2014 ഏപ്രിൽ 25, വെള്ളിയാഴ്‌ച


ലിയാത്തിന്‍റെ പെണ്മക്കള്‍

ഭാഗം 23

വൈഗരയുടെ തീരത്തു നിന്ന് തന്‍റെ രഹസ്യസങ്കേതത്തില്‍ എത്തുമ്പോഴും ഗബിലിന്‍റെ നെഞ്ചിടിപ്പ് മാറിയിരുന്നില്ല. അരുകില്‍ കണ്ട പഴകിയ ബഞ്ചില്‍ ഇരിക്കുമ്പോഴും അവന്‍റെ കാല്‍മുട്ടുകള്‍ വിറച്ചുകൊണ്ടിരുന്നു. കൂടെയുണ്ടായിരുന്നവന് എന്തുപറ്റി എന്ന് പോലും അറിയാന്‍ കഴിയുന്നില്ല. ആരോടും ഈ വിഷയം പറയാനും കഴിയില്ല. കാരണം അയാള്‍ക്കെന്തെങ്കിലും സംഭവിച്ചാല്‍ തന്നെ താനും അകത്താവും. അത് ഗബിലിന് നന്നായറിയാം.

പൊട്ടിപ്പൊളിഞ്ഞു നിലംപതിയ്ക്കാറായ അതിന്‍റെ മേല്‍ക്കൂരയിലെ പുല്ലുപാളിയ്ക്കിടയിലൂടെ പ്രകാശം അരിച്ചിറങ്ങാന്‍ തുടങ്ങിയിരുന്നു. ഗബില്‍ ആകെ അസ്വസ്ഥനായി. അയാള്‍ ചിന്തിച്ചു. ഇനി കൂട്ടാളിയെക്കുറിച്ച് അന്വേഷിക്കണം എങ്കില്‍ തന്നെ രാത്രിയാകണം. അത് ശ്രമകരം തന്നെ. ആരു ജയിച്ചാലും തോറ്റാലും അവരിലൊരാള്‍ തീര്‍ച്ചയായും വൈഗരയുടെ ആഴങ്ങളില്‍ മറഞ്ഞിട്ടുണ്ടാവും. വര്‍ഷങ്ങളായി ഒരു പാട് നിഗൂഡതകള്‍ അവള്‍ സൂക്ഷിക്കുന്നുണ്ട്. വെളിച്ചം കാണാത്ത അവളുടെ ഇരുളറകളില്‍ മോചനമില്ലാത്ത ഒരു ആത്മാവായി മാറാന്‍ ആര്‍ക്കാണാവോ യോഗം. ഗബില്‍ ദീര്‍ഘനിശ്വാസം കൊണ്ടു.

നേര്‍ക്കുനേരെ ലിയാത്തിനോട് പൊരുതി ജയിക്കാന്‍ തനിക്കു കഴിയില്ല എന്ന് ഇതിനകം തന്നെ അയാള്‍ മനസ്സിലാക്കി. വൈഗരയുടെ ഇപ്പോഴത്തെ ഒഴുക്കില്‍ മരണമടഞ്ഞത് ആരാണെങ്കിലും ശരീരം കിട്ടില്ല എന്ന് ഗബിലിന് ഉറപ്പുണ്ട്. അടിച്ചുതളര്‍ത്തി വൈഗരയില്‍ വലിച്ചെറിഞ്ഞ ലിയാത്ത് എങ്ങിനെ തിരികെ വന്നു... ആലോചിക്കുംതോറും ഗബില്‍ വിറയ്ക്കാന്‍ തുടങ്ങി. എന്തായാലും ഗബില്‍ ഒന്നുറപ്പിച്ചു. എന്ത് തന്നെ വന്നാലും ലിയാത്ത് ഒരിക്കലും തന്നെ ഇങ്ങോട്ട് വന്നു അക്രമിക്കില്ല. അപ്പോള്‍ പിന്നെ ചതിക്കുക തന്നെ. എന്തുവില കൊടുത്തും. അതിനിനി ഒരേ ഒരു വഴിയെ ഉള്ളൂ... അയാള്‍ ക്രൂരമായ മനസ്സിനെ ചുണ്ടിന്‍റെ കോണുകളില്‍ വന്നൊരു ചിരിയോടെ നിയന്ത്രിച്ചു. അയാളുടെ ചുവന്ന കണ്ണുകളെ തടിച്ച പോളകളാല്‍ മെല്ലെ മറച്ചു... കണ്ണടച്ചിരുന്ന് മനസ്സില്‍ ചതിക്കുഴി ഒന്ന് മെനെഞ്ഞെടുത്തു.... എന്നിട്ട് ദീര്‍ഘനിശ്വാസത്തോടെ സ്വയം പറഞ്ഞു...

"അതെ അതുതന്നെ ശരിയായ മാര്‍ഗം..." അന്ന് പകല്‍ മായും വരെ ഗബില്‍ ശാന്തമായി ഉറങ്ങി.

കുടമുല്ലത്തോട്ടത്തില്‍ വീണ്ടും സുഗന്ധം വിരിഞ്ഞിറങ്ങാന്‍ സമയമായി. വെട്ടിയൊതുക്കിയ ശിഖരങ്ങള്‍ തളിര്‍ത്ത്‌ ഇലകള്‍ ഉറച്ചതോടൊപ്പം തന്നെ പൂമൊട്ടുകളും തളിരിട്ടു തുടങ്ങി. പകലിലെ ജോലി കഴിഞ്ഞ് സന്ധ്യയില്‍ വീട്ടിലേയ്ക്ക് കയറുമ്പോള്‍ ലിയാത്ത് അലീനയോടായി പറഞ്ഞു.

"അമ്മെ മുല്ലപ്പൂക്കള്‍ വിരിയാറായി. ഇനിമുതല്‍ രാവില്‍ ആളുണ്ടാവണം. ഞാനിനി മുതല്‍ രാത്രിയില്‍ കാവലിരിക്കാം."

അലീനയ്ക്ക് അതിനോട് എതിര്‍ അഭിപ്രായം ഉണ്ടായിരുന്നില്ല. കാരണം ഇനി മുതല്‍ രാവിലാണ് മുഴുവന്‍ ജോലിയും. നനയ്ക്കുന്നതും പൂവ് ശേഖരിയ്ക്കുന്നതും ഒക്കെ രാവിലാണ്. അതുപോലെ പക്ഷികളും മനുഷ്യരും ഒക്കെ മുല്ലപ്പൂക്കള്‍ കട്ട് കൊണ്ടുപോകുന്നതും രാവിലാണ്. അപ്പോള്‍ ലിയാത്തിന്റെ സാന്നിധ്യം അവിടെയുണ്ടാവേണ്ടത് വളരെ പ്രധാനമാണ്.

"അത് തന്നെയാണ് ശരി മോനെ. " അലീന ലിയാത്തിനോട് പറഞ്ഞു.

അലീനയുടെ വാക്കുകള്‍ നിയയുടെ ഉള്ളില്‍ സന്തോഷം നിറച്ചില്ല. അവള്‍ ചിന്തിച്ചു. മുന്‍പൊരിക്കല്‍ ഒന്ന് രാവാകാന്‍ വേണ്ടി ഞാന്‍ കാത്തിരുന്നിട്ടുണ്ട്. എന്‍റെ ലിയാത്തിനെ ഒരു നോക്കു കാണാന്‍. അവന്‍റെ വയലിന്‍റെ നാദം ഒന്ന് കേള്‍ക്കാന്‍. ഇപ്പോള്‍ എപ്പോഴും അവന്‍ എന്‍റെ അരുകില്‍ ഉണ്ടായിരുന്നുവെങ്കില്‍!!! അവളുടെ മനസ്സ് അല്‍പസമയം ആ ചിന്തകളും പേറി എങ്ങോ യാത്രയായി. ലിയാത്തിനോട് സംസാരിക്കുമ്പോഴും അലീനയുടെ കണ്ണുകള്‍ നിയയില്‍ പരതുകയായിരുന്നു. അതുകൊണ്ട് തന്നെ അവളുടെ ചിന്തകളും അതുമൂലമുണ്ടാകുന്ന അവളുടെ ഭാവപകര്‍ച്ചകളും അലീനയ്ക്ക് വളരെ പെട്ടെന്ന് മനസ്സിലായി. അലീന ലിയാത്തിനോടും നിയയോടും മാറിമാറി പറഞ്ഞു.

"മക്കളെ!! നിങ്ങളുടെ സന്തോഷം. അതാണ്‌ അമ്മയുടെയും സന്തോഷം. ദിയയും സഹസ്രയും രാവില്‍ വല്ലാതെ അമ്മയെ ശല്യപ്പെടുത്താറെയില്ല. അല്ലെങ്കില്‍ തന്നെ രണ്ടു കുട്ടികള്‍ക്ക് കൊടുക്കാനുള്ള പാലൊന്നും ഇവള്‍ക്കില്ലല്ലോ..!! "

അതുകൊണ്ട് തന്നെ കരഞ്ഞുവെന്നാലും അവരെ കുപ്പിപ്പാല്‍ നല്‍കി, തട്ടി ഉറക്കുക എന്നത് അലീനയ്ക്ക് ഒരു കടുത്ത ബുദ്ധിമുട്ടേ ആയിരുന്നില്ല. ആ ആത്മവിശ്വാസത്തോടെ അലീന നിയയോടു പറഞ്ഞു.

"മോളു കൂടി പൊയ്ക്കോള്ളൂ... രാവില്‍!!! " കുട്ടികളെ ഞാന്‍ നോക്കിക്കൊള്ളാം..."

അലീനയുടെ വാക്കുകള്‍ കേട്ടപ്പോള്‍ നിയയ്ക്ക് വല്ലാതെ സന്തോഷം തോന്നി. അതവള്‍ അപ്പോള്‍ തന്നെ അലീനയെ കെട്ടിപ്പിടിച്ചു കവിളില്‍ മുത്തം നല്‍കി പ്രകടിപ്പിക്കുകയും ചെയ്തു.

നേരം സന്ധ്യയായി. മുറ്റത്തെ ചില്ലകളില്‍ ഒന്നില്‍ രാക്കിളികള്‍ ചേക്കേറി കലപില തുടങ്ങി. വാതിലിന് മുന്നിലെ ചവിട്ടുപടിയില്‍ ലിയാത്ത് ഇരുന്നു. അവനരുകിലായി നിയയും... കുഞ്ഞുങ്ങളും അലീനയും വീടിനകത്തും. അലീന പോകാനുള്ള ഒരുക്കത്തിലാണ്. ഒന്നുറങ്ങി ഇടയ്ക്ക് തോട്ടത്തിലേയ്ക്ക് വരാന്‍ ലിയാത്തിനോട് പറഞ്ഞുകൊണ്ടവള്‍ കുടമുല്ലത്തോട്ടത്തിലേയ്ക്ക് ഇറങ്ങി.

രാവിരുണ്ടിട്ടും ലിയാത്തിന് ഉറക്കം വന്നതേയില്ല. അരുകില്‍ കിടന്ന നിയയോട് അവന്‍ പറഞ്ഞു.

"നിയാ... നാളെ മുതല്‍ ഇനി ഞാനീ നേരം ഇവിടുണ്ടാവില്ല. അമ്മ ഇന്നിനി തിരികെ വരുമ്പോഴേയ്ക്കും ഞാന്‍ തോട്ടത്തിലേയ്ക്ക് പോകും. ഓര്‍മയുണ്ടല്ലോ... രാവ്.. ആരു വന്നാലും നീയീ വാതിലിന്‍റെ താഴെടുക്കരുത്. ആ കാണുന്ന ജാലകത്തിലൂടെ തോട്ടത്തിലേയ്ക്ക് നോക്കി വിളിച്ചാല്‍ മതി. ഞാനിവിടെ ഓടിയെത്താം. ലിയാത്തിന്റെ വാക്കുകള്‍ മൂളികേട്ടുകൊണ്ട് അവള്‍ ലിയാത്തിനോട് ചേര്‍ന്നു കിടന്നു. ലിയാത്ത് അവളെ തഴുകിക്കിടന്നു. നിയ ഉറക്കത്തിലേയ്ക്കു വഴുതി വീണു.

വൈഗരയുടെ തീരത്തപ്പോള്‍ ഗബില്‍ ഒച്ചയുണ്ടാക്കാതെ നടക്കുകയായിരുന്നു. ആരുടേയും കണ്ണില്‍പ്പെടാതെ ഒരു അന്വേഷണം. ദീര്‍ഘനേരത്തെ തിരച്ചില്‍ നടത്തിയെങ്കിലും അവിടെ നിന്ന് ഗബിലിന് ഒന്നും കിട്ടിയില്ല. ഒരു പിടിവലി നടന്ന ലക്ഷണം പോലും അയാള്‍ക്ക്‌ കണ്ടെത്താന്‍ കഴിഞ്ഞില്ല. നദിക്കരയില്‍ പടര്‍ന്നു നില്‍ക്കുന്ന വന്മരത്തിന്റെ ചുവടില്‍ ഗബില്‍ ഇരിപ്പുറപ്പിച്ചു. അവിടെയിരുന്നാല്‍ അലീനയുടെ വീട്ടുമുറ്റം അയാള്‍ക്ക്‌ നന്നായിക്കാണാം. വൈഗരയുടെ തീരത്തെ വെണ്ണ്‍മണല്‍ കൈകളില്‍ വാരി താഴേയ്ക്ക് ചൊരിച്ചുകൊണ്ട് ഗബില്‍ ചിന്തിച്ചു.

"ആരാകും അവസാനിചിട്ടുണ്ടാകുക. അതിനുശേഷം രണ്ടുപേരെയും കണ്ടിട്ടില്ല. നേരം വൈകുന്തോറും അയാള്‍ ആകെ അസ്വസ്ഥനായി. ഭൂവാകെ പാല്‍നിലാവ് വാരിയൊഴിച്ചു ഇന്ദു വാനിന്‍റെ മറുകരയിലേയ്ക്കു പ്രയാണം തുടങ്ങിയിരുന്നു. ഗബിലിന്‍റെ കണ്ണുകളില്‍ ഉറക്കം തഴുകിക്കൊണ്ടിരുന്നു. ഇടയില്‍ മുഖം കുനിച്ചയാള്‍ ഒന്ന് മയങ്ങി. പെട്ടെന്ന് കൂമന്‍റെ കാലുകളില്‍ അകപ്പെട്ടൊരു ചെറുകിളിയുടെ വേദനയുടെ സ്വരം അയാളുടെ കാതില്‍ വന്നണഞ്ഞു. ചെറുകാറ്റില്‍ തെങ്ങോലകള്‍ ആടുമ്പോള്‍ ഇടയ്ക്കിടെ നിലാവ് മാറിമാറി താഴെ വെണ്ണ്‍മണലില്‍ പതിയ്ക്കുന്നുണ്ടായിരുന്നു. പെട്ടെന്നാണ് അലീനയുടെ വീടിന്‍റെ വാതില്‍ തുറന്നു ലിയാത്ത് പുറത്തേയ്ക്ക് ഇറങ്ങിയത്‌. ജീവനോടെ ലിയാത്തിനെ കണ്ട ഗബിലിന് ശ്വാസം നിലയ്ക്കുംപോലെ തോന്നി. മുറ്റത്ത് നിന്ന ലിയാത്ത് വൈഗരയുടെ തീരത്തേയ്ക്ക് വെറുതെ ഒരു നോട്ടമെറിഞ്ഞു. ചാടിപ്പിടഞ്ഞെഴുന്നേറ്റ ഗബില്‍ പെട്ടെന്ന് മരത്തിന്‍റെ വശങ്ങളിലെ ഇരുളിലേയ്ക്ക് മറഞ്ഞുനിന്നു. അതോടെ കണ്ണുകളില്‍ പെട്ടെന്നൊരു രൂപം മിന്നിമറഞ്ഞത് പോലെ ലിയാത്തിന് തോന്നി. അവന്‍ വീടിന്‍റെ മുറ്റത്ത്‌ നിന്നു തിരിഞ്ഞത് വളരെ പെട്ടെന്നായിരുന്നു. പായുന്ന ഒരു അശ്വത്തെപ്പോലെ നദിക്കരയിലേയ്ക്കവന്‍ പാഞ്ഞെത്തി. ഇതിനകം ഗബില്‍ സുരക്ഷിതമായ ഒരിടത്തെത്തി മറഞ്ഞിരുന്നു.

ലിയാത്ത് ഒരു ചെന്നായയെപ്പോല്‍ അവിടമാകെ തേടിനടന്നു. ഗബിലില്‍ ഒളിച്ചിരുന്ന സൈകതക്കാടിനരുകില്‍ ലിയാത്ത് വന്നു നിന്നു. സിംഹത്തിന്‍റെ പിടിയില്‍ പെട്ട് മൃതിയടയാറായ മാന്‍കിടാവിനെപ്പോലെ ഗബിലിന്‍റെ ശ്വാസം ഉയര്‍ന്നുപൊങ്ങി. ഗബില്‍ കൈകള്‍കൊണ്ട് വായപൊത്തിപ്പിടിച്ചു. ലിയാത്ത് ചുറ്റും നോക്കി ഒന്നുമില്ലെന്ന് ഉറപ്പുവരുത്തി തിരികെ അതെ വേഗത്തില്‍ പാഞ്ഞുപോയി. ഇടയ്ക്കിടയ്ക്ക് അവന്‍ ആരെയോ തേടുന്നത് പോലെ തിരിഞ്ഞു നോക്കിക്കൊണ്ടിരുന്നു. ലിയാത്ത് അകലേയ്ക്ക് മറഞ്ഞത് നോക്കി ഗബില്‍ വായപൊത്തിപ്പിടിച്ചിരുന്ന കൈകള്‍ സ്വതത്രമാക്കി. ഇരുന്ന അതെ ഇരുപ്പില്‍ അയാള്‍ ശക്തിയായി ശ്വാസം എടുത്തു നിശ്വസിച്ചു.... അയാള്‍ കണ്ണുകള്‍ പൂട്ടി തലകുടഞ്ഞു. പിന്നെ മെല്ലെ നിലാവെളിച്ചത്തിലേയ്ക്ക് ഇറങ്ങി വന്നു. പിന്നെ മന്ദഗതിയില്‍ അലീനയുടെ വീട് ലക്ഷ്യമാക്കി നടന്നടുത്തു. വാതിനരുകില്‍ എത്തിയ ഗബില്‍ വളരെ ശബ്ദം താഴ്ത്തി വിളിച്ചു.

"നിയ... മോളെ നിയ... കതകു തുറക്കൂ ഇത് നിന്‍റെ അച്ഛനാണ്...!!!

ഉറക്കത്തിലായിരുന്ന നിയ പെട്ടെന്ന് കണ്ണു തുറന്നു. പെട്ടെന്നവള്‍ ഇരുളില്‍ കിടക്കയില്‍ പരതി. അവളുടെ അരുകില്‍ ലിയാത്ത് ഉണ്ടായിരുന്നില്ല. അവള്‍ ഒന്നുകൂടി ചെവികള്‍ കൂര്‍പ്പിച്ചു. അതെ അച്ഛനാണ്. അവളുടെ ഉള്ളം ഒന്ന് കിടുങ്ങി. "എന്തിനാണാവോ ഇന്നിനി ഈ പുറപ്പാട്..." ഇങ്ങനെ ചിന്തിക്കുമ്പോള്‍ തന്നെ അവള്‍ ഓര്‍ത്തു. ലിയാത്ത് പോകുമ്പോള്‍ പുറത്തു നിന്നും കതകു താഴിട്ട് താക്കോല്‍ മുന്നിലെ ജാലകത്തിലൂടെ അകത്തേയ്ക്കിട്ടിരിക്കും. അല്ലെങ്കില്‍ അച്ഛന്‍ തന്‍റെ വിളിക്ക് കാതോര്‍ക്കില്ല. നേരെ കതകു തുറന്നു അകത്തേയ്ക്ക് കയറി വന്നിട്ടുണ്ടാകുമായിരുന്നു. ചിന്തിച്ചുകൊണ്ടവള്‍ കിടക്കയില്‍ നിന്നു ചാടിയെഴുന്നേറ്റു. നിലത്തുകിടന്ന താക്കോല്‍ കൈയിലാക്കി അത് മാറിനോട് ചേര്‍ത്ത് പിടിച്ചുകൊണ്ടു നിയ ശ്വാസമടക്കിപ്പിടിച്ചു നിന്നു. അപ്പോഴേയ്ക്കു വീണ്ടും ഗബിലിന്റെ വിളി വന്നു.

"മോളെ!!! നീ വാതില്‍ തുറക്ക്. അച്ഛന്‍ ഉപദ്രവിക്കാന്‍ വന്നതല്ല. എന്‍റെ മോളാണെ സത്യം...." പറഞ്ഞുകൊണ്ടയാള്‍ വാതില്‍ തുറക്കുന്നതും കാത്ത് നിന്നു. നിയയുടെ അനക്കമൊന്നും കാണാതെ വീണ്ടും ഗബില്‍ പറഞ്ഞു.

"ഞാന്‍ സത്യമാ പറയുന്നത് മോളെ. ചെയ്തതെല്ലാം തെറ്റെന്ന് മനസ്സിലാക്കാന്‍ ഞാന്‍ കുറെ വൈകി. മോള് അച്ഛന് മാപ്പു തരണം... എന്‍റെ കുഞ്ഞുമക്കളാണെ സത്യം. ആരെങ്കിലും വരും മുന്‍പ് ഒന്ന് കതകു തുറക്കൂ മോളെ. എന്‍റെ മക്കളെ ഞാന്‍ ഒരു നോക്കു കണ്ടോട്ടെ...!! ഗബിലിന്റെ വാക്കുകള്‍ കരച്ചിലിന്‍റെ വക്കോളം എത്തിയെന്ന് നിയയ്ക്ക് തോന്നി. അവള്‍ വാതിലിനരുകില്‍ വന്നു നിന്നു. എന്നിട്ട് ചോദിച്ചു.

"അച്ഛനെ എനിക്ക് വിശ്വസിക്കാമല്ലോ അല്ലെ???... മറിച്ചെന്തെങ്കിലും സംഭവിച്ചാല്‍... മോളുടെ ജീവിതമാണ് അച്ഛനത് അറിയാല്ലോ???

പ്രതീക്ഷിച്ച വാക്കുകള്‍ കേട്ടതോടെ ഗബില്‍ ഉത്സാഹത്തോടെ പറഞ്ഞു... "ഒരിക്കലും ഇനിയൊരു തെറ്റ് സംഭവിക്കില്ല മോളെ... ഇത് സത്യം... എന്‍റെ പൊന്നുമോളാണെ... എന്‍റെ പുന്നാരമക്കളാണെ സത്യം."

ഗബിലിന്‍റെ വാക്കുകളില്‍ വിശ്വസിച്ചു നിയ വാതില്‍ തുറന്നു. ദുഃഖിതനായി അതിലേറെ ക്ഷീണിതനായി കാണപ്പെട്ടു ഗബില്‍. അയാള്‍ പതിയെ വീടിനകത്തേയ്ക്ക് കയറി. പിന്നാലെ കതകു ചാരി നിയയും. തൊട്ടിലില്‍ കിടന്നുറങ്ങുകയായിരുന്ന കുഞ്ഞുമക്കളുടെ അടുത്തു ചെന്ന് കുഞ്ഞുങ്ങളെ നോക്കിയശേഷം ഗബില്‍ തിരിഞ്ഞു നിയയോട് പറഞ്ഞു.

"നാള് രണ്ടായി മോളെ ഒത്തിരി ഭക്ഷണം കഴിച്ചിട്ട്...!!!

നിയ അയാളുടെ തളര്‍ന്ന കണ്ണുകളിലേയ്ക്ക് നോക്കി. അവള്‍ക്കു വല്ലാതെ വിഷമം തോന്നി. അടുക്കളയിലേയ്ക്ക് ക്ഷണിച്ചു അയാള്‍ക്ക് ആഹാരം കൊടുത്ത് അയാള്‍ ആര്‍ത്തിയോടെ കഴിയ്ക്കുന്നതും നോക്കി അവളരുകിലിരുന്നു.

(തുടരും)
ശ്രീ വര്‍ക്കല

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ