2014 ഏപ്രിൽ 29, ചൊവ്വാഴ്ച

ലിയാത്തിന്‍റെ പെണ്മക്കള്‍

ഭാഗം 24

ഗബിലിനെ നോക്കി നിയ ചോദിച്ചു.

"അച്ഛാ..!!! ഇനിയെങ്കിലും അച്ഛന്‍റെയുള്ളില്‍ നീറുന്ന ഈ അന്ധവിശ്വാസം ഒന്ന്‍ വലിച്ചെറിഞ്ഞുകൂടെ...?? എന്‍റെ ജീവിതത്തെ ഓര്‍ത്തെങ്കിലും...!!! ആരോടും പകയില്ലാതെ അച്ഛന് ജീവിക്കാന്‍ കഴിയില്ലേ?? ഷിനോയിയിലെ രാവുകളില്‍ ഒരാണ്‍തുണയില്ലാതെ ഇനി ഞാനെങ്ങിനെ ജീവിക്കാനാ..... അതും ഈ രണ്ടു പിഞ്ചുപൈതങ്ങളെയും പേറി..!! ഏതൊരച്ഛനെയും പോലെ മകളുടെ സുരക്ഷിതത്വം എന്‍റെ അച്ഛന്‍റെ സ്വപ്നങ്ങളില്‍ മാത്രം എന്തെ ഇല്ല.....??

ഗബില്‍ നിയയെ തിരിഞ്ഞുനോക്കുമ്പോഴും, അയാള്‍ ആര്‍ത്തിയോടെ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നു.. എന്തുകൊണ്ടോ നിയയുടെ വാക്കുകള്‍ അയാളില്‍ ഒരു ഭാവഭേദവും വരുത്തിയില്ല. പകരം ഒരേമ്പക്കവും വിട്ടുകൊണ്ട് അയാള്‍ ഇരുന്നിടത്ത് നിന്നു കൈകഴുകാനായി എഴുന്നേറ്റു പോയി. കൈകഴുകി തിരികെ വരുമ്പോഴും അയാള്‍ നിര്‍വികാരനായി തന്നെ കാണപ്പെട്ടു.
***************
ലിയാത്ത് തോട്ടത്തിലെ രാത്രി ജോലികളില്‍ വ്യാപൃതനാകുമ്പോള്‍, അലീന അവിടെ നിന്നും വീട്ടിലേയ്ക്ക് തിരിച്ചു. മുറ്റത്തെത്തിയ അലീന അകത്തെ അടക്കിപ്പിടിച്ച സ്വരം കേട്ടു... വാതില്‍പ്പടിയില്‍ കയറിയ അവള്‍ നിയയെ വിളിക്കാതെ വീടിനു പുറകിലേയ്ക്ക് മാറി നിന്നു. അകത്തെ സംസാരം അവള്‍ക്കു വ്യക്തമായി കേള്‍ക്കാമായിരുന്നു.

"ഒന്നുറങ്ങണം എന്നുണ്ടായിരുന്നു... പക്ഷെ ഇവിടെയെനിക്കതിനാകില്ലല്ലോ??" ഗബില്‍ നിയയോടു പറഞ്ഞു.

ഗബിലിന്‍റെ ചോദ്യം കേട്ട് നിയയൊന്നു ഞെട്ടി. വിറയാര്‍ന്ന സ്വരത്താല്‍ അവള്‍ പെട്ടെന്ന് മറുപടി പറഞ്ഞു.

"യ്യോ!!! അത് പറ്റില്ല അച്ഛാ......ഇപ്പോള്‍ തന്നെ സമയം ഏറെയായി. അമ്മ വരേണ്ട സമയമായി.... അമ്മ കണ്ടാല്‍ പിന്നെ ഞാനെന്ത് മറുപടിയാ നല്‍കുക.. ലിയാത്തിനോട് മാത്രമല്ല അമ്മയോടും അച്ഛന്‍ ക്രൂരത കാട്ടിയിട്ടുണ്ട്. അതും ഒരു തവണയല്ല പലതവണ. ഞാനെപ്പോഴും പറയുമ്പോലെ, മകള്‍ എന്ന നിലയില്‍ ഒരുപക്ഷെ അച്ഛനോട് ക്ഷമിക്കാന്‍ എനിക്ക് കഴിഞ്ഞുവെന്ന് വരും. എന്നാല്‍ ലിയാത്തും അമ്മയും ഒരിക്കലും അച്ഛനോട് ക്ഷമിക്കില്ല. അല്ലെങ്കില്‍ തന്നെ ആരു കേട്ടാലും ചിരിക്കുന്നതല്ലേ, അറയ്ക്കുന്നതല്ലേ അച്ഛന്റെ ഉള്ളിലെ അന്ധവിശ്വാസങ്ങള്‍...???

ഗബില്‍ ഒരു നിമിഷത്തെ മൗനം തുടര്‍ന്നു. പുറത്ത് അലീന ഗബിലിന്‍റെ സ്വരം ഇതിനകം തന്നെ തിരിച്ചറിഞ്ഞിരുന്നു. അതിനാല്‍ തന്നെ നിയയുടെ വാക്കുകള്‍ക്കുള്ള അയാളുടെ മറുപടി കേള്‍ക്കാന്‍ അവള്‍ കാതോര്‍ത്തിരുന്നു...

"ഇല്ല... മോളെ ഇല്ലാ... എനിക്കിനി ആരോടും പകയില്ല. ചെയ്ത തെറ്റുകള്‍ക്ക് ഒക്കെ അലീനയോടും ലിയാത്തിനോടും മാപ്പ് പറയാന്‍ ഞാന്‍ ഒരുക്കമാണ്. പക്ഷെ, എന്നെ കാണുന്ന മാത്രയില്‍ തന്നെ ലിയാത്ത് അത് കേള്‍ക്കാന്‍ കൂട്ടാക്കി എന്ന് വരില്ല. അതുകൊണ്ട് നീ അവനെയും അലീനയെയും ഇത് പറഞ്ഞു മനസ്സിലാക്കണം. നിന്‍റെ വാക്കുകള്‍ വിശ്വസ്സിക്കാതിരിക്കാന്‍ അവന് കഴിയില്ല...

"എനിക്കാകെ ഭയമാകുന്നു അച്ഛാ.... അച്ഛന്റെയീ വരവ് തന്നെ അമ്മയോടോ, ലിയാത്തിനോടോ പറയാന്‍ തന്നെ എനിക്ക് ഭയമാകുന്നു... പിന്നെങ്ങിനെയാ അച്ഛന്റെയീ വാക്കുകള്‍...???" പറയുമ്പോള്‍ നിയ ആകെ അസ്വസ്ഥയായി.

ഗബില്‍ അവളെ നോക്കി ചിരിച്ചുകൊണ്ട് ചോദിച്ചു. "നിനക്ക് ലിയാത്തിനെ മാത്രം ബോധിപ്പിച്ചാല്‍ പോരെ. മോളെ ആവശ്യത്തിലധികം സ്വാതന്ത്ര്യം നീ എന്തിനു അലീനയ്ക്ക് നല്‍കുന്നു.. നിനക്ക് ലിയാത്താണ് എല്ലാം. ഇവളുടെ അടിമയായി നീ എത്രകാലം കഴിയും. എത്രകാലം നിനക്ക് കഴിയാന്‍ പറ്റും. ഇവളുടെ വാക്കുകള്‍ കേട്ട് നാളെ ലിയാത്ത് നിന്നെ തള്ളിപ്പറയില്ല എന്ന് നിനക്ക് എങ്ങിനെ വിശ്വസിക്കാന്‍ കഴിയും. അല്ലെങ്കില്‍, അതെല്ലാം പോട്ടെ... നീ ലിയാത്തിന്‍റെ പെണ്ണെന്ന് അഹങ്കരിക്കുന്നുവല്ലോ??? നീ അവന്റെതെന്ന് ഉറപ്പിച്ചു പറയാന്‍ അവന്‍ നിന്‍റെ കഴുത്തില്‍ താലി ചാര്‍ത്തിയിട്ടുണ്ടോ? എപ്പോഴെങ്കിലും നിന്നോടങ്ങിനെ ഒരു കാര്യം ഇവരില്‍ ആരെങ്കിലും സൂചിപ്പിച്ചിട്ടുണ്ടോ?

ഇങ്ങനെ പറഞ്ഞുകൊണ്ട് ഗബില്‍ നിയയുടെ മുഖത്തേയ്ക്കു നോക്കി. ആകെ വിവശയായ അവളുടെ മുഖം ഗബിലിന്‍റെ ഉള്ളില്‍ സന്തോഷത്തിനു വക നല്‍കി. ആ അവസരം മുതലെടുത്ത്‌ കൊണ്ട് തന്നെ അയാള്‍ തുടര്‍ന്നു.

"ഒഴിവാക്കണം... അങ്ങിനെ ഉള്ളവരെ നമ്മുടെ ജീവിതത്തില്‍ നിന്ന് ഒഴിവാക്കുക തന്നെ വേണം..!!!

നിയ അത്ഭുതത്തോടെ അയാളുടെ മിഴികളെ നോക്കി.... എന്നിട്ട് അടഞ്ഞ സ്വരത്തില്‍ അയാളോട് പറഞ്ഞു..

"ലിയാത്ത്... ലിയാത്തെന്‍റെ ജീവനാണ്. അദ്ദേഹത്തില്‍ നിന്നൊരു വേര്‍പാട് അത് നിയയുടെ മരണമാണ്.. എനിക്കദ്ദേഹത്തെ എന്റെതല്ലെന്നു ചിന്തിക്കാനെ കഴിയില്ല. അവള്‍ അസഹ്യമായൊരു വേദനയോടെ അരുകിലെ കിടക്കയിലേയ്ക്കിരുന്നു.

ഗബില്‍ തന്ത്രപൂര്‍വ്വം അവളുടെ അരുകില്‍ എത്തി. അവളുടെ ചുമലില്‍ തഴുകിക്കൊണ്ട്, കുനിഞ്ഞ് അവളുടെ കര്‍ണ്ണങ്ങളില്‍ അടക്കിപ്പിടിച്ച സ്വരത്തില്‍ പറഞ്ഞു.

"അതിനാരു പറഞ്ഞു നീ ലിയാത്തിനെ ഒഴിവാക്കണം എന്ന്..??

നിയ മിഴികളുയര്‍ത്തി ആകാംഷയോടെ അച്ഛനെ നോക്കി. അയാള്‍ കൂസലന്യേ പറഞ്ഞു.

"അവളെ... അവളെ ഒഴിവാക്കണം... അവളെയാണ് നിന്‍റെ ജീവിതത്തില്‍ നിന്നും ഒഴിവാക്കേണ്ടത്...!!!

പുറത്ത് അലീന ശ്വാസമടക്കിപ്പിടിച്ചു കാത്തിരുന്നു. ഗബിലിന്‍റെ ഈ വാക്കുകള്‍ക്കുള്ള നിയയുടെ മറുപടി കേള്‍ക്കാന്‍ അവള്‍ക്കു തിടുക്കമായി. അലീന ചിന്തിച്ചു. ക്ഷമിക്കുക തന്നെ. പുറത്തെ ഒരു ചെറുചലനം ഒരുപക്ഷെ ഇവരുടെ സംഭാഷണത്തിനു ഭംഗം വരുത്തിയേയ്ക്കാം.

ഒടുവില്‍ നിയ ഇങ്ങനെ പറഞ്ഞു. "അയ്യോ...!!!അമ്മയെയോ..?? എന്‍റെ അമ്മയെയോ?? ഒരമ്മയില്ലാത്ത സ്നേഹം തന്ന് എന്നെ പൊന്നുപോലെ നോക്കുന്ന അമ്മയെയോ... എനിക്ക് ഒന്നും കേള്‍ക്കണ്ടച്ഛാ... എനിക്കിനി ഒന്നും കേള്‍ക്കണ്ട... അവള്‍ ഇരുകൈകളും കൊണ്ട് ചെവികള്‍ പൊത്തിപ്പിടിച്ചു.

"മോളെ നീ ശരിക്കും ആലോചിക്ക്. മനസ്സിരുത്തി ആലോചിക്ക്. നിങ്ങളുടെ സന്തോഷത്തിനിടയില്‍ ഇങ്ങനെയൊരാള്‍ വേണോ?? ഇന്നല്ലെങ്കില്‍ നാളെ നിന്‍റെ സന്തോഷം അവള്‍ കെടുത്തും. ലിയാത്തിനെ അവള്‍ നിന്നില്‍ നിന്നും അകറ്റും... ഗബില്‍ വീണ്ടും പറഞ്ഞു.

"എന്തിന്...??? അമ്മയെന്തിന് ഞങ്ങളെ പിരിക്കണം. അതുകൊണ്ട് അമ്മയ്ക്ക് എന്ത് നേട്ടം..?? അമ്മയ്ക്ക് അച്ഛനോടുള്ള വിദ്വേഷം അത് അച്ഛനായിട്ട് ഉണ്ടാക്കിയതല്ലേ? അല്ലെങ്കില്‍ തന്നെ ഇന്നുവരെ അമ്മ എന്നെ സ്നേഹിച്ചിട്ടേയുള്ളൂ... ലിയാത്തും. എനിക്കവരില്‍ അവിശ്വസനീയമായ ഒന്നും ഇതുവരെ തോന്നിയിട്ടും ഇല്ല... അപ്പോള്‍ പിന്നെ...??? അവള്‍ പറഞ്ഞു നിര്‍ത്തി.

അതോടെ ഗബിലിന്‍റെ സ്നേഹംഭാവം കുറേശ്ശെ മറഞ്ഞുതുടങ്ങി. എന്നാലും മനസ്സ് നിയന്ത്രിച്ചുകൊണ്ട് തന്നെ അയാള്‍ പറഞ്ഞു.

"നീ അനുഭവം കൊണ്ട് പഠിക്കും മോളെ. അന്ന് ഒരുപക്ഷെ, നിന്നെ കാത്തുകൊള്ളാന്‍ ഈ അച്ഛന്‍ ഉണ്ടായെന്ന് വരില്ല... ഉം... ഞാന്‍ പോകട്ടെ..... എല്ലാം നിന്‍റെ കൈയിലാണ്. എന്ത് വേണം എന്ന് നീ ചിന്തിക്ക്... ഇനി ഞാനിവിടെ ഉണ്ടാകില്ല... ഞാന്‍ ഒരു യാത്ര പോകുന്നു... മടങ്ങി വരുമ്പോള്‍ എന്‍റെ മോള്‍ അച്ഛനായി ഒരു സന്തോഷവാര്‍ത്തയുമായി നില്‍ക്കണം. എന്‍റെ മകള്‍ എന്ന സത്യം നിന്‍റെ പ്രവൃത്തികളില്‍ കൂടി നീ തെളിയിക്കണം.... പറഞ്ഞുകൊണ്ടയാള്‍ വാതില്‍ തുറന്നു പുറത്തേയ്ക്ക് പോയി.... നിയ അസഹ്യമായൊരു വേദനയോടെ കിടക്കയിലേയ്ക്കിരുന്നു.

പുറത്ത് അലീന വീടിനോട് ചേര്‍ന്ന മരത്തില്‍ ചാരി നിന്നു. അവള്‍ക്കു എന്ത് പറയണം എന്നറിയില്ല. എങ്ങിനെ ഇനി നിയയുടെ മുഖത്ത് നോക്കണം. അവളുടെ മനസ്സ് അലീനയ്ക്കറിയാം. പക്ഷെ, ഗബിലിന്‍റെ നിരന്തര സാന്നിധ്യം അവളെ അവളല്ലാതാക്കി മാറ്റാം... അതനുവദിച്ചു കൂടാ.. പക്ഷേ, എങ്ങിനെ നിയയോടു ഇതവതരിപ്പിക്കാന്‍ കഴിയും... അവളുടെ മനസ്സിലാകെ ചിന്തകള്‍ കുരുങ്ങി തുടങ്ങി. ഒന്ന് ചിന്തിച്ചവള്‍ വീട്ടിനുള്ളില്‍ പ്രവേശിക്കാതെ കുടമുല്ലത്തോട്ടത്തിലേയ്ക്ക് തന്നെ തിരിച്ചു പോയി.

നിയ കുറച്ചു നേരത്തെ ചിന്തയില്‍ നിന്നുണര്‍ന്നു. കുഞ്ഞുങ്ങള്‍ അപ്പോഴും ഉറക്കത്തിലാണ്. "അമ്മയെന്തേ ഇത്രേം താമസിക്കുന്നു.... അമ്മ എപ്പോഴെങ്കിലും എന്നെ അന്യതായിക്കണ്ടിട്ടുണ്ടോ? അവള്‍ അവളുടെ മനസ്സിനോട് തന്നെ ഗബില്‍ ചോദിച്ച ചോദ്യങ്ങള്‍ എല്ലാം ചോദിക്കാന്‍ തുടങ്ങി. ഇല്ലെന്ന ഉത്തരം മനസ്സ് പറയുമ്പോഴും ഇനിയങ്ങിനെ ഉണ്ടാകാന്‍ സാധ്യതയില്ലേ എന്ന മറുചോദ്യവുമായി വീണ്ടും മനസ്സിലെവിടെയോ ഒരു മന്ത്രണം പോലെ. അവള്‍ക്കാകെ സംശയമായി. ഇത്രയും കാലം ഞാന്‍ ചിന്തിച്ചത് ഒരു മനസ്സുകൊണ്ട് മാത്രമാണ്.. ഇതെന്താ ഇങ്ങനെ..?? എന്‍റെയുള്ളില്‍ ഇനിയുമൊരു മനസ്സോ..?? ഒന്ന് വേണ്ടാന്ന് ചിന്തിക്കുമ്പോഴേയ്ക്കും വേണം എന്നിതാരാണ് എന്നോട് പറയുന്നത്. അവളറിയാതെ ചുവരിലെ ചിത്രത്തിലേയ്ക്ക് നോക്കി.

"ഭഗവാനെ കാത്തുകൊള്ളേണമേ...!!! ഉറക്കം തഴുകാത്ത കണ്ണുകളുമായി നിയ കിടക്കയിലേയ്ക്ക് ചാഞ്ഞു.
***************
അലീന തിരികെ തോട്ടത്തിലേയ്ക്ക് വരുന്നത് കണ്ട് ലിയാത്ത് ആകാംഷയോടെ അവള്‍ക്കരുകിലേയ്ക്ക് വന്നു.

"എന്താ അമ്മെ... എന്താ തിരികെപ്പോന്നത്...??? ഇത് ചോദിക്കുമ്പോള്‍ അലീന ശ്രദ്ധിച്ചു. ലിയാത്തിന്‍റെ പുരികങ്ങള്‍ വളഞ്ഞിരുന്നു. അവള്‍ക്കറിയാം വളരെ ശാന്തനായി കാണുമ്പോഴും അവന്‍റെയുള്ളില്‍ തിളച്ചുമറിയുന്ന ചിന്തകള്‍ ഉണ്ടെന്ന്. ഒരിക്കലും മറക്കാനാവാത്ത ചില ഓര്‍മ്മകള്‍ ഗബില്‍ അവനില്‍ അടിച്ചേല്‍പ്പിച്ചിട്ടുണ്ടല്ലോ..!! പിന്നെങ്ങനെ അവന്‍റെ ചിന്തകളില്‍ തീ പടരാതിരിക്കും. ലിയാത്തിന്‍റെ മുഖഭാവം ശ്രദ്ധിച്ച അലീന കുറച്ചു നേരം ചിന്തിയിലാണ്ട് പോയി. അവള്‍ ഓര്‍ത്തു.. "ലിയാത്തിനോട് ഇത് പറയണോ??? പറഞ്ഞില്ലെങ്കില്‍ എല്ലാം അടക്കിപ്പിടിച്ച് ഞാനിരിക്കുമ്പോള്‍, ഏതെങ്കിലും ഒരവസരത്തില്‍ അച്ഛന്റെ വാക്കുകള്‍ക്കു അവള്‍ അടിമപ്പെട്ടാല്‍ എന്‍റെ കുഞ്ഞിന്‍റെ അവസ്ഥ എന്താകും. അല്ലെങ്കില്‍ തന്നെ ആ വീട്ടില്‍ ഗബിലിപ്പോള്‍ നിയയോടു കാട്ടുന്ന സ്വന്തത്ര്യം.. ഒരുപക്ഷെ, ആ വീടിനകത്ത് തന്നെ ലിയാത്തിനായി ചതിക്കുഴികള്‍ ഒരുക്കാന്‍ ഗബിലിന് കഴിയും. അതൊരുപക്ഷേ, അവളറിയാതെ പോലും. ഇല്ല ഇവനിതെല്ലാം അറിഞ്ഞേ മതിയാകൂ. എന്‍റെ കണ്മുന്നില്‍ എന്‍റെ മകന്‍റെ പതനം എനിക്ക് സഹിക്കാന്‍ കഴിയില്ല. അവനോളം വലുതല്ല അവളെങ്കിലും... അവളും എനിക്ക് പ്രിയപ്പെട്ടതാണ്. പ്രായത്തിന്‍റെ പക്വതയില്ലായ്മയില്‍ ഒരുപക്ഷെ അവള്‍ക്ക് തെറ്റ് സംഭവിച്ചാല്ലോ...???

"എന്താ അമ്മെ..?? എന്തായിത്രേം ഗഹനമായ ഒരു ചിന്ത... എന്തുണ്ടായി അവിടെ...?

ചിന്തയില്‍ നിന്നുണര്‍ന്ന അലീന ലിയാത്തിന്റെ കരം കവര്‍ന്നു. "നീ വാ മോനെ.. നിന്നോടൊരു കാര്യം പറയട്ടെ..." പറഞ്ഞുകൊണ്ടവള്‍ തോട്ടത്തിലെ പടര്‍ന്ന മാവിന്‍ ചുവട്ടില്‍ ലിയാത്തിനെയും കൊണ്ടിരുന്നു. അവളുടെ വാക്കുകള്‍ അവന്‍ സശ്രദ്ധം കേട്ടു. എല്ലാം കേട്ടുകഴിഞ്ഞിട്ടും അവന്‍റെ മുഖത്തിന്‌ യാതൊരു വിധ ഭാവമാറ്റവും ഉണ്ടായില്ല എന്നത് അവളില്‍ അത്ഭുതമുണര്‍ത്തി. അതുകൊണ്ട് തന്നെ അലീന അവനോടു ചോദിച്ചു..

"എന്താ മോനെ... ഇത്രയും കേട്ടിട്ടും, ഈ കഥകളൊക്കെ അറിഞ്ഞിട്ടും നിന്നില്‍ യാതൊരു ഭാവമാറ്റം ഉണ്ടാകാത്തത്...??

ലിയാത്ത് ഒന്ന് ചിരിച്ചു. എന്നിട്ട് അലീനയോട് പറഞ്ഞു. "എനിക്കറിയാം അമ്മെ... ഗബിലിന്‍റെ ചിന്തകള്‍ക്ക് എത്രത്തോളം ഉയരാന്‍ കഴിയും എന്ന്... അതുപോലെ എനിക്ക് എത്രത്തോളം ക്ഷമിക്കാന്‍ കഴിയും എന്നും. അയാളുടെ ചിന്തകള്‍ ചതിയുടെ കുറുക്കുവഴികളാണ്. അയാളിപ്പോള്‍ സഞ്ചരിക്കുന്നതും ഞാന്‍ നിനച്ച പാതയിലൂടെയാണ്. നിയ അയാളെ സ്നേഹിക്കുമ്പോള്‍ അയാളെ എനിക്ക് ഒടുക്കാനാവില്ല. മരണത്തിന്‍റെ പടിവാതിലില്‍ കൂടിയാണിപ്പോള്‍ അയാളുടെ പാച്ചില്‍... അവളുടെ ഒരുതുള്ളി കണ്ണുനീരിന് പോലുമിപ്പോള്‍ അയാളുടെ ജന്മമെടുക്കാനാകും. ലിയാത്തിന്‍റെ വാക്കുകള്‍ ഒന്നും തന്നെ അലീനയ്ക്ക് മനസ്സിലായില്ല. അവന്‍റെ മുഖത്തേയ്ക്കു തന്നെ നോക്കിയിരുന്ന അവളുടെ താണ്ടിയില്‍ കൈവച്ച്‌ ലിയാത്ത് പറഞ്ഞു...

"അമ്മെ... കുഞ്ഞുങ്ങളെ..., കുഞ്ഞുങ്ങളുടെ മേല്‍ മാത്രം അമ്മയുടെ ഒരു കണ്ണു വേണം. ഗബിലിന്‍റെ ചതിയിലെ അവസാനത്തെ അദ്ധ്യായത്തിലെ കഥാപാത്രങ്ങള്‍ എന്‍റെ കുഞ്ഞുങ്ങളാകരുത്. ഗബില്‍ അവിടെ വന്നതും... അത് അമ്മയറിഞ്ഞതും നിയ അറിയുക തന്നെ വേണം... അല്ലെങ്കില്‍ ചടഞ്ഞിരുന്ന് ചിന്തിച്ചു ചിന്തിച്ച് അവള്‍ ഒരു മാനസ്സിക രോഗിയാകും... എനിക്കറിയാം അവളെ... നന്നായി...!! ലിയാത്ത് പറഞ്ഞു നിര്‍ത്തുമ്പോള്‍ അലീന മെല്ലെ അവിടെ നിന്നും എഴുന്നേറ്റു. ലിയാത്ത് വീണ്ടും ജോലികളിലേയ്ക്ക് തിരിയുമ്പോള്‍ അലീന വീട്ടിലേയ്ക്ക് തിരിച്ചു.

വീട്ടിലേയ്ക്ക് നടക്കുമ്പോള്‍ അലീനയുടെ ചിന്ത ലിയാത്ത് പറഞ്ഞ അവസാന വാക്കിലായിരുന്നു. "എനിക്കറിയാം അവളെ... നന്നായി".... അവന്‍റെയീ വിശ്വാസം അതവള്‍ വഴി ഗബില്‍ മുതലെടുക്കുമോ? ചതിയുടെ പാഠങ്ങള്‍ അറിയാത്ത അവള്‍ കൂട്ടുനില്‍ക്കുന്നത് അച്ഛന്‍റെ ചതിയില്‍ സ്വന്തം ഭര്‍ത്താവിനെ കുരുതി കൊടുക്കാനാകുമോ..?? അലീന ഭ്രാന്ത്പിടിച്ച ചിന്തകളോടെയാണ് തോട്ടത്തിന്‍റെ പടി കടന്നു പോയത്.

അവള്‍ തോട്ടം വിട്ട് അകലേയ്ക്ക് മറയുമ്പോള്‍ ലിയാത്ത് വല്ലാതെ വികാരാധീനനായി. മാവിന്‍ ചുവട്ടില്‍ ഉണങ്ങിക്കിടന്നിരുന്ന മരച്ചില്ലകളില്‍ ഒന്നവന്‍ പാഞ്ഞു വന്നു കൈക്കലാക്കി. അതിശക്തമായ ക്രോധത്തോടെ അവനാ ചില്ല മരത്തിലേയ്ക്ക്‌ ആഞ്ഞടിച്ചു. അടിയുടെ ആഘാതത്തില്‍ അത് പൊട്ടിച്ചിതറി അന്തരീക്ഷത്തില്‍ തെറിച്ചുയര്‍ന്നു. മാഞ്ചില്ലകളില്‍ ഉറക്കം തൂങ്ങിയിരുന്ന കുഞ്ഞിപ്പറവകള്‍ ചിറകടിച്ചു പറന്നുയര്‍ന്നു. ആ ശബ്ദത്തിനൊടുവിലെ നിശബ്ദതയില്‍ കുറച്ചു ദൂരെയായി പൊട്ടിച്ചിതറിയ മരചില്ലയുടെ കഷണങ്ങളില്‍ ഒന്ന്, കുടമുല്ലയുടെ ചില്ലയില്‍ തട്ടിത്തട്ടി വന്നു വീണു... ആ ചില്ലകളില്‍ വിരിഞ്ഞുനിന്ന കുടമുല്ലപ്പൂക്കളില്‍ ചിലത് കൊഴിഞ്ഞ് താഴെ വീണു. കൈയില്‍ ബാക്കിയായിരുന്ന മരചില്ലയുടെ കഷണം ഉണങ്ങിയ മുല്ലക്കമ്പുകള്‍ കൂടിയിട്ടുരുന്ന കുഴിയിലേയ്ക്കവന്‍ വലിച്ചെറിഞ്ഞു...തോളറ്റം വരെ വളര്‍ന്നിറങ്ങിയ അവന്‍റെ മുടിയിഴകളില്‍ ചിലത് പാറി അവന്‍റെ മുഖത്തേയ്ക്ക് വീണു.

(തുടരും)
ശ്രീ വര്‍ക്കല

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ