2014 ജൂൺ 18, ബുധനാഴ്‌ച


ദേവദാരുവിന്നരികത്ത്‌.....21

അത്യാഹിത വിഭാഗത്തിലെ വാതില്‍ തുറന്ന് വെള്ളവസ്ത്രങ്ങള്‍ ധരിച്ച് ഒരാള്‍ പുറത്തേയ്ക്ക് വന്നു. കാബിനിനുള്ളില്‍ ഇരുന്ന സ്ത്രീയോട് അയാള്‍ എന്തോ പറഞ്ഞു. അവര്‍ മുന്നിലെ സീറ്റില്‍ തലചായ്ച് മയക്കം തുടങ്ങിയിരുന്ന ബഷീറിന് നേരെ വിരല്‍ ചൂണ്ടി. ബഷീറിനരുകില്‍ വന്ന അയാള്‍ അവന്‍റെ തോളില്‍ കൈവച്ചു. കണ്ണുകള്‍ തുറന്ന ബഷീര്‍ പെട്ടെന്ന് ചാടിയെഴുന്നേറ്റു. അതോടെ ബഷീറിനെ നോക്കി അയാള്‍ ചോദിച്ചു.

"ആരാ... രഘുവിന്‍റെ കൂടെവന്ന ആളല്ലേ..?? "

ബഷീര്‍ "അതെ" എന്ന് മറുപടി പറഞ്ഞിട്ട് ചോദിച്ചു.

"എന്താ സര്‍ രഘൂന് ഇപ്പോള്‍ എങ്ങിനെയുണ്ട്...???

അയാള്‍ ബഷീറിന്‍റെ മറുപടി കേട്ടുകൊണ്ട് അവനോടായി പറഞ്ഞു. "വരൂ എന്റെയൊപ്പം വരൂ... ഡോക്ടര്‍ക്ക് നിങ്ങളെ ഒന്ന് കാണണം എന്ന്." അനുസരണയോടെ ബഷീര്‍ അയാള്‍ക്കൊപ്പം നടന്നു. ചില്ലുവാതിലുകള്‍ പലതും അവര്‍ക്ക് മുന്നില്‍ തുറന്നടഞ്ഞു. ഒടുവില്‍ അയാള്‍ ബഷീറിനെയും കൂട്ടി ഡോക്ടറുടെ കാബിനുള്ളില്‍ ചെന്നു. ബഷീറിനോട്‌ ഡോക്ടര്‍ ഇരിക്കാന്‍ പറഞ്ഞു. ഡോക്ടര്‍ മലയാളി എന്നറിഞ്ഞപ്പോള്‍ അവനു വല്ലാതെ ആശ്വാസം തോന്നി. ഡോക്ടറിനു മുന്നിലെ കസേരയില്‍ ഇരുന്ന അവനു നേരെ ഡോക്ടര്‍ ആദ്യമായി ഒരു ചോദ്യം എറിഞ്ഞു.

"രഘുവിന്‍റെ ആരാണ് നിങ്ങള്‍...??

"ഞാന്‍... രഘുവിന്‍റെ ഏറ്റവും അടുത്ത കൂട്ടുകാരന്‍ ആണ്. അതിലുപരി ഞങ്ങള്‍ ഒരേ നാട്ടുകാരാണ്. അവനെ സൗദിയിലേയ്ക്ക് കൊണ്ടുവന്നതും ഞാനാണ്." അവന്‍ പറഞ്ഞു.

"ഓക്കേ,... വളരെ നല്ലത്.. ഈ രഘുവിന് കുടുംബം...????

"ഉണ്ട്... സര്‍ ഉണ്ട്... ഭാര്യയും ഒരു കുഞ്ഞും..." അവന്‍ പറഞ്ഞു.

"ഇവിടെ രഘുവിന്‍റെ സ്വന്തം എന്ന് പറയാന്‍ ആരെങ്കിലും ഉണ്ടോ...?? ഡോക്ടറിന്‍റെ ചോദ്യം കേട്ടു ബഷീറിന് ആകെ സംശയമായി... അതുകൊണ്ട് തന്നെ മറച്ചുവയ്ക്കാതെ അവന്‍ ചോദിച്ചു.

"സര്‍... രഘൂന്... രഘൂനെന്തങ്കിലും കൂടുതല്‍ വയ്യായ്ക....???? എനിക്കവനെ ഒന്ന് കാണാന്‍ കഴിയുമോ???

"അതിനെന്താ കാണാല്ലോ...!!! ഡോക്ടര്‍ മറുപടി പറഞ്ഞപ്പോള്‍ അവനു സമാധാനമായി. ഡോക്ടര്‍ ഇരിപ്പിടത്തില്‍ നിന്നും മെല്ലെ എഴുന്നേറ്റു. ബഷീറിനെയും കൂട്ടി അയാള്‍ ചില വാതിലുകള്‍ കടന്നു ചെന്നു. ഡോക്ടര്‍ ചൂണ്ടിക്കാട്ടിയ ഇടത്തേയ്ക്ക് ബഷീര്‍ നോക്കി. ചുറ്റും തീര്‍ത്ത കണ്ണാടിച്ചില്ലുകള്‍ക്കിടയിലെ കിടക്കയില്‍ രഘു ശാന്തമായി ഉറങ്ങുകയാണ്. അവന്‍റെ മനസ്സിന് വല്ലാത്ത സമാധാനം തോന്നി. അവന്‍ ഡോക്ടറുടെ മുഖത്തേയ്ക്കു നോക്കി. ഡോക്ടര്‍ അവനെയും കൂട്ടി തിരികെ കാബിനിലേയ്ക്ക് തന്നെ പോയി. ബഷീറിനോട്‌ ഇരിക്കാന്‍ പറഞ്ഞിട്ട് ഡോക്ടര്‍ അവനരുകിലേയ്ക്ക് വന്നു. എന്നിട്ടവന്‍റെ തോളില്‍ കൈവച്ച് ശാന്തമായി പറഞ്ഞു.

"രഘുവിന്‍റെ വീട്ടുകാരെ ഒന്ന് ബന്ധപ്പെടണം. ഉടനെ വേണം. അവരില്‍ നിന്നും ചില കാര്യങ്ങള്‍ ചോദിച്ചറിയാന്‍ ഉണ്ട്... കഴിയുമോ നിങ്ങള്‍ക്ക്..?? ബഷീര്‍ ഒന്ന് ചിന്തിച്ചു. എന്നിട്ടവന്‍ ഡോക്ടറോട് പറഞ്ഞു.

"കുറച്ചുസമയം... കുറച്ചുസമയം എനിയ്ക്ക് തരൂ ഡോക്ടര്‍.. ഞാനൊന്നു ശ്രമിക്കട്ടെ...!!! ഡോക്ടറിനോട്‌ പറഞ്ഞു അവന്‍ പുറത്തിറങ്ങി. കൈയിലിരുന്ന പേര്‍സില്‍ തപ്പി. പതിനഞ്ച് റിയാലിന് അപ്പുറം ഉണ്ടാവില്ല എന്നവന് അറിയാമായിരുന്നിട്ടും പര്‍സില്‍ അറകളില്‍ എല്ലാം തിരഞ്ഞവന്‍. റോഡ്‌ മുറിച്ചുകടന്ന് പബ്ലിക്‌ ടെലിഫോണ്‍ ബൂത്തില്‍ ചെന്ന് അവന്‍ നാട്ടിലേയ്ക്ക് വിളിച്ചു. ഫോണെടുത്ത അങ്ങേതലയ്ക്കലെ സ്വരം കേട്ടവന്‍ ഉച്ചത്തില്‍ പറഞ്ഞു...

"ഉമ്മ ഇത് ഞാനാണ്.. കായിക്കരയിലെ ബഷീറാണ്. ഇങ്ങ് സൗദിന്ന്.. സീനാത്തയെ ഒന്ന് വിളിക്കാന്‍ കഴിയോ...??? അത്യാവശ്യാ ഉമ്മാ....

(എല്ലാ വീട്ടിലും ഫോണില്ലാത്ത അക്കാലം. മൊബൈല്‍ ഫോണ്‍ തന്നെ ചുരുക്കം ചില പണക്കാര്‍ക്ക് മാത്രം ഉള്ള കാലം. ഉള്ളതാകട്ടെ പേജര്‍ പോലുള്ള സംവിധാനങ്ങള്‍ മാത്രം. ഫോണ്‍ ഉള്ള വീട്ടില്‍ വിളിച്ചിട്ട് അവര് വരുന്നത് വരെ കാത്തിരുന്നു വീണ്ടും വിളിക്കേണ്ടുന്ന കാലം) ബഷീര്‍ വിളിച്ചിട്ട് ബൂത്തിനുള്ളില്‍ കാത്തിരുന്നു. ബൂത്ത് നടത്തുന്ന അറബിചെക്കന്‍ ബഷീറിനെത്തന്നെ നോക്കിയിരിക്കുകയാണ്. ഫോണ്‍ ചെയ്ത പൈസ കൊടുക്കാതെ ഓടിപ്പോവുമോ എന്ന് നോക്കുകയാണ് അവന്‍. അത് മനസ്സിലാക്കിയ ബഷീര്‍ അവനോടു പറഞ്ഞു.

"ഇബ്ക താനീ വാഹത് മറ.. സദീഖ്.. അന മാഫീ റോ സദീഖ്...." (ഒരിക്കല്‍ കൂടി വിളിക്കണം സുഹൃത്തേ... ഞാനെങ്ങും പോകില്ല കൂട്ടുകാരാ)

അറബിപ്പയ്യന്‍ അവനെ നോക്കി ചിരിച്ചു. ബഷീര്‍ വീണ്ടും ഫോണിനടുത്തുചെന്ന് വീണ്ടും വിളിച്ചു. മറുതലയ്ക്കല്‍ സീനാത്തയുടെ സ്വരം കേട്ട് അവനുല്‍സാഹത്തോടെ ചോദിച്ചു.

"സീനാത്ത ങ്ങള് വേഗം നമ്മുടെ രഘൂന്‍റെ കുടീല് പോണം. അവന്‍റെ അമ്മയെക്കാണണം. രഘൂന് ഇവിടത്തെ ചൂടടിച്ചിട്ടു വയ്യാണ്ടായി. അവരെ എനിക്ക് ഫോണില് വേണം.... അതെ ഇത്താ... ഈ രാത്രി തന്നെ വേണം. ഞാന്‍ ഇവിടെ ഇരിക്കാം. അരമണിക്കൂര്‍ കഴിഞ്ഞു ഞാന്‍ വിളിക്കാംത്താ....."

കാബിനില്‍ നിന്നും ഇറങ്ങി അവന്‍ പുറത്തു കസേരയില്‍ ഇരുന്നു. അറബിപ്പയ്യന്‍ വീണ്ടും അവനെ നോക്കി. ബഷീര്‍ നോക്കുമ്പോള്‍ അവന്‍ ബഷീറിനോട്‌ പറഞ്ഞു.. "ദൂസര തൈം സദീഖ്..."

ബഷീര്‍ ചിരിച്ചുകൊണ്ട് തലകുലുക്കി. ഒടുവില്‍ അരമണിക്കൂര്‍ കഴിഞ്ഞു ബഷീര്‍ വീണ്ടും വിളിച്ചു. മറുതലയ്ക്കല്‍ സീനാത്ത ഫോണ്‍ എടുത്ത് രഘുവിന്‍റെ അമ്മയുടെ കൈയിലേയ്ക്ക് കൊടുത്തു. ബഷീര്‍ വിജയമ്മയോട് പറഞ്ഞു. "അമ്മാ രഘൂന് ഇവിടുത്തെ ചൂടടിച്ചു തലചുറ്റി. ഡോക്ടര്‍ക്ക്‌ അമ്മയോട് എന്തോ പറയണം എന്ന്. അമ്മ ഇവിടെ തന്നെ ഉണ്ടാവണം. ഞാന്‍ ആശുപത്രിയില്‍ പോയി ഡോക്ടറെക്കൊണ്ട് ഈ നമ്പറില്‍ വിളിപ്പിക്കാം..." പറഞ്ഞുകൊണ്ട് അവന്‍ ആശുപത്രിയിലേയ്ക്ക് ഓടി. ഡോക്ടറുടെ കൈയില്‍ നമ്പര്‍ കൊടുത്തു. ഡോക്ടര്‍ തന്‍റെ മൊബൈല്‍ഫോണ്‍ എടുത്തു ബഷീര്‍ കൊടുത്ത നമ്പര്‍ ഡയല്‍ ചെയ്തു. മറുതലയ്ക്കല്‍ കേട്ട സ്വരത്തോടു ഡോക്ടര്‍ ചോദിച്ചു.

"രഘുവിന്‍റെ ആരാണ്..??? അമ്മയാണോ???

വിജയമ്മ "അതെ" എന്ന് പറഞ്ഞു.

പിന്നീട് ഡോക്ടര്‍ ഫോണിലൂടെ ചോദിച്ച അടുത്ത ചോദ്യം ബഷീറിന്‍റെ ഹൃദയം തകര്‍ത്തു. അവന്‍ അടുത്തുകണ്ട കസേരയില്‍ ഇരുന്നുപോയി. അപ്പോഴും ഫോണിലൂടെ ഡോക്ടര്‍ പറയുന്നുണ്ടായിരുന്നു. "ഇല്ല അതറിയണം. നേരം പുലരും മുന്നേ എനിക്കറിയണം...."

അങ്ങേ തലയ്ക്കല്‍ ഫോണ്‍ വച്ചിട്ട് വിജയമ്മ പുറത്തേയ്ക്കോടി. പുറകെയോടിചോദിച്ച സീനാത്തയെ നോക്കുകപോലും ചെയ്യാതെ അവര്‍ സ്വന്തം വീട്ടിലേയ്ക്കോടി. വീട്ടിലെത്തിയ വിജയമ്മ രഘുവിന്‍റെ ഏട്ടന്‍ രവി ഉറങ്ങിയിരുന്ന മുറിയുടെ കതകില്‍ മുട്ടി. രവി വന്നു കതകു തുറന്നു. അവര്‍ കിതപ്പോടെ പറഞ്ഞു.

"എടാ മോനെ എനിക്കൊരു വണ്ടി വേണം. എന്‍റെ ദേവുമോളെ കാണണം എനിക്കീ രാത്രീല്."

"അമ്മയ്ക്കെന്താ വട്ടായോ ഈ രാത്രീല്.... ഈ പാതിരാവില്‍ ഞാന്‍ എവിടെ പോകാനാ വണ്ടി വിളിക്കാന്‍... നാളെ നേരം വെളുക്കട്ടെ എന്തായാലും..." ഉറക്കച്ചടവോടെ അവന്‍ കോട്ടുവാ ഇട്ടുകൊണ്ട്‌ പറഞ്ഞു.

"എടാ മോനെ അങ്ങിനെയല്ല...എനിക്കവിടെ പോണം. എന്‍റെ ദേവൂനെ ഒന്ന് കാണണം. രഘൂന് അവിടെ സുഖമില്ല. ചില കാര്യങ്ങള്‍ അവളോട്‌ ചോദിക്കാന്‍...."

അമ്മ പറയുന്നതൊന്നും കേള്‍ക്കാന്‍ കൂട്ടാക്കാതെ രവി അകത്തേയ്ക്ക് കയറി. എന്നിട്ടവന്‍ വാതിലിന്‍റെ മറവില്‍ നിന്നുകൊണ്ട് പറഞ്ഞു. "അനുഭവിക്കട്ടെ... കൈനിറയെ വാരാം എന്ന് പറഞ്ഞു പോയതല്ലേ..? അനുഭവിക്കട്ടെ.." ഇങ്ങനെ പറഞ്ഞുകൊണ്ട് പുശ്ചത്തോടെ അവന്‍ വാതിലടച്ചു.

വിജയമ്മ സങ്കടത്തോടെ തിരിഞ്ഞ് ഇറയത്തെ അയയില്‍ കിടന്ന പുതിയ തോര്‍ത്ത്‌ ഒരെണ്ണം എടുത്ത് തോളത്തേയ്ക്ക് ഇട്ടു. മുറ്റത്തേയ്ക്ക് ഇറങ്ങിയോടിയ അവര്‍ പെട്ടെന്ന് നിരത്തിലേയ്ക്ക് എത്തി. ഇരുള് ചുറ്റും നിന്നും അലറിവിളിച്ചു. ഓടുന്നതിനിടയില്‍ കവിളുകളില്‍ ഒലിച്ചിറങ്ങിയ കണ്ണീരു തുടച്ചുകൊണ്ടവര്‍ അറിയാവുന്ന ഈശ്വരന്‍മാരെ മുഴുവന്‍ വിളിച്ചു.

"ഞാന്‍ നിത്യോം വിളക്ക് വയ്ക്കണ എന്‍റെ ഭഗവാന്മാരെ...എന്‍റെ പുള്ളയ്ക്കൊരാപത്തും വരുത്തരുതേ...!!!

അവരുടെ വിളികേട്ടപോലെ എതിര്‍ദിശയില്‍ നിന്നൊരു ചാവാലിപ്പട്ടി ആകാശത്തേയ്ക്ക് നോക്കി നീട്ടിമോങ്ങി. അപ്പോള്‍ ഇരുളിലൂടെ പാഞ്ഞുവന്ന ഒരു ഓട്ടോ വിജയമ്മ കൈകാട്ടി നിര്‍ത്തി. അതിലെ സീറ്റിലേയ്ക്ക് കയറിയിരുന്നു അവരൊന്ന് നെടുവീര്‍പ്പിട്ടു. സേതുലക്ഷ്മിയമ്മയുടെ വീട്ടിനു മുന്നിലിറങ്ങി ഓട്ടോയ്ക്ക് പണം കൊടുത്ത് വിജയമ്മ ദേവുവിന്‍റെ കുടിലിലേയ്ക്ക്‌ ഓടി.

കതകിലെ തുടരെയുള്ള തട്ടും .. മോളെ ദേവൂന്നുള്ള വിളിയും കേട്ട് ദേവു കണ്ണുകള്‍ തുറന്നു. കിടക്കയില്‍ നിന്നു ചാടിയെഴുന്നേറ്റ അവള്‍ വാതിലിനരുകില്‍ വന്നൊന്ന് നിന്നു. വീണ്ടും വിളികേട്ട അവള്‍ വിളിക്കുന്നത് അമ്മയാണെന്ന് തിരിച്ചറിഞ്ഞ് പെട്ടെന്ന് വാതില്‍ തുറന്നു. മുന്നില്‍ നിന്നു കിതയ്ക്കുന്ന അമ്മയോട് അവള്‍ ചോദിച്ചു.

"എന്താ അമ്മെ... ഈ രാത്രീല്... എന്താണ് കാര്യം...????"

(തുടരും)
ശ്രീ വര്‍ക്കല
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ