2014 ഫെബ്രുവരി 4, ചൊവ്വാഴ്ച


ചിന്നമ്മു അനാഥയാണ്

അദ്ധ്യായം 20

കണ്ണന്‍ പാടത്തേയ്ക്ക് നടന്നടുത്തു. ചിന്നമ്മു ചൂലെടുത്ത് മുറ്റമടിച്ചു. അതവളുടെ ശീലമാണ്. മുറ്റത്ത്‌ പൊഴിഞ്ഞുവീഴുന്ന ഇലകള്‍ ദിവസവും മൂന്നു നേരവും വൃത്തിയാക്കുക എന്നത്. ചിന്നന്‍ മുറ്റത്തെ ഇളകിയ മണലില്‍ കുഞ്ഞികൈകള്‍ കൊണ്ട് വരയ്ക്കുകയും, മണ്ണ് വാരുകയും ഒക്കെ ചെയ്യുന്നു. കാറ്റ് വീശുന്നതിനു അനുസരിച്ച് വൃക്ഷങ്ങള്‍ ഇലകളാല്‍ മധുരസംഗീതം പൊഴിയ്ക്കുന്നു. ആ പ്രഭാതത്തില്‍ എന്തോ ചിന്നമ്മുവിനു അതിയായ സന്തോഷം തോന്നി.

കണ്ണന്‍ വാസുവുമൊന്നിച്ചു പാടത്തേയ്ക്കിറങ്ങി. വല്ലാത്തൊരു കുളിര്‍മ....മണ്ണിനും മനസ്സിനും.... കണ്ണനും ചിന്തിച്ചു. കുറച്ചകലെയായി വയല്‍വരമ്പിനടുത്ത് ഒരു കൂട്ടം പ്രാവുകള്‍ ഒന്നിച്ചുവന്നിരുന്നു. വയലേലയുടെ അതിര്‍വരമ്പിലൂടെ ചക്രം ഉരുട്ടിവന്നൊരു കുസൃതിപ്പയ്യന്‍ പ്രാവുകളെ കണ്ടതോടെ പതുക്കെ നിന്നു. അവന്‍ മെല്ലെ കുനിഞ്ഞൊരു കല്‍ക്കഷണം എടുത്ത് പ്രാവിന്‍കൂട്ടത്തിലേയ്ക്ക് വീശിയെറിഞ്ഞു. അവന്‍റെ കൈ ഉയര്‍ന്നപ്പോള്‍ തന്നെ അവ കൂട്ടത്തോടെ ചിറകടിച്ച് പറന്നുയര്‍ന്നു. പ്രയത്നം പരാജയമായപ്പോള്‍ അവന്‍ തെല്ലൊന്ന് വിഷണ്ണനായി, അവ പറന്നുപോകുന്നതും നോക്കി നിശ്ചലം നിന്നു.

വാസുവും കണ്ണനും പണിയില്‍ ഏര്‍പ്പെട്ടു. സൂര്യന്‍ തലയ്ക്കു മുകളില്‍ കത്തിജ്വലിച്ചു നില്‍ക്കയാണ്‌. ചെറിയ മേഘങ്ങള്‍ സൂര്യകിരണങ്ങളെ തടയാന്‍ ശ്രമിക്കുന്നു. തീര്‍ത്തും പരാജിതമല്ലെങ്കിലും ഒരു പരിധി വരെ സൂര്യന്‍റെ പ്രഭ കുറയ്ക്കാന്‍ അവയ്ക്ക് കഴിയുന്നുണ്ട്. ഒരു തരം ഇരുണ്ട പ്രകാശമാണവിടെ. കണ്ണന്‍ നെറ്റിത്തടങ്ങളിലും കഴുത്തിലും പൊടിഞ്ഞ വിയര്‍പ്പുകണങ്ങള്‍ തുടച്ചുമാറ്റി. വാസുവും നന്നേ വിയര്‍ത്തിരുന്നു. പാടങ്ങളില്‍ അങ്ങിങ്ങായി വെള്ളത്തുള്ളികള്‍ സൂര്യന്‍റെ കിരണങ്ങള്‍ പതിച്ച് വജ്രങ്ങളെപ്പോലെ തിളങ്ങുന്നു. പാടത്തിന് അരുകിലായ് നിന്നൊരു ഒലട്ടി മരം, അവളെ തഴുകുന്ന കാറ്റില്‍ മെല്ലെ മുടിയിട്ടുലയ്ക്കുകയാണ്.

സമയം ഒന്ന് കഴിഞ്ഞുവെങ്കിലും കണ്ണനും വാസുവും ജോലി നിര്‍ത്തിയില്ല. മറ്റുള്ള പാടങ്ങളില്‍ നിന്നും പണി കഴിഞ്ഞെത്തിയ ആളുകളില്‍ ഒരാള്‍ അവരോട് കയറുന്നില്ലേ എന്ന് ചോദിച്ചപ്പോള്‍ വാസു പറഞ്ഞു.

"താമസ്സിച്ചാ ഞങ്ങള് തുടങ്ങിയെ... നിങ്ങള് പോയ്ക്കൊള്ളിന്‍, പിന്നെ പണിപ്പുര അടയ്ക്കണ്ട ട്ടോ, നാളെയും പണിയുള്ളതാ... പിന്നെ തിരിഞ്ഞു കണ്ണനോടായി വാസു ചോദിച്ചു.." പണിയായുധങ്ങള്‍ ഇവിടെ പണിപ്പുരയില്‍ തന്നെ വച്ചിട്ട് പോകാം അല്ലെ കണ്ണാ....?? അതെ വാസുവേട്ടാ.. അതാ നല്ലത് നാളെയും ഇവിടെ തന്നല്ലോ... കണ്ണന്‍ മറുപടി പറഞ്ഞു.

സമയം രണ്ടു കഴിഞ്ഞതോടെ അവര്‍ പണി നിര്‍ത്തി കരയിലേയ്ക്ക് കയറി വന്നു. രണ്ടുപേരുടെയും ശരീരമാസകലം ചെളി പുരണ്ടിട്ടുണ്ട്. കുളക്കരയിലെ കമുകിന്‍റെ ചുവട്ടില്‍ പണിയായുധങ്ങള്‍ വച്ചിട്ടവര്‍ കുളത്തിലേയ്ക്കിറങ്ങി. തെളിഞ്ഞുകിടന്നിരുന്ന ആ വെള്ളം മെല്ലെ അഴുക്കുവീണു കലരാന്‍ തുടങ്ങി. ശരീരം കഴുകി വൃത്തിയാക്കി, പണിയായുധങ്ങളും കഴുകി പണിപ്പുരയില്‍ എടുത്തു വച്ചിട്ടവര്‍ വീടുകളിലേയ്ക്ക് നടന്നു.

വഴിമദ്ധ്യേ അവര്‍ ജനിയെ കണ്ടു. ജനിയുടെ നോട്ടം കണ്ണനില്‍ പതിഞ്ഞു. കണ്ണന്‍ അവളെ നോക്കി പുഞ്ചിരിക്കാന്‍ ശ്രമിച്ചു. എന്തോ പറയാനായി അവള്‍ ഭാവിച്ചുവെങ്കിലും പറഞ്ഞില്ല. അവള്‍ ചിരിച്ചുകൊണ്ട് വഴിയോരം ചേര്‍ന്ന് നിന്നു.

"എന്താ ജനി...ഇന്ന് ജോലിയില്ലായിരുന്നോ?" വാസുവാണത് ചോദിച്ചത്.

"ഇല്ല വാസുവേട്ടാ.. തങ്കം വിളിച്ചിട്ട് മണിമാളികയില്‍ പോയതാ ഞാനും കാര്‍ത്യായനിയമ്മയും." ജനി പറഞ്ഞു.

"എന്താ ജനി വിശേഷിച്ച്..? എന്നിട്ട് കാര്‍ത്യായനിയമ്മ എവിടെ? വാസു ചോദിച്ചു.

"അവര് പോയി. കുഞ്ഞിന് നല്ല സുഖമില്ലാന്നു തങ്കം പറഞ്ഞു. പിന്നെ മുതലാളി പീടികയില്‍ പോയി. രാവിലെ ചില സഹായം അതിനു വിളിച്ചതാ...

പെട്ടെന്ന് കണ്ണനില്‍ എന്തോ അസ്വസ്ഥത പടര്‍ന്നു. വാസു അത് കാണുകയും ചെയ്തു. അത് കൊണ്ടുതന്നെയാകണം വാസു ജനിയോടു ചോദിച്ചു..."എന്നിട്ടെന്തായി ? കുഞ്ഞിനെ ആശുപത്രിയില്‍ കൊണ്ടുപോയോ? അതോ ഇപ്പോള്‍ കുറവുണ്ടോ?

"ഇല്ല വാസുവേട്ടാ... ആരും ഇല്ലാണ്ടെങ്ങനാന്നാ തങ്കം ചോദിക്കണേ..!! : ജനി പറഞ്ഞു.
ഇത്രയും പറഞ്ഞുകൊണ്ട് ജനി നടന്നപ്പോള്‍
എതിര്‍ദിശയിലേയ്ക്ക് കണ്ണനും വാസുവും നടന്നു തുടങ്ങി.

ഒരല്‍പമൗനത്തിനു ശേഷം കണ്ണന്‍ വാസുവിനോട് ചോദിച്ചു "വാസുവേട്ടാ, അത്രയിടം വരെ ഒന്ന് ചെന്നാലൊ നമുക്ക്?
പൊടുന്നനെ വാസു വല്ലാതെ ക്രുദ്ധനായി.

അയാള്‍ പറഞ്ഞു..."വേണ്ട കണ്ണാ... എനിക്കറിയാന്‍ കഴിയുന്നില്ല, നീയെന്താ ഇങ്ങനെയെന്ന്? നിനക്ക് നിന്‍റെ ജീവിതത്തെക്കുറിച്ച് ഒരു ചിന്തയും ഇല്ലേ? ഇനി ഇതെങ്ങാനും ആ ചിന്നമ്മുവറിഞ്ഞാല്‍ പിന്നെ എന്താകും സ്ഥിതി. നീ എങ്ങടും പോവുന്നില്ല. ആരെയും കാണുന്നുമില്ല. നീ ഒന്നും ചിന്തിക്കണ്ട. തങ്കം മുതലാളിയെ വിളിക്കും, അയാള്‍ വന്നു കൊണ്ടുപോകും. നീയിപ്പോള്‍ വീട്ടിലേയ്ക്ക് ചെന്നാട്ടെ. ഇത്രയും പറഞ്ഞയാള്‍ വഴി രണ്ടായി പിരിയുന്നിടത്ത് കണ്ണന്‍റെ വീട്ടിലേയ്ക്കുള്ള വഴിയിലേയ്ക്കവനെ തള്ളിവിട്ടുകൊണ്ട്, കണ്ണന്‍ നടന്നകലുന്നതും നോക്കിനിന്ന്‍, ഒരു നെടുവീര്‍പ്പിട്ടുകൊണ്ട് വീട്ടിലേയ്ക്ക് നടന്നു.

(തുടരും)
ശ്രീ വര്‍ക്കല
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ