2014 ഫെബ്രുവരി 4, ചൊവ്വാഴ്ച


ലിയാത്തിന്‍റെ പെണ്മക്കള്‍


ആമുഖം

പ്രിയ കൂട്ടുകാരെ,

വര്‍ഷം 2011. ഖത്തറിന്‍റെ തലസ്ഥാനമായ ദോഹയിലെ, എന്‍റെ തിരക്കേറിയ ഔദ്യോഗികജീവിതത്തിനിടയില്‍ വിശ്രമത്തിനായി കിട്ടിയ കുഞ്ഞു മുഹൂര്‍ത്തങ്ങള്‍ എന്‍റെ രചനകള്‍ക്കായി മാറ്റി വച്ചപ്പോള്‍ പിറന്നതാണീ നോവല്‍,.... നമ്മുടെ മനസ്സിനെ ഭ്രമിപ്പിക്കുന്ന, വര്‍ണ്ണശബളമായ ചില മുഹൂര്‍ത്തങ്ങള്‍ ഈ രചനയിലുടനീളം കൊണ്ടുവരാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. എഴുത്തുകളുടെ ലോകത്തെ ഒരു കൊച്ചു കലാകാരന്‍ എന്ന നിലയില്‍, എന്‍റെ രചനകള്‍ക്ക് നിങ്ങളേകിയ സ്നേഹവും, പ്രോത്സാഹനങ്ങളും ഇനിയും ഉണ്ടാകും എന്ന് കരുതുന്നു.

ഭാഗം 1

ഷിനായി ഗ്രാമത്തിനെ തൊട്ടുതലോടി ഒരു നദി ഉറക്കമില്ലാത്ത യാത്രയിലാണ്. "വൈഗര". വൈഗര നദിയുടെ തീരം. വെണ്‍സൈകത കൂട്ടങ്ങള്‍ക്കിടയിലൂടെ വളഞ്ഞുപുളഞ്ഞവള്‍ ഒരു നാഗസുന്ദരിയെപ്പോലെ ഒഴുകുകയാണ്. ഇടയ്ക്കിടെ കുഞ്ഞു പാറക്കൂട്ടങ്ങള്‍ക്കിടയില്‍ തട്ടിയ അവളുടെ പാദസരങ്ങളുടെ കിലുക്കം ചെവിയോര്‍ത്താല്‍ നമ്മുക്ക് കേള്‍ക്കാം. ഭൂവ് ഉറക്കത്തിലേയ്ക്ക് വഴുതിവീണു. നിലാവ് വെളുത്ത് നീണ്ടൊരു പട്ടുപുതപ്പ് അവളുടെ ദേഹത്തൊട്ടി വിരിച്ചിട്ടു. ഇരുട്ടിന്‍റെ ലഹരിയില്‍ വൈഗരയുടെ ആഴങ്ങളില്‍ മുങ്ങിത്താണുയര്‍ന്ന നീര്‍ക്കാക്കകള്‍ അരുകിലെ വൃക്ഷശിഖരങ്ങളിലെത്തി കുടഞ്ഞൊരുങ്ങി. കുറച്ചുദൂരെ നക്ഷത്രങ്ങള്‍ വിളക്കുമായി ഭൂവിലേയ്ക്കിറങ്ങിയപോലെ, മിന്നിത്തിളങ്ങുന്ന ഓരോ കുഞ്ഞുവിളക്കിനും പിന്നില്‍ പുല്ലുമേഞ്ഞ ഭംഗിയേറിയ കുഞ്ഞുസൗധങ്ങള്‍,..

ആ കുടിലുകള്‍ക്കൊന്നിനുള്ളില്‍ അനിയന്ത്രിതമായ മനോവേദനയുമായി ഒരാള്‍ ഇരിപ്പുണ്ട്. അവളാണ് "ലയാന". അകാലത്തില്‍ പൊലിഞ്ഞ അവളുടെ പ്രാണപ്രേയസ്സനെക്കുറിച്ച് ഓര്‍ക്കുകയാണവള്‍,. നിറഞ്ഞൊഴുകുന്ന മിഴിയിണകള്‍ കണ്ടാല്‍, വൈഗര നദിയുടെ ഉത്ഭവം അവളുടെ നേര്‍ത്തുനനുത്ത കപോലങ്ങളില്‍ നിന്നാവുമോ എന്ന് നമ്മള്‍ സംശയിച്ചുപോകും. അത്രയ്ക്കും ദുഃഖിതയാണവള്‍,.. ആ കുഞ്ഞുമുറിയുടെ ഒരേകാന്ത കോണില്‍ തൂങ്ങുന്ന മുഷിഞ്ഞ തുണിയൂയലിനുള്ളില്‍ നേര്‍ത്ത കരച്ചിലോടെയൊരു കുഞ്ഞുരൂപം ഒന്ന് നീണ്ട് നിവര്‍ന്ന് കാലുകള്‍ വലിച്ചുയര്‍ത്തി ചരിഞ്ഞു കിടന്നു ഉറങ്ങുകയാണ്. അവനാണ് "ലിയാത്ത്"......

(തുടരും)
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ