2014 ജൂലൈ 10, വ്യാഴാഴ്‌ച


ദേവദാരുവിന്നരികത്ത്‌.....30

വീടണഞ്ഞിട്ടും ദേവുവിന്‍റെ മനസ്സിലെ വിദ്വേഷം അടങ്ങിയില്ല. അവള്‍ കിടക്കയില്‍ വന്നിരുന്നു. അലക്ഷ്യമായ ചിന്തകളില്‍ അവളുടെ മനം ഉഴറിയപോലെ, കണ്ണുകള്‍ മയക്കത്തിലെന്നപോലെ കാണപ്പെട്ടു. അത് കണ്ടു വിജയമ്മ പറഞ്ഞു.

"മോള്.. സങ്കടപ്പെടണ്ട. അമ്മ ചോദിക്കണുണ്ട്. ഇത്രേം അഹന്ത പാടില്ല പെണ്ണുങ്ങള്‍ക്ക്..."

"വേണ്ടമ്മേ... എന്തിനാ..??? അത് കൊണ്ട് എന്ത് പ്രയോജനം...??

"മോളുടെ ഇഷ്ടം പോലെ.. മോള് പറയുന്നതിനപ്പുറം ഈ അമ്മയ്ക്കൊരു വാക്കുമില്ല." ദേവുവിന്‍റെ വാക്കുകള്‍ക്ക് മറുപടിയായി വിജയമ്മ പറഞ്ഞതിങ്ങനെയാണ്. വിജയമ്മയുടെ വാക്കുകള്‍ കേട്ടു ദേവു നെടുവീര്‍പ്പിട്ടു.

ദിനങ്ങള്‍ പിന്നെയും കടന്നുപോയി. ഒടുവില്‍, ഒരിക്കല്‍ക്കൂടി ബഷീര്‍ ആ വീട്ടില്‍ എത്തി. സേതുലക്ഷ്മിയമ്മയുടെ വീടിന്‍റെ മുന്നിലൂടെ നടക്കുമ്പോള്‍ അവന്‍ ചില പൊട്ടിത്തെറികള്‍ പ്രതീക്ഷിച്ചിരുന്നു. പക്ഷെ, ബഷീറിനെ കണ്ട സേതുലക്ഷ്മിയും, മകള്‍ രാജേശ്വരിയും ഒന്നും മിണ്ടിയില്ല. ദേവുവിനോടും അമ്മയോടും അവന്‍റെ നിക്കാഹ് പറഞ്ഞ്, അവരെ അതിലേയ്ക്ക് ക്ഷണിച്ചിട്ട് അവന്‍ വേഗം തിരികെപ്പോയി.....

രാത്രികള്‍ പലത് മാഞ്ഞു. പിന്നെയും പകല്‍വെളിച്ചത്തില്‍ പക്ഷികള്‍ കലപിലകൂട്ടി... സന്ധ്യയും സന്ധ്യാമ്പരവും നോവിന്‍റെ നിറം ചാലിച്ച് കടന്നുപോയി. ബഷീര്‍ വിവാഹിതനായി. അവന്‍റെ സ്നേഹചിന്തകള്‍ക്ക് കുടുംബബന്ധങ്ങളുടെ ഭാരം കടിഞ്ഞാണിട്ടു. പലതവണ ഈ ഹരിതാഭ വിട്ട് മണലാരണ്യത്തിന്‍റെ മഞ്ഞവെളിച്ചത്തില്‍ അവന്‍ കുടുംബത്തിനായി തളര്‍ന്നുവീണു. പൂക്കളുടെ സുഗന്ധമില്ലാതെ, പെട്രോളിന്‍റെ മദഗന്ധമുള്ള മണ്ണവന്‍ നെഞ്ചോട്‌ ചേര്‍ത്തു. ദിക്കും ദീനതയുമറിയാതെ ജീവിതത്തിന്‍റെ മരുപച്ച തേടിയവന്‍ അലഞ്ഞുകൊണ്ടേയിരുന്നു. കാലം അവന്‍റെ ഓര്‍മകളില്‍ വിദൂരസ്ഥാനം നല്‍കി രഘുവിനെയും, ദേവുവിനെയും... മാറ്റിനിര്‍ത്തി.

കാലം ദേവുവിന്‍റെ മുന്നിലൂടെ കടന്നുപോയത്, അവളുടെ നൊമ്പരങ്ങളെ വലിച്ചിഴച്ച് കൊണ്ടായിരുന്നു. കണ്ണീര്‍ കണ്‍പോളകള്‍ക്കിടയില്‍ ഒളിപ്പിച്ച് അവള്‍ ജീവിച്ചു. അമര്‍ ഇപ്പോള്‍ യുവാവായിക്കഴിഞ്ഞിരിക്കുന്നു. കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി അവന്‍ ജേര്‍ണലിസം പഠിയ്ക്കുകയാണിപ്പോള്‍. സുമുഖനായ അവനെക്കാണുമ്പോള്‍, രഘുവിനെ കണ്ട ഓര്‍മയുള്ളവര്‍ മൂക്കത്ത് വിരല്‍ വയ്ക്കും. എന്നിട്ട്...

"അച്ഛനെ വാര്‍ത്തുവച്ചപോല്‍ "... എന്നാത്മാഗതം പറഞ്ഞുപോകും.

മകന്‍റെ സ്നേഹത്തിന് മുന്നില്‍ അവള്‍ പലപ്പോഴും അങ്ങിനെ കണ്ണീര്‍ ഒളിപ്പിച്ചു ജീവിക്കാന്‍ സ്വയം വിധിക്കപ്പെടുകയായിരുന്നു. വിജയമ്മ മുത്തശിക്കഥകളിലെ മന്ത്രവാദിനിയമ്മൂമ്മയെപ്പോലെ വെള്ളിവിരിച്ച തലമുടിയും, ചുക്കിച്ചുളിങ്ങി നിറം മങ്ങിയ ശരീരവും കൈയിലൊരു കുഞ്ഞുവടിയുമായി ദേവുവിന്‍റെ സ്നേഹത്തിന്‍റെ സാക്ഷ്യപത്രമായി ആ വീടിനു ചുറ്റും നിറഞ്ഞു നിന്നു. വര്‍ഷങ്ങള്‍ പതിനേഴ്‌ പോയ്‌മറഞ്ഞുവെങ്കിലും സേതുലക്ഷ്മിയമ്മയും ദേവുവും പിന്നീട് സഹകരിച്ചില്ല എങ്കിലും എപ്പോഴോ, അവര്‍ അമറിനെ സ്നേഹിക്കാന്‍ തുടങ്ങിയിരുന്നു. അമ്മൂമ്മയെക്കാണാന്‍ അവന്‍ പോകുമ്പോള്‍ ഒരിക്കല്‍പോലും ദേവു അവനെ വിലക്കിയിട്ടും ഇല്ല. രാജേശ്വരി, രണ്ടു ആണ്മക്കള്‍ക്കൊപ്പം സത്യദാസിന്‍റെ കുടുംബവീട്ടിലാണ്... സ്വന്തമായി ഒരു കൂര സത്യദാസിനു ഒരു സ്വപ്നമായി അവശേഷിച്ചു. രാജേശ്വരിയുടെ ആഡംബരജീവിതം അവരെ അങ്ങിനെ കൊണ്ടെത്തിച്ചു എന്ന് പറയുന്നതാവും ഏറെ ശരി. ഓരോ മാസവും അമ്മയെക്കാണാന്‍ വരുമ്പോള്‍ അവിടെ അവളുടെ ഒച്ച പതിവാണ്. കൊടുക്കുന്ന പണത്തിനപ്പുറം ഒരു രൂപ ചിലവായി എന്ന് കേള്‍ക്കുന്നത് പോലും അവള്‍ക്കു വെറുപ്പാണ്. അമറിനോടവള്‍ മിണ്ടാറില്ല. അവന്‍ മുറ്റത്ത് വരുന്നതും അമ്മൂമ്മയെ കാണുന്നതും ഒന്നും അവള്‍ക്കിഷ്ടമല്ല. അതവള്‍ പലതവണ സേതുലക്ഷ്മിയോട് പറഞ്ഞിട്ടുള്ളതും ആണ്. സേതുലക്ഷ്മി രാജേശ്വരിയുടെ ശാസനകള്‍ സഹിച്ച് ജീവിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ പലത് കഴിഞ്ഞിരുന്നു. ചിലപ്പോഴൊക്കെ അവള്‍ ഉപദ്രവിക്കുന്നു എന്ന് പോലും കേട്ടുകേള്‍വിയുണ്ട്‌. ഒടുവില്‍ ഒരു ദിവസം വിജയമ്മ ദേവുവിനോട് പറഞ്ഞു.

"മോളെ ചെയ്ത തെറ്റുകള്‍ക്കുള്ള ശിക്ഷ അവളനുഭവിക്കുകയാണ്. ഉള്ളുകൊണ്ട് നൊമ്പരപ്പെടുന്നുണ്ടാവാം. ആരും തുണയില്ലാത്ത ആ മനസ്സ് എനിക്ക് വായിച്ചെടുക്കാന്‍ സാധിക്കും. എന്‍റെ മോള് കൂടി ഇല്ലായിരുന്നെങ്കില്‍ ഈ അമ്മയുടെ സ്ഥിതിയും അതാകുമായിരുന്നു... അതുകൊണ്ട് എന്‍റെ മോള് വിളിക്കണം. അവര്‍ക്ക് ഒരു നേരത്തെ ആഹാരം കൊടുക്കണം..."

അമ്മയുടെ വാക്കുകള്‍ കേട്ടു ദേവു കുനിഞ്ഞിരുന്നു കരയും. ദേഷ്യം കൊണ്ട് പലപ്പോഴും അമ്മയെ ശകാരിച്ചത്‌ അവളോര്‍ത്തു. ഒടുവില്‍, വിജയമ്മയോട് അവള്‍ പറഞ്ഞു.

"എന്നെക്കൊണ്ട് കഴിയുന്നില്ല അമ്മെ.... കഴിയുമെങ്കില്‍ അമ്മ പോയി വിളിച്ചോളൂ..."

വര്‍ഷങ്ങള്‍ക്കൊടുവില്‍, വിജയമ്മ ആ പടി ചവുട്ടി. വിജയമ്മയുടെ സ്നേഹനിര്‍ഭരമായ ക്ഷണത്തില്‍ നിറഞ്ഞ കണ്ണുകളോടെ സേതുലക്ഷ്മി പറഞ്ഞു.

"ഇല്ല.. നാത്തൂനേ... എനിക്കതിനുള്ള യോഗ്യതയില്ല. ഇനിയുള്ള കാലം എന്‍റെ മോളുടെ നല്ലതിന് വേണ്ടി പ്രാര്‍ഥിച്ചുകൊണ്ട് സേതുലക്ഷ്മി ഇവിടെ കഴിയും. മരണം വരെ. മരിക്കുന്നതും ഈ വീടില്‍, ഈ മണ്ണില്‍ കിടന്നുകൊണ്ടാകണം... ഞാന്‍ വരില്ല. ഞാന്‍ എവിടെയും വരില്ല... എന്നെ നിര്‍ബന്ധിക്കരുത്..."

പിന്നീട് അവരാരും സേതുലക്ഷ്മിയെ നിര്‍ബന്ധിച്ചിട്ടില്ല. സത്യദാസ് പലപ്പോഴും രാജേശ്വരിയ്ക്കൊപ്പം അവിടെ വന്നു പോയിരുന്നു. അരുതാത്ത ഒരു നോട്ടം പോലും അയാള്‍ ദേവുവിന് നേരെ എറിഞ്ഞില്ല.

ഋതുക്കള്‍ മാറി വന്നു. ദേവദാരു പൂവിട്ടു. സുഗന്ധം വാരിപ്പൂശിയ അവളുടെ ചില്ലകള്‍ കാറ്റില്‍ നാണം കുണുങ്ങി നിന്നു. രഘുവിന്‍റെ കുഴിമാടത്തില്‍ ജലം വച്ച് ദേവു അകലേയ്ക്ക് കണ്ണുനട്ടു. എന്നിട്ട് അവള്‍ സ്വയം പറഞ്ഞു.

"ഈ ചെക്കനിത് എവിടെപ്പോയീ...????

ഈയിടെയായി അമര്‍ പഠിത്തം കഴിഞ്ഞ് താമസിച്ചുവരുന്നതില്‍ ദേവു സ്വല്പം കുണ്ഠിതയാണ്. അവന്‍ വരുന്നതും നോക്കി മുറിയുടെ അകംപുറം കയറിയും ഇറങ്ങിയും അവള്‍ തളര്‍ന്നുപോകും. ദേവുവിന്‍റെ ഈ സങ്കടം കാണുമ്പോള്‍ വിജയമ്മ പറയും.

"എന്‍റെ ദേവൂട്ടി അവന്‍ കുഞ്ഞൊന്നുമല്ല ഇപ്പോള്‍. ഇരുപത്തൊന്നു വയസ്സായ വലിയ ചെക്കനാണ്. അവനെവിടേം പോകില്ല. നീ ഇങ്ങനെ സങ്കടപ്പെട്ട് എന്തെങ്കിലും ദീനം വലിച്ചുവരുത്താതെ വന്നിവിടെ ഇരിക്ക്..."

സേതുലക്ഷ്മിയുടെ പടിവാതിലില്‍ എത്തിയാല്‍ അവന്‍ അമ്മൂമ്മയെ നീട്ടി ഒരു വിളിയാണ്. പ്രായം അറുപത്തിരണ്ടായെങ്കിലും അവര്‍ ഇപ്പോഴും ചുറുചുറുക്കോടെയാണ് ഇരിക്കുന്നത്. അമറിന്‍റെ വിളികേട്ടാല്‍ ഓടിവന്ന് അവനെ തഴുകാതെ, ആ തഴുകല്‍ കിട്ടാതെ അവന്‍ പോകുകയും ഇല്ല.
**************
നേരം ഇരുണ്ട് തുടങ്ങിയപ്പോള്‍ അമര്‍ വീടിന്‍റെ പടിവാതിലില്‍ നിന്നും നീട്ടിവിളിച്ചു.

"അമ്മൂമ്മേ.... ഞാനെത്തി."

അമറിന്‍റെ വിളികേട്ട് ദേവു ദേവദാരുവിന്‍റെ ചുവടിലേയ്ക്ക് ഇറങ്ങിനിന്നു. അവളുടെ കാഴ്ചയില്‍ സേതുലക്ഷ്മി നിറയാന്‍ തുടങ്ങി. അമ്മൂമ്മയോട് കുശലം പറഞ്ഞുകൊണ്ട് അവന്‍ കൈവീശി യാത്രപറഞ്ഞ്‌ ദേവുവിനടുത്തേയ്ക്ക് വന്നു. പരിഭവത്തോടെ നിന്ന അവളോട്‌ ചിരിച്ചുകൊണ്ട് അവന്‍ ചോദിച്ചു.

"എന്താ.. അമ്മെ ഇന്നും അച്ഛനോട് പരാതി പറയുകയാണോ..??? പറഞ്ഞുകൊണ്ടവന്‍ തോളത്ത് കിടന്ന സഞ്ചി ദേവുവിന്‍റെ കഴുത്തിലൂടെ ഇട്ടു. അമര്‍ അവളെ ചേര്‍ന്ന് കെട്ടിപ്പിടിച്ചു. അമ്മയുടെ കവിളില്‍ അവന്‍ മുത്തം നല്‍കുമ്പോള്‍ ദേവുവിന്‍റെ പരിഭവം അലിഞ്ഞുപോയി. അവന്‍ അമ്മയെ വിട്ട് അച്ഛമ്മയുടെ അടുത്തേയ്ക്ക് ഓടിചെന്നിരിക്കുമ്പോള്‍ വിജയമ്മ പറയും...

"എന്താടാ ഇത്... എന്‍റെ രഘുമോന് ഒത്തിരിക്കൂടി നേരത്തെ വന്നൂടെ... അമ്മച്ചിയെ ഇങ്ങനെ തീ തീറ്റിക്കണോടാ... എത്ര കാലായീടാ അവളിങ്ങനെ തീ തിന്നു ജീവിക്കുന്നു."

"അമ്മേടെ വിഷമം എല്ലാം മാറും അച്ചമ്മേ... എന്‍റെ പഠിത്തം ഒന്ന് കഴിഞ്ഞോട്ടെ..." പറഞ്ഞുകൊണ്ടവന്‍ ചുക്കിച്ചുളിങ്ങിയ അവരുടെ കവിളില്‍ കവിള് ചേര്‍ത്ത് കെട്ടിപ്പിടിക്കും.

പലതവണ അമ്മയോടും, അച്ഛമ്മയോടും, അമ്മൂമ്മയോടും അമര്‍ ചോദിച്ചിരുന്നു. എന്തിനാ ഇങ്ങനെ പിണങ്ങി ജീവിക്കണേന്ന്.... മറുപടി കൊടുക്കാതെ അവരെല്ലാം ഒഴിഞ്ഞുമാറി... ഈ വര്‍ഷക്കാലമത്രയും.

അങ്ങിനെയിരിക്കെ, ഗള്‍ഫ്‌ മേഖലയിലെ സംഘര്‍ഷം സത്യദാസിനെ നാടെത്തിച്ചു. തിരിച്ചു പോകാന്‍ വിസയില്ലാതെ അവരുടെ ജീവിതം കുറച്ചു സങ്കടകരമായ അവസ്ഥയിലേയ്ക്ക് നീങ്ങി. സേതുലക്ഷ്മിയുടെ വീട്ടിലേയ്ക്ക് പതിവ്പോലെ രാജേശ്വരി എത്തി. പുറത്തെ അടുക്കളയില്‍ നിന്നും ദേവു അവള്‍ വരുന്നത് കണ്ടിരുന്നു. സമയം ഏറെ കടന്നില്ല. വല്ലാത്ത ശകാരവും, ഒച്ചയും കേട്ട് ദേവു അവളുടെ വീടിന് മുന്നിലെത്തി. കാതോര്‍ത്തപ്പോള്‍ അവള്‍ക്ക് ആരുടെയോ നേരിയ കരച്ചില്‍ കേള്‍ക്കാം. ഒന്നുകൂടി ചെവികൂര്‍പ്പിച്ചപ്പോള്‍ അതമ്മയുടെതാണെന്ന് അവള്‍ തിരിച്ചറിഞ്ഞു. അപ്പോഴേയ്ക്കും വിജയമ്മയും വീടിനു പുറത്തേയ്ക്ക് വന്നു. ശകാരവും ഒച്ചയും സഹിയ്ക്കവയ്യാതായപ്പോള്‍ വിജയമ്മ ദേവുവിനോട് പറഞ്ഞു.

"ചെല്ല്.. മോളെ എന്തിനാ നീ മടിക്കുന്നത്... ചെല്ല് മോളെ ചെന്ന് എന്താണെന്ന് നോക്ക്..."

അമ്മയുടെ വാക്കുകള്‍ കേട്ടു ദേവു അവിടെയ്ക്ക് നടന്നു. മുറ്റം കടന്നപ്പോള്‍ മുതല്‍ അവളുടെ പാദങ്ങള്‍ വിറയ്ക്കാന്‍ തുടങ്ങി. വര്‍ഷങ്ങളായി ഈ മണ്ണു ചവിട്ടിയിട്ട്. പടികടന്നവള്‍ ഉമ്മറത്തെത്തുമ്പോള്‍ രാജേശ്വരി സേതുലക്ഷ്മിയെ ക്രൂരമായ ഭാഷയില്‍ ശകാരിക്കുകയാണ്.

"എത്ര കാലായി ഇങ്ങനെ തിന്നു മുടിയ്ക്കുന്നു. കൊടുക്കുന്നവര്‍ക്ക് അവിശിത്യമില്ലെങ്കിലും വാങ്ങുന്നവര്‍ക്ക് അതുണ്ടാവണ്ടേ... അതെങ്ങിനാ..?? അതിനൊക്കെ അഭിമാനം എന്നൊന്ന് വേണ്ടേ. ദേ! തള്ളേ എനിക്കിങ്ങനെ എന്നും ചുമന്നുകൊണ്ടെത്തരാന്‍ പറ്റില്ല. സത്യേട്ടന്‍ കണക്കു ചോദിക്കുമ്പോള്‍ എന്‍റെ തൊലി ഉരിയുകയാ... ഇനീം ഒണ്ടല്ലോ ഒരുത്തി. തള്ളേന്ന് പറഞ്ഞു ഒരു നേരത്തെ ഭക്ഷണം അവള് തന്നിട്ടുണ്ടോ???

രാജേശ്വരിയുടെ വാക്കുകള്‍ കേട്ടു സേതുലക്ഷ്മി വിറയാര്‍ന്ന സ്വരത്തില്‍ കരഞ്ഞുകൊണ്ട്‌ പറഞ്ഞു.

"മോളെ ഇക്കണ്ട കാലം മുഴുവന്‍ ഞാന്‍ ജീവിച്ചത് നിന്‍റെ മാത്രം പണം കൊണ്ടല്ല. എന്‍റെ പുരയിടത്തിലെ തേങ്ങയും കപ്പയും ഒക്കെ വിറ്റിട്ട് കൂടിയാ. നീയെന്നെ ഇനിയുള്ള കാലം നോക്കിക്കൊള്ളാം എന്ന് പറഞ്ഞല്ലേ ഈ വീടും പുരയിടോം കൂടി എഴുതിവാങ്ങിയത്...?? എന്നിട്ടിപ്പോള്‍ ഇങ്ങനെ ഒക്കെ പറയുന്നോ എന്നോട്..!! ദൈവം പോലും നിന്നോട് പൊറുക്കില്ല. നോക്കിക്കോ..!!

"പിന്നേ... ദൈവത്തിനു ഇതല്ലേ പണി. ഒന്ന് പോ തള്ളേ. നാശം പിടിക്കാന്‍. പിന്നെ ചെറിയൊരു ഒച്ചയും കേട്ടു. അതോടെ സേതുലക്ഷ്മിയുടെ കരച്ചില്‍ കൂടി. ആ ശബ്ദം ദേവു വ്യക്തമായി കേട്ടു. അവള്‍ മെല്ലെ ഇറയത്ത്‌കൂടി ചുവട് വച്ചു. മുറിയുടെ വാതില്‍ക്കല്‍ എത്തുമ്പോള്‍ തന്നെ സേതുലക്ഷ്മി ദേവുവിനെ കണ്ടിരുന്നു. ദേവുവിനെ കണ്ടമാത്രയില്‍ സേതുലക്ഷ്മി കിടന്ന നിലത്ത് നിന്ന് ഉരുണ്ടെഴുന്നേറ്റു. സ്ഥലകാലം മറന്ന അവര്‍ ഓടിവന്നു ദേവുവിന്‍റെ നെഞ്ചിലേയ്ക്ക് വീണു. തളര്‍ന്നു വിറയ്ക്കാന്‍ തുടങ്ങിയ അവരെ ദേവു ചേര്‍ത്തണച്ചു. അതോടെ രാജേശ്വരി മുറിവിട്ട്‌ പുറത്തേയ്ക്കിറങ്ങി. ദേവുവിന്‍റെ നേരെ നോക്കി അവള്‍ തെല്ലുച്ചത്തില്‍ പറഞ്ഞു.

"ഹോ..!! അപ്പോള്‍ അതാണ്‌ കാര്യം. തള്ളയ്ക്ക് പുതിയ ബന്ധങ്ങള്‍ ഒക്കെ ഉണ്ടായി.. ല്ലെ..?? ചുമ്മാതല്ല... " എന്നിട്ടവള്‍ ദേവുവിനെ നോക്കി പറഞ്ഞു... "എരണം കെട്ടവള്.."

എന്നാല്‍, ദേവു രാജേശ്വരിയുടെ വാക്കുകള്‍ കേള്‍ക്കാന്‍ കൂട്ടാക്കാതെ അമ്മയെയും പിടിച്ചുകൊണ്ട് ഉമ്മറപ്പടിയില്‍ എത്തി. അവിടെ ഇരിക്കാന്‍ തുടങ്ങുമ്പോഴേയ്ക്കും രാജേശ്വരി പാഞ്ഞു പിറകില്‍ വന്നുനിന്നലറി.

"എന്താടീ... നിനക്കിവിടെ കാര്യം... ഇതെന്‍റെ മണ്ണാ... ഇറങ്ങിക്കോണം തള്ളേം.. മോളും... ഇല്ലെങ്കില്‍ ഞാന്‍ ചൂലെടുത്താട്ടും..."

അപ്പോള്‍, പഠിത്തം കഴിഞ്ഞെത്തിയ അമര്‍ കാണുന്നത് അമ്മയെ ശകാരിക്കുന്ന രാജേശ്വരിയെയാണ്. പെട്ടെന്നവന്‍റെ രക്തം തിളച്ചു. കൈയിലെ ബാഗ്‌ അവന്‍ നിലത്തേയ്ക്കെറിഞ്ഞു. ഓടി പടിചവുട്ടി, രാജേശ്വരിയുടെ നേരെ അവന്‍ ചീറിയടുത്തു. അത് കണ്ടു അന്തം വിട്ട ദേവു ഉറക്കെ വിളിച്ചു.

"അമര്‍.... വേണ്ടാ.... വേണ്ടാ..."

പൊടുന്നനെ രാജേശ്വരിയുടെ മുന്നിലവന്‍ ഉറച്ചകാല്‍വയ്പ്പോടെ നിന്നു. നിന്ന നില്‍പ്പില്‍ രാജേശ്വരിയെ അവന്‍ ചരിഞ്ഞൊന്നു നോക്കി. ഒരു നിമിഷം. ഒരു നിമിഷമേ വേണ്ടിവന്നുള്ളൂ രാജേശ്വരിയ്ക്ക്. അവളുടെ മനസ്സ് വര്‍ഷങ്ങള്‍ പുറകിലേയ്ക്കോടി... "രഘുവിന്‍റെ അടികൊണ്ട് തളര്‍ന്ന സത്യദാസിന്‍റെ മുഖം അവള്‍ക്കോര്‍മവന്നു... ഭീതികൊണ്ട് താനുരുകിയ ആ രാവും... അവള്‍ മനസ്സില്‍ ഉറപ്പിച്ചു. "രഘു... രഘുവേട്ടന്‍ തന്നെ. ഇവന്‍.." രാജേശ്വരി പെട്ടെന്ന് പിന്നോക്കം പോയി. പിന്നെ അരഭിത്തിയില്‍ ഇരുന്ന ബാഗ് പെട്ടെന്നവള്‍ കൈകൊണ്ടെടുത്തു. തെക്കേവാതിലിലൂടെ അവള്‍ പുറത്തേയ്ക്ക് ഇറങ്ങുമ്പോള്‍ അവളുടെ രൂക്ഷമായ നോട്ടം അമറിന്‍റെ മുഖത്തേയ്ക്കായിരുന്നു. അവന്‍ കൂസലന്യേ രാജേശ്വരിയെതന്നെ നോക്കി നിന്നു.

(തുടരും)
ശ്രീ വര്‍ക്കല
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ