2014 ജനുവരി 17, വെള്ളിയാഴ്‌ച


ചിന്നമ്മു അനാഥയാണ്....

അദ്ധ്യായം 4

സൂര്യന്‍ കത്തിജ്വലിച്ചു കൊണ്ട് തലയ്ക്കു നേര്‍ മുകളിലാണ്. തലേദിവസത്തെ മഴയുടെ ഒരു ലക്ഷണവും കാണിക്കാതെ പ്രകൃതി സൂര്യതാപമേറ്റ് തല കുമ്പിട്ടു നില്‍ക്കുന്നു. ഒരു നവോഢയെപ്പോലെ.

പാടത്ത് പണിയെടുക്കുന്ന പണിക്കാരെല്ലാം തന്നെ വിയര്‍ത്തു നില്‍ക്കുകയാണ്. ചൂടിന്റെ കാഠിന്യം കൊണ്ടവരുടെ കണ്ണുകള്‍ തളര്‍ന്നിട്ടുണ്ട്. മുഖം ക്ഷീണിതമാണ്. ഇപ്പോള്‍ സമയം ഒന്നായി. ഓരോരുത്തരായി പണി നിര്‍ത്തി കരയിലേയ്ക്ക് കയറിത്തുടങ്ങി. കണ്ണന്‍ തന്റെ തൂമ്പയും എടുത്തു കരയിലേയ്ക്ക് കയറി. പിന്നവന്‍ അകലെ നില്‍ക്കുന്ന ജനിയെ നോക്കി. അപ്പോഴെല്ലാം അവള്‍ അവനെത്തന്നെ സാകൂതം നോക്കി നില്‍ക്കുകയാണ്. അവന്‍ കുളക്കരയിലേയ്ക്ക് ചെന്ന് മെല്ലെ കുളത്തിലേയ്ക്ക് ഇറങ്ങി. മേലാകെ പുരണ്ടിരുന്ന ചെളി കഴുകിക്കളഞ്ഞ് അവന്‍ കരയിലേയ്ക്ക് കയറി. അപ്പോള്‍ കുളക്കരയില്‍ ജനി നില്‍ക്കുന്നുണ്ടായിരുന്നു.അവള്‍ എന്തോ അവനോടു പറയാന്‍ തുടങ്ങിയതും കണ്ണന്‍ അവളോട്‌ ചോദിച്ചു.

"അച്ഛനെങ്ങനുണ്ട്...ജനി? ഭേദമുണ്ടോ ഇപ്പോള്‍?

ഇല്ല. അതുപോലെ തന്നെ. എങ്ങനാ ഒന്ന് കുറയുന്നെ! ദിവസോം വലിച്ചുകൂട്ടണ ബീഡിയ്ക്ക് ഒരു കണക്കില്ലല്ലോ. ഞാനെന്തു ചെയ്യാനാ കണ്ണേട്ടാ. ഞാനെപ്പോഴും അച്ഛനോട് പറയും. അച്ഛനങ്ങ് കണ്ണടച്ചാല്‍ പിന്നെ കുടീല് ഞാന്‍ മാത്രേ ഉള്ളൂവെന്ന്. കാല്‍ക്കാശിനു ഗതിയില്ലാതെ എന്നെ ഞാന്‍ ഇഷ്ടപ്പെടണ ആളുകൂടി കളഞ്ഞതല്ലേ? എന്റേതു ഒരു ശാപം പിടിച്ച ജന്മമായിപ്പോയല്ലോ കണ്ണേട്ടാ!!- ഇത്രയും പറഞ്ഞു കൊണ്ടവള്‍ കരഞ്ഞുതുടങ്ങി.

ഏയ്‌, കരയാതെ. ആള്‍ക്കാരൊക്കെ കാണും. ഞാനിന്നു നീ ഇഷ്ടപ്പെടുന്ന കണ്ണനല്ല. മറിച്ച്, ഞാന്‍ താലി കെട്ടിയ ഒരു പെണ്ണുണ്ട് എന്‍റെ കുടീല്. ഇന്ന് അവളെയാണ് ഞാന്‍ സ്നേഹിക്കുന്നത്, സ്നേഹിക്കേണ്ടതും. നീ എന്നെ സ്നേഹിച്ചത് കുറ്റമാണെന്ന് ഞാന്‍ പറയില്ല. നിന്നെ എനിക്കും ഇഷ്ടാ ജനി. പക്ഷെ, ഒന്നും ചെയ്യാനിനി എന്നെക്കൊണ്ട് കഴിയില്ല - കണ്ണന്‍ പറഞ്ഞു.

കണ്ണേട്ടനെല്ലാം പെട്ടെന്നങ്ങ് പറയുകേം, മറക്കുകേം ഒക്കെ ചെയ്യാം. സ്നേഹിച്ച പെണ്ണിന് ആ സ്നേഹം നഷ്ടപ്പെടുമ്പോള്‍ ഉണ്ടാകുന്ന വേദന നിങ്ങളാണുങ്ങള്‍ക്ക് മനസ്സിലാവില്യ. കണ്ണേട്ടനെവിടെ, ഈ പാവപ്പെട്ട ഞാനെവിടെ? അല്ലെങ്കില്‍, കല്യാണം തരപ്പെടുന്നുണ്ട് എന്നൊരു വാക്ക് പറഞ്ഞോ കണ്ണേട്ടന്‍, എന്തിനാ അല്ലെ കണ്ണേട്ടാ, ങ്ങക്ക് ഈ പാവം പെണ്ണിനെ?

കണ്ണനവളെ തുറിച്ചുനോക്കി. പിന്നെ പറഞ്ഞു. നീ എന്നോട് ഒരു വാക്ക് പറഞ്ഞിട്ടുണ്ടോ? ഞാനെങ്ങനെ അറിയും നിനക്കെന്നോട് സ്നേഹായിരുന്നുവെന്ന്.
നീയൊരു വാക്ക് പറഞ്ഞിരുന്നുവെങ്കില്‍ തീര്‍ച്ചയായും ഞാനീ കല്യാണം വേണ്ടാന്നു വച്ചേനെ. ഇനി എന്തിനാ ഇതെല്ലാം പറയുന്നത്. ഒക്കെ കഴിഞ്ഞതല്ലേ? എനിക്കിനി ഒന്നേ നിന്നോട് പറയാനുള്ളൂ. എല്ലാം മറക്കണം നീയ്...ആതാ വേണ്ടതിപ്പോ. അത് രണ്ടാള്‍ക്കും നല്ലതിന് വേണ്ടീട്ടാ......

പറ്റുമോ, കണ്ണേട്ടാ എനിക്ക്? ഇല്ല ഞാനൊരിക്കലും മറക്കില്ല. എന്‍റെ ഹൃദയത്തില്‍ കണ്ണേട്ടന്‍ ഇപ്പോഴുമുണ്ട്. ഉണ്ണുമ്പോഴും, ഉറങ്ങുംമ്പോഴും ഒക്കെ ഞാന്‍ കാണണ ഒരു രൂപം ങ്ങളെതാ കണ്ണേട്ടാ. കാവിലെ കല്‍വിളക്ക്‌പോലെ എന്‍റെ നെഞ്ചില്‍ അതിങ്ങനെ കത്തിനില്‍ക്കുവാ. മരണം വരെ ഞാനത് മറക്കില്ല. മറക്കാന്‍ എന്നെക്കൊണ്ട് പറ്റണില്ല്യ കണ്ണേട്ടാ....അവള്‍ മുഖം പൊത്തി കരഞ്ഞു.

അപ്പോഴാണ്‌ കാര്‍ത്യായനിയമ്മ അവിടേയ്ക്കു ശ്രദ്ധിച്ചത്. ജനിയുടെ കരച്ചില്‍ കണ്ടവര്‍ അവളുടെ അരുകിലേയ്ക്ക് വന്നു. പിന്നെ പതിയെ ചോദിച്ചു.
"എന്ത് പറ്റി മോളെ, എന്താ ജനി നിനക്ക് പറ്റിയെ"...?

അവള്‍ പെട്ടെന്ന് മുഖം തുടച്ചു. പിന്നെ പറഞ്ഞു. " ഏയ്‌, ഒന്നുല്ല്യ..കാര്‍ത്യായനിയമ്മേ...

അല്ല, എന്തോ ഉണ്ട്. എന്താ കണ്ണാ? അവര്‍ കണ്ണനെ നോക്കി ചോദിച്ചു.

ഏയ്‌, ഒന്നുമില്ല അമ്മെ. അച്ഛന്റെ കാര്യം പറഞ്ഞു കരയുകാ അവള്. സഹായിക്കാന്‍ ആരൂല്ലാല്ലോ ആ കുട്ടിയ്ക്ക്. കാര്‍ത്യായനിയമ്മാ, നമ്മുടെ അപ്പുണ്ണിമാഷുടെ മകനില്ലേ...ആ രഘു. അവന്‍ നല്ല പയ്യനല്ലിയോ? ജനീടെ അച്ഛനും മാഷല്ലായിരുന്നോ. ഇനിയിപ്പോ കിടപ്പിലായെങ്കിലും അപ്പുണ്ണി മാഷുടെ ഒരു നല്ല സുഹൃത്തല്ലേ ജനീടച്ഛന്‍, ആ സ്ഥിതിയില്‍ ചിലപ്പോള്‍ അപ്പുണ്ണി മാഷ് സമ്മതിയ്ക്കും. ആ ചെക്കനെ നമ്മുക്കൊന്ന് ആലോചിച്ചാലോ ഇവള്‍ക്ക് വേണ്ടി?

ജനി മുഖമുയര്‍ത്തി കണ്ണനെ ഒന്ന് നോക്കി. പിന്നവള്‍ പൊട്ടിക്കരഞ്ഞുകൊണ്ട് അവിടെ നിന്നും ഓടിയകന്നു.

ഓരോരുത്തരായി കുടികളിലെയ്ക്ക് പോയിത്തുടങ്ങി. കണ്ണന്‍ തൂമ്പയെടുത്ത് പണിപ്പുരയില്‍ വച്ച്. എന്നിട്ടവന്‍ വാസുവുമൊത്ത് കുടിയിലേയ്ക്ക് നടന്നു.

അല്പസമയത്തെ നിശബ്ദതയ്ക്ക് ശേഷം വാസു സംസാരിച്ചു തുടങ്ങി. " എന്താ കണ്ണാ എന്തുപറ്റി ആ പെങ്കൊച്ചിനു. കുറച്ചീസായി ഞാന്‍ ശ്രദ്ധിക്കണു, ആ കുട്ടീടെ കണ്ണില്‍ കണ്ണീര്‍ ഒഴിഞ്ഞ സമയോല്ല. ഇങ്ങനെയായിരുന്നില്ലല്ലോ അവള്‍!!! അല്ല നിങ്ങള് തമ്മില്‍ എന്താ പ്രശ്നം.

ഏയ്‌, ഒന്നുല്ലാ വാസുവേട്ടാ. ജനീടച്ഛന്റെ അസുഖം കൂടുതലാ. അത് പറഞ്ഞാ അവള്‍ കരയുന്നത്. കണ്ണന്‍ പറഞ്ഞു.

ശെരി, നിന്നെയെനിക്ക് വിശ്വാസാ കണ്ണാ. പക്ഷെ, ഒന്നോര്‍മ വേണം നിനക്ക്. ഒരു പെണ്‍കുട്ടീടെ ശാപം പെയ്തൊഴിയാത്ത കാര്‍മേഘമാണ്. അത് എപ്പോഴും കറുത്ത് കട്ടപിടിച്ചങ്ങനെ തലയ്ക്കു മുകളില്‍ തന്നെ കാണും....വാസു പറഞ്ഞു.

വാസുവേട്ടന്‍ എന്താ ഈ പറയണെ!! ഞാനും, ജനിയും തമ്മില്‍ അത്തരം ഒരു ബന്ധമില്ലല്ലോ. പിന്നെങ്ങനാ അവളെന്നെ ശപിക്കണേ??

ഒക്കെ എനിക്കറിയാം. എന്നാലും നീ തെറ്റുകാരന്‍ എന്ന് ഞാന്‍ പറയില്ല. അതാ ഇത്രേം നാളും ഞാന്‍ മിണ്ടാണ്ടിരുന്നതും. പക്ഷെ, ഇനി വെറുതെയാണ് എങ്കില്‍ പോലും ഇതിലൊന്നിനും നീ ചെവികൊടുക്കരുത്. നിനക്ക് ഒരു പെണ്ണുണ്ട്. ആ കുട്ടീടെ കണ്ണീര്‍ ആ കുടീല് വീഴരുത്!!!

(തുടരും)
Tag PhotoAdd L

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ