2014 ഏപ്രിൽ 20, ഞായറാഴ്‌ച


ലിയാത്തിന്‍റെ പെണ്മക്കള്‍

ഭാഗം 20

കുടമുല്ലത്തോട്ടത്തില്‍ ഇത് പഞ്ഞകാലം. പൊതുവേ ആണ്ടറുതിയില്‍ വല്ലാതെ അസ്വസ്ഥനാകാറുള്ള ലിയാത്ത്, പക്ഷെ ഇത്തവണ സന്തോഷത്തില്‍ ആണ്.. അതിനു കാരണം ആ കുഞ്ഞിക്കുരുന്നുകള്‍ തന്നെ. നിയ കുട്ടികളെ അലീനയ്ക്കായി കൊടുത്തിരിക്കുകയാണ്. ദിയയ്ക്കും സഹസ്രയ്ക്കും അങ്ങിനെ തന്നെയാണ്. നിയയെക്കാളും സ്നേഹം അച്ഛമ്മയോട്‌ തന്നെ.

രാവുകളില്‍ ലിയാത്ത് മുല്ലച്ചെടികളുടെ ശിഖരങ്ങള്‍ മുറിച്ച് കുഴിയിലേയ്ക്ക് നിറച്ചുകൊണ്ടിരുന്നു. കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ എല്ലാ ചെടികളുടെ ശിഖരങ്ങളും അവന്‍ മുറിച്ചു മാറ്റി. പിന്നെ ചുവട് നനയ്ക്കുക മാത്രമായിരുന്നു പ്രധാനജോലി. ലിയാത്ത് രാവില്‍ തോട്ടത്തില്‍ പോകുമ്പോള്‍ നിയ ഒറ്റയ്ക്കാകും. കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അലീനയ്ക്ക് വല്ലാതെ വിഷമം തോന്നി. എങ്ങിനെയാ ലിയാത്തും നിയയും ഒന്ന് സ്നേഹിക്കുന്നത്..? അവള്‍ ചിന്തിച്ചു. അതിനു ഒരു വഴിയേ ഉള്ളൂ.. ഇനിമുതല്‍ ഇരവില്‍ ഞാന്‍ പോവുക തന്നെ. അലീന മനസ്സില്‍ തോന്നിയത് മറച്ചു വയ്ക്കാതെ ലിയാത്തിനോട് പറഞ്ഞു.

"ലിയാത്ത്... മോനെ ഇനി മുതല്‍ രാവില്‍ തോട്ടത്തില്‍ അമ്മ പോകാം. മോന്‍ രാവില്‍ ഇവള്‍ക്ക് കൂട്ടായി, ഈ കുട്ടികളോടൊപ്പം സന്തോഷമായി കഴിയണം."

"അതെങ്ങിനെ ശരിയാകാനാ അമ്മെ.....?? " രാവില്‍ അമ്മ ഒറ്റയ്ക്കോ...? അത് സാധ്യമല്ല. ലിയാത്ത് ഉറപ്പിച്ചുപറഞ്ഞു.

"സാധ്യമാകണം. അങ്ങിനെയാണ് വേണ്ടത്. നിങ്ങള്‍ സ്നേഹിച്ചു ജീവിക്കുന്നത് കാണാനാണ് അമ്മയ്ക്കിഷ്ടം."

പക്ഷെ, അമ്മയുടെ വാക്കുകള്‍ നിയയെ വല്ലാതെ സന്തോഷപ്പെടുത്തി. അതവളുടെ മുഖത്ത് പ്രകടമായിരുന്നു. അവള്‍ ചിന്തിച്ചു. "കള്ളനെപ്പോലെയാ ഇപ്പോള്‍ ലിയാത്ത് എന്നരുകില്‍ വരാറ്. വന്നാല്‍ തന്നെ അമ്മയുണ്ടാകും, കുട്ടികള്‍ ഉണ്ടാകും. ഇതിപ്പോള്‍ ആരുമില്ല. ഞാനും എന്‍റെ ലിയാത്തും മാത്രം.. അവള്‍ക്കു ഓര്‍ക്കുന്തോറും ശരീരം ഒന്നാകെ കുളിര് കോരുന്നത് പോലെ തോന്നി. സ്ഥലകാലം മറന്നവള്‍ പെട്ടെന്ന് പറഞ്ഞു.

"അതെ ലിയാത്ത്, അമ്മ പറയുന്നതാണ് ശരി."

അലീന ലിയാത്തിനെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.

"മോനെ ഞാനുമൊരു പെണ്ണാണ്... ഒരു പെണ്ണിന്‍റെ മനസ്സ് എനിക്കറിയാം.." അലീനയുടെ നിര്‍ബന്ധത്തിന് വഴങ്ങി ഒടുവില്‍ ലിയാത്തിന് അത് സമ്മതിക്കേണ്ടി വന്നു.

രാവില്‍ അലീന മുല്ലത്തോട്ടത്തില്‍ പോകുമ്പോള്‍ ലിയാത്തും നിയയും കുഞ്ഞുങ്ങളും മാത്രമായി. ഇരുട്ട് വീണു വഴികള്‍ മറയുമ്പോള്‍ ലിയാത്ത് ആകെ അസ്വസ്ഥനായി. നിയയോട് പറഞ്ഞ് റാന്തല്‍ വിളക്കുമായി അവന്‍ പുറത്തേയ്ക്കിറങ്ങി. അമ്മ ആദ്യമായ് ഇരവില്‍ ഒറ്റയ്ക്ക്. അവനാകെ വിഷമവും തോന്നി. തോട്ടത്തിലേയ്ക്ക് നടക്കുമ്പോള്‍ അവന്‍ ഇങ്ങനെയൊന്നും വേണ്ടിയിരുന്നില്ല എന്ന് ചിന്തിച്ചു....

നടന്നവന്‍ കുടമുല്ലത്തോട്ടത്തില്‍ എത്തുമ്പോള്‍ അലീന ചെടികള്‍ നനയ്ക്കുകയായിരുന്നു. ലിയാത്തിനെ കണ്ട മാത്രയില്‍ അലീന അവനെ ശകാരിച്ചു.

"എന്താ മോനെ ഇത്? രാവില്‍ ആ കുട്ടികളെയും അവളെയും തനിച്ചാക്കി നീ വരേണ്ടിയിരുന്നില്ല. ഞാന്‍ പറയാതെ തന്നെ കാര്യങ്ങള്‍ നിനക്ക് ഗ്രഹിക്കാനുള്ള കഴിവുണ്ട്. നമ്മുക്ക് ചുറ്റും ഒരു ശത്രുവുണ്ട്. അത് മറന്നൊരു ജീവിതം. വേണ്ട മോനെ വേണ്ട. അമ്മ ഈ കുടമുല്ലച്ചെടി പോലെയാണ്..... !! ഒന്ന് നിര്‍ത്തി അവള്‍ തണ്ടു തളിര്‍ത്ത ചെടിയില്‍ ഒന്നില്‍ മെല്ലെ തലോടി... മക്കളുടെ സന്തോഷം അത് മാത്രമാണ് അമ്മയുടെ സന്തോഷം..." പറയുമ്പോള്‍ അലീനയുടെ കണ്ണില്‍ നനവ്‌ പടര്‍ന്നു.

ഇതേ സമയം അലീനയുടെ വീടും, അവരുടെ നീക്കങ്ങളും നിരന്തരം ഒളിഞ്ഞിരുന്ന്‍ വീക്ഷിച്ചുകൊണ്ടിരുന്ന ഗബില്‍ ആ മുറ്റത്തെത്തി. അയാള്‍ കതകില്‍ തെരുതെരെ മുട്ടി. കുഞ്ഞുങ്ങളെ രണ്ടു തൊട്ടിലിലായി ഉറക്കുകയായിരുന്ന നിയ കതകില്‍ മുട്ടുന്ന സ്വരം കേട്ടു ചിന്തിച്ചു.

"ങ്ങേ!! ഇത്ര പെട്ടെന്ന് ലിയാത്ത് തിരിച്ചെത്തിയോ? അവള്‍ ചെന്ന് കതകു തുറന്നു. മുന്നില്‍ നില്‍ക്കുന്ന ഗബിലിനെ കണ്ടവള്‍ വല്ലാതെ പരിഭ്രമിച്ചു. അയാളുടെ വസ്ത്രങ്ങളില്‍ അഴുക്കു പുരണ്ടിരുന്നു. ചിരിക്കുമ്പോള്‍ പല്ലുകള്‍ ചെമ്മണ്‍ നിറം കാട്ടി നിരന്നു നിന്നു. അവളോട്‌ ഒന്നും ചോദിക്കാന്‍ നില്‍ക്കാതെ അയാള്‍ അകത്തേയ്ക്ക് കയറി. അവള്‍ ഒരു നിമിഷത്തെ ഭയപ്പാടില്‍ നിശ്ചലം നിന്നു. കുഞ്ഞുങ്ങളുടെ തൊട്ടിലിനരുകില്‍ ചെന്ന അയാളുടെ അടുത്തു പെട്ടെന്നവള്‍ ഓടി ചെന്നു. ഒരു നിമിഷം കൊണ്ട് സ്ഥലകാലബോധം വീണ്ടെടുത്ത നിയ ചിന്തിച്ചു. അത് വാക്കുകളായി പുറത്തേയ്ക്ക് വീണു.

"അച്ഛാ... അച്ഛനിത് എന്ത് ഭാവിച്ചാ.....?? തോട്ടം വിട്ട് ഇവിടേം ഞങ്ങളെ ജീവിക്കാന്‍ സമ്മതിക്കില്ല എന്നാണോ?

അവളുടെ പരുഷമായ ചോദ്യം കേട്ട ഗബില്‍ കുഞ്ഞുങ്ങളെ വിട്ട് അവളുടെ അടുത്തേയ്ക്ക് വന്നു. എന്നിട്ട് സ്വരം താഴ്ത്തിപ്പറഞ്ഞു.

"എനിക്ക് വേണം അവനെ....? മനസ്സില്‍ മായാതെ കിടക്കുകാ അവന്‍റെ ചിത്രം. അവനെന്‍റെ കാലനാ....!!

ഇത് കേട്ടതും നിയയുടെ ഭാവം മാറി. അവള്‍ ഗബിലിനോട് തുറന്നടിച്ചു.

"ശേ... കാലനാണ് പോലും. നിങ്ങള്‍ക്ക് നാണമില്ലേ വീണ്ടും വീണ്ടും ഇത് തന്നെ പറയാന്‍..!!! നിങ്ങളെ പോലൊരു ബുദ്ധിഭ്രമം ബാധിച്ചവനെ അച്ഛനായി കിട്ടിയ ഞാനിന്ന് ലജ്ജിക്കുന്നു. ലിയാത്ത് നിങ്ങളുടെ അന്തകനായിരുന്നുവെങ്കില്‍ അതെന്നെ സംഭവിച്ചേനെ. മരണം മാടി വിളിക്കുന്ന ഈ സമയത്തും നിങ്ങള്‍ക്കിങ്ങനെ മറ്റൊരാളില്‍ അതിനെ പഴിചാരാന്‍ മനസ്സ് വരുന്നല്ലോ? ലിയാത്ത് എന്‍റെ സ്വര്‍ഗമാണ്. അതുപോലെ ഇന്നീ വീടും എന്‍റെ സ്വര്‍ഗമാണ്. ഇവിടെ സ്നേഹം ഞാനറിയുന്നു. എന്‍റെ കുഞ്ഞുങ്ങളും. നിങ്ങളിപ്പോള്‍ എന്‍റെ മനസ്സിലേയില്ല. അവള്‍ ചിറികോട്ടുമ്പോള്‍ ഗബില്‍ ശക്തിയായി ചിരിച്ചു.

"നിനക്കറിയില്ല പഴയതൊന്നും. അവന്‍റെ അമ്മ ലയാന ആദ്യം എന്നെ വഞ്ചിച്ചു. അവള്‍ക്കിഷ്ടമുള്ള ഒരുവനെ തേടി അവളിറങ്ങി. അത് വെറും ഒരു കുടമുല്ലത്തോട്ട കാവല്‍ക്കാരന്‍റെകൂടെ. സ്വന്തം സഹോദരിയ്ക്ക് അങ്ങിനെ ഒരുവനെ ഭര്‍ത്താവായി കാണാന്‍ കഴിയാത്ത എനിക്ക് സ്വന്തം മോളും ആ വഴിയ്ക്ക് നീങ്ങുമ്പോള്‍ ഉണ്ടാകുന്ന മാനസികാവസ്ഥ, അത് നിനക്കറിയില്ല. അതിനു നീ ഇനിയും വര്‍ഷങ്ങള്‍ ജീവിക്കണം. നിന്‍റെ കുഞ്ഞുങ്ങള്‍ നിന്നോടിതു ചെയ്യണം...

അയാള്‍ തുടര്‍ന്നു.

"അന്നും ഞാന്‍ ലയാനയോട് പലവുരു പറഞ്ഞു. വേണ്ട... നമ്മുക്ക് വേണ്ടാന്ന്. അന്നവള്‍ കേട്ടില്ല. ഇതുപോലെ... ഇന്ന് നീ പറയുന്നത് പോലെ. ഒടുവില്‍, എന്‍റെ കൈകള്‍ തന്നെ വേണ്ടി വന്നു. അവളുടെ കാവല്‍ക്കാരന്‍ വൈഗരയില്‍ എന്‍റെ കൈകൊണ്ട് മുങ്ങിത്താഴുമ്പോള്‍.. ഞാന്‍ ജയിച്ചു. വിചാരിക്കുന്നത് ഞാന്‍ നേടിയെടുക്കും. ഇവള്‍... നിന്‍റെ ഇപ്പോഴത്തെ അമ്മ അലീന അവളാണ് ഇവനെ രക്ഷപ്പെടുത്തിയത്. വിട്ടുകൊടുക്കില്ല ഞാന്‍. അയാള്‍ നിയയുടെ മുന്നില്‍ നിന്നു വിറച്ചു.

ഇതേ സമയം ലിയാത്ത് മുല്ലത്തോട്ടത്തില്‍ നിന്നും തിരികെ എത്തി. അകത്തെ സംസാരം കേട്ട അവന്‍ പുറത്തെ ചുമരിനു സമീപം ഒളിച്ചു നിന്നു.

നിയ വിഷമത്തോടെ ഗബിലിനോട് പറഞ്ഞു.
"നിങ്ങളോട് എതിര്‍ക്കാന്‍ ഞാനാളല്ല. പക്ഷെ, എനിക്ക് ജീവിക്കണം. എന്‍റെ ലിയാത്തിനൊപ്പം. ലിയാത്തില്ലാതെ ഒരു നിമിഷം ഞാന്‍ ജീവിക്കില്ല. എന്‍റെ ലിയാത്തിനു എന്തെങ്കിലും ഇനി സംഭവിച്ചാല്‍.. ആ നിമിഷം നിങ്ങളുടെ കണ്മുന്നില്‍ ഒരുപിടി ചാരമായി ഞാന്‍ നിലംപതിക്കും.

"ഹ ഹ ഹ ഹ..." ഗബില്‍ പൊട്ടിച്ചിരിച്ചു. എന്നിട്ട് പറഞ്ഞു.

"മോളെ നീ എന്ത് വിഡ്ഢിത്തമാണ് ഈ പറയുന്നത്. ചിന്തിക്ക്.. നല്ല വണ്ണം ചിന്തിക്ക്... നീയൊരു മകളാണോ? സ്വന്തം അച്ഛനെ ശത്രുവായി കരുതുന്നവന്‍റെ കൂടെ നിനക്കെങ്ങിനെ ജീവിക്കാന്‍ കഴിയുന്നു. അവനെ ഉപേക്ഷിച്ച് നീ വാ.. ഈ കുട്ടികളെയും നമ്മുക്ക് വേണ്ടാ.... അച്ഛന്‍ ഇതിലും നല്ലൊരു ബന്ധം നിനക്കായി കണ്ടിട്ടുണ്ട്.

"നിയയുടെ സമനില തെറ്റുന്നത് പോലെ തോന്നി. അവള്‍ പാഞ്ഞുചെന്നു മുറിയുടെ മൂലയില്‍ കരുതിയിരുന്ന, മുല്ലച്ചെടികള്‍ വെട്ടാന്‍ ഉപയോഗിക്കുന്ന വെട്ടുകത്തി വലിച്ചെടുത്തു. അതുമായി ഗബിലിന് നേരെയവള്‍ പാഞ്ഞടുത്തു. പക്ഷെ, നിസ്സാരമായി അയാള്‍ നിയയുടെ കത്തിയേന്തിയ കൈയില്‍ പിടിച്ചു. എന്നിട്ട് മുന്നില്‍ നില്‍ക്കുന്നത് കാല്‍ച്ചുവട്ടിലെ കുഞ്ഞുറുമ്പിനെ പോലെ നിസ്സാരമായി കണ്ട് അവളോട്‌ പറഞ്ഞു.

"അടങ്ങടീ.... അടങ്ങ്‌. നിനക്കിത്രയും ഹുങ്ക് എങ്ങിനെ വന്നെന്ന് എനിക്കറിയാം. നീ ഒന്നോര്‍ത്തോ ഇന്നല്ലെങ്കില്‍ നാളെ അവനെ ഞാന്‍ യമപുരിയിലയയ്ക്കും..... അതിനു സാക്ഷിയാകാന്‍ നീ ഒരുങ്ങിയിരുന്നോ.... പറഞ്ഞുകൊണ്ട് ഗബില്‍ അവളുടെ കൈ ശക്തിയോടെ പിടിച്ചു തിരിച്ചു. അവളുടെ കൈയിലെ കത്തി നിലത്ത് വീണു. അത് വീണ സ്വരം കേട്ടു കുഞ്ഞുങ്ങള്‍ ഞെട്ടിയുണര്‍ന്നു. കൊടുങ്കാറ്റുപോലെ ഗബില്‍ വാതില്‍ തുറന്നു പുറത്തേയ്ക്ക് പോയി. നിയ തലമുടി പിടിച്ചു വലിച്ചു കരഞ്ഞുകൊണ്ട് നിലത്തേയ്ക്കിരുന്നു. അവളുടെ മുഖമാകെ തലമുടി ചിതറിവീണു.

ലിയാത്ത് അപ്പോള്‍ അകത്തേയ്ക്ക് കടന്നു, അവന്‍റെ പാദപതനസ്വരം കേട്ടവള്‍ തലതിരിച്ചു നോക്കി. മുന്നില്‍ ലിയാത്തിനെ കണ്ടവള്‍ ചാടിയെഴുന്നേറ്റു. ഭയമോടെ അവന്‍റെ മിഴികളില്‍ നോക്കി നിയ നില്‍ക്കവേ ലിയാത്ത് അവളുടെ അരുകിലെത്തി അവളുടെ കരം ഗ്രഹിച്ചു. കരഞ്ഞുകൊണ്ടവള്‍ അവന്‍റെ നെഞ്ചിലേയ്ക്ക് ചാഞ്ഞു. ലിയാത്തിന്‍റെ ഹൃദയമിടിപ്പിന് യാതൊരു മാറ്റവും ഉണ്ടായില്ല. നിയ മെല്ലെ ഉയര്‍ന്നു അവന്‍റെ കണ്ണുകളെ നോക്കിപ്പറഞ്ഞു.

"ഞാനൊന്നും അറിഞ്ഞില്ല.... ഇവിടെ കയറി വരുകയായിരുന്നു.... "

അവളുടെ പുറത്ത് മെല്ലെ തഴുകിക്കൊണ്ട് ലിയാത്ത് പറഞ്ഞു.

"ഞാനെല്ലാം കേട്ടു നിയ. ഞാനെല്ലാം കേട്ടു. ഞാനും കാത്തിരിക്കുകയാണ് നിന്‍റെ അച്ഛനെ. പക്ഷെ, അതിവിടെ വച്ച് വേണ്ട. അവനായി ഞാനൊരിടം ഒരുക്കിയിട്ടുണ്ട്. അവിടെ വരും അവന്‍. വന്നില്ലങ്കില്‍ അവനെ ഞാന്‍ അവിടെ കൊണ്ടുവരും... ഇരുട്ടിന്‍റെ മറവിലല്ലാതെ നേര്‍ക്ക്‌ നേര്‍ വരട്ടെ അവന്‍ എന്‍റെ മുന്നില്‍...!!!

നിയയുടെ നോട്ടം ലിയാത്തിന്‍റെ കണ്ണുകളില്‍ പതിച്ചു. ആ നോട്ടത്തില്‍ അവള്‍ അവന്‍റെ കണ്ണുകള്‍ക്കുള്ളില്‍ കൃഷ്ണമണികള്‍ കുറുകിയിരിക്കുന്നത് കണ്ടു. അവളെ തഴുകിയിരുന്ന അവന്‍റെ കരങ്ങള്‍ക്ക് അത് പറയുമ്പോള്‍ വല്ലാതെ ശക്തി കൂടിയപോലെ... അവള്‍ക്കു തലചുറ്റുന്ന പോലെ തോന്നി. പ്രപഞ്ചം മുഴുവന്‍ നിന്നു കറങ്ങി. തലകുടഞ്ഞവള്‍ ഒന്ന് കൂടി ലിയാത്തിലേയ്ക്ക് മിഴികള്‍ പായിച്ചു. ലിയാത്ത് അവളെ ചേര്‍ത്തുപിടിച്ചു. നിയ കണ്ണുകള്‍ മെല്ലെയടച്ചു.....

നടുക്കടലില്‍ തോണിക്കാരനെ നഷ്ടമായൊരു തോണിപോലെ അലകളില്‍ അവള്‍ നിന്നാടി. ചിന്തകള്‍ അവളെ ശ്വാസം മുട്ടിച്ചു.

"ഭര്‍ത്താവോ..? അച്ഛനോ? ആരെ ഏല്‍ക്കണം. ആരെ തള്ളണം. അവള്‍ക്കു സംശയമേയില്ല.... എന്‍റെ ലിയാത്തിനെ വേണം എനിക്ക് എന്നും... അവള്‍ ലിയാത്തിനെ ചുറ്റിപ്പിടിച്ചിരുന്ന കൈകള്‍ ഒന്നുകൂടി മുറുക്കി. അതോടെ ലിയാത്ത് അവളെ ഗാഡമായി പുണര്‍ന്നു. അവന്‍റെ ചുംബനത്തില്‍ നിയ ഒരേങ്ങലോടെ മുകളിലേയ്ക്കുയര്‍ന്നു. തള്ളവിരലുകളില്‍ നിലയുറപ്പിച്ചവള്‍ ലിയാത്തിന്‍റെ അധരങ്ങളില്‍ അവള്‍ അമര്‍ത്തിച്ചുംമ്പിച്ചു.....

(തുടരും)
ശ്രീ വര്‍ക്കല

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ