2014 ഫെബ്രുവരി 16, ഞായറാഴ്‌ച


ചിന്നമ്മു അനാഥയാണ്

അദ്ധ്യായം 22

കണ്ണന്‍ മയക്കത്തിലാണ്ട് കുറേനേരം കൂടി അങ്ങിനെ കിടന്നു. പിന്നവന്‍ വാതില്‍ തുറന്ന് പുറത്തേയ്ക്കിറങ്ങി. പ്രകൃതിയാകെ തലകുനിച്ചു നില്‍ക്കുന്നു. സായന്തനത്തിന്‍റെ ചുവന്ന ശോഭ വൃക്ഷത്തലപ്പുകളില്‍ ഒരു അരണ്ട ചുവപ്പുവര്‍ണ്ണം നല്‍കിയിട്ടുണ്ട്. പെട്ടെന്നൊരു മാരുതന്‍ ഒഴുകിയെത്തി. അത് വൃക്ഷങ്ങളെ ഉറക്കത്തില്‍ നിന്നു മെല്ലെ ഉണര്‍ത്തി നീങ്ങിപ്പോയി. കണ്ണന്‍ നീണ്ടൊരു നിശ്വാസം കൊണ്ടു. എന്തോ ചിന്തിച്ചപോലവന്‍ പെട്ടെന്ന് അകത്തേയ്ക്ക് വന്നു. മറ്റൊരു വേഷം ധരിച്ചു. അപ്പോള്‍, ചിന്നമ്മു അവിടേയ്ക്കുവന്നു.

"എന്താ കണ്ണേട്ടാ,...കുപ്പായം മാറിയെ? ങ്ങളിപ്പോ എവിടെ പോകുവാ...? ചിന്നമ്മു ചോദിച്ചു.

"വാസുവേട്ടന്‍റെയടുത്തു വരെ. ദേ! ഇപ്പോഴിങ്ങു വന്നേക്കാം... കണ്ണന്‍ അവള്‍ക്കു മറുപടി നല്‍കി.

ഇത്രയും പറഞ്ഞുകൊണ്ട് കണ്ണന്‍ വീടിന് പുറത്തിറങ്ങി വാസുവിന്‍റെ വീട് ലക്ഷ്യമാക്കി വേഗത്തില്‍ നടന്നു. ചിന്നമ്മു അതോടെ അകത്തേയ്ക്കും. ചിന്നമ്മു അകത്തേയ്ക്ക് പോയി എന്ന് ഉറപ്പുവരുത്തിയ കണ്ണന്‍ പക്ഷെ, വഴി തിരിഞ്ഞ് മണിമാളിക ലക്ഷ്യമാക്കി നടന്നകന്നു.

നേരം സന്ധ്യയായിത്തുടങ്ങിയിരിക്കുന്നു. തങ്കം കുഞ്ഞിനെ തൊട്ടിലില്‍ കിടത്തിയിട്ട് പുറത്തുവന്നു. ഉണക്കാനിട്ടിരുന്ന കുഞ്ഞിന്‍റെ തുണികള്‍ പെറുക്കുകയായിരുന്ന അവള്‍, തന്‍റെ നേര്‍ക്ക്‌ മണിമാളികയുടെ മുറ്റം താണ്ടി വരുന്ന കണ്ണനെ കണ്ടു അത്യധികം ആഹ്ലാദവതിയായി. പെടുന്നനെയുള്ള കണ്ണന്‍റെ വരവില്‍, അവള്‍ക്കു വാക്കുകള്‍ മുട്ടുന്ന പോലെ തോന്നി. അവളുടെ പരവേശം കണ്ട കണ്ണന്‍ അവള്‍ക്കരുകിലായി വന്നു ചോദിച്ചു.

"കുഞ്ഞെവിടെ തങ്കം..സുഖാല്ലേ അവള്‍ക്ക്..??

"ഓ! പനി കുറവുണ്ടവള്‍ക്ക്... ഇപ്പോള്‍ കുഴപ്പമില്ല.... " അവള്‍ സ്നേഹത്തോടെ മൊഴിഞ്ഞു.

"സത്യായും ഞാനങ്ങ് പേടിച്ചുപോയി തങ്കം. ഇങ്ങനെ പറഞ്ഞുകൊണ്ട് കണ്ണനും കൂടെ തങ്കവും വീടിനുള്ളിലേയ്ക്ക് കയറി. മുറിയ്ക്കുള്ളില്‍ ഇപ്പോള്‍ അവരിരുവരും മാത്രമേ ഉള്ളൂ. പെട്ടെന്ന് തങ്കം അവനെ കെട്ടിപ്പുണര്‍ന്നു.

"തങ്കം...തങ്കം എന്തായിത്? അവന്‍ അവളെ വിടുവിക്കുവാന്‍ ശ്രമിച്ചു. തങ്കം അവനിലേയ്ക്കു കൂടുതല്‍ ചേര്‍ന്നു. അപ്പോള്‍ കണ്ണന്‍ ധൈര്യം സംഭരിച്ച് അവളോട്‌ പറഞ്ഞു ...."തങ്കം... സംഭവിച്ചതെല്ലാം ഓര്‍മയില്ലേ നിനക്ക്? ഇനിയും അതെല്ലാം ആവര്‍ത്തിയ്ക്കുവാണോ? എനിക്ക് ഭയമാകുന്നു തങ്കം....വല്ലാതെ ഭയമാകുന്നു.

അതോടെ, തങ്കം അവനില്‍ നിന്നും അടര്‍ന്നു മാറി. പെട്ടെന്നവള്‍ പൊട്ടിക്കരഞ്ഞു. കണ്ണന്‍ അവളുടെ കരതലം കവര്‍ന്നു. തങ്കം അവന്‍റെ കണ്ണുകളില്‍ നോക്കി. അവളുടെ മിഴികള്‍ നിറഞ്ഞുതുളുമ്പി, നീര്‍ത്തുള്ളികള്‍ നിരനിരയായി നിലത്തേയ്ക്ക് വീണുകൊണ്ടിരുന്നു. അവള്‍ അവന്‍റെ നെഞ്ചിലേയ്ക്ക് ചാഞ്ഞു. അവള്‍ തേങ്ങലോടുകൂടി പറഞ്ഞു....

"എനിക്ക് കണ്ണനെ മറക്കാന്‍ കഴിയണില്ല. ഈ കുഞ്ഞിനേയും കൊണ്ട് നമുക്ക് എങ്ങോട്ടെങ്കിലും പോകാം. എവിടെയെങ്കിലും. ആരും കാണാതെ നമ്മുക്ക് ജീവിക്കാം. എന്നാലും എന്നോടിങ്ങനെയൊന്നും പറയല്ലേ കണ്ണാ...അവള്‍ക്കു തേങ്ങല്‍ അടക്കാന്‍ കഴിഞ്ഞില്ല. കണ്ണന്‍ കരങ്ങള്‍ കൊണ്ടവളെ ചേര്‍ത്തുപിടിച്ചു. അവളെ മുറുകെപ്പുണര്‍ന്നവന്‍ നെറ്റിയില്‍ ചുംബിച്ചു.

നേരം ഏഴ് മണിയോട് അടുത്തു. അസമയത്ത് ഒരു ചാവാലിപ്പട്ടി നീട്ടിവിളിച്ചു. തങ്കത്തിന്‍റെ കുഞ്ഞുങ്ങള്‍ ഹാളിനുള്ളില്‍ എന്തൊക്കെയോ ബഹളം ഉണ്ടാക്കുന്നു. കണ്ണന്‍ തങ്കത്തിനെ വിട്ട് വാതില്‍ക്കലേയ്ക്കു മെല്ലെത്തിരിഞ്ഞു. ചാരിയിരുന്ന വാതില്‍ തുറന്നവന്‍ പുറത്തുവരുമ്പോള്‍ കാണുന്നത് ജാള്യതയോടെ നില്‍ക്കുന്ന വേലക്കാരിയുടെ മുഖമാണ്. കണ്ണന് എന്തെന്നില്ലാത്ത വിഷമവും ഒപ്പം ഭയവും തോന്നി. അവന്‍ ചിന്തിച്ചു.. ഇതിനകത്ത് നടന്നതെല്ലാം ഒരുപക്ഷെ അവള്‍ കണ്ടിരിക്കും. അപ്പോഴേയ്ക്കും തങ്കവും മുറിവിട്ടു പുറത്തേയ്ക്ക് വന്നു. വേലക്കാരിയെ കണ്ടതോടെ തങ്കവും ഇളിഭ്യയായി. തങ്കം ഒന്ന് വരുത്തിചിരിച്ചു. കണ്ണന്‍ അപ്പോഴേയ്ക്കും മണിമാളികയുടെ പുറത്തേയ്ക്ക് നടന്നുകഴിഞ്ഞിരുന്നു.

"കുഞ്ഞിന് പാല്‍,...." വേലക്കാരി തങ്കത്തിന് നേരെ ഒരു പാത്രം വച്ചുനീട്ടി.

"നീയത് അവിടെവച്ചേയ്ക്കൂ... ഒന്ന് ഞെട്ടിയ തങ്കം മുറിയിലെ മേശ ചൂണ്ടി അവളോട്‌ പറഞ്ഞു.
അവള്‍ പാല്‍ മേശമേല്‍ വച്ച് അടുക്കളയിലേയ്ക്ക് പോയി.

തങ്കം അസ്വസ്ഥയായി മുറിയ്ക്കുള്ളില്‍ നടന്നുകൊണ്ടേയിരുന്നു. അവള്‍ ചിന്തിച്ചു.. " ഇവള്‍ എന്‍റെ വേലക്കാരിയും, വിശ്വസ്തയും തന്നെ. എന്നാലും ഇത് ഒരുപക്ഷെ, പുറത്തറിഞ്ഞാല്‍,...!!!! ചിന്തിക്കുന്തോറും തങ്കം കൂടുതല്‍ അസ്വസ്ഥയാകാന്‍ തുടങ്ങി. അവള്‍, അവളുടെ വിരലുകള്‍ ചേര്‍ത്തമര്‍ത്തികൊണ്ടിരുന്നു.

പുറത്ത്..നന്നേ ഇരുള്‍ വ്യാപിച്ചു. ചിന്നമ്മു ഇരുട്ടിലേയ്ക്കു കണ്ണുംനട്ട് ഇരിക്കുകയാണ്. പ്രകൃതി നിശ്ചലം നില്‍ക്കുന്നു. അന്തരീക്ഷത്തില്‍ പടര്‍ന്ന ചീവീടുകളുടെ കരച്ചില്‍ അവളുടെ കര്‍ണ്ണങ്ങളില്‍ കൂരമ്പായി പതിച്ചു. ഒരുവേള, അസഹ്യതയോടെ അവള്‍ ചെവികള്‍ പൊത്തി. അപ്പോള്‍, കണ്ണന്‍ ഒച്ചയില്ലാതെ അവിടെയ്ക്ക് കയറിവന്നു. ചിന്നമ്മു പെട്ടെന്ന് എഴുന്നേറ്റു. അവളവനെ ഉറ്റുനോക്കി.

"എന്താ കണ്ണേട്ടാ...ന്താ ങ്ങള്...പെട്ടെന്ന് വരാന്നു പറഞ്ഞിട്ട്...!!! ഇതാണോ??? കണ്ണന്‍ അവളെനോക്കി പുഞ്ചിരിക്കാന്‍ ശ്രമിച്ചു. ചിന്നമ്മു ഒന്ന് ദീര്‍ഘനിശ്വാസം കൊണ്ടു. കണ്ണന്‍റെ നെഞ്ചില്‍ വലിയൊരു നെരിപ്പോടുമായി ആ രാവ് അങ്ങിനെ മെല്ലെ കടന്നുപോയി.

(തുടരും)
ശ്രീ വര്‍ക്കല
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ