2014 ജൂലൈ 19, ശനിയാഴ്‌ച


ദേവദാരുവിന്നരികത്ത്‌.....34

അവള്‍ അവന്‍റെ കണ്ണുകളിലേയ്ക്ക് നോക്കി. എന്നിട്ട് പറഞ്ഞു.

"ഞാനാരെന്ന് അറിയും മുന്‍പ് ഞാന്‍ എന്താണെന്നറിയണം. ഞാന്‍ എന്തിനിങ്ങനെ ആയെന്ന് അറിയണം.. ഇത് പറഞ്ഞുകൊണ്ട് അവള്‍ കിടക്കയില്‍ ഇരുന്ന് ദീര്‍ഘനിശ്വാസമിട്ടു. അവളുടെ ശ്വാസഗതികളുടെ താളം വല്ലാതെ അവനെ അലോസരപ്പെടുത്തി. എങ്കിലും അവളനുഭവിക്കുന്ന മാനസ്സികവ്യഥ എന്താണെന്ന് അറിയാതെ അവളോട്‌ നീരസം തോന്നിയിട്ടെന്ത് കാര്യം എന്നവന്‍ ചിന്തിച്ചു.

അമറങ്ങനെ ചിന്തിക്കെ, അവള്‍ തുടര്‍ന്നു.

"ഈ മോള്‍ക്ക്‌ വേണ്ടി, എല്ലാമെല്ലാമായിരുന്ന ഈ മോള്‍ക്ക്‌ വേണ്ടി കാത്തിരിക്കുന്നൊരു അച്ഛനുണ്ടെനിയ്ക്ക്. സങ്കടങ്ങളുടെ ഇരുളടഞ്ഞ ഒരു മുറിയില്‍, ജരാനര ബാധിച്ച്... ആരോടും പരിഭവമില്ലാതെ..... എന്‍റെ അച്ഛന്‍. പാപിയായ എന്‍റെ അച്ഛന്‍.. എന്‍റെ പെറ്റമ്മയാല്‍ ചതിയ്ക്കപ്പെട്ട എന്‍റെ അച്ഛന്‍....ഒന്നിനും കഴിയാതെ നിസഹായയായ ഞാനും... എന്തിനിങ്ങനെ എനിക്കൊരു ജന്മം...?? ജീവിക്കാന്‍ എനിക്ക് കൊതിയില്ല..."

കിടക്കയ്ക്ക് ഇരുവശവും കൈകളൂന്നി അകലേയ്ക്ക് ദൃഷ്ടി പായിച്ച അവളുടെ കണ്ണുകള്‍ ചുവന്നിരുന്നു. അവളുടെ വാക്കുകളുടെ മൂര്‍ച്ച ഒരു അറക്കവാളിന്‍റെ ഇരമ്പലോടെ അവന്‍റെ കര്‍ണ്ണങ്ങളില്‍ വന്നലച്ചു. "എന്‍റെ പെറ്റമ്മയാല്‍ ചതിയ്ക്കപ്പെട്ട എന്‍റെ അച്ഛന്‍". അമറിന് അതൊരു പുതുമയായിരുന്നു. അമ്മയ്ക്ക്, അല്ലെങ്കില്‍ സ്ത്രീയ്ക്ക് ഇങ്ങനെയൊരു പര്യായമോ? ഇങ്ങനെയൊരു മുഖമോ? അത് കൊണ്ട് തന്നെ എത്രയും വേഗം അതറിയാനുള്ള അവന്‍റെ ജിജ്ഞാസ കൂടി. ഉള്ളില്‍ തിളച്ചുമറിയുന്ന ചോദ്യങ്ങള്‍ മറച്ചുവയ്ക്കാതിരിക്കാന്‍ അവനു കഴിഞ്ഞതുമില്ല.

"നിന്‍റെ പെറ്റമ്മ നിന്‍റെ അച്ഛനെ ചതിയ്ക്കുകയോ...? എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല... നീലിമ.." അതെന്താണ്..?? നിന്‍റെ അമ്മയുടെ രണ്ടാം വിവാഹത്തിലെ ആളാണോ നിന്‍റെയീ അച്ഛന്‍...?

"അല്ല... അമറേട്ടാ...... അല്ല.... എന്‍റെ കഥ മുഴുവന്‍ കേട്ടോള്ളൂ.... ഒടുവില്‍ തീര്‍ച്ചപ്പെടുത്തിക്കോളൂ ഞാനീ ചെയ്തതൊക്കെയും ശരിയാണോ.. തെറ്റാണോ എന്ന്..."

അവളുടെ ഈ വാക്കുകള്‍ക്കു മറുപടി പറയാന്‍ അവനു ഏറെ നേരം ചിന്തിച്ചിരിക്കേണ്ടി വന്നില്ല. അതുകൊണ്ട് പെട്ടെന്ന് തന്നെ അമര്‍ പറഞ്ഞു.

"നീലിമാ.. നീയെന്തൊക്കെ പറഞ്ഞാലും, എന്തൊക്കെ അനുഭവിച്ചാലും ആത്മഹത്യയ്ക്ക് നീ ശ്രമിച്ചത് ശരിയാണെന്ന് എനിക്കിപ്പോഴും തോന്നുന്നില്ല..." അവന്‍ തുടര്‍ന്നു. ജനിച്ചാല്‍ ഒരിക്കല്‍ മരിക്കണം. അതിനു കുറുക്കുവഴി തേടുന്നവന്‍ ജീവന്‍റെ വിലയറിയാത്തവന്‍... സ്വന്തം ജീവന്‍റെ വിലയറിയാത്തവന്‍ എങ്ങിനെ സ്വന്തം ജീവിതം ജീവിച്ചു തീര്‍ക്കും... സാധ്യമല്ല... അതൊരിക്കലും സാധ്യമല്ല നീലിമ. അത് തന്നെയാണ് നിനക്കും ഇവിടെ സംഭവിച്ചത്.. അതില്‍ സംശയമേയില്ല"

"ശരിയാണ്. ഞാനും സമ്മതിയ്ക്കുന്നു. ആത്മഹത്യ പാപം തന്നെയാണ്. എങ്കിലും ഞാനൊന്നു ചോദിച്ചോട്ടെ..

"കാഴ്ച നമ്മുക്ക് തരുന്നത് വെറും രൂപങ്ങളല്ലെ അമറേട്ടാ.... ആ രൂപങ്ങളോ ചില ഭംഗികളാണ്. രൂപവും ഭംഗിയും വെറും പുറംമോടികളാണ്. മനുഷ്യനെ സൃഷ്ടിച്ച ദൈവം ആര്‍ക്കാണ് അമറേട്ടാ ആ കഴിവ് കൊടുത്തത്. താന്‍ കാണുന്ന കാഴ്ചകളുടെ ഉള്ളം അറിയാനുള്ള കഴിവ്... ആര്‍ക്കുമില്ല. പുറത്തു നിന്നും കാണുന്ന ചിത്രങ്ങള്‍ കൊണ്ട് ഒരിക്കലും അതാണ്‌ ശരി എന്ന് തീര്‍ച്ചപ്പെടുത്തരുത്. അങ്ങിനെ ചില തീര്‍ച്ചപ്പെടുത്തലുകള്‍ ഞാനും ചെയ്തിരുന്നു. ഞാനും അറിയാതെയെങ്കിലും എന്‍റെ അച്ഛനെ ചതിച്ചു... സ്നേഹിച്ചു വഞ്ചിച്ചു... എനിക്ക് മാപ്പില്ല അമറേട്ടാ.... എനിക്ക് മാപ്പില്ല... നീലിമ തേങ്ങിക്കരയാന്‍ തുടങ്ങി. അമര്‍ അവളെ ആശ്വസ്സിപ്പിക്കാന്‍ വാക്കുകള്‍ ഇല്ലാതെ കുഴങ്ങി. എങ്കിലും അവന്‍ പറഞ്ഞു.

"നീ നിന്‍റെ സങ്കടത്തിന്‍റെ ആഴങ്ങളിലേയ്ക്ക് പോകും മുമ്പേ ഇങ്ങനെ കരയാന്‍ തുടങ്ങിയാല്‍ എങ്ങിനെ നീയെന്നോട്‌ നിന്‍റെ ജീവിതകഥ പറയും... എനിക്ക് അത് കേള്‍ക്കാന്‍ തിടുക്കമായി. കരയാതെ... കരയാതെ നിനക്കത് പറയുവാന്‍ കഴിയുമോ നീലിമാ..!!!

അമറിന്റെ വാക്കുകള്‍ കേട്ടവള്‍ തുള്ളിതുളുമ്പിനിന്ന കണ്ണുനീര്‍ തുള്ളികള്‍ തുടച്ചെടുത്തു. കൈനീട്ടി മേശമേല്‍ ഇരുന്ന കുപ്പി എടുത്തു. അതിലെ ജലം മതിവരുവോളം കുടിച്ചു. അവളുടെ തൊണ്ടയില്‍ തടഞ്ഞ് അത് താഴേയ്ക്കിറങ്ങുന്ന ചലനങ്ങളും മുഴക്കങ്ങളും നോക്കി അവനിരുന്നു. ഒടുവില്‍, നിലത്തെവിടെയോ ഒരിടത്ത് ദൃഷ്ടികള്‍ അര്‍പ്പിച്ച് അവള്‍ തുടങ്ങി. അമര്‍ ആകാംക്ഷയോടെ അവളുടെ കണ്ണുകളില്‍ നോക്കിയിരുന്നു. അവളുടെ ഓരോ വാക്കുകളും അവന്‍റെ കര്‍ണങ്ങള്‍ സ്നേഹത്തോടെ സ്വീകരിച്ചു. അതോടെ അവന്‍റെ നെഞ്ചകം വിട്ട് മനസ്സ് പാറിപ്പറക്കാന്‍ തുടങ്ങി. കാറ്റിലാടി കഥപറഞ്ഞ്, കഥപറഞ്ഞ് അത് ചെന്ന് നിന്നത് മനോഹരമായ ഒരു വീടിന്‍റെ മുറ്റത്തായിരുന്നു...

"ഫസിയാ.... മോളെ, ഓടരുതേ... നില്‍ക്കുന്നുണ്ടോ കുറുമ്പി നീ......"

അവിടെ മുറ്റത്ത് ബാപ്പയോട് കൊഞ്ചി, ഓടിക്കളിക്കുന്നൊരു പൊന്‍കുരുന്ന്... അക്ഷരങ്ങളുടെ വടിവുകള്‍ കുഞ്ഞുവിരലുകള്‍ കൊണ്ട് വളച്ചൊടിച്ചു ചിത്രം വരയ്ക്കുന്നൊരു പൊന്‍കുരുന്ന്. വെറും അഞ്ചു വയസ്സ് മാത്രം പ്രായമായിരുന്ന ഫസിയ അവന്‍റെ മനസ്സിലെ കാന്‍വാസില്‍ മുന്നിലെ ചിത്രം പോലെ തെളിഞ്ഞുവന്നു.

അവള്‍ തുടര്‍ന്നു.

ഒരു വൈകുന്നേരം. അന്നവിടെ ഒരുല്‍സവമേളമായിരുന്നു. ബാപ്പാ ഗള്‍ഫില്‍ നിന്നും വന്ന ദിവസം. ബാപ്പാ വരുന്നുവെന്നറിഞ്ഞു ഉമ്മയുണ്ടാക്കി വച്ച പലഹാരങ്ങള്‍ ഒരു പാത്രത്തിലാക്കി ഉമ്മ മുറ്റത്തെത്തി. വീട്ടിലെത്തിയ ചില ബന്ധുക്കള്‍ക്ക് അവ വിതരണം ചെയ്ത് ഉമ്മ എന്നോടൊപ്പം കളിക്കാന്‍ തുടങ്ങി. ഒരു സായന്തനം മുഴുവന്‍ എന്നോടൊപ്പം അവര്‍ ആടിത്തിമര്‍ത്ത ദിനം. ഒടുവില്‍, ബാപ്പയുടെ കൈയിലിരുന്നു കണ്ണുകളില്‍ മയക്കം പൂണ്ട ഞാന്‍ ഉറങ്ങാന്‍ തുടങ്ങി.

രാത്രിയിലെപ്പോഴോ ഞാന്‍ കണ്ണുകള്‍ തുറക്കുമ്പോള്‍....

ഉമ്മയുടെ മടിയില്‍ തലവച്ച് കിടക്കുന്ന ബാപ്പ. ആ കിടപ്പില്‍ ബാപ്പ ഉമ്മയോട് ഒരാഗ്രഹം പറഞ്ഞു.

"എടീ.....മോള്‍ക്ക് അഞ്ചു വയസ്സു കഴിഞ്ഞു. ഒരു കുഞ്ഞു മാത്രം മതിയോ നമ്മുക്ക്...???മോള്‍ക്കൊരു അനുജന്‍ വേണ്ടേ.. അവള്‍ക്കു താലോലിക്കാന്‍, കൊഞ്ചിച്ച് കളിയ്ക്കാന്‍..."

പെട്ടെന്നാണ് ഉമ്മ പ്രതികരിച്ചത്...

"എന്തിന്...??? എന്തിനങ്ങനെ റിസ്ക്‌ എടുക്കണം. ഈ ജീവിതം, ഈ ജോലി ഒരു ശാശ്വതമാണോ...??? ഒന്നിനെ വളര്‍ത്താന്‍ നമ്മള് പാടുപെടുകയല്ലേ..??? മോളായിട്ടും മോനായിട്ടും നമ്മുക്ക് ഇതൊന്ന് മതി ഇക്കാ..."

മനസ്സില്‍ അടക്കിപ്പിടിച്ച എന്‍റെ കുഞ്ഞുമോഹങ്ങളില്‍ ഒന്ന് കൊഴിഞ്ഞുവീണ ദിവസം. പിന്നീടുള്ള എന്‍റെ വളര്‍ച്ചയില്‍, എന്‍റെ കണ്മുന്നില്‍, എന്‍റെ കാഴ്ച്ചകള്‍ക്കുള്ളില്‍ ബാപ്പയുടെ ഓരോ ആവശ്യങ്ങളും വിദഗ്ദമായി ഉമ്മ കൈയൊഴിഞ്ഞുകൊണ്ടിരുന്നു. അതിനെല്ലാം ഉമ്മ പറയുന്ന കാരണങ്ങള്‍ ഓരോന്നും കേള്‍ക്കുമ്പോള്‍, ബാപ്പ ഉമ്മയോട് യോജിക്കും.

ഞാന്‍ വളര്‍ന്നു തുടങ്ങി. എന്‍റെ ആവശ്യങ്ങളും. പലപ്പോഴും ഉമ്മയത് മറക്കാനും തുടങ്ങി. എന്താണെന്നറിയില്ല, ഉമ്മയ്ക്കെന്നോടുള്ള അവജ്ഞ കൂടിക്കൂടി വന്നുകൊണ്ടിരുന്നു. ഉമ്മയും ഞാനും മനസ്സുകൊണ്ടും അകന്നുകൊണ്ടേയിരുന്നു. ഓരോ രണ്ടു വര്‍ഷം നീണ്ട എന്‍റെ സങ്കടക്കാത്തിരിപ്പിനൊടുവില്‍ രണ്ടുമാസം സന്തോഷവും കൊണ്ട് എന്‍റെ ബാപ്പ ഓടിയെത്തും. ജീവിക്കാനായി എന്‍റെ മനസ്സിനെ ആ രണ്ടു മാസം ബാപ്പ പഠിപ്പിക്കും. എന്തിനിങ്ങനെ ഉമ്മയുടെ മുന്നില്‍ താഴുന്നു എന്ന ചോദ്യത്തിന് ബാപ്പ ചിരിച്ചുകൊണ്ട് മറുപടി പറയും.

"മോളെ ഫസിയ... വേണമെങ്കില്‍ ബാപ്പയ്ക്ക് വാശി പിടിയ്ക്കാം. വഴക്കടിക്കാം. അതുകൊണ്ട് എന്ത് പ്രയോജനം. ഈ ജീവിതം, സന്തോഷം എല്ലാം പോകും അത്ര തന്നെ.."

പ്രവാസത്തിന്‍റെ നീണ്ട ഇടവേളകളില്‍ വീണുകിട്ടുന്ന ചെറിയ ഇടവേളകള്‍ നഷ്ടപ്പെടുത്താന്‍, നമ്മളെ സ്നേഹിക്കാതിരിക്കാന്‍ പക്ഷെ ബാപ്പയ്ക്ക് കഴിയുമായിരുന്നില്ല. അമ്മയുടെ ബന്ധുത്വം നാള്‍ക്ക് നാള്‍ കൂടുമ്പോഴേയ്ക്കും ഞാന്‍ മെല്ലെ മെല്ലെ ഏകാന്തതയിലേയ്ക്ക് യാത്രയായി. നിശാക്ലബുകളില്‍ വിലകൂടിയ വസ്ത്രങ്ങളില്‍ അമ്മ തിളങ്ങുമ്പോള്‍ യാത്രിയുടെ യാമങ്ങളില്‍ ഞാന്‍ അനാഥത്വം സ്വീകരിക്കുകയായിരുന്നു. ശരീരത്തിന്‍റെ ഭംഗി നഷ്ടപ്പെടുത്താന്‍ ഉമ്മ ഒരുക്കമായിരുന്നില്ല. കൈയിലൊരു മകള്‍ ഉമ്മയുടെ സ്വൈരവിഹാരത്തിന് ഒരു തടസമായിരുന്നു.

ഒടുവില്‍, നിശാക്ലബുകളിലെ സ്ഥിരയാത്രകള്‍ക്കൊടുവില്‍ അമ്മയ്ക്കൊരു കൂട്ടുകാരിയെ കിട്ടി. അവരുടെ സ്വാതന്ത്ര്യം വീടിനകത്തും പിന്നെ എന്‍റെ ജീവിതത്തിലേയ്ക്കും മെല്ലെമെല്ലെ കടക്കാന്‍ തുടങ്ങി. എന്‍റെ ജീവിതത്തില്‍, എന്‍റെ ബാപ്പയുടെ ജീവിതത്തില്‍ ആദ്യ ആണിയടിച്ചവര്‍ മടങ്ങുമ്പോള്‍ ആ രാത്രി മുഴുവന്‍ ബാപ്പയോട് ടെലിഫോണിലൂടെ യുദ്ധം ചെയ്യുകയായിരുന്നു എന്‍റെ ഉമ്മ.

"എന്തിന്... ഫസിയാ... എന്തിനാണ് അവരുടെ വാക്കു കേട്ടു ഉമ്മ ബാപ്പയോട് വഴക്ക് കൂടിയത്....??? ആരാണാ സ്ത്രീ...?? എന്താണവര്‍ ഉമ്മയോട് പറഞ്ഞത്..?? അമര്‍ ആകാംക്ഷയോടെ ചോദിച്ചു.

അമറിന്‍റെ ആകാംക്ഷയോടുള്ള ചോദ്യം കേട്ട് അവളൊന്ന് നിശബ്ദയായി. അവനറിയാം അവളുടെ മനസ്സിനെ നൊമ്പരം കാര്‍ന്നു തിന്നാന്‍ തുടങ്ങിയെന്ന്. അവള്‍ അത് പറയാന്‍ തുടങ്ങുമ്പോഴേയ്ക്കും മരുന്നുമായി ഒരു നഴ്സ് ആ മുറിയിലേയ്ക്ക് കടന്നുവന്നു. ഫസിയയ്ക്ക് ഇന്‍ജക്ഷന്‍ എടുക്കാനായി നഴ്സ് അമറിനോട് പുറത്തു നില്‍ക്കാന്‍ പറഞ്ഞു. അവന്‍ മുറിവിട്ട്‌ പുറത്തേയ്ക്കിറങ്ങി. പിന്നീട് നഴ്സ് പുറത്തേയ്ക്ക് പോകുമ്പോള്‍ അവന്‍ തിടുക്കത്തില്‍ അകത്തേയ്ക്ക് കയറി. അവള്‍ക്കരുകിലേയ്ക്ക് വീണ്ടും കസേര വലിച്ചിട്ട് അവനിരുന്നു. ഫസിയ അവന്‍റെ കണ്ണുകളിലേയ്ക്ക് നോക്കി. അപ്പോഴേയ്ക്കും അമര്‍ വീണ്ടും ചോദിച്ചു.

"എന്തിന്... ഫസിയാ... എന്തിനാണ് അവരുടെ വാക്കു കേട്ടു ഉമ്മ ബാപ്പയോട് വഴക്ക് കൂടിയത്....??? ആരാണാ സ്ത്രീ...?? എന്താണവര്‍ ഉമ്മയോട് പറഞ്ഞത്..??

"എനിക്കറിയില്ല അമറേട്ടാ.... എനിക്കറിയില്ല അവരുടെ പേര്. ഞാനത് അറിയാന്‍ ശ്രമിച്ചിട്ടില്ല. എനിക്കവരെ അത്രയും വെറുപ്പായിരുന്നു. അവരോട്... അത്രയ്ക്കും പകയായിരുന്നു." പറഞ്ഞുകൊണ്ടവള്‍ പല്ലുകള്‍ ഞെരിക്കാന്‍ തുടങ്ങി. അതിന്റെ ശബ്ദം അമറിന് കേള്‍ക്കാമായിരുന്നു.

"അത് പോട്ടെ.... എന്താണവര്‍ പറഞ്ഞത്..??? നിനക്കോര്‍മയുണ്ടോ..?? അവന്‍ വീണ്ടും ആകാംക്ഷാഭരിതനായി.

അവള്‍ മടികൂടാതെ പറഞ്ഞു. "ബാപ്പയ്ക്ക് വിവാഹത്തിന് മുന്‍പ് ഉണ്ടായിരുന്നൊരു അവിഹിതബന്ധം".. അതാണവര്‍ ഉമ്മയോട് പറഞ്ഞത്..."

അപ്പോള്‍ ഇതറിഞ്ഞ് നിന്‍റെ ബാപ്പ ഒരിക്കല്‍ പോലും പ്രതികരിച്ചില്ലേ? അമര്‍ ചോദിച്ചു.

"പ്രതികരിച്ചു. ബാപ്പ പ്രതികരിച്ചു. അവര്‍, ആ സ്ത്രീ പറഞ്ഞതെല്ലാം പച്ചക്കള്ളമാണെന്ന് പ്രതികരിച്ചു. ബാപ്പ വിദേശത്തേയ്ക്ക് പിന്നെ തിരിച്ചു പോയിട്ടില്ല. ആ സ്ത്രീയെക്കാണാന്‍ ബാപ്പ ഒരുപാട് ശ്രമിച്ചു. ആരാണവര്‍ എന്ന് മനസ്സിലാക്കാന്‍ പോലും ബാപ്പയ്ക്ക് ഉമ്മ ഇടനല്‍കിയില്ല. പിന്നീട് കുറച്ചുനാള്‍ അവര്‍ വീട്ടില്‍ വരാറുമില്ലായിരുന്നു."

"പിന്നീട് എന്ത് സംഭവിച്ചു." അമര്‍ ചോദിച്ചു.

"പിന്നീട് എന്നും വഴക്കായിരുന്നു. ബാപ്പയ്ക്കും ഉമ്മയ്ക്കും നടുവില്‍ പ്രതികരിക്കാന്‍ കഴിയാതെ ഞാന്‍... ഞാന്‍ മാത്രം."

ഒടുവില്‍, ഒരു ദിവസം ഞാന്‍ കോളേജില്‍ നിന്നും വരുമ്പോള്‍ ബാപ്പ കിടക്കയില്‍ തളര്‍ന്നുകിടക്കുകയാണ്. ഞാന്‍ എത്ര വിളിച്ചിട്ടും ബാപ്പ വിളി കേള്‍ക്കാഞ്ഞപ്പോള്‍ ഞാനോടി ബാപ്പയ്ക്കരുകില്‍ ചെന്നു. ബാപ്പയുടെ ചുണ്ടുകള്‍ക്കിടയില്‍ നിന്നും വന്ന ചോര കൊണ്ട് കിടക്കയുടെ ഒരു ഭാഗം ചുവന്നിരുന്നു. ഒടുവില്‍, ആശുപത്രിയില്‍ കുറെനാള്‍... ചികില്‍സ്സിക്കാനായി ഉമ്മ മുന്നില്‍ ഉണ്ടായിരുന്നില്ല. ബാപ്പയുടെ പേരിലുള്ള അക്കൗണ്ട്‌ ബുക്കുമായി ഞാന്‍ ബാങ്കില്‍ കയറിയിറങ്ങി. വര്‍ഷങ്ങളുടെ പ്രവാസജീവിതത്തിനിടയില്‍ ബാപ്പ ഒന്നും സമ്പാദിച്ചില്ലെന്നു ഞാന്‍ അന്ന് തിരിച്ചറിഞ്ഞു. ഒടുവില്‍, ആശുപത്രിയുടെ കരുണയിലും, എന്‍റെ സഹപാഠികളുടെ സ്നേഹവും കൊണ്ട് ഞാന്‍ ബാപ്പയെ ചികിത്സിച്ചു.

ഒന്ന് നിര്‍ത്തി, നന്നായി ശ്വാസം എടുത്തു അവള്‍ തുടര്‍ന്നു.

"അമറേട്ടാ... ആ വീടിന്‍റെ കോണിലൊരു മുറിയില്‍ എന്‍റെ ബാപ്പ ഇപ്പോഴുമുണ്ട്.. ചിലപ്പോള്‍ ആരെയോ ഓര്‍ത്ത് ബാപ്പ പൊട്ടിക്കരയും. ചിലപ്പോള്‍ ഒന്നുമില്ലാതെ ചിരിക്കും... ഒന്നെനിയ്ക്കറിയാം. എന്‍റെ ബാപ്പയ്ക്ക് ജീവനുണ്ട്. പിന്നീട് ഞാനെല്ലാം അറിഞ്ഞു. ബാപ്പയുടെ പണം മുഴുവന്‍ ഉമ്മ തട്ടിയെടുക്കുകയായിരുന്നു...ന്ന്...

പറഞ്ഞു തീരുമ്പോഴേയ്ക്കും അവള്‍ തേങ്ങിക്കരയാന്‍ തുടങ്ങി. അമര്‍ അവളെ സമാധാനിപ്പിക്കാന്‍ വാക്കുകള്‍ കിട്ടാതെ വലഞ്ഞു. എങ്കിലും ആ സങ്കടത്തിലും അവന്‍ ചോദിച്ചു.

"അപ്പോള്‍ നീ ആത്മഹത്യ ചെയ്‌താല്‍ പിന്നെ ആരുണ്ട്‌... നിന്‍റെ ബാപ്പായ്ക്ക് ആരുണ്ട്‌ ഫസിയാ...??? നീ ജീവിക്കണം. അവിടെ തന്നെ ജീവിക്കണം. ഇന്നുമുതല്‍ ഞാനുണ്ട് നിന്‍റെ കൂടെ ഫസിയ. നിനക്ക് തുണയായി. നിന്‍റെ ബാപ്പയ്ക്ക് ഒരു മകനായി ഞാനുണ്ട് കൂടെ...."

"അവിടെ ഞാനെങ്ങിനെ കഴിയും അമറേട്ടാ.....??? അച്ഛനോളം പ്രായമുള്ളവന്‍ അവന്‍റെ കൈയില്‍ നിന്നും ഞാന്‍ രക്ഷപ്പെട്ടത് പലതവണയാ... ഇനി ഒരുപക്ഷെ, എനിക്കതിന് കഴിഞ്ഞില്ലെങ്കിലോ? എന്‍റെ ബാപ്പയുടെ മുന്നില്‍ വച്ച് അവന്‍ എന്നെ... എന്നെ..!!! വേണ്ട അമറേട്ടാ.. വേണ്ട. അങ്ങിനെയെങ്കിലും എനിക്ക് എന്‍റെ ബാപ്പയെ സന്തോഷിപ്പിക്കാന്‍ കഴിയുമല്ലോ?

അവളുടെ വാക്കുകള്‍ അമറിനെ വല്ലാതെ അസ്വസ്ഥനാക്കി. അവന്‍ കസേരയില്‍ ഇരുന്നു ഞെരിപിരികൊണ്ടു. അമര്‍ ചോദിച്ചു.

"ആരാണയാള്‍..??? ആരാണയാള്‍.. ഫാസിയ...??

"അവരുടെ ഭര്‍ത്താവ്... ഉമ്മയുടെ ആ കൂട്ടുകാരിയുടെ ഭര്‍ത്താവ്..!!! "

"ങേ..!! അമര്‍ ഒന്ന് ഞെട്ടി. എങ്കിലും അവന്‍ പറഞ്ഞു.

"ഇല്ല നീ മരിക്കാന്‍ പാടില്ല ഫസിയ. നീ മരിക്കാന്‍ പാടില്ല. നിന്നെ ഞാനവിടെ കൊണ്ടുപോകാം. നിന്‍റെ ബാപ്പയെ ഞാന്‍ കാണാം. നിന്നെ ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയില്ല ഫസിയ. ഈ ഞാനുണ്ട് കൂടെ... ഈ ഞാനുണ്ട് കൂടെ.... നീ ഭയക്കാതിരിക്കൂ...."

അവന്‍റെ വാക്കുകള്‍ ഫസിയയ്ക്ക് ഒരു പുത്തന്‍ ഉണര്‍വ് സമ്മാനിച്ചപോലെ. അവള്‍ കിടക്കയില്‍ നിന്നെഴുന്നേറ്റു. അവന്‍റെ കരം പിടിച്ചു.

"വാ... അമറേട്ടാ... വാ..." അവള്‍ മുറിവിട്ട്‌ പുറത്തേയ്ക്കിറങ്ങി. അമര്‍ അറിയാതെ അവളോടൊപ്പം നടന്നു. അവര്‍ ആശുപത്രിയുടെ ഇടനാഴി താണ്ടി, താഴേയ്ക്കുള്ള പടിക്കെട്ടുകള്‍ താണ്ടി റിസപ്ഷനില്‍ ചെന്നു. ചെന്നപാടെ അമര്‍ അവിടിരുന്ന പെണ്‍കുട്ടിയോട് പറഞ്ഞു.

"ഡിസ്ചാര്‍ജ് ചെയ്യണം. ഇവളെ ഇപ്പോള്‍ തന്നെ ഡിസ്ചാര്‍ജ് ചെയ്യണം.."

"ങേ..." അമറിന്‍റെ വാക്കുകള്‍ കേട്ട അവരൊന്ന് ഞെട്ടി. പിന്നെ അവര്‍ ഫസിയയുടെ മുഖത്തേയ്ക്കു നോക്കി. അവളുടെ മുഖഭാവവും കണ്ട അവര്‍ പെട്ടെന്ന് തന്നെ അരുകിലിരുന്ന ഫോണ്‍ കൈയിലെടുത്തു. വെപ്രാളത്തോടെ അവര്‍ ഡോക്ടറെ വിളിച്ചു. മിനുട്ടുകള്‍ക്കുള്ളില്‍ രണ്ടു ഡോക്ടര്‍മാര്‍ അവിടേയ്ക്ക് പാഞ്ഞെത്തി. അമറിനെ അറിയാവുന്ന ഡോക്ടര്‍ അവനോടു ചോദിച്ചു.

"എന്താ അമര്‍ ഇത്...??? ഈ കുട്ടി ശരിക്കും റിക്കവര്‍ ആയിട്ടില്ല. ഇങ്ങനെ ഇവിടുന്ന് പോയാല്‍... ഞങ്ങള്‍ക്ക് യാതൊരുവിധ ഉത്തരവാദിത്വവും ഇല്ല..."

"വേണ്ട ബെന്‍ വേണ്ടാ.... ഇനി മുന്നോട്ടു ചികില്‍സിക്കാന്‍ ഞങ്ങളുടെ കൈയില്‍ പണമില്ല... "

ഒരു സ്വകാര്യആശുപത്രി ആയിരുന്നതിനാല്‍ അതിനപ്പുറം അവര്‍ക്കൊന്നും കേള്‍ക്കാനില്ലായിരുന്നു. പറയാനിവര്‍ക്കും. ആവശ്യം വേണ്ട രേഖകളില്‍ ഒപ്പുവച്ച്, പണം അടച്ച് ഫസിയയുടെ കൈപിടിച്ച് അമര്‍ പുറത്തേയ്ക്കിറങ്ങി. തലയില്‍ ചുറ്റിക്കെട്ടിയ വെള്ളത്തുണിയ്ക്കിടയിലൂടെ അലസമായി കിടന്നിരുന്ന അവളുടെ മുടിയിഴകള്‍ കാറ്റില്‍ പാറിപ്പറന്നു. അമര്‍ കാറിനുള്ളിലേയ്ക്ക് കടന്നിരുന്നു. അവനരുകിലായ് അവളും. അവരെയും പേറി ആ വണ്ടി ആശുപത്രിയില്‍ നിന്നും പുറത്തേയ്ക്ക് കടന്നു. അമര്‍ വാച്ചിലേയ്ക്ക് നോക്കി. സമയം അപ്പോള്‍ നാല് കഴിഞ്ഞിരുന്നു. ഇന്നലയുടെ തുടര്‍ച്ചയെന്നോണം കറുത്തിരുണ്ട് തുടങ്ങിയ വാനില്‍ സ്വര്‍ണനൂലുകള്‍ വന്നുമറഞ്ഞു. കാറിന്‍റെ ഗ്ലാസിന്‍റെ മുന്നിലൊരു മഴവില്ല് തെളിഞ്ഞുവന്നു.

(തുടരും)
ശ്രീ വര്‍ക്കല
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ