2014 ഏപ്രിൽ 29, ചൊവ്വാഴ്ച


ലിയാത്തിന്‍റെ പെണ്മക്കള്‍

ഭാഗം 25

അലീന വീടിന് മുറ്റത്തെത്തി വിളിച്ചു.

"നിയാ...മോളെ നിയാ... ഈ വാതിലൊന്ന് തുറക്കൂ....."

മയക്കത്തിലായിരുന്ന നിയ പെട്ടെന്നുള്ള വിളി കേട്ടു ചാടിയെഴുന്നേറ്റു. വിളി അമ്മയുടെതാണെന്ന് തിരിച്ചറിഞ്ഞ അവള്‍ വന്നു വാതില്‍ തുറന്നു. വീട്ടിനുള്ളിലേയ്ക്ക് കാലെടുത്ത് വയ്ക്കുമ്പോള്‍ അലീനയ്ക്ക് പതിവില്ലാത്ത ഒരു സങ്കോചം തോന്നിയിരുന്നു. മുന്നില്‍ നില്‍ക്കുന്നവള്‍ അവളുടെ മനസ്സില്‍ ഒരുനിമിഷം ഒരു അന്യയെപ്പോലെ തോന്നുകയും ചെയ്തു. അലീന പിന്നെ ഒന്നും മിണ്ടാതെ അകത്തേയ്ക്ക് നടക്കുമ്പോള്‍ വാതില്‍ താഴിട്ടു നിയ പുറകില്‍ എത്തി.

"എന്താ അമ്മെ... ഇന്ന് പതിവിലും കൂടുതല്‍ താമസിച്ചത്...??? പൂക്കളെല്ലാം വിരിഞ്ഞു തുടങ്ങിയോ?? ജോലിക്കൂടുതല്‍ ആയിത്തുടങ്ങിയോ?

അലീന നിയ ചോദിക്കുന്നത് കേട്ടുവെങ്കിലും മറുപടി പറയാതെ അവള്‍ അടുക്കളയിലേയ്ക്ക് പോകുകയാണ് ചെയ്തത്... അതോടെ നിയ അവളുടെ പുറകെ കൂടി.

"എന്താ അമ്മെ....? എന്തുപറ്റി...? നിയ ചോദിച്ചു

അലീന അവളെ തിരിഞ്ഞു നോക്കി. അരുകില്‍ കിടന്നിരുന്ന ഇരിപ്പിടത്തിലേയ്ക്ക് മെല്ലെ ഇരുന്നവള്‍ മുഖവുരയില്ലാതെ നിയയോടു പറഞ്ഞു.

"മോളെ..!! ഈ വീട് ഒരു കാലത്ത് എന്‍റെ സ്വപ്നങ്ങളുടെ മാത്രം ലോകമായിരുന്നു. ആരുമില്ലാതെ അനാഥയായി വളര്‍ന്ന ഞാന്‍ മാത്രം നെയ്തെടുത്ത കുറെയേറെ സ്വപ്‌നങ്ങള്‍ ഉണ്ടായിരുന്നു ഇതിനകത്ത്.... അവള്‍ ഒരു നെടുവീര്‍പ്പോടെ കുനിഞ്ഞിരുന്നു. നിയ അലീനയുടെ അരുകിലെത്തി. അവളുടെ ഇരിപ്പിടത്തിന്‍റെ ചുവട്ടില്‍ അലീനയ്ക്ക് മുന്നിലായി അവളിരുന്നു. അലീന തുടര്‍ന്നു.

"ലിയാത്തിന്‍റെ അമ്മ ലയാനയും ഞാനും കളിക്കൂട്ടുകാര്‍ ആയിരുന്നു. ഒടുവില്‍, ഗബിലിന്‍റെ പീഡനങ്ങള്‍ സഹിക്കവയ്യാതെ അവള്‍ സ്വപ്നങ്ങള്‍ ഇട്ടെറിഞ്ഞുപോകുന്നത് എന്‍റെ കൂടി സ്വപ്‌നങ്ങള്‍ തകര്‍ത്തുകൊണ്ടായിരുന്നു. അവിവാഹിതയായ എനിക്ക് മുന്നില്‍ കുഞ്ഞുലിയാത്തിനെ ഏല്‍പ്പിച്ചാണ് അവള്‍ പോയത്. പിന്നെ അന്നുതൊട്ട് ഇന്നോളം എന്‍റെ സ്വപ്നങ്ങള്‍ക്ക് ഞാന്‍ യാതൊരുവിധ പരിഗണനയും കൊടുത്തിട്ടില്ല. ഗബിലിന്‍റെ കൈകളില്‍ പെട്ട് എന്‍റെ കുഞ്ഞിന്‍റെ ജീവിതം ഒടുങ്ങാതെ അവന്‍റെ ജീവനെ കാത്തുകൊണ്ടൊരു ജീവിതം. ഒടുവില്‍, നീയെത്തും വരെ എന്റേത് മാത്രമായിരുന്നു ഇവിടം. ഇപ്പോള്‍ ഇവിടെ നിന്‍റെ കൂടി സ്വപ്നങ്ങള്‍ ഉണ്ടാകും എന്ന് ഞാന്‍ കരുതുന്നു. അതില്‍ എന്‍റെ മകന്‍റെ ജീവന് ഞാന്‍ നല്‍കിയ പ്രാധാന്യം നീ കൊടുക്കുന്നുണ്ടോ എന്നെനിക്ക് സംശയമായി....

"അമ്മെ... അമ്മ എന്താണീ പറയുന്നത്..? എനിക്കൊന്നും മനസ്സിലാകുന്നില്ല..." നിയ പെട്ടെന്ന് ചോദിച്ചു.

"ഗബില്‍ ഇന്നിവിടെ വന്നിരുന്നു അല്ലെ....?? അലീന പെട്ടെന്ന് ചോദിച്ചു. നിയയുടെ നാക്ക്‌ വരണ്ടുപോയി. എങ്കിലും തെറ്റിയോടിയ ചിന്തകള്‍ പിടിച്ചു നിര്‍ത്തി അവള്‍ പറഞ്ഞു...

"ഉവ്വ്... അമ്മെ..... വന്നിരുന്നു...."

"നിന്‍റെ അച്ഛന്‍ എന്തിനു വന്നു എന്ന് ഞാന്‍ ചോദിക്കുന്നില്ല.... കാരണം ഒരു മകള്‍ ജീവിക്കുന്നിടത്ത് അച്ഛന്‍ എന്തിനു വന്നു ചോദിക്കുന്നതില്‍ അര്‍ത്ഥമില്ല... പക്ഷെ, നിന്‍റെ ഭര്‍ത്താവിന്‍റെ പരമശത്രുവും അതിലൂടെ എന്‍റെയും ശത്രുവായ ഗബില്‍ എന്തിന് വന്നു ഇവിടെ... ??? നീ ചിന്തിക്കുന്നുണ്ടോ മോളെ നിന്‍റെ നല്ലതിനായിരിക്കും അയാള്‍ ഇവിടെ വന്നതെന്ന്...???

നിയ മൌനം പൂണ്ടതല്ലാതെ അലീനയുടെ ചോദ്യത്തിന് ഒരു മറുപടിയും നല്‍കിയില്ല. അതുകൊണ്ട് തന്നെ അലീന വീണ്ടും ചോദിച്ചു.

"മോളെ... നിയാ... നീ ഇപ്പോഴും അയാളെ വിശ്വസ്സിക്കുന്നുവോ?

"ഉവ്വ്..... അച്ഛനിപ്പോള്‍ ആരോടും ശത്രുതയില്ല.... അത് പറയാനാ അച്ഛനിവിടെ വന്നത്...!!! മടിച്ചുമടിച്ചാണെങ്കിലും അലീനയോട് അവളതു പറയുക തന്നെ ചെയ്തു.

അലീന മെല്ലെ എഴുന്നേറ്റു. എന്നിട്ട് പറഞ്ഞു. "മോളെ നിന്‍റെ വിശ്വാസത്തിനു ഞാനിനി മറുപടി പറയുന്നില്ല... പക്ഷെ, ഇനിമുതല്‍ ലിയാത്തിന്‍റെയും കുഞ്ഞുങ്ങളുടെയും സുരക്ഷ നിന്‍റെ ഉത്തരവാദിത്വമാണ്. ലിയാത്ത് ജീവിച്ചിരിക്കുക എന്നത് ഇന്ന് എന്നെക്കാളും നിന്‍റെ ആവശ്യമാണ്..... നിന്‍റെ ചിന്തകള്‍ക്ക് ഉതകുന്ന രീതിയില്‍ നീ ജിവിക്കുക..... ഈ അമ്മയ്ക്കിനി ഇതൊന്നു മാത്രമേ പറയാനുള്ളൂ... എന്‍റെ കുഞ്ഞുങ്ങളെ നീ പ്രത്യേകം നോക്കുക... ഗബിലിനെ വിശ്വസ്സിക്കുമ്പോഴും ആ കുഞ്ഞുങ്ങളുടെ മേല്‍ നിന്റെയൊരു കണ്ണുണ്ടാകണം.... അലീന കുളിപ്പുരയിലെയ്ക്ക് പോകുമ്പോള്‍ നിയ കുഞ്ഞുങ്ങളുടെ അരുകിലേയ്ക്ക് ചെന്നിരുന്നു....
************
ദിവസങ്ങള്‍ അതിവേഗം പോയ്മറഞ്ഞു. ലിയാത്തിന്‍റെ പെണ്മക്കള്‍ മെല്ലെ വളരാന്‍ തുടങ്ങി. അലീനയുടെ വീട്ടിനകത്ത് അവര്‍ ഇരിക്കാന്‍ തുടങ്ങി. കുടമുല്ലത്തോട്ടത്തില്‍ പൂക്കളുടെ ഉത്സവമായി. ആണ്ടറുതിയില്‍ ചില്ലകള്‍ ചുട്ടെരിയ്ക്കാന്‍ ലിയാത്ത് ഉണ്ടാക്കിയ കുഴി മഴയൊഴുകി മെല്ലെ മറഞ്ഞുകൊണ്ടിരുന്നു. എന്നിരുന്നാലും ഉണങ്ങിയ ഇലകളും ചില്ലകളും അവന്‍ അതിലേയ്ക്ക് നിറച്ചുകൊണ്ടേയിരുന്നു. അലീനയുടെ ചോദ്യങ്ങള്‍ക്ക് "കത്തിക്കാം അമ്മെ... ഞാന്‍ കത്തിയ്ക്കാം..." എന്ന മറുപടി മാത്രം നല്‍കി കൊണ്ടിരുന്നു അവന്‍.

ഗബില്‍ ഷിനായി ഗ്രാമം മറന്നത് പോലെ തോന്നി. അയാളുടെ പക അസ്തമിച്ചത് പോലെ. നിയയെ കണ്ടുപിരിഞ്ഞിട്ട്‌ പിന്നെ അയാള്‍ വൈഗരയുടെ തീരമണഞ്ഞിട്ടില്ല. വര്‍ഷം ഒന്ന് വന്നുപോയി മറഞ്ഞു. കുഞ്ഞുങ്ങള്‍ പിച്ചവച്ച് നടക്കുവാന്‍ തുടങ്ങി. മുല്ലപ്പൂക്കള്‍ വിരിഞ്ഞ് ചില്ലകള്‍ വീണ്ടും കരിഞ്ഞുതുടങ്ങി. ലിയാത്ത് പതിവ് പോലെ ഉണങ്ങിയ ചില്ലകള്‍ കുഴിയിലേയ്ക്ക് നിറച്ചു തുടങ്ങി. വക്കിടിഞ്ഞു വീണ മണ്ണു അവന്‍ കോരിയെടുത്തു. ശാന്തിയുടെ തീരത്തു മനോഹരമായ ഒരു ജീവിതമായിരുന്നു നിയയും ലിയാത്തും കെട്ടിപ്പടുത്തത്. അലീന കുഞ്ഞുങ്ങളുടെ അച്ചമ്മയായി സസന്തോഷം കഴിഞ്ഞിരുന്നു. അങ്ങിനെ ആരോടും യാത്രചോദിക്കാതെ വര്‍ഷം മൂന്നു പടികടന്ന് പോയി. ലിയാത്തിന്‍റെ പെണ്മക്കള്‍ കുടുകുടെ ചിരിച്ചുകൊണ്ട് ആ മുറ്റമാകെ ഓടിനടന്നു. അലീനയും ലിയാത്തും നിയയും അവരുടെ കളിചിരിയില്‍ മതിമറന്നു ജീവിച്ചു. ലിയാത്തിനെ പോലെ അവരും സ്നേഹിച്ചത് കുടമുല്ലപ്പൂക്കളെയും വണ്ടുകളെയും, ഓലകളില്‍ ഊയലാടുന്ന പറവകളെയും ഒക്കെ തന്നെയായിരുന്നു. അച്ഛന്‍റെ മക്കള്‍... അച്ഛന്റെ മാത്രം മക്കള്‍ എന്ന്‍ നിയ സ്ഥിരം അവരെ വിശേഷിപ്പിച്ചുകൊണ്ടിരുന്നു... ലിയാത്തിന് അതൊരു നിര്‍വൃതിയുമായിരുന്നു.

രാത്രിയില്‍ ഉദിച്ചുയര്‍ന്ന നക്ഷത്രങ്ങളെ നോക്കി ലിയാത്തിന്‍റെ മടിയില്‍ കിടന്നുകൊണ്ട് കിളികൊഞ്ചലുകളോടെ അവര്‍ ഉരിയാടുന്നത് കേള്‍ക്കുന്നത് തന്നെ ഒരു സുഖമായിരുന്നു. നിയയുടെ മനസ്സില്‍ ഗബിലിനെ കാണണം എന്ന ചിന്തപോലും ഉണ്ടായിരുന്നില്ല. അലീനയും പതിയെ പതിയെ നിയയുടെ വാക്കുകളെ വിശ്വസിച്ചു തുടങ്ങി. അവള്‍ പറഞ്ഞത് പോലെ ഗബിലിന് ആരോടും ഇപ്പോള്‍ പകയില്ല... ഉണ്ടായിരുന്നുവെങ്കില്‍ അയാള്‍ ഇങ്ങനെയായിരിക്കില്ല. മരണം മുന്നില്‍ കണ്ടാലും മുന്നോട്ട് പോകുന്ന ധീരനായ ഒരു പടയാളിയെപ്പോലെ അയാള്‍ ലക്ഷ്യത്തിലേയ്ക്ക് വന്നണഞ്ഞുകൊണ്ടേയിരിക്കും....

അന്നും പകല്‍ അസ്തമിച്ചു. ഇപ്പോള്‍ രാവില്‍ അലീനയാണ് പോകുന്നത്. വെട്ടിയൊതുക്കിയ ശിഖരങ്ങള്‍ മെല്ലെ തളിരിട്ടു തുടങ്ങി. കുടമുല്ല മൊട്ടുകള്‍ ചെറിയ പച്ച വര്‍ണ്ണത്തോട് കൂടി ചില്ലയാകെ നിറഞ്ഞു തുടങ്ങി. ഇടയ്ക്കിടെ പെയ്യുന്ന മഴച്ചാറ്റലുകള്‍ ഭൂവ് തണുപ്പിച്ചിരുന്നു. മരചില്ലകളിലെ രാപ്പാടിക്കൂട്ടം നനഞ്ഞ ചില്ലകളിലിരുന്നു കൊക്കുരുമ്മി... മഴ പെയ്തൊഴിയവേ മറഞ്ഞു നിന്ന് നാണത്തില്‍ ഇന്ദു മുഖം കാട്ടി.

കുളികഴിഞ്ഞ് ലിയാത്ത് മുറിയ്ക്കുള്ളിലെത്തി. കിടക്കയില്‍ കിടന്നുകൊണ്ട് കാലുകള്‍ ഉയര്‍ത്തി കുഞ്ഞുങ്ങള്‍ കളിയ്ക്കുകയാണ്. തോട്ടത്തില്‍ നോക്കി ലിയാത്ത് മുന്നിലെ വാതില്‍പ്പടിയില്‍ വന്നിരുന്നു. തണുത്തു വീശുന്ന കാറ്റില്‍ വൈഗരയുടെ തീരത്ത് നിന്നുയര്‍ന്ന പൂക്കളുടെ സുഗന്ധം അവിടമാകെ പറന്നുനടന്നു. നിയ പതിയെ ലിയാത്തിനരുകില്‍ വന്നിരുന്നു. അവന്‍റെ തോളിലേയ്ക്ക്‌ ചാരി കണ്ണുകള്‍ പൂട്ടി അവളിരുന്നു.

"മക്കള്‍ക്ക്‌ ഭക്ഷണം കൊടുത്തോ നീയ്...? അവന്‍ പതിയെ ചോദിച്ചു.

"ഉവ്വ്... എന്നിട്ടാ അച്ഛന്‍റെ കിടക്കയില്‍ മറിയുന്നത്....!!! അവള്‍ അവനില്‍ ചേര്‍ന്നിരുന്ന് തന്നെ അത് പറഞ്ഞു...

ലിയാത്ത് കരം ചേര്‍ത്ത് അവളെ തന്നിലേയ്ക്കു കൂടുതല്‍ അടുപ്പിച്ചു. അവനെ ചേര്‍ന്നിരുന്ന് അവള്‍ അവന്‍റെ കണ്ണുകളില്‍ നോക്കി. ലിയാത്ത് അവളുടെ മിഴികളെ ചുംബിച്ചു... നക്ഷത്രക്കൂട്ടത്തില്‍ നിന്നൊരു നക്ഷത്രം വാനില്‍ നിന്നെരിഞ്ഞു താഴേയ്ക്ക് വീണു. ചിത്രകാരന്‍റെ ചായക്കൂട്ടിലെ വര്‍ണ്ണങ്ങള്‍ പോലെ ലിയാത്തിന്‍റെ മുന്നില്‍ വലിയൊരു ക്യാന്‍വാസ് ആയി പ്രകൃതി നിറഞ്ഞു നിന്നു. കാറ്റുവീണ് വൈഗരയുടെ ഓളങ്ങള്‍ തുള്ളിമറിയുമ്പോള്‍ നീറ്റിലേയ്ക്ക് പടര്‍ന്ന കൈതകൈകള്‍ ഇക്കിളി ഇട്ടപോലെ ചലിയ്ക്കാന്‍ തുടങ്ങും... ആ മനോഹരയാമത്തില്‍ അവളുടെ കണ്ണുകളില്‍ നോക്കി ലിയാത്ത് ചോദിച്ചു....

"പെണ്ണെ..... മുല്ലപ്പൂവ് പോലെ... ഒരു കുഞ്ഞു ലിയാത്തിനെ കൂടി നമ്മുക്ക് വേണ്ടേ...?

അവള്‍ അവന്‍റെ കണ്ണുകളില്‍ നോക്കി. അവളുടെ ചുണ്ടുകള്‍ എന്തോ പ്രതീക്ഷിച്ചപോലെ വിറയ്ക്കാന്‍ തുടങ്ങി. ലിയാത്ത് പടിക്കെട്ടില്‍ ഇരുന്നു മെല്ലെ അവളുടെ മുഖത്തിന്‌ നേരെ തിരിഞ്ഞു. കൈകള്‍ ചേര്‍ത്തവളുടെ മുഖം പിടിച്ചവന്‍ ചുവന്ന അവളുടെ അധരങ്ങളില്‍ ആര്‍ത്തിയോടെ ചുംബിച്ചു. അവനെ ചേര്‍ത്ത് പിടിക്കുമ്പോഴും അവളുടെ കണ്ണുകള്‍ കിടക്കയിലേയ്ക്ക് പാഞ്ഞു. കുഞ്ഞുങ്ങള്‍ അപ്പോഴേയ്ക്കും ഉറങ്ങിയിരുന്നു.... നിയയുടെ കണ്ണുകള്‍ നിര്‍വൃതിയിലാണ്ട് മെല്ലെയടഞ്ഞു.... ലിയാത്തിന്‍റെ കൈകള്‍ നിയയെ പൊതിഞ്ഞു. അവന്‍ പതിയെ എഴുന്നേറ്റു. ഒപ്പം നിയയും. വാതില്‍ താഴിട്ട്, അവളെ ചേര്‍ത്തണച്ച് അവന്‍ മുറിയിലേയ്ക്ക് നടന്നു. മുറിയിലെത്തി നിയ കിടക്കയ്ക്ക് താഴെ പായ വിരിച്ച് കുഞ്ഞുങ്ങളെ എടുത്തു കിടത്തി.. ലിയാത്തിനോപ്പം കിടക്കയിലേയ്ക്ക് ചായുമ്പോള്‍ പുറത്തെ ഇരുളില്‍ നിന്ന് മെല്ലെയൊരു രൂപം അലീനയുടെ വീട്ടിനടുത്തേയ്ക്ക് വന്നു. ലിയാത്തിന്‍റെ ബലിഷ്ഠമായ കൈകള്‍ക്കുള്ളില്‍ നിയ ഞെരിഞ്ഞമരുമ്പോള്‍, ആ രൂപം കുടമുല്ലത്തോട്ടം ലക്ഷ്യമാക്കി നടന്നടുത്തു.

മുല്ലക്കൊടികളെ നനച്ചുകൊണ്ടിരുന്ന അലീനയുടെ പിറകില്‍ എത്തി അയാള്‍ മെല്ലെ വിളിച്ചു...

"അലീനാ......"

അലീന സ്വരം തിരിച്ചറിഞ്ഞ് മെല്ലെ തിരിഞ്ഞു നോക്കി. അവളുടെ ഉടലാകെ വിറയ്ക്കാന്‍ തുടങ്ങി. അയാള്‍ പതിയെപതിയെ അവളുടെ അരുകിലേയ്ക്ക് നടന്നു. പിന്നിലേയ്ക്ക് നടന്ന അവള്‍ പടര്‍ന്നു നിന്ന ഒരു കുടമുല്ല ചെടിയില്‍ തടഞ്ഞു നിന്നു. അവളുടെ മുന്നില്‍ വിശാലമായി നിന്നയാള്‍ ഉരുണ്ടു ചുവന്ന കണ്ണുകള്‍ കൊണ്ടവളെ ചൂഴ്ന്നു... എന്നിട്ടിങ്ങനെ പറഞ്ഞു.

"അന്‍പതിനോടടുത്തിട്ടും അഴകില്‍ നീയിന്നും ഒരു മാലാഖ തന്നെ..... നിന്‍റെ സൗന്ദര്യത്തില്‍ ഞാന്‍ ഭ്രമിച്ചിരുന്നു... നിന്നെ ഒന്ന് തലോടാന്‍ ഞാന്‍ കൊതിച്ചിരുന്നു. എന്നിട്ടും നിന്നെ കൊല്ലാനായിരുന്നു രണ്ടു തവണയും ഞാന്‍ ശ്രമിച്ചത്... ഇന്ന് അങ്ങിനെയല്ല. നിന്‍റെ മകനോട്‌ നീ ഇതെങ്ങിനെ പറയും എന്നെനിക്കറിയണം. അയാള്‍ അവളുടെ അരുകിലേയ്ക്ക് ഒന്നുകൂടി അടുത്തു.

"ഗബില്‍.... ഗബില്‍... നീയൊന്നു മറക്കുന്നു... നീയെന്‍റെ കൂടപ്പിറപ്പിന്‍റെ സ്ഥാനത്താണ്‌... നിന്‍റെ മകള്‍ എന്‍റെ മകന്‍റെ ഭാര്യയാണ്... " അവള്‍ വിറയാര്‍ന്ന സ്വരത്തില്‍ പറഞ്ഞു..

ഗബില്‍ അതൊന്നും കേള്‍ക്കുന്നുണ്ടായിരുന്നില്ല. അവളുടെ നനുത്ത് നീണ്ട വിരലുകള്‍ അയാള്‍ വട്ടം ചേര്‍ന്ന് കൂട്ടിപ്പിടിച്ചു. ഇരുകവിളുകളിലും അയാള്‍ മാറിമാറി പ്രഹരിച്ചു. അവളുടെ നിലവിളി പുറത്തുവരാതെ തൊണ്ടയ്ക്കുള്ളില്‍ വീണുടഞ്ഞു. ഗബിലിന്‍റെ ശക്തമായ കരങ്ങള്‍ക്കിടയില്‍ കിടന്നവള്‍ തളര്‍ന്നു തുടങ്ങി. കുടമുല്ലത്തോട്ടത്തിലെ ഉള്‍ത്തടങ്ങളിലേയ്ക്ക് അയാള്‍ തളര്‍ന്നു വീണ അവളെ വലിച്ചിഴച്ചു കൊണ്ടുപോയി. വിശന്നു വലഞ്ഞ ഒരു സിംഹത്തിന്‍റെ മുന്നില്‍ പെട്ട ഒരു മാന്‍കിടാവിനെപ്പോലെ മെല്ലെ മെല്ലെ അവളുടെ കണ്ണുകള്‍ അടഞ്ഞു. അധരങ്ങളില്‍ ചോരപൊടിഞ്ഞു. മാറില്‍ ഗബിലിന്‍റെ നഖങ്ങള്‍ വരച്ച ചിത്രങ്ങള്‍ നീലിച്ചു കിടന്നു. ആദ്യമായൊരു പുരുഷനെ സ്വീകരിച്ച അവളുടെ ശരീരം ആ മണ്ണില്‍ അങ്ങിനെ വിറച്ചുകിടന്നു.

അവളുടെ മാറില്‍ നിന്നുയര്‍ന്നയാള്‍ വിജയശ്രീലാളിതനായി മെല്ലെ കുനിഞ്ഞ് അവളോട്‌ പറഞ്ഞു.

"ചെന്ന് പറയടീ... നിന്‍റെ മോനോട്.... ഞാനൊന്നു കാണട്ടെ... നിന്‍റെ മഹത്തരം.. നീ പലപ്പോഴും മറന്നൊരു കാര്യമുണ്ട്.. നീയൊരു പെണ്ണെന്ന കാര്യം. ഒരാണിന്‍റെ കൈയൊപ്പ്‌ വീഴാത്ത നിന്‍റെയീ ശരീരം ഒരു പെണ്ണിന്‍റെയായിരുന്നില്ല ഇതുവരെ. ഇനി നിനക്ക് ജീവിക്കാം മതിവരുവോളം. എനിക്കിനി നിന്നോട് പകയില്ല. ആരോടും പകയില്ല. ഗബില്‍ പോകുകയാണ്.... നന്ദി അലീന നന്ദി... "

പറഞ്ഞുകൊണ്ട് ഗബില്‍ ഇരുളിലേയ്ക്കു ഓടിമറഞ്ഞു. അലീന ആ കിടപ്പില്‍ കുടമുല്ലചെടികളെ നോക്കി. അവളുടെ കണ്ണുകളില്‍ നിന്നടര്‍ന്നു വീണ കണ്ണുനീരില്‍ ഗബിലിന്‍റെ നഖം കൊണ്ട് മുറിഞ്ഞ ഒരു തുള്ളി ചോരകൂടി ഒഴുകിമറഞ്ഞു. മണ്ണില്‍ കൈകുത്തി അലീന മെല്ലെ എഴുന്നേറ്റു. അവള്‍ക്കു താങ്ങാവുന്നതിലും അധികമായിരുന്നു അവളുടെ ശരീരത്തിന്‍റെ വേദന..... മുടന്തിയാണെങ്കിലും അവള്‍ എങ്ങിനെയോ വൈഗരയുടെ തീരത്തെത്തി. എല്ലാ ദുഖങ്ങളും മുങ്ങിമറയുന്ന വൈഗരയുടെ തീരത്തിരുന്നവള്‍ തേങ്ങി.

പാദങ്ങളില്‍ വന്നണഞ്ഞ കുഞ്ഞോളങ്ങളില്‍ നോക്കിയിരിക്കെ അകലങ്ങളില്‍ നിന്നു ലയാന അവളെ വൈഗരയിലേയ്ക്ക് മാടിവിളിച്ചു. തേങ്ങിപ്പിടഞ്ഞെഴുന്നേറ്റ അവള്‍ വൈഗരയിലേയ്ക്ക് ഇറങ്ങിച്ചെന്നു. പാദങ്ങള്‍ നനഞ്ഞുകുതിര്‍ത്തു തുടങ്ങിയ വൈഗര ഇപ്പോള്‍ അവളുടെ വസ്ത്രങ്ങളിലേയ്ക്ക് കയറി ചെന്നു. അരക്കെട്ടോളം വെള്ളം നിറയുമ്പോള്‍ അവളുടെ ശരീരം ഒന്നാകെ നീറാന്‍ തുടങ്ങി. അലീന കണ്ണുകള്‍ രണ്ടും മെല്ലെപൂട്ടി. അവളുടെ മുന്നില്‍ ലയാന വന്നു നില്‍ക്കുന്നത് പോലെ തോന്നിയവള്‍ക്ക്‌. അലീനയുടെ കൈകള്‍ ആരോ കവര്‍ന്നെടുത്തു. അവള്‍ അനുസരണയോടെ മുന്നോട്ടു നടന്നു... ഇപ്പോള്‍ അവളുടെ നെഞ്ചോളം വന്ന് വൈഗരയുടെ ഓളങ്ങള്‍ തഴുകിക്കൊണ്ടിരുന്നു. പിന്നീട്, ഉടല്‍ ഒന്നാകെ വൈഗരയില്‍ മുങ്ങുമ്പോള്‍ പോലും, ഒരു തവണ പോലും അവള്‍ കൈകള്‍ ഉയര്‍ത്തിയില്ല. പിരിഞ്ഞുപോകാന്‍ വൈഗര അവളെ കൈവെടിഞ്ഞിട്ട്‌ വേണ്ടേ.. വൈഗര അവളെ സ്നേഹിച്ചുസ്നേഹിച്ചു കൊണ്ടുപോയി... നിത്യതയുടെ, അന്ധകാരം നിറഞ്ഞ അവളുടെ താഴ്വാരങ്ങളില്‍, ഓളങ്ങളില്‍ തഴുകി നിന്ന കാട്ടുചെടികള്‍ക്കിടയിലൂടെ അലീന ഒഴുകിയൊഴുകി നടന്നു....

(തുടരും)
ശ്രീ വര്‍ക്കല
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ