2014 ജൂൺ 22, ഞായറാഴ്‌ച


ദേവദാരുവിന്നരികത്ത്‌.....23

ഉറക്കത്തിലേയ്ക്ക് വഴുതിവീഴുമ്പോള്‍ അവള്‍ കണ്ട കിനാക്കളില്‍ വര്‍ണ്ണത്തുമ്പികള്‍ ചുറ്റും പറന്നിരുന്നു. നേരം പുലരുന്നതും, സന്ധ്യാമ്പരവും അവള്‍ വ്യക്തമായിക്കണ്ടു. വിറങ്ങലിച്ച മേഘത്തുണ്ടുകളില്‍ മഴവില്ലുകള്‍ മായാവലയം തീര്‍ത്തത് അവള്‍ക്ക് പുത്തന്‍ അനുഭവം പോലെ തോന്നി...... മഴപെയ്തു. മഴക്കാറുകള്‍ പിന്നെയും കൂട്കൂട്ടി. അനിര്‍വചനീയമായ അനുഭൂതിയില്‍, സ്വപ്നത്തിന്‍റെ സുഖത്തില്‍ അവള്‍ കിടക്കയില്‍ ചുരുണ്ടുകൂടി.....
*************
ആശുപത്രിയിലെ കണ്ണാടിക്കൂട്ടില്‍ നിന്നും രഘുവിനെ എടുത്തുമാറ്റി. ബഷീറിന് ഒരു കാര്യം നിര്‍ബന്ധമായിരുന്നു. സൗദിഅറേബ്യയുടെ തണുപ്പ്പുതച്ചുറങ്ങുന്ന മോര്‍ച്ചറി മുറിയില്‍ കിടന്ന് രഘു വിറങ്ങലിക്കാന്‍ പാടില്ല. അവന്‍റെ മുഖം തണുത്ത് കരുവാളിക്കാന്‍ പാടില്ല. എത്രയും പെട്ടെന്ന് രേഖകള്‍ ശരിയാക്കണം. അവനെ കൊണ്ടുപോകണം. അവന്‍റെ ദേവൂന്‍റെ അരുകിലേയ്ക്ക്......

ദേവൂനെ ഓര്‍ത്തപ്പോള്‍ ബഷീറിന് നെഞ്ചം തളരുന്നത് പോലെ തോന്നി. എങ്ങിനെ അവളിത് താങ്ങും. എങ്ങിനെ എനിക്കവളെ അഭിമുഖീകരിക്കുവാന്‍ കഴിയും. പിന്നെയവന്‍ സ്വയം സമാധാനിച്ചു. "വേണം.. എല്ലാം സഹിക്കുക തന്നെ വേണം. നീതി നടപ്പാക്കിയ ദൈവം ഇതൊന്നും ചിന്തിക്കുന്നുണ്ടാവില്ല... ചിന്തിക്കാന്‍ പാടില്ല. നടന്നതിനെ ഓര്‍ത്തിനി പരിതപിച്ചിട്ട്‌ കാര്യവും ഇല്ല. കര്‍ത്തവ്യങ്ങള്‍ നിറവേറ്റുക. രഘുവിനെ ദേവുവിനടുത്ത് എത്തിക്കുക. അതെന്‍റെ കര്‍ത്തവ്യം ആണ്.

ഉറച്ച മനസ്സോടെ ബഷീര്‍ ഡോക്ടറുടെ മുറിയില്‍ കയറി. ബഷീറിനോട്‌ അദ്ദേഹം ഇരിക്കാന്‍ പറഞ്ഞു.

"ബഷീറേ... കാര്യങ്ങള്‍ അറിയാല്ലോ??? ഇവിടുത്തെ കാര്യം.. ഇനീപ്പോ എല്ലാ പേപ്പര്‍സും ശരിയാക്കി ഇവിടുന്ന് ഇത് കൊണ്ടുപോകുമ്പോള്‍ കുറഞ്ഞത് ഒരു മാസം പിടിക്കും. അതും ഇങ്ങനെ അവസാനിച്ചതിനാല്‍...!!! അല്ലെങ്കില്‍ ഞാന്‍ പറയാതെ തന്നെ അറിയാല്ലോ... എന്നാലും ഇതെന്‍റെകൂടി കടമയെന്ന് ഞാന്‍ കരുതുന്നു. എത്രയും വേഗം രഘൂനെ ഇവിടുന്ന് കൊണ്ടുപോകാന്‍ എന്നാലാവത് ഞാന്‍ ചെയ്യാം... ബഷീര്‍ ഡോക്ടര്‍ക്ക്‌ നേരെ കൈകൂപ്പി.

രഘുവിന്‍റെ വേര്‍പാട് കമ്പനിയില്‍ അവന്‍റെ സുഹൃത്തുക്കള്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. പുലര്‍ച്ചെ, ഓരോരുത്തരും വന്ന് വണ്ടിയില്‍ കയറുമ്പോള്‍ എല്ലാര്‍ക്കും പറയാന്‍ ഒരേയൊരു കാര്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ.. പലര്‍ക്കും അരുകില്‍ അവന്‍ ചിരിച്ചുകൊണ്ടിരിക്കുന്ന പ്രതീതി. വല്ലാത്തൊരു സമ്മര്‍ദം തന്നെ. ബഷീര്‍ ജോലിയ്ക്ക് പോയില്ല. കഫീലിന് അവന്‍റെ സങ്കടം മനസ്സിലായി എന്ന് തോന്നുന്നു... അവനോട് അയാള്‍ ഒന്നും പറഞ്ഞില്ല..
***********
ദിവസങ്ങള്‍ കടന്നുപോയി. ദേവു രഘുവിന്‍റെ മറുപടിക്കത്തിനായി കാത്തിരുന്നു. നിരാശയായിരുന്നു ഫലം. ഒടുവില്‍ കുടുംബവീടിന്‍റെ മുറ്റത്ത് പോസ്റ്റ്‌മാനെക്കണ്ട അവള്‍ അയാളുടെ അടുത്തേയ്ക്ക് ഓടിച്ചെന്നു. ദേവുവിനെക്കണ്ട അയാള്‍ ഇല്ല എന്ന് കൈകാട്ടി പറഞ്ഞു. എങ്കിലും അവള്‍ അയാളുടെ അരുകിലായി ചെന്ന് നിന്നു കിതച്ചുകൊണ്ട് സ്വന്തം കൂര ചൂണ്ടിക്കാട്ടിക്കൊണ്ട് പറഞ്ഞു.

"അതാണെ... ന്‍റെ വീട്. ഇനി രഘുവേട്ടന്‍റെ കത്ത് വന്നാല്‍ അങ്ങട് തരണേ..." അയാള്‍ തലകുലുക്കിക്കൊണ്ട് തിരിഞ്ഞുപോയി.... ദേവു വീട്ടിലേയ്ക്കും.
************
രഘുവിന്‍റെ മരണം കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞ വ്യാഴാഴ്ച. ജോലി കഴിഞ്ഞ് വന്നവര്‍ മുറിയില്‍ പോലും പോകാതെ ക്യാമ്പ്‌ബോസിന്‍റെ ക്യാബിനില്‍ തിക്കിത്തിരക്കി. ബഷീര്‍ വണ്ടി ഒതുക്കിയിട്ട് അവിടെ വന്നു നിന്നു. അവന്‍ ചിന്തിച്ചു... "ഈ തിരക്കൊന്നു തീരട്ടെ. എന്നിട്ടാകാം.." അപ്പോഴേയ്ക്കും ക്യാമ്പ്‌ബോസ് ഒരു കത്തുമായി അവനരുകില്‍ വന്നു. അയാള്‍ സങ്കടത്തോടെ അവനു നേരെ ഒരു കത്ത് വച്ച് നീട്ടി. ബഷീര്‍ കൈനീട്ടി ആ കത്ത് വാങ്ങി. രഘുവിനുള്ള കത്തായിരുന്നു. ആദ്യമായി ദേവു അവനയച്ച കത്ത്. ബഷീറിന്‍റെ നെഞ്ചിലെ സങ്കടത്തിന് ആക്കം കൂട്ടിക്കൊണ്ട് അത് കൈയിലിരുന്നു വിറച്ചു. അവന്‍ അതുമായി മുറിയിലേയ്ക്ക് നടന്നു. കൈകാലുകള്‍ കഴുകി വൃത്തിയായി മുറിയില്‍ കയറി ആ കത്തിലേയ്ക്ക് നോക്കിക്കിടന്നു. അതിലെഴുതിയിരിക്കുന്ന രഘുവിന്‍റെ പേരിന് ജീവനുള്ളത് പോലെ. അവന്‍റെയുള്ളില്‍ വല്ലാതെ ഭയം തോന്നി. അരുകില്‍ കിടന്ന രഘുവിന്‍റെ കിടക്ക അവന് ആദ്യമായ് മനസ്സില്‍ ഒരു ഞടുക്കം സമ്മാനിച്ചു. അരുകിലെ ചുവരില്‍ എയര്‍കണ്ടിഷന്‍റെ ചെറുകാറ്റില്‍ ചലിച്ചുകൊണ്ടിരുന്ന രഘുവിന്‍റെ വസ്ത്രങ്ങള്‍ അവന്‍റെ ഭീതി ഇരട്ടിയാക്കി. കുറച്ചു ദിവസങ്ങളേ കൂടെയുണ്ടായിരുന്നുള്ളൂ എങ്കിലും ബഷീറിന് അവന്‍റെ ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന ഇതെല്ലാം വല്ലാതെ സങ്കടപ്പെടുത്തി. അതോടെ ക്യാമ്പ്‌ബോസിന്‍റെയും കൂട്ടുകാരുടെയും സഹായത്തോടെ ബഷീര്‍ രഘുവിന്‍റെത് എന്നതെല്ലാം ക്യാമ്പ്‌ സ്റ്റോറിലേയ്ക്ക് മാറ്റിവയ്പ്പിച്ചു. ഇടയ്ക്ക് ആശുപത്രിയില്‍ പോയി അവന്‍ തിരക്കി. അടുത്ത ആഴ്ചയോടെ രഘുവിന്‍റെ ശരീരം നാട്ടിലേയ്ക്ക് കൊണ്ടുപോകാന്‍ കഴിയും എന്ന് ഡോക്ടര്‍ അവനു ഉറപ്പു നല്‍കി.

അന്നും പതിവ് പോലെ ജോലികഴിഞ്ഞ് വന്ന് കുളിച്ച് മുറിയിലേയ്ക്ക് കയറുമ്പോള്‍ ദേവുവിന്‍റെ കത്ത് അവന്‍റെ മേശമേല്‍ കിടക്കുന്നുണ്ടായിരുന്നു. ബഷീറിന്‍റെ ഉള്‍മനസ്സ് ചിന്തിച്ചു. ഇനി ഇത് വായിക്കാന്‍ രഘു ഉണ്ടാകില്ല. ദേവു എന്തെങ്കിലും ഇവിടെനിന്ന് അവനോട് ആവശ്യപ്പെട്ടിരിക്കുമോ?? ഒരു കൂട്ടുകാരന്‍ എന്ന നിലയില്‍ അതെങ്കിലും സാധിക്കാന്‍ കഴിഞ്ഞാല്‍ എന്‍റെ സങ്കടം തീരുമോ??? ബഷീര്‍ ഒരുപാട് ചിന്തിച്ചു. അവനറിയാം ചെയ്യുന്നത് തെറ്റാണെന്ന്. എന്നിട്ടും ഒടുവില്‍ അവനാ കത്ത് പൊട്ടിച്ചു. മടക്കി വച്ചിരുന്ന അതിലെ പേപ്പര്‍ നിവര്‍ത്തുമ്പോള്‍ അവന്‍റെ കൈകള്‍ വിറയ്ക്കാന്‍ തുടങ്ങി. ബഷീറിന്‍റെ കണ്ണുകള്‍ നിറഞ്ഞു. തുളുമ്പി വന്ന നീര്‍ത്തുള്ളി കൈവിരലുകള്‍കൊണ്ട് തുടച്ചുകൊണ്ട് അവനാ കത്ത് വായിച്ചു.

"എന്‍റെ രഘുവേട്ടാ,... എങ്ങിനെ എഴുതണം എന്നെനിക്കറിയില്ല. എന്നാലും എന്തെഴുതിയാലും ന്‍റെ രഘുവേട്ടന്‍ എന്നോട് പിണങ്ങില്ല എന്നെനിക്കറിയാം. കത്തയക്കാന്‍ ഞാന്‍ താമസിച്ചതില്‍ പരിഭവിച്ചിരിക്കുകയാണല്ലേ..??? അതെന്താണ് എന്നറിയണ്ടേ...??? ഏട്ടന്‍റെ കത്തുകള്‍ വന്നിരുന്നു... എന്‍റെ കൈവശം അത് കിട്ടിയിരുന്നില്ല... ഒടുവില്‍.... ............... ഞാനവിടുന്നു അത് വാങ്ങി വീട്ടില്‍ വന്നു. വായന നിര്‍ത്തി ബഷീര്‍ ചിന്തിച്ചിരുന്നു. അവനൊരു കാര്യം മനസ്സിലായി. രഘു പറഞ്ഞത് എത്ര സത്യമാണ്. ദേവൂനു ആരും ഇല്ല. ഹോ..!! ഇനിയുള്ള അവളുടെ ജീവിതം. ചിന്തിച്ചപ്പോള്‍ തന്നെ ആ മുറിയാകെ കീഴ്മേല്‍ മറിയുന്നത് പോലെ തോന്നി ബഷീറിന്. അവന്‍ എഴുന്നേറ്റ് കണ്ണുകള്‍ പൂട്ടി കുറേനേരം ഇരുന്നു. ഒടുവില്‍ ബാക്കിയുള്ളത് വായിക്കാന്‍ തുടങ്ങി.

"അതൊക്കെ പോട്ടെ രഘുവേട്ടാ... എട്ടന് സുഖമല്ലേ? ഈ കത്ത് കിട്ടുമ്പോള്‍ ന്‍റെ രഘുവേട്ടന്‍ എന്ത് ചെയ്യുകയാവും. ഈ ദേവൂട്ടിയെ ഓര്‍ക്കുന്നുണ്ടാവും അല്ലെ??? എനിക്കറിയാം.........എന്നെ ഓര്‍ക്കാന്‍ ഈ കത്ത് രഘുവേട്ടന് ആവശ്യമില്ലെന്ന് എനിക്കറിയാം. എന്നാലും വെറുതെ എഴുതിയെന്നേ ഉള്ളൂ... പിന്നെ നമ്മുടെ മോന്‍ ഇരുന്നു രഘുവേട്ടാ... താമസിയാതെ അവന്‍ നടക്കാന്‍ തുടങ്ങും... ഇനി രഘുവേട്ടന്‍ വരുമ്പോള്‍ മോന് എന്താ കൊണ്ടുവരുക...??? ഒന്നും വേണ്ട രഘുവേട്ടാ.. ആപത്തൊന്നും ഇല്ലാണ്ട് എന്‍റെ ഏട്ടന്‍ തിരിച്ചു വന്നാല്‍ മതി. ദേവൂനറിയാം എന്‍റെ രഘുവേട്ടന് ഒരാപത്തും വരില്ലാന്ന്. എപ്പോഴും സൂക്ഷിക്കണം ട്ടോ.. ജോലി ചെയ്യുമ്പോഴൊന്നും എന്നെ ഓര്‍ക്കരുത്.. ശ്രദ്ധ പോകും... ദേവു കാത്തിരിക്കും. എന്‍റെ രഘുവേട്ടനെ മാത്രം ഓര്‍ത്ത് ദേവു കാത്തിരിക്കും.

രഘുവേട്ടനെ പിരിഞ്ഞപ്പോള്‍ മാത്രമാണ് ഞാന്‍ രഘുവേട്ടനെ എത്രമാത്രം സ്നേഹിച്ചിരുന്നുവെന്ന് മനസ്സിലാക്കിയത്... പിന്നെ ഞാനില്ല എന്ന് കരുതി ആഹാരം കഴിക്കാതിരിക്കരുത്. ഓരോ ദിവസവും ഞാനെണ്ണി വയ്ക്കും. അതിലോരോ ഉരുളയും ഞാന്‍ കണക്കുകൂട്ടും.. അതെല്ലാം, അതെല്ലാം ഇവിടെ വന്നു ദേവൂനു വാരിത്തരണം... ഞാന്‍ കാത്തിരിക്കും... എനിക്ക് കഴിയണില്ല രഘുവേട്ടാ ഇനി എഴുതാന്‍. എന്‍റെ കണ്ണെല്ലാം നിറയുന്നു... ഇനി എഴുതുന്നതെല്ലാം നിറകണ്ണുകള്‍ കൊണ്ടാണ് രഘുവേട്ടാ... നമ്മുടെ മോള്‍ നന്നായിരിക്കുന്നു. ഞാനവളെ നന്നായി നോക്കുന്നുണ്ട് രഘുവേട്ടാ... ഒന്നും ഓര്‍ത്തു വിഷമിക്കരുത്.. എല്ലാം ശെരിയാവും. നമ്മുടെ ദുഃഖങ്ങള്‍ എല്ലാം തീരും.. മുറതെറ്റാതെ ഞാന്‍ അമ്പലത്തില്‍ പോകാറുണ്ട്. രഘുവേട്ടന് വേണ്ടി ഞാന്‍ മൃത്യുജ്ഞയഹോമം നടത്തുന്നുണ്ട്. അതിന്‍റെ ഫലം കിട്ടാതിരിക്കില്ല.... ശരീരം സൂക്ഷിക്കണേ.... ഞാന്‍ എഴുതി നിര്‍ത്തുകയാണ് രഘുവേട്ടാ... മറക്കാതെ, ഒട്ടും താമസിക്കാതെ എനിക്ക് മറുപടി തരണേ... പിന്നെ സലിം ബാപ്പയുടെ വീട്ടിലെ ഫോണ്‍ നമ്പര്‍ വയ്ക്കുന്നു... സലിം ബാപ്പയും നബീസുഉമ്മയും അന്വേഷണം പറഞ്ഞിട്ടുണ്ട്... ഒരു മാസത്തില്‍ ഒരു ദിവസം എങ്കിലും വിളിക്കണേ രഘുവേട്ടാ... കഴിയുമെങ്കില്‍!!!!! നിര്‍ത്തട്ടെ. പ്രാര്‍ഥനയോടെ രഘുവേട്ടന്‍റെ സ്വന്തം ദേവു.

അവസാനത്തെ വരിയും വായിച്ചു ബഷീര്‍ ചിന്താമഗ്നനായി ഇരുന്നു. അവന്‍റെ കണ്ണുകള്‍ നിറഞ്ഞുതുളുമ്പിയിരുന്നു. ദേവുവിനെ എങ്ങിനെ പറഞ്ഞു മനസ്സിലാക്കും എന്ന് അവനു ചിന്തിക്കാനേ കഴിഞ്ഞില്ല. ബഷീറിന് തലയെല്ലാം പെരുക്കുന്നത് പോലെ തോന്നി. മുടിയിഴകളിലൂടെ കൈകളോടിച്ചുകൊണ്ട് അവന്‍റെ കിടക്കയിലേയ്ക്ക് ചാഞ്ഞു... ആ രാത്രി മുഴുവന്‍ കത്തിലെ വാക്കുകള്‍ അവന്‍റെ മുന്നില്‍ നിറഞ്ഞു നിന്നു.. എന്ത് ചെയ്യണം.. എങ്ങിനെ ചെയ്യണം... അവനാകെ പരിഭ്രമമായി... ഒടുവില്‍ പുലരിയില്‍ എപ്പോഴോ അവനൊന്ന് മയങ്ങി...

മയക്കത്തില്‍ അവന്‍റെ മനസ്സ് നിറയെ നിറഞ്ഞു നിന്നത് ദേവുവായിരുന്നു.. ഓര്‍ത്തത്‌ മുഴുവന്‍ അവളുടെ കാത്തിരിപ്പായിരുന്നു.

(തുടരും)
ശ്രീ വര്‍ക്കല

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ