2014 മേയ് 16, വെള്ളിയാഴ്‌ച

Album: Public
നോവല്‍

ദേവദാരുവിന്നരികത്ത്‌.....7

ദേവുവിന്‍റെ വീട്ടിലെ താമസം ദേവുവിനെപ്പോലെ തന്നെ രഘുവിനെ സംബന്ധിച്ചും അത്ര ഇഷ്ടമുള്ള കാര്യം ആയിരുന്നില്ല. പിന്നെ ഈയൊരു അവസ്ഥയില്‍ മറ്റു പോംവഴികള്‍ ഒന്നുംതന്നെ അവരുടെ മുന്നില്‍ ഉണ്ടായിരുന്നുമില്ല. ദിവസങ്ങള്‍ കുറെയേറെ കഴിഞ്ഞപ്പോള്‍ ദേവുവില്‍ നിന്നു തന്നെ സേതുലക്ഷ്മി അവിടുണ്ടായ സംഭവങ്ങള്‍ ഒന്നൊന്നായി മനസ്സിലാക്കി എടുത്തു. അവര്‍ മോളെ ശകാരിച്ചു.

"നീ പെണ്ണാണ്.... നീ കുറെയൊക്കെ ഉള്ളിലൊതുക്കണമായിരുന്നു. എന്തുതന്നെ ആയാലും നീ രഘുവിനോട് പറഞ്ഞതുകൊണ്ടല്ലേ ഈ പ്രശ്നങ്ങള്‍ക്ക് ഒക്കെ കാരണം... അതങ്ങിനെയേ വരൂ... നിനക്ക് ലോകപരിചയം കുറവാണ് മോളെ. കല്യാണം കഴിഞ്ഞ പുതുമോടിയില്‍ ആണുങ്ങള്‍ ഒക്കെ ഇങ്ങനെ തന്നാ... അല്ലേലും പത്തിരുപത്തേഴ് വര്‍ഷം ജീവിച്ച ആ വീടീന്ന് അവനിറങ്ങിയില്ലേ...??? അതുവരെ സ്നേഹിച്ച അമ്മേനേം.. ഏട്ടന്മാരേം ഒക്കെ ധിക്കരിച്ച് നിന്നെ വിശ്വസിച്ചു.... അതോണ്ടാ ഞാന്‍ പറയണേ.. ഇനി നിന്‍റെ ഉത്തരവാദിത്വങ്ങള് കൂടും. ഇവിടെ അവന് ഒരു വിഷമോം വരാതെ നോക്കേണ്ടത് ഇനി നിന്‍റെ മാത്രം കടമയാണ്.

"ഞാനത് ഓര്‍ത്തു അമ്മെ... പക്ഷെ, രഘുവേട്ടന്‍ എനിക്ക് വേണ്ടി ഇങ്ങനെ ഒരു പ്രശ്നം ഉണ്ടാക്കും എന്ന് ഞാനും നിരീച്ചില്ല.... ങാ... ഇനി വരുന്നത് പോലെ വരട്ടെ. എല്ലാം സംഭവിചൂല്ലോ..." ദേവു പറഞ്ഞു.

സ്വന്തം വീടുവിട്ട് ഭാര്യവീട്ടില്‍ വന്നു താമസം തുടങ്ങിയ അന്നുമുതല്‍ എല്ലാകാര്യങ്ങളിലും രഘു വളരെ ശ്രദ്ധാലുവാണ്. ജോലി കഴിഞ്ഞു ഒന്ന് കുളിക്കാന്‍ കുളിമുറിയില്‍ പോകാന്‍ തന്നെ ദേവുവിനെ വിളിച്ചു അവളോടൊപ്പം ആണ് അവന്‍ പോകാറ്. അവന്‍ കുളികഴിഞ്ഞ് ഇറങ്ങിവരുന്നത് വരെ അവളെ വാതില്‍ക്കല്‍ നിര്‍ത്തിയിരിക്കും. അന്നും പതിവുപോലെ അവന്‍ കുളിമുറിയില്‍ നിന്നു കുളിക്കുമ്പോള്‍ വാതിലില്‍ ചാരി നിന്ന ദേവു അവനെ കളിയാക്കി.....

"എന്ത് ധൈര്യശാലിയായിരുന്നു എന്‍റെ രഘുവേട്ടന്‍.... എന്തെ ആ ധൈര്യമൊക്കെ പോയോ...???? എന്തുപറ്റി എന്‍റെ ഏട്ടന്.... ദേവു കിടക്കുന്നിടം എന്‍റെ രഘുവേട്ടന്‍റെ കൂടിയാണ്... അപ്പോള്‍ പിന്നെ എന്തിനാ ഇത്രേം വിഷമം. ഇവിടെ ഏട്ടനെ ആരും ഒന്നും പറയില്ല...

ഇതുകേട്ട് രഘു ചിരിച്ചുകൊണ്ട് പറയും....

"എടീ മണ്ടീ.... ആരു പറഞ്ഞു എനിക്ക് ഭയമാന്ന്... എനിക്കൊരു ഭയവും ഇല്ല. പിന്നെ എന്തിനാ ഇങ്ങനെയൊക്കെ എന്ന് നീ ചോദിച്ചാല്‍ അതിനെനിക്ക് ഒരു ഉത്തരമേ ഉള്ളൂ... ഈ വീട് നമ്മുടേത് എന്ന് നമ്മുക്കുറപ്പിക്കാന്‍ കഴിയില്ല. ഭാര്യവീട്ടിലെ ജീവിതം ഒരു പുരുഷനെ സംബന്ധിച്ചിടത്തോളം അഭിമാനത്തിന്‍റെ കൂടി പ്രശ്നമാണ്. ഇവിടെ നീ മാത്രമല്ല. അമ്മയുണ്ട്‌.. പിന്നെ നിന്‍റെ അനുജത്തിയുണ്ട്. എപ്പോഴും ഒരു ശ്രദ്ധ നല്ലതല്ലേ...?? ആരെക്കൊണ്ടും ഒന്നും പറയിക്കാതെ, എല്ലാപേരോടും സ്നേഹായിട്ട് തന്നെ നമ്മുക്കിവിടം വിടണം...

ശരീരമാകെ സോപ്പിട്ട് കൊണ്ട് അവന്‍ ദേവുവിന് നേരെ തിരിഞ്ഞു. കണ്ണ്‍ ഒഴികെ മുഖമപ്പാടെ സോപ്പും പുരട്ടി നിന്ന അവന്‍റെ മുഖം കണ്ടവള്‍ പൊട്ടിച്ചിരിച്ചു. അവളുടെ ചിരി കേട്ടുകൊണ്ട് അവനവളുടെ അരുകിലേയ്ക്ക് ചെന്നു.

"എന്താടീ... ഇത്ര ചിരിക്കാന്‍... നീയെന്താ സോപ്പിടില്ലേ..??? രഘു പതകള്‍ക്കിടയിലൂടെ ചുണ്ടുകള്‍ ചലിപ്പിച്ചു. അതവളെ കൂടുതല്‍ ഹര്‍ഷിതയാക്കി... അവള്‍ മനോഹരമായി ചിരിക്കാന്‍ തുടങ്ങി..

"ആഹാ... അത്രയ്ക്കായോ... " പറഞ്ഞുകൊണ്ട് രഘു ദേവുവിനെ കെട്ടിപ്പിടിച്ചു. അതോടെ അവളുടെ വസ്ത്രം മുഴുവന്‍ സോപ്പ് പത പറ്റി. അതിനിടയില്‍ അവന്‍ അവളുടെ മുഖത്തും മുഖമിട്ടുരസ്സി. പ്രതീക്ഷിക്കാതെയുള്ള രഘുവിന്‍റെ പിടിത്തത്തില്‍ അവളാകെ നനഞ്ഞു. മുഖത്ത് സോപ്പ് പതയുമായി നിന്ന അവളെ കണ്ടു അവനും ചിരിക്കാന്‍ തുടങ്ങി. ദേവു അവനെ ചേര്‍ന്ന് നിന്നു... ഇരു കൈയും ചുരുട്ടി അവന്‍റെ നെഞ്ചില്‍ ഇടിക്കാന്‍ തുടങ്ങി. രഘു അവളുടെ രണ്ടു കൈയും കൂട്ടിപ്പിടിച്ചു ചേര്‍ത്തു നിര്‍ത്തി. ഇടതുകരം കൊണ്ടവളെ പിടിച്ചവന്‍ വലതുകരം കൊണ്ട് അരുകിലിരുന്ന പാത്രത്തിലെ ജലം കോരി അവളുടെ മുഖം കഴുകി. നെറുകയില്‍ ചാര്‍ത്തിയിരുന്ന സിന്ദൂരം അവളുടെ നെറ്റിയിലൂടെ ഒലിച്ചിറങ്ങാന്‍ തുടങ്ങി. രഘു ഇരുകൈയും കൊണ്ടവളെ പുണര്‍ന്നു. ദേവുവിന്‍റെ മുഖമാകെ രഘുവിന്‍റെ തലമുടിയിലെ നീര്‍ത്തുള്ളികള്‍ വീണു നനയാന്‍ തുടങ്ങി. അവളുടെ അധരങ്ങള്‍ വിറച്ചു. രഘുവിന്‍റെ താടിയിലെ കുറ്റിരോമങ്ങള്‍ അവളുടെ മുഖത്തും മാറിലും ഒക്കെ ഉരഞ്ഞുനടന്നു. അവള്‍ കണ്ണുകള്‍ പൂട്ടി. തളര്‍ന്നു കുളിപ്പുരയുടെ ഭിത്തിയിലേയ്ക്കവള്‍ ചേര്‍ന്നു. രഘു ഇരുകൈകളും കൊണ്ടവളുടെ മുഖം മുഖത്തേയ്ക്കു അടുപ്പിച്ചു. അവളുടെ അധരങ്ങള്‍ അവന്‍റെ ചുണ്ടുകള്‍ക്കുള്ളില്‍ കിടന്നു പിടഞ്ഞു. അവള്‍ മെല്ലെമെല്ലെ ഉന്മാദാവസ്ഥയിലേയ്ക്ക് വീണു. അതിനിടയിലും അവള്‍ അവനോടു പറഞ്ഞു.

"രഘുവേട്ടാ... നമ്മള്‍ കുളിമുറിയിലാണ്... രഘുവേട്ടാ...."

രഘു ഒന്നും കേള്‍ക്കുന്നുണ്ടായിരുന്നില്ല.. അവന്‍റെ കരങ്ങളില്‍ കിടന്നുകൊണ്ടുതന്നെ അവള്‍ മെല്ലെമെല്ലെ കുളിപ്പുരയുടെ നിലത്തേയ്ക്ക് വീണു. ദേവുവിന്‍റെ വസ്ത്രങ്ങള്‍ ഒന്നാകെ അവളുടെ ദേഹത്ത് നനഞ്ഞൊട്ടി.. രഘു കാലുകള്‍കൊണ്ടു കുളിപ്പുരയുടെ വാതില്‍ ചവുട്ടിയടച്ചു.

"രഘുവേട്ടാ.... ന്‍റെ രഘുവേട്ടാ..." ദേവുവില്‍ നിന്നും വാക്കുകള്‍ മുറിഞ്ഞുമുറിഞ്ഞ് വീണുകൊണ്ടിരുന്നു. അവളുടെ ഓരോ വിളിയും അവന്‍ മൂളിമൂളി കേട്ടു. ഒടുവില്‍, തളര്‍ന്നവന്‍ അവളെ പുണര്‍ന്ന്കൊണ്ട് തന്നെ അവളെ ചേര്‍ന്ന് നിലത്തേയ്ക്ക് കിടന്നു. അവള്‍ വസ്ത്രങ്ങള്‍ നേരെയാക്കി അവനെ കെട്ടിപ്പിടിച്ചു. കുറച്ചുനേരം അങ്ങിനെ കിടന്നിട്ട് ദേവു എഴുന്നേറ്റു. രഘുവിനെ കൈകൊടുത്തവള്‍ പിടിച്ചെഴുന്നേല്‍പ്പിച്ചു. എഴുന്നേറ്റു നിന്നപ്പോള്‍ അവള്‍ അവനോടു സ്വന്തം വസ്ത്രങ്ങള്‍ കാട്ടികൊണ്ട് പറഞ്ഞു.

"രഘുവേട്ടാ... ദേ ഇതുകണ്ടോ...??? ഇവിടുന്ന് ഞാനിനി എങ്ങിനെ പുറത്തിറങ്ങും എന്റീശ്വരാ....!!!

ഇതുകേട്ട് രഘു പറഞ്ഞു. "നീയവിടെ നിന്നോ ദേവൂ... ഞാനൊന്നു കുളിക്കട്ടെ."

ദേവു കുളിപ്പുരയില്‍ രഘു കുളിക്കുന്നതും നോക്കി നനഞ്ഞൊട്ടിയ വസ്ത്രങ്ങളുമായി ഇരുന്നു. കുളികഴിഞ്ഞ് രഘു മുറിയില്‍ പോയി, അവള്‍ക്കു പുതിയ വസ്ത്രങ്ങള്‍ എടുത്തുകൊണ്ടുവന്നു കൊടുത്തു. പുതിയ വസ്ത്രങ്ങള്‍ ധരിച്ചു അവനോടൊപ്പം അവളും മുറിയിലേയ്ക്ക് നടന്നു. മുറിയില്‍ എത്തുമ്പോഴും അവള്‍ കുസൃതി നിറഞ്ഞ കണ്ണുകളോടെ അവനെ നോക്കി മൂളി... "ഹും... കള്ളന്‍.."

രഘു അവളെ നോക്കി ചിരിച്ചു. വസ്ത്രങ്ങള്‍ ധരിച്ചവന്‍ കട്ടിലില്‍ വന്നിരുന്നു. അപ്പോഴേയ്ക്കും ദേവു കൈയില്‍ ചായയുമായി അവനരുകില്‍ എത്തി അവനോടു ചേര്‍ന്നിരുന്നു. അവളുടെ കൈയില്‍ നിന്നും ചായ വാങ്ങിക്കുടിച്ചുകൊണ്ട് അവന്‍ പറഞ്ഞു.

ദേവൂ... നീ നോക്കിക്കോ.. നമ്മുടെ വിഷമം എല്ലാം തീരും.. സൗദിയിലെ ഒരു സുഹൃത്ത് അവിടെ ഒരു കമ്പനിയില്‍ ജോലി ശരിയാക്കിത്തരാം എന്ന് പറഞ്ഞിട്ടുണ്ട്. ഉടനെ അത് ശരിയാവും എന്നാ അവന്‍ പറയുന്നത്... ഞാനോര്‍ത്തു. ഇവിടെ നിന്നിട്ട് എന്താകാനാ... പോണം ദേവൂ.. ഒരുതവണയെങ്കിലും പോണം.... അവന്‍ പറഞ്ഞു.

"നല്ലത് തന്നാ രഘുവേട്ടാ... ന്നാലും ഞാനിവിടെ ഒറ്റയ്ക്ക്... " അവള്‍ പറഞ്ഞു.

"വേണ്ടെടീ... ഇനി നീ ഒറ്റയ്ക്ക് കഴിയണ്ട... ഞാനും വിചാരിക്കായിരുന്നു.. നമ്മുക്കും വേണോന്നെ രണ്ടു കുട്ടികള്... രണ്ടു പെണ്മക്കള്..."

രഘുവിന്‍റെ വാക്കുകള്‍ കേട്ടു ദേവു ഒന്ന് ഞെട്ടി. അവള്‍ പറഞ്ഞു. "അതെന്താ.. രഘുവേട്ടാ.. പെണ്മക്കള്....മാത്രം..!!! ഹും ഹും... എനിക്ക് ഒരു മോനെ വേണം.. അത് നിര്‍ബന്ധാ....

"ഹാ... ഞാനെന്താടീ ചന്തയാണോ? ഇതൊക്കെ നീ പറയുമ്പോലെ അങ്ങട് വാരിത്തരാന്‍... ഹ ഹ.. പെണ്ണെ നമ്മള് വിചാരിക്കുന്നപോലെ ഒക്കെയങ്ങട് നടന്നാല്‍ പിന്നെ ഈശ്വരനെന്താടീ വില... പിന്നെ ഒന്നുനിര്‍ത്തി അവന്‍ തുടര്‍ന്നു.. "പറയാന്‍ പറ്റില്ല ട്ടോ ചിലപ്പോള്‍ നീ വിചാരിച്ചപോലെതന്നെ തരും ഈശ്വരന്‍..!!!

"അമ്മയെവിടെ ദേവൂ... ഉറങ്ങിയോ..? രഘു ചോദിച്ചു.

"ഇല്ല രഘുവേട്ടാ... അമ്മ ഉറങ്ങീട്ടുണ്ടാവില്ല. പറഞ്ഞുകൊണ്ടവള്‍ തുടര്‍ന്നു.

"രഘുവേട്ടാ... ഇന്നമ്മ എന്നെ ഒരുപാട് ശകാരിച്ചു. ഇപ്പോള്‍ തോന്നുന്നു ഒന്നും വേണ്ടിയിരുന്നില്ല എന്ന്..."

"എന്ത്..?".. എന്തിനാ അമ്മ ശകാരിച്ചേ..? അവന്‍ ചോദിച്ചു.

"വീട്ടിലെ പ്രശ്നങ്ങള്‍ക്ക് മുഴുവന്‍ ഞാനാ കാരണക്കാരി എന്നമ്മ പറഞ്ഞു. ഓര്‍ത്തപ്പോള്‍ എനിക്കും തോന്നി. അത് സത്യാന്നു. ഏട്ടനോട് ഒന്നും പറയേണ്ടിയിരുന്നില്ല. അല്ലെങ്കില്‍ നമ്മുക്കിപ്പോഴും അവിടെത്തന്നെ കഴിയായിരുന്നു..."

"ഹ ഹ ഹ അതുകൊള്ളാം... ടീ നീ എന്താ കരുതുന്നെ..!! ഒള്ളൊള്ള കാലം മുഴുവന്‍ പട്ടിണി കിടക്കാന്നാ....?? ഒരു തെറ്റും നീ ചെയ്തിട്ടില്ല. ഇതൊക്കെ സംഭവിക്കാനുള്ളതാ ദേവൂ... അത് നീയോ ഞാനോ വിചാരിച്ചാല്‍ മാറ്റാവുന്നതല്ല. രഘു അവളെ സമാധാനിപ്പിച്ചു. പിന്നൊരു കാര്യം ദേവൂ... ഇവിടെ ഒരു പ്രശ്നവും ഉണ്ടാവാതെ വേണം നമ്മുക്ക് പോകാന്‍.. നമ്മളായിട്ട് ഒരു പ്രശ്നവും ഉണ്ടാവാതെ നോക്കണം. അത്രേയുള്ളൂ... രഘുവിന്‍റെ വാക്കുകള്‍ പോലെ തന്നെ ദേവു വളരെ ശ്രദ്ധയോടെ ആ കുടുംബം കൊണ്ടുപോയി.

വര്‍ഷങ്ങള്‍ മെല്ലെ കഴിഞ്ഞു.

രഘുവിനും ദേവുവിനും കൂടി അരുമായൊരു മകള്‍ പിറന്നു. അവള്‍ക്കവര്‍ ശിഖയെന്നു പേരും നല്‍കി. അവള്‍ക്കു ആറുമാസം പ്രായമുള്ളപ്പോള്‍ ദേവുവിന്റെ അനുജത്തി രാജേശ്വരി വിവാഹിതയായി. രഘുവിന് കൂട്ടായി, സേതുലക്ഷ്മിയ്ക്ക് ഇളയ മരുമകനായി, ദേവുവിന് ഒരനുജനായി സത്യദാസ് ആ വീട്ടിലേയ്ക്ക് വന്നെത്തി. സേതുലക്ഷ്മിയ്ക്ക് വളരെയധികം സന്തോഷമായി. ഒരച്ഛന്റെ സ്ഥാനത്ത് നിന്ന് രഘുവാണ് കാര്യങ്ങള്‍ ഒക്കെ നടത്തിയത്. ദേവുവിന്‍റെ കൈയിലെയും കാലിലെയും സ്വര്‍ണം അനുജത്തിയുടെ കല്യാണത്തിനായി രഘുവിന്‍റെ സമ്മതത്തോടെ അവള്‍ കൊടുക്കുകയും ചെയ്തു. വിവാഹം കഴിഞ്ഞ് രണ്ടുമാസം പൂര്‍ത്തിയായപ്പോള്‍ സത്യദാസ് ദുബായിയിലേയ്ക്ക് മടങ്ങിപ്പോയി. പോകുമ്പോള്‍ രാജേശ്വരിയെ സേതുലക്ഷ്മിയുടെ അരുകില്‍ തന്നെയാണ് അവന്‍ കൊണ്ടുവിട്ടത്‌.

ഒരുനാള്‍ കുഞ്ഞിനെ ഉറക്കി തൊട്ടിലില്‍ കിടത്തിയിട്ട് രഘുവിനരുകില്‍ വന്നു ദേവു പറഞ്ഞു.

"രഘുവേട്ടാ... നമ്മുക്കൊരു പെണ്‍കുട്ടിയാണ്. എന്‍റെ കെട്ടുതാലി ഒഴികെ കൈയിലും കാലും ഉണ്ടായിരുന്നതെല്ലാം രാജേശ്വരിയ്ക്ക് കൊടുത്തു. നമ്മള്‍ക്ക് തരാന്‍ ആരുമില്ല. ഏട്ടന്‍ പറഞ്ഞ ആ വിസക്കാര്യം പിന്നീട് എന്തായി....??? ഇപ്പോഴേ നമ്മളെന്തെങ്കിലും കരുതിയാലേ നാളെ നമ്മുക്ക് സമാധാനത്തോടെ ജീവിക്കാന്‍ കഴിയൂ. പറഞ്ഞുതീര്‍ന്നതും അവള്‍ ദീര്‍ഘമായി നിശ്വാസം കൊണ്ടു.

"എല്ലാം... ശരിയാവും ദേവൂ... നീ വിഷമിക്കാതെ.. ഈശ്വരന്‍ എന്തെങ്കിലും ഒരു വഴി കാട്ടിത്തരാതിരിക്കില്ല.." രഘു അവളെ സമാധാനിപ്പിച്ചു. അവള്‍ സമാധാനത്തോടെ അവന്‍റെ നെഞ്ചില്‍ തലചായ്ച് മയങ്ങി.

പുലരികള്‍ പലതും ആ മുറ്റത്തെത്തി മറഞ്ഞുപോയി. രാപ്പാടികള്‍ ഇരുന്നു പാടിയ ചില്ലകളില്‍ പലതും വളര്‍ന്ന് പൂവിട്ടു. വീട്ടുമുറ്റത്തെ മരത്തില്‍ നിറയെ ചുവന്ന പൂക്കള്‍ പൂത്തുലഞ്ഞു. മോള്‍ക്ക്‌ വയസ്സ് ഒന്ന് കഴികെ ദേവു വീണ്ടും ഗര്‍ഭിണിയായി. രഘുവിന്‍റെ വിസ ഇതുവരെയും ശരിയായില്ല. ദേവുവിന്‍റെ ചികിത്സയും ശിഖയുടെ ചിലവും ഒക്കെ ദിനതോറും രഘുവിനെ തളര്‍ത്തിയിരുന്നു. ഒരു ദിവസം പോലും മുടങ്ങാതെ അവന്‍ ജോലിയ്ക്കുപോയി... അവന്‍റെ ശരീരം ഓരോനാളും തന്‍റെ കണ്മുന്നില്‍ ക്ഷീണിക്കുന്നത് കണ്ട ദേവു നിസ്സഹായയെപ്പോലെ തേങ്ങി. ഒടുവില്‍ ഒരു ദിവസം അവള്‍ രാജേശ്വരിയോട് പറഞ്ഞു.

"നീ സത്യദാസിനോട് ഒന്ന് പറയണം ... ന്‍റെ രഘുവേട്ടന് ഒരു വിസ ശരിയാക്കിത്തരണം ന്ന്..."

രാജേശ്വരി സത്യദാസിനോട് പറയാം എന്ന് അവള്‍ക്കു വാക്കുകൊടുത്തു. അവന്‍ വരുമ്പോള്‍ വിസ കൊണ്ടുവരും എന്ന പ്രതീക്ഷയിലാണ് ദേവുവും രഘുവും. എങ്കിലും ദേവുവിന്‍റെ പ്രസവം കൂടി കഴിഞ്ഞിട്ടേ സത്യദാസ് വരാവൂ എന്ന് രഘു ഉള്ളുരുകി പ്രാര്‍ഥിച്ചു... ഇപ്പോഴും ആ ചിന്തയിലാണ് രഘുവിന്‍റെ ജീവിതവും..ഒടുവില്‍, ദേവുവിന്‍റെ രണ്ടാമത്തെ പ്രസവവും കഴിഞ്ഞു.
***************
ഉമ്മറത്ത്‌ അരഭിത്തിയില്‍ ഇരുന്നു രഘു നെടുവീര്‍പ്പിട്ടു. ശിഖ അവന്‍റെ മടിയില്‍ ഏതോ കളിപ്പാട്ടം വച്ച് കളിയ്ക്കുകയാണ്. രഘുവിന്‍റെ മനസ്സ് ഇവിടെയല്ലന്നു മനസ്സിലാക്കിയ വിജയമ്മ അവനെ തട്ടിവിളിച്ചു...

"എന്താടാ രഘു... നീ ഞങ്ങളിവിടെ പറഞ്ഞത് വല്ലതും കേട്ടുവോ..???

രഘു ചിന്തയില്‍ നിന്നും ഉണര്‍ന്നു... "ന്താ മ്മേ... ന്താ പറഞ്ഞെ...?? അവന്‍ ആകാംഷയോടെ ചോദിച്ചു. ഞാന്‍ കുറച്ചു നേരം പഴയകാര്യങ്ങളൊക്കെ ഒന്നോര്‍ത്ത്പോയി.

അപ്പോഴേയ്ക്കാണ് അവര്‍ക്കിടയിലേയ്ക്ക് സേതുലക്ഷ്മിയമ്മ വന്നിരുന്നത്. അമ്മ വന്നതോടെ രാജേശ്വരിയും അവര്‍ക്കരുകിലേയ്ക്ക് വന്നു. ദേവുവിനെ നോക്കി രാജേശ്വരി പറഞ്ഞു...

"ദേവൂച്ചീ.... സത്യേട്ടന്‍ വരുന്നു ട്ടോ... ഇന്ന് കത്തുണ്ടായിരുന്നു... ഈയാഴ്ച തന്നെ വരും. രാജേശ്വരിയുടെ മുഖം വല്ലാത്ത സന്തോഷത്തിലായിരുന്നു. ദേവുവിന്‍റെ മുഖവും സന്തോഷം കൊണ്ട് വിടര്‍ന്നു. അവള്‍ രഘുവിനെ നോക്കിച്ചിരിച്ചു. അന്ന് വൈകുമ്പോള്‍ വിജയമ്മ തിരിച്ചു പോയി. രാത്രി കിടക്കയില്‍ രഘുവിനരുകിലായി വന്നു കിടന്ന് ദേവു പറഞ്ഞു.

"രഘുവേട്ടാ... നമ്മുടെ വിഷമങ്ങള്‍ ഒക്കെ തീര്‍ന്നു രഘുവേട്ടാ..... ഏട്ടനുള്ള വിസയും കൊണ്ടാവും സത്യന്‍ വരുന്നേ..."

രഘു അത്ഭുതത്തോടെ അവളെ നോക്കി.... അവള്‍ പറഞ്ഞു. "ഇങ്ങനെ നോക്കണ്ടാ..ഞാന്‍ പറഞ്ഞത്. സത്യാ..." അവളുടെ കണ്ണുകള്‍ വിടര്‍ന്നു. ഏട്ടനുള്ള വിസയും കൊണ്ടാ അവന്‍ വരണേന്ന് അവള് പറഞ്ഞു എന്നോട്...

അവളുടെ വാക്ക് കേട്ട് രഘു സന്തോഷത്തോടെ അവളെ കെട്ടിപ്പിടിച്ചു. അവനവളുടെ നെറുകയില്‍ ഉമ്മ വച്ചു. സ്നേഹത്തോടെ അവള്‍ പറഞ്ഞു.

"വേണ്ട... വേണ്ടാ രഘുവേട്ടാ... പെറ്റിട്ട് ഇന്ന് നാലേ ആയുള്ളൂ കേട്ടോ..."

അവളുടെ വാക്ക് കേട്ട് രഘു പൊട്ടിപ്പൊട്ടിച്ചിരിച്ചു... മകള്‍ ശിഖയെ രഘുവിനരുകില്‍ ചേര്‍ത്ത് കിടത്തി അവള്‍ തറയില്‍ വിരിച്ച പായയില്‍ ചരിഞ്ഞുകിടന്നുറങ്ങുന്ന കുഞ്ഞിന്‍റെ അരുകില്‍ വന്നു ചേര്‍ന്ന് കിടന്നു... അവളുടെ വിടര്‍ന്ന കണ്ണുകള്‍ രഘുവിനെ തന്നെ കുസൃതിയോടെ വീക്ഷിച്ചിരുന്നു. കട്ടിലില്‍ ചരിഞ്ഞുകിടന്നുകൊണ്ട് രഘു അവളെയും....അന്നുറങ്ങുമ്പോള്‍ അവളുടെ മനസ്സ് നിറയെ രഘുവിന്‍റെ വിദേശത്തേയ്ക്കുള്ള യാത്രയെക്കുറിച്ചുള്ള ചിന്തയായിരുന്നു. അത് കൊണ്ട് തന്നെ അന്നവള്‍ കണ്ട സ്വപ്നവും നിറ വര്‍ണ്ണങ്ങളുടേതായിരുന്നു....

(തുടരും)
ശ്രീ വര്‍ക്കല
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ