2014 ജൂൺ 9, തിങ്കളാഴ്‌ച


ദേവദാരുവിന്നരികത്ത്‌.....17

മണിക്കൂറിനുള്ളില്‍.... അടഞ്ഞുകിടന്ന ജനാലകളിലൂടെ, കാഴ്ചകളെ നിശബ്ദം പിന്നിലേയ്ക്ക് നീക്കിക്കൊണ്ട് അവരെയും കൊണ്ടാ വാഹനം വിമാനത്താവളത്തിലേയ്ക്ക് പ്രവേശിച്ചു. അവിടേയ്ക്ക് പ്രവേശിക്കുമ്പോള്‍ നിരത്തിലെ പതിവ് കാഴ്ചകള്‍ക്ക് വിഭിന്നമായി അന്തരീക്ഷം പെട്ടെന്ന് മൌനിയായതു പോലെ ദേവുവിന് തോന്നി. അവള്‍ കണ്ണുകള്‍ തുടച്ചുകൊണ്ട് പുറത്തേയ്ക്ക് നോക്കി. രഘു അവളെ നോക്കിയതേയില്ല. അവന്‍റെ കാഴ്ചകള്‍ കാണാമറയത്തെ കാണാകാഴ്ചകള്‍ തേടി അലയുകയായിരുന്നു. അമ്മയുടെ മടിത്തട്ടില്‍ അമര്‍ അപ്പോഴും ഉറക്കത്തിലാണ്.

ഇപ്പോള്‍ വാഹനം സഞ്ചരിക്കുന്നത് വളരെ മനോഹരമായി നട്ടുപിടിപ്പിച്ച കുറ്റിചെടികളുടെ നടുവിലൂടെയുള്ള കറുകറുത്ത ഒരു പാതയിലൂടെയാണ്. അവിടവിടെ റോഡിന് കുറുകെയും, നെടുകയും ഒക്കെ മഞ്ഞയും വെള്ളയും കറുപ്പും നിറം കൊണ്ടുള്ള വരകളാല്‍ അലങ്കൃതമാക്കിയിരിക്കുന്നു. ഇരുവശങ്ങളിലും ഭംഗിയായി പണിതീര്‍ത്ത പാര്‍ക്കിംഗ് സ്ഥലങ്ങളില്‍ അനേകം വാഹനങ്ങള്‍ നിരനിരയായി കിടക്കുന്നു. സങ്കടത്തിന്‍റെ പരകോടിയില്‍ പോലും അവള്‍ക്കീ കാഴ്ച ഒരു സുഖമുള്ള അനുഭവമായി തോന്നി. എന്നിരുന്നാലും അവിടത്തെ കാറ്റിന് പോലും വിരഹത്തിന്‍റെ വേദനയുണ്ടെന്ന് അവള്‍ക്കു തോന്നി. അല്ലെങ്കില്‍ അരുകിലൊന്നും ജലാശയങ്ങള്‍ ഇല്ലാത്ത അവിടുത്തെ കാറ്റിനെന്തേ ഒരു കണ്ണീരിന്‍റെ നനവ്. എന്തെ... നാവില്‍ തൊടുന്ന അവളുടെ ചെറുകണങ്ങള്‍ക്ക് പോലും ഉപ്പിന്‍റെ സ്വാദ്. അവളുടെ ചിന്തകള്‍ നൊമ്പരങ്ങളായി മെല്ലെയവളില്‍ ഉണരുമ്പോള്‍ പെട്ടെന്ന് റോഡിന് കുറുകെയായി ആകാശത്ത് നിന്നിറങ്ങി വന്നത് പോലെ നെടുനീളെ ഒരു ദണ്ഡു വന്നടഞ്ഞു. അതോടെ വണ്ടി നിന്നു.

കാറിന്‍റെ മുന്നിലെ ഗ്ലാസ്സിലൂടെ അത് വന്നിറങ്ങിയ ഭാഗത്തേയ്ക്ക് ദേവു ഒന്ന് കുനിഞ്ഞ് കണ്ണുകള്‍ പായിച്ചു. അവള്‍ക്കിതെല്ലാം ഒരത്ഭുതം ആയിരുന്നു. ഡ്രൈവറുടെ ക്യാബിനരുകില്‍ റോഡിനരുകിലായി സ്ഥാപിച്ചിരുന്ന പെട്ടിയില്‍ നിന്നും ഒരു കൂപ്പണ്‍ ഇറങ്ങിവന്നു. ഡ്രൈവര്‍ അത് കൈക്കലാക്കി. അതോടെ റോഡില്‍ തടസ്സം തീര്‍ത്തിരുന്ന ആ ദണ്ഡു മെല്ലെ ഉയര്‍ന്നു. വണ്ടി മുന്നോട്ടു നീങ്ങി. അതിന്‍റെ വേഗത വളരെ കുറഞ്ഞിരുന്നു. ദേവുവിന്‍റെയും രഘുവിന്‍റെയും കണ്മുന്നില്‍ ഇപ്പോള്‍ ഉയര്‍ന്നു നില്‍ക്കുന്നത് അതിമനോഹരമായ അനന്തമായി നീണ്ടുകിടക്കുന്ന ഒരു കെട്ടിടമാണ്. ഒടുവില്‍ "പുറപ്പെടല്‍" എന്നെഴുതി വച്ചിരിക്കുന്ന ഗേറ്റിന് മുന്നിലായി വണ്ടി നിന്നു. രഘുവും കൈയില്‍ കുഞ്ഞുമായി ദേവുവും വണ്ടിയില്‍ നിന്നിറങ്ങി. അപ്പോഴേയ്ക്കും ഡ്രൈവറും വണ്ടിയില്‍ നിന്നിറങ്ങി രഘുവിന്‍റെ ബാഗുകള്‍ ഒക്കെ നിലത്തേയ്ക്ക് എടുത്തു വച്ചിട്ട് വണ്ടി പാര്‍ക്കിംഗ് ഏരിയയിലേയ്ക്ക് കൊണ്ടുപോയി.

ദേവു ചുറ്റുപാടും നോക്കി. നല്ല തിരക്കായിരുന്നു അവിടെ. തൊട്ടപ്പുറത്തെ "ആഗമനം" ഗേറ്റിലെ കാഴ്ചകള്‍ എല്ലാം തന്നെ കണ്ണിന് ആനന്ദം തരുന്നവയായിരുന്നു. പക്ഷെ ഇവിടെ അതായിരുന്നില്ല സ്ഥിതി. ദേവുവിന്‍റെ കണ്മുന്നില്‍ ഒരു സ്ത്രീയും പുരുഷനും തമ്മില്‍ പുണര്‍ന്നു നില്‍ക്കുന്നു. ഒടുവില്‍ അയാള്‍ കുനിഞ്ഞ് ഒരു കൈയില്‍ ഭാരമേറിയ ബാഗ് തൂക്കി മറുകരം കൊണ്ടവരുടെ തോളില്‍ കൈവച്ച് നെറ്റിയില്‍ ഒരു ചുംബനം നല്‍കി യാത്ര ചോദിക്കുന്നു. അതിനപ്പുറം പിന്നയയാള്‍ അവിടെ നിന്നില്ല. തിരിഞ്ഞു നോക്കാതെ ഒറ്റ നടത്തം. ദേവുവിന് സങ്കടം തോന്നി. ആ സങ്കടത്തിനിടയിലും രഘുവിനോടവള്‍ പറഞ്ഞു.

"രഘുവേട്ടാ... എന്താ ഇവരൊക്കെ കാണിക്കണേ.. അതും ഇങ്ങനെ നാലാള് കാണുന്നിടത്ത്..."

രഘു ഒന്നും മിണ്ടിയില്ല. അവന്‍റെ ഹൃദയതാളം ശ്രുതി തെറ്റി മിടിക്കാന്‍ തുടങ്ങിയിട്ട് മണിക്കൂറുകള്‍ പലത് കഴിഞ്ഞിരുന്നു. എന്നിട്ടും അവളുടെ വാക്കുകള്‍ക്ക് കൊടുക്കാന്‍ ഒരു ചെറുചിരി അവന്‍ ചുണ്ടുകളില്‍ സൂക്ഷിച്ചിരുന്നു. ദേവുവിന്‍റെ മുഖത്തേയ്ക്കു നോക്കാന്‍ പോലും രഘു മടിച്ചു നിന്നു. അപ്പോള്‍ തിക്കിത്തിരക്കി നിന്ന ആള്‍ക്കൂട്ടത്തിലേയ്ക്ക് ഒരു സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ വന്നു. നാല് പാടും ഒന്ന് നോക്കിയിട്ട് അയാള്‍ പറഞ്ഞു.

"ഒന്ന് ഒഴിഞ്ഞ് നില്‍ക്കണേ എല്ലാരും.... സൗദിയിലേയ്ക്ക് പോകാനുള്ളവര്‍ മാത്രം മുന്നോട്ട് വന്നാട്ടെ. ഇനി കൂടെ വന്നവരെല്ലാരും ഒന്ന് പിന്നിലേയ്ക്ക് നില്‍ക്കൂ... എന്തായിത്..?? എന്തിനാ ഇത്രേം തിക്കിത്തിരക്കുന്നെ....????? അപ്പോഴേയ്ക്കും അയാളുടെ കൈയിലെ വാക്കി ടോക്കിയില്‍ ആരോ വിളിച്ചിരുന്നു. അയാള്‍ ചെവിയിലേയ്ക്ക് അത് അടുപ്പിച്ചു കൊണ്ട് ഉച്ചത്തില്‍ എന്തൊക്കെയോ സംസാരിച്ചുകൊണ്ട് നടന്നകന്നു.

രഘു ദേവൂനെ നോക്കി. ദേവൂന്‍റെ മുഖത്തെ സന്തോഷം മെല്ലെ മാഞ്ഞു. കൂടുതല്‍ സംസാരിക്കാതെ രഘു ബാഗുകള്‍ കൈയിലെടുത്തു. അതോടെ ദേവൂന്‍റെ നെഞ്ചം പടപടാ മിടിക്കാന്‍ തുടങ്ങി. അവളുടെ കണ്ണുകളിലേയ്ക്ക് നോക്കി അവന്‍ "പോകട്ടെ" എന്ന് യാത്ര ചോദിച്ചു. അമര്‍ അപ്പോഴും ദേവുവിന്റെ കൈയില്‍ ഇരുന്നു ഉറക്കമാണ്. പെട്ടെന്നവളുടെ കണ്ണുകള്‍ സജലങ്ങളായി. ദേവു പരിസരം മറന്നത് പോലെ അവന്‍റെ അരുകിലേയ്ക്ക് നീങ്ങിനിന്നു. അവനരുകില്‍ നിന്നുകൊണ്ട് കൈയിലിരുന്ന കുഞ്ഞിനെ തട്ടിവിളിച്ചു. ഉറക്കമുണര്‍ന്ന അമര്‍ അത്ഭുതത്തോടെ, പ്രകാശം നിറഞ്ഞു നില്‍ക്കുന്ന അവിടെ കണ്ണുകള്‍ പായിച്ചു. അവന്‍റെ കവിളുകളില്‍ തട്ടി ദേവു പറഞ്ഞു.

"പോവ്വാ... മോനെ... മോന്‍റെയച്ഛന്‍ നമ്മുക്ക് വേണ്ടി, നമ്മളെയെല്ലാം വിട്ടു അങ്ങ് ദൂരെ പോകുവാ... മോനെ... " പറഞ്ഞുകൊണ്ട് അവള്‍ അവന്‍റെ കുഞ്ഞുമുഖം അവളുടെ കവിളിലേയ്ക്കു ചേര്‍ത്തു. രഘു കൈയിലെടുത്ത ബാഗുകള്‍ വീണ്ടും നിലത്തേയ്ക്ക് വച്ചിട്ട്, ദേവുവിന്റെ കൈയില്‍ നിന്നും അമറിനെ വാങ്ങി. പിന്നെ അവനെ ചുംബനങ്ങള്‍ കൊണ്ട് പൊതിഞ്ഞു. എന്നാല്‍ പെട്ടെന്ന് തന്നെ അമര്‍ രഘുവിന്‍റെ കൈകളില്‍ നിന്നും തിരിച്ചു ദേവൂന്റെ കൈകളിലേയ്ക്ക് പോയി. രഘു നിറഞ്ഞ കണ്ണുകളോടെ വീണ്ടും ബാഗുകള്‍ കൈയിലെടുത്തു. ദേവുവിന് അതോടെ നിയന്ത്രണം വിട്ടു. കുഞ്ഞിനേയും കൈകളില്‍ ചേര്‍ത്ത് വച്ച് അവനിലേയ്ക്കു ചേര്‍ന്ന് നിന്നവള്‍ വിതുമ്പാന്‍ തുടങ്ങി. ദേവുവിന്റെ നെറ്റിയില്‍ ഒരു ചുംബനമെറിഞ്ഞുകൊണ്ട് രഘു പെട്ടെന്ന് പിന്തിരിഞ്ഞ് നടന്നു. ദേവൂ പൊട്ടിപ്പൊട്ടിക്കരയാന്‍ തുടങ്ങി. അതോടെ അരുകില്‍ ഇതെല്ലാം കണ്ടു നിന്നൊരമ്മ അവളുടെ അരുകിലേയ്ക്ക് വന്ന് അവളെ സമാധാനിപ്പിച്ചു. കൂട്ടത്തില്‍ അവര്‍ അവളോട്‌ ചോദിച്ചു.

"മോളുടെ കൂടെ വേറെ ആരും വന്നില്ലേ...???

ഇല്ലന്നവള്‍ തലയാട്ടി.... അത്ഭുതത്തോടെ അവളെ നോക്കിയ അവരുടെ കണ്ണുകളിലേയ്ക്ക് നോക്കി കുഞ്ഞിനെ മാറത്തേയ്ക്ക് ചേര്‍ത്തണച്ചു കൊണ്ട് നിറകണ്ണുകളോടെ അവള്‍ പറഞ്ഞു.

"ആരുമില്ല ഞങ്ങള്‍ക്ക്... ഞങ്ങളല്ലാതെ..."

വാഹനം പാര്‍ക്ക് ചെയ്തു വന്ന ഡ്രൈവര്‍ അവളുടെ പിന്നില്‍ നിന്നവളുടെ സങ്കടം കാണുകയായിരുന്നു. അവളുടെ പൊട്ടിക്കരച്ചില്‍ കണ്ട അവന്‍ അവളുടെ അടുത്തേയ്ക്ക് വന്നു. ശാന്തമായി പറഞ്ഞു.

"ദേവൂച്ചി .. ഇങ്ങനെ കരയല്ലേ.... രഘുവേട്ടന്‍ പോയി രക്ഷപ്പെടട്ടെ... ഇങ്ങനെ കരഞ്ഞോണ്ട് യാത്രയാക്കിയാല്‍ പോണോര്‍ക്ക് ദോഷാ ചേച്ചീ..." അവന്‍റെ വാക്കുകള്‍ കേട്ട ദേവു പെട്ടെന്ന് പിടിച്ചു നിര്‍ത്തിയ പോലെ കരച്ചില്‍ നിര്‍ത്തി. അവനും സന്തോഷമായി. അവന്‍ തന്നെ അവളോട്‌ പറഞ്ഞു. ബോര്‍ഡിംഗ് പാസ്സ് കിട്ടട്ടെ... അത് കഴിഞ്ഞു രഘുവേട്ടന്‍ ഒന്നൂടി യാത്ര പറയാന്‍ വരും... "ദേ.. അവിടെ.." അരുകിലെ വലിയ ഗ്ലാസ് ഭിത്തിയിലേയ്ക്ക്‌ ചൂണ്ടിക്കാട്ടി അവന്‍ പറഞ്ഞു. പിന്നെ ദേവൂന്‍റെ ശ്രദ്ധ അങ്ങോട്ടേയ്ക്കായി.

സമയം അരമണിക്കൂര്‍ കടന്നുപോയി. ദേവൂന്‍റെ കാഴ്ചകളില്‍ ദൂരെ രഘുവിന്‍റെ ചിത്രം തെളിഞ്ഞുവന്നു. അതവള്‍ക്കരുകിലേയ്ക്ക് മെല്ലെ നടന്നടുത്തു. അകത്തെ തണുപ്പ്മൂലം കാഴ്ച അവ്യക്തമായ ആ ഗ്ലാസ്സിനുള്ളില്‍ നിന്ന് അവന്‍ ദേവൂനു നേരെ കൈകള്‍ വീശി. ഉരുണ്ടു വന്ന കണ്ണുനീര്‍ മണികള്‍ അവളുടെ കവിളുകളിലൂടെ ഒലിച്ചിറങ്ങാന്‍ തുടങ്ങി. രഘു പിന്തിരിഞ്ഞ് നടന്നു. ദേവു തന്‍റെ കൈകള്‍ അപ്പോഴും രഘുവിന് നേരെ വീശിക്കൊണ്ടിരുന്നു. ഇടയ്ക്കിടെ അവളില്‍ നിന്നും ഒരു ചെറിയ തേങ്ങല്‍ ഉയര്‍ന്നുകേള്‍ക്കുന്നു. അമര്‍ ഒന്നുമറിയാതെ അരുകില്‍ ചില കുഞ്ഞുങ്ങള്‍ ഓടിക്കളിക്കുന്നത്‌ നോക്കി ദേവൂന്റെ തോളിലിരുന്നു ചിരിച്ചു.
***********
ദേവുവിന്റെ തിരിച്ചുള്ള യാത്രയില്‍ രഘുവിനെ ആരും തുണയില്ലാത്ത മറ്റേതോ ലോകത്തില്‍ അവള്‍ തള്ളിവിട്ടതുപോലെയൊരു തോന്നല്‍ അവളില്‍ ഉണ്ടായി. അതോടെ കാറിനുള്ളില്‍ അവളുടെ കരച്ചില്‍ ഉള്ളം വിട്ടിറിങ്ങി. അവളുടെ മനസ്സ് വിട്ട ഭ്രാന്തമായ ചിന്തകള്‍ അടച്ചിട്ട കാറിന്‍റെ ജനല്‍ ചില്ലകളില്‍ തട്ടി തട്ടി കിടന്നു പുളഞ്ഞു. മനസ്സില്‍, വേണ്ടിയിരുന്നില്ല എന്ന ചിന്ത ഉയരുമ്പോഴും ഉള്‍മനസ്സില്‍ തങ്ങള്‍ ചെയ്യുന്നതാണ് ശരി എന്ന തോന്നല്‍ ഇടയ്ക്കിടെ ആരോ ഉയര്‍ത്തിവിടും പോലെ. ദേവു തളര്‍ന്നു സീറ്റിലേയ്ക്ക് ചാരിയിരുന്നു. കൈകളില്‍ ഇരുന്നു അമര്‍ വീണ്ടും ഉറക്കം പിടിച്ചു. ഒടുവില്‍ സന്ധ്യ മയങ്ങുമ്പോഴേയ്ക്കും അവളെയും കൊണ്ട് ആ വണ്ടി വീടിന്‍റെ മുറ്റത്തെത്തി. കുടുംബവീടിന്‍റെ മുറ്റത്ത് ആരും ഉണ്ടായിരുന്നില്ല. രഘുവിന്‍റെ സുഹൃത്ത്‌ കൂടിയായ കാര്‍ ഡ്രൈവര്‍ അവളെയും കൊണ്ട് രഘുവിന്‍റെ കുടിലിന് മുന്നിലെത്തി. യാത്ര പോയ പണം പോലും വാങ്ങാതെ "ചേച്ചി ചെന്നാട്ടെ... പോയി വിശ്രമം ചെയ്താട്ടേ.." എന്ന് പറഞ്ഞുകൊണ്ട് അവന്‍ തിരികെ പോയി. അങ്ങിനെ ആദ്യമായി രഘുവില്ലാത്തൊരു രാത്രി അവള്‍ക്കു മുന്നില്‍ ആഗതമായി. കുഞ്ഞിനെ കട്ടിലില്‍ കിടത്തി, വീടിന് നടുവിലായി തൂക്കിയിട്ടുരുന്ന റാന്തല്‍ കത്തിച്ചുവച്ചു അവള്‍ അവനരുകിലേയ്ക്ക് കിടന്നു. മുറിയുടെ മൂലയില്‍ ഉണങ്ങിയ ഓലയ്ക്കുള്ളില്‍ ഇരുന്നു ചീവീട് വിളിച്ചപ്പോള്‍ പോലും അന്നവള്‍ ഭയചകിതയായി. ഉറങ്ങാനായി കണ്ണടച്ചിട്ടും താനേ അത് തുറന്നുവന്നു. പിന്നെ സ്വയം സമാധാനിച്ചു.

"ആരും തുണയില്ലാത്തവര്‍ക്ക് ഈശ്വരന്‍ തുണയുണ്ടാകും..." പിന്നീടവള്‍ക്ക് ഭക്ഷണം കഴിക്കാന്‍ പോലും മടിയായി... രഘുവേട്ടന്‍ ഇപ്പോള്‍ യാത്രയായിട്ടുണ്ടാകുമോ...??? ചുവരില്‍ ഒരു ഘടികാരം പോലും ഇല്ലല്ലോ എന്നോര്‍ത്തപ്പോള്‍ അവള്‍ക്കു നന്നേ വിഷമമായി. എന്നാല്‍ ആ സമയം രഘുവിനെയും കൊണ്ട് വിമാനം ഉയര്‍ന്നുപൊങ്ങി. അവന്‍റെ നെഞ്ച് നിലയ്ക്കുംപോലെ തോന്നി. ചെവികള്‍ക്കുള്ളില്‍ കാറ്റ് കയറി പതിയിരുന്നു. ഇരുകൈകളും കൊണ്ട് അവന്‍ കാതുകള്‍ പൊത്തി. അവന്‍റെ വൈഷമ്യം കണ്ടു അടുത്തിരുന്ന യാത്രികന്‍ പറഞ്ഞു. "അത് സാരമാക്കണ്ട... ഇതെല്ലാം വിമാനം ഉയരുമ്പോള്‍ സാധാരണമാണ്". രഘു അയാളെ നോക്കി ഒന്ന് മന്ദഹസ്സിച്ചു. എന്നിട്ടവന്‍ കണ്ണുകള്‍ പൂട്ടിയിരുന്നു. വിമാനം ചരിഞ്ഞു പറന്നുകൊണ്ടിരുന്നു. അതിലേറെ വേഗതയില്‍ അവന്‍റെ മനസ്സും. അത് അടച്ചുറപ്പിച്ച വിമാനത്തിന്‍റെ പുറത്തേയ്ക്ക് ഒഴുകിയിറങ്ങി. ശൂന്യാകാശത്തിലൂടെ സഞ്ചരിച്ച് കടലും, കാടും കടന്നത് ചെന്നെത്തിയത് ദേവദാരുവിന്നരികത്താണ്. അതിനരുകില്‍ ഒന്ന് നിന്ന് അത് മെല്ലെ അകത്തേയ്ക്ക് കടന്നു ദേവുവിന്‍റെ നെഞ്ചിലേയ്ക്കാഴ്ന്നു. ഇരുവരുടെയും ചിന്തകള്‍ കൂട്ടുപിണഞ്ഞു അവളുടെ നെഞ്ചില്‍ പൊട്ടിത്തെറിച്ചു. പെട്ടെന്ന് അവള്‍ ചെറുമയക്കം വിട്ടുണര്‍ന്നു. കിടക്കയില്‍ എഴുന്നേറ്റിരുന്നു.

കണ്ണുകള്‍ പൂട്ടിയിരുന്ന രഘുവിനെ തൊട്ടുണര്‍ത്തി എയര്‍ഹോസ്റ്റസ് ചോദിച്ചു. " സര്‍, വാട്ട്‌ യു വാണ്ട്‌... പ്ലീസ്..." അവന്‍ അമ്പരപ്പോടെ അവരെ നോക്കി. അരുകില്‍ കണ്ട ഭക്ഷണപ്പെട്ടി ഒന്ന് നോക്കിയിട്ട് പിന്നെ തളര്‍ന്ന കണ്ണുകളോടെ പറഞ്ഞു.

"വേണ്ട... എനിക്കൊന്നും വേണ്ട..." നന്ദി. അവരുടെ നേരെ അവന്‍ കൈകൂപ്പി....

"ഓക്കേ സര്‍..." പറഞ്ഞുകൊണ്ടവര്‍ അടുത്തടുത്ത സീറ്റുകളില്‍ ഭക്ഷണം നല്‍കി... വിമാനം വിണ്ണിലൂടെ ഒഴുകിക്കൊണ്ടിരുന്നു... രഘു കണ്ണുകള്‍ പൂട്ടിയിരുന്നു...... ദേവു കിടക്ക വിട്ടെഴുന്നേറ്റു. അവള്‍ ഓലക്കുടിലിലെ ചെറുജാലകത്തിലൂടെ വെളിയിലേയ്ക്ക് നോക്കി. താരകങ്ങള്‍ നിറഞ്ഞ വിണ്ണ്‍.... തിളങ്ങി നിന്ന ഒരു നക്ഷത്രത്തിന് പറയാനുണ്ടായിരുന്നതും.. വര്‍ഷങ്ങള്‍ അരുകിലുണ്ടായിരുന്ന.... എന്നാല്‍ ഇപ്പോള്‍ ഉരുകിയുരുകി താഴേയ്ക്ക് വീണ അവളുടെ പ്രിയനായ ഒരു വാല്‍നക്ഷത്രത്തിന്‍റെ കഥയായിരുന്നു..... തിരികെ വരും എന്ന പ്രാര്‍ഥനയില്‍ കത്തിനില്‍ക്കുന്ന ആ നക്ഷത്രം അവള്‍ക്കൊരു പ്രചോദനമായ പോലെ. ദേവൂന്‍റെ കണ്ണുകള്‍ തിളങ്ങിവന്നു. അരുകിലെ കുഞ്ഞുവിരിയില്‍ കൈകള്‍ പിടിച്ചു ഓലച്ചുമരിലേയ്ക്ക് തലചായ്ച് അവള്‍ ആകാശത്തെ നോക്കി നിന്നു. ആ കാഴ്ചയില്‍ അവള്‍ക്കു മുന്നിലൂടെ ഒരു കൂട്ടം വാവലുകള്‍ പറന്നുപോയി. അകലെ നില്‍ക്കുന്ന ആല്‍മരക്കൊമ്പില്‍ കൂട്ടമായി അവ ചേക്കേറുമ്പോള്‍ ചില്ലകള്‍ വല്ലാതെയുലഞ്ഞു. ദേവുവിന്‍റെ ചിന്തകള്‍ ചെറു ചെറു നെടുവീര്‍പ്പുകളായി പുറത്തേയ്ക്ക് വന്നു. കരിനാഗങ്ങള്‍ക്കിടയിലൂടെ സമയം ഇഴഞ്ഞിഴഞ്ഞ് നീങ്ങി...

(തുടരും)
ശ്രീ വര്‍ക്കല
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ