2014 ഫെബ്രുവരി 16, ഞായറാഴ്‌ച


ചിന്നമ്മു അനാഥയാണ്

അദ്ധ്യായം 26

വാസു തിരികെ വന്നു. കണ്ണനെയും കൊണ്ടയാള്‍ ആശുപത്രിയില്‍ എത്തി. ചിന്നമ്മുവിന്‍റെ ശരീരത്തിലെ മുറിവുകള്‍ ഉണങ്ങിത്തുടങ്ങി. അപകട നില തരണം ചെയ്ത അവളെ മുറിയിലേയ്ക്ക് മാറ്റിയിരുന്നു. അടഞ്ഞുകിടന്ന ആ മുറിയുടെ മുന്നില്‍ കണ്ണന്‍ നിന്നു. വാസു മെല്ലെ ആ വാതില്‍ തുറന്നു. അയാള്‍ അകത്തേയ്ക്ക് കയറുമ്പോള്‍ കണ്ണന്‍ പുറത്തെ ചുവരില്‍ പരതുകയായിരുന്നു. അവന്‍റെ ഉള്ളം ആകെ വിറയ്ക്കാന്‍ തുടങ്ങി. വാസു മുറിയ്ക്കുള്ളില്‍ നിന്നു വാതിലിലൂടെ തല പുറത്തേയ്ക്കിട്ട് കണ്ണനോട് പറഞ്ഞു...

"വാ കണ്ണാ, അകത്തേയ്ക്ക് കയറി വാ". കണ്ണന്‍ മടിച്ചുമടിച്ച് അകത്തേയ്ക്ക് കാല്‍വച്ചു. അവന്‍റെ കണ്ണുകള്‍ നിറഞ്ഞുതുളുമ്പി. കണ്ണന്‍ കട്ടിലില്‍ കിടക്കുന്ന ചിന്നമ്മുവിനെ ഒന്ന് പാളി നോക്കി. അവന്‍ സ്തംഭിച്ചു പോയി. അത് ചിന്നമ്മുവെന്നു പറയുക അസാധ്യം.അവളുടെ ഇടതൂര്‍ന്ന മുടികള്‍ അപ്പാടെ മുറിച്ചു കളഞ്ഞിരിക്കുന്നു. വേദനയോടെ അവന്‍ അവളുടെ അടുത്തേയ്ക്കിരുന്നു. അവളുടെ തലയില്‍ ചുറ്റിയിരുന്ന മരുന്ന് പുരണ്ട തുണിയിലൂടെ അവന്‍ തലോടി. അവള്‍ കണ്ണുകള്‍ അടച്ചിരുന്നു.

മുറിയുടെ ഒരു മൂലയില്‍ മേശമേല്‍ നിറയെ മരുന്നുകള്‍ ഉണ്ടായിരുന്നു. കണ്ണന്‍ വാസുവിനെ നോക്കി. കണ്ണന്‍റെ നോട്ടത്തിന്‍റെ അര്‍ഥം മനസ്സിലാക്കിയ വാസു പറഞ്ഞു. " ജനിയുണ്ടിവിടെ... അവളാണ് മരുന്ന് ഒക്കെ നല്‍കുന്നത്. കണ്ണന് താന്‍ വളരെ വളരെ, ഒരു ഉറുമ്പിനോളം ചെറുതായിപ്പോയതായി തോന്നി.

അപ്പോള്‍ പുറത്തുനിന്നും ജനി അകത്തേയ്ക്ക് വന്നു. ജനി കണ്ണനെക്കണ്ടതോടെ അകത്തെ ചുവരിലേയ്ക്ക് ചേര്‍ന്ന് നിന്നു. അവള്‍ ഒന്ന് നെടുവീര്‍പ്പിട്ടുകൊണ്ട് കണ്ണനോടു ചോദിച്ചു...

"കുറച്ചു നേരായോ കണ്ണേട്ടാ വന്നിട്ട്?

"ഉം....അവന്‍ അവളെനോക്കാതെ കുനിഞ്ഞിരുന്നു മറുപടിയായി മൂളി.

കണ്ണന്‍ തളര്‍ന്നുകിടന്നിരുന്ന ചിന്നമ്മുവിന്‍റെ ഇടതുകരം ഒന്ന് തഴുകി. പക്ഷെ, അവള്‍ കണ്ണു തുറന്നില്ല. കണ്ണന്‍ ജനിയേയും വാസുവിനേയും മാറിമാറി നോക്കി. ആരും ഒന്നും മിണ്ടിയില്ല. അതുകൊണ്ടുതന്നെ അവന്‍ അവളുടെ ചെവിയോട് ചുണ്ടുകള്‍ ചേര്‍ത്ത് പതിഞ്ഞ സ്വരത്തില്‍ വിളിച്ചു...

"ചിന്നമ്മു,..ന്‍റെ ചിന്നമ്മു...!!

വിളിച്ചു തീരുമ്പോഴേയ്ക്കും അവന്‍ തേങ്ങിപ്പോയിരുന്നു. എന്നിട്ടും അവള്‍ മിണ്ടിയില്ല. അതോടെ കണ്ണന്‍ പരിഭ്രാന്തനായി. വാസു അവന്‍റെ തോളില്‍ കൈവച്ചു. അവന്‍ തിരിഞ്ഞുനോക്കുമ്പോള്‍ വാസു പറഞ്ഞു.

"അവള്‍ സംസാരിക്കില്ല. അവള്‍ക്കു ഒന്നും അറിയില്ലടാ....ഇനിയുള്ള കാലം എങ്ങനെ എന്ന് ഡോക്ടര്‍ക്ക് പോലും നിശ്ചയം ഇല്ല. എല്ലാം നിന്‍റെ ഭാഗ്യം പോലെയിരിക്കും. നീ വിഷമിക്കേണ്ട, എനിക്ക് വിശ്വാസം ഉണ്ട്. അവള്‍ സംസാരിക്കും, നിന്നെ തിരിച്ചറിയും. എല്ലാം നേരെയാകും... വാസു അവനെ സന്ത്വനിപ്പിച്ചുകൊണ്ടിരുന്നു.

കണ്ണന്‍ കട്ടിലിന്‍റെ ഓരത്തായി തലചേര്‍ത്തു കരയുകയായിരുന്നു. കണ്ണന്‍റെ തേങ്ങല്‍ അല്ലാതെ അവിടം നിശബ്ദമായിരുന്നു. വാസുവും ജനിയും നെടുവീര്‍പ്പിട്ടു.

അപ്പോഴേയ്ക്കും ചാരിയിരുന്ന വാതിലില്‍ മുട്ടു കേട്ടു. ജനി ചെന്ന് വാതില്‍ തുറന്നു. മുതലാളിയും തങ്കവും കുഞ്ഞും ആയിരുന്നു. ജനി അവരെ അകത്തേയ്ക്ക് വിളിച്ചു. അവര്‍ അകത്തേയ്ക്ക് കയറുമ്പോള്‍ കണ്ണന്‍ അവിടെ നിന്നും മെല്ലെ എഴുന്നേറ്റു. മുതലാളി വാസുവിനോടും പിന്നെ കണ്ണനോടും കുശലം നടത്തി. അപ്പോഴേയ്ക്കും തങ്കത്തിന്റെ കൈയില്‍ നിന്നും ജനി കുഞ്ഞിനെ വാങ്ങി. അവള്‍ ആ കുഞ്ഞിനെനോക്കി എന്തൊക്കെയോ പറഞ്ഞു. മുതലാളി വാസുവിനോട് പറഞ്ഞു
"മോളെയും കൊണ്ട് വരേണ്ട ദിവസമായിരുന്നു. അതും പിന്നെ നിങ്ങളെയും കണ്ടിട്ട് പോകാം എന്ന് കരുതി. ഇനീപ്പോ ചിന്നമ്മുവിന്‍റെ ഡോക്ടറെ ഒന്ന് കാണണം"... എന്നിട്ടയാള്‍ കണ്ണന് നേരെ നോക്കി. അവന്‍റെ തോളില്‍ കൈവച്ചു അയാള്‍ പറഞ്ഞു.

"കണ്ണാ നീ വിഷമിക്കേണ്ട. എല്ലാം ശെരിയാവും. എന്നിട്ട് വാസുവിനോടും, ജനിയോടുമായി പറഞ്ഞു...

"വാസു, ജനി ചിന്നമ്മുവിന്റെ ചികിത്സയ്ക്ക് ഒരു കുറവും വരരുത്. ഞാന്‍ തന്ന പണം തീര്‍ന്നാല്‍ ചോദിക്കാനും മടിക്കരുത്".

ജനിയും, കണ്ണനും വാസുവും അയാളെ ഭവ്യതയോടെ നോക്കി നിന്നു. തങ്കം ഇതിനിടയില്‍ കണ്ണനെ ഒന്ന് പാളി നോക്കി. അവളുടെ കണ്ണുകളിലെ സങ്കടം വാസു ശ്രദ്ധിച്ചു. യാത്ര പറഞ്ഞവര്‍ ഇറങ്ങുമ്പോള്‍ കണ്ണന്‍ വാസുവിനോട് ചോദിച്ചു...

"ഇതൊക്കെ ഞാന്‍ എങ്ങനെ വീട്ടും വാസുവേട്ടാ..."

"നീയിപ്പോള്‍ അതിനെ കുറിച്ച് ഒന്നും ചിന്തിക്കണ്ട.... ആദ്യം എല്ലാം ഒന്ന് ശരിയാവട്ടെ.." വാസു പറഞ്ഞു.
അന്ന് വൈകും വരെ കണ്ണനും വാസുവും അവിടെ ഉണ്ടായിരുന്നു. ഇതിനിടയില്‍ വീട്ടിലേയ്ക്ക് പോയ ജനി വൈകിട്ട് തിരിച്ചെത്തി. അതോടെ വാസുവും കണ്ണനും പോകാനുള്ള ഒരുക്കത്തിലായി.

വാതില്‍ തുറക്കുമ്പോഴേയ്ക്കും ഒരു പോലീസുകാരന്‍ അവിടേയ്ക്ക് കയറി വന്നു. അയാള്‍ അവരെ നോക്കി ചിരിച്ചു.
കണ്ണന്‍ സംശയത്തോടെ പോലീസുകാരനെ നോക്കി. എന്നിട്ട് ചോദിച്ചു...

"സര്‍, ഇവിടെ???

അപ്പോഴേയ്ക്കും വാസു അവനോട് പറഞ്ഞു. ചിന്നമ്മുവിന്റെ പേരില്‍ കേസുണ്ട്. അവളൊരു കൊലപാതകിയാണിപ്പോള്‍,... സ്വന്തം കുഞ്ഞിനെ കിണറ്റില്‍ എറിഞ്ഞുകൊന്ന അമ്മ. കണ്ണന്‍ ദയനീയമായി വാസുവിനെയും പോലിസുകാരനെയും നോക്കി. അപ്പോള്‍ അയാള്‍ പറഞ്ഞു.

"ഞങ്ങള്‍ എന്ത് ചെയ്യാന്‍ നിയമം നിയമത്തിന്‍റെ വഴിയേ..!!! " ശെരി ഞാന്‍ നാളെ വരാം"... അവരോടു ഇങ്ങനെ പറഞ്ഞുകൊണ്ട് പോലീസുകാരന്‍ പുറത്തേയ്ക്ക് പോയി. അപ്പോള്‍ ജനി കണ്ണനോട് പറഞ്ഞു.

"അയാള്‍ എന്നും വരും. ചിന്നമ്മുവിന്‍റെ സുഖവിവരം തിരക്കും. ഡോക്ടറെ കാണും..."

കണ്ണന് ഉരുകിയൊലിച്ചു താഴെ പതിക്കുകയാണോ താന്‍ എന്ന് തോന്നിപ്പോയി. അവിടെ നിന്നും ഇറങ്ങി ആശുപതിയുടെ ഇടനാഴികള്‍ താണ്ടുമ്പോഴെല്ലാം അവന്‍റെ മനസ്സ് അവനോടു കയര്‍ത്തുകൊണ്ടിരുന്നു. "നീ... നീ കാരണമാ ഇതെല്ലാം. നിന്‍റെ തെറ്റ്, നീ അനുഭവിച്ച സുഖം... അതിന്റെ തിക്തഫലം അനുഭവിക്കേണ്ടി വന്നതീ ഹതഭാഗ്യയും. അവന്‍ അറിയാതെ കരഞ്ഞുപോയി. കണ്ണന്‍ പെട്ടെന്ന് നിന്നു.

"വാസുവേട്ടാ... ന്‍റെ ചിന്നമ്മു... എനിക്കവളെ കാണണം... ഇപ്പോള്‍ ഈ നിമിഷം. ഇത് പറഞ്ഞുകൊണ്ടവന്‍ ആ ഇടനാഴിയിലൂടെ തിരിഞ്ഞോടി. കതകു തള്ളിത്തുറന്നവന്‍ അകത്തേയ്ക്ക് പാഞ്ഞുകയറി. ചിന്നമ്മുവിനു മരുന്ന് കൊടുത്തിട്ട് പുറത്തേയ്ക്ക് വരികയായിരുന്ന നഴ്സിനെ കൂട്ടിയിടിച്ചു അവന്‍ താഴെവീണു. ചാടിയെഴുന്നേറ്റ അവള്‍ അവനു നേരെ ആക്രോശിച്ചു.

"നാശം... എവിടുന്നു വരുന്നു ഇവനൊക്കെ... കണ്ണില്ലേടോ തനിക്കൊന്നും. മരുന്ന് ട്രേയും കുനിഞ്ഞെടുത്ത് അമര്‍ത്തിച്ചവുട്ടി അവര്‍ പുറത്തേയ്ക്ക് പോയി. അപ്പോഴേയ്ക്കും വാസു അവിടെ എത്തിയിരുന്നു. ഒരു വിധം അവനെ പറഞ്ഞു സമാധാനിപ്പിച്ചു അയാള്‍ അവിടെ നിന്നും കൂട്ടികൊണ്ടു പോയി.

(തുടരും)
ശ്രീ വര്‍ക്കല

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ