2014 ജനുവരി 17, വെള്ളിയാഴ്‌ച


ചിന്നമ്മു അനാഥയാണ്.......(അദ്ധ്യായം..3)


രാത്രി കടന്നുപോയി. പകലോന്‍ അങ്ങ് കിഴക്ക് ദിക്കില്‍ പ്രതീക്ഷകളുടെ ഭാണ്ഡവും പേറി ഉയര്‍ന്നു തുടങ്ങി. മുറ്റത്തെ മണ്ണിനു ഒരു പ്രത്യേക ഗന്ധം. പറമ്പിലെലെല്ലാം രാത്രിയിലെ മഴ വെള്ളത്തിന്‍റെ ഒഴുക്ക് സമ്മാനിച്ച മാറ്റങ്ങള്‍

ഏയ്‌ ! കണ്ണാ നീ വരണില്ലെ??? ഞാനങ്ങട് പോവ്വാ...

വിളികേട്ട ഭാഗത്ത്‌ നോക്കി അവന്‍ പറഞ്ഞു. "നിന്നേ ഞാനും വരണൂട്ടോ."
പിന്നെ വീടിനകത്തേയ്ക്ക് നോക്കി വിളിച്ചു പറഞ്ഞു-" ചിന്നമ്മുവേ!! ഞാനങ്ങട് പോയെച്ചും വരാം.

നിങ്ങള് കാപ്പി കുടിക്കണില്ലേ??? അവള്‍ ഒരു ഗ്ലാസില്‍ കാപ്പിയും കൊണ്ട് അവന്റെയരുകില്‍ വന്നു. അവന്‍ അത് വാങ്ങി കുടിച്ചുകൊണ്ട് അവളോട്‌ എന്തോ പറഞ്ഞു. അവന്‍ പുറത്തേയ്ക്കിറങ്ങി. അവള്‍ അകത്തേയ്ക്കും.

പാടത്തെല്ലാം വെള്ളം നിറഞ്ഞു കിടക്കുന്നു. "എന്നാ മഴയായിരുന്നു രാത്രീല്!!- കാര്‍ത്യായനിയമ്മ തുടങ്ങിവച്ചു.
"ഞാനൊന്നും അറിഞ്ഞില്ലേ, ഞാനപ്പോള്‍ ഉറക്കം പിടിച്ചു... കണ്ണന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.

പിന്നേ, ഈ മഴയത്ത്, ഈ നല്ല തണുപ്പില് ചിന്നമ്മുനെ തനിച്ചാക്കീട്ടു നീ ഉറങ്ങീന്നോ!! എടാ മോനെ കണ്ണാ മൊകത്തിനു നല്ല ക്ഷീണം ഉണ്ടല്ലോ? കള്ളന്‍"- എല്ലാപേരും കൂടി ഇതുകേട്ട് ചിരിയായി.
"ന്‍റെ കാര്‍ത്യായനിയമ്മേ ങ്ങളൊന്നു ചുമ്മാണ്ടിരിക്ക്"-കണ്ണന്‍ പറഞ്ഞു.

നടന്നുനടന്നവര്‍ ഔസേപ്പിന്റെ ചായക്കടയുടെ മുന്നിലെത്തി.
വാസുവേ, എടാ തൂമ്പയിടാന്‍ പറ്റില്ലല്ലോടാ!! പാടത്തെല്ലാം അപ്പടി വെള്ളമല്ലിയോ? തുറന്നു വിടാന്ന് വച്ചാല്‍ പിന്നെ ചേര്‍ത്ത വളമെല്ലാം ഒലിച്ചുപോകില്ലേ?-ചായക്കടയില്‍ നിന്നും പുറത്തു വാസുവിനെ നോക്കി ഔസേപ്പ് വിളിച്ചു പറഞ്ഞു.

"എന്നുവച്ച് പാടത്ത് പണിയെടുക്കാണ്ടിരിക്കാന്‍ പറ്റുമോ ഔസേപ്പേട്ടാ."-വാസു പറഞ്ഞു.
വടക്കേലെ അപ്പുണ്ണി മാഷുടെ പൈക്കിടാവ് ഇന്നലെ രാത്രീല് ചത്തു. തണുത്തിട്ടാണന്നെ. കുഞ്ഞി പറഞ്ഞു.
ഏയ്‌! അല്ലന്നേ അതിനു മൂന്നാല് ദിവസമായി ദീനമായിരുന്നു. ഇന്നലെ തണുപ്പ് കൂടീപ്പോ അങ്ങട് പോയി. അത്രതന്നെ. ദേ! ഇന്നലത്തെ മഴ നോക്കണ്ട. ഇന്ന് നല്ല വെളിച്ചം ഒണ്ട്. വെള്ളം ഇപ്പം ദേന്നങ്ങു തീരില്ലേ!

കണ്ണനെന്താ ഒന്നും മിണ്ടാണ്ട്‌ നടക്കണേ?-കുഞ്ഞി ചോദിച്ചു.
ഏയ്‌ ഒന്നൂല്ല. കണ്ണന്‍ പറഞ്ഞു.
അതല്ല എന്തോ ഉണ്ട്.എന്താന്‍റെ കുട്ടിയെ പറയ്‌..കുഞ്ഞി വീണ്ടും ചോദിച്ചു.
അവനവന്‍റെ പെണ്ടാട്ടീനെ ഓര്‍ത്തിട്ടുണ്ടാവും. വാസു പറഞ്ഞു
ശ്ശോ! എന്തായിത് വാസുവേട്ടാ! ഞാനാരേം ഓര്‍ത്തിട്ടൊന്നും ഇല്ല്യ. കണ്ണന്‍ പറഞ്ഞു.

ഇങ്ങനെ നാട്ടുവിശേഷങ്ങളും, വീട്ടുവിശേങ്ങളും പറഞ്ഞുകൊണ്ടവര്‍ കുളക്കടവില്‍ എത്തി.
കുളത്തില്‍ നിറയെ പായലാ. ഇതൊന്നു വൃത്തിയാക്കണമെന്നു വച്ചിട്ട് എത്ര നാളായ് വാസുവേട്ടാ? കണ്ണന്‍ പറഞ്ഞു.

ദേ! കഷ്ടപ്പെട്ടാലും മെച്ചമുണ്ട്. നിറയെ മുഴുത്ത മീനുകളാ. പുതുവെള്ളം വന്നാല് പിന്നൊരു പെടച്ചിലാ. ഇനിയിപ്പോ പറ്റില്യാല്ലോ. വെള്ളത്തിന്റെ ഒഴുക്ക് കണ്ടില്ലേ? കണ്ണന്‍ തുടര്‍ന്നു.

കണ്ണാ, നമ്മുടെ തിടമ്പൊക്കെ ഒലിച്ചുപോയി ട്ടോ. സാരമില്ലന്നേ ഇനിയിപ്പോ ഈ മഴക്കാലം ഒന്ന് കഴിയട്ടെ. ഒത്തിരി കരിങ്കല്ല് കൊണ്ട് ഒന്ന് ശെരിപ്പെടുത്താം-വാസു പറഞ്ഞു.
പെണ്ണുങ്ങള്‍ പാടത്തേയ്ക്ക് ഇറങ്ങി. അവര്‍ നിലത്തിനു ഒരു വശത്തായി പാകമായി നില്‍ക്കുന്ന ഞാറിന്‍ തൈകള്‍ ഇളക്കി ചെറു കെട്ടുകളായി വയ്ക്കുന്നു. ഒപ്പം പുരുഷന്മാരും. പിന്നൊരു കൂട്ടം ദ്രുതതാളത്തില്‍ അവ പിരിച്ചു ചെളിയില്‍ താഴ്ത്തുന്നു. കുറച്ചകലെ നിന്നും ഒരു നാടന്‍ പാട്ടിന്‍റെ ഈരടി കേള്‍ക്കുന്നു. വയല്‍വരമ്പിലെ തെങ്ങോലകള്‍ ആ പാട്ട് ആസ്വദിച്ചെന്നോണം ഒരുമിച്ചു ചേര്‍ന്നാടുന്നു. അവയില്‍ നിന്നും നേര്‍ത്ത ഒരു മധുരഗാനം ഒഴുകി വരുന്നുണ്ട്.

ആ പാടുന്നത് ജനിയാണ്. അവളുടെ പാട്ടിനെ ഇളം കാറ്റ് കൈകളില്‍ കോരിയെടുത്ത് ആ പാടത്തിനു ചുറ്റും വലം വയ്ക്കുകയാണ്.

തൂമ്പയില്‍ പിടിച്ചുകൊണ്ടു നിവര്‍ന്ന കണ്ണന്‍ തന്റെ തലയിലെ തോര്‍ത്തെടുത്ത് മുഖം അമര്‍ത്തി തുടച്ചു. പിന്നെ മനോഹരമായി അത് തലയില്‍ കെട്ടി. എന്നിട്ടവന്‍ ജനിയുടെ പാട്ടിന്‍റെ ഈരടികള്‍ മധുരമായി ഏറ്റുപാടി. പെട്ടെന്ന് ജനി ഒരു നിമിഷം പാട്ട് നിര്‍ത്തി. അവള്‍ ആ പാട്ടിന്‍റെ ദിശയെ നോക്കി. കണ്ണന്‍റെ നാദം മെല്ലെ നിലച്ചു.

എന്താ കണ്ണാ നിര്‍ത്തിയെ? കണ്ണന്‍റെ പാട്ട് കേട്ടാല്‍ പിന്നെ ക്ഷീണം അറിയുകയേയില്ല-സ്ത്രീകളും, പുരുഷന്മാരും ഒരുമിച്ച് പറഞ്ഞു.

അല്പസമയത്തെ നിശബ്ദതയ്ക്ക് ശേഷം ജനി പാടിത്തുടങ്ങി. ഒപ്പം അവള്‍ വേഗത്തില്‍, ഒരു താളത്തില്‍ ഞാറിന്‍ തൈകള്‍ മണ്ണിലാഴ്ത്തുന്നു. കണ്ണന്റെയും, ജനിയുടെയും പാട്ടിനെ സ്വീകരിച്ചുകൊണ്ട് ആ വയലേല ഒരു മോഹിനിയെപ്പോലെ തലകുനിച്ചു നാണത്തില്‍ നില്‍ക്കുകയാണ്.......

(തുടരും)
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ