2014 ഫെബ്രുവരി 16, ഞായറാഴ്‌ച


ചിന്നമ്മു അനാഥയാണ്

അദ്ധ്യായം 25

മണിക്കൂറുകള്‍ കഴിഞ്ഞു... പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ ചിന്നന്‍റെ തുന്നിക്കെട്ടിയ ശരീരം വാസു ഏറ്റുവാങ്ങി. ആശുപത്രിയില്‍ കൂടിനിന്ന അയല്‍വാസികളില്‍ ചിലര്, അവന്‍റെ മൃതദേഹം കൊണ്ട് പോകാനുള്ള തയ്യാറെടുപ്പിലാണ്. വാസു നിറകണ്ണുകളോടെ അപ്പോഴും ആശുപത്രിയുടെ വരാന്തയില്‍ നില്‍ക്കുകയാണ്. കാരണം ചിന്നമ്മു ഇപ്പോഴും കണ്ണുകള്‍ തുറന്നിട്ടില്ല. കൃത്രിമവായു അവളെ അങ്ങിനെ ജീവനോടെ നിലനിര്‍ത്തുകയാണ്. ഡോക്ടര്‍മാരുടെ കണക്കുകള്‍ പ്രകാരം അവളുടെ ശരീരത്തില്‍ ജീവന്‍ നിലനില്‍ക്കുമോ എന്നറിയാന്‍ ഏറെനേരം കാത്തിരിക്കേണ്ടി വരും. വിവരങ്ങള്‍ അറിഞ്ഞു മുതലാളി ആശുപത്രിയില്‍ എത്തി. വാസുവിനെ കണ്ട മാത്രയില്‍ അയാള്‍ ചോദിച്ചു...

" കണ്ണന്‍ ???? അവനൊന്നും പറ്റിയില്ലല്ലോ അല്ലെ? പിന്നെ അയാള്‍ ഡോക്ടര്‍മാരോട് ചിന്നമ്മുവിന്‍റെ അവസ്ഥയെക്കുറിച്ച് ചോദിച്ചു മനസ്സിലാക്കി. പുറത്തിറങ്ങിയ അയാള്‍ വാസുവിനോട് പറഞ്ഞു..

"വാസൂ...അവനുവേണ്ടി എത്ര പണം വേണമെങ്കിലും സഹായിക്കാന്‍ ഞാന്‍ തയ്യാറാണ്. അവന്‍റെ ചിന്നമ്മൂന് ഒന്നും സംഭവിക്കാന്‍ പാടില്ല. അയാളുടെ വാക്കുകള്‍ സ്നേഹത്തിന്‍റെ വല്ലാത്തൊരു വേദനയായി ആഴ്ന്നിറങ്ങുകയായിരുന്നു വാസുവിന്‍റെ നെഞ്ചിലേയ്ക്ക്.....

ചിന്നന്‍റെ ശരീരം കണ്ണന്‍റെ കുടിലിന് മുന്നില്‍ കൊണ്ടുവന്നു. കണ്ണന്‍ ഇരിയ്ക്കുന്നിടത്ത് നിന്നും അനങ്ങിയില്ല. കാല്‍മുട്ടുകളില്‍ തലതല്ലി, ഓലച്ചുമരില്‍ ചേര്‍ന്നിരുന്നു കേഴുന്ന അവന്‍റെ അടഞ്ഞ സ്വരം നമ്മുക്ക് കേള്‍ക്കാം. അവന്‍റെ ശരീരത്തിന്‍റെ കുലുക്കത്തില്‍ ആ ഓലച്ചുമര്‍ കുലുങ്ങാന്‍ തുടങ്ങി. ചിന്നന്‍റെ കുഞ്ഞു ശരീരം കണ്ടവര്‍ കണ്ടവര്‍ നിയന്ത്രണം വിട്ട് കരയുകയായിരുന്നു. ഓമനത്തമുള്ള അവന്‍റെ കുഞ്ഞുമുഖത്തിന് കരിനിഴല്‍ ബാധിച്ചിട്ടുണ്ട്. അവനെ ചുറ്റിക്കെട്ടി പുതച്ചിരുന്ന വെള്ളതുണിക്കെട്ടില്‍ അവിടവിടെ ചോരപ്പാടുകള്‍ ചെറുതായി പടര്‍ന്നിരുന്നു.

ആളുകളെക്കൊണ്ട് ആ കുഞ്ഞുമുറ്റം നിറഞ്ഞുകവിഞ്ഞു. കുടിലിന്‍റെ തെക്കേകോണില്‍ ഒരിടത്തായി ഒരു കുഴി തീരുന്നുണ്ടായിരുന്നു. മണിക്കൂറുകള്‍ നീങ്ങവേ,.... ദുഃഖം മറകെട്ടിയ മുഖങ്ങളില്‍ ചിന്നമ്മുവിന്‍റെ അസാന്നിധ്യം നല്‍കിയ വേദന ചെറുതല്ല. ചിന്നമ്മുവിനു അവസാനമായി കുഞ്ഞിനെ ഒരു നോക്കു കാണാന്‍ കഴിയുന്നില്ലല്ലോ എന്ന വ്യസനം ഏവരിലും നിഴലിച്ചു നിന്നു. ഒടുവില്‍ ഔസേപ്പ് കണ്ണന്‍റെ അടുക്കലേയ്ക്ക് വന്നു. അവന്‍റെ തോളില്‍ കൈവച്ച് അയാള്‍ പറഞ്ഞു..

" കണ്ണാ.... മോനെ സമയമായി. അവനെ പുറത്തേയ്ക്ക് എടുക്കണം. കണ്ണന്‍റെ കരച്ചില്‍ ഉച്ചത്തിലായത് പൊടുന്നനെയായിരുന്നു. അപ്പോഴേയ്ക്കും രണ്ടുപേര്‍ ചേര്‍ന്ന് കുഞ്ഞിന്‍റെ ശരീരം താങ്ങി പുറത്തുകൊണ്ടുവന്ന് കിടത്തി. അതോടെ കണ്ണന്‍ ചാടിയെഴുന്നേറ്റു. അവന്‍ നിന്നു വിറയ്ക്കാന്‍ തുടങ്ങീ...

"ചിന്നാ... ന്‍റെ പൊന്നുമോനെ...അവന്‍ നിലവിളിച്ചു. ചിലര്‍ ചേര്‍ന്ന് അവനെ ബലമായി പിടിച്ചു. നിറകണ്ണുകളോടെ അവരുടെ നേരെ യാചനയോടെ നോക്കി അവന്‍ പറഞ്ഞു..

"ഞാന്‍,... ഞാന്‍ അവസാനമായി ഞാനെന്‍റെ മോന് ഒന്ന് മുത്തം കൊടുത്തോട്ടെ..." അവരറിയാതെ പിടിവിട്ടു.

മുട്ടുകുത്തി നിലത്തേയ്ക്കിരുന്നവന്‍ കുഞ്ഞിന്‍റെ നെറ്റിയില്‍ മുത്തം നല്‍കി. അവന്‍റെ മുഖത്തേയ്ക്കു ചേര്‍ന്ന് കിടന്ന അവനെ പണിപ്പെട്ടാണ് അവര്‍ പിടിച്ചു മാറ്റിയത്... അച്ഛനും അമ്മയും ജീവിച്ചിരിക്കുന്നതിനാലും, പ്രായപൂര്‍ത്തി ആകാത്തതിനാലും ചിന്നന്‍റെ ശരീരം ചെറുകര്‍മങ്ങള്‍ക്ക് ശേഷം അടക്കം ചെയ്യാനായി എടുത്തു. അത് കൊണ്ട് പോകുന്ന വഴിനീളെ കണ്ണന്‍ കരഞ്ഞുകുഴഞ്ഞു ചിലരുടെ കൈകളില്‍ താങ്ങി നീങ്ങി.

ഒടുവില്‍ ചിന്നന്‍റെ ശരീരം ആ കുഴിയിലേയ്ക്ക് വച്ചു. ഒരു കുഞ്ഞു പെട്ടിയ്ക്കുള്ളില്‍ അവന്‍ അങ്ങിനെ വിറങ്ങലിച്ചു കിടന്നു. പെട്ടിയുടെ മുകളില്‍ മണ്ണ് വീഴുന്ന ശബ്ദം ഭീകരനാദം പോലെ കണ്ണന്‍റെ കാതിനെ പൊതിഞ്ഞു. അവന്‍റെ ഇനിയുള്ള ജീവിതത്തില്‍ ആ സ്വരം ഒരു നൊമ്പരമായി നിലകൊള്ളും എന്ന കാര്യത്തില്‍ ഒരു തര്‍ക്കവും ഇല്ല... കാരണം പിന്നീട് തിരികെ വരുന്ന വഴിയില്‍ അവന്‍ ഇരുകരങ്ങളും കൈകള്‍ കൊണ്ട് ചെവികള്‍ പൊത്തിയിരുന്നു. കുറച്ചുസമയം കൊണ്ട് അവിടെ ഒരു ചെറിയ മണ്‍കൂന ഉയര്‍ന്നു. കണ്ണന്‍ ചെറ്റക്കുടിലില്‍ ചാരി ആ മണ്‍കൂന നോക്കിയിരുന്നു.

അപ്പോഴേയ്ക്കും ആശുപത്രിയിലെ വിവരങ്ങള്‍ അവന്‍റെ കാതില്‍ ആരോ വന്ന് പറഞ്ഞിരുന്നു. അവന്‍, തളര്‍ന്ന കണ്ണുകളോടെ അവരെ നോക്കിയിരുന്നു. ആശുപത്രിയില്‍ ചിന്നമ്മു ബോധമില്ലാത്ത അവസ്ഥ തുടരുകയാണ്. കണ്ണന്‍ ആശുപത്രിയില്‍ പോകാനോ, ചിന്നമ്മുവിനെ കാണാനോ കൂട്ടാക്കിയില്ല. എങ്കിലും വാസുവും അവന്‍റെ സുഹൃത്തുക്കളും ഒക്കെ ആശുപത്രിയില്‍ മാറി മാറി നിന്നിരുന്നു.

ആറു ദിവസങ്ങള്‍ കൊഴിഞ്ഞുവീണു. കണ്ണന്‍റെ കുടിലില്‍ പലരും വന്നു. അവനെ സാന്ത്വനപ്പെടുത്തി. ആരുടേയും വാക്കുകള്‍ക്ക് അവന്‍റെയുള്ളിലെ തീയണയ്ക്കാന്‍ കഴിഞ്ഞില്ല. പകരം അവരുടെ സാന്ത്വനവാക്കുകള്‍ അവനിലെ തീ ആളിപ്പടര്‍ത്തുകതന്നെ ചെയ്തു.

അടുത്ത ദിവസം വാസു ആശുപത്രിയില്‍ നിന്നും കണ്ണനെ കാണാന്‍ വന്നു. അയാള്‍ അവനടുത്തായി വന്ന് ഇരുന്നു. എന്നിട്ട് പറഞ്ഞു..

"കണ്ണാ... നടന്നത് നടന്നു. ഇനീപ്പോ നീയ് തീ തിന്നതുകൊണ്ട് എന്തു കാര്യം. എന്‍റെ വാക്കുകള്‍ കൊണ്ട് നിന്‍റെ നെഞ്ചം തണുക്കില്ല. അതെനിക്കറിയാമെടാ. എന്നാലും നീ അവളെ കാണാന്‍ വരുന്നില്ലേ. നിനക്ക് ഒരുനോക്ക് കാണണ്ടേടാ അവളെ...???

കണ്ണന്‍ പൊട്ടിക്കരഞ്ഞുകൊണ്ട് വാസുവിന്‍റെ തോളിലേയ്ക്ക്‌ ചാഞ്ഞു.

" വാസുവേട്ടാ... ഞാനെങ്ങനാ അവളെ കാണുന്നെ..? എന്നെക്കൊണ്ട് കഴിയില്ല വാസുവേട്ടാ... ഞാന്‍ കാരണാ അവള്... ഇങ്ങനെ... അവന്‍റെ വാക്കുകള്‍ മുറിഞ്ഞുമുറിഞ്ഞു വീണു.
വാസു അവനെ സാന്ത്വനിപ്പിച്ചു...

"ശരിയാവൂടാ... എല്ലാം ശരിയാവും....നമ്മുക്ക് ഇന്ന് ആശുപത്രിയില്‍ പോണം. ഞാനില്ലെ നിന്‍റെ കൂടെ. ഇത് കേട്ട് വാസുവിന്‍റെ മുഖത്തേയ്ക്കു നോക്കിയ കണ്ണനോട് വാസു പറഞ്ഞു..

"ഉണ്ടാവും... ഞാനെന്നുമുണ്ടാകും നിന്‍റെ കൂടെ".

കണ്ണന്‍ വാസുവിനെ ചാരി കരഞ്ഞുകൊണ്ടിരുന്നു. അപ്പോള്‍ വാസു പറഞ്ഞു...."നീ ഒന്ന് കുളിയ്ക്ക്‌, എന്നിട്ട് ഈ മുഷിഞ്ഞ വസ്ത്രങ്ങള്‍ ഒക്കെ മാറി റെഡിയാക് അപ്പോഴേയ്ക്കും ഞാന്‍ എത്താം... ഇത് പറഞ്ഞുകൊണ്ട് വാസു അവിടെ നിന്നും പോകുമ്പോള്‍ കണ്ണനെ മറ്റുചിലര്‍ ചേര്‍ന്ന് കുളിപ്പുരയിലേയ്ക്ക് കയറ്റി.

(തുടരും)
ശ്രീ വര്‍ക്കല

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ