2014 ജനുവരി 17, വെള്ളിയാഴ്‌ച

ചിന്നമ്മു അനാഥയാണ്

അദ്ധ്യായം 10

കണ്ണന്‍റെ അതിശയത്തോടെയുള്ള ചോദ്യം കേട്ട വാസു ചിരിച്ചുകൊണ്ട് കണ്ണനെ നോക്കി പറഞ്ഞു. "കൊച്ചുമുതലാളീടെ ഭാര്യ തങ്കം ഗര്‍ഭിണിയാണെന്ന്!! മൂന്നാമത് എങ്കിലും ഒരു പെണ്‍കുട്ടി ആയിരിക്കും എന്നാ മുതലാളി പറയുന്നത്. എന്തായാലും തങ്കം മൂന്നാമതും അമ്മയാകാന്‍ പോകുന്നു.... ഒരു നിമിഷത്തെ ശക്തമായ മൌനം.... കണ്ണന് നില്‍ക്കുന്ന ഭൂമി ഇളകുംപോലെ തോന്നി. അവന്‍റെ കാലുകള്‍ ചെറുതായി വിറയ്ക്കാന്‍ തുടങ്ങി.

ഒരു ചെറിയ നിശ്വാസത്തോടെ വീണ്ടും വാസു..." ഒപ്പം കണ്ണന് രണ്ടാമതൊരു ഉണ്ണി കൂടി പിറക്കാന്‍ പോകുന്നു. അല്ലെ കണ്ണാ"...!! കണ്ണന് നേരെ തിരിഞ്ഞു വാസു ഇതുപറയുമ്പോള്‍ അവന്‍ ഞെട്ടിത്തരിച്ചുപോയി.

കണ്ണന്‍ വിറയാര്‍ന്ന സ്വരത്തില്‍ ചോദിച്ചു..." സത്യാണോ വാസുവേട്ടാ"??

ആ സ്വരത്തിലെ ഭീതി കണ്ട വാസു പൊട്ടിച്ചിരിച്ചു. " നീ പേടിക്കേണ്ട കണ്ണാ, തങ്കത്തിന് മാത്രേ അറിയൂ നീ ആണതിന്‍റെ അച്ഛനെന്ന്.. പാതിരാത്രി കയറി വരുന്ന മുതലാളിയുണ്ടോ ഇതൊക്കെ കണക്കു കൂട്ടുന്നു. എന്തായാലും തങ്കം ബുദ്ധിയുള്ളോളാ. അയാളെ അവള്‍ പറ്റിച്ചില്ലേ?

ഇത്രയും കേട്ടപ്പോള്‍ കണ്ണന് ചെറിയ സമാധാനം ആയി. അവന്‍ ചോദിച്ചു.." അപ്പോള്‍ തല്‍ക്കാലം പ്രശ്നമൊന്നും ഉണ്ടാകില്ല അല്ലെ വാസുവേട്ടാ...
അതെ. ഒരു പ്രത്യേക രീതിയില്‍ തലകുലുക്കി വാസു അത് സമ്മതിച്ചു. പിന്നീടു കുറച്ചുനേരം അവര്‍ ഒന്നും ഉരിയാടിയില്ല.
"ഇനിയെന്താ മുന്നോട്ടുള്ള പരിപാടി???...വാസുവിന്‍റെ ചോദ്യം കണ്ണനെ ചിന്തയില്‍ നിന്നും ഉണര്‍ത്തി.

"ഏ!!! എന്നൊരു സ്വരം മാത്രം വല്ലാത്തൊരു അന്ധാളിപ്പോട് കൂടി അവനില്‍ നിന്നും പുറത്തുവന്നു. എന്നിട്ടവന്‍ പറഞ്ഞു. തങ്കത്തെ ഒന്ന് കണ്ടാലോ വാസുവേട്ടാ..? അവന്‍റെ ഉള്ളിന്റെയുള്ളില്‍ അങ്ങനെ ഒരു ആഗ്രഹം ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെയാണ് വരും വരായ്കളെ ചിന്തിക്കാതെ അവനില്‍ നിന്നും അങ്ങനെ ഒരു ചോദ്യം ഉയര്‍ന്നു വന്നതെന്ന് വാസുവിന് മനസ്സിലായി. എങ്കില്‍തന്നെയും ഇനിയും വലിയ തെറ്റുകള്‍ക്ക് അവനെ വിടാന്‍ അയാള്‍ ഒരുക്കമായിരുന്നില്ല.

വാസു അമര്‍ഷത്തോടെ ചോദിച്ചു.." കണ്ണാ! നീയെന്താ ഇനിയും ചിന്നമ്മുവിനെ കുറിച്ച് ഓര്‍ക്കാത്തെ? നീയിനി ആരെയും കാണാന്‍ പോകണ്ട. ഇനിയും വേണ്ടാത്ത പ്രശ്നങ്ങള്‍ ഉണ്ടാക്കാം എന്നല്ലാതെ എന്ത് പ്രയോജനമാ നിനക്ക് അതുകൊണ്ട്? കാര്യങ്ങള്‍ ഇപ്പോള്‍ കൈവിട്ടു പോയിട്ടില്ല. അതുകൊണ്ട് തന്നെ ഇങ്ങനെ ഒരു കാര്യം നീ അറിഞ്ഞിട്ടില്ല. അറിഞ്ഞതായി നീയിനി അത് ഭാവിക്കുകയുമരുത്. വാസു അവനെ സ്നേഹപൂര്‍വ്വം ഉപദേശിച്ചു.

ഇത്രയും പറഞ്ഞുകൊണ്ടവര്‍ നടന്നു. നടന്നവര്‍ കവലയില്‍ എത്തി. അടുത്തുകണ്ട പീടികയില്‍ നിന്നും വാസു ബീഡി വാങ്ങി അതിലൊന്ന് പുകച്ചു കൊണ്ട്, ദൂരെ അങ്ങ് ആ പാതയുടെ അവസാനത്തിലേയ്ക്കു നോക്കി പറഞ്ഞു. "വണ്ടി വരാന്‍ ഇനിയും സമയമുണ്ട്. അവര്‍ ബസ്‌ സ്ടോപ്പിന്റെ വശത്തേയ്ക്ക് മാറി നിന്നു. കുറച്ചുസമയം കഴിഞ്ഞപ്പോള്‍ വന്ന ബസ്സില്‍ കയറി കണ്ണനും വാസുവും ടൌണിലേയ്ക്ക് പോയി.

ദിവസങ്ങള്‍ മെല്ലെ കഴിഞ്ഞുപോയി. തങ്കത്തിനെ വല്ലാതെ ക്ഷീണം അലട്ടുന്നുണ്ട്. രണ്ടു ഗര്‍ഭകാലങ്ങള്‍ക്കും അവള്‍ക്കു ഇത്രയധികം ആലസ്യം ഉണ്ടായിട്ടില്ല എന്നവള്‍ക്ക് തോന്നി. "വല്ലാത്ത ക്ഷീണം തന്നെ".... അവള്‍ ഭര്‍ത്താവിനോട് പറഞ്ഞു. അവളോട്‌ വീട്ടു ജോലികളില്‍ ഒന്നും തന്നെ ചെയ്യണ്ട എന്നയാള്‍ സ്നേഹപൂര്‍വ്വം വിലക്കി.

പതിവുപോലെ മുതലാളി രാവിലെ കടയിലേയ്ക്ക് പോയി. പ്രഭാത ഭക്ഷണം ഒരുക്കി തീന്മേശയില്‍ വച്ചിട്ട് വേലക്കാരിയും പോയിരുന്നു. അവള്‍ ഇനി പത്തു മണിയോടുകൂടിയെ വരുകയുള്ളൂ. മൂത്തകുഞ്ഞിനെ നഴ്സറിയിലേയ്ക്ക് കൊണ്ടുപോയി. ഇളയവന്‍ ചുമരിലും, കൈ എത്തുന്നിടത്തുമെല്ലാം നടന്നുചെന്ന് കൈയില്‍ കിട്ടുന്നതെല്ലാം നിലത്തേയ്ക്ക് തള്ളിയിടുകയാണ്.

തങ്കം വിദൂരതയിലേയ്ക്കു കണ്ണും നട്ടിരിക്കുകയാണ്. മനസ്സില്‍ കണ്ണനെ ഒന്ന് കാണുവാന്‍ അവള്‍ക്കു അതിയായ ആഗ്രഹവും ഉണ്ട്. അവള്‍ മനസ്സിലോര്‍ത്തു. എങ്ങനെയാ ഇക്കാര്യം കണ്ണനെ ഒന്ന് അറിയിക്കുക. ആലോചിച്ച് അവളതിനു ഒരു ഉപാധി കണ്ടെത്തി. രാത്രിയില്‍ ഭര്‍ത്താവ് വരുമ്പോള്‍ അവര്‍ അത് അതിസമര്‍ത്ഥമായി അവതരിപ്പിക്കുകതന്നെ ചെയ്തു.

മുതലാളി വന്നു. വന്നയുടന്‍ തന്നെ അയാള്‍ തങ്കത്തിനടുത്തു വന്നു അവളെ നെഞ്ചോട്‌ ചേര്‍ത്ത് പിടിച്ചു. അവളുടെ ക്ഷേമം അന്വേഷിച്ചു. തങ്കം അദ്ദേഹത്തിന്‍റെ നെഞ്ചിലെ രോമക്കാടുകള്‍ക്കിടയിലൂടെ കൈവിരല്‍ കൊണ്ട് പരതി. എന്നിട്ടവള്‍ ആ നെഞ്ചിലേയ്ക്ക് ഒന്ന് കൂടി ചേര്‍ന്നു നിന്നു. എന്നിട്ട്, ഓരോരോ കാര്യങ്ങള്‍ പുലമ്പിക്കൊണ്ടിരുന്നു.

"പിന്നേ, ഒരു കാര്യം പറയാനുണ്ട്"...ഞാന്‍ അതങ്ങ് മറന്നു. ഇങ്ങനെ ചോദിച്ചുകൊണ്ടവള്‍ ഉയര്‍ന്ന് അയാളുടെ മുഖത്തേയ്ക്കു നോക്കി. എന്തെന്ന ചോദ്യത്തോടെ അയാളവളെ നോക്കി. തങ്കം പറഞ്ഞു."ദേ! എത്രനാളായീന്നറിയ്യോ? ആ തേയിക്കുഞ്ഞിവിടെ വിത്തും വളോം കൊണ്ട് വച്ചിരിക്കുന്നു. നാളെ ആ കണ്ണനെ വിളിച്ച് അതങ്ങ് മണ്ണിനടിയില്‍ വച്ചിരുന്നേല്‍ നന്നായിരുന്നു. ഇനീപ്പോ വയലില് പണി തുടങ്ങിയാല്‍ പിന്നെ കണ്ണനെ കിട്ടില്യ...!!

അതിനെന്താ നീ രാവിലെ ആരെയെങ്കിലും പറഞ്ഞുവിട്. ഇവിടെ പണിയുള്ളപ്പോള്‍ പിന്നെ അവന്‍ എങ്ങടും പോകില്ല. മുതലാളി പറഞ്ഞു.

തങ്കത്തിന് ഈ രാത്രിതന്നെ ആരെയെങ്കിലും വിട്ട് കണ്ണനോട് ഇത് പറയണം എന്നുണ്ട്. പിന്നെയവള്‍ മനസ്സിലോര്‍ത്തു. കൂടുതല്‍ വേഗം കാണിച്ച്, ഒടുവില്‍ എല്ലാം പുറത്തായാല്‍ എന്ത് ചെയ്യും...സ്വയം സമാധാനിച്ചു. എന്തിനും നേരം ഒന്ന് വെളുത്തോട്ടെ. ഇങ്ങനെ ചിന്തിച്ചുകൊണ്ട്‌ നിന്ന അവളോട്‌ അയാള്‍ ചോദിച്ചു. "എന്താ തങ്കം നീ എന്നെ മറന്നോ? ഇന്നെന്താ ഇവിടെ ഭക്ഷണം ഒന്നുമില്ലേ? ഹ ഹ..എന്നിട്ടയാള്‍ ചിരിച്ചു.

അവള്‍ ഞെട്ടിത്തിരിഞ്ഞു നോക്കി. സംയമനം കൈകൊണ്ടവള്‍ നാണം വരുത്തികൊണ്ട് പറഞ്ഞു. "എനിക്കൊന്ന് കണ്ണു നിറച്ചു കാണണ്ടേ ങ്ങളെ? എന്നിട്ട് പോരെ ഭക്ഷണം. ഓ! ഒരു ഭക്ഷണപ്രിയന്‍ വന്നിരിക്കുന്നു. അവള്‍ അയാളുടെ കുടവയറിലേയ്ക്ക് ഒന്ന് തടവി. എന്നിട്ട് മെല്ലെ അഴിഞ്ഞ മുടി മാടിയൊതുക്കി. പിന്നെയവള്‍ തിരികെ നടന്നപ്പോള്‍ അയാള്‍ പിന്നാലെ കൂടി.

പ്രഭാതത്തിന്‍റെ ഇളം തണുപ്പില്‍ സസ്യലതാദികള്‍ മന്ദമാരുതന്‍റെ തലോടലേറ്റ് അങ്ങിനെ ഇളകിയാടുന്നു. മുറ്റത്ത് നില്‍ക്കുന്ന തേന്മാവിന്റെ ചില്ലയില്‍ എവിടെയോ ഇരുന്നൊരു ആണ്‍കുയില്‍ നീട്ടിപ്പാടി. അവന്‍റെ പാട്ട് ഏറ്റു പാടാന്‍ ആരെയും കാണാത്തത്കൊണ്ടാണോ എന്നറിയില്ല അവനാ ചില്ലയില്‍ നിന്നും പറന്ന് തെക്കിനിയ്ക്കടുത്തെ കാഞ്ഞിരമരത്തിന്റെ ചില്ലയില്‍ വന്നിരുന്നു. കാഞ്ഞിരമരത്തിനെ ചുറ്റിപ്പടര്‍ന്നു നില്‍ക്കുന്ന വള്ളിപ്പടര്‍പ്പിലെ മധുരമായ ചെറുകനി നുകര്‍ന്നുകൊണ്ട് അവന്‍ നീട്ടിപ്പാടി. അവന്‍റെ പാട്ട് കേട്ടു ദൂരെയൊരു മരച്ചില്ലയില്‍ നിന്ന് ഒരു പെണ്‍കുയില്‍ അവനെ കളിയാക്കിപ്പാടികൊണ്ട് പറന്നുപോയി. ആ ദിശയിലേയ്ക്കവന്‍ വേഗം പറന്നപ്പോള്‍, ചില്ലകള്‍ ചെറുതായൊന്നുലഞ്ഞു.

ചിന്നമ്മു കുളിച്ചു വന്നു അടുക്കളവാതില്‍ തുറന്നു പുറത്തേയ്ക്കിറങ്ങി. പുറത്തെ ചുമരിനരുകില്‍ ഇരുന്ന മണ്‍പാത്രങ്ങളില്‍ ഒന്നെടുത്തവള്‍ നിവര്‍ന്നപ്പോള്‍ കണ്ടത് അവിടെയ്ക്ക് നടന്നു വരുന്ന കുഞ്ഞിയെയാണ്. ചിന്നമ്മു ചിരിച്ചുകൊണ്ടവരോട് ചോദിച്ചു. "എന്തേ, കുഞ്ഞിയേട്ടത്തിയെ ഈ വഴിയൊക്കെ അറിയ്യോ? എന്താ രാവിലെ തന്നെ ഈ വഴിയ്ക്ക്?

"ആവശ്യമുണ്ടെന്ന് തന്നെ കരുതിക്കോള്ളൂ ചിന്നമ്മുവേ!!.." ചിരിച്ചുകൊണ്ടവര്‍ മറുപടി പറഞ്ഞു.

കണ്ണനെന്തിയേ..? ഇതുവരെയവന്‍ ഉറക്കമുണര്‍ന്നില്ലിയോ അവന്‍ ? അവര്‍ വീണ്ടും ചോദിച്ചു.
"ഇല്ല്യ"...ചിന്നമ്മു പറഞ്ഞു.

കുഞ്ഞി അടുക്കളവാതിലിനടുത്ത് ചെന്ന് ചിന്നമ്മുവിനോട് പറഞ്ഞു. കണ്ണന് മണിമാളികയില്‍ കുറച്ചു പണിയുണ്ട്. മുതലാളി വരാന്‍ പറഞ്ഞു.
കയറ് കുഞ്ഞിയേട്ടത്തി. ചായ കുടിച്ചേച്ചു പോകാം...ചിന്നമ്മു ആതിഥ്യമര്യാദ കാട്ടി. "വേണ്ട ചിന്നമ്മു, പണീള്ളതാ . എല്ലാരും ദേ മണ്‍റോഡില്‍ നില്‍ക്കണുണ്ട്. ചിന്നമ്മു നോക്കിയപ്പോള്‍ അത് ശെരിയാണ്. എല്ലാപേരും കുഞ്ഞിയെ കാത്ത് അവിടെ നില്‍ക്കുന്നതവള്‍ക്ക് കാണാമായിരുന്നു. കുഞ്ഞി അവിടെനിന്നും പോയപ്പോള്‍ ചിന്നമ്മു അകത്തേയ്ക്ക് കയറി. അവള്‍ കണ്ണനടുത്ത് ചെന്ന് അവനരുകില്‍ ഇരുന്നു. പതിയെ കൈകള്‍ അവന്‍റെ ദേഹത്തേയ്ക്ക് വച്ചു. തണുപ്പുകൊണ്ടവന്‍ ഞെട്ടിയുണര്‍ന്നു.

ഉണര്‍ന്നപ്പോള്‍ അവന്‍ കണ്ടതു വശ്യമായ് ചിരിച്ചുകൊണ്ട് മുന്നിലിരിക്കുന്ന ചിന്നമ്മുവിനെയാണ്. അവള്‍ ചോദിച്ചു.."സമയം എന്തായീന്നറിയാമോ?"
അവന്‍ എഴുന്നേറ്റിരുന്നു. അവളവനോട് പറഞ്ഞു.. "ദേ! കുഞ്ഞിയേട്ടത്തി വന്നുവിളിച്ചു. മണിമാളികേല് ചെല്ലാന്‍ മുതലാളി പറഞ്ഞിട്ടുണ്ടത്രേ....!!

അവന്‍ പതിയെ നിവര്‍ന്നിരുന്നു. അവള്‍ എഴുന്നേറ്റ് അടുക്കളയിലേയ്ക്ക് പോയപ്പോള്‍ അവന്‍ കിടക്കവിട്ട് എഴുന്നേറ്റു. വാതില്‍ തുറന്നു പുറത്തേയ്ക്ക് പോയി.

പതിവുപോലെ കിണറ്റിന്‍കരയില്‍ നിന്നും അവന്‍ മണിമാളികയിലേയ്ക്ക് നോക്കി. അവിടെ ആരും തന്നെ ഉണ്ടായിരുന്നില്ല. കിണറ്റിന്‍കരയില്‍ നിന്നുതന്നെ മുഖം വൃത്തിയായികഴുകി അവന്‍ വീടിനകത്തേയ്ക്കു വന്നു. ചിന്നമ്മു നല്‍കിയ ചൂട് ചായ കുടിച്ചിട്ടവന്‍ ഷര്‍ട്ട്‌ എടുത്തിട്ട് പുറത്തേയ്ക്കിറങ്ങി. ഷര്‍ട്ടിന്‍റെ കൈകള്‍ മുകളിലേയ്ക്ക് മടക്കികൊണ്ടവന്‍ മെല്ലെ നടന്നുപോകുന്നത് നോക്കി നിന്നിട്ട് ചിന്നമ്മു അകത്തേയ്ക്ക് പോയി.

കണ്ണന്‍ മണിമാളികയുടെ മുന്‍വശത്ത് എത്തി. അവിടെ അടുത്തെങ്ങും ആരെയും കണ്ടില്ല. അകത്ത് മുറിയില്‍ നിന്നെവിടെയോ ഒഴുകിവരുന്ന ഭക്തിഗാനം. അവന്‍ മെല്ലെ പടിവാതില്‍ക്കലേയ്ക്കു കയറി. കണ്ണന് നെഞ്ചകം പെരുമ്പറ കൊട്ടാന്‍ തുടങ്ങി. ശരീരത്തിലെ പേശികള്‍ക്കെല്ലാം എന്തോ മുറുക്കം. മടിച്ചുമടിച്ചവന്‍ കാള്ളിംഗ്ബെല്ലിന്‍റെ സ്വിച്ചില്‍ വിരലമര്‍ത്തി. അകത്തെവിടെയോ ഒരു കുഞ്ഞുപക്ഷി മധുരമായി പാടി..."അതിഥിയുണ്ടേ!.... അതിഥിയുണ്ടേ!...

മണിനാദം കേട്ട തങ്കം കട്ടിലില്‍ നിന്നും പിടഞ്ഞെഴുന്നേറ്റു.

(തുടരും)


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ