2014 ഫെബ്രുവരി 16, ഞായറാഴ്‌ച


ചിന്നമ്മു അനാഥയാണ്

അദ്ധ്യായം 28

പൂമരങ്ങളില്‍ കാറ്റു കളിപറഞ്ഞു. നൊമ്പരം മണ്ണില്‍ വീണുറങ്ങിയ ആ രാവില്‍ ഏതോ ചില്ലയിലിരുന്നൊരു രാക്കിളി തേങ്ങി........

തുറന്നുകിടന്ന ജനലിനുള്ളിലൂടെ തണുപ്പ് അരിച്ചുകയറി. തങ്കം ഉറങ്ങാതെ കിടക്കുകയാണ്. കണ്ണടയ്ക്കുമ്പോഴെല്ലാം ഒരു പിഞ്ചു പൈതല്‍ തേങ്ങുന്നപോലെ. അവളുടെ മനസ്സിലും വല്ലാത്തൊരു ഭീതി നിഴലിട്ടു. അവള്‍ കട്ടിലില്‍ എഴുന്നേറ്റിരുന്നു. അരുകില്‍ കുഞ്ഞു നല്ല ഉറക്കത്തിലാണ്. നിശബ്ദതയില്‍ മുതലാളിയുടെ കൂര്‍ക്കം വലിയുടെ താളം മാത്രം കേള്‍ക്കാം. തങ്കം മെല്ലെ കിടക്ക വിട്ടെഴുന്നേറ്റു.

പുറത്തു നിലാവ് പരന്നൊഴുകുകയാണ്. ജനല്‍വിരികള്‍ക്കിടയിലൂടെ അവള്‍ക്കു കാണാം കണ്ണന്‍റെ കുടില്‍,... പെട്ടെന്നാണവള്‍ അത് കണ്ടത്. ഇരുളിലൂടെ ഒരു രൂപം കണ്ണന്‍റെ കുടിലിനടുത്തേയ്ക്ക് നടക്കുന്നു. അവള്‍ ആകാംഷയോടെ നോക്കി.

"ആരാണത്? അവളുടെ മനസ്സ് ചോദിച്ചു. ഇപ്പോളവള്‍ക്ക് അവിടം തെളിഞ്ഞുകാണാം.
പെട്ടെന്നവളുടെ മനസ്സ് വീണ്ടും മന്ത്രിച്ചു. "കണ്ണന്‍"...",.."
അവള്‍ ചിന്തിച്ചു... "ഈ ഇരുളില്‍ എന്താണിങ്ങനെ..??? അവന്‍റെ മനസ്സ് നോവുന്നുണ്ട് അതവള്‍ക്കറിയാം. അവനരുകിലേയ്ക്ക് ഒന്നെത്തിയെങ്കില്‍!!! അവള്‍ വല്ലാതെ ആഗ്രഹിച്ചു. അവനെ ഒന്ന് സാന്ത്വനിപ്പിക്കാന്‍ കഴിഞ്ഞെങ്കില്‍,..!!!!

അവളുടെ മനസ്സ് കൂടുവിട്ടു പറക്കാന്‍ തുടങ്ങി. തങ്കം കട്ടിലില്‍ നോക്കി. മുതലാളി നല്ല ഉറക്കമാണ്. അവള്‍ അനക്കമുണ്ടാക്കാതെ മുറിവിട്ടു. അടുക്കളയുടെ ഓടാമ്പല്‍ ഇളക്കി മെല്ലെ മെല്ലെ, ആ നിലാവില്‍ അവള്‍ കണ്ണനരുകിലേയ്ക്ക് നടന്നു.

കണ്ണന്‍ ഇരുകൈകളും വക്ഷസ്സില്‍ ഒളിപ്പിച്ചു മുറ്റത്ത് അങ്ങോട്ടുമിങ്ങോട്ടും നടക്കുകയാണ്. ഇരുളില്‍, നിലാവിനെ നോക്കി ഒരു കാലന്‍ നായ കുരച്ചു. മണ്ണിലെ നിഴലും, ചെറുചലനവും കൊണ്ട് അവന്‍റെ ദൃഷ്ടികള്‍ ആ ദിശയിലേയ്ക്ക് തിരിഞ്ഞു. അവനു അവനെ തന്നെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. തങ്കം അവന്‍റെ മുന്നില്‍ വന്നു നില്‍ക്കുകയാണ്.
പരിഭ്രമം മറയ്ക്കാതെ തന്നെ അവന്‍ ചോദിച്ചു...

"തങ്കം...നീയിവിടെ..? നീ ഇത് എന്ത് ഭാവിച്ചാണ് തങ്കം." ..?

അപ്പോള്‍ അവളവനരുകിലേയ്ക്ക് ചേര്‍ന്ന് നിന്നു. അവന്‍റെ പകച്ചു നില്‍ക്കുന്ന കണ്ണുകളില്‍ നോക്കിയവള്‍ ചോദിച്ചു...

" ഇത്ര ദിവസമായില്ലേ... ന്നെ നിനക്ക് ഒന്ന് കാണണ്ടേ കണ്ണാ.... എനിക്ക് കണ്ണനെ ഒന്ന് കാണണ്ടേ...??? അവള്‍ തുടര്‍ന്നു. കണ്ണനറിയ്യോ..!! ഈ ഏഴു രാവുകള്‍,.... ഈ ഏഴു രാവുകള്‍ ഞാന്‍ ഉറങ്ങാതെ കഴിയ്ക്കുകയായിരുന്നു. കാണാതിരിക്കാന്‍ എനിക്കിനി കഴിയില്ല. നീയെന്നെ സ്പര്‍ശിക്കാതെ എനിക്കൊന്നുറങ്ങാന്‍ പോലും കഴിയുന്നില്ല.

"വേണ്ട... വേണ്ട തങ്കം.... എന്നെക്കൊണ്ടാവില്ല. നിനക്കറിയാല്ലോ ഞാനിങ്ങനെ ഉരുകുകയാ.. ഒരു നിമിഷം നീയൊന്നു ചിന്തിക്ക്. എന്‍റെ ചിന്നമ്മു... അവളിന്ന് ഒന്ന് മിണ്ടാതെ, ഒന്നും കഴിയ്ക്കാതെ, ഒന്ന് ചലിയ്ക്കാതെ...എനിക്കത് ചിന്തിക്കാനേ കഴിയില്ല.. കണ്ണന്‍റെ വാക്കുകള്‍ മുറിഞ്ഞുവീണു.

ഇത് കേട്ട് തങ്കം ചോദിച്ചു...

" അപ്പോള്‍ ഞാന്‍,...??? എന്നെക്കുറിച്ച് കണ്ണന്‍ ചിന്തിക്കുന്നുണ്ടോ? അവള്‍ അവനരുകിലേയ്ക്ക് ഒന്നുകൂടി ചേര്‍ന്നു. അവന്‍റെ കവിളുകളില്‍ കൈകള്‍ ചേര്‍ത്ത് അവനെ ഉലച്ചുകൊണ്ട്‌ ചോദിച്ചു.

"നിനക്കെന്നെ... നിനക്കെന്നെ വേണ്ടേ..? നീ പറയ്‌.. ഞാനും ചിന്നമ്മൂനെപ്പോലെ ആകണോ നിനക്ക്...????

ഇത് കേള്‍ക്കെ കണ്ണന്‍ തകര്‍ന്നടിയുകയായിരുന്നു... അവന്‍ ഇരുകൈകളും കൊണ്ട് ചെവികള്‍ പൊത്തി.
"തങ്കം... തങ്കം"... അവനറിയാതെ പറഞ്ഞുപോയി.." ഈശ്വരാ എന്തൊരു പരീക്ഷണമാണിത്."

തങ്കത്തിന്‍റെ മിഴികള്‍ സജലങ്ങളായി. കണ്ണന്‍ തിണ്ണയിലേയ്ക്കിരുന്നു. മുട്ടുകളില്‍ കൈകളൂന്നി മുഖം മറച്ചവന്‍ തേങ്ങി. തങ്കം അവന്‍റെ മുന്നിലായി മുട്ടുകുത്തിയിരുന്നു. പിന്നെ അവന്‍റെ മുട്ടുകളില്‍ തലചായ്ച്ചു അവള്‍ കരയാന്‍ തുടങ്ങി.
പെട്ടെന്നവന്‍ ചോദിച്ചു...

"തങ്കം,... രാത്രിയേറെയായി...മുതലാളി എഴുന്നേറ്റിട്ട് ഉണ്ടാവില്ലേ..? ഉണര്‍ന്നാല്‍ നിന്നെ തേടില്ലേ.."? അവന്‍റെ ചോദ്യം കേട്ടവള്‍ മിഴിനീരു തുടച്ചു. കണ്ണന്‍ അവളെ പിടിച്ചെഴുന്നേല്‍പ്പിച്ചു. തങ്കം അവനെ പുണര്‍ന്നു. അവന്‍ അവളെയും...എത്ര നേരം അവര്‍ അങ്ങിനെ നിന്നുവെന്നറിയില്ല.

ഉറക്കത്തില്‍ മുതലാളി ഒന്നുണര്‍ന്നു തിരിഞ്ഞുകിടന്നു. അയാള്‍ കൈകള്‍ നീട്ടി തങ്കത്തിനെ പിടിക്കുമ്പോള്‍ അവള്‍ കിടന്നിടം ശൂന്യം. അയാള്‍ ആത്മഗതം കൊണ്ടു.

"ഇവളിത് എവിടെപ്പോയി."

അയാള്‍ ഹാളിനോട് ചേര്‍ന്നിരുന്ന കുളിറൂമിനരുകില്‍ ചെന്നു. വാതില്‍ താഴിട്ടിരുന്നില്ല. അയാള്‍ മെല്ലെ ആ വാതില്‍ തുറന്നു. തങ്കത്തിനെ അവിടെയും കണ്ടില്ല. ഒടുവില്‍ അയാള്‍ അടുക്കളയിലെത്തി. ലൈറ്റ് തെളിയ്ക്കുമ്പോള്‍ തങ്കം അകത്ത്, അടഞ്ഞുകിടന്ന വാതിലിനരുകില്‍ ചേര്‍ന്നിരിക്കുകയാണ്. മുറിയില്‍ പ്രകാശം പരന്നതോടെ തങ്കം അയാളെ നോക്കി. അവളുടെ കണ്ണുകള്‍ വല്ലാതെ ക്ഷീണിച്ചിരുന്നു.
അയാള്‍ അവള്‍ക്കരുകിലേയ്ക്കിരുന്നു. സ്നേഹത്തോടെ അയാള്‍ ചോദിച്ചു...

"എന്ത് പറ്റി നിനക്ക്...? എന്താ ഇങ്ങനെ ഒറ്റയ്ക്ക്..ഇവിടെ???" തങ്കം പ്രേമപൂര്‍വ്വം അയാളെ നോക്കി.

"കിടന്നിട്ട് ഉറക്കം വരുന്നില്ല. ങ്ങളെ ശല്യം ചെയ്യണ്ടാന്ന് കരുതി. അവള്‍ അയാളോട് ചേര്‍ന്നിരുന്നു....അയാള്‍, അവളുടെ മടിയില്‍ തലചായ്ച്ചു കിടന്നു. തങ്കത്തിന്‍റെ വിരലുകള്‍ പ്രിയതമന്‍റെ മുടിയിഴകള്‍ തഴുകിക്കൊണ്ടിരുന്നു.

രാവ് മെല്ലെ മാഞ്ഞു. നിലാവിന്‍റെ നിറം കെട്ടു. അര്‍ക്കന്‍റെ കിരണങ്ങള്‍ വീണു പുല്‍നാമ്പുകള്‍ തലയുയര്‍ത്തിത്തുടങ്ങി. കണ്ണന്‍ തന്‍റെ കട്ടിലില്‍ ഒന്ന് തിരിഞ്ഞുകിടന്നു. ഓലയിലെ സുക്ഷിരങ്ങള്‍ക്കിടയിലൂടെ വന്ന പ്രകാശമണികളെ ഭയന്നു അവന്‍ പുതപ്പുകൊണ്ട്‌ മൂടിക്കിടന്നു.

ചിന്നമ്മുവിന്‍റെ കിടക്കയ്ക്കരുകില്‍ തലചായ്ച്ചിരുന്ന ജനി മേല്ലെയുണര്‍ന്നു. അവള്‍ ചിന്നമ്മുവിനെ നോക്കി. അവളുടെ കണ്ണുകള്‍ തുറന്നിരുന്നു. അത് മേല്‍ക്കൂരയില്‍ പതിഞ്ഞിരിക്കുകയാണ്. ജനിയെഴുന്നേറ്റു ഫ്ലാസ്കില്‍ ഇരുന്ന ചെറുചൂടുവെള്ളം മറ്റൊരു പാത്രത്തിലേയ്ക്ക് പകര്‍ന്നു, അതില്‍ ഒരു നേര്‍ത്ത തുണി മുക്കി ചിന്നമ്മുവിന്‍റെ മുഖം തുടച്ചു. അപ്പോഴാണ്‌ അവളതു കണ്ടത്. ചിന്നമ്മുവിന്‍റെ തലയിണ നനഞ്ഞുകുതിര്‍ന്നിരിക്കുന്നു. ജനിയവളെ സൂക്ഷിച്ചു നോക്കി. അപ്പോഴവള്‍ കണ്ടു ചിന്നമ്മുവിന്‍റെ കണ്ണുകളില്‍ നിന്ന് നീര്‍മണികള്‍ ഒന്നൊന്നായി മെല്ലെ മെല്ലെ പുറത്തേയ്ക്ക് ഒഴുകുന്നു. ജനി അവളുടെ വലതുകരം ചിന്നമ്മുവിന്‍റെ കരം ചേര്‍ത്തമര്‍ത്തി. കുനിഞ്ഞ് അവളുടെ നെറുകയില്‍ ചുംബിക്കുമ്പോഴേയ്ക്കും ജനി പൊട്ടിക്കരഞ്ഞുപോയി.

(തുടരും)
ശ്രീ വര്‍ക്കല

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ