2014 ജൂലൈ 5, ശനിയാഴ്‌ച


ദേവദാരുവിന്നരികത്ത്‌.....28

നടന്ന കാര്യങ്ങള്‍ ഒക്കെ അമ്മയില്‍ നിന്നറിഞ്ഞ ദേവു പറഞ്ഞു.

"വേണ്ടിയിരുന്നില്ല അമ്മെ... ഇങ്ങനെ എടുപിടീന്ന് ഒന്നും വേണ്ടിയിരുന്നില്ല. ഇനീപ്പോ ഏട്ടത്തിമാര്‍ക്കും ഏട്ടന്മാര്‍ക്കും എന്നോടുള്ള വിരോധം കൂടുകയേ ഉള്ളൂ..... അല്ലെങ്കില്‍ തന്നെ സ്വത്താണോ അമ്മെ വലുത്..?? നമ്മുടെ സ്നേഹബന്ധങ്ങള്‍ അല്ലെ നമുക്കേറ്റവും പ്രിയപ്പെട്ടതാകേണ്ടത്..???

"എന്നാരു പറഞ്ഞു മോളെ...?? ഇത് രണ്ടും തുല്യനീതി പുലര്‍ത്തേണ്ട, തുല്യപ്രാധാന്യം ഉള്ള രണ്ടു വസ്തുതകളാണ്.... സ്നേഹം മാത്രം കൊണ്ട് ഇവിടെ ആരു എന്ത് നേടി..??? സമ്പത്ത് മാത്രം കൊണ്ട് ആരും ഒന്നും നേടിയ ചരിത്രവും ഇല്ല.. ഇത് രണ്ടും ഉള്ളവന്‍ ഇവിടെ സുഖായി ജീവിക്കേം ചെയ്യും, ചിലര് എന്നാലും ജീവിക്കില്ല..... അതാണ്‌ ലോകം."

അവര്‍ തുടര്‍ന്നു...

"മോള്‍ക്കിപ്പോള്‍ ഇത് രണ്ടും ആവശ്യമാണ്‌. സ്നേഹിക്കാന്‍ ആരില്ലെങ്കിലും ഈ അമ്മയുണ്ടാകും കൂടെ... പിന്നെ പണം. ഈ വൃദ്ധയെക്കൊണ്ട് ഇതല്ലാതെ ഇനി എന്ത് സാധിക്കാന്‍...!!! മോള് ആരുടേം കാര്യം ഓര്‍ത്തു വിഷമിക്കരുത്.. ഈശ്വരന്‍ നിരീച്ചപോലെയേ ഇവിടെ എല്ലാം നടക്കൂ.. അങ്ങിനെ തന്നെ നടക്കട്ടെ.."
*****************
രവിയും രാമുവും വീട്ടിലെത്തുമ്പോള്‍ ശ്രീദേവിയും സാവിത്രിയും ഒന്നും അറിയാന്‍ കഴിയാത്തതിനാല്‍ വിഷാദരായി ഇരിക്കുകയായിരുന്നു. അകലെ നിന്നും ഭര്‍ത്താക്കന്മാരുടെ തലവെട്ടം കണ്ട അവര്‍ ഇറയത്ത്‌ നിന്നും മുറ്റത്തേയ്ക്കിറങ്ങി. അമ്പരപ്പോടെ ശ്രീദേവി രവിയോട് ചോദിച്ചു.

"രവിയേട്ടാ... എന്താണ്.. എന്താണ് കാര്യം. അമ്മയിങ്ങനെ ഒന്നും പറയാതെ നിങ്ങളെ രണ്ടാളെയും എവിടേയ്ക്കാണ് കൂട്ടിക്കൊണ്ടുപോയത്."

പറഞ്ഞുകൊണ്ടവള്‍ വീടിലേയ്ക്ക്‌ നടന്നടുക്കുകയായിരുന്ന രവിയുടെ കൈകളില്‍ ചേര്‍ത്ത് പിടിച്ചു. അയാള്‍ അവളെയും കൊണ്ട് ഇറയത്തേയ്ക്ക് കയറി. ഒപ്പം രാമുവും ഭാര്യ സാവിത്രിയും. ഇറയത്ത്‌ കയറിയപാടെ രണ്ടാളും അരഭിത്തിമേല്‍ ഇരുന്നു. എന്നിട്ട് രാമു സാവിത്രിയോട് പറഞ്ഞു.

"നീ ഇച്ചിരി വെള്ളം കൊണ്ടുവന്നേടി... വല്ലാത്ത ദാഹം. തൊണ്ട പൊട്ടുന്നു."

ശ്രീദേവിയാണ് അത് കേട്ടു വെള്ളം എടുത്തുകൊണ്ടു വന്നത്. അത് വാങ്ങി കുടിച്ചു രണ്ടുപേരും ദീര്‍ഘമായി ഒന്ന് നിശ്വസിച്ചു. പിന്നെ രവി നടന്ന കാര്യങ്ങള്‍ പതിയെ പറഞ്ഞു. കാര്യങ്ങള്‍ കേട്ടു കഴിഞ്ഞപ്പോള്‍ ശ്രീദേവിയും സാവിത്രിയും കവിളുകളില്‍ കൈചേര്‍ത്ത്‌ വച്ചു. എന്നിട്ട് സാവിത്രി പറഞ്ഞു.

"ഹോ!!! ഈ തള്ളയ്ക്കു നന്ദിയുണ്ടോ രാമുവേട്ടാ... ഇക്കണ്ട കാലമത്രയും ഈ വീട്ടില്‍ക്കിടന്ന്‍ തിന്നുമുടിച്ച കിളവി ഒടുക്കം ചെയ്ത ചെയ്തു കണ്ടില്ലേ..??? എന്തായാലും നിങ്ങടെ പേരില്‍ എഴുതിത്തന്നത് നന്നായി. ഇനി മക്കളാണെന്നും, ചെറുമക്കളാണെന്നും പറഞ്ഞിങ്ങോട്ട് കെട്ടിയെടുക്കട്ടെ. അപ്പോള്‍ ഞങ്ങള് കാണിച്ചുകൊടുക്കുന്നുണ്ട്...."

"അല്ലെ രവിയേട്ടാ എനിക്കൊരു സംശയം. ആ എരണംകെട്ടവള്‍ക്ക് എഴുതിക്കൊടുത്ത അന്‍പത് സെന്റ്‌ കൂടി പണം കൊടുത്തു ഇങ്ങു വാങ്ങിചേര്‍ത്താല്‍ നാളെ നമ്മുക്ക് അതൊരു മുതലായി കിടക്കും. എന്തായാലും പോയത് പോയി. ഇനി എങ്ങനേലും അതിങ്ങ്‌ കൈക്കലാക്കണം. അവള്‍ക്കാണെങ്കില്‍ ഇപ്പൊ പണത്തിനു വല്ലാത്ത ബുദ്ധിമുട്ടായിരിക്കും. കണ്ടവിലയ്ക്ക് അവര് ആര്‍ക്കെങ്കിലും കൊടുക്കും മുമ്പേ നമ്മുക്ക് തന്നെ അതങ്ങ് സ്വന്തമാക്കണം."

രവി ആലോചിച്ചപ്പോള്‍ അതൊരു നല്ലകാര്യം തന്നെയാണ്.

"എന്തായാലും അങ്ങോട്ടു കയറി ചോദിക്കുമ്പോള്‍ ഡിമാന്‍ഡ് കൂടും... വരട്ടെ. കാത്തിരിക്കാം." അയാള്‍ പറഞ്ഞു.

"അതല്ല ചേട്ടാ അതിന്റെ ശെരി..." ചതിയ്ക്ക് ചതി. ആ തള്ള നിങ്ങളെ ചതിയ്ക്കയല്ലേ ചെയ്തത്... നമ്മുക്ക് പോണം. അവളോട്‌ സ്നേഹം നടിച്ച് നമ്മുക്ക് അവിടെ പോണം. അവിടുത്തെ സ്ഥിതികള്‍ ഒക്കെ സാവധാനം മനസ്സിലാക്കണം. തഞ്ചത്തില്‍ അതിങ്ങ്‌ തട്ടേം വേണം..." ശ്രീദേവിയുടെ വാക്കുകള്‍ ഇപ്രകാരം ആയിരുന്നു.

"ശ്രീദേവി ഏട്ടത്തി പറയുന്നതിലും കാര്യമുണ്ട് രവിയേട്ടാ... !! അങ്ങിനെ അങ്ങ് വിട്ടുകൊടുത്താല്‍ പറ്റുമോ..??? നമ്മുക്ക് പോണം. എല്ലാമറിയണം. നമ്മുടെ കൈയില്‍ നിന്നും ആരും ഇത് കൊണ്ടുപോകരുത്. രാമുവും രവിയും ശ്രീദേവിയും സാവിത്രിയുടെ വാക്കുകള്‍ ശരിവച്ചു. അങ്ങിനെ അവര്‍ ഒരുമിച്ചാ തീരുമാനം കൈക്കൊണ്ടു. "ദേവുവിനെ കാണാന്‍ പോകുക."
***************
പതിവില്ലാതെ എട്ടത്തിമാരെയും, ഏട്ടന്മാരെയും കണ്ട ദേവുവിന് അത്ഭുതം തോന്നി. മുറ്റം വൃത്തിയാക്കുകയായിരുന്ന ദേവു അവരെ കണ്ട്, ചൂല് നിലത്തേയ്ക്കിട്ട് വസ്ത്രങ്ങള്‍ ഒന്ന് കൈകൊണ്ടു പിടിച്ചു നേരെയാക്കി. അവരുടെ അടുത്തേയ്ക്ക് നടന്നുകൊണ്ടവള്‍ വസ്ത്രങ്ങളില്‍ പറ്റിപ്പിടിച്ചിരുന്ന പൊടി തട്ടി തുടച്ചു. സ്നേഹത്തോടെ അവരെ അവള്‍ എതിരേറ്റു. പുറത്തെ ആളനക്കം കേട്ട വിജയമ്മ കുഞ്ഞിന്‍റെ കൈപിടിച്ച് പുറത്തേയ്ക്ക് വന്നു. മുന്നില്‍ നില്‍ക്കുന്ന മക്കളേയും മരുമക്കളെയും കണ്ടു അവര്‍ക്ക് അത്ഭുതമായി. വെളുക്കെ ചിരിച്ചുകൊണ്ട് അകത്തേയ്ക്ക് കയറിയ അവര്‍ നാലുപേരും കിടക്കയിലും കസേരയിലേയ്ക്കുമായി ഇരുന്നു...

ദീര്‍ഘനേരത്തെ സൗഹൃദസംഭാഷണങ്ങള്‍ക്കിടയില്‍ ദേവുവിന്‍റെ മനസ്സറിയാന്‍ അവര്‍ പലവട്ടം ശ്രമിച്ചു. രഘുവിനെക്കുറിച്ചുള്ള ഓര്‍മകളില്‍ അവള്‍ സങ്കടപ്പെടുമ്പോള്‍ സമാധാനിപ്പിച്ചുകൊണ്ട് ശ്രീദേവി ഏട്ടത്തി പറഞ്ഞു.

"നിനക്കറിയാല്ലോ ദേവൂ... ഞങ്ങള്‍ക്കും രണ്ടു കുട്ടികള് വളര്‍ന്നു വരുന്നുണ്ടേ..?? ഇപ്പോഴത്തെ കാലത്തെ ചിലവുകളൊക്കെ ഓര്‍ക്കുമ്പോള്‍ തന്നെ പേടിയാവുകയാ... പിന്നെ തട്ടീം മുട്ടീം അങ്ങട് കഴിഞ്ഞു പോകുന്നു. ഇപ്പോള്‍ പിന്നെ ഒരു സമാധാനം ഉണ്ട്. ഇച്ചിരി മണ്ണു നമ്മുടെ പേരില്‍ കൂടെ ആയല്ലോ...??? നാളെ മക്കള്‍ക്കെങ്കിലും അതുപകരിക്കുമല്ലോ..???

"നീ വിഷമിക്കണ്ട ദേവു... ഞങ്ങളൊക്കെ ഇല്ലേ കൂടെ... ഒന്നിനും വിഷമിക്കണ്ടാ ട്ടോ.. എന്താവശ്യം വന്നാലും നീ പറയാന്‍ മടിക്കരുത് കേട്ടോ.." സാവിത്രിയുടെ വാക്കുകള്‍ കേട്ടപ്പോള്‍ ദേവുവിന്‍റെ സന്തോഷം മായുകയാണ് ചെയ്തത്. അവള്‍ ഉള്ളില്‍ പറഞ്ഞു. രഘുവേട്ടന്‍ ജീവിച്ചിരുന്നപ്പോള്‍ ഒരു നേരത്തെ ചോറ് പോലും തരാതെ ഒളിച്ചുവച്ച ഇവരാണോ എന്നെ സഹായിക്കുന്നത്.??? അതും രഘുവേട്ടന്‍ ഇല്ലാണ്ടായപ്പോള്‍......"

ഒടുവില്‍, യാത്ര പറഞ്ഞവര്‍ മടങ്ങുമ്പോള്‍ വിജയമ്മ ദേവുവിനോട് പറഞ്ഞു.

"മോളെ സൂക്ഷിക്കണം. വാക്കുകളിലും, നോട്ടത്തിലും മാത്രമല്ല. ശ്വാസത്തില്‍ പോലും വിശ്വസിക്കാന്‍ പറ്റാത്തവരാ..."

"എനിക്കറിയാം അമ്മെ... എല്ലാരേം.. എനിക്ക് നന്നായറിയാം. പിന്നെ അമ്മയ്ക്കറിയോ..?? രഘുവേട്ടന്‍ എന്‍റെ കൂടെ ആളായിട്ട് ഇല്ലന്നേ ഉള്ളൂ.. എന്‍റെ മനസ്സ് നിറയെ ന്‍റെ രഘുവേട്ടനാണ്. എനിക്കറിയാം എന്നെ ഒരു കുഴീലും കൊണ്ട് തള്ളില്ല എന്‍റെ രഘുവേട്ടന്‍... അതെനിക്കുറപ്പാ.. കൂടെ നിഴലുപോലെ ഉണ്ട്.. അത് ഞാന്‍ മനസ്സിലാക്കുന്നു അമ്മെ..."

വിജയമ്മ അവളെ നോക്കി ദീര്‍ഘമായി നിശ്വസിച്ചു. പിന്നെ ഉള്ളിലുറഞ്ഞ സങ്കടം ഓര്‍ത്തവര്‍ തല കുനിച്ചിരുന്നു.

"ഒരുപാട് സ്നേഹിക്കുന്നവരെ പിരിയ്ക്കാന്‍ അന്നും ഇന്നും ഈശ്വരന്‍ ധൃതി കാട്ടിയിട്ടേയുള്ളൂ... അല്ലെങ്കില്‍ നാട് മുടിച്ചു നടക്കുന്ന നശൂലങ്ങളെ എന്തേ ഈശ്വരന്‍ തിരിഞ്ഞുപോലും നോക്കുന്നില്ല... കൂടുതല്‍ സ്നേഹിക്കുന്നോരെ ഈ ഭൂമീല് വേണ്ടാ... അവരുടെ ലോകം മറ്റെവിടെയോ ആണ്...." വിജയമ്മ ചിന്തിച്ചതൊക്കെയും ഇങ്ങനെയായിരുന്നു..."
***************
മാസങ്ങള്‍ മുന്നോട്ടു പോയി. ബഷീര്‍ കൊണ്ട് തന്ന പണം അമറിന്‍റെ പേരില്‍ ദേവു ബാങ്കില്‍ നിക്ഷേപിച്ചു. ദേവദാരു കുറച്ചേറെ വളര്‍ന്നു. മുറ്റത്ത് തണല് നല്‍കാന്‍ സൂചിപോലെ നീണ്ട അവളുടെ ഇടതൂര്‍ന്ന ഇലകള്‍ക്കായി. ദേവുവിന്‍റെ പേരില്‍ എഴുതിവച്ച പുരയിടം അവളുടെ പേരില്‍ പട്ടയം ചെയ്തു കിട്ടുമ്പോള്‍ വിജയമ്മ വല്ലാത്ത സന്തോഷത്തിലായിരുന്നു. രാത്രിയില്‍ അരുകില്‍ കിടന്ന ദേവുവിനോട് വിജയമ്മ പറഞ്ഞു.

"മോളെ... മോനെ വളര്‍ത്തിയെടുക്കണം. അവനെ പഠിപ്പിക്കണം. കൈയിലിരുന്ന പണം കൊണ്ട് നമ്മള്‍ ഇത്ര ദിവസം കഴിഞ്ഞുകൂടി. ഇനി അങ്ങിനെ പറ്റില്ല. അവനും വളര്‍ന്നു വരികയാണ്. മോള് എവിടേം പാത്രം കഴുകാനും, ചുമടെടുക്കാനും പോകുന്നത് അമ്മയ്ക്കിഷ്ടമല്ല... അതോണ്ടാ അമ്മ പറയുന്നത്. തല്‍ക്കാലം നമ്മുക്ക് ഈ വസ്തു വില്‍ക്കാം... നാളെ എന്‍റെ പൊന്നുമോന്‍ വളരുമ്പോള്‍ അവന്‍ അമ്മയ്ക്കായി എല്ലാം സമ്പാദിക്കും. ഇതൊരു നഷ്ടമായി മോള് കണക്കാക്കണ്ട. അന്ന് മോള്‍ക്ക് ഇതൊരു നഷ്ടായി തോന്നുകേം ഇല്ല.. ഒരുപാട് ജീവിച്ച അനുഭവം അമ്മയ്ക്കുണ്ട്. നമ്മള് രണ്ടു പെണ്ണുങ്ങള് കൂട്ടിയാല്‍ എത്ര കൂടും മോളെ... പിന്നെ അമ്മ ജീവിച്ചിരിക്കുന്നത് വരെ എന്‍റെ മോള് ആരെയും പേടിക്കണ്ട... പിന്നെ അങ്ങോട്ട്‌ ഒറ്റയ്ക്കൊരു പെണ്ണ് എങ്ങിനെ ജീവിക്കും... വല്ലാത്ത പാടാണ് മോളെ. എന്‍റെ മോളുടെ മടിക്കുത്തിലേയ്ക്ക് ഒരു കൈയും നീളാന്‍ പാടില്ല... ഒരു ദിവസം ജീവിച്ചാലും മതി മോളെ.. പക്ഷെ, അഭിമാനത്തോടെ ജീവിച്ചു മരിക്കണം... അതാവണം പെണ്ണ്. അങ്ങിനെയൊരു പെണ്ണിനെ ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയില്ല..."

"എനിക്കറിയാം അമ്മെ... അങ്ങിനെ തന്നെയേ ദേവു ജീവിക്കൂ... അതിന്നും നാളെയും എന്നല്ല ഞാന്‍ ജീവിച്ചിരിക്കും വരെ....." ദേവു പറഞ്ഞു. എന്നിട്ടവള്‍ തുടര്‍ന്നു.

"പിന്നെ, അമ്മ തന്നതാണിതെല്ലാം... എന്‍റെ രഘുവേട്ടനുള്‍പ്പെടെ... ഈ ജീവിതോം എല്ലാം. എനിക്ക് വേണ്ടി ഒരു കാര്യം അമ്മ ചെയ്യുന്നത് നല്ലതിനാണെന്നുള്ള വിശ്വാസം എനിക്കുണ്ട്. എല്ലാരേം പോലെ അമ്മ എന്നെ ഉപേക്ഷിച്ചുപോയീലല്ലോ....!!! അമ്മ പറയുമ്പോലെ തന്നെ എല്ലാം.... അമ്മ ഒരു തീരുമാനം എടുത്താല്‍ അതെന്‍റെകൂടി തീരുമാനം തന്നെയാവും... ദേവു മരിക്കും വരെ അതിനു മാറ്റം ഉണ്ടാവില്ല..."

ദേവുവിന്‍റെ വാക്കുകള്‍ കേട്ട് ഇരുളില്‍, ചെറുനിലാവെളിച്ചത്തില്‍ വിജയമ്മ അവളുടെ കണ്ണുകളില്‍ നോക്കി. തിളക്കമാര്‍ന്ന അവളുടെ കണ്ണുകളുടെ ആ ദൃഡത അവരെ വല്ലാതെ സന്തോഷിപ്പിച്ചു. അവര്‍ ചിന്തിച്ചു. ഇവള്‍ എന്‍റെ മകളായി പിറന്നില്ലല്ലോ... വേണ്ടാ... അവള്‍ പിറക്കാഞ്ഞത് കൊണ്ടല്ലേ ഈ മോളെ എനിക്ക് കിട്ടിയത്.. അവര്‍ അഭിമാനത്തോടെ അവളെ ചേര്‍ത്ത് തഴുകി... വല്ലാത്തൊരു സമാധാനത്തോടെ ദേവു കണ്ണുകള്‍ പൂട്ടി. അവളെ തഴുകിതഴുകി ഉറക്കിയിട്ടേ വിജയമ്മ കണ്ണുകള്‍ അടച്ചുള്ളൂ....

നേരം പുലരുമ്പോള്‍ തന്നെ വിജയമ്മ വസ്തു കച്ചവടം ചെയ്യാനായി ചില ഏര്‍പ്പാടുകള്‍ ചെയ്തു.
*************
വീട്ടുമുറ്റത്ത് അപരിചിതനായ ചിലരെ കണ്ട് ശ്രീദേവി രവിയെ വിളിച്ചുണര്‍ത്തി. രവി ഉണര്‍ന്നു കണ്ണു തിരുമ്മി ഉമ്മറത്തേക്ക് വന്നു. മുറ്റത്ത്‌ കണ്ടവരോട് അവന്‍ കാര്യം തിരക്കി. അവര്‍ വസ്തു വാങ്ങാന്‍ വന്നവര്‍ ആണെന്ന് അവന്‍ തിരിച്ചറിഞ്ഞു. വില്‍ക്കാന്‍ ഉദ്ദേശിക്കുന്ന ഭാഗം അവന്‍ അവര്‍ക്ക് കാട്ടിക്കൊടുക്കുകയും ചെയ്തു. അവര്‍ വീടിന്‍റെ പിന്നാമ്പുറത്തേയ്ക്ക് പോകുമ്പോള്‍ രവി തിടുക്കത്തില്‍ ചെന്ന് രാമുവിനെയും വിളിച്ചുണര്‍ത്തി. അതോടെ വീടിനുള്ളില്‍ നാലുപേരും തിരക്കിട്ട് ചര്‍ച്ചകളായി. രാമു പറഞ്ഞു.

"ഏട്ടാ... ആദ്യം ഇവര് വയ്ക്കുന്ന വില കേള്‍ക്കട്ടെ. എന്തായാലും അതില്‍ നിന്നും ഒരു നൂറു കൂട്ടി നമ്മുക്ക് പറയാം... ഈ സമയത്ത് ഒരു രൂപയെങ്കിലും കൂടുതല്‍ കൊടുക്കുന്നവര്‍ക്കേ അമ്മ ഇത് കൊടുക്കൂ... അതെനിക്കറിയാം..." അവന്‍റെ അതിബുദ്ധിയില്‍ അവനു തന്നെ അഭിമാനം തോന്നി. അവന്‍റെ ചിരിയില്‍ നിന്നും മറ്റുള്ളവര്‍ക്ക് അത് വായിച്ചെടുക്കാവുന്നതേയുള്ളൂ...." രവിയ്ക്കും ശ്രീദേവിയ്ക്കും സാവിത്രിയ്ക്കും ഒക്കെ അവന്‍റെ വാക്കുകള്‍ സ്വീകാര്യമായിരുന്നുതാനും. പുരയിടം ചുറ്റിക്കണ്ടു തിരിച്ചുവന്നവര്‍ മുറ്റത്ത്‌ നിന്നു. രാമുവും രവിയും മുറ്റത്തേയ്ക്കിറങ്ങിച്ചെന്നു.

രവി ചോദിച്ചു... "കണ്ടോ...??? എങ്ങനെ... വസ്തു നിങ്ങള്‍ക്ക് ഇഷ്ടായോ..??

"ആരാ...??? നിങ്ങളാ ഇതിന്‍റെ ഉടമസ്ഥര്‍..!!!" വന്നവരില്‍ ഒരാള്‍ ചോദിച്ചു.

"അതെ... ഞങ്ങള് തന്നാ...." രാമുവും രവിയും ഒരുമിച്ചാണ് അത് പറഞ്ഞത്. എന്നിട്ട് രവി തുടര്‍ന്നു. എത്രയാ നിങ്ങള് വില കണ്ടിരിക്കണേ...???

"അതെങ്ങിനാ സാറേ... നിങ്ങളല്ലേ കൊടുക്കാനുദ്ദേശിക്കുന്ന വില പറയേണ്ടത്... നമ്മുക്ക് മുതലായാല്‍ ഞങ്ങള് വാങ്ങും..." വന്നവര്‍ വീണ്ടും പറഞ്ഞു.

"അങ്ങിനെ ഒരു കടുംപിടുത്തം ഞങ്ങള്‍ക്കില്ലാന്നു തന്നെ കൂട്ടിക്കോള്ളൂ.... നിങ്ങള് ഒരു വില പറയീം... നമ്മുക്ക് മുതലായാല്‍ ഞങ്ങള് തരാം.. ഇല്ലേന്ന് വച്ചാല്‍ വസ്തുവിന് ഇനിയും ആവശ്യക്കാര് വരുമല്ലോ...?? രവി പറഞ്ഞു. പറഞ്ഞിട്ട് രവി ഉമ്മറത്ത്‌ നിന്ന ശ്രീദേവിയെയും സാവിത്രിയെയും മാറി മാറി നോക്കി. ശ്രീദേവി അവനു നേരെ കണ്ണുകള്‍ കൊണ്ട് പറഞ്ഞു... "അങ്ങിനെ തന്നെ അങ്ങിനെ തന്നെ മതി.."

"അപ്പോള്‍ പിന്നെ അമ്പത് സെന്റ്‌ പുരയിടം അല്ലെ..?? ഞങ്ങളൊരു വില അങ്ങോട്ട്‌ പറയാം...സെന്റിന് അയ്യായിരം രൂപ വച്ച് മൊത്തം രണ്ടരലക്ഷം ഉറുപ്പിക അങ്ങോട്ട്‌ തരും... എന്താ ഇടം തരില്ലേ... ഈ ഇടം അത്രയ്ക്കങ്ങട് ഇഷ്ടായി അതാ..."

വില കേട്ട് രാമുവിന്‍റെയും രവിയുടെ കണ്ണു മഞ്ഞളിച്ച് പോയി.. എന്ത് പറയണം എന്നറിയാന്‍ കഴിയാതെ അവര്‍ മരവിച്ച് നിന്നു...

"ആലോചിച്ച് പറഞ്ഞാല്‍ മതി.. നല്ലവണ്ണം ആലോചിച്ചിട്ട് പറഞ്ഞാല്‍ മതി.." വന്നവര്‍ അവരുടെ നേരെ നോക്കി പറഞ്ഞു. രവിയും രാമുവും അറിയാതെ തലകുലുക്കി. വസ്തു നോക്കാന്‍ വന്നവര്‍ തിരികെ പോയി മറയുമ്പോള്‍, ഉമ്മറത്ത്‌ കൂടിയ നാലുപേരും വിഷണ്ണരായി ഇരുന്നു. അപ്പോള്‍ രവി പറഞ്ഞു...

"സെന്‍റിന് ഒരു മൂവായിരം രൂപയിലപ്പുറം ഇവിടെ എവിടെയും വിലയില്ല. പിന്നെ ഇവരെന്തു കണ്ടിട്ടാ ഇത്രേം വില കൊടുക്കണേ...????

അത് കേട്ടു രാമു പറഞ്ഞു. "ഇനീപ്പോ എന്താ ചെയ്ക.." അമ്മയോട് അവരീ വില പറഞ്ഞാല്‍ പിന്നെ നമ്മുക്ക് ഇത് കിട്ടും എന്ന് സ്വപ്നത്തില്‍ പോലും കരുതണ്ടാ.."

"ഇനീപ്പോ... അതും ഇതും ചിന്തിച്ച് തലപുണ്ണാക്കീട്ട് കാര്യോമില്ല.".. ഒരു വഴി കണ്ടെത്തണം..." സാവിത്രി പറഞ്ഞു.

പെട്ടെന്ന് തന്നെ രവി പറഞ്ഞു.. "എനിക്കൊരു ബുദ്ധി തോന്നുന്നു. ഇവരവിടെ ചെന്ന് വില പറയും മുന്‍പേ നമ്മുക്ക് അമ്മയെ ചെന്ന് കാണണം. സെന്‍റിന് ഒരു മൂവായിരം വച്ച് ഞങ്ങള്‍ അങ്ങെടുത്തോളാമെന്ന് പറയണം. സമ്മതിച്ചാല്‍ ഉടനെ അതങ്ങ് എഴുതിച്ചേക്കണം. കഴിയുമെങ്കില്‍ നാളെ തന്നെ."

രവിയുടെ അഭിപ്രായത്തോട് എല്ലാരും യോജിച്ചു. അന്ന് ഉച്ചതിരിഞ്ഞ് തന്നെ രാമുവും, രവിയും കൂടി അമ്മയെ കാണാന്‍ ചെന്നു. വസ്തുവിന്‍റെ വില പറഞ്ഞ് അതങ്ങട് എടുത്തോളാം എന്ന് പറഞ്ഞ രവിയോട് വിജയമ്മ പറഞ്ഞു.

"മൂവായിരത്തിന് എങ്ങനാ മോനെ ശരിയാവുക. അതും ഒരു പാര്‍ട്ടി അയ്യായിരം പറഞ്ഞ സ്ഥിതിയ്ക്ക്... പിന്നെ നിങ്ങളോട് അതില് കൂടുതല്‍ വേണം എന്ന് ഞാന്‍ പറയില്ല. കാരണം ആ വില കിട്ടിയാല്‍ നിങ്ങള്‍ക്ക് തന്നെ തരാന്‍ ഞാന്‍ ഒരുക്കമാണ്. എന്‍റെ മക്കളെ കഴിഞ്ഞിട്ടേ അമ്മയ്ക്കാരും ഉള്ളൂ...."

രാമുവിന്‍റെയും രവിയുടെയും മനസ്സ് ചൂടുപിടിച്ചു. ഇനീപ്പോ തര്‍ക്കിച്ചിട്ട് കാര്യമില്ല. തര്‍ക്കിച്ചാല്‍ അമ്മ പിന്നെ അത് നമ്മുക്ക് തരുകയും ഇല്ല. പറഞ്ഞ പണം കൊടുത്ത് വാങ്ങിച്ചില്ലേല്‍ വീടിനോട് ചേര്‍ന്ന വസ്തു നാട്ടാര് കൊണ്ടുപോകും... വന്നു ചേരുന്നോര് എങ്ങിനെയുള്ള ആളുകളാണെന്ന് അറിയില്ലല്ലോ...!!

ഒടുവില്‍ രാമുവും രവിയും വിജയമ്മ പറഞ്ഞ പണത്തിന് വാക്കുറപ്പിച്ചു.

പിന്നീട്, അവരുടെ പേരില്‍ വസ്തു എഴുതി, കിട്ടിയ പണം ദേവുവിന്‍റെ പേരില്‍ ബാങ്കിലിട്ടു തിരികെ വരുമ്പോള്‍ വിജയമ്മ വല്ലാതെ സന്തോഷവതിയായിരുന്നു. കാരണം രഘു ജീവിച്ചിരിക്കുമ്പോള്‍ ഒരു നേരത്തെ ആഹാരത്തിന് പോലും സഹായിക്കാത്ത കൂടപ്പിറപ്പുകള്‍ ആണ്... ഇങ്ങനെയെങ്കിലും ഒരു വഴി ഈശ്വരന്‍ കാട്ടിത്തന്നല്ലോ... സമാധാനമായി. വരുന്ന വഴിയില്‍ സലിമിനെ വീട്ടിലേയ്ക്ക് ചെന്ന് കണ്ടു വിജയമ്മ നന്ദി പറഞ്ഞു.

"ഇക്കാ... മറക്കാന്‍ കഴിയില്ല. എന്‍റെ മോള്‍ക്ക്‌ വേണ്ടി നിങ്ങളീ ചെയ്യണ സഹായങ്ങളൊക്കെ..."

"എന്താ വിജയമ്മ... ഇതൊക്കെ...!!! അള്ളാഹു.. വലിയോനാ.. ഞമ്മള് എന്ത് കളിച്ചാലും മൂപ്പര് വിശാരിക്കണം അത് വിജയത്തില്‍ കൊണ്ടെത്തരാന്‍... ഞമ്മള പിള്ളേരാ വസ്തൂന് വിലവച്ചത്. അല്ല വിജയമ്മാ.....നിങ്ങളെന്താ ഇങ്ങനെ പകച്ചു നോക്കണേ... നമ്മുടെ അറുപ്പുമില്ലിലെ പണിക്കാരാ ഓന്മാര്...... ഒന്ന് നിര്‍ത്തി അയാള്‍ തുടര്‍ന്നു.

"മോളെ ... ദേവൂട്ടി ഒള്ളത് പറയാല്ലോ... വിജയമ്മ ഈ ബുദ്ധി ഞമ്മളോട് പറയുമ്പോള്‍ സത്യത്തില്‍ ഞമ്മള് വിശാരിച്ചതേയില്ല... ഇതിങ്ങനെ നല്ലപടി അവസാനിക്കുമെന്ന്..."

മുറ്റത്തെ സംസാരം കേട്ടു പുറത്തേയ്ക്ക് വന്ന നബീസുവുമ്മയും അവരോടൊപ്പം ആ ആഹ്ലാദത്തില്‍ പങ്കെടുത്തു. ദേവുവിന്‍റെ മനസ്സിന് ഒന്ന് കൂടി ധൈര്യം വന്നു... സലിംബാപ്പയോടും നബീസു ഉമ്മയോടും യാത്ര ചൊല്ലി അവളുടെ കുഞ്ഞുവീട്ടിലേയ്ക്ക് നടന്നടുക്കുമ്പോള്‍ അവള്‍ മനസ്സില്‍ ശപഥം ചെയ്തു..

"ജീവിക്കണം.. എനിക്ക്... അഭിമാനത്തോടെ, ധൈര്യത്തോടെ ജീവിക്കണം എനിക്ക്..." അവള്‍ക്കു മുന്നേ കുഞ്ഞിനേയും കൊണ്ട് നടന്നു പോകുന്ന അമ്മയെ നോക്കുമ്പോള്‍ അവളുടെ മനസ്സിലെ ധൈര്യം വീണ്ടും കൂടി. അവള്‍ ചിന്തിച്ചു. ആരുമില്ലാത്തതില്‍ നിന്നും, ഒന്നുമില്ലാത്തവളില്‍ നിന്നും... ജീവിതത്തിലേയ്ക്ക് കൈപിടിച്ചു നടന്നു കയറിയ അമ്മ... "സ്നേഹിക്കണം എന്‍റെ അമ്മയെ ദൈവത്തെപ്പോലെ...." വിജയമ്മയ്ക്ക് പിന്നാലെ നടന്ന അവളുടെ കണ്ണുകള്‍ നിറഞ്ഞു നിന്നു.

(തുടരും)
ശ്രീ വര്‍ക്കല
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ