2014 ജൂൺ 4, ബുധനാഴ്‌ച


ദേവദാരുവിന്നരികത്ത്‌.....13

മണിക്കൂറുകള്‍ മുന്നില്‍ കൊഴിഞ്ഞുവീണത്‌ രഘുവും ദേവുവും അറിഞ്ഞിരുന്നതേയില്ല. നീണ്ട ആ ഇടനാഴിയിലെ ചുവരില്‍ ചേര്‍ന്നിരുന്നവള്‍ വിതുമ്പാന്‍ തുടങ്ങി. പൊന്നുപോലെ നോക്കി വളര്‍ത്തിയ മകളിപ്പോള്‍ ആശുപത്രിയിലെ ഏതോ മുറിയ്ക്കുള്ളില്‍ വേദന തിന്നുന്നു എന്ന് ഓര്‍ക്കുമ്പോഴെല്ലാം അവള്‍ കുഴഞ്ഞുവീഴാന്‍ തുടങ്ങി. ആ രാവ് മുഴുവനും പിന്നീടു പുലര്‍ന്നിട്ടും രഘുവിന് ഡോക്ടര്‍മാര്‍ മകളുടെ ജീവനെക്കുറിച്ചു ഒരുറപ്പ് കൊടുത്തിരുന്നില്ല. അവന്‍റെ ചോദ്യങ്ങള്‍ക്കെല്ലാം ഓരോരുത്തരും ഉത്തരം നല്കിയതും ഇപ്രകാരമായിരുന്നു.

"ഒന്നും സംഭവിക്കില്ല.... മോള്‍ക്ക്‌ ഒന്നും സംഭവിക്കില്ല. ഇവിടെ കിട്ടാവുന്നതില്‍ വച്ചേറ്റവും നല്ല ചികിത്സ തന്നെയാണ് ഞങ്ങള്‍ മോള്‍ക്ക്‌ കൊടുക്കുന്നത്. പ്രാര്‍ത്ഥിചോള്ളൂ... അറിയാവുന്ന ഈശ്വരന്മാരെ എല്ലാവരെയും വിളിച്ചു പ്രാര്‍ത്ഥിചോള്ളൂ..."

രഘു ഡോക്ടര്‍മാരുടെ നേരെ കൈകൂപ്പി നിന്നു. പിന്നീട് വീണ്ടും ഒരു കല്‍തൂണില്‍ ചേര്‍ന്ന് അകത്തെ മുറിയില്‍ നിന്നൊരാള്‍ വരുന്നതും കാത്തിരിക്കും. സമയം എട്ട് ആയതോടെ വിജയമ്മയും ഏട്ടത്തിമാരും ഏട്ടന്മാരും ഒക്കെ ഇതറിഞ്ഞ് ആശുപത്രിയില്‍ എത്തി. ഏട്ടന്മാര്‍ രഘുവിനടുത്തും ഏട്ടത്തിമാര്‍ ദേവുവിനടുത്തും ഇരുന്ന് ആശ്വസ്സിപ്പിക്കാന്‍ തുടങ്ങി. പകലായതോടെ രാത്രിയിലെ ഡോക്ടര്‍മാര്‍ മാറി പുതിയവര്‍ വന്നിരുന്നു. വന്നവര്‍ ഓരോരുത്തരും രഘുവിനോടും ദേവുവിനോടും സംഭവിച്ചതെന്തെന്ന് ചോദിച്ചു മനസ്സിലാക്കി. മണിക്കൂറുകള്‍ മാറും തോറും ദേവു തന്‍റെ തെറ്റിനെ ഓര്‍ത്ത് പശ്ചാത്തപിക്കാന്‍ തുടങ്ങി. അവളുടെ ഇരുള് വീണ മനസ്സിലെ ചിന്തകളും തളര്‍ന്നിരുന്നു. ഇപ്പോള്‍ അവള്‍ക്കു തോന്നുന്നുണ്ട് ഒന്നും വേണ്ടിയിരുന്നില്ല എന്ന്. എല്ലാവരോടും വഴക്കുകൂടി... ആരെയും സ്നേഹിക്കാതെ എന്ത് നേടിയെടുത്തിട്ടും, അതുകൊണ്ടൊന്നും ഒരു കാര്യവും ഇല്ലെന്ന് അവള്‍ മനസ്സിലാക്കാന്‍ തുടങ്ങിയിരുന്നു.

അവിടെയാകെ ഇരുള്‍ പടരുമ്പോള്‍ ശിഖയെ ആശുപത്രിയില്‍ എത്തിച്ചിട്ട് ദിവസം ഒന്ന് പിന്നിട്ടിരുന്നു. ഇടയ്ക്ക് വൈദ്യുതിബന്ധം പോയപ്പോള്‍ ആശുപത്രിയും പരിസരവുമാകെ കൂരിരുട്ട് പടര്‍ന്നു. ആശുപത്രിയിലെ പ്രസവമുറിയുടെ പിന്‍ഭാഗത്തെ മാലിന്യക്കൂമ്പാരത്തില്‍ ആഹാരം തേടി അലഞ്ഞു നടന്നിരുന്ന നായ്ക്കൂട്ടം ഒന്നാകെ ഓരിയിടാന്‍ തുടങ്ങി. രഘു ഒന്ന് ഞെട്ടി. അവന്‍റെയുള്ളില്‍ കുഞ്ഞുനാളില്‍ അമ്മ പറഞ്ഞു പഠിപ്പിച്ച ആ വാക്കുകള്‍ വന്നലയടിക്കാന്‍ തുടങ്ങി.

"മോനെ.. മരിക്കാറായ മനുഷ്യനില്‍ നിന്ന് ജീവനെ പറിച്ചെടുക്കാന്‍ കാലന്‍ വരുകയാണ്. നീ കണ്ടോ ആ നായ്ക്കള്‍ മാനത്തേയ്ക്ക് നോക്കിയല്ലേ ഓരിയിടുന്നത്..."

ആ വാക്കുകളുടെ ഓര്‍മ്മകള്‍ അവനില്‍ ഓടിയെത്തിയപ്പോള്‍ അവന്‍റെ ഉടലാകെ വിറയ്ക്കാന്‍ തുടങ്ങി. സമനില തെറ്റിയവനെപ്പോലെ രഘു ഇരുന്നിടത്ത് നിന്നും എഴുന്നേറ്റ് നായ്ക്കൂട്ടം ഓരിയിടുന്ന ഇടത്തേയ്ക്ക് ലക്‌ഷ്യം വച്ച് നടന്നു. അവയ്ക്കരുകിലെത്തിയ അവന്‍ സ്ഥലകാലബോധം ഇല്ലാതെ ഉച്ചത്തില്‍ ഭ്രാന്തമായി അലറി.

"പോ... നായ്ക്കളെ.. എങ്ങോട്ടെങ്കിലും ഒന്ന് പോ ഇവിടുന്ന്..." അവന്‍ കൈവീശിയെറിഞ്ഞുകൊണ്ട് പറഞ്ഞു.

നായ്ക്കള്‍ ഓടി കുറച്ചുദൂരം ചെന്ന് തിരിഞ്ഞു നിന്നു അവനു നേരെ കുരച്ചു. അതില്‍ ചിലത് വീണ്ടും ഓരിയിട്ടു. വല്ലാത്ത മാനസ്സികവ്യഥയോടെ രഘു ഇരുകൈകളും കൊണ്ട് തലമുടികള്‍ക്കിടയിലൂടെ വിരലോടിച്ചു. അവയോടെല്ലാം ശണ്ഠയിട്ടവന്‍ പിന്തിരിയുമ്പോള്‍ അവന്‍റെ മുഖം ഒരു പ്രാകൃതരൂപിയെപ്പോലെ കാണപ്പെട്ടു. ആശുപത്രിയിലെ ഇരുള്‍വീണ വഴിയിലൂടെ അവന്‍ മുന്നോട്ടു നടന്നു. പെട്ടെന്ന് അവന്‍റെ ആട്ടു കേട്ട് ദൂരത്തെവിടെയോ മറഞ്ഞിനിന്നിരുന്ന ഒരു നായ് പിന്നിലൂടെ ഓടിവന്ന് രഘുവിന്‍റെ വലതു കാല്‍വണ്ണയില്‍ കടിച്ചു. അസഹ്യമായ വേദനയോടെ രഘു കാല്‍ ഒന്ന് കുടഞ്ഞു. അത് ആ ശക്തിയില്‍ മോങ്ങിക്കൊണ്ട് ദൂരേയ്ക്ക് തെറിച്ചുവീണു. രഘു നാശം എന്ന് മുരണ്ടുകൊണ്ട്‌ മുന്നിലേയ്ക്ക് നടന്നു. ആശുപത്രിയുടെ ഇടനാഴിയിലേയ്ക്ക് കയറാനവന്‍ കാലെടുത്ത് വയ്ക്കുമ്പോള്‍ അത്യുച്ചത്തില്‍ ദേവുവിന്‍റെ വിളി വന്നു...

"ന്‍റെ... രഘുവേട്ടോ.... നമ്മുടെ മോള് പോയി രഘുവേട്ടാ.... നമ്മുടെ മോള് പോയി രഘുവേട്ടാ...അവള് നമ്മളെ വിട്ടു പോയി... രഘുവേട്ടാ.."

ചാട്ടുളിപോലെ പോലെ നെഞ്ചില്‍ തറച്ച ആ വാക്കുകളും പേറി രഘു ഓടി. അവന്‍റെ കാല്‍വണ്ണയില്‍ നിന്നും ഒലിച്ചിറങ്ങിയ രക്തം ആ ആശുപത്രിയുടെ വരാന്തയില്‍ തുള്ളിതുള്ളിയായി വീണു തുടങ്ങി. മുന്നില്‍ നിന്ന വെള്ള വസ്ത്രധാരിയെ തള്ളിമാറ്റി രഘു മങ്ങിയ വെളിച്ചത്തില്‍ അയാള്‍ക്ക്‌ പിന്നില്‍ ചലനമറ്റു നിന്നിരുന്ന സ്ട്രെച്ചറിനരുകിലേയ്ക്ക് പാഞ്ഞു. അവനൊന്നേ നോക്കിയുള്ളൂ. വെള്ളവസ്ത്രത്തില്‍ പൊതിഞ്ഞൊരു കുഞ്ഞുരൂപം. അത് പൊതിഞ്ഞ തുണിയില്‍ ഇളം മഞ്ഞനിറത്തില്‍ മാംസം ഉരുകിയ നീരു പടര്‍ന്നിരുന്നു. സ്ട്രെച്ചറിന്‍റെ ഓരം ചേര്‍ന്ന് അവളെ പൊതിഞ്ഞ തുണിയില്‍ പടര്‍ന്ന രക്തം കാണാമായിരുന്നു. ഏട്ടത്തിമാര്‍ മയങ്ങിവീണ ദേവുവിനെ താങ്ങിപ്പിടിച്ചിരുന്നു. ഇടയ്ക്കിടെ മയങ്ങിയടഞ്ഞിരുന്ന അവളുടെ കണ്ണുകള്‍ ഒരുനിമിഷം തുറന്ന് ശിഖയെ തേടിയടയും. മയങ്ങിക്കിടന്നിട്ടും അവളുടെ കൈയുയര്‍ന്നു ആ നിമിഷം തന്നെ തളര്‍ന്നു വീഴും. രഘു ഏട്ടന്മാരുടെ കൈകളില്‍ തൂങ്ങി നിലവിളിച്ചു. അവന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. ശിഖയുടെ ശരീരവും പേറി വരാന്തയിലൂടെ നീങ്ങുമ്പോള്‍ പെട്ടെന്ന് അവിടമാകെ വെളിച്ചം തെളിഞ്ഞു. തുറന്ന വാതായനങ്ങളിലൂടെ ആകാംഷയുടെ നോട്ടങ്ങള്‍ അവരില്‍ പതിഞ്ഞുകൊണ്ടിരുന്നു. ഒടുവില്‍ ശിഖയുടെ മൃതദേഹം ആംബുലന്‍സില്‍ കയറ്റി. ദേവുവിന്‍റെ വീട് ലക്ഷ്യമാക്കി അത് നീങ്ങി.

ശിഖയുടെ കുഞ്ഞുദേഹവും പേറി ആ മുറ്റത്ത്‌ ആംബുലന്‍സ് എത്തുമ്പോള്‍ അന്നാട്ടിലെ ജനങ്ങള്‍ എല്ലാം തന്നെ അവിടെ മുറ്റത്ത്‌ തമ്പടിച്ചിട്ടുണ്ടായിരുന്നു. എല്ലാരും ഇത് കാത്തുനില്‍ക്കുന്നത് പോലെ. വിഷമത്തിനിടയില്‍ അവനൊന്നും മനസ്സിലായില്ല. മണിക്കൂറുകള്‍ക്കു മുന്‍പേ അവന്‍റെ പൊന്നുമോള്‍ മരിച്ചത് അവന്‍ അറിഞ്ഞിട്ടുണ്ടായിരുന്നില്ല. അത്യാഹിത വിഭാഗത്തിലെ തീവ്രപരിചരണ മുറിയില്‍ അവള്‍ ജീവന്‍ വെടിഞ്ഞപ്പോള്‍ ഡോക്ടര്‍മാര്‍ ചേര്‍ന്നൊരു തീരുമാനം എടുത്തിരുന്നു. ആരെയും അറിയിക്കാതെ തന്നെ പോസ്റ്റ്‌മോര്‍ട്ടം കൂടി നടത്തുക എന്നത്. കാരണം ബന്ധുക്കള്‍ അറിഞ്ഞതിനുശേഷം കുഞ്ഞായത്കൊണ്ടുണ്ടാകുന്ന തര്‍ക്കങ്ങള്‍ ഒരു പക്ഷെ ഇതെല്ലാം വളരെയധികം സമയം നീട്ടിക്കൊണ്ട് പോകുന്നതിനു കാരണമാകും. രഘുവിന്‍റെ ജ്യേഷ്ടന്‍ രാമുവിനോട് പറഞ്ഞു മനസ്സിലാക്കി ഡോക്ടര്‍മാര്‍ പോസ്റ്മോര്‍ട്ടം കൂടി കഴിഞ്ഞാണ് മറ്റുള്ളവരെ അറിയിച്ചത് തന്നെ...

സത്യദാസും രാജേശ്വരിയും കുടുംബവീട്ടില്‍ എത്തിയിരുന്നു. സേതുലക്ഷ്മിയമ്മ കലങ്ങിയ കണ്ണുകളോടെ അമറിനെയും ചേര്‍ത്തുപിടിച്ച് വിതുമ്പാന്‍ തുടങ്ങി. കുഞ്ഞുമകളുടെ ചലനമറ്റ ശരീരവും പേറി ചിലര്‍ ഉമ്മറപ്പടി ചവിട്ടുമ്പോള്‍ കൊടുങ്കാറ്റുപോലെ നിലവിളി ഉയര്‍ന്നു. സത്യദാസിന്‍റെ മിഴികള്‍ നനഞ്ഞിരുന്നു. "കൊച്ചച്ചാ" എന്ന കൊഞ്ചലോടെ അവളടുത്തു നില്‍ക്കുന്ന ഓര്‍മ്മകള്‍ അവനെ വേട്ടയാടാന്‍ തുടങ്ങി. ദേവുവിനെപ്പോലെ തന്നെ സേതുലക്ഷ്മിയും മറ്റെല്ലാവരെക്കാളും നീറാന്‍ തുടങ്ങി. അനാവശ്യമായ തര്‍ക്കങ്ങളിലൂടെ നേരം കഴിച്ചില്ലായിരുന്നുവെങ്കില്‍ ഒരുപക്ഷെ, ഈയൊരു അപകടം ഒഴിവാക്കാന്‍ സാധിക്കുമായിരുന്നു.

രഘു ഉമ്മറത്തേക്ക് കയറുന്ന പടികള്‍ക്കരുകിലായി തളര്‍ന്നിരുന്നു. അതോടെ അവന്‍റെ സുഹൃത്തുക്കളില്‍ ചിലര്‍ അവനരുകിലേയ്ക്ക് വന്നു. കുഞ്ഞിനെ അടക്കം ചെയ്യേണ്ടത് എവിടെ എന്നാണു അവര്‍ക്കറിയേണ്ടത്. അവരോട് അവന്‍ കൈചൂണ്ടിക്കാണിച്ചത് ജീവിതത്തില്‍ ആദ്യമായ് അവന് കിട്ടിയ ആ പത്തു സെന്റ് ഭൂമിയിലേയ്ക്കായിരുന്നു. അങ്ങിനെ അതിന്‍റെ തെക്കേമൂലയിലായി അവള്‍ക്കിനിയുള്ള കാലം മുഴുവന്‍ അന്തിയുറങ്ങാനായി ഒരു കുഴിയൊരുങ്ങാന്‍ തുടങ്ങി.

സേതുലക്ഷ്മിയുടെ കൈകളില്‍ ഇരുന്നു അമര്‍ വിശന്നു കരഞ്ഞു. സാവിത്രി വന്നു കുഞ്ഞിനെ എടുത്ത് അകത്തെ മുറിയില്‍ തളര്‍ന്നു കിടക്കുകയായിരുന്ന ദേവുവിന്‍റെ അരുകില്‍ കൊണ്ടുവന്ന് കിടത്തി. ശ്രീദേവി ദേവുവിന്‍റെ ബ്ലൗസിന്‍റെ കുടുക്കുകള്‍ അഴിച്ച് അവന്‍റെ വായിലേയ്ക്ക് അവളുടെ മുല വച്ചുകൊടുത്തു.... ഒന്നുമറിയാതെ അമ്മയുടെ മാറില്‍ കുഞ്ഞികൈകള്‍ പരതി അവന്‍ മുലകുടിച്ചുകൊണ്ട് കിടന്നു.

മണിക്കൂറുകള്‍ കഴിഞ്ഞുപോയി. മുറ്റത്ത് പുരുഷാരം തിങ്ങിനിറഞ്ഞു. അവരില്‍ ചിലര്‍ ഉമ്മറത്തേയ്ക്ക് കയറി. കൂടിയിരുന്നിരുന്ന സ്ത്രീകള്‍, മുറികളില്‍ നിറഞ്ഞു നിന്നിരുന്ന സ്ത്രീകള്‍, മുറ്റത്ത് തൊടിയിലും തെക്കേ മുറ്റത്തും ഒക്കെ കൂടിനിന്നിരുന്ന ജനങ്ങളോട് ഒക്കെയായി അവര്‍ വിളിച്ചു പറഞ്ഞു.

"ഇനി ആരെങ്കിലും കാണാന്‍ ഉണ്ടോ...?? കുഞ്ഞിന്‍റെ ശരീരം എടുക്കുകയാണ്."

അവരുടെ ചോദ്യത്തിന് വല്ലാത്ത ഒരു നിശബ്ദതയായിരുന്നു അവിടെ നിന്നെല്ലാം പകരം കിട്ടിയത്. എന്നാല്‍ മയക്കത്തില്‍ കാതുകളില്‍ വന്നു വീണ ആ വാക്കുകള്‍ കേട്ട് ദേവു ഞെട്ടിയുണര്‍ന്നു. അരുകില്‍ നിന്ന ചേട്ടത്തിമാരോട് അവള്‍ ദയയോടെ നോക്കി. അവരോടായി പറഞ്ഞ അവളുടെ വാക്കുകള്‍ മുറിഞ്ഞുമുറിഞ്ഞു വീണു.

"ഏട്ടത്തി.... ഒന്ന് കാണണം ഏട്ടത്തീ .. ന്‍റെ മോളെ എനിക്കൊരു നോക്ക് കാണണം..."

അവളുടെ കരച്ചിലിന്‍റെ ഈണം അവിടെ നിന്നവരുടെ ഏവരുടെയും കണ്ണുകള്‍ നനയിച്ചു. അരുകില്‍ നിന്ന സ്ത്രീയുടെ കൈയിലേയ്ക്ക് അമറിനെ എടുത്തുകൊടുത്തിട്ട് ഏട്ടത്തിമാരും ചില ബന്ധുക്കളായ സ്ത്രീകളും ചേര്‍ന്ന് അവളെ ഉമ്മറത്തേയ്ക്ക് കൂട്ടിക്കൊണ്ട് വന്നു. ബലമായി പിടിച്ചിരുന്ന അവരുടെ കൈകളില്‍ നിന്നവള്‍ പൊന്നുമോളെ ഒരു നോക്ക് കണ്ടു. അതുമതിയായിരുന്നു ദേവുവിന്. അവളുടെ കരിഞ്ഞ കണ്‍പീലികള്‍ തുടിക്കുന്നത് പോലെ തോന്നി അവള്‍ക്കു... കരിഞ്ഞു തൊലിയുരിഞ്ഞ അവളുടെ ചുണ്ടുകള്‍ ദേവൂമ്മേ എന്ന് വിളിക്കുന്നത് പോലെ തോന്നി അവള്‍ക്ക്. വെളുത്ത അവളുടെ കവിളുകള്‍ മുത്തം ചോദിക്കുന്നത് പോലെ തോന്നി ദേവൂനു. പിടിച്ചിരുന്നവരുടെ കൈകള്‍ തട്ടി മാറ്റി ദേവു ഒന്ന് കുതറി. നിലത്തേയ്ക്ക് വീണ അവള്‍ വളരെപെട്ടെന്ന് ശിഖയെ വാരിയെടുത്തു. അരുകില്‍ പലയിടത്തായി ചിതറിയ സ്ത്രീകള്‍ അവളെ വീണ്ടും പിടിക്കുന്നതിന് മുന്‍പ് മോളുടെ നെറ്റിയിലും കവിളിലും ചുണ്ടിലും ഒക്കെ ഒരായിരം മുത്തം നല്‍കി. ചില പുരുഷന്മാര്‍ അവളുടെ കൈയില്‍ നിന്നും കുഞ്ഞിനെ ബലമായി പിടിച്ചു വാങ്ങി പുറത്തേയ്ക്ക് എടുത്തു. ആ നിലത്ത് മുട്ടുകുത്തി നിന്നവള്‍ അലറിവിളിച്ചു...

"അമ്മേടെ പൊന്നുമോളെ.... നീ പോവല്ലേടാ... അമ്മയെ വിട്ടു... അമ്മയെ വിട്ടു പോവല്ലേടാ..."

അതുവരെ സങ്കടം അടക്കി പടിക്കെട്ടിനരുകില്‍ ചാരിയിരുന്ന രഘു ചാടിയെഴുന്നേറ്റു. ഉമ്മറത്തേക്ക് കയറിയ അവനെ കണ്ടു ദേവു സ്ത്രീകളെ തള്ളിമാറ്റി അവനരുകിലേയ്ക്ക് ചെന്ന്. അവന്‍റെ കണ്ണുകളില്‍ ഒന്നേ നോക്കിയുള്ളൂ...

"രഘുവേട്ടാ... നമ്മുടെ മോള് പോയി രഘുവേട്ടാ..." കരഞ്ഞുകൊണ്ടവള്‍ അവന്‍റെ നെഞ്ചിലേയ്ക്ക് മയങ്ങി വീണു.

ശിഖയുടെ ശരീരം കുഴിയിലേയ്ക്ക് വച്ചിട്ട് ദേവൂനും രഘുവിനും വേണ്ടി കാത്തുനില്‍ക്കുകയായിരുന്നു എല്ലാവരും. അച്ഛമ്മയും, അമ്മൂമ്മയും പിന്നെ ഓരോരുത്തരും അവളുടെ ചേതനയറ്റ ശരീരത്തില്‍ ഓരോപിടി മണ്ണുവാരിയിട്ടു. ഒടുവില്‍ രഘുവും ദേവുവും... പിന്നെ ചിലര്‍ മണ്ണു വാരി പിഞ്ചു കൈയില്‍ വച്ച് കൊടുത്ത് കൊണ്ട് അമറും... പെട്ടിയില്‍ മണ്ണു വീഴാന്‍ തുടങ്ങി. അതിന്‍റെ വല്ലാത്ത സ്വരം അവിടെ നിന്നവര്‍ക്കെല്ലാം അസഹനീയമായി തോന്നി. എല്ലാപേരും അവിടെ നിന്നും പിരിഞ്ഞു. ഒടുവില്‍ ആ മണ്ണില്‍ അവള്‍ മാത്രമായി. അവളുടെ നെഞ്ചില്‍ ചേര്‍ത്ത് കൂട്ടി വച്ച ഒരുപിടി മണ്ണ് പോലും അവളുടെ നെഞ്ച് താങ്ങുമായിരുന്നില്ല. അവളീ ലോകം വിട്ടു പോയത് ആര്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിയാതെ നാല് ദിനങ്ങള്‍ കടന്നുപോയി.

ഒടുവില്‍ അഞ്ചാം ദിനവും വന്നണഞ്ഞു. അവളുടെ നെഞ്ചിന് മുകളില്‍ ഒരു ഭാരമായി അവള്‍ക്കായി ഈ നാല് ദിവസം കൂട്ടിരുന്ന ആ മണ്‍കൂനയും അടര്‍ന്നു വീണു. ഒരു പിടി പൂക്കള്‍ കൊണ്ടലങ്കരിച്ച അവളുടെ കുഴിമാടത്തില്‍.... അവളുടെ നെഞ്ചിന്‍കൂടിന്‍റെ ഒത്ത നടുവിലായി, അവള്‍ക്ക് കൂട്ടിനായി രഘു വച്ചുനീട്ടിയ ഒരു കുഞ്ഞു വൃക്ഷം കര്‍മി മണ്ണിലേയ്ക്ക് വച്ചു. ആദ്യമായി രഘുവിന്‍റെ വിരലുകളിലൂടെ വീണ ജലം കൊണ്ടാ കുഞ്ഞു വൃക്ഷം കുളിര്‍ത്തുനിന്നു. സ്വന്തം മകളെപ്പോലെ അവനാ ചെടിയെ സ്നേഹിക്കാനായി മുട്ടുകുത്തിയിരുന്നു. അവന്‍റെ നാസിക അതിലുരഞ്ഞു നീങ്ങുമ്പോള്‍ അരുകില്‍ നിന്നൊരാള്‍ മെല്ലെ മന്ത്രിച്ചു.....

"സങ്കല്‍പ്പങ്ങള്‍ രൂപങ്ങളാക്കുന്ന രാജകുമാരി... ഈ ദേവദാരു..."

(തുടരും)
ശ്രീ വര്‍ക്കല
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ