2014 ഏപ്രിൽ 5, ശനിയാഴ്‌ച



ലിയാത്തിന്‍റെ പെണ്മക്കള്‍

ഭാഗം 9

അതിവേഗത്തില്‍ കുടമുല്ലത്തോട്ടത്തിലേയ്ക്ക് പാഞ്ഞു കയറിയ ലിയാത്ത് അമ്മയെ കാണാതെ ഭയചകിതനായി ഉറക്കെ വിളിച്ചു...

"അമ്മെ.... എന്‍റെ പൊന്നമ്മേ.. അമ്മ എവിടെയാണ്...?"

അവന്‍റെ ശബ്ദം അവിടമാകെ പ്രകമ്പനം കൊണ്ടു. ഇത് കേട്ട അലീന ആ ദിശയിലേയ്ക്ക് നോക്കി വിളിച്ചു....

"ലിയാത്ത്!!..... എന്‍റെ പൊന്നുമോനെ..."

ശബ്ദം കേട്ട ദിശയിലേയ്ക്ക് അവന്‍ പാഞ്ഞു കയറി. അപ്പോഴും ഗബിലിന്‍റെ കൈകള്‍ക്കുള്ളില്‍ വേദനയോടെ അവള്‍ പുളയുകയായിരുന്നു. ഇത് കണ്ട ലിയാത്ത് വളരെവേഗം അവളുടെ അടുത്തേയ്ക്ക് പാഞ്ഞെത്തി. ഒരലര്‍ച്ചയോടെ കുതിര ഒന്ന് നിന്നു. ഗബില്‍ ആ ദിശയിലേയ്ക്ക് നോക്കും മുന്‍പ് തന്നെ ലിയാത്ത് കുതിരമേല്‍ നിന്നു ചാടിയിറങ്ങി അതിശക്തമായി ഗബിലിന്‍റെ മുഖത്തേയ്ക്ക് ആഞ്ഞുചവുട്ടി. അതോടെ അലീനയുടെ മുടികളില്‍ ചുറ്റിപ്പിടിച്ചിരുന്ന അയാളുടെ കൈയയഞ്ഞു. മുന്നിലേയ്ക്ക് വീണ അലീനയെ ലിയാത്ത് ചേര്‍ത്ത് പിടിച്ചു. തറയില്‍ തെറിച്ചു വീണ ഗബില്‍, അപ്പോഴേയ്ക്കും എഴുന്നേറ്റ് ലിയാത്തിന്‍റെയടുത്തേയ്ക്ക് പാഞ്ഞെത്തി. അലീന അതോടെ ലിയാത്തിന്‍റെ പുറകിലായി നിലയുറപ്പിച്ചു.

ലിയാത്തിനെ അയാള്‍ ചുറ്റിപ്പിടിച്ചു. അവനു ശ്വാസം നിലയ്ക്കുന്ന പോലെ തോന്നി. സര്‍വശക്തിയും എടുത്തവന്‍ കുതറി. പ്രായാധിക്യം ഗബിലിനെ തളര്‍ത്തി. അയാള്‍ വീണ്ടും തെറിച്ചു വീണു. വീണ്ടും പിടിഞ്ഞെഴുന്നേറ്റ ഗബിലിനെ ലിയാത്ത് വീണ്ടും ആഞ്ഞുചവുട്ടി. അതോടെ അരുകിലെ കുടമുല്ല ചെടിയുടെ ചുവട്ടില്‍ അയാള്‍ തെറിച്ചു വീണു. ആ വീഴ്ചയില്‍, കൈമുട്ട് കുത്തി പാതി ഉയര്‍ന്ന് അയാള്‍ ലിയാത്തിനെ നോക്കി അട്ടഹസ്സിച്ചു. അയാളുടെ ചിരി വാനോളം ഉയര്‍ന്നു. ഉയരത്തില്‍ വട്ടമിട്ടു പറന്ന പറവകള്‍ അതിവേഗം താഴേയ്ക്ക് കുതിച്ചു. കുടമുല്ല തോട്ടത്തിന് മുകളിലെത്തി അവ ചിലച്ചുകൊണ്ട് വട്ടമിട്ടു പറന്നു. ഗബിലിനടുത്തേയ്ക്ക് അടിവച്ചടിച്ചു നീങ്ങിയ ലിയാത്തിനെ അലീന തടഞ്ഞു.

"വേണ്ട... മോനെ വേണ്ട... അയാള്‍ എഴുന്നേറ്റ് എങ്ങോട്ടെങ്കിലും പോയ്ക്കൊള്ളട്ടെ..."

അതോടെ ലിയാത്ത് നിന്നു. അവന്‍റെ വലതുകൈയ്മുട്ടില്‍ അവള്‍ വട്ടമിട്ടു പിടിച്ചിരുന്നു.

"മോനോ..!! ആരാടീ നിന്‍റെ മോന്‍...? വിവാഹം കഴിയ്ക്കാത്ത നിനക്ക് പിറന്ന ഇവന്‍ നിന്‍റെ ജാരസന്തതിയോ?

അത് കേട്ട അലീനയുടെ ഉള്ളം ഒന്ന് ആളിക്കത്തി. അവള്‍ ക്രോധം കൊണ്ട് വിറച്ചു.

"ഹേ!! മൂഡാ.. നിര്‍ത്തൂ നിന്‍റെയീ അസംബന്ധം... ഇവന്‍ എന്‍റെ മകനാണ്. എന്‍റെ മാത്രം.... അവള്‍ ലിയാത്തിനെ ചേര്‍ത്ത് പിടിച്ച് ഉച്ചത്തില്‍ പറഞ്ഞു.

ലിയാത്ത് ഇതെല്ലാം അത്ഭുതത്തോടെ നോക്കി നില്‍ക്കുകയാണ്. ദേഹത്ത് പുരണ്ട മണ്ണ് തട്ടിക്കളഞ്ഞ് ഗബില്‍ എഴുന്നേറ്റു. അയാളുടെ കണ്ണുകള്‍ കുറുകി. അവളുടെ നേരെ വല്ലാത്തൊരു നോട്ടം നോക്കിക്കൊണ്ട്‌ അവന്‍ ചോദിച്ചു.

"അപ്പോള്‍.. ഇവന്‍ നിന്‍റെ മകനെങ്കില്‍ എന്തേ ഇവന്‍റെ മിഴികളില്‍ സാഹേലിന്‍റെ ഭാവം.... എന്തേ ഇവന് എന്‍റെ ലയാനയുടെ മുഖകാന്തി. പറയൂ...ഇവന്‍ ലയാനയുടെ പുത്രനല്ലെങ്കില്‍ നീ സാഹേലില്‍ ഇവനെ പിഴച്ചു പെറ്റതാണോ..? ഹ ഹ ഹ ... അയാള്‍ പൊട്ടിച്ചിരിച്ചു. ഒന്ന് നിര്‍ത്തി അയാള്‍ തുടര്‍ന്നു..

"അലീന നീ എന്നില്‍ നിന്നിനി ഒന്നും മറച്ചു വയ്ക്കേണ്ടതില്ല. എല്ലാം അറിഞ്ഞിട്ട് തന്നെയാണ് എന്‍റെ വരവ്. അലീന വല്ലാതെ തളര്‍ന്നു.

ലിയാത്ത് അവളെ നോക്കി പറഞ്ഞു. "അമ്മെ... വാക്കുകള്‍ക്ക് വിലയില്ലാത്ത ഇവന്‍റെ മുന്നില്‍ എന്‍റെ അമ്മ എന്തിന് ഭയക്കുന്നു. പറയൂ അമ്മെ ഞാന്‍ അമ്മയുടെ പൊന്നു മകനാണെന്ന്."

"ഹ ഹ ഹ ഹ ...." ഗബില്‍ പൊട്ടിച്ചിരിച്ചു. അയാള്‍ പറഞ്ഞു. എങ്കില്‍ അവള്‍ തന്നെ പറയട്ടെ...
അതോടെ അസഹ്യമായ നോട്ടത്തോടെ ലിയാത്ത് ഗബിലിനു നേരെ തന്‍റെ വലതു കൈവിരല്‍ ചൂണ്ടി പറഞ്ഞു.

"നിര്‍ത്തൂ... നിന്‍റെ വിടുവായത്തം. ഞാന്‍ അമ്മയുടെ മകനാണ്. നിന്‍റെ വാക്കുകള്‍ക്ക് ഞാന്‍ ഒരു വിലയും കല്‍പ്പിക്കുന്നില്ല. നിന്‍റെ നാവുകള്‍ ഇനി എന്‍റെ മുന്നില്‍ ചലിക്കേണ്ടതില്ല. ഇനിയും നീയതിനു മുതിര്‍ന്നാല്‍ എന്‍റെയീ കൈവെള്ളയില്‍ നിന്‍റെ നാവിരുന്നു പിടയ്ക്കുന്നുണ്ടാകും." ഇത്രയും പറഞ്ഞവന്‍ മുന്നോട്ടു നീങ്ങി.

ലിയാത്തിന്‍റെ മുഖഭാവം ഗബിലില്‍ ഭയമുണര്‍ത്തി. പിന്നെയും മുന്നോട്ടു നടന്ന ലിയാത്തിനെ അലീന പിടിച്ചു നിര്‍ത്തി. അതോടെ ശക്തമായ നോട്ടത്തോടെ ലിയാത്ത് ഗബിലിന്‍റെ മുന്നില്‍ നിന്നു വിറച്ചു. ഗബിലിന്‍റെ കാലുകള്‍ പിന്നോട്ട് ചലിച്ചു. പെട്ടെന്നയാള്‍ കുടമുല്ല ചുവട്ടില്‍ വച്ചിരുന്ന മണ്‍കുടങ്ങളില്‍ ഒന്ന് കുനിഞ്ഞു കൈക്കലാക്കി. മുന്നോട്ടാഞ്ഞ്‌ അതിശക്തിയായി ലിയാത്തിന്‍റെ തലയിലേയ്ക്ക് അടിച്ചു. അമ്മയെയും കൊണ്ട് ഒഴിഞ്ഞ് മാറിയ ലിയാത്ത് അതേ വേഗത്തില്‍ മുഷ്ടിചുരുട്ടി ഗബിലിന്‍റെ കവിളില്‍ ആഞ്ഞിടിച്ചു. അതോടെ ഗബില്‍ നിലംപതിച്ചു.

ശക്തമായ അവന്‍റെ ചലനങ്ങളില്‍, അവന്‍റെ ദേഹത്ത് നിന്നു അലീനയുടെ കരങ്ങള്‍ വിട്ടുപോയി. മുന്നോട്ടു പാഞ്ഞ ലിയാത്ത് തന്‍റെ അരയില്‍ എപ്പോഴും തിരുകാറുള്ള കഠാര വലിച്ചൂരി വീണുകിടന്ന ഗബിലിന്‍റെ നെഞ്ചിലേയ്ക്ക് കുത്താനായി ഉയര്‍ത്തി. അലീന ഓടിവന്നു അവന്‍റെ കരം പിടിച്ചു. ഉയര്‍ന്ന നെഞ്ചിടിപ്പോടെ അവള്‍ പറഞ്ഞു.

"വേണ്ട... മോനെ.. ലിയാത്ത് വേണ്ട..."

അമ്മയുടെ വാക്കുകളില്‍ പെട്ട് വിറച്ചു നിന്ന അവന്‍റെ കാതുകളില്‍ മറ്റൊരു ശബ്ദത്തിന്‍റെ മാറ്റൊലി വന്നു പതിച്ചത് അപ്പോഴാണ്‌.

"വേണ്ട... ലിയാത്ത്... വേണ്ട. എന്‍റെ അച്ഛനാണ് അദ്ദേഹം."

അവന്‍റെ നേരെ ഓടിയടുത്ത ആ വെളുത്തുതുടുത്ത സുന്ദരിയെ അപ്പോഴാണ്‌ അലീന കാണുന്നത്. അവന്‍റെയരുകില്‍ ഓടിയണഞ്ഞ അവള്‍ അവന്‍റെ കണ്ണുകളില്‍ നോക്കി നിന്നു. അവനും. ഗബിലിന്‍റെ മുകളില്‍ നിന്നവന്‍ എഴുന്നേറ്റു. അലീനയെ നോക്കിയവന്‍ പറഞ്ഞു.

"അമ്മെ..!!! ഇവളാണ് നമ്മുടെ കുടമുല്ലപ്പൂക്കള്‍ മോഷ്ടിക്കുന്ന ആ സുന്ദരി." ലിയാത്തിന്‍റെ കണ്ണുകള്‍ വിടര്‍ന്നു.
അവള്‍ ഗബിലിനെ പിടിച്ചെഴുന്നേല്‍പ്പിച്ചു. ഗബില്‍ മകളെ ചേര്‍ത്തണച്ച് വേച്ചുവേച്ച്‌ നടന്നു നീങ്ങി. ഇടയ്ക്കിടെ അവള്‍ തിരിഞ്ഞു ലിയാത്തിനെ നോക്കി. കണ്ണുകളില്‍ നിന്നും മറഞ്ഞ് അവര്‍ പോകുന്നതും നോക്കി അവന്‍ നിന്നു.

അപ്പോഴേയ്ക്കും അലീന ഗഹനമായ ചിന്തയിലായി. അവള്‍ ചിന്തിച്ചു.

" ഉം...അപ്പോള്‍ എന്‍റെ കണക്കുകൂട്ടലുകള്‍ തെറ്റിയില്ല. എന്‍റെ മകനെയും ലയാനയുടെ കുടമുല്ലത്തോട്ടത്തെയും തട്ടിഎടുക്കാനാണ് അയാളുടെ ഈ രണ്ടാം വരവ്. ഇല്ല ഞാന്‍ ജീവിച്ചിരിക്കെ..അത് നടക്കില്ല.... എന്‍റെ മകനെ സ്നേഹം നടിച്ച് വശീകരിച്ച് അവള്‍ ഗബിലിന് കൊടുക്കും. ഇനി ശക്തികൊണ്ട് അവനെ കീഴ്പ്പെടുത്താന്‍ അയാള്‍ക്ക്‌ കഴിയില്ല. ബുദ്ധിയുടെ മാര്‍ഗത്തിലൂടെ അവനെ അവളിലൂടെ ചിലപ്പോള്‍ അയാള്‍ കീഴ്പ്പെടുത്തിയേക്കും... അവള്‍ ഉള്ളില്‍ നിറഞ്ഞ വേദനയോടെ കണ്ണുകള്‍ അടച്ചു.

"അമ്മെ..!! എന്താ ഇങ്ങനെ ചിന്തിക്കുന്നത്...? അലീനയുടെ കണ്ണുകളില്‍ നിന്നും ഒഴുകി വീണ കണ്ണുനീര്‍ കൈവിരലുകളില്‍ തുടച്ചെടുത്തുകൊണ്ട് ലിയാത്ത് ചോദിച്ചു.സ്നേഹത്തോടെ അതിലേറെ വാത്സല്യത്തോടെ അലീന അവനെ കെട്ടിപ്പിടിച്ചു.

എന്നാല്‍ ആ പകല് മറയുമ്പോഴും, രാവ് പടരുമ്പോഴും ഗബിലിന്‍റെ തൊടിയില്‍ അലസമായി കിടന്നിരുന്ന നിയയുടെ മനസ്സില്‍ ലിയാത്തിന്‍റെ മനോഹരരൂപം പ്രണയം നിറയ്ക്കുകയായിരുന്നു.

(തുടരും)
ശ്രീ വര്‍ക്കല

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ