2015 ജനുവരി 28, ബുധനാഴ്‌ച

നോവല്‍
കക്കിചേരിയില്‍ ഒരു കന്യകാവിപ്ലവം... 31

കന്യക വീട്ടിലേയ്ക്ക് വന്നു കയറുമ്പോള്‍ തന്നെ സമയം ഉച്ചയോട് അടുത്തിരുന്നു. അവളില്‍ വല്ലാത്തൊരു ഭയവും ഉടലെടുത്തിരുന്നു. എങ്കില്‍ പോലും എല്ലാവരില്‍ നിന്നും അത് മറച്ചുപിടിയ്ക്കണം എന്ന് കരുതി തന്നെയാണ് അവള്‍ വീട്ടിലേയ്ക്ക് ചുവട് വച്ചത്. ഹാളില്‍ അവള്‍ ആരെയും കണ്ടില്ല. തന്‍റെ കിടപ്പുമുറിയിലേയ്ക്ക് കടക്കുമ്പോള്‍ തന്നെ വിഷണ്ണയായി നില്‍ക്കുന്ന പാറുവിനെ അവള്‍ കണ്ടു. പാറു കന്യകയെയും. പാറുവിന്‍റെ വിവര്‍ണ്ണമായ മുഖം കണ്ട കന്യക പെട്ടെന്ന് തന്നെ അവളോട്‌ പറഞ്ഞു.

“പാറൂച്ചി.... ചേച്ചി ഇങ്ങനെ ഭയപ്പെടാതെ കന്യൂട്ടി തിരിച്ചെത്തീലോ. അതും ഒന്നും സംഭവിക്കാതെ...”

അവളുടെ ആ പറച്ചിലിനൊടുവിലും പാറുവില്‍ യാതൊരു വിധ മാറ്റവും ഉണ്ടായില്ല. അതോടെ കന്യകയ്ക്ക് സംശയം ഉടലെടുത്തു. അവള്‍ ചേച്ചിയുടെ അടുക്കലേയ്ക്ക് ചെന്നു. എന്നിട്ട് വീണ്ടും ചോദിച്ചു.

“എന്താച്ചീ... മുഖം ഇങ്ങനെ വാടിയിരിക്കണേ...??? എന്തുണ്ടായി., എന്തുണ്ടായി ഇവിടെ..??

പാറു കരഞ്ഞുകൊണ്ട് കന്യകയുടെ നെഞ്ചിലേയ്ക്ക് വീണു. കന്യക അവളെ ചേര്‍ത്തുപിടിച്ചു. ആ കിടപ്പില്‍ കിടന്നുകൊണ്ട് പാറു പറഞ്ഞു.

“കന്യൂട്ടി എല്ലാം പോയടീ... എല്ലാം തകര്‍ന്നു…”

“എന്ത് തകര്‍ന്നൂന്നാ.... ചേച്ചീ...??? കന്യക ആകാംഷയോടെ ചോദിച്ചു.

“അമ്മ എല്ലാം അറിഞ്ഞിരിക്കുന്നു....!!! പാറു സങ്കടത്തോടെ പറഞ്ഞു. അതോടെ കന്യകയുടെ ഉള്ളം ഒന്ന് കാളി. അവള്‍ ഒരല്‍പം ഭയത്തോടെ ചോദിച്ചു.

“പാറൂച്ചി... ഒന്ന് തെളിച്ചു പറയ്‌... അമ്മ എന്തറിഞ്ഞൂന്നാ....??? ഞാന്‍ എവിടെ പോയെന്നും എന്തിനു പോയെന്നും അമ്മ അറിഞ്ഞോ..??

“ഇല്ല്യ... കന്യൂട്ടി... ഞാന്‍ ഗര്‍ഭിണിയാണെന്ന വിവരം അമ്മ അറിഞ്ഞൂന്നാ... മറ്റൊന്നും അമ്മ അറിഞ്ഞിട്ടില്ല...!! എനിക്കിനി അമ്മയെ നോക്കാന്‍ വയ്യ കന്യൂട്ടി... അമ്മേടെ സങ്കടം കാണുമ്പോള്‍ ഈ ജന്മം അങ്ങട് ഒടുക്കിയാലോ എന്ന് ഞാന്‍ ചിന്തിക്കുവാ....!!!
“ചേച്ചി എന്താച്ചീ ഈ പറേണേ....??? ഇനീപ്പോ അമ്മേ ചേച്ചിയോ ഞാനോ വിചാരിച്ചാല്‍ ഒന്നും നടക്കാന്‍ പോകണില്ല്യ ഇവിടെ... എല്ലാം സംഭവിച്ചു പോയില്ലേ..? അതുപോട്ടെ, ആരാന്ന് ചോദിച്ചോ അമ്മ..???

“ചോദിച്ചു. ഞാന്‍ ഒന്നും പറഞ്ഞില്ല. അപ്പോഴേയ്ക്കും അച്ഛനും വന്നു...!!!

“ങേ..!! അച്ഛനും വന്നോ...??? അച്ഛനും അറിഞ്ഞോ പാറൂച്ചി..??

“ഇല്ല കന്യൂട്ടി അച്ഛന്‍ അറിഞ്ഞിട്ടില്ല്യ. ഇനീപ്പോള്‍ അമ്മ പറഞ്ഞ് അറീമ്പോ.... എന്നെക്കൊണ്ട് ഇനി ഇതൊന്നും താങ്ങാന്‍ കഴിയില്ല. എനിക്കിനി തളര്‍ന്നു നില്‍ക്കുന്ന നമ്മുടെ അച്ഛനെ കൂടി കാണാന്‍ കഴിയില്ല്യ കന്യൂട്ടി...!!!

“പിന്നെ എന്ത് ചെയ്യാനാ.. ചേച്ചി..?? ഇന്നല്ലെങ്കില്‍ നാളെ ഇതെല്ലാരും അറിയും.. അപ്പോള്‍ എന്ത് വന്നാലും ഇനി അത് സഹിയ്ക്കാനുള്ള കരുത്ത് മെല്ലെ നേടിയെടുക്കുക. അതല്ലാതെ, മരണം ഇതിനെല്ലാം ഒരു പോംവഴിയാണോ ചേച്ചീ...?? എന്തായാലും ചേച്ചി ഒന്ന് സമാധാനിക്ക്. ഞാനൊന്നു ചിന്തിക്കട്ടെ...?? എല്ലാം നല്ലതായി തീരും ചേച്ചി... അങ്ങിനെ വിശ്വസ്സിക്ക്. അങ്ങിനെ തന്നെ വിശ്വസ്സിക്ക്...!! കന്യക പറഞ്ഞു.

പാറു മെല്ലെ അവളുടെ നെഞ്ചില്‍ നിന്നും തലയുയര്‍ത്തി. പിന്നെ സമാധാനത്തോടെ അനുജത്തിയുടെ മിഴികളില്‍ നോക്കി. അങ്ങിനെ ഒരല്‍പനേരം നോക്കി നിന്നിട്ട്, തെല്ല് സ്വരം താഴ്ത്തി ചോദിച്ചു. എന്‍റെ അനുജത്തിയ്ക്കെങ്കിലും ഒന്നും സംഭവിച്ചിട്ടില്ല്യാ എന്ന് ഈ ചേച്ചിയ്ക്ക് വിശ്വസ്സിക്കാവോ..??

കന്യക പാറുവിന്‍റെ മിഴികളില്‍ നോക്കി. പിന്നെ പതിയെ പറഞ്ഞു.

“ഒന്നും സംഭവിച്ചില്ല്യ ചേച്ചി...!! ഈശ്വരന്‍റെ തുണ നമ്മളോടൊപ്പമാ...”

“എനിക്ക് ഒന്നും മനസ്സിലാവണില്യ കന്യൂട്ടി...!!!

“അവനവിടെ ഉണ്ടായിരുന്നില്ല ചേച്ചി. ഞാന്‍ ചേച്ചി പറഞ്ഞയിടത്ത്, അതെ റൂമിന് മുന്നില്‍ തന്നെ നിന്നു. ആ കതകേല് പലതവണ തട്ടിവിളിച്ചു. ആരും തുറന്നില്ല്യ. ഇനി പോലീസോ മറ്റോ തേടി വന്നിട്ടുണ്ടാവും. അവരെല്ലാം ഒരിടത്തും സ്ഥിരതാമസ്സക്കാരല്ലല്ലോ ചേച്ചി. എങ്ങോട്ടെങ്കിലും ഓടി പോയിട്ടുണ്ടാകും....
കന്യകയുടെ വാക്കുകള്‍ വിശ്വസിച്ച പോലെ പാറു സമാധാനത്തോടെ നിശ്വാസം ഉതിര്‍ത്തു. അപ്പോഴും കന്യകയുടെ മനസ്സില്‍ ഇക്കാര്യം പുറം ലോകം അറിയുമ്പോള്‍ എന്താവും സ്ഥിതി എന്നതായിരുന്നു. എങ്കിലും തികഞ്ഞ സംയമനം പാലിക്കാന്‍ അവള്‍ക്കു കഴിഞ്ഞു. ഒടുവില്‍, പാറുവിന്‍റെ അരുകില്‍ നിന്നും ഒന്നും സംഭവിക്കാത്ത പോലെ അവള്‍ അടുക്കളയിലേയ്ക്ക് ചെന്നു. നന്ദന അവിടെ ഉണ്ടായിരുന്നില്ല. അടുക്കളയില്‍ തിരക്കിട്ട ജോലിയിലായിരുന്ന പായിയമ്മയോട് അവള്‍ അമ്മയെ തിരക്കി. അപ്പോള്‍ അവര്‍ പുറത്തെവിടേലും കാണും മോളെ എന്ന് പറഞ്ഞു. കന്യക അടുക്കള വാതില്‍പ്പടിയില്‍ വന്നു നിന്നു ചുറ്റും വീക്ഷിച്ചു. വീടിനു പുറത്തെ പച്ചക്കറി തോട്ടത്തില്‍ അവള്‍ അച്ഛനെ കണ്ടു. അമ്മയെ കാണാതെ അവളുടെ മനസ്സിലും സങ്കടം നിറഞ്ഞു. അവള്‍ രണ്ടും കല്‍പ്പിച്ച് പുറത്തേയ്ക്കിറങ്ങി.

തന്‍റെ അരുകിലേയ്ക്ക് നടന്നു വരുന്ന കന്യകയെ കണ്ടു ദേവന്‍ ഒന്ന് മന്ദഹസ്സിച്ചു. കന്യക തിരിച്ചും. അവളുടെ മനസ്സ് തികച്ചും ശാന്തമായി. കാരണം ഇക്കാര്യം അച്ഛന്‍ അറിഞ്ഞിട്ടില്ല്യ എന്നതിന് തെളിവല്ലേ ഈ ചിരി. അപ്പോള്‍ പിന്നെ അമ്മ....???? ചിന്തിച്ചുകൊണ്ട്‌ അവള്‍ തോട്ടത്തിന് അരുകില്‍ എത്തി. അപ്പോള്‍ ദേവന്‍ ചോദിച്ചു.

“എന്താ മോളെ.. ഇന്ന് പഠിത്തം ഇത്ര പെട്ടെന്ന് കഴിഞ്ഞോ..?

“എന്താച്ഛാ...??? മറന്നോ അച്ഛന്‍...!! ഞാന്‍ രാവിലെ എന്നതാ അച്ഛനോട് പറഞ്ഞേ...??? അവള്‍ കൊഞ്ചിക്കൊണ്ട് ചോദിച്ചു.

“അല്ലടാ... എന്താ അച്ഛന്‍റെ പൊന്നുമോള് പറഞ്ഞേ...??? ദേവന്‍ ചിരിച്ചുകൊണ്ട് ചോദിച്ചു.

അപ്പോള്‍ കന്യക ചെറിയ പരിഭവം നടിച്ചു. എന്നിട്ട് പറഞ്ഞു. “ഞാനൊരൂട്ടം ചെയ്യാന്‍ പോകുവാന്ന് പറഞ്ഞില്ലേ അച്ഛനോട്...???

“ഉവ്വല്ലോ...!!! എന്താത്..? പരീക്ഷ ആയിരുന്നോ...?? എന്തായാലും അച്ഛന്‍റെ മോള് ജയിച്ചില്ലയോ..??

കന്യക ചിരിച്ചുകൊണ്ട് തലയാട്ടി. എന്നിട്ട് അതെ വേഗത്തില്‍ തന്നെ ചോദിച്ചു. “എവിടെയാ അച്ഛാ... നന്ദുമ്മാ...”

“അവള്‍ അടുക്കളേല്‍ ഉണ്ടായിരുന്നല്ലോ മോളെ...!!! എന്താ അവിടില്ലേ...???

“ഇല്ല്യച്ഛാ. അവിടെ കണ്ടില്യ...!! അതാ ഞാനിങ്ങട് വന്നേ...!!! കന്യക പറഞ്ഞു. അത് കേട്ടു ദേവന്‍ അലക്ഷ്യമായി പറഞ്ഞു.

“അവളവിടെ എവിടേലും കാണും. എവിടെപ്പോവാനാ അവള്...!! മോള് പാറൂട്ടീടെ അടുത്തു നോക്കിയാ..???

“നോക്കീച്ചാ... ഞാന്‍ അവിടന്നല്ലിയോ വരുന്നത്...!!!

“ഹും... മോള് നോക്ക്. അവളവിടെ എവിടേലും കാണും...” പറഞ്ഞുകൊണ്ട് ദേവന്‍ പച്ചക്കറി തോട്ടത്തിന് ഉള്ളിലേയ്ക്ക് നടന്നു പോയി. കന്യക മന്ദം മന്ദം തിരികെ നടന്നു. അവളുടെ ഉള്ളില്‍ ആകെ പരിഭ്രമമായി. അവളുടെ ചിന്തകള്‍ സീമകളില്ലാതെ തിരിയാന്‍ തുടങ്ങി. മനസ്സ് ഭ്രാന്തമായി. കാരണം ഒരമ്മയുടെ മനസ്സ് എന്തെന്ന് മനസ്സിലാക്കാന്‍ തങ്ങള്‍ക്ക് കഴിയില്ലല്ലോ..?? അമ്മ ഒരു സാധുവാണ്‌ എന്നവള്‍ക്കറിയാം. മക്കള്‍ക്ക്‌ വേണ്ടി മാത്രം ജീവിക്കുന്ന ആ സ്ത്രീ എങ്ങിനെ ഇത് സഹിയ്ക്കും. ഇനി അമ്മ വല്ല കടുംകൈയും കാട്ടുമോ...?? ഈശ്വരാ... ന്‍റെ അമ്മയ്ക്ക് അരുതായ്ക ഒന്നും തോന്നിപ്പിക്കരുതേ...!! മനസ്സിന്‍റെ നില വിട്ട അവള്‍ തന്‍റെ ചുറ്റുവട്ടം ശ്രദ്ധിക്കാതെ ഒച്ചയെടുത്ത്‌ വിളിച്ചു.

“അമ്മെ.... അമ്മാ....!!!

അടുക്കളയുടെ പുറകിലെ കിണറ്റിനരുകില്‍ നിന്നും അപ്പോഴാണ്‌ കന്യക ഒരു തേങ്ങല്‍ കേട്ടത്. പിന്നെ ഒന്നും ചിന്തിക്കാതെ അവള്‍ അവിടേയ്ക്ക് ഓടിച്ചെന്നു. കിണറ്റിന്‍റെ കെട്ടിലേയ്ക്ക് ചാരി കണ്ണീരോടെ ഇരിക്കുന്ന നന്ദനയെ കണ്ടു അവളുടെ ഹൃദയം തകര്‍ന്നു. അവള്‍ ഒരു നായ്ക്കുട്ടിയെപോലെ അമ്മയുടെ അരുകിലേയ്ക്ക് ഒതുങ്ങിയിരുന്നു. അതോടെ, നന്ദനയുടെ അടക്കിപ്പിടിച്ച തേങ്ങല്‍ നിയന്ത്രണം വിട്ടു പുറത്തു ചാടാന്‍ തുടങ്ങി. കന്യക ദയനീയമായി അമ്മയെ നോക്കി. പിന്നെ തന്‍റെ കൈപ്പത്തി അമ്മയുടെ ചുണ്ടുകള്‍ക്ക് മീതെ ചേര്‍ത്ത് പിടിച്ചു. അത്യധികം സങ്കടത്തോടെ കന്യകയെ നോക്കിയ നന്ദനയോട് ദയനീയമായ കണ്ണുകളോടെ കന്യക പറഞ്ഞു.

“അമ്മെ... ഇങ്ങനെ കരയല്ലേ അമ്മേ..? ഞാനും അമ്മേം മാത്രല്ലേ ഇതറിഞ്ഞിട്ടുള്ളൂ. മറ്റാരെങ്കിലും ഇതറിയും മുന്‍പ് നമ്മുക്കെന്തേലും ചെയ്തൂടെ അമ്മെ..?? അപ്പ അറിഞ്ഞാല്‍..!! അറിയാല്ലോ അമ്മയ്ക്ക്..???

കന്യകയുടെ വാക്കുകള്‍ നന്ദനയില്‍ തെല്ലു സമാധാനം കൊണ്ട് വരുമ്പോള്‍ കന്യക അമ്മയുടെ താടിയില്‍ പിടിച്ചു മെല്ലെ ചോദിച്ചു.

“അറിയാണ്ട്.. പറ്റീതല്ലേ.. അമ്മെ..??? നമ്മള് വിചാരിച്ചാല്‍ ഇത് ആരും അറിയാതെ തീര്‍ക്കാം. അമ്മ ഇങ്ങനെ തളര്‍ന്നാല്‍ പിന്നെ എന്നെക്കൊണ്ടും ഒന്നിനും കഴിയില്ലമ്മേ..!! അമ്മ സമാധനിയ്ക്ക്. എല്ലാത്തിനും ഈശ്വരന്‍ നമ്മോടൊപ്പം ഉണ്ടെന്ന് കരുതി സമധാനിയ്ക്കമ്മേ.. സമാധാനിയ്ക്ക്...”

കന്യകയുടെ വാക്കുകള്‍ കേട്ടതോടെ നന്ദന മെല്ലെമെല്ലെ കരച്ചില്‍ നിര്‍ത്തി. കന്യക കൈപിടിച്ച് നന്ദനയെ എഴുന്നേല്‍പ്പിച്ചു. കിണറ്റിന്‍ കരയില്‍ നിന്നും മുഖം കഴുകി അമ്മയെ അടുക്കളയില്‍ കൊണ്ട് വന്നിട്ട് മാത്രമേ കന്യക അവിടെ നിന്നും പോയുള്ളൂ. പിന്നെയവള്‍ സ്വന്തം മുറിയില്‍ ചെന്നു പാറുവിനെയും ഉപദേശിച്ചു.

“ദേ..!! പാറൂച്ചി ഞാനൊരൂട്ടം അങ്ങ് പറയാം. എല്ലാരും കൂടി കരഞ്ഞുകരഞ്ഞ് ന്‍റെ അപ്പായെക്കൂടി വിഷമിപ്പിച്ചാല്‍ ഉണ്ടല്ലോ...!! പോയെ, പോയി കുളിച്ചു നല്ല സുന്ദരിയായി വന്നേ.. നമ്മുക്ക് ഒരിടം വരെ പോകാം. അമ്മേം വരണുണ്ട് കൂടെ..

“എന്തിനാ... കന്യേ...???

“അതൊന്നും ഇപ്പോ അറിയണ്ട. ഞാന്‍ പറേണ പോലെയങ്ങട് കേട്ടാല്‍ മതി ചേച്ചി...”

പിന്നെ പാറു മറുത്തു ഒന്നും പറഞ്ഞില്ല. കന്യക തിടുക്കത്തില്‍ മുറിവിട്ട്‌ പുറത്തേയ്ക്ക് പോയി. പിന്നെ ഹാളില്‍ നിന്നും അടുക്കളയിലേയ്ക്ക് നോക്കി നന്ദനയോട് വിളിച്ചു പറഞ്ഞു.

“അമ്മേ... ഞാനിതാ വന്നൂട്ടോ...”

അമ്മയുടെ മറുപടി കേള്‍ക്കാന്‍ നില്‍ക്കാതെ അവള്‍ പുറത്തേയ്ക്കോടി. ദേവനന്ദനത്തിലെ മതിലും താണ്ടി അവള്‍ ഇടവഴിയിലൂടെ ഓടിക്കൊണ്ടിരുന്നു. ഒരു കുടുംബത്തിന്‍റെ ദുഃഖം മുഴുവന്‍ അവളുടെ മനസ്സില്‍ അപ്പോഴും ഭദ്രമായിരുന്നു. നെറ്റിയിലേയ്ക്ക് അടര്‍ന്നു വീണുകൊണ്ടിരുന്ന ആ മുടികളില്‍ പോലും അവളിലെ സൗന്ദര്യം ആവാഹിച്ചത് പോലെ. നെറ്റിയില്‍ നിന്നും വിയര്‍പ്പുകണങ്ങള്‍ അവളുടെ കവിലൂടെ ഊര്‍ന്നിറങ്ങുമ്പോഴും അവളുടെ പാദങ്ങള്‍ നിലച്ചിരുന്നില്ല. ജിയാസിന്‍റെ വീടിന്‍റെ മുറ്റത്തേയ്ക്ക് ഓടിക്കയറുമ്പോഴും, അവിടെ നിന്നും വീടിന്‍റെ അകത്തേയ്ക്ക് കയറുമ്പോഴും അവള്‍ തളര്‍ന്നിരുന്നില്ല. പക്ഷെ, ആ വീടിന്‍റെ ഹാളിനുള്ളില്‍ തളര്‍ന്നിരിക്കുന്ന ഇന്ദിരയെ കണ്ടപ്പോള്‍ അവളുടെ മനസ്സ് തളര്‍ന്നുപോയി. ഓടിവരുന്ന കന്യകയെ കണ്ട് ഇന്ദിര ഇരിപ്പിടത്തില്‍ നിന്നും പെട്ടെന്ന് എഴുന്നേറ്റു. അതേ നിമിഷം തന്നെ കന്യക ഒരു തേങ്ങലോടെ ഇന്ദിരയുടെ നെഞ്ചിലേയ്ക്ക് വീണു. അന്തംവിട്ട ഇന്ദിര അവളെ ചേര്‍ത്ത് പിടിച്ചു. അവരുടെ നെഞ്ചില്‍ ചേര്‍ന്ന് നിന്നുകൊണ്ട് കന്യക പറഞ്ഞു.

“ഞാന്‍ കൊന്നു ഇന്ദിരേമ്മേ... ഞാന്‍ കൊന്നു ആ പട്ടിയെ.. ന്‍റെ ജിയാസ്സേച്ചിയെ കൊന്ന ആ പട്ടിയെ ഞാന്‍ കൊന്നു...”

“ങേ..!!! എന്താ മോളെ... ന്‍റെ പൊന്നുമോള് എന്തായീ പറേണെ...???

അവര്‍ തളര്‍ന്നു നെഞ്ചിലേയ്ക്ക് കിടന്ന അവളുടെ മുഖം മെല്ലെ പിടിച്ചുയര്‍ത്തി. പിന്നെ വീണ്ടും ചോദിച്ചു.

"ന്താ... ന്‍റെ മോള് പറഞ്ഞേ...?? കൊന്നെന്നോ...ആരെ ???

കന്യക ഇന്ദിരയുടെ കണ്ണുകളിലേയ്ക്ക് നോക്കി പറഞ്ഞു.

“അതെ ഇന്ദിരേമ്മേ... ഞാന്‍ കൊന്നു അവനെ.. കഴുത്തറുത്തു കൊന്നു...”

ഇന്ദിര എന്ത് ചെയ്യണം എന്നറിയാതെ സ്വയം മറന്നു നിന്നു. കന്യക അതോടെ തേങ്ങിക്കൊണ്ട്‌ വീണ്ടും ആ അമ്മയുടെ നെഞ്ചിലേയ്ക്ക് ചാഞ്ഞു. മെല്ലെ മെല്ലെ കണ്ണുനീര്‍ വാര്‍ത്തുകൊണ്ട് ഇന്ദിര അവളെ തന്നിലേയ്ക്കു ചേര്‍ത്ത് പിടിച്ചു.

(തുടരും)
ശ്രീ വര്‍ക്കല

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ