2014 മേയ് 28, ബുധനാഴ്‌ച


ദേവദാരുവിന്നരികത്ത്‌.....11

അവള്‍ കണ്ട കുഞ്ഞു കാഴ്ചകളില്‍ ഇന്നോളം അച്ഛനെ അവള്‍ ഇങ്ങനെ ക്രോധാന്ധനായി കണ്ടിട്ടില്ല. അവളുടെ നക്ഷത്രങ്ങള്‍ പോലെ തിളങ്ങിയിരുന്ന കുഞ്ഞിക്കണ്ണുകളുടെ തിളക്കം നഷ്ടപ്പെട്ടിരുന്നു. അത് മനസ്സിലാക്കിയ ദേവു മകളോട് പറഞ്ഞു.

"മോളെന്തിനാ പേടിക്കണേ...!!! അമ്മയോട് അവര് വഴക്കുകൂടിയിട്ടല്ലേ അച്ഛന്‍ അവരോട് ശണ്ഠയിട്ടത്...."

ശിഖ അത് മനസ്സിലാക്കി എന്നോണം ദേവുവിനോട് ചേര്‍ന്ന് കിടക്കയ്ക്കരുകിലേയ്ക്ക് ചെന്നു. അപ്പോഴേയ്ക്കും മകളോടുള്ള ശ്രദ്ധ വിട്ട് രഘു മറ്റെന്തോ ഗഹനമായ ചിന്തയിലാണ്ടു. ശിഖ കട്ടിലിനു മുകളിലിരുന്ന് കളിക്കുമ്പോഴെയ്ക്കും ദേവു രഘുവിനരുകിലേയ്ക്ക് ചെന്നു. തുറന്നു കിടന്ന ജനലിനരുകില്‍ അവനോട് ചേര്‍ന്ന് നിന്ന് അകലെ നക്ഷത്രങ്ങളെ കണ്ണിമ ചിമ്മാതെ അവള്‍ നോക്കി നിന്നു. ഇരുവരും എത്ര നേരം അവിടെ നിന്നുവെന്ന് പറയുക അസാധ്യം. ഒടുവില്‍ ചിന്തയില്‍ നിന്നുണര്‍ന്ന് ദേവു കുഞ്ഞുങ്ങള്‍ക്ക്‌ ആഹാരം നല്‍കി. ഭക്ഷണം കഴിച്ച് കുഞ്ഞുങ്ങള്‍ ഉറങ്ങവേ, രഘുവും ദേവുവും ആഹാരം കഴിച്ചു.

കിടക്കയില്‍ രഘുവിനോട് ചേര്‍ന്ന് കിടന്നുകൊണ്ട് ദേവു പറഞ്ഞു.

"എനിക്കറിയാം രഘുവേട്ടന്‍ ഇപ്പോള്‍ എന്താ ചിന്തിക്കണേന്ന്....!!!! ഇങ്ങനെ പോയാല്‍ ഇവിടുന്നും ഇറങ്ങേണ്ടി വരും എന്നല്ലേ...??

അവളുടെ ചോദ്യത്തിനുള്ള ഉത്തരം അവനൊരു ചെറു മൂളലില്‍ ഒതുക്കി. ദേവു തുടര്‍ന്നു.

"രഘുവേട്ടാ ഇങ്ങനെയൊന്നും ഉണ്ടാകുമെന്ന് ആരും നിരീച്ചില്ല... സത്യദാസിനു മനസ്സില്‍ ഇങ്ങനെയൊരു ചിന്ത ഉണ്ടെന്ന് ഞാനും സ്വപ്നേപി കരുതിയില്ല. അല്ലെങ്കില്‍ ഒരുപക്ഷെ അവനു തോന്നിയിരിക്കും ഗതികെട്ട് കിടക്കയല്ലേ എന്‍റെ രഘുവേട്ടന്‍... രക്ഷപ്പെടാന്‍ ഒരു മാര്‍ഗത്തിന് വേണ്ടി ഒരുപക്ഷെ നമ്മള്‍ അങ്ങേയറ്റം വരെ പോകുംന്നു... ഇനി രഘുവേട്ടന്‍ അതൊന്നും ഓര്‍ത്ത് വിഷമിക്കല്ലേ... ങ്ങള് വിഷമിച്ചാല്‍ പിന്നെ എനിക്ക് പിടിച്ചു നില്‍ക്കാന്‍ കഴിയില്ല രഘുവേട്ടാ... "

"എനിക്ക് അതിനെക്കുറിച്ച് വിഷമം ഇല്ല ദേവു. കഴിഞ്ഞത് കഴിഞ്ഞു. പക്ഷെ....." രഘു പറഞ്ഞു.

"എന്ത് പക്ഷെ...രഘുവേട്ടാ....??? അവള്‍ തലയണയില്‍ നിന്നും തല തെല്ലുയര്‍ത്തി, വലതുകരം കൊണ്ടത് താങ്ങി അവന്‍റെ മുഖത്തേയ്ക്ക് നോക്കി ചോദിച്ചു.

അവളുടെ ചോദ്യത്തിന് അവന്‍ മച്ചിലേയ്ക്ക് നോക്കി കിടന്നുകൊണ്ട് പറഞ്ഞു.

"ദേവൂ.... എനിക്ക് നിന്നെയറിയാം... ഒരു പക്ഷെ അമ്മയ്ക്ക് കൂടി നിന്‍റെ നിഷ്കളങ്കതയറിയാം.... ന്ന് വച്ചോള്ളൂ... എന്നാലും ആരും ഇല്ലാത്തപ്പോള്‍ ഇനിയൊരിക്കല്‍ ഇങ്ങനെ സംഭവിച്ചാല്‍... രാജേശ്വരിയും അവനോടൊപ്പം നിന്ന് എന്തെങ്കിലും അരുതായ്മകള്‍ ഉണ്ടാക്കിപ്പറഞ്ഞാല്‍..!!! ഈ നാടറിഞ്ഞാല്‍... അറിയിച്ചാല്‍...??? നമ്മളിതുവരെ കാത്തു സൂക്ഷിച്ച നമ്മുടെ അഭിമാനം... നമ്മളെന്ത് ചെയ്യും ദേവൂ...

ഒരു നിമിഷം ഇരുവരും ഉരിയാടിയില്ല. രഘു തന്നെ തുടര്‍ന്നു.

"എനിക്കറിയാം ദേവു... സത്യദാസിന്‍റെ മനസ്സിപ്പോള്‍ ചിന്തിക്കുന്നത്. അവന്‍റെ ഉള്ളു നിറയെ നിന്നോട് പകയായിരിക്കും. അവസരം കാത്തിരിക്കാന്‍ ഒരുപക്ഷെ അവന്‍ ശ്രമിച്ചെന്നിരിക്കും. ഒടുവില്‍ നമ്മള്‍ പ്രതീക്ഷിക്കാത്ത ഒരു ദിവസം അത് സംഭവിക്കും... "

"എന്നാല്‍ ഞാനവനെ വെട്ടിക്കൊല്ലും.... രഘുവേട്ടാ.. വെട്ടിക്കൊല്ലും ആ പട്ടിയെ..!!! .. അവള്‍ പെട്ടെന്നാണ് ഇത് പറഞ്ഞത്...

"എന്നിട്ട്... എല്ലാം വിട്ടെറിഞ്ഞ്‌... എന്നേം, നമ്മുടെ കുഞ്ഞുങ്ങളേം കളഞ്ഞ്... " അവന്‍ പാതിയില്‍ നിര്‍ത്തി.

ദേവു രഘുവിന്‍റെ നെഞ്ചില്‍ തലചായ്ച്ച് വിങ്ങിപ്പൊട്ടി. എന്നിട്ടവള്‍ ആരോടെന്നില്ലാതെ പറഞ്ഞു.... " ഒന്ന് സമാധാനത്തോടെ ജീവിക്കാന്‍ സമ്മതിക്കില്ല..." രഘു ഒന്നും മിണ്ടിയില്ല. അവന്‍റെ നിശ്വാസം ചിലപ്പോഴെല്ലാം വല്ലാത്ത ശബ്ദം പുറപ്പെടുവിച്ചുകൊണ്ടിരുന്നു. ഒടുവില്‍ തേങ്ങി തേങ്ങി ദേവു അവന്‍റെ നെഞ്ചില്‍ ചേര്‍ന്നുറങ്ങി.
**********
നേരം പുലര്‍ന്നു. മുറിയില്‍ വെളിച്ചം വീഴുംവരെ ദേവു ഒന്നുമറിഞ്ഞില്ല. അവള്‍ കണ്ണുതുറക്കുമ്പോള്‍ രഘു കട്ടിലില്‍ അവള്‍ക്കൊപ്പം ഉണ്ടായിരുന്നില്ല. അവള്‍ പെട്ടെന്ന് എഴുന്നേറ്റു. അഴിഞ്ഞുകിടന്ന മുടി കെട്ടി. കിടക്കവിരി നേരെ വിരിച്ചിട്ടു. കുഞ്ഞുങ്ങള്‍ ഉണര്‍ന്നിട്ടില്ല. അവള്‍ ഒരു തുണിയെടുത്ത് കുഞ്ഞുങ്ങളുടെ മേലെ ചൂടി.

"ഞായറാഴ്ചയായിട്ട് ഈ രഘുവേട്ടന്‍ എഴുന്നേറ്റിത് എവിടെപ്പോയതാ..." സ്വയം പറഞ്ഞുകൊണ്ട് അവള്‍ ചെന്ന് ചാരിയിരുന്ന വാതില്‍ തുറന്ന് പുറത്തേയ്ക്ക് വന്നു. ഇറയത്ത്‌ വരാന്തയില്‍ അമ്മയോടൊപ്പം അവന്‍ ഇരിക്കുന്നുണ്ടായിരുന്നു. അവള്‍ നേരെ അവര്‍ക്കരുകിലേയ്ക്ക് ചെന്നിരുന്നു. ദേവു ചെന്നതോടെ രഘുവും അമ്മയും മൗനമായി. അതുകൊണ്ട് തന്നെ അവള്‍ ചോദിച്ചു.

"എന്താ രഘുവേട്ടാ... എന്താ അമ്മെ..??? എന്തുണ്ടായി..? അവള്‍ ജിജ്ഞാസയോടെ ചോദിച്ചു.

"അവര് പോയി ദേവൂ.... നേരം പുലരുന്നതിന് മുന്നേ അവര് പോയി. ഞാനേറെ പറഞ്ഞു. പക്ഷെ കേട്ടില്ല. അവള്‍ക്കായിരുന്നു വാശി മുഴുവന്‍..." സേതുലക്ഷ്മിയമ്മ പറഞ്ഞു.

"സത്യദാസ് എന്ത് പറഞ്ഞു അമ്മെ...? ദേവു ചോദിച്ചു.

"അവനെന്ത് പറയാനാ... പറഞ്ഞതെല്ലാം അവളായിരുന്നു. ഇനി ഇവിടെ കാലുകുത്തണേല്‍ നീയിവിടെ ഉണ്ടാവാന്‍ പാടില്ലാന്നും അവള് പറഞ്ഞു. എനിക്ക് നിങ്ങള് രണ്ടാളും ഒരുപോലാണെന്ന് ഞാനും പറഞ്ഞു... എങ്കില്‍ അവളേം കെട്ടിപ്പിടിച്ചിവിടെ കിടന്നോളാന്‍ പറഞ്ഞിട്ടാ അവള് പോയെ..."

സേതുലക്ഷ്മിയമ്മ ഇത്രയും പറഞ്ഞതോടെ അവിടെ തീര്‍ത്തും മൗനം തളം കെട്ടി.

"എന്തുവന്നാലും നേരിടുക തന്നെ അല്ലാതെന്ത് ചെയ്യാന്‍.." സേതുലക്ഷ്മിയമ്മ ഒടുവില്‍ ഇത് കൂടി പറയുമ്പോഴേയ്ക്കും ദേവു ഒരു ദീര്‍ഘ നിശ്വാസത്തോടെ അവിടെ നിന്നു എഴുന്നേറ്റു. രഘുവിന് പല്ലുതേയ്ക്കാന്‍ ബ്രഷും എടുത്തു നല്‍കി, അവള്‍ കുളിയ്ക്കാന്‍ പോയി. കുളി കഴിഞ്ഞു തിരികെ വന്നു പതിവ് പോലെ അവള്‍ വീട്ടിലെ തിരക്കുകളില്‍ വ്യാപൃതയായി.
*************
ദിവസങ്ങള്‍ കടന്നു പോയി. രാജേശ്വരി ആ വീട് വിട്ടു പോയിട്ട് ആഴ്ച രണ്ടു കഴിഞ്ഞു. അവളുടെ ഒരു വിവരവും പിന്നീട് ഈ വീട്ടില്‍ അറിഞ്ഞിട്ടില്ല. എന്തു തന്നെയായാലും അവളെ കാണാത്തതില്‍..... മകളോടുള്ള വാത്സല്യത്താല്‍ സേതുലക്ഷ്മിയും കുറേശ്ശെ ഖിന്നയായി തുടങ്ങിയിരുന്നു. ഒടുവില്‍ ഒരു നാള്‍ അവര്‍ ദേവുവിനോട് പറഞ്ഞു. അമ്മയുടെ വാക്കുകള്‍ കേട്ടു ദേവു പറഞ്ഞു.

"അമ്മ പോണം... അമ്മയ്ക്ക് ഞാനും അവളും എന്നും തുല്യമായിരിക്കണം. ആരെയും വെറുപ്പിക്കണ്ട അമ്മേ... നാളെ ആരുണ്ടാകും അമ്മയ്ക്കൊരു കൂട്ടിന്..എന്നാര്‍ക്കും അറിയില്ല...?? അമ്മ പൊയ്ക്കോള്ളൂ സന്തോഷമായി പൊയ്ക്കൊള്ളൂ..."

അങ്ങിനെ സേതുലക്ഷ്മിയമ്മ രാജേശ്വരിയുടെ വീട്ടിലേയ്ക്ക് പുറപ്പെട്ടു. അവര്‍ ചെല്ലുമ്പോള്‍ സത്യദാസ് വീട്ടില്‍ ഉണ്ടായിരുന്നില്ല. രാജേശ്വരി സ്നേഹത്തോടെ അമ്മയെ അകത്തേയ്ക്ക് ക്ഷണിച്ചു. വീട്ടിലെ എല്ലാപേരുമായി കുശലം നടത്തി അവര്‍ രാജേശ്വരിയുടെ മുറിയിലേയ്ക്ക് ചെന്നു. അവിടെ കസേരയില്‍ ഇരിക്കുമ്പോള്‍ അവള്‍ ചായയുമായി വന്നു. അമ്മയുടെ കൈയില്‍ അത് കൊടുത്തിട്ട് അവള്‍ അരുകിലെ മേശമേല്‍ ചാരി നിന്നു. എന്നിട്ട് പറഞ്ഞു.

"അവിടെയുണ്ടായ സംഭവം ഇവിടാരും അറിഞ്ഞിട്ടില്ല്യ അമ്മെ..?? അറിഞ്ഞാല്‍... സത്യേട്ടനെ രഘുവേട്ടന്‍ ഉപദ്രവിച്ചൂന്ന് ഇവിടത്തെ ഏട്ടന്മാര്‍ അറിഞ്ഞാല്‍ പിന്നെ അവര് ചുമ്മാതിരിക്കുമോ...??? "

രാജേശ്വരിയുടെ വാക്കുകള്‍ കേട്ടു സേതുലക്ഷ്മിയമ്മ ഒന്ന് നെടുവീര്‍പ്പിട്ടു. അപ്പോള്‍ രാജേശ്വരി പറഞ്ഞു. അവളെക്കൊണ്ട് എന്‍റെ സത്യേട്ടന് നഷ്ടം മാത്രേ ഉണ്ടായിട്ടുള്ളൂ... അവള് പറഞ്ഞിട്ടാ സത്യേട്ടന്‍ രഘുവേട്ടന് വിസ കൊണ്ട് വന്നത്. അന്ന് അവിടെ വരുമ്പോള്‍ സത്യേട്ടന്‍ അതവിടെ കൊണ്ടുവന്നിരുന്നു. അതവളുടെ കൈയില്‍ തന്നെ കൊടുക്കണം എന്ന് സത്യേട്ടന് നിര്‍ബന്ധമായിരുന്നു. പാവം സത്യേട്ടന്‍ ആ സംഭവത്തിന്‌ ശേഷം ആകെ തളര്‍ന്നിരിക്കാ... പിന്നീട് ഇവിടെ കൊണ്ടുവന്ന് സത്യേട്ടന്‍ അത് എന്‍റെ കൈയില്‍ തിരികെ തന്നു. എന്നിട്ട് പറഞ്ഞു.

"രാജീ... എനിക്ക് ദേവ്വോട്ടത്തിയോട് ഒരു വിരോധവും ഇല്ല, അവരങ്ങിനെ തെറ്റിദ്ധരിച്ചത് അവരുടെ വിവരം. പിന്നെ നിനക്ക് ഇഷ്ടമുണ്ടേല്‍ നീ തന്നെ ഇനി അവര്‍ക്കത്‌ കൊടുത്തോള്ളൂ എന്ന്..!!! അന്നവളുടെ മുറിയില്‍ സത്യേട്ടന്‍ അതു കൊടുക്കാനാ ചെന്നത്.. അതിനവള്‍ ഇത്രേം പ്രശ്നം ഉണ്ടാക്കീല്ലോ അമ്മെ..??? ഇത്രേം നല്ലൊരു മനുഷ്യനോട് ഇനി ഞാനെന്തു പറയാനാ അമ്മെ..??? നിങ്ങള്‍ക്കെല്ലാര്‍ക്കും വേണ്ടീട്ട് ഞാനൊരുപാട് മാപ്പു പറഞ്ഞു ഏട്ടനോട്.. അല്ലാതെ ഞാനെന്തു ചെയ്യാന്‍... എന്‍റെ ജീവിതം ഞാന്‍ നോക്കണ്ടേ അമ്മെ.."

രാജേശ്വരിയുടെ വാക്കുകള്‍ക്കു മറുപടി പറയാന്‍ ഒന്നും സേതുലക്ഷ്മിയുടെ പക്കല്‍ ഉണ്ടായിരുന്നില്ല. എന്നിരുന്നാലും എപ്പോഴോ അവരുടെ ചിന്തകള്‍ ആ വഴിയ്ക്ക് തിരിഞ്ഞു. സേതുലക്ഷ്മി അതിങ്ങനെയാണ് ചിന്തിച്ചത്.... "ശരിയായിരിക്കാം.... ഒരുപക്ഷെ, ആ വിസ ദേവൂന്‍റെ കൈയില്‍ നേരിട്ട് കൊടുക്കാന്‍... അത് കിട്ടുമ്പോള്‍ ഉള്ള അവളുടെ സന്തോഷം കാണാനാണ് ഒരുപക്ഷെ ഇവള്‍ പറയുന്നത് പോലെ സത്യദാസ് ചെന്നതെങ്കിലോ...?? പിന്നെയും അവര്‍ ചിന്തിച്ചു. "അങ്ങിനെ പെട്ടെന്ന് ദേവു പൊട്ടിത്തെറിക്കില്ല. അതുമല്ല ചെറിയ കാര്യങ്ങള്‍ ഒക്കെ അവള്‍ സ്വയം സഹിക്കാറാ പതിവ്... പിന്നെങ്ങിനെ ഇത്... ദേവു പറയുമ്പോലെ സത്യന്‍ അവളെ കടന്നു പിടിച്ചിട്ടുണ്ടെങ്കില്‍ അവളിങ്ങനെയോ അതിനപ്പുറമോ പ്രവര്‍ത്തിക്കും അതുറപ്പാ..." ചിന്തകൊണ്ട് അവരാകെ കുഴഞ്ഞു.

സേതുലക്ഷ്മിയമ്മ അവിടുന്ന് യാത്ര പറഞ്ഞിറങ്ങുന്നതിന് മുന്നേ സത്യദാസ് അവിടെ എത്തിയിരുന്നു. അമ്മയോട് അവന്‍ വല്ലാതെ സ്നേഹം പ്രകടിപ്പിച്ചിരുന്നു. ഒരിക്കലും താന്‍ തെറ്റുകാരന്‍ എന്ന് അമ്മയ്ക്ക് തോന്നരുത്. അവന്‍റെ സ്നേഹപ്രകടനങ്ങള്‍ക്ക് മുന്നില്‍ പലപ്പോഴും സേതുലക്ഷ്മിയമ്മ അറിഞ്ഞോ അറിയാതെയെ ദേവുവിനെ സംശയിച്ചുപോയി. ഒടുവില്‍ അവരോടു യാത്ര പറഞ്ഞു സേതുലക്ഷ്മിയമ്മ പുറത്തേയ്ക്കിറങ്ങുമ്പോള്‍ ഇരുവരും പിന്നാലെ കൂടി. പുറത്തെ റോഡു വരെ അവര്‍ അമ്മയോടൊപ്പം നടന്നു. നടത്തത്തിനിടയില്‍ സത്യദാസ് അമ്മയോട് പറഞ്ഞു.

"വിഷമം ഉണ്ടമ്മേ... എനിക്കൊരുപാട് വിഷമം ഉണ്ട്. എന്‍റെ അമ്മയെ ഒന്ന് കാണാന്‍ വന്നിട്ട് ഒടുവില്‍ അവിടന്ന് ഇങ്ങനെ ഇറങ്ങേണ്ടി വന്നതില്‍... !!! പറഞ്ഞിട്ട് അവന്‍ അരുകിലേയ്ക്ക് ചേര്‍ന്ന് സേതുലക്ഷ്മിയമ്മയുടെ തോളില്‍ കൈയിട്ടു. ബസ് കാത്ത് റോഡിനരുകില്‍ നില്‍ക്കുമ്പോള്‍ പെട്ടെന്ന് ഓര്‍ത്തപോലെ അവന്‍ രാജേശ്വരിയോട് പറഞ്ഞു.

"ടീ... ഇപ്പോഴോ ഞാനത് ഓര്‍ത്തത്‌... രഘുവേട്ടന് കൊണ്ടുവന്ന ആ വിസ നീയിങ്ങെടുത്തുകൊണ്ട് വാ... അതിനി ഇവിടെ വച്ചിട്ട് ഞാന്‍ എന്ത് ചെയ്യാനാ.. അവരെന്നോട് എന്ത് കാട്ടിയാലും എന്‍റെ അമ്മയെ ഓര്‍ത്തു എല്ലാം ക്ഷമിക്കാനെ എനിക്ക് കഴിയൂ.."

സത്യദാസിന്‍റെ വാക്ക് കേട്ട് രാജേശ്വരി ഓടിച്ചെന്നു അതെടുത്ത് കൊണ്ട് വന്നു അമ്മയുടെ കൈയില്‍ കൊടുത്തു. അത് വാങ്ങുമ്പോഴും, ബസില്‍ ഇരിക്കുമ്പോഴും, ബസില്‍ നിന്നിറങ്ങി സ്വന്തം വീട്ടിലേയ്ക്ക് നടക്കുമ്പോഴും സേതുലക്ഷ്മിയമ്മയുടെ മനസ്സില്‍ ഒന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ... സത്യദാസിന്‍റെ സ്നേഹം. പിന്നെ അവന്‍റെ ഉദ്ദേശ്യം ദേവു തെറ്റിദ്ധരിച്ചതില്‍ ഉണ്ടായ വിഷമം. അത് മൂലം സത്യദാസിനും രാജേശ്വരിയ്ക്കും ഉണ്ടായ അപമാനം... അതിലുപരി താന്‍ പോലും ഒരു നിമിഷം അറിയാതെ അവരോട് എന്തൊക്കെയോ തെറ്റ് ചെയ്തുവെന്ന വിഷമം അവരെ വല്ലാതെ അലട്ടി. അതെ സമയം അമ്മയെ ബസ് കയറ്റി വിട്ട്, രാജേശ്വരിയുടെ തോളില്‍ കൈയിട്ടു വീട്ടിലേയ്ക്ക് നടന്നു കയറിയ സത്യദാസിന്‍റെ മനസ്സില്‍ എല്ലാം നേടിയെടുത്ത ഒരു യോദ്ധാവിന്‍റെ ഗമയായിരുന്നു. അവന്‍റെ ഉള്ളു സന്തോഷം കൊണ്ട് തുള്ളിച്ചാടി. എന്നിട്ടും രാജേശ്വരിയുടെ കണ്ണുകളിലേയ്ക്ക് നോക്കുമ്പോള്‍ അവള്‍ക്കു കാണാനായി മാത്രം ഓരോ തുള്ളി കണ്ണുനീര്‍ അവന്‍ ഇരുകണ്ണുകളിലും സൂക്ഷിച്ചിരുന്നു.
***********
തളര്‍ന്ന കണ്ണുകളോടെ വീടിന്‍റെ പടി കടന്നെത്തിയ അമ്മയെക്കണ്ട് ദേവു അവര്‍ക്കരുകിലേയ്ക്ക് ഓടിച്ചെന്നു. അവളെ ഒന്ന് നോക്കാതെ ഉമ്മറത്തെ കസേരയില്‍ അവരിരുന്നു. അമ്മയുടെ തളര്‍ച്ച കണ്ട ദേവു അടുക്കളയിലേയ്ക്ക് ഓടി ഒരു കപ്പ് വെള്ളവുമായി എത്തി അവരുടെ നേരെ നീട്ടിക്കൊണ്ട് പറഞ്ഞു.

"ഇതങ്ങട് കുടിക്കമ്മേ... ആ ക്ഷീണം മാറട്ടെ..!!!

സേതുലക്ഷ്മിയമ്മ അത് കൈകൊണ്ടു വാങ്ങാതെ അവളോടത് ഉമ്മറത്തെ അരച്ചുമരില്‍ വയ്ക്കാന്‍ പറഞ്ഞു. അവള്‍ ഒന്നറച്ചുവെങ്കിലും അതവിടെ വച്ചു. അപ്പോഴേയ്ക്കും കൈയില്‍ പേപ്പര്‍ കൊണ്ട് പൊതിഞ്ഞുവച്ചിരുന്ന വിസ അവര്‍ അവള്‍ക്ക് നേരെ നീട്ടി. ദേവുവിന്‍റെ കണ്ണുകള്‍ വല്ലാതെ കുറുകി. അത് വാങ്ങാതെ തന്നെ അവള്‍ ചോദിച്ചു.

"എന്താ അമ്മെ ഇത്...???

"ആദ്യം നീയിതു വാങ്ങി നോക്ക്... പിന്നീടാകാം മറ്റു സംസാരം." സേതുലക്ഷ്മി പറഞ്ഞു.

ദേവു അമ്മയുടെ കൈയില്‍ നിന്നത് വാങ്ങി നോക്കി. അതിലെ വടിവൊത്ത അറബ് അക്ഷരങ്ങള്‍ കണ്ട അവള്‍ക്കു ഉടനെ ഇത് രഘുവേട്ടനായി സത്യദാസ് കൊണ്ട് വന്ന വിസ തന്നെയാണ് എന്ന് മനസ്സിലായി. അവളുടെ നെഞ്ച് ഒന്ന് വിറച്ചു. എന്ത് ചെയ്യണം... എന്ത് പറയണം എന്നറിയാതെ അവളൊരു നിമിഷം പകച്ചു നിന്നു... അപ്പോഴും ജോലി കഴിഞ്ഞു രഘു വീട്ടില്‍ തിരിച്ചെത്തിയിരുന്നില്ല.

(തുടരും)
ശ്രീ വര്‍ക്കല
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ