2014 ഫെബ്രുവരി 4, ചൊവ്വാഴ്ച


ചിന്നമ്മു അനാഥയാണ്

അദ്ധ്യായം 15

ചിന്നമ്മു പാഞ്ഞെത്തുകയായിരുന്നു. വാതില്‍ ശക്തിയോടെ തള്ളിത്തുറന്നവള്‍ അകത്തേയ്ക്ക് കയറി. കുഞ്ഞിനെ കട്ടിലിന്‍റെ ഓരത്തായി നിര്‍ത്തിയവള്‍ അതിലേയ്ക്ക് ചാഞ്ഞു. ചിന്നമ്മുവിന്റെ തേങ്ങിയുള്ള കരച്ചില്‍ കേട്ട് പരിഭ്രമത്തോടെ കുഞ്ഞ് കരയുവാന്‍ തുടങ്ങി. അവനെ സാന്ത്വനിപ്പിക്കാന്‍ അവിടെ ആരും ഉണ്ടായിരുന്നില്ല.

കണ്ണന്‍ വേപഥുവോടെ മണിമാളികയില്‍ നിന്നും ഇറങ്ങിനടന്നു. അവന്‍റെ മുഖം വല്ലാതെ കുനിഞ്ഞിരുന്നു. പാദങ്ങളാകട്ടെ ഒരിക്കലും സംഭവിക്കാത്തവിധം വിറയ്ക്കാന്‍ തുടങ്ങിയിരിക്കുന്നു. ചെറ്റക്കുടിലിന്റെ പൂമുഖത്തെത്തിയ അവന്‍ ഒന്നറച്ചു നിന്നു. പിന്നെ എന്തോ തീരുമാനിച്ചു നെടുവീര്‍പ്പിട്ടുകൊണ്ട് അകത്തേയ്ക്ക് കയറി.

ചിന്നമ്മു തളര്‍ന്നു കരയുന്ന കണ്ടപ്പോള്‍ അവന്‍ പിടഞ്ഞുപോയി. "അച്ഛാ...അച്ഛാ... ദേ! അമ്മ ... ചിന്നമ്മുവിനെ ചൂണ്ടിക്കാട്ടി കരഞ്ഞുകൊണ്ടവന്‍ കണ്ണന്‍റെ അടുത്തേയ്ക്ക് ചെന്നു. അവന്‍റെ കുഞ്ഞുമൊഴികളില്‍ തുള്ളിതുളുമ്പിയ വ്യസനം കണ്ണന്‍റെ നെഞ്ചിന്‍കൂടില്‍ ഭാരമായ് പെയ്തിറങ്ങി. അവന്‍ ചിന്നനെ വാരിയെടുത്തു. പതിയെ കട്ടിലിനരുകില്‍ ചിന്നമ്മുവിന്റെ അടുത്തേയ്ക്ക് വന്നിരുന്നു. കുഞ്ഞു കരച്ചില്‍ നിര്‍ത്തി ഊര്‍ന്നു താഴെയിറങ്ങി.

കണ്ണന്‍ ഒരു നിമിഷം അവളുടെ മുഖത്തേയ്ക്കു നോക്കി. കരച്ചിലിന്‍റെ ശക്തിയില്‍ അവളുടെ ശരീരം ഉലഞ്ഞുകൊണ്ടിരുന്നു. കണ്ണന്‍ പതിയെ അവളുടെ ചുമലില്‍ കൈവച്ചു. ഞെട്ടിത്തിരിഞ്ഞുകൊണ്ട് ചിന്നമ്മു ചാടിയെഴുന്നേറ്റു. അവള്‍ ഭ്രാന്തമായി നിന്നു വിറയ്ക്കുവാന്‍
തുടങ്ങി.

"ചിന്നമ്മൂ.... കണ്ണന്‍ ദയനീയമായി വിളിച്ചു.

ചിന്നമ്മുവിന്റെ കണ്ണുകള്‍ കുറുകി. അത്യന്തം കോപത്തോടെ അവള്‍ ചോദിച്ചു... "ചിന്നമ്മു....ആരാ നിങ്ങടെ ചിന്നമ്മു..." നാണമുണ്ടോ ങ്ങക്ക് എന്‍റെ മുഖത്ത് നോക്കാന്‍,... ഒരു ചിന്നമ്മു വന്നിരിക്കുന്നു... അവള്‍ തേങ്ങിക്കരഞ്ഞുകൊണ്ട് തുടര്‍ന്നു. ശെരിയാ ഞാന്‍ ങ്ങടെ ചിന്നമ്മുവായിരുന്നു കണ്ണേട്ടാ... പക്ഷേങ്കി ങ്ങള്...എന്നോട് എന്താ ചെയ്തെ??? ഇപ്പൊ ഞാന്‍ നിങ്ങടെ ചിന്നമ്മുവല്ല... എനിക്കിനി നിങ്ങടെ ചിന്നമ്മുവെന്ന പട്ടം വേണ്ട കണ്ണേട്ടാ... എന്‍റെ കണ്ണേട്ടന്‍, എന്നെ പൊന്നുപോലെ നോക്കിയിരുന്ന എന്‍റെ കണ്ണേട്ടന്‍ മരിച്ചുപോയി. അവള്‍ ഇത്രയും പറഞ്ഞു പൊട്ടിക്കരഞ്ഞുകൊണ്ട് നിലത്തെയ്ക്കിരുന്നു.

കണ്ണന്‍ എന്ത് ചെയ്യണം എന്നറിയാതെ പതറിപ്പോയി. ഒന്നും ഉരിയാടാതെ, സതീര്‍ത്ഥങ്ങളായ നേത്രങ്ങളോടെ അവളുടെ അരികില്‍ ഇരുന്നു.

"ചിന്നമ്മൂ.....എന്ന് വിളിച്ചുകൊണ്ടവളെ വീണ്ടും സ്പര്‍ശിച്ചു.
ഒരുന്മാദിനിയെപ്പോലെ ചിന്നമ്മു കണ്ണനു നേരെ അലറി. " അവന്‍റെ നേരെ വിരല്‍ ചൂണ്ടിയവള്‍ പറഞ്ഞു...

"നിങ്ങള്‍, നിങ്ങള്‍ തൊട്ടുപോകരുതെന്നെ..!!! ചിന്നമ്മു പോലും..അവള്‍ പിറുപിറുത്തു. ഞാന്‍ എന്തുതെറ്റാ ങ്ങളോട് ചെയ്തേ..? നിങ്ങളെന്‍റെ ജീവനായിരുന്നു കണ്ണേട്ടാ... ങ്ങളും എപ്പോഴും പറയാറുണ്ടായിരുന്നല്ലോ ങ്ങടെ ജീവനാണ് ഞാനെന്ന്..!!! എന്നിട്ട്, ആ എന്നെ, നമ്മുടെ ഈ കുഞ്ഞിനെ ഒരു നിമിഷം ഓര്‍ത്തോ ങ്ങള്. അതെങ്ങനാ..അല്ലെ? കുറെ പണോം, തൊലിവെളുപ്പും കണ്ടപ്പോ ങ്ങള്..ഛെ...എനിക്കിനി ഒന്നും കേള്‍ക്കണ്ട. ങ്ങളെന്‍റെ ആരുമല്ല. എന്നെ സ്നേഹിച്ച എന്‍റെ കണ്ണേട്ടന്‍ പോയി...എന്നെവിട്ടു പോയി... പൊട്ടിക്കരഞ്ഞുകൊണ്ട് വെറുപ്പോടെയവള്‍ തലതിരിച്ചു.

കണ്ണന്‍ എന്തുചെയ്യണം എന്നറിയാതെ, കട്ടിലിന്‍റെ ഓരത്തേയ്ക്കിരുന്നുപോയി. അസ്വസ്ഥത കൊണ്ടവന്‍ മുടിയിഴകളില്‍ വിരല്‍ പിടിച്ചുലച്ചു. ചിന്നമ്മു ഓലക്കുടിലിന്‍റെ ചുമര്‍ ചാരി കരഞ്ഞുകൊണ്ടേയിരുന്നു.

ആ ചെറ്റക്കുടിലില്‍ തീ പുകഞ്ഞിട്ട്‌ ദിനങ്ങളേറെയായി. കണ്ണനെത്തേടി ആരൊക്കെയോ വരുന്നുണ്ട്, പോകുന്നുണ്ട്. അവന്‍റെ കവിളുകളെ രോമങ്ങള്‍ മറച്ചുകഴിഞ്ഞു. ചിന്നമ്മു ജലപാനം ചെയ്തിട്ടില്ല. പക്ഷെ, കുഞ്ഞിനവള്‍ ആഹാരം നല്‍കുന്നുണ്ട്. കണ്ണന്‍റെ അവസ്ഥയും മറ്റൊന്നല്ല.

ഒടുവില്‍, ഒരു ദിവസം കണ്ണന്‍ രണ്ടുംകല്‍പ്പിച്ച് അവളുടെ അരികിലേയ്ക്ക് ചെന്നു. " ചിന്നമ്മു... നീ എന്നോടുള്ള വിരോധം കൊണ്ട് പട്ടിണി കിടക്കേണ്ട. നിന്‍റെ കുഞ്ഞിനെകരുതിയെങ്കിലും ഭക്ഷണം കഴിച്ചൂടെ നിനക്ക്...?? അവന്‍റെ സ്വരത്തില്‍ വല്ലാത്ത ഒരു ദയനീയത ഉണ്ടായിരുന്നു.

"വേണ്ട.. എന്നെയാരും സ്നേഹിക്കണ്ട. എന്‍റെ കുഞ്ഞിനെ എനിക്കറിയാം നോക്കാന്‍,....ങ്ങള് പോയ്ക്കൊള്ളീന്‍, ങ്ങക്കിപ്പോ പുതിയ പെണ്ടാട്ടിയുണ്ടല്ലോ? അവളെ സ്നേഹിച്ചാല്‍ മതി. ഇക്കണക്കിനാണെങ്കില്‍ ആ കുഞ്ഞും ങ്ങളെ തന്നെയായിരിക്കൂല്ലോ..? അവള്‍ മുഖം വക്രിച്ചുകൊണ്ട് അവനെ നോക്കിപ്പറഞ്ഞു.

"ഒക്കെ...ശെരിയാ ഞാന്‍ സമ്മതിക്കുന്നു. ഇന്ന്, നീയും ഞാനുമേ ഇതറിഞ്ഞിട്ടുള്ളൂ. നാളെയീ ലോകം ഇതറിഞ്ഞാല്‍?? നമ്മുടെ മോന്‍?? അവനെന്തു പിഴച്ചു. ഞാനിനി എങ്ങടും പോകില്ല. ഒരു തവണ നിനക്ക് ഒന്ന് ക്ഷമിച്ചൂടെ ചിന്നമ്മൂ....!!!


ചിന്നമ്മു ഇത് കേട്ട ഭാവം നടിച്ചില്ല. അത് കണ്ണനെ കൂടുതല്‍ ദുഃഖിതനാക്കി.
അവന്‍ ചോദിച്ചു..." നിനക്കത്ര വെറുപ്പാണോ ചിന്നമ്മു..???

"അതെ..." അവള്‍ വേഗത്തില്‍ പറഞ്ഞു.

കണ്ണന്‍ അവിടെനിന്നും തിരിഞ്ഞു. ഉയരം കുറഞ്ഞ അടുക്കളവാതിലില്‍ കുനിഞ്ഞവന്‍ പുറത്തേയ്ക്ക് കടന്നു. പുറത്ത് അയയില്‍ കിടന്നിരുന്ന ഷര്‍ട്ട്‌ എടുത്തിട്ടു. തലയ്ക്കടിയെറ്റപോലെ ലക്ഷ്യമില്ലാതെ അവന്‍ നടന്നകന്നു.....

(തുടരും)
ശ്രീ വര്‍ക്കല
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ