2014 മേയ് 16, വെള്ളിയാഴ്‌ച

ദേവദാരുവിന്നരികത്ത്‌.....6

രഘുവിന്‍റെ നെഞ്ചില്‍ ആര്‍ത്തലച്ചു കരയുമ്പോഴാണ് ദേവുവിന് പെട്ടെന്ന് അമ്മയുടെ ഓര്‍മ വന്നത്.. അവള്‍ അവന്‍റെ നെഞ്ചില്‍ നിന്നും മുഖമുയര്‍ത്തി നോക്കി. ചുവരില്‍ ചാരി വിജയമ്മ നിലത്തോട്‌ ചേര്‍ന്ന്‍ വീണു കിടക്കുന്നത് അപ്പോഴാണവളുടെ കണ്ണില്‍പ്പെട്ടത്.

"രഘുവേട്ടാ... ദേ അമ്മ....." ദേവു കരഞ്ഞുകൊണ്ട്‌ പറഞ്ഞു.

ദേവുവിന്‍റെ മേലുള്ള പിടിവിട്ട് രഘു അമ്മയുടെ അരുകിലേയ്ക്ക് പാഞ്ഞു. വിജയമ്മയെ താങ്ങി അവന്‍ മടിയില്‍ കിടത്തി. പരിഭ്രമത്തോടെ അരുകില്‍ നിന്ന ദേവുവിനോട് തെല്ലുറക്കെപ്പറഞ്ഞു.

"നോക്കി നില്‍ക്കാതെ പോയി കുറച്ചു വെള്ളം എടുത്തോണ്ട് വാടീ..."

കേട്ടമാത്രയില്‍ ദേവു അടുക്കളയിലേയ്ക്ക് ഓടി. നിമിഷങ്ങള്‍ക്കുള്ളില്‍ അവള്‍ ഒരു മൊന്ത നിറയെ വെള്ളവുമായി പാഞ്ഞെത്തി. രഘു അത് വാങ്ങി അമ്മയുടെ മുഖത്തേയ്ക്ക് കുറച്ചു തളിച്ചു. വിജയമ്മ കണ്ണു തുറന്നു. അവര്‍ രഘുവിനെ കെട്ടിപ്പിടിച്ച് കരയാന്‍ തുടങ്ങി. ദേവു അമ്മയുടെ അരുകിലേയ്ക്കിരുന്നു. സ്നേഹത്തോടെ അമ്മയുടെ മുടിയില്‍ തഴുകിക്കൊണ്ടിരുന്നു.

"അമ്മ സമാധാനിക്കൂ... അരുതാത്തത് ഒന്നും സംഭവിച്ചില്ലല്ലോ അമ്മെ..." ദേവു പറഞ്ഞു.

വിജയമ്മ രഘുവിന്‍റെ മടിയില്‍ കിടന്നുകൊണ്ട് തല ചരിച്ച് അവളെ നോക്കി. അതോടെ ദേവു രഘുവിനോട് പറഞ്ഞു.

"രഘുവേട്ടാ... അമ്മയെ നമ്മുക്കിന്ന് നമ്മുടെ മുറിയിലേയ്ക്ക് കൊണ്ടുപോകാം..."

രഘു മൂളിക്കേട്ടുകൊണ്ട് അമ്മയെ പതിയെ പിടിചെഴുന്നേല്‍പ്പിച്ചു. എന്നാല്‍ അവരുടെ ക്ഷണം സ്നേഹത്തോടെ വിജയമ്മ നിരസിച്ചു.

"മക്കള് പോയി കിടന്നോ... അമ്മയെ മുറിയില്‍ ആക്കിയാല്‍ മതി.." വിജയമ്മ പറഞ്ഞു.

രഘുവിന്റെയും ദേവുവിന്റെയും സ്നേഹപൂര്‍ണമായ വാക്കുകള്‍ നിരസിച്ച വിജയമ്മയെ അവര്‍ അവരുടെ തന്നെ മുറിയിലേയ്ക്ക് കൊണ്ടുപോയി കിടത്തി. തിരികെ റൂമില്‍ വന്നു കതകടച്ച് കഴിഞ്ഞു ദേവു രഘുവിനോട് പറഞ്ഞു.

"രഘുവേട്ടാ... എനിക്ക് വല്ലാതെ ഭയമാകുന്നു. നാളെ അടുക്കളയില്‍ ഇതിനെതിരെ ഏട്ടത്തിമാര്‍ എന്തെങ്കിലും എന്നോട് കാട്ടാതിരിക്കില്ല.. എങ്ങിനെ ഞാനവരുടെ മുഖത്ത് നോക്കും... എന്താകുമോ എന്തോ...? ദേവു വല്ലാത്ത മാനസികാവസ്ഥയിലായി. കുറച്ചൊക്കെ രഘുവിനും മനസ്സിലായി. പലപ്പോഴും വേണ്ട വേണ്ട എന്ന് കരുതി ഒഴിഞ്ഞ് പോയതേ ഇതുകൊണ്ടാണ്. പണ്ടുമുതലേ ഏട്ടന്മാരും അവനും തമ്മില്‍ കൃത്യമായ ഒരകലം ഉണ്ടായിരുന്നു. ഇതിപ്പോള്‍ വല്ലാത്തൊരു അകല്‍ച്ചയ്ക്ക് വഴിതെളിച്ചു. ദേവുവിന്റെ വേവലാതിയെക്കാള്‍ ഒരു പടി മുന്നിലായിരുന്നുവെങ്കിലും തന്‍റെ തളര്‍ച്ച ദേവുവിനെ ഇതിലും കൂടുതല്‍ തളര്‍ത്തും എന്നും മനസ്സിലായ രഘു അതവളോട്‌ കാട്ടിയതും ഇല്ല.. അതുകൊണ്ട് തന്നെ അവന്‍ അവളോട്‌ പറഞ്ഞു.

"ന്‍റെ.. ദേവു.. ഇവിടെ ഒന്നും സംഭവിക്കാന്‍ പോണില്ല. അല്ലെങ്കില്‍ തന്നെ എന്ത് സംഭവിക്കാനാ...? ഇത് അച്ഛന്‍റെ വകയാ... ഇവിടെ എനിക്കും ഏട്ടന്മാര്‍ക്കും തുല്യപ്രാധാന്യമാണ്. ഇവിടുന്ന് നമ്മോടാരും പറയില്ല ഇറങ്ങിപ്പോകാന്‍... അങ്ങിനെ പറയാന്‍ അമ്മയ്ക്കല്ലാതെ മറ്റാര്‍ക്കും അധികാരോം ഇല്ല..."

രഘു കട്ടിലിലേയ്ക്ക് ചാഞ്ഞു. ദേവു അവന്‍റെ നെഞ്ചിലേയ്ക്ക് ചേര്‍ന്ന് കിടന്നു. അവളെ പൊതിഞ്ഞ് അവളുടെ ദേഹത്ത് മെല്ലെമെല്ലെ കൈതട്ടിതട്ടി അവളെ സമാധാനിപ്പിച്ചു കൊണ്ട് രഘു കിടന്നു. അവന്‍റെ തഴുകലില്‍, അവന്‍റെ വാക്കുകളില്‍ വിശ്വസിച്ചു വിശ്വസിച്ചു അവള്‍ മെല്ലെ മയങ്ങി. ഗാഡമായ ഉറക്കത്തില്‍ ഇതുവരെ കാണാത്ത ഭയാനകസ്വപ്നങ്ങള്‍ കണ്ടവള്‍ ഞെളിപിരികൊണ്ടു. അന്ധകാരവും, ആരുടെയോ ആര്‍പ്പുവിളികളും... വാളും ചിലമ്പും.. ഇരച്ചൊഴുകിയെത്തിയ ചോരയും കണ്ടവള്‍ ഞെട്ടിവിറച്ചു. സ്വപ്നത്തിന്‍റെ കാഠിന്യത്തില്‍ അതിന്‍റെ മൂര്‍ദ്ധന്യത്തില്‍ അവള്‍ രഘുവിന്‍റെ നെഞ്ചില്‍ കിടന്നു വിറയ്ക്കാന്‍ തുടങ്ങി. അവളുടെ ശ്വാസം വല്ലാതെ ഉച്ചത്തിലായപ്പോള്‍ രഘു കണ്ണുതുറന്നു. അവന്‍ പെട്ടെന്നവളെ തട്ടിവിളിച്ചു. ദേവു കണ്ണുകള്‍ തുറന്നു.

"എന്താ എന്തുപറ്റി ദേവു..." കട്ടിലില്‍ എഴുന്നേറ്റിരുന്ന അവന്‍ ചോദിച്ചു.

"രഘുവേട്ടാ... ഞാന്‍ അരുതാത്ത സ്വപ്നങ്ങള്‍ കണ്ടു... ഭയമാകുന്നു.. ദേ. നേരം പുലര്‍ന്നു. പുലര്‍ച്ചെ കാണുന്ന സ്വപ്‌നങ്ങള്‍ ഫലിയ്ക്കുമെന്നാ രഘുവേട്ടാ... എനിക്കാകെ ഭയമാകുന്നു.. " അവള്‍ വാക്കുകള്‍ മുറിച്ചു മുറിച്ചു പറയാന്‍ തുടങ്ങി. രഘു അവളെ സമാധാനിപ്പിച്ചു.

"ദേവു... ഒന്നും സംഭവിക്കില്ല... മോളെ. ഞാനില്ലെ നിന്‍റെ കൂടെ... നീ പേടിക്കാതിരിക്കൂ.."

അപ്പോഴാണ്‌ രഘുവിന്‍റെ മുറിയ്ക്ക് പുറത്ത് ഉച്ചത്തിലുള്ള സംസാരം കേട്ടത്. അതില്‍ അമ്മയുടെ കരച്ചില്‍ തിരിച്ചറിഞ്ഞ രഘു വേഗം ചെന്ന് കതകു തുറന്നു. ചേട്ടന്മാരും ചേട്ടത്തിമാരും കുഞ്ഞുങ്ങളുടെ കൈപിടിച്ച് കൊണ്ട് വീടുവിട്ട് പോകാനൊരുങ്ങുന്ന കാഴ്ചയാണ് അവന്‍ കണ്ടത്. വിജയമ്മ ആണ്‍മക്കളുടെ കൈപിടിച്ച്.. മരുമക്കളോട് കെഞ്ചുന്ന കാഴ്ച അവനു വ്യസനമുണ്ടാക്കി.

"മക്കളെ അമ്മയെ ഓര്‍ത്തെങ്കിലും നിങ്ങളീ വീടുവിട്ട് പോകരുതേ... നാളെ ഞാനീ നാട്ടാരുടെ മുഖത്ത് എങ്ങിനെ നോക്കും... ഇത്രയും കാലം അമ്മ കാത്തുസൂക്ഷിച്ച അഭിമാനം എന്‍റെ മക്കളായിട്ടു കളയല്ലേ... ഇവര്‍ക്കറിയില്ലെങ്കിലും നിങ്ങള്‍ക്കറിയാല്ലോ... അച്ഛന്‍ പോയെപ്പിന്നെ അമ്മ നിങ്ങളെ എങ്ങിനാ വളര്‍ത്തിയതെന്ന്..??? അമ്മയോട് ഒത്തിരിയെങ്കിലും സ്നേഹമുണ്ടെങ്കില്‍ മക്കളെ നിങ്ങള് പോകരുത്.. വിജയമ്മ രവിയുടെ കാലില്‍ പിടിച്ചു കരയാന്‍ തുടങ്ങി. അതോടെ രഘു മുന്നിലേയ്ക്ക് ചെന്നു. ദേവു ഭയന്ന് വാതിലില്‍ തന്നെ നിന്നു കരയാന്‍ തുടങ്ങി. ചേട്ടന്‍റെ കാലില്‍ കെട്ടിപ്പിടിച്ച് കരയുകയായിരുന്ന വിജയമ്മയെ ചെന്ന് പിടിച്ചവന്‍ ചേട്ടന്‍ രവിയുടെ മുഖത്ത് നോക്കി. രഘുവിന്‍റെ മുഖത്ത് ഒന്ന് നോക്കിയിട്ട് രവി അമ്മയോട് പറഞ്ഞു.

"ശരി അമ്മെ... അമ്മ പറയണ പോലെ ഞങ്ങളിവിടെ നില്‍ക്കാം. പക്ഷെ, ഇവനും ഇവന്‍റെ ഭാര്യയും ഈ വീട്ടില്‍ ഉണ്ടാവാന്‍ പാടില്ല. രാമുവും ആ അഭിപ്രായത്തെ ശരിവയ്ക്കുന്നപോലെ നിന്നു. സങ്കടത്തോടെ വിജയമ്മ ഉമ്മറത്തെ അരച്ചുമരിലേയ്ക്കിരുന്നു. അവര്‍ ദയനീയമായി ദേവുവിനെ നോക്കി.. രവി എന്ന അവരുടെ നിര്‍ബന്ധബുദ്ധിക്കാരനായ മകനെ അവര്‍ക്കറിയാം... ഇനിയധികം സംസാരിച്ചിട്ടും കഥയില്ല. എന്നിട്ടും രവിയെയും രാമുവിനെയും നോക്കി വിജയമ്മ ഇങ്ങനെ പറഞ്ഞു.

"മക്കളെ... ഈ അമ്മയ്ക്ക് ഒരു ദിവസത്തെ സമയം തന്നൂടെ നിങ്ങള്‍ക്ക്... ഇങ്ങനെ എടുപിടീന്ന് ഓരോന്ന് പറഞ്ഞു അമ്മയെ നിങ്ങള് വിഷമിപ്പിക്കല്ലേ...?

അതോടെ മുന്നോട്ടു വന്നു രാമു പറഞ്ഞു.. "അമ്മെ ചേട്ടന്‍ പറഞ്ഞ തീരുമാനത്തില്‍ തന്നെയാണ് ഞങ്ങള്‍ ഉറച്ചു നില്‍ക്കുന്നത്... എന്ത് വേണം എന്ന് അമ്മ തന്നെ തീരുമാനിച്ചാട്ടെ... അതിനിനി ഒരു ദിവസത്തെ സമയം പോയിട്ട് ഒരു നിമിഷം പോലും തരാന്‍ ഞങ്ങള്‍ ഒരുക്കമല്ല. ഇന്നവന്‍ ഞങ്ങളോട് ഇത് കാട്ടി. നാളെ ഞങ്ങളുടെ ഭാര്യമാര്‍ക്ക് എന്ത് സുരക്ഷിതത്വമാ ഇവിടെ ഞങ്ങള് കൊടുക്കേണ്ടേ... ഇനിയും ഇവന്‍ ഓരോരോ പ്രശ്നങ്ങള്‍ ഉണ്ടാക്കും... നല്ലത് പോലെ ജീവിച്ചിട്ടില്ലാത്ത, അഭിമാനം എന്തെന്നറിയാത്ത ഈ തേവിടിശ്ശിയുടെ വാക്കും കേട്ടു ഇവനിനിയും വരും... അന്നും ഇതുപോലെ അമ്മ കാണുവോ ഞങ്ങള്‍ക്ക്... അതോ ഞങ്ങളെ കൊല്ലാന്‍ ഇതുപോലെ ഇവനോടൊപ്പം കാണുമോ അമ്മ...?? വാ ഏട്ടാ... ഇവരുടെ വാക്ക് കേട്ടു നില്‍ക്കാതെ നമ്മുക്ക് പോകാം. രാമു രവിയോട് പറഞ്ഞു. വിജയമ്മ മക്കളുടെ മുന്നില്‍ നിന്ന് നീറിപ്പുകയാന്‍ തുടങ്ങി. ജീവിതത്തില്‍ ആദ്യമായാണ് ഇത്രയും ഭയാനകമായ ഒരു പ്രശ്നം അവര്‍ അനുഭവിക്കുന്നത്. അതുകൊണ്ട് തന്നെ പ്രയാസം കൊണ്ടവര്‍ നെഞ്ചില്‍ കൈവച്ചു. അവരുടെ ശ്വാസം വല്ലാതെ ചൂട്പിടിച്ചു. ശരീരം വിയര്‍ത്ത് ഉരുകാന്‍ തുടങ്ങി. അതോടെ അമ്മയുടെ വിഷമം കണ്ട രഘു മുന്നോട്ടു വന്നു പറഞ്ഞു.

"അമ്മെ ഞാനും എന്‍റെ ഭാര്യയും ആണ് ഇവര്‍ക്ക് പ്രശ്നം എങ്കില്‍ ഈ വീട് വിട്ടു പോകാന്‍ ഞങ്ങള്‍ ഒരുക്കാ അമ്മെ.... അതിനു വേണ്ടി അമ്മയിങ്ങനെ സങ്കടപ്പെടണ്ട.. ഈ വീട്ടീന്ന് ഇവര് പറഞ്ഞുവിട്ടാല്‍ മാത്രം തീരുന്ന ബന്ധമാണോ നമ്മുടേത്.. അമ്മ സങ്കടപ്പെടാതെ... ഞങ്ങള് പോകാം... ഏട്ടന്മാരും ഏട്ടത്തിമാരും മക്കളും ഒക്കെ അമ്മയെ വിട്ടു പോകുന്നതിനേക്കാള്‍ എത്രയോ ഭേദമാ അമ്മെ ഞങ്ങള് രണ്ടുപേരു മാത്രം പോകുന്നെ...?

"മോനെ... രഘു എന്താടായിത്... ഇത്രയും കാലം നിങ്ങളൊക്കെ അമ്മെ എന്ന് വിളിച്ചു സ്നേഹിച്ചത് ഇതിനായിരുന്നോടാ...? ഞാന്‍ ജീവിച്ചിരിക്കെ എന്‍റെ മക്കളെല്ലാപേരും ഇങ്ങനെ പിരിഞ്ഞുപോകും എന്ന് ഞാന്‍ ഒരിക്കലും നിരീച്ചില്ലെന്റെ ഭഗവാനെ. കരഞ്ഞുകൊണ്ടവര്‍ നിലത്തേക്കിരുന്നു. രഘു അമ്മയുടെ അരുകില്‍ ചേര്‍ന്ന് കുനിഞ്ഞിരുന്നു. എന്നിട്ട് ദേവുവിനെ നോക്കി പറഞ്ഞു.

"ദേവൂ... എന്തെല്ലാന്നു വച്ചാല്‍ എടുത്തോള്ളൂ..."

രഘുവിന്‍റെ വാക്കുകേട്ട് അവള്‍ അകത്തേയ്ക്ക് കയറി. കട്ടിലില്‍ ചെന്നിരുന്ന് അവള്‍ തേങ്ങിക്കരയാന്‍ തുടങ്ങി. അതോടെ രവിയും, രാമുവും ഭാര്യമാരേയും മക്കളേയും കൂട്ടി അവരവരുടെ മുറികളിലേയ്ക്ക് കയറി. രഘു അമ്മയെ പിടിചെഴുന്നേല്‍പ്പിച്ചു. അമ്മയുടെ മുറിയില്‍ കട്ടിലില്‍ അവരെ കിടത്തി അവന്‍ സ്വന്തം മുറിയിലേയ്ക്ക് വന്നു. അപ്പോഴും കട്ടിലില്‍ ഇരുന്നു ദേവു തേങ്ങിക്കരയുന്നുണ്ടായിരുന്നു. അവന്‍ അവള്‍ക്കരുകിലായി ചെന്നിരുന്നു. അതോടെ ദേവു നിറകണ്ണുകളോടെ അവനെ നോക്കി.

"രഘുവേട്ടാ... എന്തായിത്.. രഘുവേട്ടാ... വന്നു കയറിയ കുടുംബം ഇതുപോലെ തകര്‍ത്തെറിഞ്ഞു പോകുന്നതിലും നല്ലത് ഞാന്‍ പട്ടിണികിടക്കായിരുന്നില്ലേ ഇതിലും ഭേദം... എന്‍റെ അമ്മയേക്കാളും ഞാന്‍ സ്നേഹിച്ചത് ഈ അമ്മയെയാണ്.. എന്‍റെ അമ്മയെക്കാളും എനിക്ക് സ്നേഹം തന്നതും ഈ അമ്മയാണ്. അമ്മയോട് തന്നെ ഞാനിത് ചെയ്തല്ലോ രഘുവേട്ടാ...." അവള്‍ പൊട്ടിപ്പൊട്ടിക്കരയാന്‍ തുടങ്ങി. അവളെ സമാധാനിപ്പിച്ചുകൊണ്ട്‌ രഘു പറഞ്ഞു.

"ദേവു... നീയെന്ത് തെറ്റ് ചെയ്തു. തെറ്റ് ചെയ്തവര്‍ അകത്താണിപ്പോഴും. അത് പോട്ടെ. ഇതെല്ലാം ദൈവ വിധിയാണ്. ഇത് സംഭവിച്ചേ മതിയാകൂ.. നീ അങ്ങിനെ സമാധാനിക്ക്. നിന്നോട് അമ്മയ്ക്ക് ഒരു വെറുപ്പും ഉണ്ടാവില്ല.

"ഒക്കെ.. ശരിതന്നെ രഘുവേട്ടാ... ഇവിടുന്ന് ഓടിയിറങ്ങി നമ്മള്‍ എങ്ങോട്ട്പോകും.. ഓര്‍ത്തിട്ടെനിക്ക് ഭയമാകുന്നു. നമ്മുക്ക് ആരുണ്ട്‌ രഘുവേട്ടാ.. ഒന്നന്തിയുറങ്ങാന്‍ നമ്മളാരോട് കെഞ്ചും... എന്‍റെ വീടാണ് ഏട്ടന്‍റെ മനസ്സിലെങ്കില്‍ അതും എനിക്ക് ഭയമാകുന്നു. എന്നെ ആ വീട്ടില്‍ നിന്നൊന്ന് ഇറക്കിവിടാന്‍ അമ്മ പെട്ട പാട് എനിക്ക് മറക്കാന്‍ കഴിയില്ല. അതുമല്ല രഘുവേട്ടനെപ്പോലൊരാള്‍... എന്‍റെ വീട്ടില്‍!! ഒരു ചെറിയ പ്രശ്നം മതി എട്ടനത് താങ്ങാന്‍ കഴിയില്ല. ആരുടെയെങ്കിലും ഒരു വാക്ക് മതി... എല്ലാരേം പിണക്കി നമ്മള്‍ ഒറ്റപ്പെടില്ലേ..?? പോകാണ്ടിരുന്നാല്‍ എല്ലാ ബന്ധങ്ങളും നിലനില്‍ക്കും....

"ദേവൂ... ദേ നോക്ക്... തല്‍ക്കാലം നമ്മുക്ക് തലചായ്ക്കാനൊരിടം. അത്രേ ഞാന്‍ കരുതുന്നുള്ളൂ... നമ്മുക്ക് ഒരു വാടകവീടിലേയ്ക്ക്‌ മാറാം... അതുവരെ അതുവരെ മാത്രം... അവന്‍ പറഞ്ഞു.

"ഏട്ടാ... എന്തെങ്കിലും സംഭവിക്കും എന്നല്ല ഞാന്‍ പറഞ്ഞത്... ഒന്നും സംഭവിക്കില്ലാന്നു ഞാന്‍ അഹങ്കരിച്ച ഇവിടെ ഇപ്പൊ എന്താ ഉണ്ടായെ...? ഇവിടെ സ്നേഹിക്കുന്നോരമ്മയെങ്കിലും ഉണ്ട്... അവിടെ അതല്ല സ്ഥിതി... അതോര്‍ത്ത് ഞാന്‍ പറഞ്ഞൂന്നേ ഉള്ളൂ രഘുവേട്ട... അവളവന്റെ നെഞ്ചിലേയ്ക്ക് ചേര്‍ന്നു. പിന്നീട് സാധനങ്ങള്‍ ഒക്കെ അടുക്കിപെറുക്കി യാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ ഒക്കെ പൂര്‍ത്തിയാക്കി ദേവുവും രഘുവും അമ്മയുടെ അരുകിലേയ്ക്ക് ചെന്നു. അപ്പോഴും കട്ടിലില്‍ തളര്‍ന്നുകിടക്കുകയായിരുന്നു വിജയമ്മ. രഘുവും ദേവുവും അമ്മയുടെ മുഖത്തേയ്ക്ക് മുഖം ചേര്‍ത്ത് കരഞ്ഞു. ഒടുവില്‍ രഘു പറഞ്ഞു.

"ഇനി താമസ്സിക്കുന്നില്ലമ്മേ ഞങ്ങളിറങ്ങുവാ..... അമ്മ സങ്കടപ്പെടണ്ട. കുറച്ചു ദിവസം കഴിയുമ്പോള്‍ അമ്മയുടെ വിഷമം ഒക്കെ മാറും. അല്ലെങ്കില്‍ത്തന്നെ എപ്പോള്‍ വേണമെങ്കിലും അമ്മയ്ക്കങ്ങട് വരാല്ലോ...? രഘുവിന്‍റെ വാക്കുകേട്ട് വിജയമ്മ ഉയര്‍ന്നു അവന്‍റെ കവിളില്‍ ഉമ്മവച്ചു. എന്നിട്ട് ദേവുവിനെ ചേര്‍ത്ത് പിടിച്ചു പറഞ്ഞു.

"ന്‍റെ പൊന്നുമോളെ ... പിരിയാന്‍ അമ്മയ്ക്കിഷ്ടമുണ്ടായിട്ടല്ല... ഒന്നോര്‍ത്തപ്പോള്‍ രഘു പറഞ്ഞതാ നല്ലതെന്ന് അമ്മയ്ക്കും തോന്നി. ഇനി നിങ്ങളിവിടെ നില്‍ക്കുന്ന ഓരോ നിമിഷവും അമ്മയ്ക്ക് ഭയമാ... എല്ലാരേം എനിക്ക് നഷ്ടാവില്ലല്ലോ... എന്‍റെ മോള് അമ്മയെ വെറുക്കരുത്... എന്‍റെ മോളെപ്പോലെയാ ഞാന്‍ നിന്നെ സ്നേഹിച്ചത്... ദൈവത്തിന് പോലും കണ്ടൂടാ മോളെ... അതോണ്ടല്ലേ എന്‍റെ മോളെ ഇത്രേം പെട്ടെന്ന് എന്നെ വിട്ടുപിരിച്ചേ...??? ദേവുവിനെ കെട്ടിപ്പിടിച്ചുകൊണ്ട് വിജയമ്മ കരഞ്ഞു. ഒടുവില്‍ അമ്മയോട് യാത്ര പറഞ്ഞു രഘുവും ദേവുവും ആ വീടിന്‍റെ പടിയിറങ്ങി. അവര്‍ അകലുമ്പോള്‍ കണ്ണുകള്‍ പൊത്തി തേങ്ങിക്കരഞ്ഞുകൊണ്ട് വിജയമ്മ ആ മുറിയ്ക്കുള്ളില്‍ തന്നെ കിടന്നു. പക്ഷെ, തുറന്നുകിടന്ന ജനല്‍പ്പാളികളിലൂടെ എട്ടു കണ്ണുകള്‍ പരസ്പരം നോക്കി ഗൂഡമായി അട്ടഹസ്സിച്ചു.....
***********
ഉമ്മറത്ത് വിളക്കുവച്ച് ഒന്ന് നിവര്‍ന്ന സേതുലക്ഷ്മിയമ്മ കണ്ടത് ഇരുള്‍ വീണ വഴിയിലൂടെ മുറ്റത്തേയ്ക്ക് നടന്നടുക്കുന്ന രഘുവിനെയും ദേവുവിനെയുമാണ്. കൈയില്‍ പുരണ്ട എണ്ണ തലമുടിയില്‍ തേച്ചുകൊണ്ട് വിളക്കിന്‍റെ ഓരം മാറി ഉമ്മറപ്പടി കടന്നു അവര്‍ അവള്‍ക്കരുകിലേയ്ക്ക് ഓടിച്ചെന്നു. ദേവുവിന്റെ കരം ഗ്രഹിച്ചുകൊണ്ട് അവര്‍ ചോദിച്ചു. എന്താ മോളെ ഈ സന്ധ്യയില്‍...??? ഒന്നറച്ച രഘുവിനോട് പറഞ്ഞു...

"വാ... മോനെ എന്താ നിന്നുകളഞ്ഞത്... വാ അകത്തേയ്ക്ക് കയറിവാ...."

അവരെയും കൊണ്ട് മുന്നോട്ടു നടന്നു.... ഒടുവില്‍ വീടിന്‍റെ പടികടക്കുമ്പോള്‍ അവര്‍ അകത്തേയ്ക്ക് നോക്കി വിളിച്ചു....

"മോളെ രാജേശ്വരി.... ദേ നോക്കിയേ ഇതാരാ വന്നതെന്ന്....??

അടഞ്ഞ മുറിയുടെ വാതില്‍ തുറന്നു ഉമ്മറത്തേക്ക് ഇറങ്ങിയ രാജേശ്വരി അടുത്തു വന്നു ചേച്ചിയുടെ കരം പിടിച്ചു.

"എന്താച്ചീ.... എന്തുപറ്റി.. മുഖം വല്ലാണ്ടിരിക്കണല്ലോ...???

"ടീ... അതൊക്കെ പിന്നെ.... ആദ്യം അവരൊന്ന് വിശ്രമിക്കട്ടെ... നീ ആ മുറിയങ്ങട് തുറന്നുകൊടുക്കു.... സേതുലക്ഷ്മിയമ്മ പറഞ്ഞു. രാജേശ്വരി മുറി തുറന്നു ദേവുവിന്‍റെ കൈയിലെ സാധനങ്ങള്‍ ഒക്കെ വാങ്ങിവച്ച് മുറിയില്‍ നിന്നും പുറത്തിറങ്ങി. അകത്തേയ്ക്ക് കടന്ന രഘു വല്ലാതെ വിയര്‍ക്കാന്‍ തുടങ്ങി. വിയര്‍ത്ത് അവന്‍റെ ഉടുപ്പ് ദേഹത്തൊട്ടാന്‍ തുടങ്ങി. സാധനങ്ങള്‍ മുറിയുടെ മൂലയിലേയ്ക്ക് ഒതുക്കിവച്ച് ദേവു തിരിഞ്ഞ് രഘുവിനരുകിലേയ്ക്ക് വന്നു... അവന്‍റെ മുന്നില്‍ നിന്ന്.. അവന്‍റെ കണ്ണുകളില്‍ നോക്കി അവന്‍റെ ഉടുപ്പിന്‍റെ കുടുക്കുകള്‍ ഓരോന്നായി അവള്‍ അഴിക്കാന്‍ തുടങ്ങി. ഒടുവിലെ ബട്ടന്‍ അഴിക്കുംമുമ്പ് അവന്‍ അവളുടെ കണ്ണുകളില്‍ നോക്കി. അവള്‍ അവന്‍റെയും. രഘു മെല്ലെ അവളെ തന്നിലേയ്ക്കു ചേര്‍ത്തണച്ചു. അവന്‍റെ വിയര്‍പ്പൊഴുകുന്ന നെഞ്ചില്‍ തലചേര്‍ത്ത് ദേവു അവനെ മുറുകെപ്പുണര്‍ന്നു.

(തുടരും)
ശ്രീ വര്‍ക്കല

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ