2014 ജനുവരി 7, ചൊവ്വാഴ്ച


തെരുവോര മരണങ്ങളില്‍

കദനം മറന്നൊരാള്‍
ഒരു ഗാനം മൂളിയാ
തെരുവിന്‍റെ ഇടനാഴിയില്‍
എങ്ങോ മറയവേ
അകലേയ്ക്ക് നേര്‍ത്തുപോം
കൈവടിയൊച്ചയെന്‍
കര്‍ണ്ണങ്ങളില്‍
കുളമ്പടിച്ചകലവേ....

ഇനിയും മരിക്കാത്ത
ഇട നെഞ്ചിനുള്ളിലെ
സ്നേഹത്തിന്‍ മഴതേടും
വേഴാമ്പല്‍ ചിറകടിച്ച്
ആരാരും കാണാത്ത മാമരക്കൊമ്പിലെ
ഉയരത്തിലിരുന്നൊന്നു
വായ്‌പിളര്‍ക്കെ........

മെല്ലെ പതിച്ചൊരു നീര്‍ക്കണം
നെറ്റിയില്‍, പിന്നെ പതിയങ്ങനെ
എന്നെ നനയ്ക്കുന്നു
മാനുഷവേഷങ്ങള്‍ മത്സരിച്ചങ്ങിനെ
തെരുവിന്‍റെ ഛായയില്‍
മരണത്തിന്‍ രൂപത്തില്‍
ഓടിമറയവേ!!

മഴകൊണ്ട്‌ മന്ദമായ് ഇരുള്‍മൂടി നിന്നൊരു
മരണത്തില്‍ മണമുള്ള
ത്രിസന്ധ്യനേരത്ത്
അടിതെറ്റിവന്നൊരു യാത്രശകടത്തിന്‍
അടിയിലായ് ചേര്‍ന്ന് ഞാന്‍
തെരുവില്‍ അമരവേ!!

അലമുറയിട്ടോടി
വന്നൊരാള്‍ക്കൂട്ടത്തില്‍
മെല്ലെയെന്‍ കര്‍ണ്ണങ്ങള്‍
കേട്ടൊരു കാലൊച്ചയില്‍
പതിയെ മറഞ്ഞൊരാ
മരണത്തിന്‍ മായാത്ത
കുളമ്പടിയൊച്ചയും
ഉണ്ടായതോര്‍ക്കുന്നു ഞാന്‍

ശ്രീ വര്‍ക്കല
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ