2014 ഏപ്രിൽ 5, ശനിയാഴ്‌ച



ലിയാത്തിന്‍റെ പെണ്മക്കള്‍

ഭാഗം 14

അലീന പറഞ്ഞു. ഗബിലിന്‍റെ ക്രൂരവാക്കുകളില്‍ ഭയന്ന്, ഉറങ്ങാത്ത രാവുകളില്‍ നിന്നെ നെഞ്ചോട്‌ ചേര്‍ത്ത് എത്രയോ ദിവസങ്ങള്‍ ലയാന എന്നോടൊത്ത്‌ ഈ മുറിയില്‍ ഉറങ്ങിയിരിക്കുന്നു. അവളെന്നോടിതെല്ലാം പറഞ്ഞു കേഴുമ്പോള്‍ എനിക്ക് സ്വാന്തനിപ്പിക്കാന്‍ മാത്രമേ കഴിയുമായിരുന്നുള്ളൂ. ഒടുവില്‍, എന്‍റെ പൊന്നുമോനെ ഈ വൈഗര നദിയുടെ തീരത്തില്‍ ഉപേക്ഷിച്ച് അവളെങ്ങോ മറഞ്ഞു. ഇത് പറയുമ്പോള്‍ അലീന ഒന്ന് ദീര്‍ഘ നിശ്വാസം കൊണ്ടു. അല്‍പനേരത്തെ മൗനം മുറിച്ചുകൊണ്ട് അവള്‍ തന്നെ തുടര്‍ന്നു.

"എനിക്കറിയാം ലിയാത്ത്... അവള്‍ സ്വയം ഒടുങ്ങിയത് തന്നെ. ഈ വൈഗരയുടെ ആഴങ്ങളില്‍, അല്ലെങ്കില്‍ നിന്നെ ഉപേക്ഷിച്ചുപോയ ഈ മണ്ണില്‍ അവള്‍ക്കു ഒരിക്കലെങ്കിലും വരാതിരിക്കാന്‍ കഴിയില്ല."

അലീനയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകാന്‍ തുടങ്ങി. അതോടെ ലിയാത്ത് കട്ടിലില്‍ നിന്നും താഴേയ്ക്ക് നിരങ്ങിയിറങ്ങി. അവളെ സാന്ത്വനിപ്പിക്കാന്‍ അവന്‍ ഇങ്ങനെ പറഞ്ഞു.

"അമ്മെ!! ഇന്നമ്മയുടെ ദുഃഖം എന്താണ്?? ഗബിലിന്‍റെ വാക്കുകള്‍ അല്ലെ?? അതല്ലേ അമ്മയുടെ ദുഃഖം..? ഞാനിതെല്ലാം അറിയുമ്പോള്‍ അമ്മയെ വെറുക്കുമെന്ന് അവന്‍ കരുതുന്നു. അമ്മയും അത് തന്നെ കരുതുന്നു.... ഇത് പറഞ്ഞു നിര്‍ത്തി, അവന്‍ പിന്നീടൊന്നും ഉരിയാടാതെ കുനിഞ്ഞിരിന്നു.

ഇപ്പോള്‍ അലീനയുടെ നേര്‍ത്ത തേങ്ങല്‍ മാത്രം കേള്‍ക്കാം ആ കുഞ്ഞു മുറിയ്ക്കുള്ളില്‍,... ലിയാത്ത് കൈകളെടുത്തു അമ്മയുടെ കണ്ണുനീര്‍ തുടച്ചു. അവന്‍ അലീനയോടു ചോദിച്ചു.

"അമ്മാവന്‍ കരുതുന്നത് പോലെ നാട് മുടിക്കാന്‍ പിറന്ന സന്തതിയാണോ ഞാന്‍? ആണോ അമ്മെ? അല്ലെന്ന് എന്‍റെ പെറ്റമ്മയ്ക്ക് തോന്നിയിരുന്നുവെങ്കില്‍ എന്നെ ഉപേക്ഷിച്ചു മരണത്തെ സ്വയം വരിയ്ക്കില്ലായിരുന്നു. ഇപ്പോള്‍ അമ്മയും എന്നെ ഒരു തരത്തില്‍ അവിശ്വസിക്കുക തന്നെയാണ് ചെയ്യുന്നത്. ഇതെല്ലാം അറിയുമ്പോള്‍ അമ്മയെ ഞാന്‍ വെറുക്കുമോ, കൈവിട്ട് പോകുമോ എന്ന പേടി. എന്‍റെ അമ്മയോളം വലുത് എനിക്കാരുണ്ട് ഈ ലോകത്തില്‍..? ആരുമില്ലമ്മേ, ആരുമില്ല.. ഇങ്ങനെ പറഞ്ഞുകൊണ്ടവന്‍ അമ്മയെ കെട്ടിപ്പിടിച്ചു.

ലിയാത്ത് തുടര്‍ന്നു. ഇപ്പോള്‍ ഈ സമയത്ത് എനിക്ക് അമ്മയോട് ഒന്നേ പറയാനുള്ളൂ. അമ്മ ധൈര്യമായി ഇരിക്കണം. എനിക്കൊന്നും സംഭവിക്കില്ല.. ആരുടെ വാക്കുകളിലും ലിയാത്ത് മയങ്ങില്ല. പക്ഷേ, എന്‍റെ അമ്മയുടെ സ്നേഹം എനിക്ക് നഷ്ടമാകുന്നുവെന്ന് തോന്നിയാല്‍ ഒരുപക്ഷെ, ഞാനും.....

അവന്‍ ഇങ്ങനെ പറഞ്ഞു നിര്‍ത്തിയതോടെ അലീന കരച്ചില്‍ നിര്‍ത്തി അവന്‍റെ മുഖത്തേയ്ക്കു നോക്കി.

"ഹും.... ഞാനും..." എന്താ നീ പറയാന്‍ തുടങ്ങുന്നത്? എടാ.. എന്താ നീ പറയുന്നതെന്ന്? അവള്‍ക്കു വല്ലാതെ ദേഷ്യവും സങ്കടവും വന്നു. അവനെ പിടിച്ചുലച്ചുകൊണ്ടാണ് അവളിത് ചോദിച്ചത്.

"ഞാനും ഒടുങ്ങും അമ്മെ, ....സ്വയം ഒടുങ്ങും ഈ വൈഗരയുടെ ആഴങ്ങളില്‍!!!! ലിയാത്തിങ്ങനെ കേണുകൊണ്ട് പറയുമ്പോള്‍ അലീന കൈകളെടുത്തു മാറിലമര്‍ത്തിക്കൊണ്ട് പറഞ്ഞു.

"ലിയാത്ത്....മോനെ ലിയാത്ത് അമ്മയോട് എങ്ങനെ നിനക്കിതു പറയാന്‍ തോന്നി. എനിക്കെന്‍റെ പഴയ ലിയാത്തിനെ വേണം. അവള്‍ അവനെ ചേര്‍ത്തുപിടിച്ചു. എന്നിട്ട് ഗബിലിനെ ശപിക്കുവാന്‍ തുടങ്ങി.

"ഈശ്വരാ, ഈ നാശം പിടിച്ചവന് ഈ ഷിനോയിയിലേയ്ക്ക് വീണ്ടും വരാന്‍ എന്തിനു നീ തോന്നിച്ചു."

അവനെ ചേര്‍ത്ത് പിടിച്ചവള്‍ പറഞ്ഞു. "ഇല്ല മോനെ... അമ്മയ്ക്കിനി ഒന്നും വേണ്ട. പക്ഷേ, എന്‍റെ മോന്‍ എപ്പോഴും സൂക്ഷിക്കണം. അവളുടെ വാക്കുകള്‍ അതുപോലെ മോന്‍ വിശ്വസ്സിക്കരുത്. മനസ്സിന്‍റെ കോണില്‍ ഒരു സംശയം അവള്‍ കാണാതെ നീ ഒളിപ്പിചിരിക്കണം. ഒന്നുമില്ലെങ്കിലും അവള്‍ ഗബിലിന്‍റെ രക്തമല്ലെ? നിന്നെ ആത്മാര്‍ഥമായി അവള്‍ സ്നേഹിക്കുന്നുവെന്ന് നിനക്ക് തോന്നിയാല്‍, ഗബിലിനെ ഉപേക്ഷിച്ച് അവള്‍ നിന്റെയൊപ്പം വന്നാല്‍ നിങ്ങളെ ഇരുകൈകളും നീട്ടി സ്വീകരിക്കാന്‍ ഈ മുറ്റത്ത്‌ അമ്മയുണ്ടാകും.

ഇത്രയും പറഞ്ഞുകൊണ്ട് അലീന ലിയാത്തിനെ കെട്ടിപ്പിടിച്ച് കവിളുകളില്‍ മുത്തം നല്‍കി. ലിയാത്ത് സന്തോഷവാനായി. അപ്പോഴേയ്ക്കും പുലരിയുടെ പൊന്‍വെട്ടം അവിടമാകെ അരിച്ചിറങ്ങി. അലീന എഴുന്നേറ്റു. പ്രഭാതജോലികള്‍ എല്ലാം ചെയ്തു തീര്‍ത്തിട്ട് വേണം അവള്‍ക്കു തോട്ടത്തിലേയ്ക്ക് പോകാന്‍.

അങ്ങകലെ ഗബിലിന്‍റെ വീടിനുള്ളില്‍, ഒരാള്‍ സ്വയം ഉരുകുകയായിരുന്നു. കട്ടിലില്‍, പുതപ്പിനടിയില്‍ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നവള്‍ നിശ്വാസം കൊണ്ടു. അവള്‍ സ്വയം പിറുപിറുത്തു.

"ഞാനെന്താണ് ചെയ്തത്..? ഞാനെന്താണ് എന്‍റെ ലിയാത്തിനോട് പറഞ്ഞത്..? ഒന്നും വേണ്ടിയിരുന്നില്ല. അവള്‍ പിന്നെ സ്വയം സമാധാനം കൊണ്ടു. "ഞാന്‍ ചെയ്തത് ശെരിയല്ലേ? ഏതൊരു പെണ്ണും ആഗ്രഹിക്കുന്നതല്ലേ ഞാനും ആഗ്രഹിച്ചുള്ളൂ. ഒരമ്മ എത്ര സ്നേഹിച്ചു വളര്‍ത്തിയാലും അവന്റെതെന്ന് തിരിച്ചറിയുന്ന ഒരു പെണ്ണിന്‍റെ ചൂടിനും ചൂരിനും മുന്നില്‍ ഒന്ന് പകയ്ക്കാത്തൊരു ആണ് ഉണ്ടോ? ഉണ്ടായിരിക്കാം. അല്ലെങ്കില്‍ ലിയാത്ത് എന്നെ നോക്കി പറഞ്ഞതെന്താണ്? ഒരുപക്ഷേ, ഒരമ്മയുടെ സ്നേഹം ഞാനറിയാത്തത് കൊണ്ടാണോ? ചിന്തിച്ചു ചിന്തിച്ചു അവള്‍ക്കാകെ ഭ്രാന്ത് പിടിക്കുന്നത്‌ പോലെ തോന്നി. അവള്‍ കിടക്കയില്‍ നിന്നും ചാടിയെഴുന്നേറ്റിരുന്നു. പെട്ടെന്നാണ് അവള്‍ മുന്നില്‍ നില്‍ക്കുന്ന ഗബിലിനെ കണ്ടത്. അവളുടെ ഉറക്കം നഷ്ടമായ കണ്ണുകള്‍ക്ക് എന്തോ കഥകള്‍ അയാളോട് പറയാനുണ്ടെന്ന് ഗബിലിന് തോന്നി. അതുകൊണ്ട് തന്നെ അവള്‍ക്കരുകില്‍ ആ കട്ടിലില്‍ അയാള്‍ ഇരുന്നു. ഗബിലിന്‍റെ തീക്ഷ്ണമായ കണ്ണുകള്‍, അവളെ ആപാദം ഉഴിഞ്ഞു. ഒരു മൂളലോടെ അയാള്‍ ചോദിച്ചു...

"ഉം... എന്താണ്?? ദിനങ്ങളോളം നിന്‍റെ നിദ്ര മുറിയാന്‍ എന്ത് ചിന്തയാ നിന്‍റെയുള്ളില്‍ നീറുന്നത്??? മുഖവുരയില്ലാതെ അയാള്‍ ചോദിച്ചു. ഞാനൊരു വിഡ്ഢിയാണെന്ന് നീ കരുതുന്നുവോ നിയാ...?? ഈ ഷിനോയിയില്‍ നിന്നെയും കൊണ്ട് ഞാന്‍ തിരിച്ചു വന്നതിനു ചില ലക്ഷ്യങ്ങള്‍ ഉണ്ട്. അത് നിനക്കുമറിയാം. ആ ലക്ഷ്യങ്ങളെ മറന്ന്, ഞാന്‍ പറഞ്ഞുതന്ന കഥകളെ മറന്ന് നിനക്ക് മറിച്ചൊരു വിചാരം തോന്നിയാല്‍.... മകളാണ് എന്നൊന്നും ഞാന്‍ നോക്കില്ല. കൊന്നുകളയും ഞാന്‍. വൈഗരയുടെ ആഴങ്ങളില്‍ ലിയാത്തിന്‍റെ അച്ഛനെപ്പോലെ, എന്‍റെ കൈകള്‍ക്കുള്ളില്‍ നീ പിടഞ്ഞൊടുങ്ങും.

ഗബില്‍ ഇങ്ങനെയാണ്. ക്രോധം കൊണ്ടയാള്‍ എന്തും വിളിച്ചു പറയും. കുറച്ചെങ്കിലും, ഉള്ള സ്നേഹത്തെ പുറത്തുകാട്ടാന്‍ അറിയാത്തൊരു വല്ലാത്ത പ്രകൃതം. പക്ഷെ, ഇപ്പോള്‍ അയാളുടെ നാവില്‍ നിന്നു വീണ വാക്കുകള്‍ നിയ ആദ്യമായി കേള്‍ക്കുകയാണ്. അതവളില്‍ തെല്ലു ഭയം ഉണര്‍ത്തി. ധൈര്യം സംഭരിച്ചുകൊണ്ട് അവള്‍ ചോദിച്ചു.

"എന്നെ കൊല്ലുന്നതെല്ലാം അവിടെ നില്‍ക്കട്ടെ. അപ്പ എന്താ ഇപ്പോള്‍ പറഞ്ഞത്.??? എന്താണ് പറയുന്നതെന്ന് അപ്പ ചിന്തിക്കുന്നുണ്ടോ? സാഹേല്‍ അമ്മാവനെ കൊന്നതാണെന്നോ?
അവളുടെ ചോദ്യത്തിന് മുന്നില്‍ ഗബില്‍ ഒന്ന് പകച്ചു. അതോടെ അയാള്‍ വിക്കിവിക്കിപ്പറഞ്ഞു. "മോളെ.. അത് ഞാന്‍,.. നീ നമ്മുടെ ലക്ഷ്യങ്ങള്‍ മറക്കുന്നുവെന്നു തോന്നിയപ്പോള്‍, നിന്നെ ഭയപ്പെടുത്താന്‍ വെറുതെ പറഞ്ഞതാണ്..? മോള് അതെ കുറിച്ചിനി ചിന്തിക്കണ്ട. ഇത്രയും പറഞ്ഞുകൊണ്ടയാള്‍ പൊടുന്നനെ ആ മുറി വിട്ടു പുറത്തിറങ്ങി.

പക്ഷെ, നിയയുടെ ഉള്ളില്‍ അത് വല്ലാതെ പുകഞ്ഞു നീറാന്‍ തുടങ്ങി. അവള്‍ ശാന്തിയുടെ തീരം തേടി വൈഗരയുടെ കരയിലേയ്ക്ക് നടന്നു. അവിടെ ഉയര്‍ന്നു നില്‍ക്കുന്ന പാറക്കൂട്ടത്തിനൊന്നിനു മുകളില്‍ കയറി നിന്ന അവളെ ചിന്തകള്‍ വല്ലാതെ നോവിച്ചുകൊണ്ടിരുന്നു. എന്തൊക്കെയോ സത്യങ്ങള്‍ അപ്പ അവളില്‍ നിന്നും മറയ്ക്കുന്നു വെന്നും അവള്‍ക്കു തോന്നി തുടങ്ങി. അവള്‍ ചിന്തിച്ചു. ഇനിയിപ്പോള്‍, അച്ഛന്‍ എന്നോട് പറഞ്ഞ കഥകളില്‍ നുണയുടെ കൂട്ടുണ്ടാകുമോ? എന്‍റെ അമ്മയുടെ മരണമുള്‍പ്പെടെ അപ്പയുടെ പ്രവൃത്തികളില്‍ ചില നിഗൂഡതകള്‍ ഒളിഞ്ഞിരിക്കുന്നുവെന്ന് അവള്‍ക്കു തോന്നി. ഇനിയിപ്പോള്‍ ഈ കഥകള്‍ അറിയാവുന്നവള്‍ അലീന അമ്മയാണ്. പക്ഷെ, അമ്മയോടിതെങ്ങിനെ ചോദിക്കും. ചോദിച്ചാല്‍ തന്നെ അമ്മ എന്നോട് പറയുമോ? ഞാന്‍ അമ്മയോട് ചോദിച്ചാല്‍ ഒരുപക്ഷെ അത് ലിയാത്ത് അറിയില്ലേ? എന്നെ അവന്‍ പൂര്‍ണ്ണമായും സംശയിക്കും. അവനെ നഷ്ടപ്പെടുത്താന്‍ എനിക്ക് കഴിയുമോ? അവളാകെ വിഷമം പിടിച്ച അവസ്ഥയിലായി. എങ്കിലും ആ നില്‍പ്പില്‍ അവള്‍ ചില തീരുമാനങ്ങള്‍ എടുത്തിരുന്നു.

സൂര്യന്‍റെ കിരണങ്ങള്‍ കുടമുല്ലചെടിയുടെ ചുവട്ടിലെല്ലാം എത്തിത്തുടങ്ങി. നനഞ്ഞ മണ്ണു മെല്ലെ ചൂട് പിടിക്കാന്‍ തുടങ്ങി. കാറ്റിലും മഴയിലും അടര്‍ന്നുവീണ കുടമുല്ലപ്പൂക്കള്‍ മെല്ലെ ചുവന്നു തുടങ്ങി. ഓരോ ചെടിയുടെ ചുവട്ടിലും അലീന നനയ്ക്കുന്നുണ്ടായിരുന്നു.

നിയ വീടിനു പുറത്തേയ്ക്ക് വന്നു. അവിടെയെങ്ങും അവള്‍ ഗബിലിനെ കണ്ടില്ല. അവള്‍ക്കറിയാം, അയാള്‍ പറഞ്ഞ വാക്കുകളില്‍ അവള്‍ക്കു സംശയം തോന്നിയതോടെ ഇനി കുറെ നേരത്തേയ്ക്ക് ഗബില്‍ അവിടേയ്ക്ക് വരില്ല എന്ന്. അതോടെ അവിടം വിട്ടവള്‍ കുടമുല്ല തോട്ടത്തിലേയ്ക്ക് വന്നു. ചെടികള്‍ നനയ്ക്കുകയായിരുന്ന അലീനയ്ക്കരുകില്‍ വന്നവള്‍ നിന്നു. അരുകിലെ പാദപതനം കേട്ട അലീന തിരിഞ്ഞു നോക്കി. നിയയെക്കണ്ടവള്‍ മെല്ലെ നിവര്‍ന്നു.

"ഉം... എന്ത് വേണം...? ചോദിച്ചു കൊണ്ട് അലീന നിയയുടെ അരുകിലേയ്ക്ക് വന്നു.

അലീന തുടര്‍ന്നു. "കൊള്ളാം നന്നായി. അച്ഛനെപ്പോലെ തന്നെ മകളും. ചതിയുടെ പാഠങ്ങള്‍ പഠിക്കാന്‍ നിനക്കിനി വേറൊരിടത്തേയ്ക്ക് പോകേണ്ടതില്ലല്ലോ... അല്ലെ നിയാ..? അലീനയുടെ ചുണ്ടുകളില്‍ ഒരു പുച്ഛം വിടര്‍ന്നു. നിയ ആകെ അസ്വസ്ഥയായി. അവള്‍ ചിന്തിച്ചു. എന്നെ വല്ലാതെ അമ്മ തെറ്റിദ്ധരിച്ചു തുടങ്ങി. ഇനി എങ്ങനെയത് മാറ്റിയെടുക്കും. അമ്മയുടെ മനസ്സുമാറാതെ എങ്ങനെ ഞാന്‍ ഇതൊക്കെ ചോദിക്കും. ചിന്തകള്‍ക്കൊടുവില്‍ അവളുടെ പെണ്‍ബുദ്ധി ഉണര്‍ന്നു. അവള്‍ പറഞ്ഞു.

"അമ്മെ!!! അമ്മയെന്നെ വല്ലാണ്ട് തെറ്റിദ്ധരിച്ചിരിക്കുന്നു. ലിയാത്തിനെ ചതിക്കാന്‍ വന്നവളല്ല അമ്മെ ഞാന്‍. അങ്ങനെ എന്‍റെ വാക്കുകളില്‍, അമ്മയുടെ ഹൃദയത്തില്‍ ഏതെങ്കിലുമൊരു നോവു പടര്‍ന്നിട്ടുണ്ടെങ്കില്‍ ഞാന്‍ അമ്മയോട് മാപ്പിരക്കുന്നു. പറഞ്ഞുകൊണ്ടവള്‍ പൊടുന്നന്നെ അലീനയുടെ പാദങ്ങളിലേയ്ക്ക് മുട്ടുകുത്തിയിരുന്നു. അതോടെ അലീനയും വല്ലാതെ വിഷമത്തിലായി. നിയയുടെ തോളില്‍ കൈവച്ചു അവളെ പിടിച്ചെഴുന്നേല്‍പ്പിച്ചുകൊണ്ട് അലീന ചോദിച്ചു.

"എന്താണ്.. നിയ ഇത്..?? നിനക്കെന്താണ് പറയാനുള്ളത്...? എന്താണ് നിനക്ക് എന്നില്‍ നിന്നും അറിയാനുള്ളത്...? നിന്‍റെ അച്ഛന്‍ പറഞ്ഞ കഥകള്‍,.. അതില്‍ എത്രത്തോളം സത്യമുണ്ടെന്ന് നിനക്കറിയണം അല്ലെ..?

അലീനയുടെ ചോദ്യങ്ങള്‍ കേട്ട നിയ അമ്പരന്നുപോയി. എന്‍റെ മനസ്സിലുള്ളതെല്ലാം അതേപടി അമ്മ എങ്ങിനെ മനസ്സിലാക്കി. അവള്‍ക്ക് അലീനയുടെ മുന്നില്‍ വല്ലാതെ ചെറുതായപോലെ തോന്നി. അത് മനസ്സിലാക്കിയ അലീന ഇങ്ങനെ പറഞ്ഞു.
"നിയ... ഞാനവനെ പ്രസവിച്ചില്ല എന്നേയുള്ളൂ. എന്‍റെ മനസ്സ് നീറിയാല്‍ അവനതറിയും. അവന്‍റെ മനസ്സ് ഒന്ന് പതറിയാല്‍ ഞാനുമറിയും. നീ തൊടുത്തുവിട്ട് നെഞ്ചില്‍ തറഞ്ഞ വാക്കുകളുമായി ഈ കഴിഞ്ഞ രാവ് അവനെന്‍റെ അരുകില്‍ ഉണ്ടായിരുന്നു. മോളെ...!! മനസ്സറിഞ്ഞു നിന്നെ പ്രണയിച്ചതിന് നീ കൊടുത്ത സ്നേഹവുമായി. ഒന്ന് നീ മനസ്സിലാക്കുക. ഭയപ്പെടുത്തി സ്നേഹിക്കാന്‍ അവന്‍ ഒരു ആണുംപെണ്ണും കെട്ടവനല്ല. ഒത്തൊരു പുരുഷനാണവന്‍. അബലയെങ്കിലും എന്‍റെ കൈക്ക് മുന്നില്‍ അവന്‍ താണ്ടില്ല. അങ്ങനെയവന്‍ താണ്ടിയിരുന്നുവെങ്കില്‍ ഈ ലോകത്തിലേറ്റവും നെറികെട്ട നിന്‍റെ അച്ഛന്‍ ഇന്നിവിടെ ജീവിചിരിപ്പുണ്ടാവില്ലയായിരുന്നു. നിന്നെ പിടിച്ചു കെട്ടി എന്‍റെ വീടിന്‍റെ ഒരു ഒഴിഞ്ഞ കോണില്‍ കൊണ്ട് വന്നവന്‍ വലിച്ചെറിഞ്ഞേനെ...!!!

എല്ലാം കേട്ടുകൊണ്ട് നിശ്ചലം നില്‍ക്കുവാനെ നിയയ്ക്ക് കഴിഞ്ഞുള്ളു. അലീന തുടര്‍ന്നു. നീയൊന്ന് മനസ്സിലാക്കുക. ഒരു പെണ്ണിന്... അമ്മയിലേയ്ക്കുള്ള ദൂരം വലുതാണ്‌ പക്ഷെ അത് വളരെ വലുതല്ല. എന്നാല്‍, അമ്മയായി ജീവിക്കാനുള്ള യോഗം അത് വളരെ വലുതാണ്‌. അതിന്‍റെ പടികടക്കാതെ നിനക്കെങ്ങിനെ ഒരമ്മയുടെ ദുഃഖം മനസ്സിലാക്കാന്‍ കഴിയും. അച്ഛനെപ്പോലെ ക്രൂരലക്ഷ്യങ്ങളുമായി പടുകുഴിയിലൊടുങ്ങാതെ, കഴിയുമെങ്കില്‍ നീ സ്നേഹിച്ചു തുടങ്ങുക. ഇനിയും നിനക്ക് സമയമുണ്ട്. ലിയാത്തിനെപ്പോലെ ഈ കുടമുല്ലപ്പൂക്കളെ സ്നേഹിക്കാന്‍ നിനക്ക് കഴിയുമെങ്കില്‍, നിന്നെ അവനൊപ്പം ചേര്‍ന്നൊരു പെണ്ണായി സ്നേഹിക്കാന്‍ ഒരുപക്ഷെ എനിക്ക് കഴിഞ്ഞേയ്ക്കും....

അതോടെ നിയ ..."അമ്മെ! എന്‍റെ പൊന്നമ്മേ..." എന്ന് കരഞ്ഞുകൊണ്ട്‌ അലീനയുടെ മാറിലേയ്ക്ക് ചാഞ്ഞു. അലീന നിയയെ ചേര്‍ത്തുപിടിച്ചു. അലീനയുടെ നെഞ്ചിലെ ഇളംചൂടില്‍ ചേര്‍ന്നലിഞ്ഞുകൊണ്ട് നിയ പറഞ്ഞു.

"ഒരമ്മയുടെ സ്നേഹം എന്തെന്നറിയാതിരുന്ന ഞാന്‍ ഈ അമ്മയുടെ സ്നേഹത്തെ അറിയുവാന്‍ വൈകി. എന്‍റെ മുന്നില്‍ ലിയാത്ത് മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നെ അച്ഛന്‍ പറഞ്ഞ ചില നുണക്കഥകളും. അവര്‍ അങ്ങിനെ ചേര്‍ന്ന് നില്‍ക്കെ നിയയുടെ ചുമലില്‍ ശക്തിയായി ഒരു കരം പതിഞ്ഞു. തിരിഞ്ഞുനോക്കിയ നിയയും, അലീനയും മുന്നില്‍ നില്‍ക്കുന്ന ഗബിലിനെ കണ്ട് ഒരു പോലെ ഭയന്നു. ഗബിലിന്‍റെ ചുവന്ന മിഴികള്‍ അലീനയെ അടിമുടി നോക്കി. അവന്‍റെ ദൃഷ്ടി പതിയ്ക്കുന്നിടത്തെല്ലാം അവള്‍ക്കു ചുട്ടുപൊള്ളാന്‍ തുടങ്ങി. ഒരു കരം കൊണ്ടയാള്‍ നിയയെ പുറകിലേയ്ക്ക് വലിച്ചെറിഞ്ഞു. ഒരടികൂടി മുന്നിലേയ്ക്ക് വച്ച് വലതുകരം കൊണ്ടയാള്‍ അലീനയുടെ കണ്ഠത്തില്‍ ശക്തിയായി പിടിച്ചു. അയാള്‍ ആക്രോശിച്ചു.

"നായിന്‍റെ മോളെ...."

അലീനയുടെ കണ്ണുകള്‍ പുറത്തേയ്ക്ക് തള്ളാന്‍ തുടങ്ങി. അവള്‍ അയാളുടെ ശക്തമായ പിടിയില്‍ മണ്ണില്‍ നിന്നുയര്‍ന്നു. കുടമുല്ലച്ചെടികള്‍ നിശബ്ദം നിന്നു. തെങ്ങോലകളില്‍ കാറ്റ് കണ്ണടച്ച് പതിയിരുന്നു. വീണിടത്ത് നിന്നു നിയ ഓടി വീണ്ടും അയാളുടെ അരുകിലെത്തി.

"വേണ്ട അച്ഛാ... വേണ്ട അമ്മയെ ഒന്നും ചെയ്യല്ലേ..! അവള്‍ കേണുകൊണ്ട് ഗബിലിന്‍റെ കരം പിടിച്ചു. ഇടതുകരം കൊണ്ട് ഗബില്‍ അവളെ വീണ്ടും ചുഴറ്റിയെറിഞ്ഞു. അയാള്‍ ഉച്ചത്തില്‍ വിളിച്ചലറി.

"ആരാടീ... ആരാടീ നിന്‍റെയമ്മ...? ഇവളോ ഈ നായ്ജന്മമോ? ഇവളാണോ നിന്റെയമ്മ...???

പറഞ്ഞുകൊണ്ടയാള്‍ അലീനയുടെ കഴുത്തിലെ പിടി ഒന്നുകൂടി മുറുക്കി. അച്ഛന്‍റെ കരംപിടിച്ച് അമ്മയെ രക്ഷിക്കുക അസാധ്യം എന്ന് തോന്നിയ അവള്‍ അലീനയുടെ ഗൃഹം ലക്ഷ്യമാക്കി ഓടി.

(തുടരും)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ