2014 മേയ് 19, തിങ്കളാഴ്‌ച

ദേവദാരുവിന്നരികത്ത്‌.....9
പുറത്ത് രാവ് കറുത്തിരുണ്ടു...... അയല്‍വക്കത്തെ നായ നിര്‍ത്താതെ കുരച്ചുകൊണ്ടു പാഞ്ഞു. കുഞ്ഞിനരുകില്‍ കിടന്നിരുന്ന ദേവു ഉറങ്ങിയിരുന്നില്ല. രഘു മെല്ലെ എഴുന്നേറ്റു. അവന്‍ പാതിചാരിയ ജാലകവാതില്‍ മെല്ലെ തുറന്നു. നിലാവ് നന്നേ ക്ഷയിച്ചിരുന്നു... അതുകൊണ്ട് തന്നെ ദൂരക്കാഴ്ച വളരെ അവ്യക്തമായിരുന്നു. എങ്കിലും ഇരുളില്‍ ഒരു രൂപം മെല്ലെ ആ വീട്ടിനെ ലക്ഷ്യമാക്കി നടന്നു വരുന്നത് അവനു കാണാമായിരുന്നു. അവന്‍ ജാലകത്തിനരുകില്‍ നിന്നു തിരിഞ്ഞ് അയയില്‍ കിടന്നിരുന്ന ഷര്‍ട്ട്‌ എടുത്തിട്ടു. കുഞ്ഞിന്‍റെ അരുകില്‍ നിന്നു ദേവുവും എഴുന്നേറ്റു. രഘു ചെന്ന് മുറിയുടെ വാതില്‍ തുറന്നു. അവന്‍ പുറത്തേയ്ക്ക് ഇറങ്ങും മുന്‍പ് ദേവു അഴിഞ്ഞുവീണ മുടി വാരിക്കെട്ടിക്കൊണ്ട് അവനരുകിലേയ്ക്ക് ചെന്ന് അവന്‍റെ കൈയില്‍ പിടിച്ചുകൊണ്ട് ചോദിച്ചു...
"എവിടെയാ... ഈ രാത്രീല്... വേണ്ട... പോകണ്ട... ആരെങ്കിലും ആയിക്കൊള്ളട്ടെ..."
"അതല്ല ദേവു ആരോ ഒരാള്‍ നമ്മുടെ വീട്ടിലേയ്ക്ക് വരുന്നുണ്ട്..." പറഞ്ഞുകൊണ്ട് രഘു മുറിയുടെ പുറത്തേയ്ക്കിറങ്ങി. അപ്പോഴേയ്ക്കും സേതുലക്ഷ്മിയുടെ മുറിയിലും രാജേശ്വരിയുടെ മുറിയിലും വിളക്ക് തെളിഞ്ഞു. വാതില്‍ മെല്ലെ ചാരി ദേവു രഘുവിന്‍റെ പിന്നാലെ ചെന്നു. അവന്‍ ഉമ്മറപ്പടി വിട്ടു പുറത്തേയ്ക്ക് ഇറങ്ങാന്‍ ഭാവിക്കുമ്പോഴേയ്ക്കും ആ രൂപം മുറ്റത്തെത്തിയിരുന്നു. രഘു ആ രൂപത്തെ അത്ഭുതത്തോടെ നോക്കി വിളിച്ചു....
"സത്യദാസ്.... നീയായിരുന്നോ...????
"അതെ രഘുവേട്ടാ.... ഞാന്‍ തന്നെ.." പറഞ്ഞുകൊണ്ടവന്‍ ഉമ്മറത്തേക്ക് കയറി. അപ്പോഴേയ്ക്കും അമ്മയും രാജേശ്വരിയും മുറിവിട്ട്‌ പുറത്തേയ്ക്ക് എത്തിയിരുന്നു.. കുശലാന്വേഷണങ്ങള്‍ക്ക് ശേഷം സത്യദാസ് രഘുവിനോട് പറഞ്ഞു....
"വൈകിട്ടാണ് വന്നത് രഘുവേട്ടാ.... പിന്നെ വന്ന് ഇവളെ അങ്ങട് കൂട്ടിക്കൊണ്ട് പോകാന്ന് കരുതി".
"നാളെ പുലര്‍ച്ചെ പോയാല്‍പ്പോരെ എന്ന രഘുവിന്റെയും അമ്മയുടെയും ദേവുവിന്റെയും ചോദ്യത്തെ സ്നേഹത്തോടെ നിരസിച്ചുകൊണ്ട് രാജേശ്വരിയും സത്യദാസും ആ രാത്രി തന്നെ പോയി. വീണ്ടും മുറിയിലേയ്ക്ക് കയറി വാതില്‍ താഴിടുമ്പോള്‍ ദേവു വല്ലാതെ സന്തോഷവതിയായി. അവള്‍ രഘുവിനോട് പറഞ്ഞു...
"രഘുവേട്ടാ... നമ്മുടെ മോന്‍ നമ്മുക്ക് ഭാഗ്യം കൊണ്ട് വരും നോക്കിക്കോ...??? ഒന്നൊന്നായി എല്ലാം നേടിയെടുക്കും എന്‍റെ രഘുവേട്ടന്‍...!!!! അവളത് പറയുമ്പോള്‍ അവളുടെ കണ്ണുകളിലെ തിളക്കം കണ്ടവന് ഭയം തോന്നി. അവന്‍ ചിന്തിച്ചു ഒരുപക്ഷെ, ഇവളുടെ പ്രതീക്ഷകള്‍ക്ക് എന്തെങ്കിലും മറിച്ചൊന്ന് സംഭവിച്ചാല്‍... ന്‍റെ ദേവുവിന് അത് സഹിക്കാന്‍ കഴിയുമോ...???? ചിന്തിക്കുംതോറും അവന് മനസ്സിന് വല്ലാത്ത ഭാരം തോന്നി. അവന്‍റെ പെട്ടെന്നുള്ള ചിന്തയും... മൗനവും കണ്ട ദേവു അവനരുകിലേയ്ക്ക് വന്നു... അവനെ കെട്ടിപ്പിടിച്ച് അവന്‍റെ നെഞ്ചിലേയ്ക്ക് മുഖം ചേര്‍ത്ത് നെഞ്ചില്‍ മുത്തമിട്ടുകൊണ്ടവള്‍ പറഞ്ഞു...
"ഒന്നും ചിന്തിക്കണ്ട രഘുവേട്ടാ... നമ്മുക്ക് നല്ലതേ വരൂ... അതെന്‍റെ വിശ്വാസാ... അങ്ങിനെ തന്നെ സംഭവിക്കണേ എന്ന് തന്നെയാ എന്‍റെ പ്രാര്‍ത്ഥനേം.... അവള്‍ അവനെ മുറുകെപ്പിടിച്ചു. രഘു അവളുടെ മുഖം മെല്ലെ ഉയര്‍ത്തി... അവന്‍റെ കണ്ണുകള്‍ അവളോട്‌ എന്തോ ചോദിച്ചു... അവള്‍ നാണത്തോടെ മുഖം കുനിച്ചു...
"ഉം... കുഴപ്പമില്ല രഘുവേട്ടാ... ഞാന്‍ റെഡിയാ...." അവളുടെ വല്ലാത്ത ചിരി രഘുവിനെ തളര്‍ത്തി..... കുറ്റവാളി പോയിമറഞ്ഞ വഴിയിലൂടെ മണത്തു നടന്നൊരു പോലീസ് നായയെപ്പോലെ അവനവളിലൂടെ പാഞ്ഞുനടന്നു....രാക്കോഴികളുടെ കിന്നാരം പോലെ ദേവു എന്തൊക്കെയോ ഉരുവിട്ടുകൊണ്ടിരുന്നു. ഇരുള്‍ വീണ രാവിന്‍റെ നിഴലുകളില്‍ പതിയിരുന്ന നിഗൂഡതകള്‍ ഒന്നൊന്നായി അഴിഞ്ഞുവീഴാന്‍ തുടങ്ങി. മേനിയാകെ ചൂട് പിടിച്ച പോലെ അവളില്‍ നിന്നു താപം വമിക്കുവാന്‍ തുടങ്ങി. വിയര്‍പ്പുമണികള്‍ പൊടിഞ്ഞടര്‍ന്നു നിലത്തേയ്ക്ക് വീണു വിരികള്‍ നനഞ്ഞുകുതിര്‍ന്നു. മരച്ചില്ലയില്‍ ആലസ്യത്തിലാണ്ടിരുന്ന ഒരു പക്ഷിയെപ്പോലെ പെട്ടെന്നവള്‍ ചിറകടിച്ചു പറന്നുയര്‍ന്നു. അവള്‍ക്കൊപ്പം അവനും... നീലാകാശത്തില്‍ വട്ടമിട്ടു പറന്നവര്‍ താഴേയ്ക്ക്.. താഴേയ്ക്ക്..... ഒടുവില്‍ പച്ചിലക്കാടുകള്‍ക്കിടയില്‍, ഇടതൂര്‍ന്നൊരു ചില്ലയില്‍ ഒരേങ്ങലോടെ വീണവര്‍ തളര്‍ന്നുകിടന്നു....
**********
ദേവു പായ വിട്ട് എഴുന്നേല്‍ക്കുമ്പോള്‍ നേരം നന്നേ പുലര്‍ന്നിരുന്നു.....സേതുലക്ഷ്മിയും എഴുന്നേറ്റിരുന്നില്ല. അവള്‍ രഘുവിനെ വിളിച്ചുണര്‍ത്തി.. അവനും എഴുന്നേറ്റു. കുഞ്ഞുങ്ങളും ഉറക്കത്തിലാണ്. അവള്‍ തെക്കേ മുറ്റത്തേയ്ക്കിറങ്ങി.. അടച്ചിട്ടിരുന്ന കോഴിക്കൂട് തുറന്നു. കോഴികള്‍ ഒന്നൊന്നായി നിലത്തേയ്ക്കിറങ്ങി. അവള്‍ വാരിയില്‍ തൂക്കിയിട്ടിരുന്ന ബക്കറ്റ് കൈനീട്ടി എടുത്തു. അതില്‍ നിന്നും കുറച്ചു ഗോതമ്പ് വാരി നിലത്തേയ്ക്കിട്ടു. കോഴികള്‍ അത് കൊത്തിപ്പെറുക്കുമ്പോഴേയ്ക്കും അവള്‍ കുളിറൂമിലേയ്ക്ക് കയറി. അപ്പോഴേയ്ക്കും രഘുവും ഒരു ബ്രഷുമായി പല്ലുതേച്ചുകൊണ്ട് മുറ്റത്തേയ്ക്കിറങ്ങി. കുളികഴിഞ്ഞ് ദേവു അടുക്കളയിലേയ്ക്ക് കയറുമ്പോഴേയ്ക്കും അമ്മ സേതുലക്ഷ്മിയും ഉണര്‍ന്നിരുന്നു. പ്രഭാതഭക്ഷണം ഒരുക്കി രഘുവിന് നല്‍കി അവന്‍ ജോലിയ്ക്ക് പോകുമ്പോഴേയ്ക്കും അവനെ യാത്രയാക്കി അവള്‍ അകത്തേയ്ക്ക് വന്നു. അവളിപ്പോള്‍ വളരെയധികം തിരക്കിലാണ്. കുഞ്ഞുങ്ങള്‍ രണ്ടുപേരുടേയും കാര്യങ്ങള്‍ നോക്കുന്നതിനായി തന്നെ അവള്‍ക്ക് പ്രത്യേകിച്ച് കുറച്ചധികം സമയം വേണ്ടിയിരുന്നു. പിന്നീട് ഉച്ചഭക്ഷണം ഉണ്ടാക്കലും, തുണികഴുകലും ഒക്കെയായി അവള്‍ക്കൊരു ദിവസം മുഴുവന്‍ ജോലിയായിരിക്കും... പിന്നെ വിളക്ക് കൊളുത്തലും നാമം ജപിക്കലും ഒന്നും അവള്‍ ഒഴിവാക്കിയിരുന്നില്ല. ജോലി കഴിഞ്ഞെത്തിയാല്‍ രഘു അവളെ അടിമുടി ഒന്ന് നോക്കും.. അവളുടെ സൗന്ദര്യം ഒന്ന് കുറയുന്നത് പോലും അവനിഷ്ടമുള്ള കാര്യമല്ല... ആയതുകൊണ്ട് തന്നെ അവളിന്നും മനോഹരിയാണ്....
ദിനങ്ങള്‍ ഒന്നൊന്നായി വന്നൊഴിഞ്ഞു. സത്യദാസ് വന്നിട്ട് ആഴ്ച ഒന്ന് കഴിഞ്ഞു. ദിനം പത്തോളം ആയി എന്ന് രഘു പറഞ്ഞപ്പോള്‍ ആണ് ദേവു എത്ര പെട്ടെന്നാണ് ദിവസങ്ങള്‍ കടന്നു പോകുന്നത് എന്ന് ചിന്തിച്ചത്. രഘുവിന്‍റെ വിസക്കാര്യം ചോദിക്കണം എങ്കില്‍ തന്നെ സത്യദാസിനെ ഒന്ന് കണ്ടാലേ പറ്റൂ.. അതിനായി ഒരു കാത്തിരിപ്പായിരുന്നു. അവളുടെ ശാന്തമായ മനസില്‍ കുറേശ്ശെ അശാന്തി പടര്‍ത്താന്‍ അതിനു കഴിഞ്ഞു.
അങ്ങിനെയിരിക്കെ, ഒരു ശനിയാഴ്ച.... സത്യദാസും രാജേശ്വരിയും അമ്മയെക്കാണാന്‍ വീട്ടിലെത്തി. രഘു അപ്പോഴേയ്ക്കും ജോലിയ്ക്ക് പോയിരുന്നു. വന്നു വസ്ത്രങ്ങള്‍ ഒക്കെ മാറി, കൈയില്‍ ഓരോ കപ്പ്‌ കോഫിയുമായി രാജേശ്വരിയും സത്യദാസും മുറ്റത്തേയ്ക്കിറങ്ങി. അവര്‍ പറമ്പിലാകെ ചുറ്റിനടന്നു. ദേവുവിന്‍റെ മനസ്സില്‍ സത്യദാസിനോട് രഘുവിന്‍റെ വിസയുടെ കാര്യം ചോദിക്കണം എന്ന ആശ ഉടലെടുത്തു.. എങ്കിലും എപ്പോഴും അവരിരുവരും ഒരുമിച്ചുള്ളതിനാല്‍ അവര്‍ ഇരിയ്ക്കുന്നിടത്തേയ്ക്ക് ചെന്ന് ചോദിക്കാന്‍ അവള്‍ക്ക് വിഷമം തോന്നി. അതുകൊണ്ട് തന്നെ സത്യദാസിനെ തനിച്ച് കിട്ടാന്‍ അവള്‍ കാത്തിരുന്നു.
അന്ന്.... ഉച്ചയൂണ് കഴിഞ്ഞു ഒന്ന് മയങ്ങി സത്യദാസ് എഴുന്നേറ്റു ഉമ്മറത്തേക്ക് വന്നു. ഉറക്കത്തിന്‍റെ ആലസ്യത്തില്‍ പെട്ട് കിടന്നിരുന്ന രാജേശ്വരി അപ്പോള്‍ അവനോടൊപ്പം ഉണ്ടായിരുന്നില്ല. ദേവു മുറ്റം അടിയ്ക്കുകയായിരുന്നു. ദേവുവിനെ കണ്ട സത്യദാസ് ഉമ്മറത്തെ പടിക്കെട്ടില്‍ മെല്ലെ ഇരുന്നു. ദേവു ഇതൊന്നും അറിയാതെ മുറ്റമടിച്ചുകൊണ്ടിരുന്നു. കുറേനേരം സത്യദാസ് അവളെത്തന്നെ നോക്കിയിരുന്നു. അവിടെ ഇരിക്കുമ്പോള്‍, ദേവുവിനെത്തന്നെ നോക്കിക്കൊണ്ടിരിക്കുമ്പോള്‍ എന്തോ അവന്‍റെ മനസ്സില്‍ ഒരു ചിന്തയുണര്‍ന്നു. അരുതാത്തത് എങ്കില്‍ പോലും അവന്‍റെ മനസ്സ് സഞ്ചരിച്ച വഴികള്‍ അവന്‍റെ ചിന്തയെ ചൂടുപിടിപ്പിച്ചു. അവന്‍ ചിന്തിച്ചു...
"എന്ത് സൗന്ദര്യമാ രാജേശ്വരിയുടെ ഈ ദേവൂച്ചിയ്ക്ക്.... !!!.. മനസ്സില്‍ അടക്കിപ്പിടിച്ച ചിന്തകള്‍ ചുണ്ടുകളില്‍ ഈ വാക്കുകളായി പതിയെ പുറത്തുവരുമ്പോഴും അവന്‍റെ കണ്ണുകള്‍ അവളുടെ നിറഞ്ഞ സൗന്ദര്യത്തിലൂടെ സഞ്ചരിയ്ക്കുകയായിരുന്നു. വെള്ളിക്കൊലുസ്സുകള്‍ അണിഞ്ഞ അവളുടെ വെളുത്ത പാദങ്ങള്‍ പക്ഷെ പനിനീര്‍ ദളങ്ങള്‍ പോലെ ചുവന്ന് അവന്‍റെ കണ്ണുകളില്‍ പതിഞ്ഞു. കുനിഞ്ഞുനിന്ന്‌ മുറ്റമടിച്ചിരുന്ന അവളുടെ നിതംബം അവന്‍റെ കണ്ണുകള്‍ നിറഞ്ഞു നിന്നു.. ഉറുമ്പരിക്കും പോലെ അവന്‍റെ കണ്ണുകള്‍ ദേവുവിന്റെ മാറിലും മുടിയിലും വരെ ചെന്ന് നിന്നു. അപ്പോഴേയ്ക്കും രാജേശ്വരി മുറിവിട്ട്‌ ഉമ്മറത്തേക്ക് വന്നു. അവള്‍ അവനരുകിലായി വന്നിരുന്നു. എന്നിട്ട് അവനോടു ചോദിച്ചു...
"സത്യേട്ടാ... ഇവിടെ വന്നിരുന്നിട്ട് കുറച്ചേറെ സമയമായോ???
രാജേശ്വരിയുടെ വാക്കുകള്‍ കേട്ട ദേവു പെട്ടെന്ന് മുഖമുയര്‍ത്തി. അപ്പോഴാണവള്‍ അവര്‍ ഇരുവരും ഉമ്മറപ്പടിയില്‍ ഇരിക്കുന്നത് കാണുന്നത്. അവരെ നോക്കി ഒന്ന് ചിരിച്ച് ബാക്കി മുറ്റം പെട്ടെന്നവള്‍ അടിച്ചു തീര്‍ത്തു. പിന്നീട് തെക്കേമുറ്റത്തെത്തി കൈകഴുകി ഉണര്‍ന്നു കിടന്നു കളിയ്ക്കുകയായിരുന്ന അമറിനെ വന്നെടുത്ത് മുലയൂട്ടി, അവനെ അമ്മയുടെ കൈയില്‍ കൊടുത്തിട്ട് അവള്‍ അയയില്‍ നിന്നും കുളിച്ചുമാറേണ്ട വസ്ത്രങ്ങള്‍ എടുത്തു. അപ്പോഴേയ്ക്കും ഉറക്കം വന്നു തളര്‍ന്ന കണ്ണുകളുമായി ശിഖ അവളുടെ കാലുകളില്‍ വന്ന് ചുറ്റിപ്പിടിച്ചു. അവളെ എടുത്തു കട്ടിലില്‍ കിടത്തി തട്ടിയുറക്കി വസ്ത്രങ്ങളുമായി അവള്‍ കുളിമുറിയില്‍ കയറുമ്പോഴെല്ലാം രാജേശ്വരിയും സത്യദാസും ഉമ്മറപ്പടി വിട്ടു എഴുന്നേറ്റിട്ടുണ്ടായിരുന്നില്ല.
ദേവു കുളിയ്ക്കുമ്പോഴേയ്ക്കും ഉറക്കം തുടങ്ങിയ അമറിനെ അമ്മ മുറിയില്‍ കൊണ്ട് വന്ന് പായയില്‍ കിടത്തി. കുളി കഴിഞ്ഞെത്തിയ ദേവു തെക്കേമുറ്റത്ത്‌ നിന്ന് അവളുടെ ഇടതൂര്‍ന്ന കാര്‍കൂന്തല്‍ മുന്നിലേയ്ക്കിട്ട് തോര്‍ത്തുകൊണ്ട് തുടച്ചൊതുക്കി കെട്ടിവച്ചിട്ട് മുറ്റം വിട്ടു ഇറയത്തേയ്ക്ക് വന്നു. അപ്പോഴാണ്‌ സത്യദാസും രാജേശ്വരിയും അവിടം വിട്ട് എഴുന്നേറ്റു അവരുടെ മുറിയിലേയ്ക്ക് കയറിയത്.. ഇറയത്ത്‌ നിന്ന് അടുക്കളയില്‍ കയറുമ്പോഴാണ് ദേവു നാളെ ഞായറാഴ്ച ആണല്ലോ എന്ന് ചിന്തിച്ചത്. ഞായര്‍ ജോലിയില്ലാത്തതിനാല്‍ രഘുവേട്ടന്‍ കാപ്പി കുടിക്കാറില്ല. എന്നാലും സത്യദാസ് ഉള്ളതുകൊണ്ട് രാവിലെ പ്രഭാതഭക്ഷണം ഉണ്ടാക്കാനുള്ള അരി തികയില്ല എന്നവള്‍ക്ക് തോന്നിയത്. അവളത് അമ്മയോട് പറഞ്ഞു. അപ്പോള്‍ തന്നെ സേതുലക്ഷ്മി റേഷന്‍കടയിലേയ്ക്ക് സഞ്ചിയും എടുത്ത് കൊണ്ട് പോയി. ദേവു വിളക്ക് വയ്ക്കാനായി കിണ്ടിയില്‍ വെള്ളമെടുത്ത് അകത്തേയ്ക്ക് കയറുമ്പോള്‍ രാജേശ്വരി കുളിയ്ക്കാനായി വസ്ത്രങ്ങളുമായി കുളിപ്പുരയിലേയ്ക്ക് പോയി. വെള്ളം കൊണ്ട് വിളക്ക് തട്ടത്തില്‍ വച്ചിട്ടവള്‍ പെട്ടെന്ന് തന്നെ സത്യദാസിന്‍റെ മുറിയുടെ വാതില്‍ക്കല്‍ ചെന്നു. പാതിചാരിയിട്ടിരുന്ന കതകിന്‍റെ ഒരുമുറി പാളിയില്‍ വിരല്‍ കൊണ്ട് അവളൊന്ന് തട്ടി... അപ്പോഴേയ്ക്കും അകത്തുനിന്ന് സത്യദാസ് പറഞ്ഞു.
"ആരാണ്...??? തുറന്നോള്ളൂ..."
ദേവു കതകിന്‍റെ ഒരുപാളി മെല്ലെത്തുറന്നു. അകത്തേയ്ക്ക് നോക്കി. സത്യദാസ് കട്ടിലില്‍ കിടക്കുകയായിരുന്നു. ദേവുവിനെക്കണ്ട അവന്‍ കട്ടിലില്‍ എഴുന്നേറ്റിരുന്നു. എന്നിട്ട് ചോദിച്ചു.
"എന്താ ദേവു ഏട്ടത്തി ... പറഞ്ഞോളൂ...!!!
ദേവു മടിച്ചുമടിച്ച് പറഞ്ഞു... "ഞാന്‍ രാജേശ്വരിയോട് രഘുവേട്ടന്‍റെ വിസയുടെ കാര്യം അനിയനോട് പറയാന്‍ പറഞ്ഞിരുന്നു..."
സത്യദാസ് പുഞ്ചിരിച്ചു... "ഉവ്വ്... അവള്‍ പറഞ്ഞിരുന്നു... ഞാനത് മറന്നില്ല... അതിന്‍റെ കാര്യങ്ങള്‍ക്കായിരുന്നു ഞാന്‍ അവസാനം കുറച്ച് താമസ്സിച്ചത്..
അവന്‍റെ വാക്കുകള്‍ കേട്ട ദേവുവിന്‍റെ സന്തോഷത്തിന് അതിരുകള്‍ ഉണ്ടായിരുന്നില്ല. അവള്‍ അവനോടുള്ള സ്നേഹം വാക്കുകള്‍ കൊണ്ട് പറയാനും മറന്നില്ല. അവളുടെ നന്ദി പറച്ചിലിന് മറുപടിയായി അവനിങ്ങനെ പറഞ്ഞു...
"ഓ... അതൊന്നും സാരമില്ല... ഇതിലൊക്കെ എന്തിരിക്കുന്നു.. ദേവു ഏട്ടത്തി പറഞ്ഞൊരു കാര്യം എനിക്കങ്ങട് മറക്കാന്‍ പറ്റുമോ... "
ദേവുവിന് അവനോട് വല്ലാത്ത സ്നേഹം തോന്നി. വിളക്ക് കൊളുത്താനായി അവനോട് യാത്ര പറഞ്ഞവള്‍ അവിടെ നിന്ന് പോയി. വിളക്ക് കൊളുത്തി ദേവു നെറ്റിയില്‍ ചന്ദനം ചാര്‍ത്തി. ചന്ദനത്തിരിയുടെ ഗന്ധം അവിടാകെ പരന്നുതുടങ്ങി. ദേവു സന്ധ്യാനാമം ചൊല്ലി വിളക്കിലെ തിരി മെല്ലെ നീട്ടി, വിരലില്‍ പറ്റിയ എണ്ണ തലയില്‍ തുടച്ചുകൊണ്ട് മുറിയിലേയ്ക്ക് കയറി. വാതില്‍ പാതി ചാരി കസ്സേരയില്‍ കൊണ്ടിട്ടിരുന്ന ഉണങ്ങിയ തുണികള്‍ ഒന്നൊന്നായി മടക്കിവച്ചുകൊണ്ടിരുന്നു.
സത്യദാസ്.. മുറിയില്‍ അങ്ങോട്ടും ഇങ്ങോട്ടും നടന്നു.. അവന്‍റെ മനസ്സ് നിറയെ ദേവുവിന്‍റെ സൗന്ദര്യം നിറഞ്ഞു നിന്നു. അവന്‍ ചിന്തിച്ചു അമ്മ ഇവിടെയില്ല. രാജേശ്വരി തുണിയലക്കി കുളിച്ചു വരുമ്പോള്‍ കുറച്ചുകൂടി സമയം ആകും. നിയന്ത്രിക്കാന്‍ കഴിയാത്ത മനസ്സുമായി അവന്‍ മുറി വിട്ടു പുറത്തേയ്ക്കിറങ്ങി ദേവുവിന്‍റെ മുറിയുടെ അരുകില്‍ചെന്നു മെല്ലെമെല്ലെ വാതില്‍ തുറന്നു. തുണി മടക്കിവയ്ക്കുകയായിരുന്ന ദേവു വാതില്‍ തുറന്ന ചെറുശബ്ദം കേട്ട് തിരിഞ്ഞു നോക്കി. അപ്പോഴേയ്ക്കും സത്യദാസ് മടിച്ചുമടിച്ച് മുറിയിലേയ്ക്ക് കയറി വാതില്‍ ചാരി. അവന്‍ വിളറിയ മുഖത്തോടെ ദേവുവിനെ നോക്കി. സത്യദാസിന്‍റെ നോട്ടത്തില്‍ വല്ലായ്ക തോന്നിയ ദേവുവിന്‍റെ മുഖം ചുളിഞ്ഞു. അവള്‍ ചോദിച്ചു..
"എന്താ സത്യാ ഇവിടെ...??
"ദേവു ഏട്ടത്തി അത്........ രഘുവേട്ടന്‍റെ വിസാക്കാര്യം...... ഞാന്‍..." അവന്‍ വാക്കുകള്‍ മുറിഞ്ഞുമുറിഞ്ഞു സംസാരിക്കാന്‍ തുടങ്ങി. ദേവുവിന്‍റെ നെഞ്ചകം വിറയ്ക്കാന്‍ തുടങ്ങി. അവളുടെ തൊണ്ടയില്‍ തടഞ്ഞു വാക്കുകള്‍ അവിടെ നിന്നു. അപ്പോഴേയ്ക്കും വല്ലാത്തൊരു മുഖഭാവവുമായി സത്യദാസ് അവള്‍ക്കരുകിലേയ്ക്ക് നീങ്ങി. അത് കണ്ടുകൊണ്ടവള്‍ പുറകിലേയ്ക്ക് പാദം വച്ചു. എന്നിട്ട് സര്‍വശക്തിയും സംഭരിച്ചു പറഞ്ഞു...
"വിസാക്കാര്യം ഒക്കെ പറയാന്‍... രഘുവേട്ടന്‍ വരട്ടെ... ഇപ്പോള്‍ അനിയന്‍ പുറത്ത് പോ..."
പക്ഷെ, അവളുടെ വാക്കുകള്‍ അവന്‍ കേട്ടിരുന്നില്ല. പെട്ടെന്ന് മുന്നോട്ടാഞ്ഞ്‌ അവന്‍ ദേവുവിനെ കടന്നുപിടിച്ചു. ദേവു കുതറിമാറാന്‍ ശ്രമിച്ചു. സത്യദാസ് അവളെ കൂടുതല്‍ ചേര്‍ത്ത് പിടിച്ചു കൊണ്ട് പറഞ്ഞു...
"ആരും അറിയില്ല... നമ്മള് രണ്ടുപേരും മാത്രേ ഉള്ളൂ ഇവിടെ... നിങ്ങളുടെ സൗന്ദര്യം എന്നെ വല്ലാതെ മോഹിപ്പിക്കുന്നു..."
ദേവു സര്‍വശക്തിയും എടുത്ത് കുതറി. സത്യദാസിന്‍റെ പിടിവിട്ട അവള്‍ ഒരു ദുര്‍ഗയെപ്പോലെ അലറിക്കൊണ്ട്‌ അവന്‍റെ നേരെ പാഞ്ഞടുത്തു. അവള്‍ വീശിയടിച്ച വലതു കരം ഒരൊച്ചയോടെ സത്യദാസിന്‍റെ ഇടതുകവിളില്‍ പതിഞ്ഞു തിരിച്ചുവന്നു. സ്ഥലകാലം മറന്നവന്‍ തരിച്ചു നില്‍ക്കെ ദേവു അലറിവിളിച്ചു...
"ഇറങ്ങടാ... നായെ പുറത്ത്...!!!!
ദേവുവിന്‍റെ മുഖഭാവം കണ്ട് ഭയന്നപോലെ സത്യദാസ് പെട്ടെന്ന് പിന്നോക്കം മാറി. അതെ വേഗത്തില്‍ വാതില്‍ തുറന്നു അവന്‍ പുറത്തേയ്ക്കിറങ്ങി. അവന്‍റെ പിന്നാലെ ദേവുവും... അവളുടെ ശരീരം കാറ്റിലാടുന്ന തളിരില പോലെ വിറയ്ക്കാന്‍ തുടങ്ങി. അപ്പോഴാണ് ജോലി കഴിഞ്ഞ് എത്തിയ രഘു ഉമ്മറപ്പടിയില്‍ ചവുട്ടിക്കയറിയത്. രഘുവിനെ കണ്ട ദേവു തളര്‍ന്നു വാതിലിനരുകിലെ ചുമരിലേയ്ക്കു ചാഞ്ഞു നിന്നു. അവളുടെ കണ്ണുകള്‍ നിറഞ്ഞുതുളുമ്പി. ഇരുവരുടെയും മുഖഭാവങ്ങള്‍ മാറിമാറി ശ്രദ്ധിച്ചുകൊണ്ട് രഘു പതിയെ അകത്തേയ്ക്ക് കയറി. ദേവുവിന്‍റെ അഴിഞ്ഞ കാര്‍കൂന്തലും... സത്യദാസിന്‍റെ വല്ലാത്ത ഭാവപ്പകര്‍ച്ചയും കണ്ട് രഘുവിന്‍റെ മനസ്സില്‍ അശാന്തി പടര്‍ന്നു. അവന്‍റെ കണ്ണുകളില്‍ വല്ലാതെ ക്രോധം ഇരച്ചുകയറി. സത്യദാസ് എന്തുചെയ്യണം എന്നറിയാതെ കുഴങ്ങി നിന്നു. അപ്പോഴേയ്ക്കും ഉമ്മറപ്പടികടന്നു സേതുലക്ഷ്മിയും തെക്കേമുറ്റത്ത്‌ നിന്ന് രാജേശ്വരിയും ഇറയത്തേയ്ക്ക് കയറിവന്നു. ഇവിടെ നടന്നതെന്താണെന്ന് മനസ്സിലാകാതെ ഏവരും പകച്ചു നില്‍ക്കെ... രാജേശ്വരി സത്യദാസിന്‍റെ അരുകിലെത്തി ചോദിച്ചു...
"എന്തുണ്ടായി ഇവിടെ..? സത്യേട്ടാ ഇവിടെ എന്തുണ്ടായീന്ന്....?????
"ഇവളുടെയെല്ലാം ഇടയില്‍ ആണുങ്ങള്‍ക്ക് മാന്യമായി ജീവിക്കാന്‍ കഴിയൂല്ലാന്നു വച്ചാല്‍ എന്താ ചെയ്ക രാജീ..... "
അവന്‍റെ വാക്കുകള്‍ കേട്ട് ഞെട്ടിത്തരിച്ച രാജേശ്വരി...... അമ്മയെയും, സത്യദാസിനെയും രഘുവിനെയും മാറിമാറി നോക്കി. സേതുലക്ഷ്മിയമ്മ നിസ്സഹായയെപ്പോലെ അവളെ നോക്കി. രഘുവിന്‍റെ മനസ്സ് ചിലങ്കകെട്ടി ആടാന്‍ തുടങ്ങി. അനിയന്ത്രിതമായ കോപത്തോടെ ഉറച്ചപാദങ്ങളോടെ രഘു ദേവുവിനരുകിലേയ്ക്ക് നീങ്ങി. രഘുവിന്‍റെ വരവ് കണ്ട് ദേവു ചുവരില്‍ ചാരി നിന്നു വിറയ്ക്കാന്‍ തുടങ്ങി. അവളുടെ കണ്ണുകളില്‍ നിന്നൊഴുകിയ കണ്ണുനീര്‍ കപോലങ്ങളിലൂടെ ഒഴുകി പാതിയില്‍ നിന്നടര്‍ന്ന് ഉയര്‍ന്നു നിന്ന അവളുടെ മാറിടങ്ങള്‍ക്ക് മുകളിലെ വസ്ത്രത്തില്‍ വീണു പൊട്ടിത്തെറിച്ചു. അവളുടെ നേര്‍ത്ത തേങ്ങല്‍ മെല്ലെയെത്തിയ കാറ്റില്‍ അലിഞ്ഞുചേര്‍ന്നു. ഇറയത്ത്‌ ഓരം ചേര്‍ന്നിരുന്ന് കത്തിയിരുന്ന നിലവിളക്കിലെ തിരി കെട്ടു. കരിന്തിരിയുടെ മണം അവിടമാകെ പടര്‍ന്നുപിടിച്ചു.....
(തുടരും)
വര്‍ക്കല

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ