2014 ഏപ്രിൽ 22, ചൊവ്വാഴ്ച

ലിയാത്തിന്‍റെ പെണ്മക്കള്‍

ഭാഗം 21

കാറ്റ് വന്നു തണുത്ത് അലിയാന്‍ തുടങ്ങിയ ഒരു മേഘത്തുണ്ടു പോലെ ലിയാത്തിന്‍റെ കരങ്ങള്‍ക്കുള്ളില്‍ നിന്ന് നിയ അലിഞ്ഞു. രാപ്പാടികള്‍ പാടിയുണര്‍ത്തിയ വല്ലികളില്‍ വണ്ടുകള്‍ ഓരോ പൂവ് തോറും അഴകിന്‍റെ ആനന്ദനൃത്തം ചവിട്ടി. ലിയാത്ത് നിയയെ കൈകളില്‍ കോരിയെടുത്ത് കിടക്കയിലേയ്ക്ക് നടന്നു. അവളുടെ കണ്ണഴകുകള്‍ അവന്‍റെ ചുംബനമേറ്റ് അടഞ്ഞുതുറന്നു. അരുകിലെ തൊട്ടിലുകളില്‍ ഒന്നില്‍ ദിയ ഒച്ചയില്ലാതെ ഒന്ന് തിരിഞ്ഞു.

"ദേ...!!! കുഞ്ഞ്..." അപ്പോള്‍ അവളുടെ മുഖത്തിന്‌ നേരെ താഴ്ത്തിയ ലിയാത്തിന്‍റെ മുഖം ഒരു കൈപ്പത്തി കൊണ്ട് തടഞ്ഞുകൊണ്ട് നിയ പറഞ്ഞു.

"ഉം..... ഒരു മൂളലോടെ ലിയാത്ത് അവളെ വീണ്ടും വീണ്ടും ചുംബിച്ചു. ഇപ്പോള്‍ പുറത്ത് പുല്ലുമേഞ്ഞ മേല്‍ക്കൂരയില്‍ മെല്ലെമെല്ലെ മഴ പൊഴിയാന്‍ തുടങ്ങി. ലിയാത്ത് നിയയുടെ മേനിയില്‍ മഴയുടെ താളത്തിനൊത്ത് സ്നേഹിക്കാന്‍ തുടങ്ങി. മഴപെയ്യുമ്പോള്‍ മുറ്റത്തിറങ്ങി കളിയ്ക്കാന്‍ വെമ്പല്‍ കൊള്ളുന്നൊരു കൊച്ചു കുഞ്ഞിനെ പോലെ ലിയാത്തിന്‍റെ കണ്ണുകളില്‍ നോക്കി അവള്‍ കിടന്നു. ഒടുവില്‍, മഴയുടെ സ്വരം കൂടിവരവേ...ഒരു മൂളലോടെ അതിലേറെ സ്നേഹത്തോടെ അവള്‍ അവനെ ചുറ്റിപ്പുണര്‍ന്നു. ഇണചേരുന്ന നാഗങ്ങളെപ്പോലെ അവര്‍ ഒത്തുചേര്‍ന്നു.

കുറേനേരം കിടക്കയില്‍ അങ്ങിനെ കിടക്കവേ... ലിയാത്ത് മെല്ലെ കണ്ണുകള്‍ അടച്ചു. അവന്‍റെ നിശ്വാസം അവള്‍ക്കിപ്പോള്‍ കേള്‍ക്കാം... അവള്‍ മെല്ലെത്തിരിഞ്ഞു ഒരു കൈകൊണ്ടു തലതാങ്ങി അവനെ നോക്കിക്കിടന്നു. അവന്‍റെ നെഞ്ചില്‍ അവള്‍ മെല്ലെ തലചായ്ച്ചു. അത് ഉയരുന്ന താളത്തിനൊത്ത് അവളുടെ ശിരസ്സും മെല്ലെ ഉയര്‍ന്നു പൊങ്ങി. രാവിനു കനം വച്ചു. അവന്‍റെ നെഞ്ചില്‍ തലചായ്ച്ച് അവളും ഉറക്കമായി.

സമയം മെല്ലെ ഇഴഞ്ഞുനീങ്ങവേ... ഉറക്കത്തില്‍ നിയ ഭയാനകമായൊരു സ്വപ്നം കാണുകയായിരുന്നു. ശരവേഗത്തില്‍ പായുന്നൊരശ്വം. ഗബിലിന്റെ തലങ്ങും വിലങ്ങുമുള്ള ചാട്ടവാര്‍ അടിയില്‍ ഭ്രാന്തമായ വേഗതയില്‍ അത് പായുമ്പോള്‍ ഉയര്‍ന്നു പൊങ്ങുന്ന പൂഴിമണ്‍ ചുഴിയ്ക്കിടയില്‍ മേലാകെ മണ്ണു പൊതിഞ്ഞൊരു രൂപം. കുതിരയുടെ വേഗത്തിനൊപ്പം ആ രൂപവും ഇഴയുകയാണ്. സ്വപ്നത്തിന്‍റെ ഭീകരത്തില്‍ അവളുടെ അടഞ്ഞ കണ്ണുകള്‍ക്കിടയില്‍ കൃഷ്ണമണികള്‍ വേഗത്തില്‍ ചലിച്ചുകൊണ്ടിരുന്നു. ഇഴയുന്ന ആ രൂപം കണ്ടവള്‍ ഉറക്കത്തില്‍ ഞെട്ടിവിറച്ചു. മേലാകെ ചോരപുരണ്ട് ഒരു സ്ത്രീ രൂപം.

"യ്യോ!!! അമ്മയല്ലേ അത്... വേഗത്തില്‍ അവള്‍ കണ്ണുകള്‍ വലിച്ചുതുറന്നു. ഒരേങ്ങലോടെ അവള്‍ കട്ടിലില്‍ എഴുന്നേറ്റിരുന്നു. അരുകിലപ്പോഴും ലിയാത്ത് ഗാഡമായ ഉറക്കത്തിലാണ്. ചിന്തകള്‍ ചൂടുപിടിച്ച്‌ അവ നീര്‍ത്തുള്ളികളായി അവളുടെ നെറ്റിയുടെ ഇരുവശവും ഒലിച്ചിറങ്ങാന്‍ തുടങ്ങി. നിയ മെല്ലെ കട്ടിലില്‍ നിന്നു താഴേയ്ക്കിറങ്ങി. കുഞ്ഞുങ്ങള്‍ നല്ല ഉറക്കത്തിലാണ്. അവള്‍ മെല്ലെ വന്നു കതകു തുറന്നു. വല്ലാത്ത അന്ധകാരം. പുറത്ത് നല്ല തണുപ്പും. ചാറ്റല്‍മഴയും. മഴ തോര്‍ന്നൊഴിഞ്ഞ മരച്ചില്ലകള്‍ മുറ്റത്തേയ്ക്ക് തലകുനിച്ചു നില്‍ക്കുന്നു. ചാറ്റല്‍മഴത്തുള്ളികള്‍ ഇടയ്ക്കിടെ വീഴുന്ന സ്വരം മാത്രം കേള്‍ക്കാം. വാതില്‍ക്കലെ പടിക്കെട്ടില്‍ നിന്നവള്‍ ചിന്തിച്ചു.

"ഇത്രയും മഴയും, തണുപ്പും ഒക്കെ ഉണ്ടായിട്ടും അമ്മ തോട്ടത്തില്‍ എന്തെടുക്കുവാ..??? ഇങ്ങു പോരാമായിരുന്നില്ലേ അമ്മയ്ക്ക്...!!! അവള്‍ മുറിയ്ക്കുള്ളിലേയ്ക്ക്‌ വീണ്ടും നോക്കി. ലിയാത്ത് നല്ല ഉറക്കത്തിലാണ്. അവള്‍ ചിന്തിച്ചു. "ഒന്ന് വിളിച്ചാലോ...? വേണ്ടന്നവളുടെ മനസ്സ് പറഞ്ഞു. അവള്‍ മെല്ലെ കതകു പുറത്തുനിന്നു ചാരി. തോട്ടത്തിലേയ്ക്ക് നടന്നു. ചെറു മിന്നല്‍പ്പിണരുകള്‍ അവള്‍ക്കു വഴികാട്ടിയായി. നിയ തോട്ടത്തില്‍ എത്തുമ്പോഴേയ്ക്കും മുല്ലത്തോട്ടത്തിലേയ്ക്ക് ചാഞ്ഞുകിടന്ന മാഞ്ചോലയ്ക്കടിയില്‍ പെയ്ത മഴയില്‍ നനഞ്ഞൊട്ടിയ വസ്ത്രങ്ങളില്‍ തന്നെ അലീന നില്‍പ്പുണ്ടായിരുന്നു.

നിയയെ കണ്ടവള്‍ ആശ്ചര്യം കൊണ്ടു.... അലീന ചോദിച്ചു.

"എന്തിനാ മോളെ ഈ രാവില്‍ നീ തനിച്ച്..??? വേണ്ടിയിരുന്നില്ല.

"മഴപെയ്തപ്പോള്‍ അമ്മയ്ക്കങ്ങോട്ട്‌ വരാരുന്നില്ലേ..?? എന്തിനാ അമ്മെ അത്രത്തോളം ജോലിയില്ലായിരുന്ന സമയം... അമ്മയിങ്ങനെ മഴ നനഞ്ഞ്... എനിക്കാകെ വിഷമം തോന്നുന്നു. ഇപ്പോള്‍ തോന്നുന്നു അമ്മയെ രാവില്‍ ഇവിടെയ്ക്ക് വിടേണ്ടിയിരുന്നില്ല എന്ന്..." അവള്‍ അത് പറയുമ്പോള്‍ അറിയാതെ അവളുടെ ശിരസ്സ്‌ കുനിഞ്ഞു.

"മോള്.. അങ്ങിനെയൊന്നും ചിന്തിക്കേണ്ട. കണ്ണടയുന്ന കാലം വരെ മറ്റുള്ളോര്‍ക്ക് ഒരു ഭാരമാകാതെ കഴിയണം. അതാണാഗ്രഹം. അതൊക്കെപ്പോട്ടെ... ലിയാത്ത് ഉറക്കമാണോ?

"അതെ അമ്മെ. നമ്മുക്ക് പെട്ടെന്ന് പോകണം. വാതില്‍ ഞാന്‍ പുറത്തുനിന്ന് ചാരിയിട്ടേ ഉള്ളൂ.... കുഞ്ഞുങ്ങളും നല്ല ഉറക്കത്തിലാണ്."

ഇത് കേട്ട ഉടനെ.. നിയയുടെ കൈപിടിച്ച് അലീന വീട്ടിലേയ്ക്ക് ഓടാന്‍ തുടങ്ങിയിരുന്നു. ഓട്ടത്തിനിടയില്‍ അലീന നിയയോടു പറയുന്നുണ്ടായിരുന്നു..

"നിനക്കറിയില്ലേ നിയാ... അതും ഉറക്കത്തില്‍ ലിയാത്ത് ഒറ്റയ്ക്ക് ആ വീട്ടില്‍..!! വാതില്‍ താഴുപോലുമിടാതെ. ആ ഗബിലെങ്ങാനും അതിനകത്ത് കയറിയാലുള്ള അവസ്ഥയെക്കുറിച്ച് നീ ചിന്തിച്ചുവോ?

പ്രായത്തിന്‍റെ പക്വതയില്ലായ്മ കൊണ്ടോ എന്നറിയില്ല. അമ്മയെക്കുറിച്ചുള്ള ചിന്തയ്ക്കിടയില്‍ അവളെന്തോ അതോര്‍ത്തില്ല എന്നത് വാസ്തവം തന്നെ. എന്നാല്‍ ഇപ്പോള്‍ അവളുടെ ചിന്ത ലിയാത്തിനെക്കുറിച്ചായി. അതോടെ വേവലാതി പൂണ്ടവള്‍ പരവശയായി. വീടിനടുത്തേയ്ക്ക് അവര്‍ ഓടിയടുക്കുമ്പോഴേയ്ക്കും നിയയുടെ വേഗം അലീനയുടെ വേഗത്തേക്കാളും കൂടി. അതുകൊണ്ടുതന്നെ ചാരിക്കിടന്ന വാതില്‍ തള്ളിതുറന്നവള്‍ ആദ്യം വീട്ടിലേയ്ക്ക് പ്രവേശിച്ചു. മങ്ങിക്കത്തുന്ന റാന്തല്‍ വെളിച്ചത്തില്‍ അവള്‍ കണ്ടു. കൈയില്‍ നിവര്‍ത്ത് പിടിച്ചൊരു തിളങ്ങുന്ന കത്തിയുമായി ഒരാള്‍ രൂപം ലിയാത്തിന്‍റെ കിടക്കയ്ക്ക് തൊട്ടരുകില്‍. നിയയയാളെ തിരിച്ചറിഞ്ഞ വേഗം. അത്രയേ വേണ്ടിവന്നുള്ളൂ. പൊടുന്നനെ ഗബില്‍ ഇരുട്ടുവീണ കട്ടിലിനടിയിലേയ്ക്ക് നുഴഞ്ഞുകയറി.

അപ്പോഴേയ്ക്കും അലീനയും വീട്ടിനുള്ളിലേയ്ക്ക് കടന്നു. ഉറങ്ങുന്ന ലിയാത്തിനെയും കുഞ്ഞുങ്ങളെയും കണ്ടവള്‍ ദീര്‍ഘമായി നിശ്വാസം കൊണ്ടു. പക്ഷെ, നിയയുടെ ഉള്ളം അസ്വസ്ഥതയുടെ കൊടുംചൂടില്‍ വെന്തുരുകാന്‍ തുടങ്ങി. അവള്‍ നിന്നു കിതച്ചു. വിയര്‍ത്തു... പരവശയായി അവള്‍ അരുകിലെ കസേരയിലേയ്ക്കിരുന്നു.

പെട്ടെന്നുള്ള നിയയുടെ മാറ്റം കണ്ട അലീന ആധിപൂണ്ടു. അവള്‍ക്കരുകിലെത്തിയ അലീന നിയയുടെ അതിശക്തിയായി ഉയര്‍ന്നു പൊങ്ങുന്ന മാറിടത്തില്‍ കൈയമര്‍ത്തി. അവളെ തന്നിലേയ്ക്കു ചേര്‍ത്തുപിടിച്ചു.

"ഒന്നും പറ്റിയില്ലല്ലോ മോളെ... നീ ഇങ്ങനെ വേദനിക്കാതെ..... സമാധാനപ്പെട്...

അതോടെ നിയ പാതിമുറിഞ്ഞ വാക്കുകളില്‍ ഇങ്ങനെ പറഞ്ഞൊപ്പിച്ചു. "ശ്വാസം മുട്ടുന്നു... അമ്മെ..!!! കുടിക്കാന്‍ ഒത്തിരി വെള്ളം...

നിയയെ വിട്ടു അലീന അടുക്കളയിലേയ്ക്ക് വെള്ളത്തിനായി ഓടുമ്പോള്‍ ശരവേഗത്തില്‍ ഗബില്‍ കട്ടിനടിയില്‍ നിന്നു പുറത്തേയ്ക്ക് പാഞ്ഞു. പാതി തുറന്നുകിടന്ന വാതിലിലൂടെ അയാള്‍ ഇരുളിലേയ്ക്കു ഓടിമറഞ്ഞു.

പുറത്തെ മഴയുടെ വേഗം അപ്പോഴേയ്ക്കും കൂടിയിരുന്നു. ഭൂമി തണുത്തുറഞ്ഞു. അലീന വെള്ളവുമായി നിയയുടെ അരുകിലെത്തുമ്പോഴേയ്ക്കും അവള്‍ സമനില വീണ്ടെടുത്തിരുന്നു. എഴുന്നേറ്റ് അലീനയുടെ കൈയില്‍ നിന്നും വെള്ളം വാങ്ങിക്കുടിച്ചവള്‍ ഒരു തേങ്ങലോടെ അവളെ കെട്ടിപ്പിടിച്ചു.

"ഒരു തെറ്റ് പറ്റിപ്പോയമ്മേ..!! പറ്റിപ്പോയി... ഇനിയിങ്ങനെയുണ്ടാവില്ല. നിയയുടെ തേങ്ങലിന്‍റെ താളം കര്‍ണ്ണങ്ങളില്‍ പതിച്ച ലിയാത്ത് കിടക്കയില്‍ നിന്നെഴുന്നേറ്റു.

"എന്താ അമ്മെ... എന്തുപറ്റി..?? ഞാന്‍ നന്നേ ഉറങ്ങിപ്പോയി... ഇങ്ങനെ ചോദിച്ചുകൊണ്ടവന്‍ അലീനയുടെ അരുകിലേയ്ക്ക് ചെന്നു.

"ഒന്നുമില്ല മോനെ. ഒന്നും പറ്റിയില്ല. നന്നായി മഴപെയ്തു. തോട്ടത്തില്‍ നില്‍ക്കാന്‍ കഴിയാതെ ഞാനിങ്ങട് പോന്നു. അത്രതന്നെ...

അലീനയുടെ വാക്കുകള്‍ കേട്ട് നിയ ഒന്ന് ദീര്‍ഘനിശ്വാസം കൊണ്ടു.

നിയയെ ഒന്ന് നോക്കി ലിയാത്ത് അമ്മയോട് പറഞ്ഞു. "എന്ത് പറ്റി അമ്മെ ഇവള്‍ക്ക്... ഇവളെന്താ വല്ലാതെ ഭയപ്പെട്ടപോലുണ്ടല്ലോ..???

"ഹേ!!! ഇല്ല ലിയാത്ത്.. ഇല്ല.. എനിക്കൊന്നും ഇല്ല.. ഞാന്‍ ഒന്നും കണ്ടില്ല... അവള്‍ പറഞ്ഞൊപ്പിച്ചു.

പുറത്ത് പെരുമഴയുടെ താളം.. അലീന തിമിര്‍ത്തുപെയ്യുന്ന മഴയിലേയ്ക്ക്‌ നോക്കി ലിയാത്തിനോട് പറഞ്ഞു.

"ഈയൊരു മഴ മതി മോനെ.. വൈഗര നിറഞ്ഞൊഴുകാന്‍... "

അലീന സ്വന്തം കിടക്കയിലേയ്ക്ക് പോകുമ്പോള്‍ ലിയാത്ത് നിയയെ ചേര്‍ത്തുപിടിച്ച് വാതില്‍ക്കലേയ്ക്കു പോയി. വാതില്‍പ്പടിയില്‍ ഇരുന്ന ലിയാത്തിനെ ചേര്‍ന്ന് നിയ ഇരുന്നു. അവളുടെ വലതുകരം ലിയാത്തിന്‍റെ ഇടതുകൈയിലൂടെ ഇട്ടവള്‍ അവനിലേയ്ക്കു ചേര്‍ന്നിരുന്നു. മഴയുടെ താളം ആസ്വദിച്ചവന്‍ അകലങ്ങളിലേയ്ക്ക് മിഴിപാറിച്ചു. അവനിലേയ്ക്കു ചേര്‍ന്ന് കിടന്നുകൊണ്ട് തന്നെ അവള്‍ അവനോടു ചോദിച്ചു.

"ലിയാത്ത്...!!! എപ്പോഴെങ്കിലും എന്നോട് വെറുപ്പ്‌ തോന്നിയിട്ടുണ്ടോ? അങ്ങ് ശത്രുവായി കരുതുന്ന ഗബിലിന്‍റെ മോളായത് കൊണ്ട്..???

"ഇല്ല... ഒരിക്കലും ഇല്ല നിയാ... അതുമല്ല നിന്‍റെ അച്ഛനോട് എനിക്കിപ്പോള്‍ ഒരു വിരോധവും ഇല്ല. ഞാനെല്ലാം അറിഞ്ഞുകൊണ്ട് മറക്കുകയാണ്. അല്ല മറന്നേ പറ്റൂ.. എന്‍റെ ഈ പിഞ്ചു കുഞ്ഞുങ്ങള്‍ക്ക്‌ വേണ്ടി. നാളെ അവര്‍ വലുതാകുമ്പോള്‍ അവര്‍ക്ക് കേള്‍ക്കാന്‍ അവരുടെ അച്ഛന്‍റെ ദുര്‍മരണത്തിന്‍റെ കഥയുണ്ടാകരുത്." അവന്‍ അപ്പോഴും അകലങ്ങളിലേയ്ക്ക് നോക്കിയാണത് പറഞ്ഞത്...

ഒരു മൌനം അവര്‍ക്കിടയില്‍ ഉണ്ടായി. അതുടച്ചു കൊണ്ട് ലിയാത്ത് തന്നെ ചോദിച്ചു.

"നിനക്കാഗ്രഹം ഇല്ലേ നിയാ... നിന്‍റെ അച്ഛന്‍ ജീവിച്ചിരിക്കണം എന്ന്...?

"ഉം... അവള്‍ മൂളി..... അതിലുപരി എന്‍റെ ലിയാത്തിന് ഒന്നും പറ്റരുത്‌. മരണം ഒരുതരം വേദനയല്ലേ ലിയാത്ത്. അത് ശത്രുവിന്‍റെതാണെങ്കിലും മിത്രത്തിന്റെതാണെങ്കിലും..!!!

"ഉം... എത്ര ശെരിയാണ് നിയാ... നീ പറയുന്നത് എത്ര ശെരിയാണ്. നിന്‍റെ ചിന്തകള്‍ എത്ര സുന്ദരമാണ്. നീ എന്റേതായ അന്നുമുതല്‍ ഞാന്‍ നിന്‍റെ അച്ഛന്‍ എന്നോട് ചെയ്തതെല്ലാം മറക്കാന്‍ ശ്രമിക്കുകയായിരുന്നു. വീണ്ടും എന്നെ ഓര്‍മിപ്പിക്കാന്‍ നിന്‍റെ അച്ഛന്‍ ശ്രമിച്ചു. ഇപ്പോള്‍ എന്‍റെ പെണ്മക്കള്‍ക്കായി ഞാന്‍ ഇതും പൊറുക്കാന്‍ ശ്രമിക്കുന്നു...

"ഇല്ല നിയാ... എന്‍റെ കരങ്ങള്‍ക്കൊണ്ട് നിന്‍റെ അച്ഛന്‍ മരണപ്പെടുകയില്ല. അവളുടെ നേര്‍ത്ത കൈപ്പത്തി ഗ്രഹിച്ചുകൊണ്ടവന്‍ പറഞ്ഞു നിര്‍ത്തി."

പ്രതീക്ഷിക്കാതെ കിട്ടിയ ആ മഴയില്‍ ഭൂവ് തണുത്തപോലെ നിയയുടെ മനസ്സും ലിയാത്തിന്റെ വാക്കുകള്‍ കേട്ടു തണുത്തു. അവളെ ചേര്‍ത്തണച്ച് ഇതൊക്കെ പറയുമ്പോഴും.... മറുവശം അവന്‍റെ ചിന്തകള്‍ ഉയരത്തിലേയ്ക്ക് പറന്നു. ആ ചിന്തകളില്‍ ഗബില്‍ മാത്രമായിരുന്നു അവന്‍റെ ലക്‌ഷ്യം.....

സമാധാനമായി കണ്‍ പൂട്ടിയിരുന്ന നിയ അതറിഞ്ഞതേയില്ല.

(തുടരും)
ശ്രീ വര്‍ക്കല

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ