2014 ഏപ്രിൽ 20, ഞായറാഴ്‌ച

കൊലപാതകം

രാത്രി അലാറം വച്ചവര്‍ ഉണര്‍ന്നു. ശശിയുടെ കൈയിലേയ്ക്ക് വെട്ടുകത്തി കൊടുക്കുമ്പോള്‍ ശാന്ത വളരെ സ്വരം താഴ്ത്തി ഓര്‍മിപ്പിച്ചു.

"ഞാന്‍ പറഞ്ഞതോര്‍മയുണ്ടല്ലോ..? ഒറ്റ വെട്ട്. ഒറ്റ വെട്ടിന് തീരണം എല്ലാം. പിന്നെ അവിടെ നില്‍ക്കണ്ട. ഈ ചാക്കിലാക്കി കൊണ്ടുപോരെ. ഈ രാത്രി തന്നെ എവിടേലും ഒളിപ്പിക്കണം."

അയാള്‍ ഇട്ടിരുന്ന വസ്ത്രം നോക്കി പറഞ്ഞു. "വെട്ടുമ്പോള്‍ തുള്ളികള്‍ ഇതിലെങ്ങാനും തെറിച്ചാലോ? "

"അത് നമ്മുക്ക് ഇവിടെ കൊണ്ടുവന്ന് അപ്പോഴേ വൃത്തിയാക്കാം.. പിന്നൊരു കാര്യം ഓര്‍മയുണ്ടല്ലോ അവന്‍ ഇടയ്ക്കിടെ പറമ്പില്‍ വരുന്നതാണ്.. കിട്ടുന്ന സമയം പാഴാക്കരുത്...?? അവള്‍ ഓര്‍മിപ്പിച്ചു.

അയാള്‍ തലയില്‍ ഒരു കെട്ടുകെട്ടി പതിയെ പതിയെ അടുത്ത പറമ്പിലേയ്ക്ക് പോയി. ഭാര്യ വീടിനകത്ത് ശ്വാസമടക്കി കാത്തിരുന്നു. അയാളുടെ ഓരോ ചുവടുവയ്പ്പും ഘടികാരത്തിലെ സൂചി ചലിയ്ക്കുന്നത് പോലെ അവള്‍ കേട്ടുകൊണ്ടിരുന്നു.

ടക്.....ടക്.....സമയം നീങ്ങി....

കതകില്‍ തുടരെ തുടരെ മുട്ടുകേട്ട് അവള്‍ കതകു തുറന്നു. കൃത്യം കഴിഞ്ഞു തോളില്‍ ചാക്ക് കെട്ടുമായി നില്‍ക്കുന്ന അയാളുടെ ഉടുപ്പില്‍ ചാക്കില്‍ നിന്നും തുള്ളികള്‍ വീണുകൊണ്ടിരുന്നു. അവര്‍ രണ്ടുപേരും കൂടി ചാക്ക് കെട്ടു അകത്തേയ്ക്ക് പിടിച്ചു വച്ചു. ആദ്യമായ് ചെയ്യുന്ന കുറ്റം ആയതുകൊണ്ട് തന്നെ രണ്ടു പേരും നന്നേ വിയര്‍ത്തു.

അയാള്‍ അവളോട്‌ ചോദിച്ചു... "എടീ രാത്രി എങ്ങനേലും കഴിയും. പുലരുമ്പോള്‍ എല്ലാരും അറിയും. പോലീസ് വരും...വന്നാലോ??

"ദേ! മനുഷ്യാ... നിങ്ങളിങ്ങനെ പേടിത്തൊണ്ടന്‍ ആയിപ്പോയല്ലോ..? ഹും.. ഓരോരുത്തര് അഞ്ചും പത്തും കൊലപാതകങ്ങള്‍ ചെയ്യുന്നു. അവരൊന്നും ഈ നാട്ടില്‍ ജീവിക്കുന്നില്ലേ? എന്നിട്ടോണോ ഈ ഒന്ന് ചെയ്ത നിങ്ങള്‍... *+/+_)(*&^%$#@*(&^%%^&* "

അയാള്‍ ചെവി പൊത്തിപ്പിടിച്ചു. രാവ് പതിയെ കഴിഞ്ഞു. പകലോന്‍ മുറ്റത്ത് എത്തി. ശശി ജനല്‍ ഒരു പാളി തുറന്നിട്ട്‌ അതിലൂടെ നോക്കി. അതെ ചിലര്‍ എത്തി. കൂടിനില്‍പ്പുണ്ട്. ഒരുവന്‍ നനഞ്ഞ മണ്ണിലെ കാല്‍പ്പാടുകള്‍ ചൂണ്ടി അതിര്‍വരമ്പ് വരെ എത്തി. ശശിയുടെ മനസ്സ് വല്ലാതെയായി. അയാള്‍ പുറത്തു നിന്നും നോട്ടം മാറ്റാതെ ഭാര്യയെ കൈകാട്ടി വിളിച്ചു. അയാളുടെ പിന്നില്‍ വന്നു നിന്നു അവരും അവിടെയ്ക്ക് നോക്കി നിലയുറപ്പിച്ചു.

കൃത്യം നടന്ന പറമ്പില്‍ ഒരു പോലീസ് കാരന്‍ എത്തി. ശശിയും ഭാര്യയും ശ്വാസമടക്കി നിന്നു. പോലീസ് കാരന്‍ കാല്‍പ്പാടുകള്‍ പിന്തുടര്‍ന്നു വന്നു. ശശി മെല്ലെ ജനല്‍പാളി താഴിട്ടു. അവര്‍ ഇരുവരും ശ്വാസമടക്കിപ്പിടിച്ച് കാത്തുനിന്നു.

"ഇവിടാരും ഇല്ലേ..?

ശശിയും ശാന്തയും മുഖത്തോടുമുഖം നോക്കി. ഒടുവില്‍ വിളി കേട്ടുകൊണ്ട് ശശി ചെന്ന് വാതില്‍ തുറന്നു. വാതില്‍ തുറന്നപാടെ പോലീസ് കാരന്‍ വീടിനകത്തേയ്ക്ക് കയറി. മുറിയുടെ മൂലയില്‍ ചാരിവച്ചിരുന്ന ചാക്ക് കെട്ടു അയാള്‍ കണ്ടു. അതില്‍ നിന്നും ചാക്ക് നനച്ച് ഈര്‍പ്പം തറയില്‍ പടര്‍ന്നിരുന്നു. കൂട്ടത്തില്‍ നിന്ന ചിലരെ വിളിച്ചു ചാക്ക് കെട്ടു പുറത്തേയ്ക്ക് എടുക്കാന്‍ പോലിസ് പറഞ്ഞു.

അയല്‍വക്കത്തുള്ളവര്‍ എല്ലാം അതിര്‍വരമ്പുകളില്‍ ആകാംഷരായി സ്ഥാനം ഉറപ്പിച്ചു. അതിലൊരു കുഞ്ഞ് അടുത്തു നിന്ന അമ്മയോട് ചോദിച്ചു.

"അമ്മെ അയാളെ വിലങ്ങു വയ്ക്കുമോ????

അവര്‍ സ്വരം താഴ്ത്തിപ്പറഞ്ഞു. "മിണ്ടാതിരിയടാ.."

ഒടുവില്‍ പോലിസ് കാരന്‍ ശശിയെക്കൊണ്ട് തന്നെ ചാക്കുകെട്ട് അഴിപ്പിച്ചു. കണ്ടവര്‍ കണ്ടവര്‍ മൂക്കത്ത് വിരല്‍ വച്ചു.

"എങ്ങനെ ഇയാള്‍ക്കിത് ചെയ്യാന്‍ തോന്നി.
പോലീസ് കാരന്‍ ശശിയുടെ തലയുടെ പുറകില്‍ പിടിച്ചു തള്ളി. ഒത്തുകൂടിയ പ്രമാണിമാരില്‍ ചിലര്‍ പോലീസ്കാരനെ തടഞ്ഞു.

"വേണ്ട... വേണ്ട... "

നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ പോലീസ് ശശിയോടു ഉറക്കെ വിളിച്ചുപറഞ്ഞു...

"ശെരി പോയി അഞ്ഞൂറ് രൂപ എടുത്തുകൊണ്ടു വാടാ..."

ശശി അകത്തു ചെന്നു. കതകിന്‍റെ പിന്നില്‍ മറഞ്ഞിരുന്ന ശാന്ത അയാളോട് വീണ്ടും സ്വരം താഴ്ത്തി പറഞ്ഞു.

"ഞാനപ്പോഴേ പറഞ്ഞതാ വേണ്ടാന്ന്. ഭഗവാനെ പുറത്തൂന്നു വാങ്ങിയെങ്കില്‍ ഇരുന്നൂറ്റമ്പത് രൂപയെ ആവോളായിരുന്നു. ഇതിപ്പോള്‍ പൈസേം പോയി മാനോം പോയി.... ഒരു കൊലക്കള്ളന്‍ വന്നിരിക്കുന്നു.... പോയി ചത്തൂടെ നിങ്ങള്‍ക്കെല്ലാം...""

ശ്രീ വര്‍ക്കല

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ