2014 ഫെബ്രുവരി 4, ചൊവ്വാഴ്ച


ചിന്നമ്മു അനാഥയാണ്

അദ്ധ്യായം 14

ദിനങ്ങള്‍ ആര്‍ക്കുവേണ്ടിയും കാത്തുനില്‍ക്കാതെ പതിയെ കടന്നുപോയി. തങ്കം പുറത്തേയ്ക്കെല്ലാം ഇറങ്ങി നടന്നു തുടങ്ങി. അവള്‍ എപ്പോഴും കണ്ണന്‍റെ കുടിലിലേയ്ക്ക്‌ നോക്കും. കണ്ണനെ കണ്ടിട്ട് ഒരുപാട് ദിനങ്ങള്‍ പിന്നിട്ടത് അവള്‍ ഓര്‍ത്തു. പിന്നെയവള്‍ ചിന്തിക്കും എന്താ കണ്ണന്‍ തന്നെക്കാണാന്‍ വരാത്തത്..?? വഴിയരുകില്‍ പ്രതീക്ഷയോടെ നോക്കി നില്‍ക്കും...വരില്ലന്നറിയുമ്പോള്‍ വ്യസനത്തോടെ അകത്തേയ്ക്കും.

കണ്ണന്‍റെ അവസ്ഥയും മറിച്ചായിരുന്നില്ല. ചിന്നമ്മുവിന്റെ ശ്രദ്ധയില്‍ നിന്നുമാറി തങ്കത്തിനെ ഒന്ന് നോക്കുവാന്‍ കൂടി അവനു കഴിയാറില്ല. കാരണം കണ്ണന്‍റെ കാര്യത്തില്‍ ചിന്നമ്മു അത്രയേറെ ശ്രദ്ധാലുവാണിന്ന്‍.,. അവന്‍റെ ഉറക്കം പോലും കളഞ്ഞുള്ള ഓട്ടവും, പിന്നെ വന്നാലുള്ള നെടുവീര്‍പ്പും, ചിന്തയും ഒക്കെ അവളില്‍ തെല്ലു സംശയത്തിന് ഇടനല്‍കിയത് സ്വാഭാവികം മാത്രം. പക്ഷെ, അതവള്‍ മനസ്സിന്‍റെ ഒരു കോണില്‍ അവനറിയാതെ ഒതുക്കിയെന്നു മാത്രം. അതിലുപരി, കണ്ണന്‍ ചിന്നമ്മുവിനെ തെല്ല് ഭയന്നുതുടങ്ങി. അവള്‍ ഈ പ്രശ്നങ്ങള്‍ ഒക്കെ അറിഞ്ഞാല്‍ പിന്നെ എന്ത് സംഭവിക്കും..?? ചിന്തിക്കുന്തോറും അവനില്‍ അശാന്തി പടര്‍ത്തി മനസ്സ് താളം തെറ്റുകയും ചെയ്യുന്നു.

ഒടുവില്‍, കണ്ണന്‍റെ ആഗ്രഹത്തിന് സാഫല്യം നേടാനായി ഒരു ദിനം വന്നു. രാവിലെ മണിമാളികയില്‍ ആവശ്യമുണ്ടന്നറിയിച്ച് ജനി വന്നു. എന്താവശ്യം എന്ന് ചോദിക്കുക പോലും ചെയ്യാതെ കണ്ണന്‍ ജനിയ്ക്കൊപ്പം നടന്നു നീങ്ങി. ചിന്നമ്മു നോക്കി നിന്നതേയുള്ളൂ എന്നിരുന്നാലും അവളുടെ ഉള്ളം എന്തുകൊണ്ടോ ഒരു പ്രഷുബ്ദക്കടലുപോല്‍ അലയടിക്കുവാന്‍ തുടങ്ങി.

കണ്ണനും ജനിയും നടന്ന് നടന്നു അങ്ങ് ദൂരെ എത്തിക്കഴിഞ്ഞു. ചിന്നമ്മു ചിന്തയില്‍ നിന്നും ഉണര്‍ന്നു. തിരിഞ്ഞവള്‍ വീടിന് ഉള്ളിലേയ്ക്ക് പോയി.

വീടിനുള്ളില്‍ പല വേലകളില്‍ ഏര്‍പ്പെട്ടിരുന്നപ്പോഴും ഇന്നോളം ഉണ്ടായിട്ടില്ലാത്ത ഒരു ഭീതി വല്ലാതെയവളെ വേട്ടയാടുവാന്‍ തുടങ്ങി. കണ്ണന്‍ പോയിട്ട് സമയം വളരെയേറെ കഴിഞ്ഞിരിക്കുന്നു. അവളുടെ ചിന്തകള്‍ മനസ്സുവിട്ടു പുറത്തേയ്ക്ക് പറന്നുതുടങ്ങി. അവ അവള്‍ക്കു ചുറ്റും മൂളലോടെ പറക്കുവാന്‍ തുടങ്ങി. അവള്‍ അസ്വസ്ഥമായി എന്തൊക്കെയോ പുലമ്പി. കണ്ണുനീര്‍ അവളുടെ കവിളുകളില്‍ അലിയുവാന്‍ തുടങ്ങി.

"ചിന്നമ്മുവേ.....? നീട്ടിയുള്ള വിളികേട്ടവള്‍ വാതില്‍ക്കലേയ്ക്കു ചെന്നു.

"ഇതാരാ വാസുവേട്ടനോ..!!! അകത്തേയ്ക്ക് കയറി വരൂ വാസുവേട്ടാ... അവള്‍ തോര്‍ത്തിന്റെ തുമ്പുകൊണ്ട് കവിളുകള്‍ തുടച്ചുകൊണ്ട് സ്നേഹത്തോടെ പറഞ്ഞു.

"എന്താ... നീ കരയുകയായിരുന്നുവോ? എന്താണ് നിനക്ക് പറ്റിയത് ചിന്നമ്മു...?? കണ്ണനെവിടെ...? അയാളുടെ പുരികങ്ങള്‍ ചോദ്യങ്ങള്‍ കൊണ്ട് വളഞ്ഞൊടിഞ്ഞു.

"ഏയ്‌..!!! ഇല്ല വാസുവേട്ടാ അടുക്കളേലെ പുകകൊണ്ടാ..കണ്ണില്‍ പെട്ടിട്ടേ...വല്ലാണ്ട് നീറുകാ...വാസുവേട്ടാ. അവള്‍ ഇത് പറയുമ്പോള്‍ തെല്ല് വിതുമ്പിയിരുന്നു.

കണ്ണനെന്തിയേ...? അയാള്‍ കൈയിലിരുന്ന തൂമ്പ താഴെ വച്ച് വീണ്ടും ചോദിച്ചു.

കണ്ണേട്ടന്‍ മുതലാളി വിളിച്ചിട്ട് രാവിലെ തന്നെ മണിമാളിക വരെ പോയിരിക്കുവാ..ചിന്നമ്മു മറുപടി നല്‍കി.

വാസു എന്തോ ആലോചിക്കുന്നത് പോലെ നിന്നു. ചൂണ്ടുവിരല്‍ മടക്കി കടിച്ചു കൊണ്ടയാള്‍ പറഞ്ഞു. അതിന് മുതലാളി നേരം പരപരാന്ന് വെളുത്തപ്പോള്‍ പോയതാണല്ലോ ഇന്ന്.! ഞാന്‍ കണ്ടതാണല്ലോ. എന്നിട്ടയാള്‍ ചിന്നമ്മുവിനോട് ചോദിച്ചു..."ആട്ടെ, കണ്ണന്‍ എപ്പോഴാ പോയത്?

"ഒരെട്ടു മണിയായിട്ടുണ്ടാകും വാസുവേട്ടാ"....അവള്‍ പറഞ്ഞു.

"ഉം... അയാള്‍ ഒന്നമര്‍ത്തി മൂളി. എന്നിട്ട് പറഞ്ഞു.."ശെരി വരുമ്പോള്‍ ഞാന്‍ വന്നിരുന്നുവെന്ന് പറഞ്ഞേയ്ക്കൂ ചിന്നമ്മു അവനോട്. സമയം ഉണ്ടെങ്കില്‍ ഒന്ന് അത്രയിടം വരെ വരാനും പറഞ്ഞോള്ളൂ. ഇങ്ങനെ പറഞ്ഞുകൊണ്ടയാള്‍ നടന്നു നീങ്ങി.

ചിന്നമ്മുവിനു വാസുവിന്‍റെ സംസാരത്തിലെ ധ്വനി ചിന്തകളുടെ ശവപ്പറമ്പായി മാറിയത് പെട്ടെന്നായിരുന്നു. അവള്‍ അസാമാന്യവേഗത്തില്‍ അകത്തേയ്ക്ക് പാഞ്ഞു. ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെ വാരിയെടുത്തു. അവന്‍ സ്വപ്നത്തിലെന്നപോലെ ഞെട്ടിയുണര്‍ന്നു വാവിട്ടുകരഞ്ഞു.

വാതില്‍ വലിച്ചുതുറന്നവള്‍ പുറത്തേയ്ക്കിറങ്ങി. വെളിയില്‍ നിന്നും വാതില്‍ തിരികെ വലിച്ചടച്ചവള്‍ ഒരു ഭ്രാന്തിയെ പോലെ മണിമാളിക ലക്ഷ്യമാക്കി പാഞ്ഞു. പറന്നെത്തിയ കാറ്റ് അവളുടെ ഇടതൂര്‍ന്ന മുടിക്കെട്ടു വലിച്ചഴിച്ചു. അവ ശക്തിയായി അവളെ പിന്നിലേയ്ക്ക് വലിച്ചുകൊണ്ടിരുന്നു. കൈയിലിരിക്കുന്ന കുഞ്ഞു പേടിച്ചു നിലവിളിച്ചു കൊണ്ടിരുന്നു.

ചിന്നമ്മു ഒരുന്മാദിനിയെപ്പോലെ കാണപ്പെട്ടു. അവളുടെ നിറഞ്ഞ മാറിടങ്ങളെ കണ്ണീരും വിയര്‍പ്പും പാടെ നനച്ചുകളഞ്ഞു.
മണിമാളികയുടെ മുന്നിലെത്തിയ അവള്‍ നിന്നു കിതച്ചു. ഒരു നിമിഷം, മുന്നിലെ വാതില്‍ തള്ളിതുറന്നവള്‍ അതിവേഗത്തില്‍ അകത്തേയ്ക്ക് കയറി. ഹാളിനു ചുറ്റും അടച്ചിട്ടിരുന്ന വാതിലുകള്‍ കണ്ടവള്‍ അന്ധാളിച്ചു നിന്നു. അവയില്‍ പാതിചാരിയ ഒരു കതക് അവള്‍ തള്ളിത്തുറന്നു. തങ്കത്തിന്‍റെ മടിയില്‍ തലചായ്ച്ചുകിടക്കുന്ന കണ്ണനെ കണ്ടവള്‍ ഒരേങ്ങലോടെ ഞെട്ടിപിറകോട്ട് മാറി. ഒരു നിമിഷാര്‍ദ്ധം.... ഒരു നിമിഷാര്‍ദ്ധം കൊണ്ട് കണ്ണന്‍ ചാടിയെഴുന്നേറ്റു. ചിന്നമ്മു ദീനമായി ഒരു നോട്ടം കണ്ണനിലേയ്ക്ക് പായിച്ചു. പിന്നവള്‍ കരഞ്ഞുകൊണ്ട്‌ തിരിഞ്ഞോടി.

"ചിന്നമ്മു...ചിന്നമ്മൂ..... കണ്ണന്‍ വിളിച്ചുകൊണ്ട് അവളുടെ പിറകില്‍ മുന്‍വാതിലിലെത്തി.
പക്ഷെ, ചിന്നമ്മു നിന്നില്ല. അവളൊരു ഭ്രാന്തിയെപ്പോലെ കരഞ്ഞു കൊണ്ടവളുടെ ചെറ്റക്കുടില്‍ ലക്ഷ്യമാക്കി പാഞ്ഞു.

കണ്ണന്‍ വീര്‍പ്പുമുട്ടലില്‍ തന്‍റെ തല ഭിത്തിയിന്‍മേല്‍ ആഞ്ഞിടിച്ചു. അവന്‍ ചിന്നമ്മു...ചിന്നമ്മു എന്ന് വിളിച്ചുകൊണ്ടിരുന്നു.
തങ്കം പുറകില്‍ വന്നു. ഒന്ന് ശങ്കിച്ചവള്‍ അവന്‍റെ തോളില്‍ പിടിച്ചു. കണ്ണന്‍ പൊടുന്നനെ അവളിലേയ്ക്ക് തിരിഞ്ഞു.

"തങ്കം...ഒക്കെപ്പോയല്ലോ തങ്കം. അവന്‍ ഒരു കുഞ്ഞിനെപ്പോലെ കരഞ്ഞുകൊണ്ടവളുടെ മാറിലേയ്ക്ക് തലചായ്ച്ചു.
തങ്കത്തിന്റെ കണ്ണുകള്‍ പക്ഷെ പതറിയില്ല. അവളുടെ കൈകള്‍ അവനെ ചുറ്റിവരിഞ്ഞു. അന്ധകാരത്തില്‍ വെളിച്ചം വീണൊരു മാര്‍ജ്ജാര കണ്ണുപോല്‍, അവളുടെ പൊന്‍നേത്രങ്ങള്‍ അങ്ങിനെ തിളങ്ങുവാന്‍ തുടങ്ങി.

(തുടരും)
ശ്രീ വര്‍ക്കല
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ