആ രാവ് മുഴുവന്‍ കുളിര് കോരി നിറച്ചു. രാവില്‍, മണ്ണിന്‍റെ തണുപ്പ് ബാധിച്ചു വിറച്ച അമ്മയെ അവള്‍ തുണികള്‍ കൊണ്ട് പുതപ്പിച്ച്‌ ചേര്‍ത്ത് പിടിച്ചിരുന്നു.

സേതുലക്ഷ്മിയുടെ വീട്ടില്‍, ഇരുളില്‍ ഒറ്റയ്ക്ക് കിടന്നിരുന്ന അവര്‍ തണുപ്പ് ബാധിച്ചു കിടക്കയില്‍ ചുരുണ്ടുകൂടി. രാവേറെയായിട്ടും അമര്‍ തിരിച്ചെത്തിയിരുന്നില്ല. ദേവു വിജയമ്മയെ ചേര്‍ത്ത് പിടിച്ച് ഭിത്തിയില്‍ ചാരി ഉറക്കമായി. തണുപ്പ് കൂടിക്കൂടി വന്നു സേതുലക്ഷ്മിയമ്മയുടെ കാലില്‍ നിന്നും തണുപ്പ് അരിച്ചുകയറാന്‍ തുടങ്ങി. അതിങ്ങനെ, എല്ലിനടിയില്‍കൂടി പടര്‍ന്നു ഒരു കരിനാഗം പോലെ അവരെ ചുറ്റാന്‍ തുടങ്ങി. അവരുടെ കൈവിരലുകള്‍ വിറയ്ക്കാന്‍ തുടങ്ങി. ഒന്ന് തൊട്ടുവിളിക്കാന്‍ അരുകിലാരും ഉണ്ടായിരുന്നില്ല. തണുപ്പ് മെല്ലെമെല്ലെ അവരുടെ വയറിലേയ്ക്ക് വ്യാപിച്ചു. പിന്നീടത്, നെഞ്ചിലായപ്പോള്‍ അവര്‍ക്ക് ശ്വാസം മുട്ടാന്‍ തുടങ്ങി. ദേവു എന്ന് ഉറക്കെ വിളിക്കാന്‍ അവര്‍ ഒരു നിമിഷം കൊതിച്ചു. അപ്പോഴേയ്ക്കും തൊണ്ടയും മരവിച്ചിരുന്നു. തല പെരുത്തുകയറിയതോടെ ചെവികള്‍ പൊത്തിപ്പിടിക്കാനായി കരങ്ങള്‍ ഉയര്‍ത്താന്‍ അവരൊരു വിഫലശ്രമം നടത്തി. കഴിയാതെ, സേതുലക്ഷ്മി കിടക്കയില്‍ ചുരുണ്ടുകൂടി. കണ്ണുകള്‍ മേല്ലെയടച്ച അവരുടെ ശരീരത്തിലൂടെ എവിടെനിന്നോ ഉറുമ്പുകള്‍ ആഹാരം ശേഖരിച്ചുകൊണ്ട് നടന്നുകയറി. അതവര്‍ അറിയുന്നുണ്ടായില്ല.

ദേവു ഒരുള്‍വിളിപോലെ കണ്ണുകള്‍ തുറന്നു. പുറത്ത് മഴയുടെ ശബ്ദം. അവള്‍ ഒരു തുണി ശരീരത്തിലൂടെ മൂടി വിജയമ്മയെ ചേര്‍ന്ന് കിടന്നു. അമര്‍ ഓഫീസിലെ ജനലിലൂടെ പുറത്തേയ്ക്ക് നോക്കി. ശരീരം തുളഞ്ഞുകയറുന്ന തണുപ്പ്. എങ്ങിനെയെങ്കിലും വീട്ടില്‍ പോകണം. അമ്മയും അച്ഛമ്മയും വിഷമിക്കുന്നുണ്ടാകും. ഓഫീസില്‍ നിന്ന് ഒരു വണ്ടി അവനു വേണ്ടി റെഡിയായി. അമറിനെയും കൊണ്ടത് പത്രമോഫീസിന്‍റെ ഗേറ്റ് കടന്നു പുറത്തേയ്ക്ക് തിരിച്ചു. പൊഴിഞ്ഞുവീഴുന്ന മഴത്തുള്ളികള്‍ കാഴ്ച മറച്ചപ്പോള്‍ ഡ്രൈവര്‍ വൈപ്പര്‍ പ്രവര്‍ത്തിപ്പിച്ചു. അതിങ്ങനെ മെല്ലെ ചെറുശബ്ദത്തോടെ ഗ്ലാസ്സിലുരസ്സിക്കൊണ്ടിരുന്നു. അമര്‍ സീറ്റിലേയ്ക്ക് തല ചായ്ച്ചു മുന്നിലേയ്ക്ക് ദൃഷ്ടി പായിച്ചിരുന്നു. കാര്‍ മന്ദം മന്ദം മുന്നിലേയ്ക്ക് നീങ്ങിക്കൊണ്ടിരുന്നു.

(തുടരും)
ശ്രീ വര്‍ക്കല

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ