2014 ജൂലൈ 16, ബുധനാഴ്‌ച


ദേവദാരുവിന്നരികത്ത്‌.....32

ഗ്രാമത്തിലേയ്ക്കുള്ള റോഡിലേയ്ക്ക് വണ്ടി തിരിയുമ്പോള്‍ വീണ്ടും മഴയുടെ ഇരമ്പം കേള്‍ക്കുകയായി. റോഡിനിരുവശവും തിങ്ങിനിറഞ്ഞ തണല്‍ മരങ്ങളാണ്. മഴ ആടിത്തിമര്‍ത്ത ആ രാവില്‍ കൊഴിഞ്ഞുവീണ പുഷ്പങ്ങള്‍ വാഹനങ്ങളുടെ ചക്രങ്ങള്‍ ഞെരിച്ചമര്‍ത്തി റോഡില്‍ പതിച്ചിരിക്കുന്നു. അമര്‍ മുന്നിലുള്ള കാഴ്ചകളില്‍ നിന്നും കണ്ണുകളെടുത്ത് തന്‍റെ ഇടതുവശത്തെ ഗ്ലാസ്സിലൂടെ പുറത്തേയ്ക്ക് നോക്കി. പെയ്തിറങ്ങിയ മഴത്തുള്ളികള്‍ താഴേയ്ക്ക് വരിവരിയായി ഗ്ലാസ്സിലൂടെ ഒലിച്ചിറങ്ങുന്നു. പെട്ടെന്ന് മഴ ഒന്ന് കുറഞ്ഞു. ഇപ്പോള്‍ കാറിന്‍റെ മുന്നിലെ വെട്ടം നല്‍കുന്നത് ഏറെ ദൂരെയുള്ള കാഴ്ചകളാണ്. വശങ്ങളിലേയ്ക്ക് നോക്കിയിരുന്ന അമറിന്‍റെ വലതു തുടയില്‍ പെട്ടെന്നാണ് ഡ്രൈവര്‍ കൈവച്ചത്. വണ്ടി അപ്പോഴും വേഗത്തില്‍ ഓടിക്കൊണ്ടിരുന്നു. തണുപ്പില്‍ ഒരു ഞെട്ടലോടെ അമര്‍ എന്തെന്ന ഭാവത്തില്‍ ഡ്രൈവറെ നോക്കി. അയാള്‍ പറഞ്ഞു.

"അമറേട്ടാ...... മുന്നിലേയ്ക്ക് ഒന്ന് നോക്കിയേ..."

അവന്‍ കൈചൂടിയ ഭാഗത്തേയ്ക്ക് അമര്‍ നോക്കി. കുറച്ചകലെ ഒരു രൂപം റോഡിന് സമീപത്ത് നില്‍ക്കുന്നു. ഇരുണ്ട നിരത്തില്‍ തൂവെള്ള സാരി വാരിച്ചുറ്റി ഒരാള്‍ രൂപം. വണ്ടി അരുകിലേയ്ക്ക് അടുക്കുംതോറും ആ രൂപം വ്യക്തമായി വന്നു. ഒരു സ്ത്രീ രൂപമാണ്.

"ഇതെന്താ അമര്‍ ഏട്ടാ.... ഇങ്ങനെ ഒരു രൂപം. ഇനി വല്ല പ്രേതവുമാണോ..." ഡ്രൈവര്‍ സംശയം പറഞ്ഞു. ഒരുപാട് പേര്‍ മരിച്ച ഇടമാ ഈ സ്ഥലം. എനിക്കറിയാം. എനിക്കറിയാം അമര്‍ ഏട്ടാ. അവരില്‍ ആരോ, അവരില്‍ ആരോ ഒരാള്‍.....അവന്‍ വാഹനത്തിന്‍റെ വേഗം കൂട്ടി..."

"നീയൊന്ന് ചുമ്മാതിരിക്കണുണ്ടോ..... പ്രേതമാണ്‌ പോലും പ്രേതം..." അമര്‍ അവനോട് അങ്ങിനെ പറഞ്ഞുവെങ്കിലും, ഒറ്റ നിമിഷത്തില്‍ അവനും ചിന്തിച്ചു. ഈ രാവില്‍, ഈ മഴയത്ത്... ഇതാരാവും. അതും ഇങ്ങനെ ഒരു വേഷത്തില്‍. അപ്പോഴേയ്ക്കും ആ രൂപം റോഡിലേയ്ക്ക് കയറാന്‍ തുടങ്ങി. വാഹനത്തിന്‍റെ വേഗവും അതോടെ കൂടി. അമര്‍ ഡ്രൈവറോട് പറഞ്ഞു.

"നീ കുറച്ചുകൂടി വേഗത കുറയ്ക്ക്..."

ഡ്രൈവര്‍ ഭയന്ന പോലെ തോന്നി അമറിന്. അതുകൊണ്ട് തന്നെ അമറിന്‍റെ വാക്കുകള്‍ അവന്‍ ശ്രദ്ധിച്ചത് പോലും ഇല്ല. വണ്ടി ആ രൂപത്തിന് തൊട്ടരുകില്‍ എത്തി. ഇപ്പോള്‍ കാഴ്ച വളരെ വ്യക്തമാണ്. ശരിക്കും ഒരു പെണ്ണ് തന്നെ. എങ്കിലും പായുന്ന വണ്ടിയിലിരുന്ന്, അച്ഛമ്മ പറഞ്ഞുതന്ന പ്രേതക്കഥകളിലൊന്ന് അമര്‍ പെട്ടെന്ന് മനസ്സില്‍ കുറിച്ചിട്ടു. എങ്കിലും പെട്ടെന്നാണ് അത് സംഭവിച്ചത്. അടുത്തേയ്ക്ക് പാഞ്ഞെത്തിയ കാറിന്‍റെ മുന്നിലേയ്ക്കാ രൂപം കയറി നിന്നു. മുന്നിലെ രൂപം കണ്ടു വല്ലാതെ ഭയന്നുവെങ്കിലും ഡ്രൈവര്‍ പെട്ടെന്ന് ബ്രേയ്ക്കില്‍ കാലമര്‍ത്തി. ശക്തമായി വണ്ടി തെന്നി ഉലഞ്ഞുനിന്നുവെങ്കിലും ഇടിയേറ്റ്‌ ആ രൂപം കുറച്ചുമുന്നിലേയ്ക്ക് തെറിച്ചുവീണു. വല്ലാത്തൊരാര്‍ത്തനാദം ആ രൂപത്തില്‍ നിന്നുയര്‍ന്നു. അതൊരു പെണ്‍ശബ്ദമായിരുന്നു.

വാതില്‍ തുറന്ന് അമറും ഡ്രൈവറും ആ രൂപത്തിനടുത്തേയ്ക്ക് ഓടിച്ചെന്നു. അത് നിലത്തുകിടന്നു പുളയുന്നുണ്ടായിരുന്നു. അതിനരുകിലെത്തി അമര്‍ കുനിഞ്ഞിരുന്നു. ഒരു വശത്തേയ്ക്ക് ചരിഞ്ഞുകിടന്ന തല അവന്‍ മെല്ലെ തിരിച്ചു. കാറിന്‍റെ വെട്ടത്തില്‍ വ്യക്തമായി അവന്‍ കണ്ടു. ഒരു പെണ്ണ്. ശരിക്കും ഒരു പെണ്ണ്. പെട്ടെന്ന് അവളൊന്ന് ഞരങ്ങി.

"വെള്ളം...വെള്ളം... വെള്ളം.."

അമര്‍ ഡ്രൈവറെ നോക്കി. അവന്‍ ഭയത്തോടെ പറഞ്ഞു. അമര്‍ ഏട്ടാ...വെറുതെ, വേണ്ട വിട്ടേര്. ദേ ആളുകള് കൂടിയാല്‍ പ്രശ്നാ... ഇതിപ്പോ, ഇതിപ്പോ ആരും അറിഞ്ഞിട്ടില്ല.

അമര്‍ അവനെ രൂക്ഷമായി ഒന്ന് നോക്കി. പെട്ടെന്ന് ഡ്രൈവര്‍ റോഡിനരുകിലെ ഇടതൂര്‍ന്ന വള്ളിപ്പടര്‍പ്പുകള്‍ക്കിടയിലൂടെ ഓടിമറഞ്ഞു. അമര്‍ എഴുന്നേറ്റ് നിന്നു അവനെ വിളിച്ചു. അമറിന്‍റെ വിളി കേള്‍ക്കാതെ അവന്‍ ദൂരേയ്ക്ക് ഓടിമറയുന്നത് അമര്‍ കണ്ടു. അപ്പോഴേയ്ക്കും ആ പെണ്‍കുട്ടി വല്ലാതെ ഞരങ്ങാന്‍ തുടങ്ങി. റോഡ്‌ തീര്‍ത്തും വിജനമായിരുന്നു. എന്ത് ചെയ്യണം എന്നറിയാതെ അവന്‍ ഒരു നിമിഷം ഒന്ന് പകച്ചു. പിന്നീട് ധൈര്യം വീണ്ടെടുത്ത് അവനവളെ താങ്ങിയെടുത്തു. കാറിന്‍റെ പിന്‍വാതില്‍ തുറന്നു അവനവളെ അകത്തേയ്ക്ക് കിടത്തി. വാതിലടച്ചു, ഓടിവന്ന് ഡ്രൈവര്‍ സീറ്റിലേയ്ക്ക് അവന്‍ പാഞ്ഞുകയറി. വണ്ടി പെട്ടെന്ന് ഒന്ന് മുന്നോട്ടുനീങ്ങി വശങ്ങളിലേയ്ക്ക് തിരിഞ്ഞു വന്ന വഴിയെ തിരിഞ്ഞുപോകാന്‍ തുടങ്ങി. വല്ലാത്ത വേഗതയോടെ വളഞ്ഞുപുളഞ്ഞ റോഡുകള്‍ താണ്ടി വണ്ടി നീങ്ങിക്കൊണ്ടിരുന്നു. ഒടുവില്‍, നീണ്ട ആശുപത്രി വരാന്തയുടെ മുന്നിലെ കാര്‍പോര്‍ച്ചില്‍ അത് ചെന്ന് നിന്നു. അറ്റന്റര്‍മാര്‍ പാഞ്ഞെത്തി. ചോരയില്‍ കുളിച്ച ആ രൂപത്തെ വണ്ടിയില്‍ നിന്നും പുറത്തെടുത്തു. വരാന്തയിലൂടെ അത്യാഹിത വിഭാഗത്തിനകത്തേയ്ക്ക് സ്ട്രെച്ചറില്‍ അതിവേഗം അത് പാഞ്ഞുകയറി. അമര്‍ വല്ലാത്തൊരവസ്ഥയില്‍ പുറത്തും. അവിടെ, ഒഴിഞ്ഞുകിടന്ന കസേരയിലൊന്നിലിരിക്കുമ്പോള്‍ അവന്‍ വീടിനെക്കുറിച്ചു ഒരു നിമിഷം ചിന്തിച്ചു.

"അമ്മയിപ്പോള്‍ കാത്തിരുന്ന്, തളര്‍ന്നുറങ്ങുകയാവും." അവന്‍ പിന്നിലേയ്ക്ക് തലചായ്ച് കണ്ണുകള്‍ പൂട്ടി. ഇടയില്‍ ആരൊക്കെയോ വന്ന്, അവനില്‍ നിന്നും എന്തോ മൊഴിയെടുത്തു. സമയം മെല്ലെമെല്ലെ കഴിഞ്ഞുപോയി. അങ്ങിനെ അവിടെ, ആ ആശുപത്രി വരാന്തയില്‍ തണുത്തുവിറങ്ങലിച്ച് ആ രാവവന്‍ തള്ളിനീക്കി.

പുലരിയുടെ പൊന്‍വെളിച്ചം മുഖത്തേയ്ക്ക് വീണ് പുലരിയുണര്‍ന്നു. പൂത്തുനിന്ന വൃക്ഷചില്ലകള്‍ക്കിടയിലൂടെ നൂലുപോലെ ഭൂമിയിലേയ്ക്ക് അത് അരിച്ചിറങ്ങാന്‍ തുടങ്ങി. ദേവു എഴുന്നേറ്റു മുടിയൊതുക്കി വാതില്‍ തുറന്നു പുറത്തേയ്ക്ക് വന്നു. വിജയമ്മ നല്ല ഉറക്കത്തിലാണ്. മഴവീണ് നനഞ്ഞ മണ്ണില്‍ മണല്‍തരികള്‍ വെളുത്തുതുടുത്ത് തെല്ലുയര്‍ന്നു നിന്നു. ചൂലെടുത്ത് അവളൊന്ന് ഓടിച്ചു മുറ്റമടിച്ചു. ദേവദാരുവിന്‍റെ ചില്ലകള്‍ അവള്‍ക്ക് മേലെ കുളിര്‍ജലത്തിന്‍റെ കുഞ്ഞുതുള്ളികള്‍ കുടഞ്ഞു. തുളസിച്ചെടി പറ്റിപ്പിടിച്ചിരുന്ന മഴത്തുള്ളികളുടെ ഭാരം താങ്ങാനാകാതെ കുനിഞ്ഞുനിന്നു. ദേവു അതിനരുകില്‍ ചെന്ന് അതിനെ ഒന്ന് തട്ടിക്കുടഞ്ഞു. അവിടെനിന്നും എഴുന്നേല്‍ക്കുമ്പോള്‍, ദേവുവിന്‍റെ കണ്ണുകള്‍ അമറിന്‍റെ കാല്‍പ്പാദങ്ങള്‍ക്കായി തേടി. അവനപ്പോഴും എത്തിയിരുന്നില്ല.

ദേവുവും, അമറും ഒരുപാട് ആശിച്ച് നേടിയതാണ് അവന്റെയീ തൊഴിലെങ്കിലും ദേവുവിന് ഇപ്പോള്‍ അവന്റെയീ ജോലിയോട് തെല്ലു നീരസം തോന്നിതുടങ്ങി. അവള്‍ ചിന്തിച്ചു. വേണ്ടിയിരുന്നില്ല. ഊണും ഉറക്കവുമില്ലാതെ ഇങ്ങനെ അവനെ കഷ്ടപ്പെടാന്‍ വിടേണ്ടിയിരുന്നില്ല. പിന്നെയവള്‍ ചിന്തിച്ചു. അല്ലെങ്കില്‍ ഇതിനായി പഠിച്ചിട്ട് ഇനിയെന്ത് ചെയ്യാന്‍. ചിന്തകള്‍ രാവിലെ തന്നെ അവളെ വല്ലാതെ കുണ്ഠിതയാക്കി. ദേവു മുറ്റത്ത് നിന്നും അകത്തേയ്ക്ക് കയറാന്‍ തുടങ്ങുമ്പോള്‍ വിജയമ്മ എഴുന്നേറ്റ് പുറത്തേയ്ക്ക് വന്നു. മേലാകെ ഒരു തുണി ചുറ്റിയവര്‍ പുറത്തെ തിട്ടയില്‍ വന്നിരുന്നു. ദേവു അമ്മയെ നോക്കി ഒന്ന് പുഞ്ചിരിച്ചു.

"എന്നാ മഴയായിരുന്നു ഇല്ലേ മോളെ രാത്രീല്..."

അവരുടെ ചോദ്യത്തിനവള്‍ ചിരിച്ചുകൊണ്ട് തലകുലുക്കി. പിന്നെ, അമ്മയുടെ അരുകിലെത്തി അവള്‍ അവരുടെ മുടിയിഴകള്‍ മെല്ലെ തലോടി. എന്നിട്ട് ചോദിച്ചു.

"അമ്മയ്ക്കെന്തെങ്കിലും അസ്വസ്ഥത തോന്നുന്നുണ്ടോ അമ്മെ... ഇങ്ങനെ തണുത്തിട്ട്..."

"ഇല്ല മോളെ... ഒന്നുമില്ല. ഉണ്ടെങ്കില്‍ തന്നെ പ്രായമായില്ലേ. ഇനി മരിക്കും വരെ ഇങ്ങനെയൊക്കെ തന്നെയാവും. പിന്നെ ഒരു കുഞ്ഞു മൌനം പൂണ്ടിരുന്ന്‍ അവര്‍ വീണ്ടും പറഞ്ഞു.

"ഇവനിത് എവിടെയാ മോളെ... ഈയിടെയായി വീടിനെപ്പറ്റി അവനു യാതൊരു ചിന്തയും ഇല്ല. ഇങ്ങനെ ജോലി ജോലി എന്ന് പറഞ്ഞിരുന്നാല്‍ ശരിയാവില്ല ട്ടോ. ഇനിയവന്‍ നന്നാവണേല്‍, സമയത്ത് വീട്ടിലെത്തണേല്‍ അവനെ എവിടേലും ഒന്ന് പൂട്ടണം..."

അമ്മയുടെ വാക്കുകള്‍ കേട്ട് ദേവു ആകാംക്ഷയോടെ അവരെ നോക്കി. അതോടെ വിജയമ്മ വീണ്ടും പറഞ്ഞു.

"ദേവു... മോളെ നീയിങ്ങനെ കണ്ണു മിഴിക്കാതെ.. ചെക്കനെക്കൊണ്ട് കല്യാണം കഴിപ്പിക്കണം എന്ന്..."

ദേവു അമ്മയ്ക്കരുകിലേയ്ക്കിരുന്നു. എന്നിട്ടവള്‍ പറഞ്ഞു.

"അമ്മെ.. ഒരു വീടായില്ല. ഞാനും രഘുവേട്ടനും മാത്രമായിരുന്നപ്പോള്‍ ഈ വീട് ഞങ്ങള്‍ക്ക് ധാരാളമായിരുന്നു. അവിടെയും ഇവിടെയും എന്നെ സ്നേഹിക്കാന്‍ രഘുവേട്ടന് ഒരു തടസവും ഉണ്ടായിരുന്നില്ല. ഈ കുടിലിനകത്ത്, ഒരേഒരു മുറിയില്‍ വേണ്ടമ്മേ.. ആദ്യം അവന്‍ കുറച്ച് പണമുണ്ടാക്കി ഒരു കൂര വയ്ക്കട്ടെ. വന്നു കയറുന്നവള്‍ എന്നെപ്പോലെ ആയിരിക്കണം എന്നില്ല. നമ്മുടെ രീതികള്‍, ചിട്ടകള്‍ ഒന്നും ഇപ്പോഴത്തെ കുട്ടികള്‍ക്ക് ഇഷ്ടായീന്നു വരില്ല. അവള്‍ക്കു വേണ്ടി, അമ്മയെ സ്നേഹിക്കുന്ന എന്‍റെ മോന്‍ കണ്ണീരുകുടിക്കാന്‍ തുടങ്ങും... വേണ്ടാ അത് വേണ്ടമ്മേ.. അവരുടെ സ്വാതന്ത്ര്യത്തിന് ജീവിക്കണം. അതാണ്‌ എന്‍റെ ആഗ്രഹം.."

"മോളെ നിനക്കെങ്ങിനെ ഇങ്ങനെയൊക്കെ ചിന്തിക്കാന്‍ തോന്നുന്നു. നീയെന്നെ പലപ്പോഴും അതിശയപ്പെടുത്തുന്നു... നിന്നെ അമ്മയായികിട്ടിയത് എന്‍റെ അമറുട്ടിയുടെ ഭാഗ്യം തന്നെ. മോളെ ഈ വീടിനോട് ചേര്‍ന്ന് നമ്മുക്ക് അവനെക്കൊണ്ട്‌ ഒരു മുറി ഉണ്ടാക്കിച്ചാല്‍ പോരെ. വിജയമ്മ പറഞ്ഞു.

"വരട്ടെ അമ്മെ. നമ്മുക്കാലോചിച്ചു തീരുമാനമെടുക്കാം...."

ഇത് പറഞ്ഞുകൊണ്ട് വിജയമ്മ അകത്തേയ്ക്കും ദേവു കിണറ്റിനരുകിലേയ്ക്കും പോയി. കിണറ്റില്‍ നിന്നും ഒരു തൊട്ടി വെള്ളം കോരി അവള്‍ അടുക്കളവശത്തേയ്ക്ക് പോയി. സമയം മെല്ലെ നീങ്ങി.

ആശുപത്രിയില്‍..........

അത്യാഹിത വിഭാഗത്തില്‍ നിന്നും മുറിവുകള്‍ തുന്നികെട്ടി അവളെ മുറിയിലേയ്ക്ക് കൊണ്ടുവന്നു. ഡോക്ടര്‍മാര്‍ അമറിനെ അനുമോദിച്ചു. അവര്‍ പറഞ്ഞു.

"വണ്ടിയിടിച്ച് വഴിയരുകില്‍ കിടന്നിരുന്ന അവളെ ആശുപത്രിയില്‍ ഇത്രവേഗം എത്തിച്ചത് കൊണ്ടാണ് ഞങ്ങള്‍ക്ക് ഈ ജീവന്‍ രക്ഷിക്കാനായത്. മുറിവുകള്‍ ഉണ്ടായിരുന്നുവെങ്കിലും, അത് വളരെ ഗുരുതരമായിരുന്നില്ല എങ്കില്‍ പോലും പലപ്പോഴും തക്ക സമയത്ത് ചികിത്സ കിട്ടാതെ രക്തം വാര്‍ന്ന് പലരും റോഡില്‍ തന്നെ കിടന്ന് മരണമടയുകയാണ് പതിവ്."

ഡോക്ടര്‍മാരുടെ അനുമോദനങ്ങള്‍ കേട്ട് അവന്‍ സന്തോഷഭരിതനായി. അവളെ മുറിയിലേയ്ക്ക് കിടത്തി വാതില്‍ ചാരി അറ്റന്‍ഡര്‍മാര്‍ പുറത്തേയ്ക്ക് പോയി. കുറച്ചുസമയം കൂടി മുറിയ്ക്ക് പുറത്ത് ഡോക്ടറോട് സംസാരിച്ചുകൊണ്ട് നിന്ന അമര്‍ അടഞ്ഞുകിടന്ന വാതില്‍ തുറന്ന് മുറിയ്ക്കുള്ളിലേയ്ക്ക്‌ കയറി. അതിനുള്ളില്‍ ഉണ്ടായിരുന്ന ഒരു കസേര വലിച്ചിട്ട് അവന്‍ അതിലേയ്ക്കിരുന്നു. കിടക്കയുടെ കോണില്‍ അതിന്‍റെ കമ്പിയില്‍ കെട്ടിയിട്ടിരുന്ന അഡ്മിറ്റ് ഷീറ്റ് അവന്‍ കൈകൊണ്ടു മെല്ലെ തിരിച്ചുനോക്കി. അതില്‍ അവളുടെ പേരിന്‍റെ സ്ഥാനത്ത് നീലിമ എന്നെഴുതിയിരുന്നു. അവനത് തിരികെ വിട്ടു. മെല്ലെയാടി, കിടക്കയുടെ കമ്പിയില്‍ ഉരസി അത് നിന്നു. അവന്‍ കിടക്കയ്ക്കരുകില്‍ ചേര്‍ന്ന് ഇരുന്നു. മെല്ലെമെല്ലെ ആ നിശബ്ദതയില്‍ കിടക്കയുടെ ഓരം തല വച്ച് അവനൊന്ന് മയങ്ങി.

നീലിമ ഉണരുമ്പോള്‍ അവള്‍ക്കരുകില്‍ ഒരാള്‍ കട്ടിലില്‍ തലചായ്ച്ച് ഉറക്കത്തിലാണ്. ശബ്ദമുണ്ടാകാതെ അവള്‍ മെല്ലെ എഴുന്നേറ്റു. കൈയിലൊട്ടിക്കിടന്നിരുന്ന ട്രിപ്പിന്‍റെ കുഴല്‍ അവള്‍ മെല്ലെയുയര്‍ത്തി. കിടക്കയില്‍ ഇരുന്നുകൊണ്ട് തന്നെ കൈത്തണ്ടയിലെ സൂചി ഒട്ടി വച്ചിരുന്ന പ്ലാസ്റ്റര്‍ അവള്‍ മെല്ലെമെല്ലെ വലിച്ചെടുത്തു. പിന്നീട് സൂചി ഊരിയെടുത്ത് ട്രിപ്പ് കുഴല്‍ കൈവിട്ടു. അതില്‍ നിന്നും ഗ്ലൂക്കോസ് തുള്ളിതുള്ളിയായി നിലത്തേയ്ക്ക് വീണുകൊണ്ടിരുന്നു. നല്ല ഉറക്കത്തിലായിരുന്ന അമറിനെ ഒന്ന് നോക്കി അവള്‍ മുറിയിലെ ജനാലയ്ക്കരുകില്‍ ചെന്ന് നിന്നു. അതിലൂടെ അവള്‍ താഴേയ്ക്ക് നോക്കുമ്പോള്‍ അവള്‍ക്കു മനസ്സിലായി അവള്‍ ആ കെട്ടിടത്തിന്‍റെ മൂന്നാം നിലയില്‍ ആണെന്ന്.

താഴെ ആശുപത്രിയിലേയ്ക്ക് വന്ന വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരിക്കുന്നു. നീലിമ മെല്ലെ കണ്ണുകള്‍ പൂട്ടി. ജനലിന്‍റെ അടിപ്പടിയില്‍ അവള്‍ ആയാസപ്പെട്ട്‌ ഒരു കാല്‍ എടുത്തുവച്ചു. ആശുപത്രിയ്ക്ക് വെളിയില്‍, താഴെ ആരോ ചിലര്‍ ചാടാനായി ഒരുങ്ങി നിന്ന നീലിമയെക്കണ്ട് നിലവിളിച്ചു. ചിലര്‍ മുകളിലേയ്ക്ക് കൈചൂണ്ടി മറ്റുള്ളവരെ കാണിച്ചു. വേണ്ട.. വേണ്ടാ എന്ന് അവര്‍ ആക്രോശിച്ചു. അവളതൊന്നും വകവയ്ക്കാതെ മുകളിലേയ്ക്ക് കാലെടുത്തുവച്ചു. ചിലര്‍ ഇതുകണ്ട് മുകളിലേയ്ക്കോടി. ജനാലയ്ക്ക് മുകളിലേയ്ക്ക് കയറുമ്പോള്‍ അവളുടെ കാല്‍ തട്ടി ജനലിനരുകിലിരുന്ന കുഞ്ഞുമേശ ഒന്നനങ്ങി. ചെറുശബ്ദം കേട്ട് അമര്‍ സ്വപ്നത്തിലെന്നപോലെ കണ്ണുകള്‍ തുറന്നു. മുന്നില്‍ കണ്ട കാഴ്ചയില്‍ അവനൊന്നമ്പരന്നു. ഒട്ടും സമയം കളയാതെ അവന്‍ ചാടിയെഴുന്നേറ്റു. പുറത്തേയ്ക്ക് ചാടാന്‍ തുടങ്ങുകയായിരുന്ന അവളെ അമര്‍ പെട്ടെന്ന് പിടിച്ചു. അതോടെ കുതറിയ അവള്‍ വട്ടം ചുറ്റി പിടിച്ചിരുന്ന അമറിന്‍റെ കൈക്കരുത്തില്‍ അവനൊപ്പം അകത്തേയ്ക്ക് തെറിച്ചുവീണു. വീഴ്ചയുടെ ആഘാതത്തില്‍ അവളുടെ തലയിലെ മുറിവില്‍ നിന്നും രക്തം കിനിയാന്‍ തുടങ്ങി. അമറിന്‍റെ കൈകളില്‍ കിടന്നവള്‍ പൊട്ടിക്കരഞ്ഞു. അവന്‍റെ പിടിവിട്ട് പിടഞ്ഞെഴുന്നേറ്റ അവള്‍ ചോദിച്ചു.

"നിങ്ങള്‍... നിങ്ങളെന്നെ ഒന്ന് മരിക്കാന്‍ പോലും സമ്മതിയ്ക്കില്ലേ..."

അവള്‍ക്കൊപ്പം ചാടിയെഴുന്നേറ്റ അമര്‍ ഒട്ടും മടികൂടാതെ ചോദിച്ചു.

"നീയെന്തിന് മരിക്കണം... അതും എന്‍റെ കണ്മുന്നില്‍... അത് സാധ്യമല്ല. നീ ആരായിരുന്നാലും അത് സാധ്യമല്ല." അവന്‍ വല്ലാത്തൊരു ഭീതിയോടെ തലകുലുക്കി.

അപ്പോഴേയ്ക്കും താഴത്തെ കാഴ്ചക്കാരില്‍ ചിലരും, ഡോക്ടര്‍മാരും നഴ്സ്മാരും ഒക്കെ ആ മുറിയിലേയ്ക്ക് പാഞ്ഞുകയറി. എല്ലാവരും അന്ധാളിപ്പോടെ അമറിനെയും നീലിമയെയും മാറിമാറി നോക്കി. അമര്‍ അസ്വസ്ഥതയോടെ അരുകിലെ കസേരയിലേയ്ക്കിരുന്നു. അവന്‍ ഇരുകരങ്ങളും കൊണ്ട് മുഖം പൊത്തി. അവന്‍റെ വിറയാര്‍ന്ന തോളുകളില്‍ ഇരുവശവും ഡോക്ടര്‍മാര്‍ പിടിച്ചുനിന്നു. നീലിമ കിടക്കയിലേയ്ക്കിരുന്നു പൊട്ടിക്കരഞ്ഞു. അവിടെ കൂടി നിന്ന ആര്‍ക്കും ഒന്നും മനസ്സിലായില്ല. അവന്‍ ഇരുവരേയും അത്ഭുതത്തോടെ മാറിമാറി നോക്കിനിന്നു. അപ്പോഴേയ്ക്കും ഓടിയെത്തിയ അറ്റന്‍ഡര്‍മാര്‍ കൂടിനിന്ന അപരിചിതരെ എല്ലാം പുറത്തേയ്ക്ക് മാറ്റി. നഴ്സ്മാര്‍ നീലിമയെ കിടക്കയിലേയ്ക്ക് പിടിച്ചുകിടത്തി. അവളുടെ മുറിവ് വൃത്തിയാക്കി മരുന്നുവച്ച് വീണ്ടും കെട്ടി അവര്‍ പുറത്തേയ്ക്ക് പോയി. ഡോക്ടറില്‍ ഒരാള്‍ അമറിന്‍റെ അരുകില്‍ കിടന്ന മറ്റൊരു കസേരില്‍ ഇരുന്നു. നീലിമ മച്ചിലേയ്ക്ക് കണ്ണുനട്ട് കിടന്നു. അമര്‍ അപ്പോഴും മുഖം പൊത്തി കുനിഞ്ഞിരുന്നു.

(തുടരും)
ശ്രീ വര്‍ക്കല
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ