2014 ഏപ്രിൽ 23, ബുധനാഴ്‌ച

ലിയാത്തിന്‍റെ പെണ്മക്കള്‍

ഭാഗം 22

രാവുകള്‍ ദിനങ്ങള്‍ക്ക്‌ വഴിമാറിക്കൊണ്ടിരുന്നു. മുല്ലക്കൊടികളുടെ വെട്ടിയൊതുക്കിയ ശിഖരങ്ങള്‍ മെല്ലെ തളിരിടാന്‍ തുടങ്ങി. ഇപ്പോള്‍ പഴയത് പോലെ തോട്ടത്തില്‍ പണിയുണ്ടാവില്ല. അതിനാല്‍ തന്നെ രാവില്‍ അലീനയും, പകലില്‍ ലിയാത്തും തോട്ടത്തിലും വീട്ടിലുമായി കഴിച്ചുകൂട്ടും. അങ്ങിനെ ഇരിക്കെ ഒരു ദിവസം അലീനയ്ക്കൊപ്പം തോട്ടത്തില്‍ നടക്കുകയായിരുന്നു ലിയാത്തും നിയയും. ദിയയും സഹസ്രയും അച്ചമ്മയുടെയും അമ്മയുടെയും കൈകളിലാണ്. വെട്ടി ഒതുക്കിയ ശിഖരങ്ങള്‍ തോട്ടത്തിനരുകില്‍ ലിയാത്ത് തീര്‍ത്ത കുഴിയില്‍ ഉണങ്ങി തീയിടാന്‍ പാകത്തിലായി കിടപ്പുണ്ട്. അത് കണ്ടു അലീന ലിയാത്തിനോട് ചോദിച്ചു.

"ലിയാത്ത്.. എന്തേ മോനെ ഇതുവരെയും ഇതൊന്ന് കത്തിച്ചു കളയാന്‍ തോന്നിയില്ലേ നിനക്ക്..??

"വേണ്ടമ്മേ.. അതവിടെ കിടക്കട്ടെ. ഞാന്‍ പിന്നീടൊരിക്കല്‍ കത്തിച്ചുകൊള്ളാം..." അവന്‍ അവളുടെ ചോദ്യത്തിന് മറുപടി നല്‍കി.

അലീന ... "ശെരി നിന്‍റെ ഇഷ്ടം" എന്ന് മറുപടി പറയുകയും ചെയ്തു.

മഴക്കാലം കഴിഞ്ഞതോടെ വൈഗര നദി നിറഞ്ഞൊഴുകാന്‍ തുടങ്ങി. തോട്ടത്തിന് ചുറ്റിലും ഗബിലിന്‍റെയും അലീനയുടെയും വീടിനു ചുറ്റും പിന്നെ നദിക്കരയിലും ഒക്കെ ആളോളം ഉയരത്തില്‍ പൂച്ചെടികളും കുറ്റിചെടികളും ഒക്കെ തഴച്ചുവളരാന്‍ തുടങ്ങി. തോട്ടം ചുറ്റി നടന്ന് ഒടുവില്‍ അവര്‍ വീടിനു മുന്നില്‍ മുറ്റത്തായി എത്തി. വീടിനരുകിലെ പറമ്പിലേയ്ക്ക് നോക്കി അലീന പറഞ്ഞു..

"ഇതിനിടയില്‍ ഒരാള്‍ ഇരുന്നാല്‍ കൂടി നാം അറിയില്ല.... നേര്‍ക്കുനേര്‍ പാഞ്ഞടുക്കുന്നവനെ നമ്മുക്ക് നിയന്ത്രിക്കാം... പക്ഷെ, ഒളിച്ചിരുന്ന് ആക്രമിക്കുന്നവനെ നാം എങ്ങിനെ നേരിടും..." പറഞ്ഞുകൊണ്ട് അലീന അര്‍ത്ഥഗര്‍ഭമായി ചിരിച്ചു. അലീനയുടെ വാക്കുകള്‍ സത്യമുള്ളതാണെങ്കില്‍ കൂടി നിയയ്ക്ക് വല്ലാതെ സങ്കോചം തോന്നി.... അമ്മയുടെ വാക്കുകളില്‍ എന്തോ ഒരു ധ്വനി ഇല്ലേ??? അവള്‍ ചിന്തിച്ചു. ഉണ്ടായാല്‍ തന്നെ അങ്ങിനെ കുറ്റപ്പെടുത്താന്‍ കഴിയുമോ? തന്‍റെ അച്ഛന്‍ അങ്ങിനെയൊക്കെയല്ലേ ലിയാത്തിനോടും അമ്മയോടും പെരുമാറിയിട്ടുള്ളത്. അവള്‍ സ്വയം സമാധാനിക്കാന്‍ ശ്രമിച്ചു....

അമ്മയുടെ വാക്കുകള്‍ കേട്ട് പക്ഷെ ലിയാത്ത് ഒന്ന് ദീര്‍ഘനിശ്വാസം കൊള്ളുകമാത്രം ചെയ്തു. അരയില്‍ കരുതിയിരുന്ന വാക്കത്തിയുമായി അവന്‍ ചുറ്റിലെ പടര്‍പ്പിലേയ്ക്ക് നടന്നു കയറി. അപ്പോഴേയ്ക്കും അലീനയും നിയയും തോളില്‍ കിടന്നു ഉറക്കം പിടിച്ച കുട്ടികളെയും കൊണ്ട് വീടിനകത്തേയ്ക്കും. കുഞ്ഞുങ്ങളെ തൊട്ടിലില്‍ കിടത്തി അലീന അടുക്കളയിലേയ്ക്കും നിയ മുറ്റത്തേയ്ക്കും വന്നു. കുറ്റിച്ചെടികള്‍ വെട്ടിയൊടിക്കുകായിരുന്ന ലിയാത്തിനരുകിലായി അവള്‍ വന്നു നിന്നു. ലിയാത്ത് ജോലിയ്ക്കിടയില്‍ നിയയെ തിരിഞ്ഞു നോക്കി. അവളുടെ മുഖത്ത് വല്ലാതെ മ്ലാനത പടര്‍ന്നിരുന്നു. അതുകൊണ്ട് തന്നെ അവന്‍ വാക്കത്തി തറയിലേയ്ക്കിട്ട് അവള്‍ക്കരുകില്‍ വന്നു.

"എന്താ നിയാ... പെട്ടെന്ന് നിന്‍റെ മുഖം ഇത്രയും വാടിയത്...???

നിയ ലിയാത്തിന്‍റെ കണ്ണുകളില്‍ നോക്കി. എന്നിട്ട് മെല്ലെ പറഞ്ഞു. "അമ്മ പറഞ്ഞ വാക്കുകള്‍ കേട്ട് എനിക്ക് വല്ലാതെ വിഷമമായി."

"അമ്മ എന്തു പറഞ്ഞൂന്ന നീയീ പറയുന്നത്..?" അവന്‍ ചോദിച്ചു.

"ഞാന്‍ ആരുമില്ലാത്തവള്‍ എന്ന തോന്നലാണോ.. ലിയാത്ത് അമ്മയെക്കൊണ്ടത് പറയിച്ചത്..??? അവളുടെ കണ്ണുകള്‍ പെട്ടെന്ന് നിറഞ്ഞു.

"എന്ത് പറഞ്ഞൂന്നാ നീ പറയുന്നത്... എന്നോടിങ്ങനെ അറ്റവും മുറിയും പറയാതെ നീയൊന്ന് തെളിച്ചു പറയൂ നിയാ..." ലിയാത്തിന് വല്ലാതെ അസ്വസ്ഥത തോന്നി. അതവന്‍ വാക്കുകളിലും മുഖഭാവത്തിലും അവളെ അറിയിക്കുകയും ചെയ്തു.

"ഒളിച്ചിരുന്ന് ആക്രമിക്കുന്നത്".. എന്ന് പറഞ്ഞത്.. അതെന്താ ലിയാത്ത് അമ്മ പറഞ്ഞത് കൊണ്ടാണോ ലിയാത്തത് പെട്ടെന്ന് മറക്കാന്‍ തുടങ്ങിയത്..?? എന്‍റെ അച്ഛന്‍ അങ്ങിനെ ചെയ്യുന്നതിന് ഞാനെന്തു പിഴച്ചു ലിയാത്ത്.? അതിനിങ്ങനെ അമ്മയ്ക്ക് മുള്ളുവച്ചൊരു സംസാരത്തിന്‍റെ ആവശ്യമുണ്ടോ?

അവളുടെ വാക്കുകള്‍ കേട്ട് ലിയാത്തിന് അസ്വസ്ഥത കൂടി എന്ന് പറഞ്ഞാല്‍ മതിയല്ലോ.!! അവന്‍ ഒന്ന് ചിന്തിച്ചു. നിയയുടെ മുഖത്തെ പരിഭവം, അത് നിസ്സാരമായി തള്ളിക്കളയാവുന്നതല്ല. അത് ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട വിഷയം തന്നെയാണ്. കാരണം നിയയും അമ്മയും രണ്ടു ധ്രുവങ്ങളിലായാല്‍ കാര്യങ്ങള്‍ എല്ലാം തകിടം മറിയും. വീട്ടില്‍ ശാന്തിയുണ്ടാവില്ല. അതവന് അറിയാം.. അതുകൊണ്ട് തന്നെ അവന്‍ അവള്‍ക്കരുകില്‍ എത്തി.. അവളെ ചേര്‍ത്ത് നിര്‍ത്തി.

"നിയാ... അങ്ങിനെ നീ കരുതുന്നതില്‍ തെറ്റില്ല. അങ്ങിനെ ഒരു സംസാരം അമ്മ ഒഴിവാക്കേണ്ടത് തന്നെയായിരുന്നു. എന്നാല്‍, സംഭവിച്ചു പോയി എന്നത് ദൗര്‍ഭാഗ്യം തന്നെ. ആ പ്രശ്നം ഞാന്‍ കൈകാര്യം ചെയ്യാം. നീ അമ്മയോട് അതേപറ്റി ചോദിച്ചാല്‍ അതൊരുപക്ഷേ അമ്മ ക്ഷമയോടെ കേട്ടുവെന്നു വരില്ല. സ്നേഹം മാത്രമുള്ള നമ്മുടെ ജീവിതത്തില്‍ അറിഞ്ഞുകൊണ്ട് നാമെന്തിന് വെറുപ്പിനും വിദ്വേഷത്തിനും വഴിയൊരുക്കണം..?? അതുകൊണ്ട് ഞാന്‍ പറയുന്നത് ക്ഷമയോടെ നീ കേള്‍ക്കുക. അതുപോലെ അനുസരിക്കുക. ബാക്കിയെല്ലാം തല്‍ക്കാലം നീ എനിക്ക് വിട്ടുതാ...

"ഉം... അവള്‍ അവന്‍ പറയുന്നത് അതുപോലെ മൂളി കേട്ടു കൊണ്ട് അവന്‍റെ നെഞ്ചില്‍ തലചേര്‍ത്തു നിന്നു.

തല്‍ക്കാലം കാറടങ്ങിയ സന്തോഷത്തില്‍ ലിയാത്ത് സന്തോഷവാനായി. അവര്‍ അവിടെ നിന്നു വീട്ടിലെത്തുമ്പോഴേയ്ക്കും അലീന കുളികഴിഞ്ഞ് കുഞ്ഞുമക്കള്‍ക്കൊപ്പം നിലത്ത് കളിച്ചുകൊണ്ടിരിപ്പുണ്ടായിരുന്നു. നിയയും ലിയാത്തും കുളിച്ചു വരുമ്പോഴേയ്ക്കും അലീന വീണ്ടും തോട്ടത്തിലേയ്ക്ക് പോകാനുള്ള തയ്യാറെടുപ്പിലായി.

ഇരുള്‍ വീണ ചില്ലകളില്‍ നിലാവെളിച്ചം ഒളികണ്ണിട്ടു നോക്കി. ഇതേസമയം കുത്തിയൊഴുകുകയായിരുന്ന വൈഗരയുടെ ഓളങ്ങളെ കീറിമുറിച്ച് നീന്തികൊണ്ടൊരാള്‍, നീണ്ട ദിവസങ്ങള്‍ക്കൊടുവില്‍ വീണ്ടും ഷിനായിയിലെ മണ്‍തരികളില്‍ കാലെടുത്ത് വച്ചു. അയാളോടൊപ്പം ടൌണില്‍നിന്ന് കൂട്ടിക്കൊണ്ടുവന്നൊരു ശിങ്കിടിയും ഉണ്ടായിരുന്നു. വൈഗരയുടെ തീരത്തു നിന്നു ഗബില്‍ അലീനയുടെ വീട്ടിലേയ്ക്ക് വിരലുചൂണ്ടി ലക്‌ഷ്യം കാട്ടിക്കൊടുക്കുണ്ടായിരുന്നു... പടര്‍ന്നു പന്തലിച്ച് വണ്ണം വച്ച് നിന്ന മരത്തിന്‍റെ മറപറ്റി അലീനയുടെ വീട്ടിലേയ്ക്ക് നോക്കി നിന്നിരുന്ന അവരുടെ കണ്ണുകള്‍ കുറുകിവന്നു. നനഞ്ഞുകുതിര്‍ന്ന അവരുടെ വസ്ത്രങ്ങളില്‍ നിന്നും അടര്‍ന്നുവീണുകൊണ്ടിരുന്ന വെള്ളത്തുള്ളികള്‍ വൈഗരയുടെ തീരത്തെ മണല്‍ത്തരികളെ നനച്ചുകൊണ്ടിരുന്നു. ഗബിലിനൊപ്പം വന്നവന്‍ തലക്കെട്ടിന് മുകളില്‍ നനയാതെ തിരുകിവച്ചിരുന്ന ബീഡിയെടുത്ത് കത്തിച്ചു. ഒന്ന് പുകയെടുത്തശേഷം ചുണ്ടിലിരുന്ന ബീഡി കടിച്ചുപിടിച്ച് കൊണ്ട് തടിച്ചുരുണ്ട കണ്ണുകളോടെ ഗബിലിനെ നോക്കി ചോദിച്ചു.

"ആദ്യം ആരെയാണ് നിനക്ക് തീര്‍ക്കേണ്ടത്...? അവനെയോ, അതോ അവളെയോ?

"അത് നീ തന്നെ തീരുമാനിക്കുക. അവര്‍ രണ്ടുപേരും എനിക്ക് ശത്രുക്കള്‍ തന്നെയാണ്. അവരുടെ നാശം അതിനപ്പുറം എനിക്ക് മറ്റൊരു ലക്ഷ്യമില്ല. പിന്നെ ഇക്കണ്ടതെല്ലാം എനിക്ക്... അകലങ്ങളില്‍ പടര്‍ന്നു പച്ചപിടിച്ചു നില്‍ക്കുന്ന മുല്ലത്തോട്ടത്തെ കൈവിരിച്ച് കാട്ടി ഗബില്‍ നിന്നു ചിരിച്ചു. ഗബിലിന്‍റെ ചിരിയുടെ ഒടുവില്‍ അവന്‍റെ തോള്‍ ചേര്‍ന്ന് നിന്ന് കൂട്ടുകാരനും ചിരിച്ചു. പെട്ടെന്ന് ഗബില്‍ ചിരി നിര്‍ത്തി. എന്നിട്ട് കൂടെ നിന്ന ശിങ്കിടിയോട് പറഞ്ഞു.

"ചിരിക്കുന്നതൊക്കെ കൊള്ളാം.... നീ നിനയ്ക്കുന്നത് പോലെ അത്ര നിസ്സാരമല്ല അവനെ കൊല്ലുന്നത്... അതും നേര്‍ക്കുനേര്‍.. അത് സാധ്യമേയല്ല. അത് ഞാന്‍ പലവട്ടം അനുഭവിച്ചറിഞ്ഞിട്ടുണ്ട്. ആ അനുഭവസാക്ഷ്യം എനിക്ക് മുതല്‍ക്കൂട്ടാണ്. വളരെ ശ്രദ്ധയോടെ വേണം നാം അവനരുകില്‍ എത്താന്‍..

ഗബിലിന്‍റെ വാക്കുകള്‍ കേട്ട് കൂടെയുള്ളവന്‍ അട്ടഹസ്സിച്ചു. എന്നിട്ട് ഗബിലിന്‍റെ മുന്നില്‍ ഉരുണ്ടുതടിച്ച അയാളുടെ കൈമടക്കി ഉയര്‍ന്നു നില്‍ക്കുന്ന മസ്സിലുകള്‍ കൈകൊണ്ടു തട്ടി... പറഞ്ഞു...

"എന്‍റെയീ കൈതടുക്കാന്‍ അവന് ആരോഗ്യം ഉണ്ടെങ്കില്‍ ഞാനൊന്നു കാണട്ടെ..!!! ഒരുപക്ഷെ, അവനെ കൊല്ലാന്‍ എനിക്ക് കഴിഞ്ഞില്ലെങ്കില്‍ ഈ വൈഗര തിരിച്ചു നീന്താന്‍ നിന്നോടൊപ്പം ഞാനുണ്ടാവില്ല.... സത്യം...

ഇരുളിന്‍റെ ശക്തി കൂടിവന്നു. അതുവരെ വൈഗരയുടെ കരയില്‍ ഒളിച്ചിരുന്ന അവര്‍ അലീനയുടെ വീട് ലക്ഷ്യമാക്കി നടന്നു. വീടിന്‍റെ പിന്നാമ്പുറത്ത് എത്തിയ ഗബില്‍ നാലുപാടും തിരിഞ്ഞു നോക്കി. ആരെയും കാണുന്നില്ലെന്ന് ഉറപ്പുവരുത്തിയ ഗബില്‍ അടക്കിപ്പിടിച്ച സ്വരത്തില്‍ കൂട്ടുകാരനോട് പറഞ്ഞു......

"ഇതുതന്നെ പറ്റിയ അവസരം... ഇനി കൂടുതല്‍ അമാന്തിച്ചുകൂടാ... രാവില്‍ തോട്ടം കാക്കുന്നത് അവനാണ് ലിയാത്ത്... ഇപ്പോള്‍ ഇവിടെ അവന്‍റെ അമ്മയുണ്ടാവും. അവളെങ്കില്‍ അവള്‍..!! അവന്‍റെ ശക്തിയും അവളാണ്.. അത് തന്നെ നടക്കട്ടെ ആദ്യം. ശബ്ദം കേള്‍ക്കാതെ വളരെ പതിയെയാണ് അയാള്‍ നടന്നത്. ഗബില്‍ വീടിനു പിന്നില്‍ തന്നെ മറഞ്ഞിരുന്നു.

നനഞ്ഞ മണ്ണിലെ പതിഞ്ഞ കാല്‍പ്പെരുമാറ്റം കേട്ടു ലിയാത്ത് ഉറക്കത്തില്‍ നിന്ന് മെല്ലെ കണ്ണുകള്‍ തുറന്നു. നിയ അരുകില്‍ നല്ല ഉറക്കത്തിലാണ്. ലിയാത്ത് കിടക്കയില്‍ നിന്നു മെല്ലെ എഴുന്നേറ്റു. അരുകില്‍ കരുതിയിരുന്ന വാക്കത്തി അവന്‍ കൈയിലെടുത്തു. ഇരുളില്‍ അവന്‍റെ കൈയിലിരുന്നു അത് തിളങ്ങി. ശബ്ദമുണ്ടാക്കാത്ത പാദചലനങ്ങളുമായി അവന്‍ മെല്ലെ കതകിന്‍റെ താഴെടുത്തു. പുറത്ത് നിന്ന് വാതില്‍ മെല്ലെ ചാരി ലിയാത്ത് മുറ്റത്തേയ്ക്കിറങ്ങി. അവിടെങ്ങും ആരെയും കണ്ടില്ല അവന്‍... അവന്‍റെ ചിന്തകള്‍ തോട്ടത്തിലേയ്ക്ക് യാത്രയായി..

മുറ്റം വിട്ട് മുന്നിലേയ്ക്ക് നടന്ന ലിയാത്ത് പിന്നിലെ പാദപതനം കേട്ട് പെട്ടെന്ന് തിരിഞ്ഞു. അജാനബാഹുവായൊരാള്‍ അവന്‍റെ അരയ്ക്കു ചുറ്റും പിടിത്തമിട്ടു. അപ്പോഴേയ്ക്കും വീടിനു പുറകില്‍ നിന്നും ഗബില്‍ അവന്‍റെ നേരെ പാഞ്ഞടുത്തു. ലിയാത്തിന് തൊട്ടുമുന്നില്‍ എത്തിയ ഗബില്‍ പെട്ടെന്ന് ഉയര്‍ന്നു പൊങ്ങിയ ലിയാത്തിന്‍റെ അതിശക്തമായ ചവുട്ടില്‍ വളരെദൂരം തെറിച്ചുവീണു. മണലില്‍ വീണ ഗബില്‍ അടിവയര്‍ പൊത്തിപ്പിടിച്ച് മണ്ണിലൂടെ ഇഴയാന്‍ തുടങ്ങി. ലിയാത്ത് സര്‍വശക്തിയും എടുത്ത് അരക്കെട്ടില്‍ പിടിച്ചിരുന്നവനെ ദൂരേയ്ക്ക് കുടഞ്ഞെറിഞ്ഞു.

വീണ്ടും ലിയാത്ത് ഗബിലിന് നേരെ പാഞ്ഞടുക്കുമ്പോള്‍ ഗബില്‍ ഉരുണ്ടുപിടഞ്ഞെഴുന്നേറ്റു വൈഗരയുടെ തീരത്തേയ്ക്ക് ഓടി. ലിയാത്തിന്‍റെ കരങ്ങള്‍ ഗബിലിനെ പിടിക്കും എന്നുറപ്പായ മാത്രയില്‍ ഗബില്‍ വൈഗരയിലേയ്ക്ക് എടുത്തുചാടി. പുറകെ വന്ന ഗബിലിന്റെ കൂട്ടാളി കൈയില്‍ നിവര്‍ത്തിപ്പിടിച്ചിരുന്ന കത്തി ലിയാത്തിന്‍റെ വയറിനു നേരെ ചലിപ്പിച്ചത് വളരെ പെട്ടെന്നായിരുന്നു. കറങ്ങിമാറി ലിയാത്ത് കൈയിലെ വാക്കത്തി ആഞ്ഞുവീശിയതും ഒരുമിച്ചായിരുന്നു. കഴുത്തില്‍ വെട്ടേറ്റു അയാള്‍ വൈഗരയുടെ ഓളങ്ങളില്‍ തെറിച്ചു വീണു. അയാള്‍ക്ക്‌ ചുറ്റും വെള്ളം ചുവന്നുകലങ്ങി. അപ്പോഴേയ്ക്കും ഗബില്‍ നീന്തി വൈഗരയുടെ മറുകരയെത്തിയിരുന്നു. തിരിഞ്ഞു നോക്കാതെ ഗബില്‍ അവിടെ നിന്ന് ഓടിയകന്നു.

വെള്ളത്തിലേയ്ക്കിറങ്ങിയ ലിയാത്ത് ദൃഡമായ അവന്‍റെ പാദം കൊണ്ട് അയാളുടെ ശിരസ്സ്‌ വെള്ളത്തിലേയ്ക്ക് ചവുട്ടിത്താഴ്ത്തി. ആദ്യം ഉയര്‍ന്നുവന്നുകൊണ്ടിരുന്ന ചുവന്ന കുമിളകള്‍ മെല്ലെ മെല്ലെ നിലച്ചു. മരിച്ചുവെന്ന് ഉറപ്പാക്കിയ ലിയാത്ത് അയാളുടെ ചോരവാര്‍ന്നൊഴുകുന്ന ശരീരം തോളിലെടുത്ത് കൂടുതല്‍ ആഴത്തിലേയ്ക്കിറങ്ങി. അവനോളം വെള്ളം നിറഞ്ഞ വൈഗരയുടെ ഓളങ്ങളില്‍ അവനാ ശരീരം വലിച്ചെറിഞ്ഞു. വൈഗരയില്‍ ഒരു നീന്തിക്കുളി കഴിഞ്ഞ് ഒന്നും സംഭവിക്കാത്തപോലെ ലിയാത്ത് വീട്ടിലേയ്ക്ക് നടന്നു. ചാരിയിട്ടിരുന്ന കതകു മെല്ലെ തുറന്നു അവന്‍ അകത്തേയ്ക്ക് കയറുമ്പോഴും നിയയ്ക്കരുകില്‍ കിടക്കയിലേയ്ക്ക് ചേര്‍ന്ന് കിടക്കുമ്പോഴും അവള്‍ നല്ല ഉറക്കത്തിലായിരുന്നു.

(തുടരും)
ശ്രീ വര്‍ക്കല

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ