2014 ജൂൺ 18, ബുധനാഴ്‌ച


ദേവദാരുവിന്നരികത്ത്‌.....22

വിജയമ്മ പെട്ടെന്ന് ചിന്തിച്ചു. സമയം രാത്രിയാണ്. രഘുവിനെപ്പറ്റി ഇപ്പോള്‍ ചോദിക്കുന്നത് വളരെ ശ്രദ്ധാപൂര്‍വ്വം വേണം. കാരണം ദേവുവിനെ അവര്‍ക്ക് അറിയാവുന്നതാണ്. അവരുടെ പരസ്പര സ്നേഹം, കരുതല്‍ ഒക്കെ. അതുകൊണ്ട് തന്നെ മുന്നില്‍ നിന്നിരുന്ന ദേവൂനെ താണ്ടി അവര്‍ അകത്തേയ്ക്ക് പ്രവേശിച്ചു. സങ്കടം അപ്പാടെ ഉള്ളിലൊതുക്കി, കിടക്കയില്‍ ഉറങ്ങിക്കിടന്ന അമറിനരുകില്‍ വന്നിരുന്നു. അതോടെ അവര്‍ക്കൊപ്പം അകത്തേയ്ക്ക് കയറി അവള്‍ വീണ്ടും ചോദിച്ചു.

"എന്താമ്മേ...!! എന്താ ഈ രാത്രീല്... ഇങ്ങനെ വിഷമിച്ച്...???

വിജയമ്മ ദേവുവിനെ അരുകിലേയ്ക്ക് ചേര്‍ത്ത് പിടിച്ചിരുത്തി. എന്നിട്ടവളോട് ചോദിച്ചു.

"രഘൂന്‍റെ കത്തെല്ലാം വരുന്നില്ലേ മോളെ..??

"ഉവ്വ് വന്നിരുന്നു.... " പറഞ്ഞിട്ട് അവള്‍ രഘുവിന്‍റെ വിശേഷങ്ങള്‍ ഒക്കെ അമ്മയോട് പറയാന്‍ തുടങ്ങി.

ദേവു പറയുന്നതൊന്നും വിജയമ്മ ശരിക്കും കേള്‍ക്കുന്നുണ്ടായിരുന്നില്ല. അവരുടെ മനസ്സില്‍ എങ്ങിനെ ദേവൂനോട് ഇത് ചോദിക്കും എന്നായിരുന്നു. എപ്പോഴായാലും ചോദിച്ചല്ലേ പറ്റൂ. അപ്പോള്‍ പിന്നെ സമയം കളയാതെ ചോദിക്കുക തന്ന. ചിന്തിച്ചിട്ട് രണ്ടും കല്‍പ്പിച്ച് അവര്‍ ചോദിച്ചു.

"മോളെ നാട്ടില്‍ വച്ച് രഘൂനെ എപ്പോഴെങ്കിലും പട്ടി കടിച്ചിട്ടുണ്ടായിരുന്നോ..?

"ഇല്ലമ്മേ... എന്താ അമ്മ ഇപ്പോള്‍ ഇങ്ങനെ ചോദിക്കുന്നത്. അതും ഈ നേരത്ത്...??? എന്‍റെ രഘുവേട്ടന് എന്തുപറ്റി അമ്മെ..? അമ്മയോടിത് ആരു ചോദിച്ചു...!!! ദേവു ആകെ പരിഭ്രമയായത് അവര്‍ തിരിച്ചറിഞ്ഞു. അവള്‍ പെട്ടെന്ന് കിടക്ക വിട്ടു എഴുന്നേറ്റു. അതുകൊണ്ട് തന്നെ പെട്ടെന്നവര്‍ പറഞ്ഞു.

"അയ്യോ... എന്‍റെ പൊന്നുമോളെ, നീയിങ്ങനെ സങ്കടപ്പെടണ്ട. ഉറക്കത്തില്‍.... ഉറക്കത്തില്‍ ഞാന്‍ വല്ലാത്തൊരു സ്വപ്നം കണ്ടു. എന്‍റെ രഘൂനെ പട്ടി കടിക്കുന്നതായി. അവന്‍ വിഷമിക്കുന്നതായി ഒക്കെ...? പിന്നെയെനിക്ക്‌ കണ്ണുകള്‍ അടയ്ക്കാന്‍ കഴിഞ്ഞില്ല. മനസാകെ നീറുന്നത് പോലെ. അപ്പോള്‍ത്തന്നെ എനിക്കെന്‍റെ മോളെ കാണണം എന്ന് തോന്നി. കിടക്കയില്‍ നിന്നും എഴുന്നേറ്റു ദേവുവിന്‍റെ കൈകള്‍ ചേര്‍ത്ത് പിടിച്ചു വിജയമ്മ പറഞ്ഞു. പെട്ടെന്ന് ദേവു നെഞ്ചില്‍ കൈവച്ചു. എന്നിട്ട് പറഞ്ഞു.

"ഹോ... അമ്മെ, എന്നെ പേടിപ്പിച്ചുകളഞ്ഞല്ലോ...!!! എന്‍റെ രഘുവേട്ടന് ഒന്നും പറ്റില്ല അമ്മെ. അമ്മ അതോര്‍ത്ത് വിഷമിക്കുകയേ വേണ്ടാ... ദേവു നിത്യോം മുടങ്ങാതെ വിളക്ക് വയ്ക്കുന്നതെന്തിനാ...??? ഈ പ്രാര്‍ത്ഥിക്കണതൊക്കെ ആര്‍ക്കു വേണ്ടിയാ... എന്‍റെ രഘുവേട്ടന് വേണ്ടിയാ അമ്മേ. എനിക്കറിയാം എന്‍റെ ദൈവങ്ങള്‍ എന്നെ കൈവിടില്ല..... " അവള്‍ കണ്ണുകള്‍ അടച്ചു നിന്നു.

വിജയമ്മ വന്നു വാതില്‍ തുറന്നു. നേരം പുലര്‍ന്നു തുടങ്ങി. കിഴക്ക് ദിക്കില്‍ മരച്ചില്ലകളില്‍ നിന്നും കൂട് വിട്ട് പുറത്തിറങ്ങിയ കുഞ്ഞിക്കിളികള്‍ പറക്കുന്നത് കാണാം. അരുകിലേയ്ക്ക് വന്ന ദേവുവിനോടവര്‍ പറഞ്ഞു.

"മോളെ... ഇനീപ്പോ അമ്മ പോട്ടെ. എനിക്കിപ്പോഴാ സമാധാനമായത്. അവിടെ രവീം, രാമൂം ഒന്നും അറിഞ്ഞിട്ടില്ല. പാതിരാത്രീല് ആരോടും പറയാതെ വന്നതല്ലേ. ഞാന്‍ നേരം നന്നേ പുലരും മുന്‍പ് ചെന്ന് വീടെത്തട്ടെ..!!!"

"എന്നാലും, ഇതുവരെ വന്നിട്ട്...??? ഒരു ഗ്ലാസ്‌ വെള്ളം പോലും കുടിക്കാതെ അമ്മ...പോകുകയോ..?? ഒരു മിനിറ്റ് നിന്നാ മതിയമ്മേ... ഞാന്‍ ഇപ്പോള്‍ ചായ ഇട്ടു തരാം..."

പക്ഷെ, സ്നേഹത്തോടെ ദേവുവിന്റെ വാക്കുകള്‍ വിജയമ്മ നിരസിച്ചു. അവളോട്‌ യാത്ര പറഞ്ഞു തിടുക്കത്തില്‍ അവര്‍ അവിടെനിന്നും പോയി.
*********************
ആശുപത്രിയുടെ വരാന്തയില്‍ ബഷീര്‍ തളര്‍ന്നിരുന്നു. ഇടയ്ക്കിടെ അവന്‍ കൈത്തണ്ടയിലെ വാച്ചില്‍ നോക്കി. പിന്നെ ചുവരിലെ ക്ലോക്കിലും. ആദ്യമായ് ആത്മാര്‍ത്ഥമായി അവനാഗ്രഹിച്ചു.

"പടച്ചോനെ ഈ സമയം നീങ്ങരുതേ..."

അപ്പോഴേയ്ക്കും രഘുവിനെ ചികിത്സിക്കുന്ന ഡോക്ടര്‍ വാതില്‍ക്കല്‍ എത്തി. ബഷീര്‍ ഡോക്ടറുടെ അടുത്തേയ്ക്ക് ചെന്നു. അദ്ദേഹം ബഷീറിനോട്‌ ചോദിച്ചു.

"എന്തായി... എന്തെങ്കിലും വിവരം അറിയാന്‍ കഴിഞ്ഞോ..?? എന്‍റെ ഡ്യൂട്ടി കഴിയാന്‍ ഇനി ഒരു മണിക്കൂര്‍ മാത്രേ ഉള്ളൂ..."

ബഷീര്‍ ഡോക്ടര്‍ക്ക് നേരെ കൈകൂപ്പി. "ഞാനിപ്പോള്‍... ഞാനിപ്പോള്‍ അറിയിക്കാം ഡോക്ടര്‍.. ഞങ്ങളെ കൈവിടല്ലേ...??? അവന്‍റെ കണ്ണുനീര്‍ ഡോക്ടറിന് പുതുമയായിരുന്നു. സ്വന്തം കാര്യങ്ങള്‍ക്കപ്പുറം, മനസ്സുണ്ടായിരുന്നാല്‍ പോലും കൂടെയുള്ളവര്‍ക്ക് വേണ്ടി ഒന്നും ചെയ്യാന്‍ കഴിയാത്ത പ്രവാസ്സികള്‍ക്കിടയില്‍... ഇവന്‍, ഇവനൊരു അത്ഭുതം തന്നെ. ഒന്ന് ചിന്തിച്ചിട്ട് അയാള്‍ ബഷീറിന്‍റെ തോളില്‍ കൈതട്ടി പറഞ്ഞു.

"വിഷമിക്കേണ്ടാ... ഞാന്‍ പോകുന്നതിന് മുന്‍പ് ഒന്നും അറിയാന്‍ കഴിഞ്ഞില്ലെങ്കില്‍... ഇന്ന് നിങ്ങള്‍ക്ക് വേണ്ടി, നിങ്ങളുടെ ഈ സ്നേഹത്തിന് വേണ്ടി, ആ ചെറുപ്പക്കാരന്‍റെ ജീവനു വേണ്ടി.. ഞാന്‍.. ഞാനൊരു മണിക്കൂറു കൂടി നില്‍ക്കാം.. നിങ്ങള്‍ സമാധാനമായിരിക്കൂ... അവര്‍ സംസാരിച്ചുകൊണ്ടിരിക്കെ ഡോക്ടറുടെ ഫോണിലേയ്ക്ക് ഫോണ്‍ വന്നു. പോക്കെറ്റില്‍ നിന്നും ഫോണെടുത്ത് അതിലെ നമ്പര്‍ ശ്രദ്ധിച്ച അദ്ദേഹം അതാണോ എന്നറിയാന്‍ ബഷീറിന്‍റെ കൈയിലേയ്ക്ക് ഫോണ്‍ കൊടുത്തു. അപ്പോഴേയ്ക്കും അടുത്ത ഡ്യൂട്ടി ചെയ്യാനായി ഈജിപ്ഷ്യന്‍ ഡോക്ടര്‍ അവരുടെ അടുത്തേയ്ക്ക് വന്നു. ഡോക്ടര്‍ അയാളുമായി എന്തോ സംസാരിച്ചു. എന്നിട്ടയാള്‍ അകത്തെ കാബിനില്‍ ചെന്ന് രജിസ്റ്ററില്‍ ഒപ്പ് വച്ചു. ഫോണ്‍ അറ്റന്‍ഡ് ചെയ്തു ബഷീര്‍ ചോദിച്ചു.

"സീനാത്ത........ അമ്മ, രഘൂന്റെ അമ്മ എന്ത് പറഞ്ഞു..." മറുപടി കിട്ടാതെ നിന്ന അവന്‍ വീണ്ടും ചോദിച്ചു.

"അമ്മെ... എന്തായി അമ്മെ കാര്യങ്ങള്‍,...??? ദേവൂട്ടിയെ കണ്ടോ? അവളെന്ത് പറഞ്ഞു..??

വിജയമ്മയുടെ മറുപടി കേട്ട ബഷീര്‍ സന്തോഷം കൊണ്ട് വീര്‍പ്പുമുട്ടി. അവന്‍ ഫോണ്‍ കൊണ്ട് ഡോക്ടറുടെ അടുത്തേയ്ക്ക് ചെന്നു. ഡോക്ടറും അത്ഭുതത്തോടെ അവനെ നോക്കി... എന്നിട്ട് ചോദിച്ചു.. "എന്താ പറഞ്ഞെ രഘൂന്റെ വീട്ടുകാര്‍ എന്താ പറഞ്ഞേ...???

"ഇല്ല... ഡോക്ടര്‍ അങ്ങിനെ ഒന്നുണ്ടായിട്ടില്ലാന്നാ അവര് പറയണേ...!! ബഷീറും ഡോക്ടറും പരസ്പരം നോക്കി നില്‍ക്കെ അവരുടെ അരുകിലേയ്ക്ക് ഒരു നേഴ്സ് വന്നു. അവള്‍ വച്ച് നീട്ടിയ കുറിപ്പടിയിലൂടെ ഡോക്ടര്‍ കണ്ണുകള്‍ ഓടിച്ചു. അദ്ദേഹത്തിന്റെ മുഖം പെട്ടെന്ന് മ്ലാനമായി. അദ്ദേഹം ബഷീറിനോട്‌ പറഞ്ഞു.

"ഇല്ല ബഷീര്‍... നിങ്ങള്‍ പറയുമ്പോലെ അല്ല കാര്യങ്ങള്‍...??? രഘൂനെ പട്ടി കടിച്ചിട്ടുണ്ട്‌. അവനിപ്പോള്‍ നമ്മുക്ക് രക്ഷിച്ചെടുക്കാന്‍ പറ്റുന്ന ഒരു അവസ്ഥയിലല്ല. ഡോക്ടറുടെ വാക്കുകള്‍ കേട്ട ബഷീറിന് മനസ്സാകെ തന്‍റെ നിയന്ത്രണം വിട്ടു പോകുന്നത് പോലെ തോന്നി. അവന്‍ ചുറ്റുപാടും കണ്ണോടിച്ചു. അടുത്തു കണ്ട പുരുഷന്മാരുടെ ബാത്ത്റൂമിലേയ്ക്ക് അവന്‍ ഓടിക്കയറി. അവിടെനിന്ന് മതിവരുവോളം കരഞ്ഞു. പിന്നെ മുഖം തുടച്ചു അവന്‍ രഘുവിനെ കിടത്തിയിരിക്കുന്ന കണ്ണാടിക്കൂട്ടിനടുക്കലേയ്ക്ക് ചെന്നു. രഘു അപ്പോഴും മയക്കത്തിലായിരുന്നു. അവന്‍ സങ്കടത്തോടെ ഡോക്ടറുടെ മുറിയിലെ വാതിലിനരുകില്‍ ചെന്ന് നിന്നു. ഡോക്ടര്‍ അവനെ അകത്തേയ്ക്ക് വിളിച്ചു. കുറെ നേരം അവരിരുവരും മൗനം പൂണ്ടിരുന്നു. ഒടുവില്‍ മൗനം മുറിച്ചു ബഷീര്‍ ചോദിച്ചു.

"ഡോക്ടര്‍... ഇവിടുന്ന് നാട്ടില്‍ കൊണ്ടുപോയാല്‍... എന്‍റെ രഘൂനെ രക്ഷിക്കാന്‍ കഴിയോ..?????

അവന്‍റെ നിറഞ്ഞ കണ്ണുകളിലേയ്ക്ക് നോക്കി ഡോക്ടര്‍ ഇല്ല എന്ന് തലകുലുക്കി. ബഷീര്‍ ഇരുകരങ്ങളും കൊണ്ട് കണ്ണുകള്‍ പൊത്തി പൊട്ടിപ്പൊട്ടിക്കരഞ്ഞു.

നേരം പുലര്‍ന്നു. ആശുപത്രിയിലെ ഡ്യൂട്ടി മാറി. ചാര്‍ജെടുത്ത പുതിയ ഡോക്ടര്‍ രഘുവിനടുത്തേയ്ക്ക് വന്നു. അവന്‍റെ നാഡിമിടിപ്പ് പരിശോധിച്ച അദ്ദേഹം അടുത്തു നിന്ന സിസ്റ്റര്‍മാരോട് എന്തോ പറഞ്ഞു. അവരിലൊരാള്‍ മരുന്ന് നിറച്ചൊരു സൂചി അദ്ദേഹത്തിന്‍റെ കൈയില്‍ കൊടുത്തു. രഘുവിലേയ്ക്കത് ആഴ്ന്നിറങ്ങുമ്പോള്‍ അവന്‍ ചെറുതായൊന്നു മുഖം ചുളിച്ചു.
***************
വിജയമ്മ വന്നു പോയതില്‍ പിന്നെ ദേവു ഉറങ്ങിയില്ല. പുതുതായി കുഴിച്ച കിണറ്റിനരുകില്‍ മറച്ചുകുത്തിയിരുന്ന രണ്ടു ഓലക്കീറുകളുടെ മറവില്‍ നിന്നവള്‍ കുളിച്ചു കയറി വിളക്ക് കത്തിച്ചു നിന്നു പ്രാര്‍ഥിച്ചു. അവളുടെ അന്നത്തെ പ്രാര്‍ത്ഥനയില്‍ അവള്‍ അവളെയും കുഞ്ഞിനേയും മറന്നു. അവളുടെ മനസ്സ് നിറയെ രഘുവായിരുന്നു. പിന്നെ, അമറിന് തിടുക്കത്തില്‍ പാലു കൊടുത്ത്, അവനെ കുളിപ്പിച്ച് ശുദ്ധിയോടെ അവള്‍ അടുത്തുള്ള ദുര്‍ഗാക്ഷേത്രത്തില്‍ ചെന്നു. രഘുവിന്‍റെ പേരില്‍ പ്രത്യേകം അര്‍ച്ചനയും പൂജയും ഒക്കെ കഴിപ്പിച്ചു അവള്‍ വീട്ടില്‍ തിരികെ എത്തി. പിന്നീട്, വസ്ത്രം മാറി, ഭക്ഷണം കഴിച്ച്, വീടെല്ലാം വൃത്തിയാക്കി, ദേവദാരുവിന്‍റെ ചുവട്ടില്‍ ചന്ദനത്തിരിയില്‍ ഒരെണ്ണം കത്തിച്ചു വച്ചു. എന്നിട്ട് അകത്തേയ്ക്ക് വന്നു രഘുവിന് എഴുതി വച്ചിരുന്ന കത്തെടുത്തു. അതില്‍ സ്നേഹത്തോടെ ഒരു ചുംബനം കൊടുത്ത് അവള്‍ രഘുവിന്‍റെ ഫോട്ടോയ്ക്ക് പുറകില്‍ സൂക്ഷിച്ചിരുന്ന ഡ്രാഫ്റ്റ്‌ എടുത്തു അതും കൈകളില്‍ ഭദ്രമായി വച്ചു. വീണ്ടും വസ്ത്രങ്ങള്‍ ധരിച്ചു, കുഞ്ഞിനേയും ഒരുക്കിയെടുത്ത്, പുറത്തേയ്ക്കിറങ്ങി വാതില്‍ ചാരി അവള്‍ നിരത്തിലേയ്ക്ക് നടന്നു. ബസില്‍ കയറി പോസ്റ്റ്‌ ഓഫീസിന്‍റെ മുന്നില്‍ ഇറങ്ങി ദേവു അതിനകത്തേയ്ക്ക് ചെന്നു. പോസ്റ്റ്‌മാന്‍റെ കൈകളില്‍ അവള്‍ ആ കത്തുകൊടുക്കുമ്പോള്‍ അവളുടെ കൈകള്‍ വിറച്ചു. ഒടുവില്‍ ആവശ്യം വേണ്ട സ്റ്റാമ്പ് ഒട്ടിച്ച് പുറത്തിരുന്ന പെട്ടിയിലേയ്ക്കവള്‍ പ്രാര്‍ഥനയോടെ അതിട്ടു. പിന്നീട് ബാങ്കില്‍ പോയി പൈസ മാറി, അവള്‍ രഘുവിന് അവനിഷ്ടപ്പെട്ട കളറിലുള്ള ഒരു ഉടുപ്പും വാങ്ങി വീട്ടിലേയ്ക്ക് തിരിച്ചു. തിരികെ വരുന്ന വഴി രഘുവിനെക്കുറിച്ചും അവന്‍റെ ജോലിയെക്കുറിച്ചും ഒക്കെ ചോദിച്ചവരോടെല്ലാം അവള്‍ സന്തോഷത്തോടെ മറുപടി നല്‍കി. റോഡരുകില്‍ അവള്‍ക്കു നേരെ കൈനീട്ടിയ ഭിക്ഷക്കര്‍ക്കെല്ലാം സന്തോഷത്തോടെ അവള്‍ നാണയത്തുട്ടുകള്‍ സമ്മാനിച്ചു. ഒടുവില്‍, തളര്‍ന്നു വീട്ടിലെത്തുമ്പോള്‍ സമയം ഉച്ചയോടടുത്തിരുന്നു. വന്നപാടെ, തോളില്‍ കിടന്നു ഉറങ്ങുകയായിരുന്ന അമറിനെ അവള്‍ കിടക്കയിലേയ്ക്ക് കിടത്തി. അവന്‍ കാലുകള്‍ അകര്‍ത്തിവച്ച് കിടക്കുന്നതും നോക്കി അവളിരുന്നു... ഇടയ്ക്ക് അവന്‍റെ വെളുത്തുതുടുത്ത കുഞ്ഞുപാദങ്ങളില്‍ മെല്ലെ തടവി അവള്‍ പറഞ്ഞു...

"അച്ഛന്‍.... അച്ഛന്റെ മോന്‍ തന്നെ..." അവന്‍ ഒന്ന് മൂളി കാലുകള്‍ സ്വല്‍പം മാറ്റി വീണ്ടും ഉറക്കത്തിലേയ്ക്കു വീണു. ദേവു കഴുകാനുള്ള തുണികളും എടുത്തു കിണറ്റിന്‍കരയിലേയ്ക്ക് പോയി.
**************
രഘു മെല്ലെ കണ്ണുകള്‍ തുറന്നു. കണ്ണാടിക്കൂട്ടില്‍ കിടന്നവന്‍ ചുറ്റും നോക്കി. പുറത്ത് പുകപോലെ കണ്ട ബഷീറിന് നേരെ അവന്‍ മുഖം ചരിച്ചു. രഘുവിന്‍റെ തളര്‍ന്ന കണ്ണുകള്‍ നോക്കി നില്‍ക്കാന്‍ ബഷീറിന് കഴിഞ്ഞില്ല. അവന്‍ പിന്നിലെ ചുവരിലേയ്ക്ക് ചാഞ്ഞു. ആ നില്‍പ്പില്‍ അവനെ തന്നെ നോക്കി നില്‍ക്കെ രഘുവിന്‍റെ ചലനങ്ങളില്‍ ചെറു മാറ്റം ഉണ്ടായി. അവന്‍റെ പാദങ്ങളിലെ ചെറുവിരല്‍ മെല്ലെ വിറയ്ക്കാന്‍ തുടങ്ങി. ബഷീര്‍ നേഴ്സിനോട് പറഞ്ഞു. അവര്‍ ബഷീറിന് നേരെ കണ്ണുകള്‍ അടച്ചു. അവരുടെ കണ്ണുകളിലെ കണ്ണുനീര്‍ അവന് കാണാമായിരുന്നു. രഘുവിന്‍റെ കാലുകള്‍ ഉച്ചത്തില്‍ വിറയ്ക്കാന്‍ തുടങ്ങി. അവന്‍ വെപ്രാളത്തോടെ കൈകള്‍ എടുത്തു കഴുത്തില്‍ മുറുകെപ്പിടിച്ചു. രഘു കിടക്കവിട്ട് ചാടിയെഴുന്നേറ്റു. വിറച്ച കാലുകളോടെ ബഷീറിനെ ലക്‌ഷ്യം വച്ച അവന്‍ ലക്ഷ്യമില്ലാതെ തളര്‍ന്നുവീണു. അവിടെ, നിലത്ത് കിടന്നു അവന്‍ ബഷീറിന് നേരെ കൈനീട്ടി. രഘുവിന്‍റെ ചുണ്ടുകളില്‍ ബഷീര്‍ നോക്കി നില്‍ക്കെ പത വന്നു നിറഞ്ഞു. അവന്‍ വിറയ്ക്കുന്നതിനൊപ്പം അവന്‍റെ ചുണ്ടില്‍ നിന്നടര്‍ന്നു അവ നിലത്തേയ്ക്ക് പതിക്കാന്‍ തുടങ്ങി. വിരലുകള്‍ കൊണ്ട് അവന്‍ സ്വന്തം നെഞ്ച് കീറിമുറിച്ചു. പിന്നെ, വിറച്ചു വിറച്ചു അല്‍പ്പം ശാന്തനായി നിലത്തേയ്ക്കിരുന്നു.

ശാന്തതയോടെ അവന്‍ കൈകള്‍ കൊണ്ട് ചുണ്ടുകള്‍ തുടച്ചു. പിന്നെ കരഞ്ഞുകൊണ്ട്‌ ബഷീറിന് നേരെ നോക്കി. എന്നിട്ട് കൈകള്‍ കൂപ്പി ബഷീറിനോട്‌ പറഞ്ഞു.

"എന്നെക്കൊണ്ട് പോടാ... ബഷീറേ ഇവിടുന്നെന്നെക്കൊണ്ട് പോടാ..... ന്‍റെ ദേവൂന്‍റെയടുത്ത് എന്നെ ഒന്ന് കൊണ്ടുപോടാ.... അവളെക്കാണണം എനിക്ക്... എനിക്കവളെ കാണണോടാ....." അവന്‍ കരഞ്ഞുകൊണ്ട്‌ നിലത്തേയ്ക്ക് വീണു. രഘുവിന്‍റെ സങ്കടം കാണാന്‍ വയ്യാതെ ബഷീര്‍ ചുവരിലേയ്ക്ക് നോക്കി തിരിഞ്ഞുനിന്നു.
***************
നേരം ഇരുണ്ടു തുടങ്ങി. വിളക്കിനു മുന്നില്‍ ഇരുന്നു ദേവു കൈകള്‍ കൂപ്പി. അവള്‍ ചൊല്ലിയ സന്ധ്യാനാമം കാറ്റിലൂടെ ഒഴുകി നടന്നു. കണ്മറഞ്ഞിരുന്ന ദൈവങ്ങള്‍ പരസ്പരം നോക്കി ചിരിച്ചു. മുറ്റത്തെ ദേവദാരുവിന്‍റെ ചില്ലകളില്‍ വാഴപ്പൂങ്കിളികള്‍ ചിലച്ചുകൊണ്ട് ചേക്കേറാന്‍ ഇടം തേടി. പകലുറക്കം വിട്ട മൂങ്ങകളില്‍ ഒന്ന്, ദേവുവിന്‍റെ മാടത്തിന് മുകളില്‍ വന്നിരുന്നു മൂളി. അതുകേട്ട് ദേവുവിന്‍റെ ശരീരം അസഹ്യമായൊന്ന് പെരുത്തു. അവള്‍ വായിച്ചുകൊണ്ടിരുന്ന സന്ധ്യാനാമം ചൊല്ലല്‍ നിര്‍ത്തി മെല്ലെയെഴുന്നേറ്റുവന്നു വാതില്‍ തുറന്നു ആ മൂങ്ങയെ കൈവീശിയോടിച്ചു. പിന്നെ വാതില്‍ ചാരി വിളക്കിനു മുന്നില്‍ വന്നിരിക്കുമ്പോള്‍ അവളുടെ മനസില്‍ അരുതാത്തതെന്തോ സംഭവിക്കാന്‍ പോകുന്ന പോലൊരു തോന്നല്‍.... പിന്നെ സ്വയം സമാധാനിച്ചുകൊണ്ടവള്‍ കുഞ്ഞിനരുകിലേയ്ക്ക് വന്നു. അപ്പോഴേയ്ക്കും ഇരുന്ന ഇടത്തില്‍ നിന്നും കട്ടിലിന്‍റെ കാലില്‍ പിടിച്ചു കുഞ്ഞമര്‍ അവള്‍ക്കുനേരെ പിച്ചവച്ച് രണ്ടുചുവട് നടന്നിരുന്നു. പൊന്നുമോനെ സന്തോഷത്തോടെ എടുത്ത് ഉമ്മ വച്ച് കൊണ്ടവള്‍ പറഞ്ഞു.

"ഏണ്‍ണ്ടാ....കണ്ണാ.. നിച്ചിത്.. ഇന്നലെ ആയിക്കൂടായിരുന്നോ..???? അപ്പായ്ക്ക് അമ്മ ഇന്നല്ലേടാ കത്ത് കൊണ്ടിട്ടത്..." അമര്‍ അവളെ നോക്കി ചിരിച്ചു. ദേവു കണ്ണാടിയില്‍ നോക്കി. പതിവിലും കൂടുതല്‍ അവള്‍ അന്ന് സുന്ദരിയായിരുന്നു. കൈകൊണ്ടവള്‍ കവിളില്‍ മെല്ലെ തലോടി. അവളുടെ കണ്ണുകള്‍ വിടര്‍ന്നു. ശരീരം ഒന്നാകെ കുളിര്കോരി... കണ്ണാടിയ്ക്ക് മുന്നില്‍ തിരിഞ്ഞും മറിഞ്ഞും നിന്നവള്‍ അവളുടെ മുഖസൗന്ദര്യം സ്വയം ആസ്വദിച്ചു.
*******************
രഘു നിലത്ത് നിന്നു എഴുന്നേറ്റു. അവന്‍റെ തളര്‍ന്ന കണ്ണുകള്‍ ആരെയോ തേടി അലഞ്ഞുകൊണ്ടിരുന്നു. ബഷീര്‍ അവനെകാണാനുള്ള ത്രാണിയില്ലാതെ ചുവരിലേയ്ക്ക് മുഖമമര്‍ത്തി തന്നെ നിന്നു. കണ്ണാടികൂടിനുള്ളില്‍ അതിനു ചുറ്റും രഘു വേച്ചുവേച്ച്‌ നടന്നു. ചുണ്ടില്‍ നിന്നും ഊറിയൊലിച്ച പത അവന്‍റെ നെഞ്ചിലൂടെ ഒലിച്ചിറങ്ങാന്‍ തുടങ്ങി. ഇടയ്ക്കിടെ കാല്‍മുട്ടുകളില്‍ കൈകളൂന്നി അവന്‍ തളര്‍ന്നു നിന്നു. പിന്നീട് നിവര്‍ന്നു നിന്നു ഒച്ചത്തില്‍ ചുമയ്ക്കാന്‍ തുടങ്ങി. ഒടുവില്‍ ഭ്രാന്തമായ വേദനയോടെ അലറിവിളിക്കാനും... അതോടെ ബഷീര്‍ കണ്ണാടികൂട്ടിലെ ഇരുമ്പ് ഗ്രില്‍ വാതിലിലൂടെ സ്വയം മറന്നു കൈകള്‍ അകത്തേയ്ക്കിട്ടു. രഘു അവനരുകിലേയ്ക്ക് ഓടിവന്നു. അവിടെ കൂടിനിന്നവര്‍ ചേര്‍ന്ന് വളരെ ശ്രമപ്പെട്ട് ബഷീറിനെ പിടിച്ചു മാറ്റി. പാഞ്ഞുവന്ന രഘു ആ ഇരുമ്പ് വാതില്‍ പിടിച്ചുലച്ചു. പിന്നെ പതിയെ നിലത്തേയ്ക്ക് വീണു. അവന്‍റെ കാലുകള്‍ നിലത്തടിയ്ക്കാന്‍ തുടങ്ങി. അടികൊണ്ട് വീണ നായയെപ്പോലെ അവന്‍ വട്ടത്തില്‍ ചലിച്ചു വിറയ്ക്കാന്‍ തുടങ്ങി. എപ്പോഴോ അവന്‍റെ പോക്കെറ്റില്‍ നിന്നും ദേവുവിന്‍റെ ചിത്രം പുറത്തേയ്ക്ക് തെറിച്ചു വീണു. ഒടുവില്‍ വിറച്ചുവിറച്ച്, നിലത്ത് വീണ ദേവുവിന്‍റെ ചിത്രത്തിന് മുന്നില്‍ ചുണ്ടുകള്‍ തൊട്ട് രഘു നിശ്ചലനായി. ഒരു പെരുമഴ പെയ്തു തോര്‍ന്നത്‌ പോലെ അവിടം അതോടെ നിശബ്ദമായി....

ഒരുപാട് സ്വപ്‌നങ്ങള്‍ ആ ചില്ലുകൂട്ടില്‍ ഉപേക്ഷിച്ച് രഘു യാത്രയായി. വര്‍ണ്ണപ്പക്ഷികള്‍ ചേക്കേറുന്ന ഹരിതാഭ കാണാന്‍ അവനിനി ഉണ്ടാകില്ല. ബഷീര്‍ നിശബ്ദം നിന്നു കരഞ്ഞു. ജോലി കഴിഞ്ഞ് പോകാനിറങ്ങിയ ഈജിപ്ഷ്യന്‍ ഡോക്ടര്‍ അവനെ സമാധാനിപ്പിച്ചു കടന്നുപോയി. പുതിയ ഡ്യൂട്ടിയിലേയ്ക്ക് പ്രവേശിച്ച ഡോക്ടര്‍ കണ്ണാടിക്കൂട്ടിലെ വാതിലിനരുകില്‍ വന്ന് നിന്നു. ചേതനയറ്റ രഘുവിന്‍റെ ശരീരം എന്തോ അയാള്‍ക്ക്‌ കാണാനുള്ള ശക്തിയുണ്ടായില്ലന്നു തോന്നുന്നു. തിടുക്കത്തില്‍ അയാള്‍ സ്വന്തം മുറിയിലേയ്ക്ക് പോയി.

അന്ധകാരം വന്നു മൂടിയ അകാശവീഥികളില്‍ ലക്ഷ്യമില്ലാതെ പറന്ന പറവക്കൂട്ടം കലപിലകൂട്ടി. പതിവില്ലാതെ, ഉറങ്ങാന്‍ കിടക്കുമ്പോള്‍ ചുവരില്‍ തൂക്കിയിരുന്ന രഘുവിന്‍റെ ചിത്രം എടുത്ത് ദേവു അരുകിലെ മേശപ്പുറത്ത് വച്ചു. കിടക്കുമ്പോള്‍ അവള്‍ക്കു കാണാന്‍ പാകത്തില്‍ കിടക്കയിലേയ്ക്ക് അത് തിരിച്ചു വച്ചവള്‍ മെല്ലെ ഉറങ്ങാന്‍ കിടന്നു. അവളുടെ സ്വപ്നങ്ങള്‍ക്ക് നിറം പകരാന്‍, അവളെ വിട്ട് ഏഴുകടലും താണ്ടിപ്പോയ, അവളുടെ പ്രിയപ്പെട്ട രഘു വരുന്ന നാളും കാതോര്‍ത്ത്.......

(തുടരും)
ശ്രീ വര്‍ക്കല
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ