2014 ഫെബ്രുവരി 16, ഞായറാഴ്‌ച


ചിന്നമ്മു അനാഥയാണ്

അദ്ധ്യായം 30

തങ്കം അവനടുത്തേയ്ക്ക് വന്നു. അപ്പോഴേയ്ക്കും കണ്ണന്‍ നന്നായി വിയര്‍ക്കാന്‍ തുടങ്ങിയിരുന്നു.
തങ്കം ചോദിച്ചു...

"എന്തേ വീട്ടിലേയ്ക്ക് വരുന്നവരെ അകത്തേയ്ക്ക് ക്ഷണിക്കുകയോ, ഇരിക്കാനോ പറയാറില്ലേ".....?

കണ്ണന്‍ വിക്കിവിക്കിപ്പറഞ്ഞു....
"ഓ!! ... ശരിയാണ് തങ്കം. ഞാനതങ്ങ് മറന്നു."

അവന്‍ അവളെ അകത്തേയ്ക്ക് ക്ഷണിച്ചു. അകത്തേയ്ക്ക് കയറിയ തങ്കം ചിന്നമ്മുവിന്‍റെ അടുക്കലേയ്ക്ക് വന്ന്, അവളെ ഒന്ന് സൂക്ഷ്മമായി നോക്കി. എന്നിട്ട് തിരിഞ്ഞ് കണ്ണനെ നോക്കി അടക്കിയ സ്വരത്തില്‍ പറഞ്ഞു.

"അവളുറക്കാ....നല്ല ഉറക്കം."

ഇത് പറഞ്ഞുകൊണ്ടവള്‍ തിരിയുമ്പോള്‍, റാന്തല്‍ വിളക്കിന്‍റെ വെളിച്ചത്തില്‍ അവളുടെ കണ്ണുകളില്‍ കത്തി നിന്ന ഒരു പ്രത്യേക ഭംഗി അവന്‍ കണ്ടു. കണ്ണനടുത്തേയ്ക്ക് നീങ്ങി നിന്ന അവളുടെ ശരീരത്തില്‍ നിന്നും വല്ലാത്തൊരു സുഗന്ധം അവനനുഭവപ്പെട്ടു. തങ്കം കണ്ണന്‍റെ മിഴികളില്‍ നോക്കി നിന്നു. പിന്നെ അവന്‍റെ നെഞ്ചിലേയ്ക്ക് മുഖമമര്‍ത്തി ഇരുകൈകളും കൊണ്ടവനെ വരിഞ്ഞു മുറുകി. നിറഞ്ഞാടുന്ന യുദ്ധത്തില്‍, ആയുധം നഷ്ടപ്പെട്ട യോദ്ധാവിനെപ്പോലെ അവന്‍ പതറിനിന്നു.

നിശബ്ധമായ അന്തരീക്ഷത്തില്‍, കണ്ണന്‍റെയും, തങ്കത്തിന്‍റെയും ശ്വാസനിശ്വാസങ്ങള്‍ ഉച്ചത്തിലാകുമ്പോള്‍, ഉറക്കത്തിന്‍റെ ഇടനാഴിയില്‍ എവിടെയോ വഴിയറിയാതെ ഉഴറിനീങ്ങിയ ചിന്നമ്മു കണ്ണുകള്‍ തുറന്നു. അവ്യക്തമായ്‌ അവള്‍ കണ്ട കാഴ്ചകള്‍ മെല്ലെ മെല്ലെ പകലുപോലെ അവളുടെ കണ്ണുകളില്‍ പതിഞ്ഞുതുടങ്ങി. എങ്കിലും, ഒരു വാക്ക് മിണ്ടാനോ, കരമൊന്നു ചലിപ്പിക്കാനോ കഴിയാതെ അവള്‍ മിഴികളടച്ചു. അവളുടെ കണ്ണുനീര്‍ നിരനിരയായി കപോലങ്ങളിലൂടെ താഴെവീണുറയുമ്പോള്‍, കണ്ണന്‍ കണ്ണുകള്‍ മുറുകെയടച്ച് തങ്കത്തിന്‍റെ തോളില്‍ മുഖമമര്‍ത്തി തളര്‍ന്നുതുടങ്ങിയിരുന്നു.

തുടക്കത്തില്‍, കണ്ണന്‍ വല്ലാതെ അസ്വസ്ഥത പ്രകടിപ്പിച്ചുവെങ്കിലും, നെഞ്ചിലേറ്റ അവളുടെ ചുടുശ്വാസം അവനെ മെല്ലെ മെല്ലെ തളര്‍ത്തി. ക്രമേണ അവന്‍ തങ്കത്തിന് കീഴ്പ്പെടുകയായിരുന്നു. ഒടുവില്‍, അവന്‍റെ നിശ്വാസം അവളുടെ ശരീരമാകെ അലഞ്ഞുനടന്നു.

നിലത്തുവിരിച്ച പായമേല്‍ തങ്കത്തെയും കൊണ്ടവന്‍ ചായുമ്പോള്‍, ചിന്നമ്മുവിന്‍റെ തളര്‍ന്ന കാലുകള്‍ വിറയ്ക്കാന്‍ തുടങ്ങിയിരുന്നു. വല്ലാത്തൊരു വീര്‍പ്പുമുട്ടലോടെ അവള്‍ സ്വരമടക്കി തേങ്ങിക്കൊണ്ടിരുന്നു. പരസ്പരം സ്നേഹിച്ച് പടര്‍ന്നുകയറിയ തങ്കവും, കണ്ണനും ഇതൊന്നും അറിയുന്നുപോലുമുണ്ടായിരുന്നില്ല.

സമയം ഏറെ കഴിഞ്ഞു. കണ്ണന്‍ തങ്കത്തിനോട് ചോദിച്ചു..

"കുഞ്ഞു ഉണര്‍ന്നാല്‍ എന്ത് ചെയ്യും...? നിന്നെ കാണാതെ അവള്‍ കരയില്ലേ..."?

തങ്കം അവന്‍റെ ചോദ്യത്തിന് മറുപടിയായി ഒന്ന് മൂളുക മാത്രം ചെയ്തു. അവളവനെ കെട്ടിപ്പുണര്‍ന്നു കിടന്നു.
അന്തരീക്ഷം പതിയെപതിയെ നിശബ്ദമായി വന്നുകൊണ്ടിരിക്കെ, കണ്ണന്‍റെ കാതുകളില്‍ ഒരു ചെറിയ ഞരക്കത്തിന്‍റെ സ്വരം വന്നണഞ്ഞു. നെഞ്ചിലൂടെ കിടന്നിരുന്ന തങ്കത്തിന്‍റെ ഇടതുകൈതലം അവന്‍ മെല്ലെ പിടിച്ചുമാറ്റി. തല മെല്ലെ ഉയര്‍ത്തി നോക്കവേ കണ്ണന്‍ ഞെട്ടിത്തരിച്ചുപോയി. ചിന്നമ്മുവിന്‍റെ കണ്ണുകള്‍ മച്ചില്‍ എവിടെയോ സൂക്ഷ്മതയോടെ നോക്കുന്നു. കണ്ണില്‍ നിന്നും കണ്ണുനീര്‍ ധാരയായി ഒഴുകുന്നു. അവന്‍ വളരെയധികം സ്വരം താഴ്ത്തി തങ്കത്തെ തട്ടി വിളിച്ചു.

"തങ്കം...തങ്കം...ദേ! ചിന്നമ്മു.... അവന്‍ പകുതിയില്‍ നിര്‍ത്തി.

തങ്കം പായമേല്‍ എഴുന്നേറ്റിരുന്നു. അഴിഞ്ഞുകിടന്ന മുടി വാരിക്കെട്ടി അവള്‍ ചിന്നമ്മുവിനെ നോക്കി. എന്നിട്ട് കണ്ണനെ നോക്കി പറഞ്ഞു..

"കണ്ണാ...നീ ബേജാറാവേണ്ട...അവള്‍ക്കൊന്നും അറിയില്ല."

കണ്ണന് തല്‍ക്കാലം മനസ്സ് തണുത്തുവെങ്കിലും, ബോധമില്ലെങ്കില്‍ പിന്നെ അവള്‍ കരഞ്ഞതെന്തിനു എന്ന ചോദ്യം അവനില്‍ വല്ലാത്ത സംശയം ഉണ്ടാക്കി. തങ്കം പോകാനായി എഴുന്നേറ്റു. കണ്ണന്‍ അവള്‍ക്കു പിന്നാലെ പോയി. അവള്‍, നടന്നകന്ന്, മണിമാളികയുടെ പടികടന്ന് വാതിലിന്‍റെ ഓടാമ്പല്‍ ഇടുന്നത് വരെ കണ്ണന്‍ മുറ്റത്ത്‌ തന്നെ നിന്നിരുന്നു.

തിരികെ, മുറിയ്ക്കുള്ളിലേയ്ക്ക് പതര്‍ച്ചയോടെയാണ് കണ്ണന്‍ കയറിവന്നത്. എങ്കിലും നടന്നു വന്നു ചിന്നമ്മുവിന്‍റെ കട്ടിലിനരുകില്‍ ചേര്‍ന്നിരുന്നു. അപ്പോഴേയ്ക്കും അവളുടെ മാറ് വല്ലാതെ ഉയര്‍ന്നു താഴാന്‍ തുടങ്ങി. കണ്ണന്‍ അത്ഭുത പരവശനായി. അവന്‍ കിടക്കയില്‍ നിന്നും ചാടിയെഴുന്നേറ്റു. ചിന്നമ്മുവിന്‍റെ തേങ്ങല്‍ ഉച്ചത്തിലാകാന്‍ തുടങ്ങിയിരുന്നു. അവളുടെ ഇടതുകരം മെല്ലെ ചലിക്കുന്നത് അവന്‍ ശ്രദ്ധിച്ചു. ചിന്നമ്മുവിന്‍റെ ചുണ്ടുകള്‍ വിറയ്ക്കാന്‍ തുടങ്ങി. അവളുടെ കണ്ണുകളില്‍ ഒരുതരം നിസംഗത അവന് കാണാന്‍ കഴിഞ്ഞു. പിന്നെയത് ഒരു ദയനീയഭാവമായി മാറി. അവളുടെ കണ്ണുകളില്‍ നോക്കി നില്‍ക്കെ അവയില്‍ രൗദ്രഭാവം നിറഞ്ഞു.

കണ്ണുകള്‍ നിറഞ്ഞൊഴുകവെ, ചലിക്കുന്ന ഇടതുകരം കൊണ്ടവള്‍ മാറിലെ വസ്ത്രത്തിന്‍റെ ഹൂക്കുകള്‍ ഒന്നൊന്നായി അഴിച്ചിട്ടു. കണ്ണന്‍ ഒന്നും മനസ്സിലാകാതെ വിളറി നിന്നു. അവനെ വിറയ്ക്കാന്‍ തുടങ്ങി. പിന്നെയവളുടെ കൈയ് അരക്കെട്ടിലേയ്ക്ക് നീങ്ങി. ഉടുത്തിരുന്ന വേഷ്ടിയവള്‍ ഒരു കൈകൊണ്ട് അഴിച്ചുമാറ്റി. അവള്‍ തേങ്ങിത്തേങ്ങി കരയാന്‍ തുടങ്ങി. നഗ്നയായി കിടക്കുന്ന ചിന്നമ്മുവിനെ കണ്ടവന്‍ കണ്ണുകള്‍ കരതലം കൊണ്ട് മറച്ചു. അവന്‍ കരഞ്ഞുകൊണ്ടവളുടെ വസ്ത്രങ്ങള്‍ പഴയത് പോലെയാക്കി.

കണ്ണന്‍റെ ബലിഷ്ഠമായ ശരീരം കരച്ചിലിന്‍റെ ശക്തിയില്‍ ഉലയാന്‍ തുടങ്ങി. ചിന്നമ്മു അപ്പോഴും ശാന്തമായി കരഞ്ഞുകൊണ്ടിരുന്നു. കുടിലിന്‍റെ ഓരത്ത് എല്ലാം തകര്‍ന്നവനെപ്പോലെ, അവളുടെ മുഖത്തേയ്ക്കു ഒന്ന് നോക്കുവാന്‍ പോലും ത്രാണിയില്ലാതെ അവന്‍ ചരിഞ്ഞു വീണു കിടന്നു. രാവ് മെല്ലെ നീങ്ങിക്കൊണ്ടിരുന്നു.

കണ്ണന്‍ എഴുന്നേറ്റ് ചിന്നന്‍റെ കുഴിമാടത്തിനരികെ ചെന്നു. അതില്‍ എള്ളിന്‍പൂവുകള്‍ വിടര്‍ന്നു നിന്നിരുന്നു. കാറ്റില്‍ ഒരു കുഞ്ഞുകൈതലം അവനെ തലോടുന്നത് പോലെ തോന്നിയവന്. അറിയാതെ കരഞ്ഞുപോയ അവന്‍റെ മുഖത്തെ പൊടിഞ്ഞ രോമതുണ്ടുകളില്‍ കാറ്റ് സ്പര്‍ശിക്കുമ്പോള്‍ കണ്ണന്‍ മുട്ടുകുത്തി മുഖമമര്‍ത്തി ആ മണ്ണിലേയ്ക്കു വീണു.

നേരം പുലര്‍ന്നു തുടങ്ങി. പുലരാക്കോഴി കൂകുമ്പോള്‍ അവന്‍ അവിടം വിട്ടെഴുന്നേറ്റു. മുറിയിലേയ്ക്ക് കയറി വന്ന അവന്‍ കരിപുരണ്ട റാന്തലിന്‍റെ തിരി ഒന്നുകൂടി നീട്ടിവച്ചു. ചിന്നമ്മു അപ്പോഴും ഉണര്‍ന്നു കിടക്കുകയാണ്. അവളുടെ കണ്ണുനീര്‍ അപ്പോഴും തോര്‍ന്നിട്ടുണ്ടായിരുന്നില്ല. കണ്ണന്‍ മെല്ലെ ആ കട്ടിലിനരുകില്‍ ഇരുന്നു. ചുണ്ടത്ത് ഒരു ബീഡി വച്ചവന്‍ അത് കത്തിച്ചു. കണ്ണന്‍ നന്നേ വിയര്‍ക്കാന്‍ തുടങ്ങിയിരുന്നു. അവന്‍റെ ചിന്തകള്‍ അവന്‍റെ ശരീരത്തെ തളര്‍ത്തുന്നുവെന്ന് കണ്ടാല്‍ നമ്മുക്ക് മനസ്സിലാവും. പകുതിയെരിഞ്ഞ ബീടിത്തുണ്ട് അലക്ഷ്യമായി അവന്‍ വാതിലിലൂടെ വലിച്ചെറിഞ്ഞു.

കിഴക്കന്‍ ചക്രവാളത്തില്‍ പുലരിയുടെ ചെറു വെട്ടം പടര്‍ന്നു തുടങ്ങി. ഭൂമിയില്‍ പ്രകാശം വീഴുന്നുണ്ടായിരുന്നില്ല. ചന്ദ്രന്‍ പകുതിമറഞ്ഞ മുഖവുമായി ഒളിഞ്ഞു നിന്നു പ്രപഞ്ചത്തെ വീക്ഷിക്കുകയാണ്.

പ്രഭാതത്തിലെ ചെറുകുളിര്‍കാറ്റ് അവിടമാകെ ഓടിനടന്നു. മുറ്റത്ത് എവിടെയോ ഇരുന്നൊരു പുള്ള് ചിലച്ചു. അമ്പലത്തില്‍ പ്രഭാത പൂജയ്ക്കായി മണിയടി തുടങ്ങി. കണ്ണന്‍ ചിന്നമ്മുവിന്‍റെ തകരപ്പെട്ടി കട്ടിലിനടിയില്‍ നിന്നും വലിച്ചെടുത്തു. അത് തുറന്ന് അവളുടെ വിവാഹസാരി അവന്‍ പുറത്തേയ്ക്ക് എടുത്തു. കണ്ണുനീരോടെ കട്ടിലിന്‍റെ ഓരത്തായി കയറിനിന്നവന്‍ മച്ചിലെ ഉത്തരത്തില്‍ കെട്ടി. ചിന്നമ്മു ഇടതുകരം കൊണ്ടവന്‍റെ കാലുകളില്‍ സ്പര്‍ശിച്ചു. കണ്ണന്‍ കണ്ണുകള്‍ ഇറുക്കിയടച്ചു.

നേരം പുലരന്നു. പക്ഷികള്‍ ചിലച്ചുകൊണ്ട് പറന്നുയര്‍ന്നു. വാസു എഴുന്നേറ്റ് മുഖം കഴുകി. വൃക്ഷങ്ങള്‍ എല്ലാം ചലനമറ്റ് നില്‍ക്കുകയാണ്. അകലെ വരമ്പില്‍ നിന്നൊരു നായ വിണ്ണിലേയ്ക്ക് നോക്കി നീട്ടി മൂളി. വാസു വല്ലാത്തൊരു അസ്വസ്ഥതയോടെ നായയെ എറിഞ്ഞു തുരത്തി. അകത്തേയ്ക്ക് കയറിയ അയാള്‍ ഭാര്യയോടു വിളിച്ചു പറഞ്ഞു.

"എടീ... നീ കാപ്പിയെടുത്തു വയ്ക്ക് രണ്ടാള്‍ക്കും. ഞാനപ്പോഴേയ്ക്കും പോയി കണ്ണനെ കൂട്ടികൊണ്ട് വരാം..."

ഇതുപറഞ്ഞുകൊണ്ട് വാസു കണ്ണന്‍റെ ചെറ്റക്കുടില്‍ ലക്ഷ്യമാക്കി നടന്നകന്നു.

(തുടരും)
ശ്രീവര്‍ക്കല

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ