2014 ഏപ്രിൽ 3, വ്യാഴാഴ്‌ച

കഥ

ജീവിതയാത്രയിലെ ചൂളംവിളികള്‍

ചൂടേറിയ വാക്ക്ശരങ്ങള്‍ക്കിടയില്‍ ഇടതൂര്‍ന്ന മുടിയില്‍ സ്വയം കൈകൊണ്ടു വലിച്ചവള്‍ അമര്‍ഷത്തോടെ അടുത്തുകിടന്ന ബഞ്ചിലേയ്ക്കിരുന്നു. ഒരിക്കലും വിട്ടുകൊടുക്കാന്‍ അവള്‍ തയ്യാറായിരുന്നില്ല. അവള്‍ക്കരുകില്‍ നിന്നും സ്വയം പിറുപിറുത്തുകൊണ്ട്‌ ശബരിനാഥ്‌ അമര്‍ത്തിചവുട്ടി സ്വന്തം മുറിയിലേയ്ക്ക് പോയി.

കൈകള്‍ തലയ്ക്കു പിറകില്‍ പിണച്ചുവച്ച് അയാള്‍ മച്ചും നോക്കിക്കിടന്നു. കുറച്ചുനേരം അങ്ങിനെ കിടക്കുമ്പോള്‍ കറങ്ങിക്കൊണ്ടിരിക്കുന്ന ഫാനിന്‍റെ ചലനത്തിന് അനുസൃതമായി കണ്ണുകള്‍ കറങ്ങുമ്പോലെ തോന്നി അവന്.

ചുവരിലെ ഘടികാരം സമയം പതിനൊന്നായി എന്നറിയിച്ചു. വിശപ്പ്‌ വല്ലാതെ അവനെ അസ്വസ്ഥനാക്കുകയും ചെയ്തു. ഇടയ്ക്കെപ്പോഴോ തൊട്ടിലില്‍ കിടന്ന കുഞ്ഞു കരഞ്ഞു. കാതോര്‍ത്തിട്ടും അവളുടെ താരാട്ട് കേട്ടതും ഇല്ല. പിന്നീട് കുഞ്ഞു ഉറങ്ങിയതിനാലാകാം കരച്ചിലും നിലച്ചിരുന്നു. അടുക്കളയില്‍ ഒന്ന് ചെന്ന് എത്തിനോക്കി. അവളുടെ ഇരിപ്പിടത്തിനു യാതൊരു മാറ്റവും സംഭവിച്ചില്ല. അവനറിയാം ഇന്നത്തെ ദിവസം അവള്‍ ഇനി ഒന്നും ഉണ്ടാക്കുകയില്ല.

ചെറിയ കാര്യങ്ങള്‍ക്ക് പോലും അവനോട് വാശിപിടിച്ച്, അത് വലിയ വഴക്കാക്കി വീടിലെ സ്വസ്ഥത കളയുക അവളുടെ സ്ഥിരം പല്ലവിയായിരുന്നു. ആദ്യമാദ്യം സ്വയം സമാധാനിച്ചും, അവളെ നല്ല വഴി ഉപദേശിച്ചും അവന്‍ മടുത്തു. പിന്നീട്, അവളുടെ അമ്മയോടും, അച്ഛനോടും, സഹോദരനോടും പറഞ്ഞു നോക്കി. അവരും ആകെ വിഷമത്തിലായി. അച്ഛന്‍ പറഞ്ഞു.

"ഒരു മോളെന്നു കരുതി ലാളിച്ചു വളര്‍ത്തിയതാ ഞാന്‍. ഇന്നാ ലാളന നിന്നോട് ചെയ്ത വലിയ തെറ്റായി ഞാന്‍ കാണുന്നു മോനെ."

"അച്ഛാ..! നമ്മുക്ക് അവളെ ഒരു മനശ്ശാസ്ത്രജ്ഞനെ കാണിച്ചാലോ? ശബരി ചോദിച്ചു.

അതിനു ആര്‍ക്കും തര്‍ക്കമുണ്ടായില്ല. പക്ഷെ, എങ്ങിനെ??? അവളോട്‌ ഇക്കാര്യം സൂചിപ്പിക്കാനേ കഴിയില്ല. ഒടുവില്‍ അവര്‍ ഒരു തീരുമാനത്തില്‍ എത്തി. കുഞ്ഞിനു പനി വന്നപ്പോള്‍, ആശുപത്രിയില്‍ പോയ വഴിയില്‍ ആ മുറിയിലും അവര്‍ എത്തി. മുറിയുടെ പുറത്തെത്തിയ അവള്‍ സംശയത്തോടെ അവനോടു ചോദിച്ചു.

"എന്താ ശബരിയേട്ടാ ഇവിടെ?

അവന്‍ ഒട്ടും മടിക്കാതെ മറുപടി നല്‍കി.

"വല്ലാതെ ഞാന്‍ ആധിപിടിക്കുന്നു. എന്താണെന്ന് അറിയില്ല. ചെറിയ കാര്യങ്ങള്‍പോലും എനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. ഒരു ഉപദേശം. അത് മാത്രം."

ഒടുവില്‍, ഡോക്ടറുടെ മുറിയില്‍ ഇരുന്നവന്‍ വിയര്‍ക്കാന്‍ തുടങ്ങി. കാര്യങ്ങള്‍ കേട്ടു കഴിഞ്ഞ ഡോക്ടര്‍ അവളോട്‌ പറഞ്ഞു.

"നിങ്ങള്‍ സ്വയം നിയന്ത്രിക്കുക. ചെറിയ കാര്യങ്ങള്‍ പോലും നിങ്ങള്‍ വലുതാക്കി മാറ്റുന്നു. അണുകുടുംബങ്ങളുടെ ഏറ്റവും വലിയ ന്യൂനത ഇത് തന്നെയാണ്. മുതിര്‍ന്നവര്‍ ആരുമില്ല നിങ്ങളെ ഒന്ന് ഉപദേശിക്കാന്‍. നിങ്ങള്‍ തന്നെ ദീപം തെളിയ്ക്കുന്നു. നിങ്ങള്‍ തന്നെ എണ്ണ പകരുന്നു. ആളിക്കത്തിക്കുന്നു. സ്വയം വിശ്വസിക്കാന്‍, പരസ്പരം അംഗീകരിക്കാന്‍ നിങ്ങള്‍ക്ക് കഴിയണം. ജീവിതത്തില്‍ നിങ്ങള്‍ രണ്ടുപേരില്‍ ആരെങ്കിലും ഒരാള്‍ തലകുനിച്ചേ മതിയാകൂ. അല്ലെങ്കില്‍ നിങ്ങളെ ഈ നിലയില്‍ എത്തിച്ച മാതാപിതാക്കള്‍, ബന്ധുക്കള്‍ ഒക്കെ ഒരുദിവസം എല്ലാപേരുടെയും മുന്നില്‍ തലകുനിച്ചു നില്‍ക്കണം... നില്‍ക്കേണ്ടിവരും.

ഉപദേശങ്ങള്‍ കേള്‍ക്കെ കേള്‍ക്കെ അവള്‍ക്കു തോന്നി. ഇത് തന്നോട് മാത്രം പറയുന്നതെന്തിനാ? ഞാനെന്താ മാനസികരോഗിയാണോ? ശബരിയേട്ടന്‍ എല്ലാപെരുടെ മുന്നിലും എന്നെ ഒരു മനോരോഗിയാക്കാന്‍ ശ്രമിക്കുകയാണോ? ആശുപത്രിയിലെ ആ മുറിയില്‍ ഇരുന്നു തന്നെ അവള്‍ക്കു അവനോടു വല്ലാതെ വെറുപ്പ്‌ തോന്നി.

വീടെത്താന്‍ കാത്തിരിക്കുകയായിരുന്നു യമുന. വന്നപാടെ കുഞ്ഞിനെ തൊട്ടിലില്‍ കിടത്തി അവള്‍ കൈയിലിരുന്ന വാനിറ്റി ബാഗ് കട്ടിലിലേയ്ക്ക് എറിഞ്ഞു. വസ്ത്രം പോലും മാറാതെ അടുക്കളയിലേയ്ക്ക്. പൈപ്പ് തുറന്ന് ഒരു കപ്പു വെള്ളം എടുത്തു കുടിച്ചു. വായില്‍ നിന്നും ചോര്‍ന്ന വെള്ളം അവളുടെ വസ്ത്രങ്ങള്‍ നനച്ചു. അടുക്കളയിലെ പാത്രങ്ങള്‍ എടുത്തെറിഞ്ഞു. അവളെ സമാധാനിപ്പിക്കാന്‍ ചെന്നതായിരുന്നു ശബരി. പ്രശ്നം ഗുരുതരമായി മാറിയത് പെട്ടെന്ന് തന്നെയായിരുന്നു.

വിശപ്പ്‌ സഹിക്കാന്‍ കഴിയുന്നില്ല. അവന്‍ രണ്ടും കല്‍പ്പിച്ച് അടുക്കളയിലേയ്ക്ക് ചെന്നു. അവളുടെ തോളില്‍ കൈവച്ചു. അവള്‍ ശകതിയായി അവന്‍റെ കൈ തട്ടിമാറ്റി.

ശബരി ചോദിച്ചു. "ഇന്ന് നീ ഇവിടെ വല്ലതും ഉണ്ടാക്കുന്നുണ്ടോ?

അവള്‍ മറുപടി ഒന്നും പറഞ്ഞില്ല. അതോടെ അവന്‍ ഫ്രിഡ്ജിന് മുകളില്‍ ഇരുന്ന ബിസ്കറ്റ് എടുത്തു പൊട്ടിച്ചു കഴിച്ചുകൊണ്ട് സ്വീകരണമുറിയില്‍ ചെന്നിരുന്നു.
കുറച്ചുനേരം കഴിഞ്ഞവള്‍ അഴിഞ്ഞുലഞ്ഞ മുടിയുമായി അവനരുകിലേയ്ക്ക് ചെന്നു. എന്നിട്ട് ചോദിച്ചു.

" നിങ്ങളാണുങ്ങള്‍ക്ക് ഒരു വിചാരമുണ്ട്. നിങ്ങളുടെ തുണയില്ലാതെ പെണ്ണുങ്ങള്‍ക്ക്‌ ജീവിക്കാന്‍ പറ്റില്ല എന്ന്.."
അവന്‍ കേട്ടതല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല. അവള്‍ തന്നെ തുടര്‍ന്നു.

"ഒരു തരം അടിമത്ത്വമല്ലെ നിങ്ങള്‍ എല്ലാപേരും സ്ത്രീകളോട് കാണിക്കുന്നത്? അവള്‍ അവന്‍റെ മുന്നില്‍ നിന്നു ചീറി.
അതോടെ ശബരി പറഞ്ഞു.

"യമുനേ നീ പറയുന്നത് ഞാന്‍ കേള്‍ക്കാനല്ലേ? അതിത്രയും ഒച്ചയില്‍ വേണോ? നമ്മുടെ കുഞ്ഞിനെ നീയെന്തിന് അലറി വിളിച്ച് ഉണര്‍ത്തണം. നാട്ടാരെ എന്തിനറിയിക്കണം."

"ഓ! നാട്ടാര് കേള്‍ക്കും അതാണ്‌ നിങ്ങള്‍ക്ക് ഭയം അല്ലെ? എന്നെ ഭ്രാന്തിയാക്കാം നിങ്ങള്‍ക്ക്...?

"അത് ഞാന്‍ മാത്രമല്ല. നിന്‍റെ അച്ഛനും അമ്മയും കൂടി തീരുമാനിച്ച കാര്യമായിരുന്നു. നിന്നെ ഭ്രാന്തിയാക്കുക എന്ന ഒരു ലക്ഷ്യവും അതിനു പിന്നിലില്ല. പക്ഷെ, നിന്‍റെയീ ഭ്രാന്തമായ ചിന്താഗതികളില്‍ നിന്നു നിന്നെ നമ്മുക്ക് മോചിപ്പിക്കണം. നീ... നീയൊരു നല്ല കുടുംബിനിയാകണം. നമ്മുടെ ജീവിതം സന്തോഷപ്രദമാകണം. അത്രയേ ഉള്ളൂ.. എല്ലാരുടേം മനസ്സില്‍!!! അവന്‍ പറഞ്ഞു നിര്‍ത്തി.

ഇത് കേട്ടുകൊണ്ട് അവള്‍ അവനു നേരെ വിരല്‍ ചൂണ്ടിക്കൊണ്ട് പറഞ്ഞു.

"ഒന്ന് നിങ്ങളോര്‍ക്കുക. നിങ്ങളിവിടെ ഇല്ലെങ്കിലും ഞാന്‍ ജീവിക്കും. എന്‍റെ അച്ഛന്‍ എന്നെ പഠിപ്പിച്ചു ഒരു ഡിഗ്രിക്കാരിയാക്കിയത് നിങ്ങളുടെ അടിമയായി ഇവിടെ ഈ അടുക്കളയില്‍ കിടന്നു നശിക്കാനല്ല. ഭര്‍ത്താവില്ലാതെ എത്രയോ പെണ്‍കുട്ടികള് ജീവിക്കുന്നു."

ശബരിയുടെ ചുണ്ടുകളില്‍ ചിരി വിടര്‍ന്നു. അവന്‍ അവളോട്‌ പറഞ്ഞു.

"ശെരിയാ യമുന. ഭര്‍ത്താവില്ലാതെ നിനക്ക് ജീവിക്കാന്‍ കഴിയും. നീ പഠിത്തം ഉള്ളവള്‍ തന്നെ. അതിനനുസരിച്ചുള്ള കഴിവും നിനക്കുണ്ട്‌. പക്ഷെ, നീ പലപ്പോഴും മറന്നുപോകുന്നൊരു കാര്യമുണ്ട്. പരസ്പരം തുണയോട് കൂടി ജീവിക്കുന്ന സുഖം. അത് നിനക്കറിയില്ല. കാരണം, അങ്ങിനെ ഒരവസ്ഥ നീ ജീവിതത്തില്‍ നേരിട്ടിട്ടില്ല. ഭര്‍ത്താവില്ലാതെ ജീവിക്കുന്ന പലരുമുണ്ടാകാം ഈ നാട്ടില്‍. പക്ഷേ, അവര്‍ അനുഭവിക്കുന്ന വേദന അതവര്‍ക്ക് മാത്രേ അറിയൂ. ഭാര്യയില്ലാതെ ജീവിക്കേണ്ടിവരുന്ന പുരുഷന്മാരുടെ അവസ്ഥയും മറിച്ചല്ല."

അവളിതു കേട്ടു പുച്ഛത്തോടെ തല വെട്ടിത്തിരിച്ചു. പിന്നെ പറഞ്ഞു.

"എന്‍റെ ശബരിയേട്ടാ... അത് നിങ്ങള്‍ക്കാ സാധിക്കാത്തത്. ഇന്നും ഞാന്‍ കയറിചെന്നാല്‍ എന്നെ പൊന്നുപോലെ നോക്കാന്‍ എന്‍റെ അച്ഛന് കഴിവുണ്ട്. അത്രയ്ക്കും അച്ഛന്‍ സമ്പാദിച്ച് കൂട്ടീട്ടുണ്ട്... നിങ്ങള്‍ക്കാരുമില്ല. അതെന്‍റെ തെറ്റുമല്ല. നിങ്ങടെ അമ്മയ്ക്ക് ഭര്‍ത്താവിനോട് കൂടി അധികകാലം ജീവിക്കാനുള്ള യോഗമുണ്ടായിരുന്നില്ല."

അതോടെ ശബരി പറഞ്ഞു.

"എന്തായാലും നിന്നോട് തര്‍ക്കിക്കാന്‍ ഞാന്‍ ആളല്ല. നിന്‍റെ ഇഷ്ടംപോലെ ചെയ്തോള്ളൂ. നിനക്ക് ഒറ്റയ്ക്ക് ജീവിക്കാന്‍ കഴിവുണ്ട് എന്ന് തോന്നുന്നുവെങ്കില്‍ അങ്ങിനെ. പക്ഷേ, ഒന്നുമാത്രം ഞാന്‍ പറയാം. നിന്‍റെ കഴുത്തില്‍ ഞാന്‍ താലി ചാര്‍ത്തിയ ദിനം മുതല്‍ ഞാന്‍ നിന്നെ സ്നേഹിക്കുകയാ. നീ വിലപറയുന്നത് മുഴുവന്‍ എന്‍റെ സ്നേഹത്തിനാണ്‌. ഉള്‍ക്കൊള്ളാന്‍ കഴിയാത്തതിനെ ശരീരം ശര്‍ദ്ദിപ്പിച്ചു കളയുംപോലെ, നീ നിനയ്ക്കുമ്പോള്‍ കളയാനുള്ള ശര്‍ദ്ദി അല്ല ജീവിതം. പക്ഷെ, ഒന്ന് നീ ഓര്‍ത്തോ... നീയില്ലെങ്കില്‍ ഒരു നിമിഷം ഞാന്‍ ജീവിച്ചിരിക്കില്ല. അങ്ങിനെ ഒരു ജീവിതം അല്ല ഞാന്‍ മോഹിച്ചത്...

ഇത്രയും പറഞ്ഞുകൊണ്ടവന്‍ കുനിഞ്ഞിരുന്നു.

അപ്പോഴേയ്ക്കും തൊട്ടിലില്‍ കിടന്നു കുഞ്ഞു വീണ്ടും കരഞ്ഞുതുടങ്ങി. ആ വലിയ വീട്ടിന്‍റെ ചുമരുകള്‍ക്ക് പിന്നില്‍ എവിടെയോ ദീര്‍ഘനിശ്വാസങ്ങള്‍ ഉടഞ്ഞുവീണു. ആ നാള് ഇരുണ്ടു പുലരുമ്പോഴും അവിടെനിന്നും പുക ഉയര്‍ന്നില്ല. വല്ലാത്തൊരു മാനസ്സിക വ്യഥ തന്നെ.

ജീവിതത്തില്‍ കുറെ വര്‍ഷങ്ങള്‍ക്കു ശേഷം അടച്ചിട്ട കുളിറൂമിന്‍റെ തണുപ്പിനിടയില്‍ നിന്നവന്‍ കരഞ്ഞു. അവന്‍ ഓര്‍ത്തു. ഒരുപാടിഷ്ടത്തോടെ, ആഗ്രഹിച്ചൊരു വിവാഹം. അമ്മയുടെ സ്നേഹം. ഒടുവില്‍, വഴക്കടിച്ച് അവിടുന്നൊരു പുറംതള്ളല്‍. പിന്നെ വാടകവീട്. ഈ ജീവിതം.

ജീവിതത്തില്‍ വല്ലാത്തൊരു ഘട്ടത്തില്‍ സഞ്ചരിക്കുന്നത് പോലെ തോന്നി അവനു. എല്ലാപേര്‍ക്കും ഇങ്ങനെ ഒക്കെ തന്നെയായിരിക്കുമോ? ആരെങ്കിലും ഒരാള്‍ ഒരാള്‍ക്ക്‌ വേണ്ടി തോല്‍ക്കാറുണ്ടോ? ഉണ്ടാകുമല്ലോ? അവന്‍ സ്വയം ഉത്തരം കണ്ടെത്തി. ഞാനും അങ്ങിനെ തന്നെയല്ലേ? മണിക്കൂര്‍ ഒന്ന് പോയത് അവന്‍ അറിഞ്ഞിരുന്നില്ല.

കുളിച്ചു ശുദ്ധിയായി അവന്‍ മുറിയ്ക്കുള്ളില്‍ എത്തുമ്പോള്‍ അവള്‍ കിടക്കയില്‍ ഉണ്ടായിരുന്നില്ല.

****************************

"യമുനേ... യമുനേ..!!!"

ശബരി വിളിച്ചുകൊണ്ട് മുറിവിട്ട്‌ പുറത്തിറങ്ങി. മുന്നിലെ വാതില്‍ താഴെടുത്തിരിക്കുന്നു. മുറി പുറത്തുനിന്നും അടച്ചിരിക്കുന്നു. അവന്‍ വാതില്‍ തുറന്നു പുറത്തേയ്ക്ക് വന്നു. യമുനയെ അവിടെയെങ്ങും കാണുന്നുണ്ടായിരുന്നില്ല. തൊട്ടിലില്‍ കുഞ്ഞും ഉണ്ടായിരുന്നില്ല. ആകെ അസ്വസ്ഥമായ മനസ്സോടെ അവന്‍ ചെന്ന് ഫോണെടുത്തു.

ഫോണ്‍ റിങ്ങ് ചെയ്യുമ്പോള്‍ അവന്‍റെ മനസ്സും ആ താളത്തിനൊത്ത് മിടിച്ചുകൊണ്ടിരുന്നു. അങ്ങേ തലയ്ക്കലെ സ്വരം കേട്ടുകൊണ്ടവന്‍ ദയയര്‍ഹിക്കുന്ന കണ്ണുകളോടെ ചോദിച്ചു...

"അച്ഛാ.. യമുന?"

"അതെ മോനെ അവളിവിടെയുണ്ട്‌. പുലര്‍ച്ചെ വന്നുകയറി. അമ്മയോട് സങ്കടം പറച്ചിലാണ്. വിവാഹമോചനം വേണം എന്ന് രാവിലെ തന്നെ പറഞ്ഞു കരയുന്നുണ്ട്. എനിക്ക് ഒരു പിടീം കിട്ടുന്നില്ല. നിങ്ങള് തമ്മില്‍ എന്താ ഇന്ന് പ്രശ്നം..??

"ഇന്നലത്തെ ആശുപത്രിയില്‍ പോക്ക് തന്നെയാ അച്ഛാ... മനപൂര്‍വ്വം ഞാനവളെ ഭ്രാന്തിയാകാന്‍ ശ്രമിച്ചു എന്ന് പറഞ്ഞാ തുടങ്ങീതു. പതിവുപോലെ എനിക്കവളെ നിയന്ത്രിക്കാന്‍ സാധിച്ചില്ല അച്ഛാ.... എനിക്കെന്നല്ല ആര്‍ക്കുമതിനു കഴിയുമെന്നും തോന്നുന്നില്ല. അവളുടെ ഉള്ളിലെന്തോ പുകഞ്ഞു നീറുന്നു. അറിഞ്ഞുകൊണ്ട് ഒരു തെറ്റും ഞാന്‍ ചെയ്യുന്നുമില്ല. ജീവിതം വല്ലാത്ത ഒരവസ്ഥയിലാ അച്ഛാ. എന്ത് ചെയ്യണം, ആരോട് പറയണം എന്നൊരു പിടിയും കിട്ടുന്നില്ല. എന്തായാലും അച്ഛന്‍ അവളെ ഒന്ന് സൂക്ഷിച്ചോളണം. ശെരി അച്ഛാ ഞാന്‍ ഫോണ്‍ വയ്ക്കട്ടെ..... "

പെട്ടെന്നയാള്‍ പറഞ്ഞു.. "മോന്‍ ഫോണ്‍ വയ്ക്കാന്‍ വരട്ടെ.."

"മോളെ യമുനേ... ഒന്നിങ്ങു വാ... അവനാ ശബരി."

"എനിക്കാരോടും ഒന്നും സംസാരിക്കാനില്ല." അവളുടെ മറുപടി വന്നത് പെട്ടെന്നായിരുന്നു.

"ശെരി മോനെ, കുറച്ചു കഴിയട്ടെ. അവളുടെ മനസ്സ് ഒന്ന് ശാന്തമാകട്ടെ. എന്തായാലും മോന്‍ ഓഫീസില്‍ പോകാതിരിക്കണ്ട. ഞാന്‍ അവളോട്‌ ഒന്ന് സംസാരിക്കട്ടെ. അവളെക്കൊണ്ട് ഞാന്‍ മോനെ വിളിപ്പിക്കാം..."
ശബരി ഫോണ്‍ വച്ചതും അയാള്‍ യമുനയുടെ അടുത്തേയ്ക്ക് ചെന്നു. അവള്‍ക്കരുകിലായി കിടന്ന കസേരയില്‍ അയാളിരുന്നു.

"മോളെ... ഞാന്‍ നിന്നെ ലാളിച്ചും, സ്നേഹിച്ചും വളര്‍ത്തി നല്ലൊരു ചെറുപ്പക്കാരന് വിവാഹം ചെയ്തുകൊടുത്തത് നിങ്ങള്‍ സന്തോഷത്തോടെ ഒരുമിച്ചു ജീവിക്കാനാണ്. അല്ലാതെ പരസ്പരം പിരിഞ്ഞ് നോവു തിന്നു ജീവിക്കാനല്ല. പലപ്പോഴും നിങ്ങളെപ്പോലുള്ളവര്‍ മറക്കുന്നത് പെറ്റ് വളര്‍ത്തിയ അമ്മയെയും, എല്ലാം തന്നു വളര്‍ത്തിയ അച്ചനെയുമാണ്. അവിടെ തുടങ്ങുന്ന മറവി പിന്നീട് ഭര്‍ത്താവ്, കുഞ്ഞ് അങ്ങിനെ എല്ലായിടത്തും ചെന്ന് പറ്റുന്നു. ഇട്ടെറിഞ്ഞ്‌ പോകാന്‍ എല്ലാം എളുപ്പമാണ്. കെട്ടിപ്പടുക്കാന്‍ അതത്ര എളുപ്പവും അല്ല. ശബരി ഒരു നല്ല ചെറുപ്പക്കാരന്‍ അല്ലെ? ആര്‍ക്കും അവനെക്കുറിച്ചു തെറ്റായ ഒരഭിപ്രായവും ഇല്ല. പിന്നെ നീ മാത്രം, നീ മാത്രമെന്തേ അവനോടിങ്ങനെ..?

"അവള്‍ ഒരു തേങ്ങലോടെ മറുപടി പറഞ്ഞു."

"എനിക്കറിയില്ല അച്ഛാ... എനിക്കയാളെ സ്നേഹിക്കാന്‍ കഴിയുന്നില്ല. അയാള്‍ അടുത്തു വരുമ്പോള്‍, എന്നെ ഒന്ന് സ്പര്‍ശിക്കുമ്പോള്‍ മുള്‍ച്ചെടികള്‍ക്ക് ചുറ്റും അകപ്പെട്ടപോലെ തോന്നുന്നു എനിക്ക്... ഞാന്‍, എന്‍റെ മനസ്സ് ഭ്രാന്തമായി അലയുന്നു. എന്‍റെ ശരീരത്തില്‍ എവിടെയൊക്കെയോ ചോര പൊടിയുന്നത് പോലെ തോന്നുന്നു..... അവള്‍ കിതയ്ക്കാന്‍ തുടങ്ങി. അടുത്തിരുന്ന അമ്മ അവളെ ചേര്‍ത്തുപിടിച്ചു. നീറുന്ന വ്യഥയോടെ അവര്‍ പറഞ്ഞു.

"എന്റീശ്വരാ... എന്‍റെ കുഞ്ഞിന് ഇതെന്ത് പറ്റി????

അയാള്‍ക്കും മറിച്ചൊന്നും പറയാന്‍ തോന്നിയില്ല. അയാളുടെ ചിന്ത മുഴുവന്‍ ശബരിയെ കുറിച്ചായിരുന്നു അപ്പോള്‍... ഇന്നുവരെ അവന്‍റെ വായില്‍ നിന്നും തെറ്റായ ഒരു വാക്ക് പോലും കേള്‍ക്കേണ്ടിവന്നിട്ടില്ല. സ്നേഹിക്കാന്‍ മാത്രമറിയുന്ന ഒരു പാവം പയ്യന്‍. ഇവര്‍ക്കെവിടെയാണ് പിഴച്ചത്. ചിന്തകള്‍ അയാളെ വല്ലാതെ തളര്‍ത്തി. ഒരു നിമിഷത്തെ മൗനം നിര്‍ത്തി അയാള്‍ യമുനയുടെ തോളില്‍ കൈവച്ചുകൊണ്ട് ചോദിച്ചു.

"മോള് പറയുന്ന കാര്യങ്ങളിലെ ശെരി അച്ഛന് മനസ്സിലാക്കാന്‍ കഴിയുന്നില്ല. എന്നാലും എനിക്കൊരു കാര്യം മോളോട് ചോദിക്കണം. ഒരു അച്ഛന് മകളോടത് ചോദിയ്ക്കാന്‍ കഴിയില്ല. എന്നാലും എന്‍റെ മോളുടെ ജീവിതമാണ് ഇന്നെനിക്കു വലുത്. അവിടെ എന്‍റെ ചോദ്യങ്ങള്‍ക്കും, ചിന്തകള്‍ക്കും ആ ഒരു നന്മയുടെ അര്‍ത്ഥം മാത്രം മോള് കണ്ടാല്‍ മതി...." അയാളുടെ ചോദ്യമെന്തെന്ന് അറിയാന്‍ അവള്‍ അമ്മയുടെ നെഞ്ചില്‍ കിടന്നു തേങ്ങല്‍ ഒന്ന് നിര്‍ത്തി.
അയാള്‍ തുടര്‍ന്നു.

"മോള് പറഞ്ഞല്ലോ... അവന്‍ നിന്നെ സ്പര്‍ശിക്കുമ്പോള്‍ മുള്‍ച്ചെടികള്‍ക്കിടയില്‍ പെട്ടപോലെ തോന്നുന്നുവെന്ന്. നിന്‍റെ ശരീരത്തില്‍ എവിടെയോ രക്തം പൊടിയുന്നുവെന്ന്. വിവാഹം കഴിഞ്ഞ് മൂന്നു വര്‍ഷം ആയ ഒരു പെണ്ണാണ് നീ. നിനക്ക് ഒരു കുഞ്ഞു കൂടി ഉണ്ട്. നീയും അവനും അറിയാതെ, നിങ്ങള്‍ പരസ്പരം സ്നേഹിക്കാതെ ഉണ്ടായതാണോ ഈ കുഞ്ഞ്..? അപ്പോള്‍ അന്നിഷ്ടമായിരുന്ന അവനെ നീയിന്ന് വെറുക്കണം എങ്കില്‍ നിങ്ങളുടെ ഇടയില്‍ എന്താണ് ഉണ്ടായത്. ജീവിതം ഇത്രയും വരെ കൊണ്ടെത്തിച്ച നിനക്ക് ഇതിനു ഉത്തരം പറയേണ്ട ബാധ്യതയും ഉണ്ട്. നിന്‍റെ ആ ഉത്തരം കേട്ടിട്ട് ഞാന്‍ ശബരിയെ കാണുന്നുണ്ട്..."
അവളുടെ തേങ്ങിക്കരച്ചില്‍ അല്ലാതെ അവളില്‍ നിന്നൊരു മറുപടി അയാള്‍ക്ക്‌ കിട്ടിയില്ല. അമ്മയ്ക്കും വിഷമമായി. ഇനിയൊരു ചോദ്യം ഇപ്പോള്‍ വേണ്ടെന്ന് അയാളോട് അവര്‍ വിലക്കുകയും ചെയ്തു. മൂവരും കുറെ നേരത്തേയ്ക്ക് ഒന്നും ഉരിയാടിയില്ല. അകത്തെ മുറിയില്‍ നിന്നും കുഞ്ഞു കരഞ്ഞപ്പോള്‍ മാത്രമാണ് അവിടെ പിന്നൊരു ശബ്ദം കേട്ടത്. അവളെ വിട്ടു അമ്മ കുഞ്ഞിനെ കൈകളില്‍ എടുക്കുമ്പോഴേയ്ക്കും അരുകിലെ കതകിന്‍റെ കട്ടിളയിലേയ്ക്കവള്‍ ചാരിയിരുപ്പായി.

"ഞാനവനെ വിളിക്കാന്‍ പോകുവാ മോളെ. ഇവിടെ വരെ വരാന്‍ പറയും ഞാന്‍. നിങ്ങള്‍ തുടര്‍ന്നു ജീവിക്കണോ വേണ്ടയോ എന്ന് നിങ്ങള്‍ തന്നെ തീരുമാനിക്കുക. അതിനി നിന്‍റെ ഇഷ്ടത്തിന് വിട്ടു തന്നിരിക്കുന്നു. പക്ഷെ ഒന്നെനിക്കറിയണം. നിങ്ങള്‍ക്കിടയില്‍ ഇത്രയും വേദന തന്നതെന്താണെന്ന്... അതെനിക്കറിഞ്ഞേ മതിയാകൂ. നിന്‍റെ വാക്ക് കേട്ട് മാത്രം ഒരു പാവം ചെറുപ്പക്കാരനെ തെറ്റിദ്ധരിക്കാന്‍ എനിക്ക് കഴിയില്ല." യമുനയുടെ അച്ഛന്‍ പറഞ്ഞു.

അവള്‍ മൌനം പൂണ്ടതല്ലാതെ അതിനു മറുപടി ഒന്നും പറഞ്ഞതേയില്ല. അയാള്‍ കസേരയില്‍ നിന്നെഴുന്നേറ്റു മുറിയിലേക്ക് ചെന്നു. കുഞ്ഞിനേയും താരാട്ടി ഉലാത്തുകയായിരുന്ന യമുനയുടെ അമ്മയെ നോക്കി അയാള്‍ പറഞ്ഞു.

"എനിക്ക് അവളോട്‌ ചോദിക്കുന്നതിന് ചില പരിധികള്‍ ഉണ്ട്. അവളുടെ മനസ്സ് നേരെയാകട്ടെ. നീ തന്നെ ചോദിക്കൂ. എനിക്കൊരു ഉത്തരം വേണം. വിവാഹമോചനം എങ്കില്‍ അത്. ഞാനിനി ഏതിനും തയാറാ. ന്നാലും ഞാനൊന്നു ശബരിയെ കാണട്ടെ. യഥാര്‍ത്ഥ പ്രശ്നങ്ങള്‍ ഇവര്‍ പറയുന്നതും ഇല്ലല്ലോ...!! നിയന്ത്രിക്കാന്‍ കഴിയാത്ത വിഷമത്തോടെ അയാള്‍ അരുകിലെ കട്ടിലില്‍ ഇരുന്നു.
നെടുവീര്‍പ്പിട്ടുകൊണ്ടയാള്‍ സ്വയം പറഞ്ഞു.

"എന്തെല്ലാം പ്രതീക്ഷകള്‍ ആയിരുന്നു. എല്ലാം കണ്മുന്നില്‍ വീണുടയുകയാണ്... ആരോട് പറയും.. എങ്ങിനെ... എങ്ങിനെ .. എനിക്കൊന്നും അറിയുന്നില്ലല്ലോ? അതോടെ യമുനയുടെ അമ്മയും അയാളുടെ അരുകിലേയ്ക്കിരുന്നു.

"വിഷമിക്കേണ്ട. നിങ്ങളൊന്നു സമാധാനിക്ക്. എന്തെങ്കിലും ഒരു വഴി ഭഗവാന്‍ കാട്ടിത്തരാതിരിക്കില്ല.

**********************************

ആളിക്കത്തുന്ന അഗ്നിയോളം താപം വമിക്കുന്ന നിരത്തിലൂടെ വിഷമത്തോടെ അയാള്‍ നടന്നു. പ്രായാധിക്യം കാലുകളെ തളര്‍ത്തിയിരുന്നു. പിന്തിരിഞ്ഞ് നടക്കാന്‍ തോന്നിയില്ല. നടത്തത്തിനിടയില്‍ അയാള്‍ ചിന്തിച്ചതു മുഴുവന്‍ അവനെ കുറിച്ചായിരുന്നു.

അവന്‍റെ മുന്നില്‍ ചെന്ന് എന്താണ് ചോദിക്കേണ്ടത്..? എന്താകും അവന്‍റെ മറുപടി. എവിടെയായിരിക്കും എന്‍റെ മക്കള്‍ക്ക്‌ പിഴച്ചത്..? മക്കളുടെ ജീവിതസന്തോഷം കണ്ട്, അവരുടെ കുഞ്ഞുങ്ങളെ ലാളിച്ച്, അവര്‍ക്കൊപ്പം കളിച്ച്... സന്തോഷത്തോടെ കണ്ണടയ്ക്കേണ്ട ഈ പ്രായത്തില്‍ ഇങ്ങനെ ഒരു ദുര്‍വിധി നീ എനിക്കെന്തിന് തന്നു ഭഗവാനെ. അയാളുടെ ചുണ്ടുകള്‍ വിറയ്ക്കാനും കണ്ണുകള്‍ നിറയാനും തുടങ്ങി...

നിരത്തിലെ കാഴ്ചകളില്‍ പലതും അയാള്‍ കണ്ടതേയില്ല. ഇറങ്ങുമ്പോള്‍ കുടകൂടി എടുക്കാന്‍ അവള്‍ പറഞ്ഞത് എത്ര നന്നായി. അയാള്‍ ചിന്തിച്ചു. ചിന്തിച്ചുകൊണ്ടയാള്‍ വിറയ്ക്കുന്ന പാദങ്ങളോടെ ശബരിയുടെ ഓഫീസിനു മുന്നിലെ പടിക്കെട്ടിനു മുന്നില്‍ നിന്നു കിതച്ചു. ഇരുളടഞ്ഞ ഗ്ലാസ്സിനുള്ളിലെ ഒരു കാഴ്ചകളും വെയിലില്‍ നിന്ന അയാള്‍ക്ക്‌ കാണാന്‍ കഴിഞ്ഞില്ല. ഒരു നിമിഷം നിന്ന അയാളെ വാതിലനരുകില്‍ നിന്ന സെക്യൂരിറ്റി ജീവനക്കാരന്‍ കൈപിടിച്ചു അകത്തേയ്ക്ക് കയറ്റി. അകത്തുകയറിയ അയാളെ ശബരി അത്ഭുതത്തോടെ വന്നു കൂട്ടിക്കൊണ്ടു പോയി.
നടത്തത്തിനിടയില്‍ അവന്‍ ചോദിച്ചു.

"ഇതിനാണോ അച്ഛന്‍ എന്നോട് ഓഫീസില്‍ പോകാന്‍ പറഞ്ഞത്. ഈ വയ്യായ്കയില്‍ അച്ചനിത്രേം ദൂരം നടന്ന് ഈ ഓഫീസില്‍ വരേണ്ടതുണ്ടായിരുന്നോ? അച്ഛന്‍ ഒന്ന് വിളിച്ചാല്‍ ഞാന്‍ അവിടെ വരില്ലായിരുന്നോ അച്ഛാ..."

"അവിടെ ഇരുന്ന് നമ്മുക്ക് ഒന്ന് സമാധാനത്തോടെ സംസാരിക്കാന്‍ കഴിയില്ലല്ലോ മോനെ. അല്ലെങ്കിലും സംസാരിക്കുന്ന വിഷയങ്ങള്‍ ഒന്നും സന്തോഷം തരുന്നവയും അല്ലല്ലോ? അയാള്‍ അര്‍ദ്ധഗര്‍ഭമായി പറഞ്ഞു. അപ്പോള്‍ പിന്നെ അത് മറ്റെവിടെയെങ്കിലും വച്ചാകുന്നതല്ലേ ഉചിതം." അയാള്‍ പറഞ്ഞു നിര്‍ത്തി.

"അടച്ചിട്ട ഓഫീസ് മുറിയില്‍ ശബരി അച്ഛനെക്കൊണ്ട്‌ കയറി. അയാളെ കസേരയില്‍ ഇരുത്തി അവന്‍ റിമോട്ട് കണ്ട്രോള്‍ എടുത്ത് എ.സി. യുടെ തണുപ്പ് കുറച്ചുകൂടി കൂട്ടി. എന്നിട്ട് അച്ഛനരുകില്‍ വന്നിരുന്നു. തളര്‍ന്നു തൊലി ചുളുങ്ങിയ അയാളുടെ വലതുകരം ഗ്രഹിച്ചവന്‍ അടുത്തിരുന്നു.

"പറയൂ... അച്ഛാ... ഞാനെന്താണ് ചെയ്യേണ്ടത്...? അവന്‍ അയാളുടെ തളര്‍ന്ന കണ്ണുകളെ നോക്കി ചോദിച്ചു.
അയാള്‍ ഇടതുകരം കൊണ്ട് അവന്‍ പിടിച്ചിരുന്ന വലതുകരത്തിന് മുകളില്‍ അവന്‍റെ കൈയ്യോട് ചേര്‍ത്ത് അമര്‍ത്തിപ്പിടിച്ചു. എന്നിട്ട് പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു.

"മോനെ... ഒരച്ഛനും ആഗ്രഹിക്കാത്ത ഒരു നിമിഷത്തിലാണ് ഞാനിപ്പോള്‍ ഇരിക്കുന്നത്. നാളെ മോനും ഇതേ കാലത്തിലൂടെ നടക്കും. അന്നെന്‍റെ മോന് ഈ അച്ഛന്‍റെ ദുര്‍ഗതി വരരുത്... അത് സഹിക്കാന്‍ ഒരുപക്ഷെ മോന് കഴിഞ്ഞെന്നു വരില്ല. അയാള്‍ തുടര്‍ന്നു.

"ഒരു അമ്മാവന്‍റെ സ്ഥാനം തരാതെ ഒരച്ഛന്‍റെ സ്ഥാനമാണ് മോന്‍ എനിക്ക് തരുന്നത്. അതുകൊണ്ടുതന്നെ എന്‍റെ മകളെ പോലെ തന്നെ നീയും എനിക്ക് പ്രിയപ്പെട്ടതാണ്. എന്‍റെ ദുഃഖം ഇരട്ടിയാകാന്‍ കാരണവും അത് തന്നെ. അതുകൊണ്ട് ചോദിക്കുവാ... മക്കളെ നിങ്ങള്‍ക്ക് എവിടെയാണ് പിഴച്ചത്.??? പരസ്പരം ആഗ്രഹങ്ങള്‍ക്കൊത്ത് നിങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയുന്നില്ലേ? ഒരച്ഛനു മക്കളോട് ഇതില്‍ കൂടുതല്‍ എങ്ങിനെയാണ് ചോദിക്കാന്‍ കഴിയുക.

ഒരുനിമിഷത്തെ മൌനത്തിന് ശേഷം ഒരു നെടുവീര്‍പ്പോടെ അവന്‍ പറഞ്ഞു.

"അറിയില്ലച്ഛാ.... എനിക്കൊന്നും അറിയില്ല. ആരോടെങ്കിലും പറയാന്‍ തക്ക പ്രശ്നങ്ങള്‍ നമ്മള്‍ തമ്മില്‍ ഉണ്ടോ എന്ന് ചോദിച്ചാല്‍ അതുമെനിക്കറിയില്ല.... എവിടെയാണ് പിഴച്ചതെന്നാല്‍ അതുമെനിക്കറിയില്ല. ഇതിപ്പോള്‍, അര്‍ത്ഥമില്ലാത്തൊരു ജീവിതമാണ് എന്ന് മാത്രം അറിയാം. ഒന്ന് കൂട്ടിമുട്ടിക്കാന്‍ ഞാന്‍ തന്നെ ശ്രമിച്ച എല്ലാ ശ്രമങ്ങളും മുടങ്ങിയപ്പോള്‍ മാത്രമാണ് ഞാന്‍ അച്ഛനോടീ വിവരം പറഞ്ഞത്. ഒരിക്കല്‍ പോലും അവള്‍ എന്നോട് സ്നേഹത്തില്‍ പെരുമാറിയിട്ടില്ല. എന്‍റെ സ്പര്‍ശനം പോലും അവള്‍ ആഗ്രഹിച്ചിരുന്നില്ല. എങ്ങിനെയോ പിറന്നൊരു കുഞ്ഞാണ് നമ്മുടേത്‌. അതിനെയവള്‍ ആത്മാര്‍ത്ഥതയോടെ താരാട്ടിയിട്ടുണ്ടോ അതുമെനിക്കറിയില്ല. ഒന്ന് ഞാന്‍ ചോദിച്ചോട്ടെ...!!! ???

അയാള്‍ ദയനീയമായി അവനെ നോക്കി. ചോദിച്ചോള്ളൂ എന്നാഗ്യം കാട്ടി.

"വിവാഹത്തിന് മുമ്പ് അവള്‍ ആരെയെങ്കിലും സ്നേഹിച്ചിരുന്നുവോ? അവന്‍ ചോദിച്ചു.

"ഇല്ല.. മോനെ..അങ്ങിനെ ഒരറിവ്‌ എനിക്കില്ല. "അയാള്‍ വ്യസനത്തോടെ പറഞ്ഞു.

"എന്താ മോനെ അങ്ങിനെയൊരു ചോദ്യം. അവളെന്തെങ്കിലും അതെക്കുറിച്ച് മോനോട് സൂചിപ്പിച്ചിരുന്നുവോ? അയാള്‍ ആകാംഷയോടെ ചോദിച്ചു.

"ഇല്ലച്ഛാ.... ഇല്ല. അതുകൊണ്ടല്ല ഞാനത് ചോദിച്ചത്. ഇഷ്ടമല്ലാത്ത ഒരു വിവാഹത്തിന് സമ്മതിച്ച്‌ ഒടുവില്‍, പരസ്പരം പൊരുത്തപ്പെടാന്‍ കഴിയാതെ പിണങ്ങിപ്പിരിയുന്നവരെ നമ്മള്‍ കാണുന്നില്ലേ?

"ഇല്ല മോനെ ഇല്ല... അത്തരത്തില്‍ ഒരു പെണ്‍കുട്ടി അല്ലായിരുന്നു എന്‍റെ മോള്‍.... " അത് പറയുമ്പോഴേയ്ക്കും അയാളുടെ നേര്‍ത്ത തേങ്ങലില്‍ ഒന്ന് ആ തണുപ്പില്‍ വിറച്ചു വീണു.

"ഒരു കാര്യം കൂടി അച്ഛനോട് ഞാന്‍ ചോദിക്കട്ടെ. മുന്‍പെപ്പോഴോ അച്ഛന്‍ പറഞ്ഞിരുന്നു അവളുടെ ഒരേയൊരു ഏട്ടന്‍റെ മരണത്തെക്കുറിച്ച്. അതിനുശേഷം അവളുടെ സ്വഭാവത്തിന് എന്തെങ്കിലും പ്രത്യേകിച്ച് ഒരു മാറ്റം കണ്ടിരുന്നുവോ? അവന്‍ ചോദിച്ചു.

"ഇല്ല.. മോനെ. കുറെ വിഷമിച്ചിരുന്നു. ഞങ്ങള്‍ എല്ലാപേരും. അതുപോലെ ഏട്ടനെ നഷ്ടപ്പെട്ട ഒരനുജത്തിയുടെ ദുഃഖം... അതിനപ്പുറം അവള്‍ നമ്മളെ ഒന്നും അറിയിച്ചിട്ടില്ല. അതിനപ്പുറം എനിക്കൊന്നുമറിയുകയും ഇല്ല.

ഇത്രയും പറയുമ്പോഴേയ്ക്കും അയാളുടെ ദുഃഖം ഇരട്ടിയായി മാറി. ഇടയ്ക്കയാള്‍ നെഞ്ചു തടവി. ഇനി ആ വിഷയത്തെപ്പറ്റി സംസാരിക്കണ്ട എന്ന് അവനും കരുതി. മേശമേല്‍ അടച്ചുവച്ചിരുന്ന ഒരു ഗ്ലാസ്‌ തണുത്ത വെള്ളം വെപ്രാളത്തോടെ അയാള്‍ മൊത്തിക്കുടിച്ചു. ദേഹമാസകലം അയാള്‍ വിയര്‍ത്തു തുടങ്ങി. ശബരി കുറേക്കൂടി അയാള്‍ക്കരുകിലേയ്ക്ക് ചേര്‍ന്നിരുന്നു. അയാളെ ചേര്‍ത്തണച്ചു അവന്‍ പറഞ്ഞു.

"അച്ഛന്‍ വിഷമിക്കേണ്ട. എല്ലാം ശരിയാകും. എന്തെങ്കിലും ഒരു വഴി കിട്ടാതിരിക്കില്ല."

അവനോടു യാത്ര പറഞ്ഞ് അയാള്‍ പുറത്തേയ്ക്ക് ഇറങ്ങുമ്പോള്‍ ഒന്നും നേടാന്‍ കഴിയാത്ത ഒരു യാത്രയായി മാറി അത്. ഓട്ടോ പിടിച്ച് പോകാന്‍ നിര്‍ബന്ധിച്ച അവന്‍റെ മുന്നില്‍ സ്നേഹത്തോടെ അത് നിരസ്സിച്ച് തന്‍റെ കൈയിലെ വടിക്കുട നിവര്‍ത്തി അയാള്‍ വിജനതയിലേയ്ക്ക് യാത്ര തുടര്‍ന്നു.

അകലെ നിരത്തിലെ കറുത്ത ടാറിന് മുകളില്‍ വെള്ളം തിളയ്ക്കുന്ന പ്രതീതിയില്‍ ചൂട് ഉയര്‍ന്നു ചലിക്കുന്നത് അയാള്‍ക്ക്‌ കാണാമായിരുന്നു. അടക്കാനാകാത്ത ദുഃഖവും പേറി വിറയാര്‍ന്ന പാദങ്ങളില്‍ ഓരോ ചുവടുവയ്പ്പിലും കൂടിവന്ന ഭാരവും പേറി ഉറയ്ക്കാത്ത പാദങ്ങളോടെ റോഡരുകില്‍ അയാള്‍ തളര്‍ന്നു വീണു. ഇടിമുഴക്കം പോലെ കര്‍ണ്ണങ്ങള്‍ അടച്ചുതുറന്നുകൊണ്ടിരുന്നു. ഇടയിലയാള്‍ വലംകൈ കൊണ്ട് നെഞ്ചില്‍ അമര്‍ത്തിപ്പിടിച്ചു. കൈയിലിരുന്ന കുട കാറ്റില്‍ പറന്നുവന്ന് ഓടിക്കൊണ്ടിരുന്നൊരു കാറിനടിയില്‍ പെട്ട് ഒടിഞ്ഞുമടങ്ങി ദൂരേയ്ക്ക് തെറിച്ചു.

"വെള്ളം...വെള്ളം... നെഞ്ച് തടവിക്കൊണ്ടയാള്‍ ഞരങ്ങിപ്പിടഞ്ഞു. ഓടിക്കൂടിയവരില്‍ ചിലര്‍ അയാളെ എടുത്തു അരുകിലെ കടയുടെ തിണ്ണയിലേയ്ക്ക് കിടത്തി. ആരോ ഒരാള്‍ കൈകളില്‍ താങ്ങി ചേര്‍ത്ത് വച്ച് വായിലേയ്ക്ക് പകര്‍ന്നൊരു തുള്ളി വെള്ളം അയാള്‍ ആര്‍ത്തിയോടെ കുടിച്ചു. പിന്നെയത് കവിളുകള്‍ക്കിടയിലൂടെ അതെ വേഗതയില്‍ പുറത്തേയ്ക്ക് ഒഴുകാന്‍ തുടങ്ങി. താങ്ങിവച്ചിരുന്നയാള്‍ തല മെല്ലെ താഴേയ്ക്ക് വച്ചു. പിന്നെ ആരോടെന്നില്ലാതെ അയാള്‍ പിറുപിറുത്തു..

"പാവം... മരിച്ചു..."

കൂടിക്കൂടിവന്ന പുരുഷാരത്തിനിടയില്‍ നാട്ടിലിറങ്ങി വന്ന് മരണത്തിന്‍റെ കെണിയില്‍ അകപ്പെട്ട ഒരു അത്ഭുതമൃഗം പോലെ അയാള്‍ കരുവാളിച്ചു കിടന്നു. പോലിസെത്തി, മുറപോലെ കാര്യങ്ങള്‍ കഴിഞ്ഞ് ഒടുവില്‍ കറുപ്പുപൂശിയ പെട്ടിയില്‍ നോവ്‌ തിന്നുറങ്ങിയ പലതുണ്ട് മാംസം തുന്നിക്കെട്ടിയ നിലയില്‍ വെള്ളത്തുണിയില്‍ പൊതിഞ്ഞു വീടുമുറ്റത്ത് എത്തുമ്പോള്‍, വെള്ളവിരി മറച്ച കര്‍ട്ടനു പിന്നില്‍ ആര്‍ത്തലച്ചു കരഞ്ഞ ഒരു ഭാര്യയും മകളും.... നെഞ്ച് നീറി പുറത്തെ മാഞ്ചുവട്ടില്‍ ഒരു കസേരയില്‍ ശബരിയും...

"എവിടെയാണ് പിഴച്ചത്?... ആര്‍ക്കാണ് പിഴച്ചത്? ജാതകം ചേര്‍ത്ത് വച്ച് വിവാഹയോഗം അത്യുത്തമം എന്ന് പറഞ്ഞ ജ്യോതിഷിയ്ക്കോ.. ? സ്നേഹം വാരിവാരിക്കൊടുത്തു വളര്‍ത്തിയ ആ അച്ഛനോ? അല്ല ഞാന്‍ തന്നെയോ..? അവന്‍ സ്വയം ഉരുകി ചോദിച്ചുകൊണ്ടിരുന്നു.

ഇതിനിടയില്‍ ആര്‍ത്തലച്ചു കരഞ്ഞ അമ്മയെക്കുറിച്ചവന്‍ ഓര്‍ത്തില്ല. ഓര്‍ത്തത്‌ മുഴുവന്‍ അവളെക്കുറിച്ചായിരുന്നു. അവളെന്നെ വെറുക്കാന്‍ ഞാന്‍ തന്നെയല്ലേ കാരണക്കാരന്‍...?? ആയിരിക്കുമോ? എന്തായിരുന്നു ഞാന്‍ ചെയ്ത തെറ്റ്..?

ഭ്രാന്തു പിടിച്ചവനെ പോലെ അവന്‍ ഇരിപ്പിടത്തില്‍ നിന്ന് ചാടിയെഴുന്നേറ്റു. അടുത്തുകിടന്ന കസേരയെടുത്ത്‌ തറയിലേയ്ക്ക് വലിച്ചെറിഞ്ഞു. അത് ഒടിഞ്ഞുതെറിച്ചു മണ്ണില്‍ പടര്‍ന്നുവീണു. ഓടിക്കൂടിയ ആളുകള്‍ ചേര്‍ന്ന് അവനെ പിടിച്ചു നിര്‍ത്തി...

"ശബരീ... എന്തായിത്...?? എന്താ നിനക്ക് പറ്റിയത്? സമാധാനിക്ക് ഇതൊക്കെ ലോകസഹജമല്ലെ?

അവന്‍ പൊട്ടിക്കരഞ്ഞുകൊണ്ട് ഇരുകരങ്ങളും കൊണ്ട് മുഖം പൊത്തി ആ മണ്ണിലേയ്ക്കിരുന്നു.

****************************

ദിവസങ്ങളുടെ കാത്തിരിപ്പില്‍പ്പോലും അവളരുകില്‍ എത്തിയില്ല. വിണ്ണില്‍ വ്യത്യസ്തമായ രണ്ടു പാതകളില്‍ സഞ്ചരിക്കുന്ന ഗ്രഹങ്ങളെപ്പോലെ അവര്‍ അങ്ങിനെ അകന്നുതന്നെ സഞ്ചരിച്ചുകൊണ്ടിരുന്നു. ഒടുവില്‍, അമ്മ പറഞ്ഞു.

"മോളെ!! എത്രകാലംന്ന് വച്ചാ ഇങ്ങനെ?

"എനിക്കറിയില്ല. ശബരിയേട്ടനോട് ഒരുമിച്ചൊരു ജീവിതം എനിക്കിനി സാധ്യമല്ല. ഞാനീ വിവാഹത്തിന് സമ്മതിക്കരുതായിരുന്നു... !!!

"അങ്ങിനെ പറഞ്ഞാല്‍ എങ്ങിനെയാണ്?. ഒരു പുരുഷന്‍റെ തണലിന്‍റെ സുഖം അത് എത്ര വിലപ്പെട്ടതാണെന്ന് മോളെന്തേ ഇനിയും മനസ്സിലാക്കാത്തത്? അവര്‍ ആകെ ആശങ്കാകുലയായിരുന്നു. പക്ഷെ, അവളുടെ നിര്‍ബന്ധത്തിന് വഴങ്ങി അവര്‍ക്ക് ചോദ്യങ്ങള്‍ പോയിട്ട്, വാക്കുകള്‍ പോലും ഉരിയാടാന്‍ കഴിഞ്ഞിരുന്നില്ല.

ഇനിയും വരാത്ത എന്തിനോ തേടി അവനും തളര്‍ന്നിരുന്നു. ഒടുവില്‍ അമ്മയോട് യാത്ര പറഞ്ഞു പോകാനൊരുങ്ങവേ ശബരി പറഞ്ഞു.

"അമ്മെ അവളുടെ ആഗ്രഹം അതാണെങ്കില്‍ ഒരു വിവാഹമോചനത്തിന് ഞാന്‍ തയാറാണ്. പെണ്ണ് മുന്നിട്ടിറങ്ങുമ്പോള്‍ എല്ലാം എളുപ്പമാകും. അതും പറഞ്ഞ് നിറകണ്ണുകളോടെ അവനും ആ പടി നടന്നകന്നു.

അതോടെ അമ്മയും യമുനയോട് പറഞ്ഞു. "എല്ലാം നിന്റെയിഷ്ടം.."

കാലം കടന്നു. ഒത്തുതീര്‍പ്പിനും, നല്ല വഴികളും ഉപദേശിച്ചവരെല്ലാം തളര്‍ന്നു. ഒടുവില്‍ കോടതിയില്‍ അവളോട്‌ അഭിഭാഷകന്‍റെ ചോദ്യം.

"പ്രത്യേകിച്ച് ഒരു കാരണവും ഇല്ലാതെ സ്വന്തം ഭര്‍ത്താവിനെ നിങ്ങള്‍ വേണ്ടെന്ന് പറയുന്നു. ഒരു യുക്തിയ്ക്കും നിരക്കാത്ത കാര്യങ്ങള്‍,.. സന്തോഷത്തോടെ, സമ്മതത്തോടെ കഴിഞ്ഞ വിവാഹം. ഒരു കുഞ്ഞിന്‍റെ ജനനം. എന്തുകൊണ്ടാണ് നിങ്ങള്‍ക്ക് ഇപ്പോള്‍ അയാള്‍ വേണ്ട എന്ന് തോന്നുന്നത്. "

അവള്‍ പറഞ്ഞു.. "എനിക്ക് പൊരുത്തപ്പെടാന്‍ കഴിയുന്നില്ല."

"കാരണം..???". നിങ്ങള്‍ അയാളില്‍ ഏതെങ്കിലും വിധത്തില്‍ സംതൃപ്തയല്ലേ? അയാള്‍ക്ക്‌ ഏതെങ്കിലും രീതിയിലുള്ള വൈകൃതങ്ങള്‍ ഉണ്ടോ?.. വക്കീലിന്‍റെ ചോദ്യം.

"ഇല്ല..." അവള്‍ പറഞ്ഞു.

"പിന്നെ..? നിങ്ങള്‍ എന്താ കരുതിയത്‌ കോടതിയും നിയമവും ഒക്കെ നിങ്ങളുടെ ഒക്കത്തിരിക്കുന്ന കുഞ്ഞാണെന്ന് കരുതിയോ? നിങ്ങളുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ചു തുള്ളാന്‍? അയാള്‍ക്ക്‌ ദേഷ്യം വന്നു. വേണ്ട എന്ന് പറയുമ്പോള്‍ അതെന്തുകൊണ്ടാണെന്ന് പറയാന്‍ കൂടി നിങ്ങള്‍ ബാധ്യസ്ഥയാണ് അത് മറക്കരുത്.

അവള്‍ക്കൊന്നും പറയാനില്ലെന്ന് ബോധ്യമായ കോടതി ശബരിയെ വിളിപ്പിച്ചു. ഒരു പുരുഷനെ സ്വന്തം ഭാര്യ വേണ്ട എന്ന് ഉറക്കെ വിളിച്ചു പറഞ്ഞ ജാള്യതയും, അതിലേറെ ദുഖവും അവന്‍റെ കണ്ണുകളിള്‍ ഉണ്ടായിരുന്നു. നീതിപീഠത്തിന്‍റെ മുന്നില്‍ ഒരു കൊച്ചു കുഞ്ഞിനെപ്പോലെ അവന്‍ നിന്നു തേങ്ങി. നിശബ്ദമായ കോടതി മുറി. ഒരുനിമിഷം......

"ശബരി... ഒരു സ്ത്രീ സ്വന്തം പുരുഷനെ വേണ്ടാ എന്ന് പറയുന്നിടത്ത് പിന്നെ കോടതിയ്ക്ക് മറ്റൊന്നും പറയാനില്ല.... വക്കീല്‍ അവന്‍റെ കൈകളില്‍ സ്പര്‍ശിച്ചു.... അടര്‍ന്നുവീണ കണ്ണുനീര്‍ത്തുള്ളികള്‍ അവന്‍റെ മുന്നിലെ മരക്കാലുകളിലൂടെ ഉരുകി താഴേയ്ക്ക് വീണു.
കേസിന്‍റെ വിധി പറയുന്നതിനു മുന്‍പ് രണ്ടുപേരോടുമായി കോടതി ചോദിച്ചു.

"എന്തെങ്കിലും പറയാനുണ്ടോ?" ഇല്ലെന്നവള്‍ തലകുലുക്കി. അതോടെ, ശബരി ജഡ്ജിയെ നോക്കി പറഞ്ഞു.

"നാളെ ഞങ്ങളുടെ വിവാഹവാര്‍ഷികമാണ്. ഒരാഗ്രഹം എനിക്കുണ്ട്. നാളെ... നാളെ ഒരു നേരം അവളുടെ കൈകൊണ്ടു വിളമ്പിയ ഒരുരുള ചോറ് കഴിക്കാന്‍ എനിക്ക് മോഹമുണ്ട്. കോടതിയുടെ ഈ വിധി.. അതിനനുവദിക്കുമെങ്കില്‍?????

ജഡ്ജി യമുനയെ നോക്കി... അവള്‍ സമ്മതം മൂളി. അവരുടെ വിവാഹമോചനം അനുവദിക്കപ്പെട്ടു. അതിന്‍റെ കാലാവധിയും ജഡ്ജി തന്നെ പറഞ്ഞു. നാളെ ഉച്ചകഴിഞ്ഞ് നാലുമണിയോടെ. അതോടെ നിയമപരമായി നിങ്ങള്‍ ഭാര്യാഭര്‍ത്താക്കന്‍മാര്‍ ആയിരിക്കില്ല.

വെളിച്ചം ഇരുളിന് വഴിമാറി. ആരെയും കാത്തിരിക്കാനില്ലെങ്കിലും ശബരിയെത്തേടി ആ അമ്മ വാതില്‍പ്പടിയില്‍ കുറേനേരം ഇരുന്നു. കാലുകളില്‍ തണുപ്പരിച്ചപ്പോള്‍ വാതില്‍ താഴിട്ടവര്‍ അകത്തേയ്ക്ക് പോയി. യമുന അവളുടെ മുറിയില്‍ മങ്ങിക്കത്തിയ ടേബിള്‍ ലാമ്പിന്‍റെ വെളിച്ചത്തില്‍ കണ്ണുകള്‍ പൂട്ടിയിരുന്നു. കുഞ്ഞ് കട്ടിലിന്‍റെ ഓരം ചേര്‍ന്ന് നല്ല ഉറക്കത്തിലും. കഴിഞ്ഞകാല ഓര്‍മ്മകള്‍ അവളുടെ കണ്ണുകളെ നനച്ചുകൊണ്ട് കണ്ണീരായി കവിളുകളില്‍ പടര്‍ന്നിറങ്ങി.

സന്തോഷം കളിയാടിയ ഈ വീടില്‍ എത്രപെട്ടെന്നാണ് ദുഃഖത്തിന്‍റെ കരിവണ്ടുകള്‍ മൂളിപ്പറക്കാന്‍ തുടങ്ങിയത്. ആരാണ് കാരണക്കാരി...??? ഞാന്‍ തന്നെയോ..... ഞാന്‍ തന്നെയോ? അല്ലെന്ന് സ്വയമവള്‍ ഉത്തരം കണ്ടെത്തിയെങ്കിലും.... അവളുടെ ഉള്ളു നീറുന്നുണ്ടായിരുന്നു. ജീവിതത്തെ മാറ്റി മറിച്ച ആ സംഭവം അവളോര്‍ത്തു.

മകളുടെ ജാതകത്തിലെ പാപയോഗക്കറകള്‍ നീക്കിക്കിട്ടുവാന്‍ അച്ഛനും അമ്മയും ഈശ്വരസന്നിധിയില്‍ പോയ നേരം. അവള്‍ തനിച്ച് ആ വീട്ടില്‍. കുളികഴിഞ്ഞ് ഈറന്‍ മുടി കുടുമകെട്ടി കുളിറൂമില്‍ നിന്നും പുറത്തിറങ്ങി ഹാളിലൂടെ അവള്‍ മുറിയിലേയ്ക്ക് പോകാനൊരുങ്ങുകയായിരുന്നു. പുറത്താരോ വന്നുവെന്നറിയിച്ച് മണി മുഴങ്ങി.

"അച്ഛനും അമ്മയും തിരിച്ചെത്താന്‍ സമയമായില്ലല്ലോ ..??? അവള്‍ സ്വയം പറഞ്ഞുകൊണ്ട് വാതിലിനരുകിലെ ജനലിന്‍റെ വിരിമാറ്റി നോക്കി. "ഏട്ടനാണ്". സന്തോഷത്തോടെ അവള്‍ വാതില്‍ തുറന്നു. അവന്‍ അകത്തേയ്ക്ക് കയറുമ്പോള്‍ മദ്യത്തിന്‍റെ രൂക്ഷഗന്ധം അവളുടെ മൂക്കിലേയ്ക്ക് പാഞ്ഞുകയറി. അവന്‍റെ ഉടുപ്പില്‍ പിടിച്ച് വലിച്ച് അവള്‍ ചോദിച്ചു..

" ഏട്ടാ ഇന്നും കുടിച്ചു...ല്ലേ??? എന്തിനാ ഏട്ടാ ഇങ്ങനെ? അവള്‍ക്കു ദേഷ്യവും സങ്കടവും തോന്നി. ഇതൊന്നും കേള്‍ക്കാതെ അവന്‍ വേച്ചുവേച്ച്‌ സ്വീകരണമുറിയിലെ കസേരയിലേയ്ക്കു ഇരുന്നു. മുന്നിലെ വാതില്‍ താഴിട്ട് അവള്‍ അവളുടെ മുറിയിലേയ്ക്ക് പോയി. നിലക്കണ്ണാടിയുടെ മുന്നില്‍ നിന്ന് നടുവിരലില്‍ ചാന്തെടുത്ത് നെറ്റിയില്‍ വച്ച നേരം. ബലിഷ്ടമായൊരു കൈ അവളുടെ ചുമലില്‍ പതിച്ചു. തിരിഞ്ഞ് നോക്കിയ അവള്‍ അത്ഭുതത്തോടെ പറഞ്ഞു..

"ഏട്ടന്‍... എന്താ ഏട്ടാ???

അവള്‍ ചോദ്യം മുഴുവിപ്പിക്കും മുന്നേ അവനവളെ കടന്നു പിടിച്ചു. കുതറിയോടിയെങ്കിലും പലവുരു അവനവളെ പിടിച്ചുവലിച്ചു. പിടിവലിയില്‍ അവളുടെ വസ്ത്രങ്ങള്‍ കീറിമുറിഞ്ഞു. മാറില്‍ നഖപ്പാടുകൊണ്ട് ചോര പൊടിഞ്ഞു. സര്‍വശക്തിയും എടുത്തവള്‍ കുതറിയോടി. പലതവണ അവനവളെ ചുംബിച്ചു. ഒടുവില്‍, ധൈര്യം സംഭരിച്ചവള്‍ ആഞ്ഞുതള്ളി. ആ തള്ളലിനൊടുവില്‍ അവന്‍ മുറിയ്ക്ക് പുറത്തേയ്ക്ക് തെറിച്ചുവീണു. അവള്‍ മുറി അകത്തുനിന്നു താഴിട്ടുപൂട്ടി. ഇരുകൈകളും കൊണ്ട് അവന്‍ കതകില്‍ തെരുതെരെ അടിച്ചു. കുഴഞ്ഞസ്വരത്തില്‍ എന്തൊക്കെയോ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. അകത്തെ കട്ടിലില്‍ തളര്‍ന്നവള്‍ കിടന്നു.

ഒടുവില്‍, പുറത്ത് നിശ്ചലം എന്ന് തോന്നിയ അവള്‍ മെല്ലെ വാതില്‍ തുറന്നു. അവനവിടെ ഉണ്ടായിരുന്നില്ല. മുറിയടച്ച് വേഷം മാറി അവള്‍ അകത്തിരുന്നു. ആ ഇരുപ്പു മുഴുവനും അവളുടെ ചിന്ത ആരോടിത് പറയും എന്നുള്ളതായിരുന്നു. അച്ഛനോ അമ്മയോ ഇതറിഞ്ഞാല്‍ പിന്നെ തളര്‍ന്നുപോകില്ലേ. അവള്‍ക്കറിയാം മദ്യമാണ് ഏട്ടനെക്കൊണ്ടിത് ചെയ്യിച്ചത് എന്ന്. എങ്ങിനെയെങ്കിലും ഏട്ടന്‍റെ മദ്യപാനം നിര്‍ത്തിക്കണം. ചിന്തിച്ചുകൊണ്ടിരിക്കുമ്പോള്‍ അമ്മയും അച്ഛനും പുറത്തെത്തി ബെല്ലടിച്ചു. ദുഃഖം ഉള്ളിലൊതുക്കി സന്തോഷത്താല്‍ അവള്‍ ചെന്ന് വാതില്‍ തുറന്നു. ബാഗിനുള്ളിലെ പൊതിഞ്ഞുവച്ച ചെറിയ ഇലയ്ക്കുള്ളില്‍ നിന്നും ചന്ദനം എടുത്ത് അവളുടെ നെറ്റിയില്‍ തൊട്ട് അവളുടെ കവിളുകളില്‍ തലോടി അവര്‍ അകത്തേയ്ക്ക് പോയി. രാത്രിയായിട്ടും മകനെ കാണാഞ്ഞ് അമ്മ പറഞ്ഞു.

"ഈ ചെക്കനിത് എപ്പോള്‍ പോയതാ. നേരം ഇരുട്ടിയാലെങ്കിലും അവനിങ്ങ്‌ വന്നൂടെ. എല്ലാം അവന്‍റെ അച്ഛനാ... ലാളിച്ചു ലാളിച്ചു ഇങ്ങനെ ആക്കിയത്."

"ഏട്ടന്‍ വന്നു അമ്മെ... മുറിയിലുണ്ടാകും അവള്‍ പറഞ്ഞു."

അമ്മ മുറിയിലേയ്ക്ക് പോയതും നിലവിളിച്ചതും ഒരുമിച്ചായിരുന്നു. അവളങ്ങോട്ട് പോയതേയില്ല. അടുക്കളയിലെ കതകിനിടയില്‍ നിന്നവള്‍ വിറയ്ക്കാന്‍ തുടങ്ങി.. ഒടുവില്‍ വീട് നിറയെ ആളായി, ഏട്ടന്‍റെ ശരീരം സ്വീകരണമുറിയില്‍ വച്ചിരിക്കുമ്പോള്‍, ബന്ധുക്കള്‍ അവള്‍ക്കരുകില്‍ എത്തി.

"അവനെ എടുക്കാറായി... ഇനിയെങ്കിലും നിനക്കവനെ ഒന്ന് കാണണ്ടേ?

"വേണ്ടാ... എനിക്ക് കാണണ്ടാ... എന്‍റെ മനസ്സില്‍ ഒരേട്ടന്‍ ഉണ്ട്. ആ ഏട്ടന്‍ മരിച്ചുപോയി. എനിക്കിനി അവനെ കാണണ്ടാ... അവള്‍ ഭ്രാന്തമായി നിലവിളിച്ചു... ഓര്‍ത്തെടുത്ത ഓര്‍മ്മകള്‍ അവളില്‍ ഒരു ഞെട്ടലുണ്ടായി.

ഒരു നെടുവീര്‍പ്പിട്ടുകൊണ്ട് മേശമേല്‍ നിന്ന് അവള്‍ തലയുയര്‍ത്തി. പുരുഷനെന്ന പദം എന്താണ്? മകളുടെ വികാരതാഴ്‌ തുറക്കാന്‍ പെറ്റമ്മയ്ക്ക് ഈശ്വരന്‍ താക്കോല് കൊടുത്തിരുന്നുവെങ്കില്‍ ചില അമ്മമാരെക്കൂടി പെണ്മക്കള്‍ ഭയക്കേണ്ടിവന്നേനെ..!!! ചിന്തകള്‍ക്കൊടുവില്‍ അവിടെ തലചായ്ച്ച് അവള്‍ ഉറങ്ങിപ്പോയി. ആ രാവ് കടന്നുപോയി.

പുല്‍ക്കൊടിത്തുമ്പിലെ മഞ്ഞിന്‍കണങ്ങള്‍ ഉരുകിയുരുകി മാഞ്ഞുപോയി. ഏറെ സ്നേഹിച്ചൊരു ദാമ്പത്യജീവിതത്തിന്‍റെ അവസാന മണിക്കൂറുകള്‍ക്ക് മുന്നില്‍ ചവുട്ടി ശബരി അവസാനമായി ആ പടി കടന്നു. സ്വീകരണമുറിയില്‍ നിന്ന് പതിവിലും തളര്‍ന്ന സ്വരത്തില്‍ അമ്മ അവനെ ഭക്ഷണമുറിയിലേയ്ക്ക് ക്ഷണിച്ചു. വിരിച്ചിട്ട ഇലയ്ക്ക് മുന്നില്‍ മുഖം കുനിച്ചവന്‍ ഇരുന്നു...

അമ്മയെപ്പിന്നെയവന്‍ കണ്ടില്ല. ഇടതുചെവിയില്‍ നേര്‍ത്ത പാദപതനം കേട്ടവന്‍ നെഞ്ചടക്കിപ്പിടിച്ചിരുന്നു. അവള്‍ വിളമ്പിയ ചോറും കറികളും അവന്‍ കണ്ടതേയില്ല. കണ്ണുകളില്‍ നിന്നടര്‍ന്ന കണ്ണുനീര്‍ അവന്‍ തുടച്ചതും ഇല്ല. ഒടുവില്‍, കുപ്പിവളകൈകൊണ്ട് അവള്‍ ഒരുപിടി ചോറുവാരി. തേങ്ങലോടെ അവന്‍റെ കൈകളില്‍ വച്ചു... അതുമാത്രം.. അതുമാത്രം കഴിച്ചവന്‍ അവിടെനിന്നും എഴുന്നേറ്റു. കൈകഴുകി കുനിഞ്ഞ ശിരസ്സുമായി അവന്‍ പടിയിറങ്ങി. പുറകില്‍ നിന്നവള്‍ ഒടുവില്‍ അടഞ്ഞസ്വരത്തില്‍ അവനോടു ചോദിച്ചു...

"ഇനി എവിടേയ്ക്കാണ്???

അവളെ ഒന്ന് തിരിഞ്ഞു നോക്കി കുറച്ചുമുന്നിലേയ്ക്കവന്‍ വലതുകരം ചൂണ്ടി. അവന്‍റെ നടത്തത്തില്‍ ഇരുകൈകളും തളര്‍ന്നു ചലിക്കുന്നുണ്ടായിരുന്നു. അവന്‍ അകലുമ്പോഴേയ്ക്കും അരുകിലെ സിമെന്റ് തിട്ടയിലേയ്ക്ക് അവളൊന്നിരുന്നു. വീടിന് കുറച്ചു മുന്നിലെ പാളത്തിലൂടെ അപ്പോഴൊരു തീവണ്ടി ചൂളമടിച്ചു പാഞ്ഞുപോയി.

ഒരുനിമിഷത്തെ ചിന്തയില്‍ നിന്നവള്‍ ചാടിയെഴുന്നേറ്റു. ആ തീവണ്ടിപ്പാളം ലക്ഷ്യമാക്കി അവള്‍ ഓടി. അപ്പോഴേയ്ക്കും അവന്‍ രണ്ടു കഷണങ്ങളായി പാളത്തില്‍ മുറിഞ്ഞുവീണിരുന്നു. കൂര്‍ത്ത പാറചീളുകള്‍ അവന്‍റെ വെളുത്ത ശരീരത്തില്‍ അവിടവിടെ പറ്റിച്ചേര്‍ന്നിരുന്നു... അവന്‍റെ മുറിഞ്ഞ വയറില്‍ നിന്നും അവള്‍ കൊടുത്ത ഒരുപിടിച്ചോറ് അവിടെ പടര്‍ന്നുകിടന്നു. പിടഞ്ഞുനിലച്ച അവന്‍റെ കൈത്തണ്ടയില്‍ പടര്‍ന്ന ചോരപ്പാടിനിടയിലും യമുനയെന്ന് പച്ചകുത്തിയ അക്ഷരങ്ങള്‍ അവള്‍ക്കു കാണാമായിരുന്നു....

ആളുകള്‍ കൂടുമ്പോഴേയ്ക്കും പിന്നെയും തീവണ്ടികള്‍ അരുകിലെ പാളങ്ങളിലൂടെ ചൂളമടിച്ചു പാഞ്ഞുകൊണ്ടിരുന്നു....

(അവസാനിച്ചു)
രചന: ശ്രീ വര്‍ക്കല
8606632911

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ