2014 ജൂൺ 4, ബുധനാഴ്‌ച


ദേവദാരുവിന്നരികത്ത്‌.....15

സേതുലക്ഷ്മിയുടെ മനസ്സില്‍ രാജേശ്വരിയുടെ വാക്കുകള്‍ കുളിര്‍ കോരിയിട്ടു. തന്‍റെ പണക്കാരിയായ മകളോടൊപ്പം ഉള്ള ജീവിതം അവര്‍ സ്വപ്നം കണ്ടു. അവര്‍ ചിന്തിച്ചു. ഭര്‍ത്താവ് വിട്ടു പോയതില്‍ പിന്നെ ജീവിതത്തില്‍ സന്തോഷം അറിഞ്ഞിട്ടില്ലാത്ത തനിക്കു ഈശ്വരനായി തരുന്നതാകും ഈ സൗഭാഗ്യങ്ങള്‍..!!! അല്ലെങ്കില്‍ അവള്‍ക്കിങ്ങനെ അമ്മയെ നോക്കണം എന്ന ചിന്തയുണ്ടാകില്ലല്ലോ..?? വേറിട്ട ചില ചിന്തകളിലൂടെ സഞ്ചരിച്ച സേതുലക്ഷ്മിയമ്മ രാജേശ്വരിയുടെ വിളി കേള്‍ക്കുമ്പോള്‍ പെട്ടെന്ന് ഉണര്‍ന്നു. അവളെ ഉറ്റുനോക്കിയ അമ്മയോട് അവള്‍ ചോദിച്ചു.

"എന്താ അമ്മെ ഇപ്പോള്‍ ചിന്തിച്ചത്...???

"അല്ല മോളെ ഞാന്‍ ചിന്തിക്കുവായിരുന്നു. ഞാനവളെ എങ്ങിനെ വളര്‍ത്തിയതായിരുന്നു. ഒരമ്മയോടുള്ള അവളുടെ സ്നേഹം കണ്ടില്ലേ...? അവള്‍ പറഞ്ഞത് നീ കേട്ടില്ലേ..? മോള് നോക്കിക്കോ.. അവളിങ്ങനെ എന്നും കഴിയും. അവള് മനസ്സ് തുറന്നു നമ്മളെ സ്നേഹിക്കുന്നുണ്ടോ? പിന്നെയവര്‍ സ്വരം താഴ്ത്തി പറഞ്ഞു.

"അവളുടെ ദുര്‍നടപ്പ് കൊണ്ടല്ലേ... ആ വീട്ടീന്നും അടിച്ചിറക്കിയത്."

"അമ്മെ മോളിലൊരാള് എല്ലാം കാണുന്നുണ്ടാവും. അല്ലെങ്കില്‍ എന്‍റെ സത്യേട്ടനെ കയറിപ്പിടിച്ച ഇവള് ആരുമറിയാതെ പരമപത്നിയായി നടക്കില്ലായിരുന്നോ..? എനിക്കതല്ല അമ്മെ അറിയാന്‍ മേലാത്തത്.. ഇത്രേം ഒക്കെ ആയിട്ട് ഈ രഘുവേട്ടനെന്താ ഒന്നുമറിയാത്ത പോലെ..." രാജേശ്വരിയുടെ വാക്കുകള്‍ ഇപ്രകാരം ആയിരുന്നു.

സ്വന്തം മകളെക്കുറിച്ച്....... അല്ലെങ്കില്‍ കുഞ്ഞുനാളില്‍ രാജേശ്വരിയ്ക്ക് ഏറ്റവും പ്രിയപ്പെട്ട അവളുടെ ചേച്ചിയെക്കുറിച്ച് അമ്മയിങ്ങനെ കുറ്റം പറയുമ്പോള്‍... രാജേശ്വരി എല്ലാം മറന്നത് കേട്ടിരുന്നു. അവളൊരുക്കിയ ഓരോ കരുനീക്കങ്ങളും വിജയിച്ചപ്പോള്‍ ഉണ്ടായ അവളുടെ സന്തോഷം പറഞ്ഞറിയിക്കാന്‍ വയ്യാത്തതായിരുന്നു. അമ്മയുടെ മനസ്സില്‍ ദേവുവിനോട് ഇനിയും വെറുപ്പ്‌ തോന്നണം. അതിന് എന്തെല്ലാമാണ് ഇനി ചെയ്യേണ്ടത്... അതായിരുന്നു രാജേശ്വരിയുടെ മനസ്സ് നിറയെ. ഇനി ദേവുവിനെ എങ്ങിനെയെങ്കിലും ഇവിടുന്ന് പടിയിറക്കണം. അവളുടെ ദുര്‍ബുദ്ധി ചിന്തിച്ച വഴികള്‍ അത്യന്തം വെറുപ്പുളവാക്കുന്ന തരത്തിലായിരുന്നു.

രാത്രിയുടെ മധ്യയാമത്തില്‍ രാജേശ്വരിയുടെ മുറിവിട്ട്‌ സേതുലക്ഷ്മിയമ്മ സ്വന്തം മുറിയിലേയ്ക്ക് പോയി. ദേവുവിന്‍റെ മുറിയില്‍ അപ്പോഴും ഉറങ്ങാതെ രണ്ടാത്മാക്കള്‍ ചിന്തയിലാണ്ടിരുന്നു. ഒടുവില്‍ രഘു പറഞ്ഞു.

"ദേവൂ.... എന്നായാലും നമ്മളിവിടുന്നു ഇറങ്ങണം. ഇറങ്ങിയേ തീരൂന്നറിയാം. നമ്മുക്കായി ഇപ്പോള്‍ ഒരിടം ഉണ്ടല്ലോ..?? നമ്മുക്കതില്‍ ചെറിയൊരു മാടം ഉണ്ടാക്കിയാലോ..? വിസയ്ക്കായി ഞാന്‍ കുറച്ച് പണം കരുതീട്ടുണ്ട്. ബഷീര്‍ വിസ കൊണ്ടുവന്ന സ്ഥിതിയ്ക്കും, വിസയ്ക്ക് അവനു പണം വേണ്ടാത്തതിലും ഇനിയിപ്പോള്‍ ആ പണം കൊടുത്തു അത്യാവശ്യം ഒരു കൂര കെട്ടാന്‍ ആവശ്യമായ സാധനങ്ങള്‍ വാങ്ങിയാലോ നമ്മുക്ക്..."

ഉത്സാഹത്തോടെ അവനിത് പറയുമ്പോള്‍ ദേവുവിനും തോന്നി അതാകും നല്ലതെന്ന്. ഇവിടെ ഇനിയുള്ള ദിവസങ്ങള്‍ ഒരു പക്ഷെ തന്‍റെ അഭിമാനത്തിന് തന്നെ മുറിവേല്‍ക്കുന്ന തരത്തില്‍ പ്രശ്നങ്ങള്‍ മെനെഞ്ഞെടുക്കാനും അതിലൂടെ ഉപദ്രവിക്കാനും ഇവര്‍ രണ്ടുപേരും ശ്രമിച്ചുകൊണ്ടിരുന്നെന്നിരിക്കും. അതുമല്ല ഇപ്പോള്‍ രഘുവേട്ടന്‍ മാത്രമാണ് തന്നില്‍ പൂര്‍ണമായി വിശ്വാസം അര്‍പ്പിച്ചിരിക്കുന്നത്. പോകെ പോകെ അതെനിക്ക് നഷ്ടപ്പെടുത്താന്‍ വയ്യ. മറിച്ചുണ്ടായാല്‍ മരണമല്ലാതെ മറ്റു പോംവഴികള്‍ തന്‍റെ മുന്നിലില്ല. ചിന്തകളിലെ നൊമ്പരങ്ങള്‍ കൊണ്ടവള്‍ രഘുവിന്‍റെ മടിയില്‍ കിടന്നൊന്ന് പുളഞ്ഞു. അവളെ ശ്രദ്ധിച്ച രഘു ചോദിച്ചു.

"എന്താ ദേവൂ... നീ എന്താ ചിന്തിക്കണേ... അങ്ങിനെ വേണ്ടാന്നാണോ???

"ഇല്ല.... വേണം രഘുവേട്ടാ.... അങ്ങിനെ തന്നെ വേണം. അതാകും നമ്മുടെ ഇനിയുള്ള ജീവിതത്തിനു തുണ... മറിച്ചൊന്നും ഇനി ചിന്തിക്കേണ്ടാ..."

പറഞ്ഞുകൊണ്ടവള്‍ അവനെ മുറുകെ പുണര്‍ന്നു. കട്ടിലില്‍ നിന്നും ഭിത്തിയിലേയ്ക്ക്‌ ചാരിയിരുന്ന രഘു നിരങ്ങി കട്ടിലിലേയ്ക്ക് കിടന്നു. ഇരുവരും ഗാഡമായി പുണര്‍ന്നു.
*********
നേരം പുലര്‍ന്നു തുടങ്ങിയതേ ഉള്ളൂ.... തെക്കേ മുറ്റത്തെ കൂട്ടിനുള്ളില്‍ പൂവന്‍കോഴി പുലരിയുടെ വരവറിയിച്ചുകൊണ്ട് നീട്ടി കൂവി. രഘുവും ദേവുവും പെട്ടെന്ന് എഴുന്നേറ്റു. പല്ലുതേച്ചു, കുളിച്ചു വസ്ത്രം മാറി ദേവുവും രഘുവും മുറിയിലേയ്ക്ക് വന്നു. ദേവു കൊടുത്ത ചായയും കുടിച്ചുകൊണ്ട് രഘു മുറ്റത്തേയ്ക്കിറങ്ങി. വളരെവേഗം നടന്നുകൊണ്ട് അവന്‍ ഉടുപ്പിന്‍റെ കൈകള്‍ തെറുത്തുകയറ്റി. വീട്ടില്‍ നിന്നും റോഡിലേയ്ക്ക് തിരിഞ്ഞു കൊണ്ടവന്‍ അവളെ ഒന്ന് തിരിഞ്ഞുനോക്കി. ദേവു അപ്പോഴും ഇറയത്ത്‌ അവനെതന്നെ നോക്കി നില്‍ക്കുന്നുണ്ടായിരുന്നു. അവന്‍ കണ്ണില്‍ നിന്നും മറയും വരെ അവള്‍ നോക്കി നിന്നു. ഒടുവില്‍ ദേവു മുറിയിലേയ്ക്ക് ചെന്നു. മകനെ എടുത്തു താലോലിച്ച്, അവനു പാലു നല്‍കി, അവന്‍റെ മേനി കഴുകി കൊണ്ട് വന്ന് അവളവനെ കട്ടിലിലേയ്ക്ക് കിടത്തി. അമര്‍ അമ്മയെ നോക്കി കൈകാലുകള്‍ കുടഞ്ഞുകൊണ്ട് ചിരിച്ചു. നിലത്തുകിടന്ന പായ എടുത്തു കുടഞ്ഞവള്‍ വീണ്ടും വിരിച്ചു. അതിനു മുകളില്‍ അലക്കി തേച്ചു വച്ചിരുന്ന പുതിയ തുണി ഒന്നു വിരിച്ചു. അമറിനെ കട്ടിലില്‍ നിന്നെടുത്തു ആ പായയിലേയ്ക്ക് കിടത്തി. എന്നിട്ട് കാലുകള്‍ വശങ്ങളിലേയ്ക്ക് മടക്കി അവനരുകില്‍ ഇരുന്നു.... ചിരിച്ചുകൊണ്ടവള്‍ അവന്‍റെ കവിളില്‍ മുത്തം നല്‍കി. അവന്‍ കുഞ്ഞിക്കൈകള്‍ കൊണ്ട് അമ്മയുടെ കവിളുകളില്‍ തലോടി. ദേവു നിര്‍വൃതിയില്‍ കണ്ണുകള്‍ പൂട്ടി.

അടുക്കളയില്‍ ശക്തിയായി പാത്രങ്ങള്‍ വീഴുന്ന ശബ്ദം കേട്ടവള്‍ കണ്ണുകള്‍ തുറന്നു. കുഞ്ഞിനെ വിട്ടവള്‍ അടുക്കളയിലേയ്ക്ക് ചെന്നു. വാതിലില്‍ നിന്നവള്‍ അകത്തേയ്ക്ക് നോക്കി. അകത്ത് സേതുലക്ഷ്മിയമ്മയാണ്. ആരോടുള്ള കോപത്തിലാണോ എന്നറിയില്ല. പിറുപിറുത്തുകൊണ്ടാണവര്‍ ഓരോന്നും ചെയ്തിരുന്നത്. ദേവു ചിന്തിച്ചു. അമ്മയുടെ ഈ മാറ്റം. അവള്‍ക്കു വിഷമവും ഉണ്ടായി. കാരണം പുത്തന്‍ പണത്തിന്‍റെ അഹന്തയില്‍ പഴയ ആ സ്നേഹ ജീവിതം മറന്ന രാജേശ്വരി എത്ര നാള്‍ അമ്മയെ സ്നേഹിക്കും എന്നവള്‍ക്ക് ഊഹിക്കാമായിരുന്നു. കഷ്ടതയില്‍ ജീവിച്ചു കാലം കഴിച്ച അവര്‍ സ്വന്തം മകളുടെ വാക്കുകളില്‍, അതും സുഖം തരുന്നൊരു ജീവിതം സ്വപ്നം കണ്ടു വിശ്വസിച്ചതില്‍ അവരെ അങ്ങിനെ അങ്ങ് കുറ്റം പറയാനും കഴിയില്ല. അവള്‍ക്കു നന്നേ വിഷമം തോന്നി. പിന്നെയും അവള്‍ ചിന്തിച്ചു. മരണം വരെ അമ്മയെ നോക്കണം. ഇപ്പോള്‍ രാജേശ്വരിയെക്കുറിച്ച് എന്ത് പറഞ്ഞാലും അമ്മ വിശ്വസിക്കില്ല. വരട്ടെ തന്‍റെ മുന്നിലേയ്ക്ക് തന്നെ വരട്ടെ. അന്ന് കൈവിടാണ്ടിരുന്നാല്‍ മതിയല്ലോ..??

"ദേവൂട്ടിയേ.......???

പുറത്ത് നിന്നുള്ള വിളികേട്ടവള്‍ പെട്ടെന്ന് ആ ഭാഗത്തേയ്ക്ക് പോയി. മുറ്റത്ത്‌ രഘുവും ഒപ്പം ജോലി ചെയ്യുന്നവര്‍ എല്ലാ പേരും ഉണ്ടായിരുന്നു. അവള്‍ ചിരിച്ചു കൊണ്ട് ഉമ്മറത്തേയ്ക്ക് ചെന്നു.

"എന്താ ദേവൂച്ചീ... സുഖാണോ..? ചേച്ചി അകത്തു ചെന്ന് ആ കൊടുവാള്‍ ഇങ്ങെടുത്തെ.." കൂട്ടത്തില്‍ പ്രായം കുറഞ്ഞൊരു പയ്യന്‍ അവളെ നോക്കി പറഞ്ഞു.

ദേവു അവനെ നോക്കി ചിരിച്ചു കൊണ്ട് മൂളി.

എന്നിട്ട് അകത്തേയ്ക്ക് പോയി കൊടുവാള്‍ എടുത്തുകൊണ്ടു വന്നുകൊടുത്തു.. എല്ലാപേരും രഘുവിന്‍റെ പറമ്പിലേയ്ക്ക് പോകുമ്പോള്‍ രഘു അകത്തേയ്ക്ക് കയറി. ഇട്ടിരുന്ന വേഷം മാറി... പണി ചെയ്യുമ്പോള്‍ അവന്‍ ഇടാറുള്ള വസ്ത്രങ്ങള്‍ എടുത്തു ധരിച്ചു. ദേവു അവനെ നോക്കി പുഞ്ചിരിച്ചു. അവന്‍ ചിരിച്ചുകൊണ്ട് അവളുടെ നേരെ കണ്ണെറിഞ്ഞു. ദേവു ചോദിച്ചു.

"രഘുവേട്ടാ.... ഇതെല്ലാം.. ഇത്ര പെട്ടെന്നോ...???

മുറിയില്‍ നിന്നും പുറത്തേയ്ക്ക് വന്ന രഘു അവളോട്‌ പറഞ്ഞു. "ഇന്നവിടെ നമ്മുക്കൊരു കൂര തീര്‍ത്തിട്ടേ അവര് പോകൂന്ന വാശിയിലാ... നീ നമ്മുടെ എല്ലാ സാധനങ്ങളും ഒരുക്കി വച്ചോള്ളൂ... നാളെ തന്നെ നമ്മുക്ക് അങ്ങോട്ട്‌ മാറണം."

ദേവുവിന് വളരെയധികം സന്തോഷം തോന്നി. ആദ്യമായി തനിക്കായി സ്വന്തം എന്ന് പറയാന്‍ ഒരു കൂര ഉണ്ടാവുന്നു. ഞാനും രഘുവേട്ടനും മോനും... പിന്നെ കണ്മുന്നില്‍ ഇല്ലെങ്കിലും ഉള്ളം നിറഞ്ഞ് കൂടെ പൊന്നുമകള്‍ ശിഖയും...

ആ ദിനമുടനീളം രാജേശ്വരിയും സേതുലക്ഷ്മിയും കൈവിരല്‍ ഞെട്ടുകള്‍ ഒടിച്ചുകൊണ്ട് ഉലാത്തിക്കൊണ്ടിരുന്നു. ഇത്ര പെട്ടെന്ന് രഘുവില്‍ നിന്നും ഒരു പടപ്പുറപ്പാട് അവര്‍ പ്രതീക്ഷിച്ചിരുന്നില്ല എന്ന് തോന്നുന്നു. അന്ന് നേരം ഇരുളുമ്പോഴേയ്ക്കും ദേവുവിനായി അവരുടെ മണ്ണില്‍ ഒരു കുഞ്ഞു മാടം ഒരുക്കിയിട്ടാണ് രഘുവിന്‍റെ സുഹൃത്തുക്കള്‍ പിരിഞ്ഞത്. നിലം ഒരുക്കലും മോടിപിടിപ്പിക്കലും ഒക്കെ രഘു തുടര്‍ന്നുകൊണ്ടേയിരുന്നു.

മാനമിരുണ്ടു കിടന്നു. കുന്നിമണിയോളം പോന്ന ചെറുമഴത്തുള്ളികള്‍ മണ്ണിലേയ്ക്ക് പൊഴിഞ്ഞുവീണുകൊണ്ടിരുന്നു. അതൊന്നും വകവയ്ക്കാതെ അമറിനെയും കൈയിലെടുത്തുകൊണ്ട് ദേവു രഘുവിനടുത്തേയ്ക്ക് ചെന്നു. വീടിന് മുന്നില്‍ മുറ്റത്ത് തെക്ക് കിഴക്കേ മൂലയിലായി നിന്നിരുന്ന അവളുടെ ദേവദാരു ചാറ്റല്‍ വീണ് നനഞ്ഞുനിന്നു. രഘു ക്ഷീണിതനായിരുന്നു. നിലം ഉറപ്പിച്ചു കൊണ്ടിരുന്ന അവനരുകിലേയ്ക്ക് ചെന്ന് ദേവു ചായ വച്ച് നീട്ടി. അത് വാങ്ങി അവന്‍ നിലത്തേയ്ക്കിരുന്നു. അവള്‍ കുഞ്ഞിനേയും കൊണ്ട് അവനുരികിലേയ്ക്ക് ചേര്‍ന്നിരുന്നു. മാറില്‍ അവളുടെ ബ്ലൗസിന് മേലെ കിടന്നിരുന്ന തുണിയെടുത്ത് അവള്‍ നിലത്തേയ്ക്ക് വിരിച്ചു. അമറിനെ ദേവു ആ തുണിയിലേയ്ക്ക് കിടത്തി. അവന്‍ കുഞ്ഞിക്കാലുകള്‍ ഇളക്കി, ചുവന്ന കുഞ്ഞിളം ചുണ്ടുകള്‍ കൊണ്ട് എന്തൊക്കെയോ മൂളിക്കൊണ്ട് അച്ഛനെയും അമ്മയെയും നോക്കി കമിഴ്ന്നു കിടന്നു.

ദേവു രഘുവിന്‍റെ കണ്ണുകളിലേയ്ക്ക് നോക്കി. അവ ആദ്യമായി വല്ലാതെ തളര്‍ന്നിരുന്നു. വിയര്‍പ്പുകണങ്ങളില്‍ ഒട്ടിപ്പിടിച്ച് അവന്‍റെ നെറ്റിത്തടങ്ങളില്‍ പറ്റിചേര്‍ന്നിരുന്ന മുടിയിഴകള്‍ അവള്‍ സ്നേഹത്തോടെ കൈവിരലുകള്‍ കൊണ്ട് തുടച്ചു. രഘു അവളെ നോക്കി ചിരിച്ചു. ക്ഷീണിതനായി അവന്‍ ചിരിക്കുമ്പോള്‍ അവള്‍ അവന്‍റെ നെഞ്ചിലേയ്ക്ക് ചേര്‍ന്നിരുന്നു. ആ ഇരുപ്പില്‍ അവര്‍ക്കിരുവര്‍ക്കും മുറ്റത്തെ അവരുടെ കുഞ്ഞു ദേവദാരുവിനെ കാണാമായിരുന്നു. കുഞ്ഞു കാറ്റില്‍ ആടിനിന്നിരുന്ന അവള്‍ അമ്മയോടും അച്ഛനോടും കഥപറയുകയായിരുന്നിരിക്കാം.... സൂചിപോലെ നീണ്ട അവളുടെ ഇലകള്‍ നേര്‍ത്ത ആ കാറ്റിലാടുമ്പോള്‍ കഥയല്ലാതെ അവളിനി എന്ത് പറയാന്‍ അവരോട്.....

(തുടരും)
ശ്രീ വര്‍ക്കല

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ