2014 ഏപ്രിൽ 20, ഞായറാഴ്‌ച


ലിയാത്തിന്‍റെ പെണ്മക്കള്‍

ഭാഗം 19

അലീനയുടെ ക്ഷണപ്രകാരം ഷിനോയിയിലെ പ്രഗല്‍ഭനായ വൈദ്യന്‍ തന്നെ ലിയാത്തിന്‍റെ അരുകില്‍ എത്തി. സൂക്ഷ്മമായ പരിശോധന നടത്തി അയാള്‍ അലീനയോട് പറഞ്ഞു.

"മുറിവിന്‍റെ ആഴം അത്ര വലുതല്ല. പക്ഷെ, നെറുകയില്‍ ആയതിനാല്‍ പെട്ടെന്ന് ബോധക്ഷയം ഉണ്ടായതാണ്. ഈ മുറിവ് കൊണ്ടിനി പറയത്തക്ക പ്രശ്നങ്ങള്‍ ഒന്നും തന്നെ ഇവന് ഉണ്ടാകില്ല. പിന്നെ ശരിയായ മരുന്നും വിശ്രമവും ആവശ്യമാണ്".

ഏറ്റവും ഉചിതമായ ചികിത്സ തന്നെ അയാള്‍ ലിയാത്തിന് ചെയ്തു. പതിന്നാല് ദിവസങ്ങള്‍ നീണ്ട മരുന്നും വിശ്രമവും കൊണ്ട് ലിയാത്തിന്‍റെ മുറിവ് ഏറെക്കുറെ ഭേദമായി... ലിയാത്ത് കിടപ്പായത്തോടെ രാവും പകലും കുടമുല്ലത്തോട്ടത്തില്‍ ജോലി ചെയ്ത അലീന നന്നേ ക്ഷീണിച്ചു. നിയ പൂര്‍ണഗര്‍ഭാവസ്ഥയിലായിരുന്നതിനാല്‍ അവളും തീരെ അവശയായി തന്നെ കാണപ്പെട്ടു. എന്നിട്ടും നിയ എല്ലാ സമയവും അവനരുകില്‍ ഉണ്ടാകാന്‍ ശ്രമിച്ചിരുന്നു.

ലിയാത്തിനെ ഗബില്‍ മുറിവേല്‍പ്പിച്ചത് മുതല്‍ അലീന ആകെ അസ്വസ്ഥയായിരുന്നു. രാവും പകലും അവള്‍ കുടമുല്ലത്തോട്ടത്തില്‍ പോകുന്നുവെന്നെ ഉള്ളൂ. അവളുടെ മനസ്സ് എപ്പോഴും ആകുലമായിരുന്നു. അവള്‍ ചിന്തിച്ചു.

"ആദ്യം എന്നെ. പിന്നെ ലിയാത്തിനെ. വൈഗരയുടെ ഓളങ്ങള്‍ക്ക് അവനെ കൊടുക്കാതെ വളര്‍ത്തിയതല്ലേ ഞാന്‍ ചെയ്ത തെറ്റ്..???? അത് തന്നെയല്ലേ ഗബിലിന് എന്നോട് ഇത്രയേറെ പകയുണ്ടാകാന്‍ കാരണം."

ഓരോന്നും ചിന്തിക്കുന്തോറും അവള്‍ക്കാകെ വീര്‍പ്പുമുട്ടല്‍ അനുഭവപ്പെട്ടു. എങ്കിലും ഒന്നുമാത്രം അവള്‍ തീരുമാനിച്ചു. എങ്ങിനെയായിരുന്നാലും എന്‍റെ മകനെ എനിക്ക് രക്ഷിക്കണം. അതിനു വേണ്ടി എന്‍റെ ജീവന്‍ നല്‍കാനും ഞാന്‍ തയ്യാര്‍ തന്നെ. അസ്വസ്ഥമായ കുറെ ദിനങ്ങള്‍ അവളങ്ങിനെ തള്ളി നീക്കി. പിന്നീട് പതിവ് പോലെ തന്നെ ഗബിലിനെക്കുറിച്ച് വിവരം ഒന്നും ഉണ്ടായില്ല. അതോടെ വീണ്ടും അലീനയുടെ വീടിനും മനസ്സിനും മുകളില്‍ പെയ്തുതോരാതെ പടര്‍ന്നു കിടന്നിരുന്ന കാര്‍മേഘങ്ങള്‍ മാറി. നീണ്ട ചികിത്സയ്ക്കൊടുവില്‍ ലിയാത്ത് പൂര്‍ണആരോഗ്യവാനായി. അവന്‍ വീടിന് പുറത്തേയ്ക്ക് ഒക്കെ നടന്നു തുടങ്ങി.

അന്നൊരു സന്ധ്യ. ലിയാത്തിന്‍റെ മടിയില്‍ തലചായ്ച്ച് നിയ ആകാശത്തില്‍ നക്ഷത്രങ്ങള്‍ തെളിയുന്നതും നോക്കി കിടന്നു. ലിയാത്ത് നിറഞ്ഞ അവളുടെ വയറിനെ തഴുകിക്കൊണ്ടിരുന്നു. ഇടയിലെപ്പോഴോ അവളുടെ തുടയെല്ലുകള്‍ക്കുള്ളില്‍ അസഹ്യമായൊരു വേദന വന്ന് നിറഞ്ഞു. അവള്‍ വേദനയാല്‍ ആകെ ഞെളിപിരി കൊണ്ടു. കണ്ണുകള്‍ ഇറുക്കിയടച്ച്‌ കൊണ്ട് ലിയാത്തിനോടവള്‍ പറഞ്ഞു.

"ലിയാത്ത്... എന്‍റെ ഉദരം വല്ലാതെ വേദനിക്കുന്നു. നട്ടെല്ല് ഒടിഞ്ഞുതൂങ്ങുന്നത് പോലെ."

അതോടെ, ലിയാത്ത് അക്ഷമയോടെ, അവളുടെ തല ഉയര്‍ത്തി അരുകില്‍ നിലത്തേയ്ക്ക് വച്ചു. അവിടെ നിന്നും എഴുന്നേറ്റ് തോട്ടത്തിലേയ്ക്ക് നോക്കി അമ്മയെ വിളിക്കാന്‍ തുടങ്ങുകയായിരുന്നു അവന്‍. അപ്പോഴേയ്ക്കും പകലിലെ ജോലിയെല്ലാം തീര്‍ത്ത് ചെറിയ ഇരുളിന്‍റെ മറപറ്റി അലീന അവര്‍ക്കരുകിലേയ്ക്ക് നടന്നടുത്തു. ലിയാത്ത് കാര്യങ്ങള്‍ അവളോട്‌ പറഞ്ഞപ്പോള്‍ തന്നെ അലീന നിയയെ വീടിനകത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. അപ്പോഴേയ്ക്കും ലിയാത്ത് ഷിനോയ് ഗ്രാമത്തിലേയ്ക്ക് ഓടി. പ്രസവമെടുപ്പിനായ് അവന്‍ ആളെക്കൂട്ടി എത്തുമ്പോഴേയ്ക്കും അലീനയുടെ വീടിനുള്ളില്‍ കുടമുല്ലപ്പൂക്കള്‍ ഇറുത്ത് പൂക്കൂടകളില്‍ കൂട്ടിയിടാറുള്ള മൂലയിലായ് നിയ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. അലീന കുഞ്ഞിനെ വൃത്തിയാക്കി എടുക്കുമ്പോഴേയ്ക്കും നിയ വീണ്ടും അസ്വസ്ഥയായി. അവള്‍ വേദനയോടെ അമ്മയുടെ കൈകളില്‍ മുറുകെ പിടിച്ചു.

"അമ്മെ... വല്ലാണ്ട് വേദനിക്കുന്നു അമ്മെ... ശരീരമാകെ ഇളക്കിമറിക്കുന്നതു പോലെ".

അലീനയും ആകെ വിഷമത്തിലായി. അവള്‍ നിയയ്ക്കരുകിലേയ്ക്ക് ചേര്‍ന്നിരുന്നു. അവളുടെ വിയര്‍ത്തുനനഞ്ഞ മുടിയിഴകളെ തഴുകിക്കൊണ്ട് പറഞ്ഞു.

"സമാധാനമായി ഇരിക്കൂ.. മോളെ. എല്ലാം ശരിയാവും.. എല്ലാം.." എന്നിട്ട് സ്വയം പറഞ്ഞു.

"ഈശ്വര എന്തിനീ പരീക്ഷണം..? എന്‍റെ കുഞ്ഞിനോട്?

അലീന നിയയുടെ വയറിലേയ്ക്ക് നോക്കി. അവള്‍ ചിന്തിച്ചു.

"പ്രസവം കഴിഞ്ഞിട്ടും പെണ്ണിന്‍റെ വയറെന്തേ വീര്‍ത്തു തന്നെ ഇരിക്കുന്നു. അലീന നിയയുടെ വയര്‍ നന്നായി തടവി. അപ്പോഴേയ്ക്കും വയറ്റാട്ടിയും അകത്തേയ്ക്ക് ചെന്നു. നിയയുടെ നോവു കണ്ടവര്‍ തീര്‍ച്ചപ്പെടുത്തി. അവര്‍ പതിഞ്ഞ സ്വരത്തില്‍ അലീനയോടു പറഞ്ഞു.

"പ്രസവം കഴിഞ്ഞിട്ടില്ല. ഇവളുടെ വയറ്റില്‍ ഒരു കുഞ്ഞുകൂടി ഉണ്ട്... !!!

അലീന അത്ഭുതത്തോടെയാണത് കേട്ടത്. അവര്‍ പറഞ്ഞത് സത്യമെന്ന് അവള്‍ വിശ്വസിക്കാന്‍ വീണ്ടും അഞ്ച് മിനിറ്റ് കൂടി എടുത്തു. ഈ സമയമെല്ലാം ലിയാത്ത് പുറത്ത് പരവശനായി തലങ്ങും വിലങ്ങും നടക്കുകയായിരുന്നു. ഒടുവില്‍ അഞ്ചു മിനുട്ടുകള്‍ക്കുള്ളില്‍ നിയ ഒരു പെണ്‍കുഞ്ഞിന് കൂടി ജന്മം നല്‍കി. അതോടെ അലീന അതീവ സന്തോഷവതിയായി. അവള്‍ ചിന്തിച്ചു.

"വിരുന്നുകാരനെപ്പോലെ തന്‍റെ ജീവിതത്തിലേയ്ക്ക് വന്ന പൊന്നുമകന്‍ രണ്ട് കുഞ്ഞുങ്ങളെ അമ്മയ്ക്ക് സമ്മാനിച്ചിരിക്കുന്നു. അവള്‍ക്കു സന്തോഷം അടക്കാനായില്ല. അവള്‍ നിയയെ വയറ്റാട്ടിയെ ഏല്‍പ്പിച്ചു പുറത്തേയ്ക്കോടി. വേപധുവോടെ നടക്കുകയായിരുന്ന ലിയാത്തിനോടവള്‍ അതിരറ്റ സന്തോഷത്തോടെ അത് പറയുമ്പോള്‍ നക്ഷത്രങ്ങള്‍ അവനെ നോക്കി ചിരിച്ചു. ലിയാത്ത് സന്തോഷത്തോടെ ചുറ്റും കണ്ണോടിച്ചു. വൃക്ഷങ്ങള്‍ അവനു മുന്നില്‍ നിന്ന് ആഹ്ലാദത്തോടെ തലകുലുക്കി. തേന്‍ വണ്ടുകള്‍ തേന്‍കുടി മതിയാക്കി പൂക്കളില്‍ നിന്നും തല വെളിയിലേയ്ക്കിട്ടു ലിയാത്തിനെ നോക്കി. അവരും സന്തോഷം അവനോടൊപ്പം പങ്കിടും പോലെ. ഒന്ന് ചിന്തിച്ചവന്‍ കുടമുല്ലത്തോട്ടത്തിലേയ്ക്ക് ഓടി. മുല്ലചെടികള്‍ക്കിടയിലൂടെയുള്ള ചെറുവഴികളിലൂടെ അവയെ തൊട്ടു തലോടിയാണ് അവന്‍ ഓടിയിരുന്നത്. തിരികെ മുറിയിലെത്തി കുഞ്ഞുങ്ങളെ കാണുമ്പോഴും തളര്‍ന്നുറങ്ങുന്ന നിയയെ കാണുമ്പോഴും എന്തൊക്കെയോ വെട്ടിപ്പിടിച്ച സന്തോഷത്താല്‍ അവന്‍ മതിമറന്നു.

ഈ സമയം അങ്ങകലെ ഇരുളിന്‍റെ മറപറ്റി രണ്ടു കണ്ണുകള്‍ അവനെ വീക്ഷിച്ചുകൊണ്ടിരുന്നു. പ്രകാശത്തിലേയ്ക്ക് വരാന്‍ ഗബില്‍ നന്നേ ഭയന്നു. അയാള്‍ ചിന്തിച്ചു.

"ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു തിരിച്ചു വരവാണ് ലിയാത്തിന്റേതു. ഇനി ഞാന്‍ സൂക്ഷിക്കണം. കാരണം ഇരുളിന്‍റെ മറപറ്റിയായിരുന്നുവെങ്കിലും ലിയാത്ത് എന്നെ കണ്ടിട്ടുണ്ട്. അത് തീര്‍ച്ചയാണ്. അവന്‍റെ അമ്മയോട് ചെയ്തതിനും ഉപരി മരണത്തിന്‍റെ വക്കില്‍ നിന്നവന്‍ പിടിച്ചു കയറിയതാണ്. ഇല്ല അവനെ അങ്ങിനെ വിടില്ല ഞാന്‍. ശക്തമായ ചില കൂട്ടിക്കുറയ്ക്കലുമായി അയാള്‍ എഴുന്നേറ്റു. അലീനയുടെ വീട്ടുമുറ്റം ഇപ്പോള്‍ ഗബിലിന് കാണാം. വീടിനടുത്തായി ഇരുളിന്‍റെ മറപറ്റി നിന്നു ഗബില്‍ അവിടം വീക്ഷിച്ചു. നിയ പ്രസവിച്ചുവെന്ന് അയാള്‍ക്ക്‌ മനസ്സിലായി. എങ്കിലും ആ അസുരജന്മം അവിടെനിന്ന് എന്തൊക്കെയോ വ്യക്തമായി കണക്കു കൂട്ടി. അയാള്‍ സ്വയം പിറുപിറുത്തു.

"എത്രയൊക്കെയായാലും അവള്‍ എന്‍റെ മോളല്ലേ. അവളെ എന്തുവില കൊടുത്തും എന്നോടൊപ്പം കൊണ്ടുപോകണം. അതിന് ലിയാത്ത് ജീവനോടെ ഇരിക്കാന്‍ പാടില്ല. അവന്‍ ഇല്ലാണ്ടായാല്‍ പിന്നെ അവള്‍ക്കു എന്നോട് കൂടി വരാനല്ലാതെ വേറെ മാര്‍ഗം ഒന്നുമില്ല. വേണ്ടിവന്നാല്‍ അവന്‍റെ ചോരയില്‍ ജനിച്ച ആ വിഷവിത്തുകളെയും കൊല്ലണം. തക്കതായ ഒരു മാര്‍ഗം കിട്ടുന്നത് വരെ ഒളിഞ്ഞുനില്‍ക്കുക തന്നെ. അയാള്‍ തീരുമാനിച്ചു. ദിവസങ്ങള്‍ മെല്ലെ നീങ്ങി. നിയ പതിയെപതിയെ ആരോഗ്യവതിയായി മാറി. അലീന അവളെ അത്ര നന്നായി നോക്കി എന്ന് പറയുന്നതാകും ശെരി. അലീനയോട് നിയയ്ക്ക് വല്ലാത്തൊരു ആത്മബന്ധവും ഉടലെടുത്തു. കുഞ്ഞുങ്ങളെ അമ്മയ്ക്കായി അവള്‍ നല്‍കി. പാലു കൊടുക്കാനല്ലാതെ അവള്‍ അവരെ എടുക്കാറില്ല. അലീനയുടെ വീട് സ്വര്‍ഗതുല്യമാകുകയായിരുന്നു. വിശേഷങ്ങള്‍ ഏറെ ലിയാത്തിനും ഉണ്ടായിരുന്നു. ആദ്യമായി കുഞ്ഞുങ്ങളെ എടുത്ത ലിയാത്ത് എന്ത് ചെയ്യണം എന്നറിയാതെ പരിഭ്രമിച്ചു. അവന്‍ കുഞ്ഞുങ്ങളെ എടുക്കുന്നത് കാണേണ്ട കാഴ്ച തന്നെ. പൂക്കൂടകളില്‍ നിറഞ്ഞു വരുന്ന മുല്ലപൂക്കളെ ലിയാത്ത് മറന്നുപോയത്പോലെ. അവന്‍റെ സന്തതസഹചാരിയായ വയലിന്‍ വീടിനകത്തിരുന്നു മാറാല പിടിച്ചു. അലീനയുടെ മനസ്സിലും ഈ കുഞ്ഞുങ്ങള്‍ അല്ലാതെ വേറൊരു ചിന്ത ഉണ്ടായിരുന്നില്ല.

ഒടുവില്‍, ലിയാത്ത് പഴയത് പോലെ കുടമുല്ലത്തോട്ടത്തില്‍ പോകാന്‍ തുടങ്ങി. എന്നും വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ അലീന അവനെ ഓര്‍മിപ്പിക്കും.

"മോനെ.. സൂക്ഷിക്കണം..രാവിന് സുന്ദരിയെപ്പോലെ തന്നെ മറ്റൊരു ഭീകരതയുടെ മുഖം കൂടിയുണ്ട്."

അവന്‍ അമ്മയെ നോക്കി തലകുലുക്കി പുഞ്ചിരിച്ചുകൊണ്ട് നടന്നകലും. അവന്‍റെ രൂപം ദൃഷ്ടിയില്‍ നിന്നും മറയും വരെ അലീനയും നിയയും ഓരോ കുഞ്ഞുങ്ങളെ കൈയിലേന്തി ഉമ്മറത്ത് ഉണ്ടാവും.

അങ്ങിനെ പൂക്കളുടെ വിളവെടുപ്പിന് ഒരു താല്‍ക്കാലിക അവസാനമായി. വര്‍ഷംതോറും വിളവെടുപ്പ് ഒരു പരിധി കഴിഞ്ഞാല്‍ പിന്നെ കുടമുല്ലചെടികളുടെ ഏറെ മുറ്റിയ ശിഖരങ്ങള്‍ മുറിക്കുന്ന പതിവുണ്ട്. അതിങ്ങനെ വെട്ടിയെടുത്ത് കൂട്ടിയിട്ട് കത്തിച്ചു കളയും. പിന്നീടു ആ ചാരം തണുക്കുമ്പോള്‍ ലിയാത്ത് ബക്കറ്റുകളില്‍ നിറച്ച് ചെടികളുടെ ചുവട്ടില്‍ കൊണ്ടിടും. അതാണ്‌ പതിവ്. മുന്‍പത്തെ പോലെ കുടമുല്ലച്ചെടികള്‍ നനച്ചുകഴിഞ്ഞാല്‍ പിന്നെ അവന്‍ ഇപ്പോള്‍ മയങ്ങാറില്ല. ആ സമയം മുറിച്ചു മാറ്റുന്ന ശിഖരങ്ങള്‍ ശേഖരിച്ചിടാന്‍ അവന്‍ തോട്ടത്തിന്‍റെ അരുകിലായ് ചേര്‍ന്നൊരു കുഴി കുറേശ്ശെയായി തയ്യാറാക്കി വന്നു. ഒടുവില്‍, ഒരുദിവസം അലീന ചോദിച്ചു.

"മോനെ! കുഴി ഏറെക്കുറെ പൂര്‍ത്തിയായല്ലോ??? ഇനി നമ്മുക്ക് ശിഖരങ്ങള്‍ വെട്ടി നിറച്ചുകൂടെ...???

"വേണം.. അമ്മെ വേണം. അതെല്ലാം ഞാന്‍ ചെയ്തോളാം. അമ്മ കുഞ്ഞുങ്ങളെ നോക്കി സന്തോഷത്തോടെ ഇരുന്നോള്ളൂ... അവന്‍റെ സ്നേഹത്തിന് മുന്നില്‍ അലീന പതിവായി തോറ്റ് കൊടുക്കാറുള്ളതു പോലെ തന്നെ അതും തോറ്റ് കൊടുത്തു. ലിയാത്ത് രാവില്‍ കുറേശ്ശെയായി അവ അതില്‍ നിറയ്ക്കാന്‍ തുടങ്ങി. അങ്ങിനെയിരിക്കെ കുഞ്ഞുങ്ങള്‍ക്ക്‌ പേരിടീല്‍ ദിവസമെത്തി. കുഞ്ഞുങ്ങളെ കുളിപ്പിച്ച് പൊട്ടുകുത്തി സുന്ദരിമാരാക്കി നിയ അലീനയുടെ കൈയിലേയ്ക്ക് നല്‍കി. നിയയും ലിയാത്തും അരുകിലേയ്ക്ക് മാറി നിന്നു. നിറഞ്ഞു കത്തുന്ന നിലവിളക്കിന് മുന്നില്‍ അലീന ആ പെണ്‍കുട്ടികളുടെ കാതില്‍ മാറി മാറി പേര് ചൊല്ലി. മൂന്ന് തവണ അവളതു ഏറ്റു ചൊല്ലി...

"ദിയ..... സഹസ്ര...." അവര്‍ കുഞ്ഞികൈകാലിളക്കി അലീനയെ നോക്കി കൊഞ്ചിച്ചിരിച്ചു. സന്തോഷം കൊണ്ട് ലിയാത്ത് നിയയുടെ നെറുകയില്‍ അമര്‍ത്തിയൊരു ചുംബനം നല്‍കി..... സന്തോഷം ആവോളം കളിയാടി, അവര്‍ ഇരുവരും ആ വീട്ടില്‍ മെല്ലെ വളര്‍ന്നു അച്ഛന്റെയും അമ്മയുടെയും അതിലുപരി അച്ഛമ്മയുടെയും ഓമനകളായി.......

(തുടരും)
ശ്രീ വര്‍ക്കല
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ