2014 ജനുവരി 17, വെള്ളിയാഴ്‌ച

ചിന്നമ്മു അനാഥയാണ്.......(1)


ആമുഖം

1998 ലെ മനോഹരമായ ദിനങ്ങള്‍,... എങ്ങും പച്ചപിടിച്ച പ്രകൃതി. നീലനിറത്തില്‍ അലഞ്ഞുനടക്കുന്ന നീലാകാശം. തെങ്ങിന്‍ തലപ്പുകള്‍ നിറയെ തൂക്കണാംകുരുവികള്‍,..ഒരു ചെറിയ ഗ്രാമം. അവിടുത്തെ ചില പച്ചയായ ജീവിതമുഹൂര്‍ത്തങ്ങള്‍,.. ഇതാണ് ഈ നോവലിന് ആധാരം. 
മനുഷ്യഗന്ധം മറഞ്ഞുപോകുന്ന ഇക്കാലത്ത് ഈ നോവലിന് എത്രത്തോളം പ്രസക്തിയുണ്ട് എന്ന് പറയുക പ്രയാസം. കാരണം, ഇന്ന് ജീവിക്കുന്ന തലമുറ വളരെയധികം വേഗത നിറഞ്ഞ, എവിടെയും പുരോഗമനത്തിന്‍റെ, ഉയര്‍ച്ചകള്‍ മാത്രമുള്ള കമ്പ്യൂട്ടര്‍ യുഗത്തിലെ സഞ്ചാരികളാണ്. അവരുടെ മനസ്സിന്‍റെ ഉള്‍ത്തടങ്ങളിലേയ്ക്ക് എത്രത്തോളം ഈ രചന ഇറങ്ങിചെല്ലും എന്ന് പറയുക സാധ്യമല്ല... എന്നിരുന്നാലും എന്‍റെ മനസ്സിലെ വരികള്‍ എന്നും സ്വീകരിച്ചിട്ടുള്ള എന്‍റെ എല്ലാ വായനക്കാര്‍ക്കും വേണ്ടി ഞാനിതിവിടെ പ്രസിദ്ധീകരിക്കുകയാണ്. കൃതാര്‍ത്ഥതയോടെ... സ്വന്തം ശ്രീ...


അദ്ധ്യായം...1


നേരം സന്ധ്യയായി. പടിഞ്ഞാറന്‍ ചക്രവാളത്തില്‍ സൂര്യന്‍ ഒരു ചുവപ്പ് പട്ടു വലിച്ചുമൂടി ഉറങ്ങാന്‍ കിടന്നു. വയല്‍വരമ്പിലെ തെങ്ങോലകള്‍ക്ക് ചുറ്റും തൂക്കണം കുരുവികള്‍ വട്ടമിട്ടു പറക്കുന്നു. സായന്തനത്തിന്‍റെ രക്തശോഭയേറ്റ് പാടങ്ങള്‍ അങ്ങനെ നീണ്ടുകിടക്കുന്നു, അങ്ങ് കണ്ണെത്താദൂരത്തേയ്ക്ക്.

പാടങ്ങള്‍ക്കിരുവശവും ചെറുചെറു കുടിലുകള്‍ ആണ്. ആ കുടിലുകളില്‍ എവിടെ നിന്നൊക്കെയോ വ്യക്തമായും, അവ്യക്തമായും സന്ധ്യാനാമം കേള്‍ക്കുന്നുണ്ട്. കണ്ണന്‍റെ കുടിലിനുള്ളില്‍ തൂക്കിയിട്ടിരിക്കുന്ന റാന്തലിന്റെ തിരി ഒന്നുകൂടി നീട്ടിവച്ച് ചിന്നമ്മു നിലത്തേയ്ക്കിരുന്നു. അവള്‍ കാലുകള്‍ നീട്ടി, മുറം മടിയിന്‍ മേല്‍ വച്ച് വളരെ വേഗത്തില്‍
കപ്പ വെട്ടി മുറിക്കുന്നു. മുറിയുടെ ഒരു വശത്തായി കിടന്നിരുന്ന കയര്‍കട്ടിലില്‍ കണ്ണന്‍ ഏതോ ആലോചനയില്‍ ആണ്ടിരിക്കുകയാണ്. പുറത്തു കാറ്റ് വീശുന്നു. ഇടയ്ക്കിടെ ഭൂമിയെ നഗ്നയാക്കി ചെറിയ കൊള്ളിയാനുകള്‍., മഴയുടെ അറിയിപ്പാണത്. ഇടയ്ക്ക് കണ്ണന്‍ കട്ടിലില്‍ നിന്നും എഴുന്നേറ്റു ചിന്നമ്മയുടെ അടുത്തേയ്ക്ക് ചെന്നിരുന്നു. അവള്‍ മുറിച്ചിടുന്ന കപ്പയുടെ ഒരു ചെറു കഷണം എടുത്തു കടിച്ചു കൊണ്ട് അവന്‍ പറഞ്ഞു.

"ന്‍റെ..പെണ്ണെ, ചിന്നമ്മു...!!

ഉം...അവള്‍ വിളികേട്ടു.

അങ്ങേലെ കാര്‍ത്തുന്‍റെ ചെക്കന് അങ്ങ് ടൌണില് ഒരു പീടികേല് ജോലി ശെരിയായി. മാസം ആയിരത്തി അഞ്ഞൂറ് രൂപ കിട്ടണ ജോലീന്നാ എല്ലാരും പറെണെ. അവന്‍ പറഞ്ഞു.

ഓ.. അവനു പഠിത്തം ഇല്ലായോ..! അതിനു നിങ്ങളെന്തിനാ ന്‍റെ പൊന്നെ ബേജാറാകണതു

അതല്ലടീ..ഞാനൂടെ ഒന്ന് തിരക്കിയാല്ലോ? ഭാഗ്യത്തിന് എന്തെങ്കിലും തരപ്പെട്ടുവെന്നു വച്ചാല്‍ ഈ പാടത്തീന്നു ഒന്ന് കയറാല്ലോന്നു കരുതീട്ടാണ്.

വേണ്ടാന്നെ, നമ്മുക്കിത് ധാരാളമല്ലേ? അല്ലെങ്കില്‍ നിങ്ങള് പറയിന്‍, ഞാനൂടെ വരട്ടാ നാളെ മുതല് നിങ്ങട കൂടെ പാടത്ത്.?
എത്രയാ പെണ്ണുങ്ങള് പാടത്ത് പണിയെടുക്കുന്നേ?

ദേ, ഞാനൊരെണ്ണം അങ്ങ് തന്നാലുണ്ടല്ലോ? നിന്നോടിപ്പം ഞാനതാ പറഞ്ഞെ? നമ്മുക്ക് ഒരു വീടൊക്കെ വയ്ക്കണ്ടേ ചിന്നമ്മൂ..എത്ര കാലംന്നു വച്ചിട്ടാ ഈ കുടിലില്‍ കിടക്കണേ? ഈ മഞ്ഞും മഴയും ഒക്കെ എന്‍റെ പെണ്ണ് സഹിക്കണില്ലേ? എനിക്ക് എന്ത് വിഷമമുണ്ടെന്നറിയോ നിനക്ക്???? അവന്‍ ദീര്‍ഘനിശ്വാസം കൊണ്ടു.

അവള്‍ കരങ്ങള്‍ കൊണ്ട് മെല്ലെ അവന്റെ കവിളുകളില്‍ തലോടി..


(തുടരും)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ