2014 ഫെബ്രുവരി 4, ചൊവ്വാഴ്ച


ചിന്നമ്മു അനാഥയാണ്

അദ്ധ്യായം 18

ആ കുഞ്ഞിന് സുഭിക്ഷമായി നാല് നേരം ഭക്ഷണം ലഭിക്കും. ആ മുതലാളി ഇതുവരെ ഒന്നും അറിഞ്ഞിട്ടും ഇല്ല. കണ്ണാ... നീയായിട്ട് ഇനി ഇത് അയാളെ അറിയിക്കാനും പോവണ്ട. അങ്ങനെയായാല്‍ ആ കുഞ്ഞെങ്കിലും അവിടെ ജീവനോടെ കാണും. അല്ല, ഇതുകൊണ്ടൊന്നും പോരെങ്കില്‍, നീ പോയ്ക്കൂള്ളൂ കണ്ണാ തങ്കത്തിനെ തേടി. പോകുമ്പോള്‍, ആ ചിന്നമ്മൂനേം, കുഞ്ഞിനേം നീയങ്ങു കൊന്നുകളഞ്ഞേരേ!!!
ആ പെണ്‍കുട്ടി ഇനി എന്താടാ സഹിക്കേണ്ടത്? നിന്നോടെനിക്ക് സഹതാപമില്ല. പക്ഷെ, ചിന്നമ്മൂനോട് എനിക്ക് സ്നേഹമുണ്ട്. അവള് പാവമാടാ. അല്ലെങ്കില്‍, നീയൊരു നിമിഷം അവളെക്കുറിച്ച് ഒന്ന് ചിന്തിച്ചേ..!!! അവളെയാ, ഇതുപോലെ... മറ്റൊരു പുരുഷനൊപ്പം നീ കണ്ടിരുന്നെങ്കില്‍,....വാസു കുറച്ചു മൌനം പൂണ്ട് വീണ്ടും പറഞ്ഞു. അവളാണ് മറ്റൊരുവന്‍റെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചതെങ്കില്‍,... നീ... നീ ക്ഷമിക്കുമോ കണ്ണാ.....

നിര്‍ജീവനായ കണ്ണനെ നോക്കി വാസു ചോദിച്ചു...." ഇല്ല അല്ലെ..."

വാസുവേട്ടാ... എനിക്ക് ചിന്നമ്മൂനെ ജീവനാ അത് നിങ്ങക്കറിയാവുന്നതല്ലേ...? കണ്ണന്‍ വ്യസനത്തോടെ പറഞ്ഞു..

"ഉം... ജീവന്‍? എന്നിട്ടാ നീയിവക തെമ്മാടിത്തം കാട്ടിയെ?.. വാസു ചോദിച്ചു.

കണ്ണന്‍ കൈകള്‍ കൊണ്ട് തലമുടി മുറുകെപിടിച്ചു... വികാരാധീനനായി അവന്‍ പറഞ്ഞു..." ഞാന്‍ അകപ്പെട്ടുപോയല്ലോ വാസുവേട്ടാ... ഇനി എന്തു ചെയ്താലാകും എനിക്ക് മനസ്സമാധാനം കിട്ടുക. എന്നോടിനി ഒന്നും ചോദിക്കല്ലേ വാസുവേട്ടാ... ഇപ്പോള്‍ ഞാനെല്ലാം മറക്കാന്‍ ശ്രമിക്കുകാ.... എല്ലാം.

കണ്ണന്‍റെ വ്യസനം കണ്ടിട്ടെന്നോണം വാസു മെല്ലെ സംസാരം നിര്‍ത്തി. അവരുടെ ഇടയില്‍പിന്നെ വല്ലാതെ മൂകത തളം കെട്ടി. ആ നിശബ്ദതയാണോ, കണ്ണന്‍റെ ചിത്തഭ്രമമോ എന്നറിയില്ല അവര്‍ക്കെതിരെ വന്നൊരു ഇരുചക്രവാഹനത്തിന്‍റെ ശബ്ദം അവന്‍റെ നെഞ്ചില്‍ ഒരു പ്രകമ്പനം പോലെ പെയ്തിറങ്ങി. കണ്ണന്‍ ഇരുചെവിയും പൊത്തി നിലത്തിരുന്നു.

പരിഭ്രമിച്ചു ഒരു നിമിഷം നിന്ന വാസു കണ്ണനെ പിടിച്ചു.... "എന്താടാ... എന്തുപറ്റി? അയാള്‍ വിറയാര്‍ന്ന സ്വരത്തില്‍ ചോദിച്ചു.

"വയ്യ വാസുവേട്ടാ... നടക്കാന്‍ കഴിയണില്ല എനിക്ക്... കണ്ണന്‍ ഇത്രയും പറഞ്ഞു. അപ്പോഴേയ്ക്കും ഔസേപ്പിന്‍റെ ചായക്കടയില്‍ നിന്നും ചിലര്‍ ഓടിവന്നിരുന്നു. അവര്‍ കണ്ണനെ താങ്ങി കടയ്ക്കുള്ളിലെ ബഞ്ചില്‍ കൊണ്ടിരുത്തി.

"ഔസേപ്പേ... ഒരു ചായയിങ്ങെടുത്തേ.... വാസുവിന്‍റെ സ്വരത്തില്‍ വല്ലാത്തൊരു വ്യസനം നിറഞ്ഞിരുന്നു. അയാള്‍ക്കറിയാം ഇത്രയും ആരോഗ്യമുള്ള, ദൃഡഗാത്രനായ ഒരു ചെറുപ്പക്കാരന്‍ ഇങ്ങനെ തളരില്ല. പ്രത്യേകിച്ച് കണ്ണന്‍,...
ചായ കൊണ്ടുവന്ന ഔസേപ്പിന്റെ മുഖത്തേയ്ക്കു കണ്ണന്‍ നോക്കി. അവന്‍ വല്ലാതെ ഒന്ന് ചിരിച്ചു.

"എന്ത് പറ്റീടാ നിനക്ക്?? അയാള്‍ ചോദിച്ചു. നിന്‍റെ മുഖത്തിനു നല്ല ക്ഷീണം ഉണ്ടല്ലോ? ഇത് ചോദിച്ചു കൊണ്ട് അയാള്‍ വാസുവിനെയും കണ്ണനെയും മാറിമാറി നോക്കി. കണ്ണന്‍ മറുപടി ഒന്നും പറഞ്ഞില്ല. വാസു തന്നെയാണ് അതിനു മറുപടി പറഞ്ഞത്.

"അവനു നല്ല സുഖോല്ല ഔസേപ്പേ. കുറച്ചീസമായി. ഇതുവരെയും വേലയ്ക്കു കൂടിയവന്‍ വന്നില്ല. ഇന്ന് ഞാനാ അവനെ നിര്‍ബന്ധിച്ച് ഇത്രെയിടം വരെ കൊണ്ട് വന്നത്. എത്രെന്ന് വച്ചിട്ടാ കുടീലിങ്ങനെ ചടഞ്ഞിരിക്കുന്നത്....

വാസുവിന്‍റെ മറുപടി കേട്ടു ഔസേപ്പ്‌.... അത് ശെരിയാ വാസുവേ എന്ന് ശെരിവച്ചു. മറ്റു ചിലര്‍ക്കുകൂടി ചായ കൊടുത്തുകൊണ്ട് അയാള്‍ ചായക്കടയിലെ അടുപ്പിനു മുകളില്‍ ഇടതുവശത്തായി കിടന്നിരുന്ന കരിപുരണ്ട ഒരു തോര്‍ത്തില്‍ കൈകള്‍ അമര്‍ത്തിത്തുടച്ചു.

കണ്ണന് ചായ കുടിച്ചു കഴിഞ്ഞപ്പോള്‍ വല്ലാത്തൊരു ആശ്വാസം തോന്നി. അവന്‍ ബഞ്ചില്‍ കിടന്നിരുന്ന പത്രം എടുത്തു താളുകള്‍ മറിച്ച് നോക്കിക്കൊണ്ടിരുന്നു. വാസുവും ഔസേപ്പും നാട്ടുവിശേഷങ്ങളും പറഞ്ഞിരിക്കുകയാണ്.
ഇതിനിടയില്‍ പെട്ടെന്ന് കണ്ണന്‍ ഔസേപ്പിനോട് ചോദിച്ചു..." ഔസേപ്പേട്ടാ...ങ്ങടെ മോന്‍റെ കത്തെല്ലാം വരണുണ്ടാ...??
"വരണുണ്ട് കണ്ണാ.. അവനു സുഖം തന്നെയാണ്. എന്നാലും ഇപ്പോഴൊന്നും വരണ ലക്ഷണം കാണുന്നില്ല. വീട്ടില്‍ അവന്‍റെ അമ്മ കാണണം എന്ന് പറയണുണ്ട്. അവര് അമ്മയായി, മോനായി. എനിക്കീ ചായക്കട തന്നെ ധാരാളം. ഔസേപ്പ് പറഞ്ഞു നിര്‍ത്തി.

ഇനി ഇറങ്ങാം വാസുവേട്ടാ.... കണ്ണന്‍ ചോദിച്ചു.
വാസു എഴുന്നേറ്റു. ഔസേപ്പിന്റെ കടയില്‍ നിന്നിറങ്ങി അവര്‍ കുറച്ചുദൂരം നടന്നപ്പോള്‍ എതിരെ കാര്‍ത്യായനിയമ്മ വരുന്നുണ്ടായിരുന്നു. കണ്ണനെ കണ്ട അവര്‍ രണ്ടുകൈയും ഒക്കത്ത് വച്ച് ഒന്ന് നിന്നു.
എന്നിട്ട് കണ്ണനെ നോക്കി ചോദിച്ചു...

"എന്താന്‍റെ കുട്ടിയേ... എന്താടാ കണ്ണാ...? നിനക്കെന്നാ പറ്റിയെടാ...? നീ നന്നായങ്ങ് ക്ഷീണിച്ചല്ലോ മോനെ. നീ സുഖമില്ലാണ്ട് കിടക്കുവാന്ന് വാസു പറഞ്ഞപ്പോള്‍ ഞാനിത്രയ്ക്കങ്ങട് കരുതീല്ലാ ട്ടാ.... അതൊക്കെ പോട്ടെ ഇപ്പൊ നിന്‍റെ ദെണ്ണം തീര്‍ന്നോടാ...? സ്നേഹത്തോടെയുള്ള അവരുടെ ചോദ്യത്തിനു പുഞ്ചിരിച്ചുകൊണ്ട് കണ്ണന്‍ മറുപടി പറഞ്ഞു.
"തീര്‍ന്നു കാര്‍ത്യായനിയമ്മേ".

ശെരി ഇനീം സൂക്ഷിച്ചോ ട്ടോ... ഇങ്ങനെ പറഞ്ഞുകൊണ്ട് അവര്‍ യാത്രപറഞ്ഞു നടന്നു നീങ്ങി.
അപ്പോള്‍ വാസു കണ്ണനോട് പറഞ്ഞു..." കണ്ടാ നീയ്... ഈ വയല്‍ക്കര ഗ്രാമത്തില്‍ ഒരു കുട്ടീം അറിഞ്ഞിട്ടില്ല ഈ പ്രശ്നം. അതാ ഞാന്‍ നിന്നോട് പറയണേ നീയും ചിന്നമ്മൂം കൂടിയിത് നാട്ടാരെ അറിയിക്കണ്ടാന്ന്.

"ഏയ്‌...തീര്‍ന്നു വാസുവേട്ടാ. ചിന്നമ്മു എന്നോട് ക്ഷമിച്ച മട്ടാണ്. രാവിലെ കണ്ടില്ലേ വാസുവേട്ടാ ങ്ങള് അവളെ? അവളെന്‍റെ ആ പഴയ ചിന്നമ്മുവായി. കണ്ണന്‍ ആഹ്ലാദചിത്തനായി പറഞ്ഞു.
ശരി. നന്നായിരിക്കട്ടെ കണ്ണാ... ഇനി നീ കൂടി ശെരിക്കും അവളുടെ പഴയ കണ്ണേട്ടന്‍ ആയാ മതി. വാസു പറഞ്ഞു നിര്‍ത്തി. സംസാരിച്ചുകൊണ്ട് അവര്‍ വീടുകളിലേയ്ക്ക് നടന്നടുക്കുകയായിരുന്നു.

ഇതേസമയം, മണിമാളികയില്‍ തങ്കം ജനല്‍പാളികള്‍ക്കിടയിലൂടെ തെളിഞ്ഞ നീലാകാശത്തെ കണ്ണുകള്‍ ചിമ്മാതെ നോക്കിനില്‍ക്കുകയാണ്. അവളുടെ മനസ്സ് കണ്ണന്‍റെ പിന്നാലെ അടിവച്ചടിവച്ച്, ചെറുചലനം പോലുമുണ്ടാക്കാതെ ചെന്നെത്തുകയായിരുന്നു. കണ്ണനെ കാണാത്ത വിഭ്രാന്തിയില്‍ അവളുടെ മനസ്സ് അവനു ചുറ്റും പുകച്ചുരുകള്‍ പോലെ ചുറ്റിക്കൊണ്ടിരുന്നു. അതേസമയം, കണ്ണന്‍ തന്‍റെ കുടിലിന്റെ ചാരിയിട്ടിരുന്ന വാതില്‍ തുറന്നു അകത്തേയ്ക്ക് കടന്നു.

(തുടരും)

ശ്രീ വര്‍ക്കല
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ