2014 ജൂൺ 27, വെള്ളിയാഴ്‌ച

ദേവദാരുവിന്നരികത്ത്‌.....25

ഭയാനകമായ ആ രാവില്‍, അടര്‍ന്നുവീണ നിശ്വാസങ്ങള്‍ മണ്ണിലലിഞ്ഞു ചേര്‍ന്നു.... തെങ്ങിന്‍ തലപ്പില്‍ നിന്നും അരിഞ്ഞുവീഴ്ത്തിയ ഓലകള്‍ വരിവരിയായി നിശബ്ദം നിലത്തേയ്ക്ക് പറന്നിറങ്ങി. ചെവിയോര്‍ത്താല്‍ മണ്ണിന്‍റെ നെഞ്ചിന്‍ കൂട് തകര്‍ത്ത കൈക്കോട്ടിന്‍റെ ശബ്ദം കേള്‍ക്കാം... മുറിയുടെ മൂലയില്‍, സംഭവിച്ചത് ഇപ്പോഴും വിശ്വസിക്കാതെ ദേവു തളര്‍ന്നുകിടപ്പാണ്. അവളുടെ അരുകിലിരിക്കുന്ന കണ്ണുകളില്‍ ഈറനണിയാത്ത ഒന്ന് പോലും ഉണ്ടായിരുന്നില്ല.......

മുറ്റത്തെ മണ്‍തിട്ടയില്‍ സലിം തളര്‍ന്നിരുന്നു. രഘുവിനെ കൊണ്ടുവരാനായി ഒരുകൂട്ടം വിമാനത്താവളത്തിലേയ്ക്ക് പോകാന്‍ തയ്യാറായിക്കഴിഞ്ഞിരുന്നു. ചന്ദനത്തിരികളും തീപ്പെട്ടിയും ആരോ ഒരു വെള്ളിപ്പാത്രത്തില്‍ ഇട്ട് മുറ്റത്തേയ്ക്ക് വച്ചു. മുറ്റത്ത്‌ നിറഞ്ഞു നിന്ന പുരുഷപ്രജകള്‍ അന്യോന്യം കഥകള്‍ മെനഞ്ഞു.

"അവന്‍ വിഷം കഴിച്ചതാ..."

"ഈ അടുത്തകാലത്തായി കുടുംബവുമായി അത്ര നല്ല സ്വരച്ചേര്‍ച്ചയില്‍ ആയിരുന്നില്ല... ന്നാണ് കേട്ടത്..!!!"

"ഇല്ലന്നേ... ആത്മഹത്യ ചെയ്തതാ... ഈ പെണ്ണും ആ അനിയത്തിപെണ്ണിന്‍റെ കെട്ടിയോനുമായി ചില ഒളിച്ചുകളികള്‍ നടന്നൂത്രേ..."

"അല്ലെങ്കിലും ഇവറ്റകളൊക്കെ ഇങ്ങനെ തന്നാ... കെട്ടിയോന്‍ അടുത്തില്ലാത്തതല്ലേ..???"

അവരുടെ കഥകള്‍ ഇങ്ങനെ പൊയ്ക്കൊണ്ടിരുന്നു... രാവിനു നല്ല തണുപ്പ് വച്ചു. അടര്‍ന്നുവീണ ഇലകളില്‍ നനവ്‌ പടര്‍ന്നിരുന്നു. സേതുലക്ഷ്മിയമ്മയുടെ വീട്ടുവളപ്പിലെ കോഴിക്കൂട്ടില്‍ നിന്നും പൂവന്‍കോഴി നീട്ടിക്കൂകി. സലിം കൈത്തണ്ടയിലെ വാച്ചിലേയ്ക്ക് നോക്കി. അടുക്കളയിലും തൊടിയിലും നിന്ന സ്ത്രീപ്രജകള്‍ കൈപ്പത്തി താങ്ങാക്കി നിര്‍ത്തി മുഖം കനപ്പിച്ചു നിന്നു. രാവ് പുലരിയുടെ വെള്ളിവെളിച്ചത്തിലേയ്ക്ക് യാത്ര തുടങ്ങുകയായി. രഘുവിന്‍റെ കൂട്ടുകാര്‍ കാറിനടുത്തേയ്ക്ക് നീങ്ങി. ഇരുളില്‍ അതിന്റെ വാതിലുകള്‍ തുറന്നടഞ്ഞു. അത് മെല്ലെ അകലേയ്ക്ക് യാത്രയായി...

അമര്‍ വിശന്നു കരഞ്ഞു. സേതുലക്ഷ്മിയമ്മ അവനെ തന്നിലേയ്ക്ക് ചേര്‍ത്തണച്ചു. കൂടിനിന്ന സ്ത്രീകളില്‍ ആരോ ഒരാള്‍ അവന് എവിടെനിന്നോ കാച്ചിയ പാല്‍ കൊണ്ടുവന്ന് കൊടുത്തു. അവനത് കുടിക്കാന്‍ കൂട്ടാക്കിയില്ല. ഒടുവില്‍ തളര്‍ന്നുകിടക്കുന്ന ദേവുവിനരുകിലേയ്ക്ക് ശ്രീദേവി ഏട്ടത്തി അമറിനെ കൊണ്ട് കിടത്തി. അവന്‍, മുഖം കണ്ണുനീര്‍ വീണു നനഞ്ഞ അമ്മയുടെ മാറിടങ്ങളില്‍ ചേര്‍ത്ത് നിശ്ചലം കിടന്നു. രഘുവിനെ കൊണ്ടുവരാന്‍ പോയവര്‍ പോയിട്ട് മണിക്കൂറുകള്‍ കഴിഞ്ഞു. ഏവരുടെയും മുഖത്തെ ആകാംക്ഷ, തളര്‍ന്ന മുഖങ്ങള്‍ ഒക്കെയും അകലെ ആ മുറ്റത്ത് വന്നു ചേരാനിരിക്കുന്ന വണ്ടിയില്‍ ആയിരുന്നു. അവരുടെ ആകാംക്ഷ നീളവേ അര്‍ക്കന്‍ കിഴക്കുദിച്ചു. ഭൂമിയില്‍ പരന്നുതുടങ്ങിയ പ്രകാശം വല്ലാത്ത നോവോടെയായിരുന്നു അന്ന് ദേവുവിന്‍റെ മുറ്റത്ത് മുഖം കാണിച്ചത്... രാത്രി മുഴുവന്‍ ദേവദാരുവിന്‍റെ ശിഖരങ്ങളില്‍ തമ്മില്‍ ചേര്‍ന്നിരുന്നുറങ്ങിയിരുന്ന വാഴപ്പൂങ്കിളികള്‍ ഓരോന്നായി വാലാട്ടി ചിലച്ചു പറന്നുതുടങ്ങി.

സലിമിന്‍റെ അരുകിലെത്തി രണ്ടുപേര്‍ വിയര്‍പ്പോടെ നിന്നു. വിയര്‍പ്പിന്‍റെ ഗന്ധം തിരിച്ചറിഞ്ഞ അയാള്‍ അവരെ നോക്കി. അവര്‍ ഭവ്യതയോടെ പറഞ്ഞു.

"കുഴി തീര്‍ന്നു...."

സലിം അവരെ നോക്കി മൂളി. മുറ്റത്ത് കതിരോലകള്‍ കൊണ്ടൊരു പന്തല്‍ ഉയര്‍ന്നുകഴിഞ്ഞിരുന്നു. വാത്തിയും മണ്ണാനും പൂവൊരുക്കി കാത്തുനിന്നു. വാത്തിയുടെ നിര്‍ദേശപ്രകാരം രണ്ടുപേര്‍ ദേവുവിന്‍റെ കുടിലിനകത്തേയ്ക്ക് കയറി. അവര്‍ കിടക്കയില്‍ ഇരുന്ന സ്ത്രീകളെ എഴുന്നേല്‍പ്പിച്ചു. കിടക്ക പുറത്തേയ്ക്കവര്‍ താങ്ങിയെടുക്കുമ്പോള്‍ ദേവു ഒന്നെഴുന്നെല്‍ക്കാന്‍ ശ്രമിച്ചിരുന്നു. അരുകില്‍ ഇരുന്നവര്‍ അവളെ സാന്ത്വനപ്പെടുത്തി.

"കിടന്നോ ദേവൂ... വന്നിട്ടില്ല... കൊണ്ട് വന്നിട്ടില്ല.."

"ന്‍റെ... രഘുവേട്ടാ... ന്‍റെ എല്ലാമായ രഘുവേട്ടാ.... ദേവൂനിനി ആരുണ്ട്‌ രഘുവേട്ടാ... എന്നെ തനിച്ചാക്കീട്ട് എങ്ങനെ പോവാന്‍ തോന്നി രഘുവേട്ടാ...." അവളങ്ങിനെ നിലവിളിച്ചുകൊണ്ടെയിരുന്നു..... കുലുങ്ങികുലുങ്ങിക്കരഞ്ഞുകൊണ്ടിരുന്ന അവളുടെ ദേഹത്തിന് ചുറ്റും നിരവധി കൈകള്‍ അവളെ ചേര്‍ത്ത് പിടിച്ചിരുന്നു. പുറത്ത് പന്തലില്‍ കട്ടിലിട്ട് അലക്കിയ മുണ്ട് വിരിച്ച് ഒരു കൂട്ടം രഘുവിന്‍റെ വരവും കാത്തിരുന്നു. കുറച്ച് സ്ത്രീകള്‍ വീടിന് പുറകില്‍ വലിയ കലത്തിലൊന്നില്‍ കഞ്ഞി വയ്ക്കാന്‍ തുടങ്ങിയിരുന്നു... (മരണമറിഞ്ഞ് എത്തി അടക്കം കഴിഞ്ഞ് പോകുന്നവര്‍ക്ക് ഒരുനേരം ആഹാരം കൊടുക്കുന്നതിനുവേണ്ടി)....

ആകാംക്ഷയോടെ നിന്നിരുന്ന കണ്ണുകളുടെ തിളക്കം കൂട്ടി സേതുലക്ഷ്മിയുടെ വീടിന് മുന്നില്‍ വിമാനത്താവളത്തിലേയ്ക്ക് പോയ കാര്‍ വന്നു നിന്നു. തിരക്കിട്ട് വാതില്‍ തുറന്നു പുറത്തിറങ്ങിയ ചിലര്‍ പിന്നില്‍ നിന്നും വന്ന ആംബുലന്‍സിന് വീട്ടുവളപ്പിലേയ്ക്ക് കയറാന്‍ വേണ്ടി വഴിയൊരുക്കി. സേതുലക്ഷ്മിയുടെ വീട് മുതല്‍ ദേവുവിന്‍റെ കുടില് വരെ പുരുഷാരം തിങ്ങിനിറഞ്ഞിരുന്നു. ആംബുലന്‍സ് വീട്ടുവളപ്പില്‍ കയറുമ്പോള്‍ ഒരു കടലിരമ്പമായിരുന്നു..... ആരൊക്കെയോ ചിലര്‍ ആ വാഹനത്തിന് പുറകിലൂടെ ഓടി. മെല്ലെമെല്ലെ അത് സൈറന്‍ മുഴക്കി സേതുലക്ഷ്മിയുടെ മുറ്റത്ത് നിന്നു. പിന്‍വാതില്‍ തുറക്കപ്പെട്ടു. അതില്‍ നിന്നും ബഷീര്‍ പുറത്തിറങ്ങി. അവന്‍റെ മുഖം ക്ഷീണം കൊണ്ട് നന്നേ തളര്‍ന്നിരുന്നു. ആളുകളുടെ ഉന്തിലും തള്ളിലും പെട്ട് ഒരുപാട് പേര്‍ ചേര്‍ന്ന് സാധാരണയിലും വലുതായ ആ പെട്ടി മുറ്റത്തെ കുരുത്തോലപന്തലില്‍ ഒരുക്കിയിരുന്ന കിടക്കയില്‍ വച്ചു. അതിനടുത്തേയ്ക്ക് തള്ളിതള്ളി നിന്നിരുന്ന ജനക്കൂട്ടത്തെ നോക്കി പ്രമാണിമാരില്‍ ചിലര്‍ പറഞ്ഞു.

"നിങ്ങളിങ്ങനെ ബഹളം കൂട്ടിയാല്‍ എങ്ങിനെ....??? തുറക്കാം... നിങ്ങളെ എല്ലാരേം കാണിക്കാം...!!! എല്ലാരും ഒന്ന് സഹകരിക്കണം..." അവരത് പറഞ്ഞപ്പോള്‍ കൂട്ടത്തില്‍ ചിലര്‍ ചേര്‍ന്ന് ആളുകളെ നിരനിരയായി നിര്‍ത്താന്‍ തുടങ്ങി. ബഷീര്‍ സലീമിനടുത്തേയ്ക്ക് വന്നു. സലിം നിയന്ത്രണം വിട്ടപോലെ ബഷീറിന്‍റെ നെഞ്ചിലേയ്ക്ക് വീണു... വിതുമ്പലോടെ അയാള്‍ പറഞ്ഞു...

"ന്‍റെ കുട്ടി.....പോയല്ലോ.."

സലിം അവന്‍റെ നെഞ്ചില്‍ നിന്നകലുമ്പോള്‍ ബഷീര്‍ രഘുവിന്‍റെ കൂട്ടുകാരോടായി പറഞ്ഞു...

"അത് തുറക്കുന്നതിന് മുന്‍പ് പെട്ടീടെ രണ്ടറ്റത്തും ചന്ദനത്തിരികള്‍ കത്തിച്ചു വയ്ക്കണം... പിന്നെ തോളത്തുകിടന്ന ചെറിയ ബാഗില്‍ നിന്നും ഒരു ചെറിയ കുപ്പി അത്തര്‍ എടുത്തവന്‍ അരുകില്‍ നിന്നൊരാളിന്‍റെ കൈയില്‍ കൊടുത്തു..... തുറക്കുമ്പോള്‍ ഇതും ചുറ്റും കുടഞ്ഞോളൂ......" അത്രയും പറയുമ്പോഴേയ്ക്കും അവന്‍ കരഞ്ഞുപോയി... കരുതിയിരുന്ന ചുറ്റിക ഉപയോഗിച്ച് രണ്ടുപേര്‍ പെട്ടിയുടെ മേല്‍ഭാഗത്തെ മൂടി തുറക്കാന്‍ തുടങ്ങി. മറ്റുചിലര്‍ അപ്പോഴേയ്ക്കും ചന്ദനത്തിരികളും കത്തിച്ചുവച്ചു. ഒടുവില്‍ പെട്ടി തുറന്ന് അവര്‍ അതിന്‍റെ മേല്‍മൂടി അതിന്‍റെ തന്നെ വശത്ത് ചേര്‍ത്തുവച്ചു.... ചന്ദനത്തിരിയുടെ അത്തറിന്‍റെയും മനം മടുപ്പിക്കുന്ന ഗന്ധം അവിടെ പരക്കാന്‍ തുടങ്ങി..

കല്ലെറിഞ്ഞ് ഇളകിയ കടന്തലുകളെപ്പോലെ ചെറുമൂളലോടെ പുരുഷാരം രഘുവിനെ ഒരു നോക്ക് കണ്ടു ആ പെട്ടിയെ വലംവച്ച് കടന്നുപോയി.... സ്ത്രീകളും പുരുഷന്മാരും കണ്ണീര് തുടച്ചുകൊണ്ടേയിരുന്നു... അരമണിക്കൂര്‍ പെട്ടെന്ന് കടന്നുപോയി.. പൊതുജനങ്ങള്‍ എല്ലാരും രഘൂനെ അവസാനമായി ഒരു നോക്കു കണ്ടു. ഇനി സ്വന്തബന്ധങ്ങളുടെ വരവാണ്.... കൂടിനിന്നവരില്‍ ചിലര്‍ അവര്‍ക്കായി ഒഴിഞ്ഞ് നിന്നു. ആദ്യം രവിയുടെയും രാമുവിന്‍റെയും ഊഴമായിരുന്നു. രവി ഒരു നിമിഷം നിശ്ചലം നിന്നു... അവന്‍റെ മിഴികളില്‍ നിന്നും അടര്‍ന്നുവീണ കണ്ണുനീര്‍ രഘുവിനെ കിടത്തിയിരുന്ന പെട്ടിയില്‍ വീണലിഞ്ഞു. ആരോ രവിയെ താങ്ങിക്കൊണ്ടുപോയി... രാമു വാവിട്ടുകരഞ്ഞു. പിന്നില്‍ നിന്നും ആരോ അവനെയും തള്ളിമാറ്റി. പിന്നെ എട്ടത്തിമാര്‍.... അവരെയും കൂടിനിന്നവര്‍ വലിച്ചിഴച്ച് അവിടെ നിന്നും മാറ്റി.......

സേതുലക്ഷ്മിയും രാജേശ്വരിയും മുഖം പൊത്തിക്കരഞ്ഞുകൊണ്ട് നടന്നുനീങ്ങി. പിന്നെ അടുത്തബന്ധുക്കളില്‍ ചിലര് കൂടി കടന്നുപോയി.... അതിന് പുറകിലായി നിലവിളിച്ചുകൊണ്ടിരുന്ന വിജയമ്മയെ, അവരുടെ പൊന്നുപുത്രന്‍റെ അരുകിലായി ആരോ ചേര്‍ന്ന് പിടിച്ചുകൊണ്ട് വന്നു. കുഴഞ്ഞു നിലത്തേയ്ക്കിരുന്ന അവര്‍ കൂടിനിന്ന പുരുഷന്മാരെ നോക്കി കരഞ്ഞുകൊണ്ട്‌ കൈകൂപ്പി....

"എനിക്ക് കാണണ്ട എന്‍റെ പൊന്നുമോനെ... എന്നെ ആരും കാണിക്കല്ലേ....!!!! "

അതോടെ കൂടിനിന്നവര്‍ പരസ്പരം നോക്കി... അതില്‍ ഒരാള്‍ കുനിഞ്ഞു അവരുടെ കാതില്‍ ചോദിച്ചു...

"അമ്മയ്ക്ക് കാണണ്ടേ രഘൂനെ... അവസാനാമായി... ഒരു നോക്ക്...."

അവര്‍ അയാള്‍ക്ക്‌ നേരെ ദയനീയമായി നോക്കി... എന്നിട്ട് നിഷേധാര്‍ത്ഥത്തില്‍ തലചലിപ്പിച്ചു. അതോടെ ചിലര്‍ ചേര്‍ന്ന് അവരെ താങ്ങിക്കൊണ്ട് അകത്തേയ്ക്ക് പോയി...

ഒടുവില്‍, രഘുവിന്‍റെ കൂട്ടുകാര്‍ ചേര്‍ന്ന് ദേവുവിനടുത്ത് ചെന്നു.

"ദേവൂച്ചി.... നമ്മുടെ രഘുവേട്ടനെ കാണണ്ടേ ദേവൂച്ചി... രഘുവിന്‍റെ കൂട്ടുകാരില്‍ പ്രായം കുറഞ്ഞ അവന്‍ കരഞ്ഞുകൊണ്ട്‌ ചോദിച്ചപ്പോള്‍ അവള്‍ ഏങ്ങിക്കരഞ്ഞുകൊണ്ട് ചാടിയെഴുന്നേറ്റു. ഒരാള്‍ അമറിനെ കൈകളില്‍ എടുത്തു. അവന്‍ ഉറക്കം നഷ്ടപ്പെട്ട കണ്ണുകളോടെ അയാളുടെ മുഖത്തേയ്ക്കു നോക്കി കരയാന്‍ തുടങ്ങി.... മുഖത്തേയ്ക്കു ചിതറിവീണ മുടിയിഴകളുമായി ദേവു രഘുവിനടുത്തേയ്ക്ക് അവരുടെ കൈകളില്‍ ചേര്‍ന്ന് വന്നു... കൂടിനിന്നവരുടെ കണ്ണുകള്‍ എല്ലാം അവളിലേയ്ക്ക് നീണ്ടു... ഒരു മൂളലോടെ തിക്കിത്തള്ളിക്കൊണ്ടിരുന്ന ജനക്കൂട്ടം ഒരു നിമിഷം ഒന്ന് നിലച്ചപോലെ... ചെറുകാറ്റില്‍ ആടിക്കൊണ്ടിരുന്ന ദേവദാരു പെട്ടെന്ന് നിലച്ചു.... ഭയാനകമായ നിശബ്ദത അവിടെ ഓടിയെത്തി... ദേവു പെട്ടിയ്ക്കരുകില്‍ വന്നു നിന്നു. മുഖം മൂടിക്കിടന്ന മുടിനാരുകള്‍ക്കിടയിലൂടെ അവള് കണ്ടു അവളുടെ രഘുവേട്ടനെ.... അവസാനമായി.. അരുകില്‍ നിന്ന കൂട്ടുകാരില്‍ ഒരാള്‍ അമറിനെ അങ്ങോട്ടേയ്ക്ക് എടുത്ത് കാട്ടി.... ഒന്നും മനസ്സിലാകാതെ അവന്‍ എല്ലാപേരെയും കരഞ്ഞുകൊണ്ട്‌ മാറിമാറി നോക്കി.... പെട്ടെന്നാണ് പിടിച്ചിരുന്നവരുടെ കൈകളില്‍ നിന്നുകൊണ്ട് ദേവു അലറിക്കരഞ്ഞത്... അവളുടെ ഇടതൂര്‍ന്ന മുടിയിഴകള്‍ പെട്ടിക്കകത്തേയ്ക്ക് വീണു. രഘുവിന്‍റെ കരുവാളിച്ച് ഉണങ്ങിയ മുഖത്തിലൂടെ അത് ഉരഞ്ഞുനീങ്ങി... അവള്‍ വലതുകരം പെട്ടിയിലേയ്ക്കിടാന്‍ ഒരു വിഫലശ്രമം നടത്തി.... രഘുവേട്ടാ... ന്നു വിളിച്ചലറിക്കരഞ്ഞ അവളെ ബലമായി പിടിച്ചവര്‍ അവിടെ നിന്നും മാറ്റി.... പോകുന്ന വഴിയില്‍ നിലത്തേയ്ക്ക് വീണവള്‍ അവരുടെ കൈകളില്‍കിടന്ന് കുതറിക്കൊണ്ടിരുന്നു..........

അകത്തെ മുറിയിലേയ്ക്ക് കൊണ്ടുപോയ അവളെ പിന്നെയാരും പുറത്തേയ്ക്ക് കൊണ്ടുവന്നില്ല.... കുടിലിനുള്ളിലെ ഇരുണ്ട പകല്‍വെളിച്ചത്തില്‍ തേങ്ങി തേങ്ങി അവള്‍ കിടന്നു.... കൂടിനിന്ന എല്ലാപേരോടുമായി അനുവാദം ചോദിച്ച് മേല്‍ മൂടിയ ആ പെട്ടി, ചില കര്‍മങ്ങള്‍ നടത്തി കുഴിയിലേയ്ക്ക് എടുത്തു.... കൈക്കോട്ടില്‍ നിന്നും മണ്ണു വീഴുന്ന സ്വരം കൂടിനിന്നവരുടെ നെഞ്ചില്‍ തട്ടിതുടിച്ചുകൊണ്ടിരുന്നു.... ഒടുവില്‍ ഒരു തുടര്‍താളത്തിന്‍റെ ഒടുക്കം പോലെ അതവസാനിച്ചു. രഘുവിന്‍റെ സ്വപ്‌നങ്ങള്‍ മണ്ണിട്ട്‌ മൂടിയ ഒരു കൂമ്പാരമായി ആ ദേവദാരുവിന്‍റെ അരികത്ത് ഉയര്‍ന്നുനിന്നു... ഒടുവില്‍ മണ്ണിലര്‍പ്പിച്ച പുഷ്പചക്രങ്ങള്‍ കൊണ്ട് ആ കൂന മൂടി.....

അതോടെ നല്ലൊരുഭാഗം പുരുഷാരം മുറുമുറുപ്പോടെ നടന്നകന്നു... മിച്ചം നിന്നിരുന്ന ചിലര്‍ തളര്‍ന്നിരുന്ന ബഷീറിന്‍റെ അരുകിലായി വന്നിരുന്നു.... കരഞ്ഞുകലങ്ങിയ അവന്‍റെ മുഖത്ത് നോക്കി അതിലൊരുവന്‍ ചോദിച്ചു...

"ആത്മഹത്യ ചെയ്തതാണോ രഘൂ...."

ചോദിച്ചയാളെ അവനൊന്ന് നോക്കി... ആ നോട്ടത്തില്‍ അയാള്‍ മെല്ലെ എഴുന്നേറ്റു... ബഷീറിന്‍റെ മാനസികാവസ്ഥ കണ്ട സലിം അരുകില്‍ നിന്നവരെ ശാസിച്ചു... അവര്‍ അകലേയ്ക്ക് മാറാന്‍ തുടങ്ങി... ബഷീറിനരുകില്‍ വന്നിരുന്ന സലിം എല്ലാവരോടുമായി പതിയെ പറഞ്ഞു...

"ഇനി ആരും ഇവിടെ കഥയൊന്നും മെനയല്ലേ....!!! അകത്ത് കരളുപൊട്ടി കരയണ ഒരമ്മേം ഒരു പാവം പെണ്ണും ഉണ്ട്.... കഥ കേള്‍ക്കാന്‍ കാത്ത് നിക്കണ നിങ്ങളോരുത്തരും ഒരു നിമിഷം അതൊന്ന് ചിന്തിച്ചോണെ....

സലീമിന്‍റെ വാക്കുകള്‍ നിശബ്ദമായി അവര്‍ അമര്‍ഷം കൊണ്ട് നേരിട്ടു.... സലിം പുശ്ചത്തില്‍ തലതിരിച്ചു... ഒരു നിശ്വാസത്തോടെ ബഷീര്‍ എഴുന്നേറ്റ് ദേവുവിനടുത്തേയ്ക്ക് നീങ്ങി. പോകുന്ന വഴിയില്‍ മുറ്റത്തിരുന്ന ഒരു കൊച്ചു ബാഗ് കൂടി അവന്‍ കൈയിലെടുത്തു.. അകത്തേയ്ക്ക് കയറിയ അവന്‍ രഘുവിന്‍റെ സ്വപ്നങ്ങള്‍ മൂടിയ ആ ബാഗ് ദേവുവിന്‍റെ അരുകിലായി കൊണ്ടുവച്ചു. പ്രവാസത്തിന്‍റെ അത്തറ് മണം അവളുടെ നാസികയെ തൊട്ടു..... തളര്‍ന്ന കണ്ണുകളോടെ അവളുടെ അരുകില്‍ മുട്ടുകുത്തിയിരുന്ന ബഷീറിനെ അവളൊന്ന് തലയുയര്‍ത്തി നോക്കി.. എന്നിട്ട് ദയനീയമായി അവനോടു ചോദിച്ചു...

"ങ്ങള്... കൂട്ടെന്നു പറഞ്ഞു ന്‍റെ രഘുവേട്ടനെ കൂട്ടിക്കൊണ്ടു പോയത് ഇങ്ങനെ കൊണ്ടുതരാനായിരുന്നോ ഇക്കാ...."

കൂടിനിന്നവരുടെ കരളലിയിപ്പിച്ച ആ ചോദ്യം... ബഷീറിന്‍റെ നെഞ്ചില്‍ തട്ടി അവന് നൊന്തു. അവന്‍ ഇടതുകരം കൊണ്ട് അവളുടെ തലമുടി തഴുകി.... ശബ്ദമില്ലാതെ കരഞ്ഞ അവനെ നോക്കി അവള്‍ പറഞ്ഞു...

"ആരും ഇല്ലാത്തോളായില്ലേ ഇക്കാ ഈ ദേവൂ.... നിത്യോം ഞാന്‍ പൂജിക്കണ ഈശ്വരന്‍മാര് എന്നെ ആരും ഇല്ലാത്തോളാക്കീലോ ഇക്കാ.... എന്‍റെ മോള് പോയി... ഇപ്പൊ എന്‍റെ രഘുവേട്ടനും...... ഇങ്ങനെ സങ്കടപ്പെടാന്‍ ഞാന്‍ എന്ത് തെറ്റാ ചെയ്തേ.. ന്‍റെക്കാ...

ബഷീര്‍ അരുകിലായിരുന്ന് കൈക്കൂപ്പിക്കൊണ്ട് അവളോട്‌ പറഞ്ഞു....

"എന്നെ ഇങ്ങനെ സങ്കടപ്പെടുത്തല്ലേ ദേവൂ... ന്‍റെ പെങ്ങളൂട്ടി ഇക്കാനെ ഇങ്ങനെ വിഷമിപ്പിക്കല്ലേ..."

ബഷീറിന്‍റെ വാക്കുകള്‍ കേട്ട് ഒരു തേങ്ങലോടെ ദേവു ഉയര്‍ന്നിരുന്ന തല ആ മണ്ണിലേയ്ക്ക് ചായ്ച്ചു.

(തുടരും)
ശ്രീ വര്‍ക്കല

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ