2014 ഡിസംബർ 18, വ്യാഴാഴ്‌ച



നോവല്‍

കക്കിചേരിയിലൊരു കന്യകവിപ്ലവം ....11

പാറു തന്‍റെ മാറില്‍ തളര്‍ന്നുകിടക്കുന്ന സേനന്‍റെ പൗരുഷം നിറഞ്ഞ മുഖത്തേയ്ക്ക് ഉറ്റു നോക്കി. പിന്നെയവള്‍ അത്യധികം സ്നേഹത്തോടെ അവനെ തന്‍റെ മാറിലേയ്ക്ക് ചേര്‍ത്തുപിടിച്ചു. മനസ്സ് നിറയെ അവന്‍ തന്റേതുമാത്രമാണെന്ന് ഉറപ്പിച്ച അവളുടെ ആ കിടപ്പില്‍, മറ്റാരും അവളുടെ ജീവിതത്തില്‍ ഇല്ലെന്നൊരോര്‍മ്മപ്പെടുത്തല്‍ പോലെ തോന്നിച്ചു.

സമയം നീണ്ടു പോകുന്നത് തളര്‍ച്ചയില്‍ അവരിരുവരും അറിഞ്ഞിട്ടുണ്ടായിരുന്നില്ല. എങ്കിലും, നേരം ഉച്ചവെയിലിന്‍റെ കാഠിന്യത്തില്‍ തളര്‍ന്നു നീങ്ങവേ സേനന്‍ മെല്ലെ പാറുവിന്‍റെ ശരീരത്തില്‍ നിന്നും ഒഴുകി കിടക്കയിലേയ്ക്ക് വീണു. അതോടെ അവള്‍ കിടക്കയില്‍ കിടന്ന തന്‍റെ വസ്ത്രങ്ങള്‍ വാരിയെടുത്ത് കുളിമുറിയിലേയ്ക്ക് കയറി. ചെറുചൂടുവെള്ളത്തില്‍ ഒന്നാകെ നനയുമ്പോള്‍, എവിടെയൊക്കെയോ അവള്‍ക്ക് നീറുന്നുണ്ടായിരുന്നു. നീണ്ട നിലക്കണ്ണാടിയ്ക്ക് മുന്നില്‍ നിന്നവള്‍ ശരീരത്തിന്‍റെ ഓരോ ഭാഗങ്ങളും അതിസൂക്ഷ്മം നിരീക്ഷിച്ചു. അവളുടെ മുടിയിഴകളിലൂടെ ഊര്‍ന്നിറങ്ങിയ ജലം വെളുത്തു തുടുത്ത കവിള്‍ത്തടങ്ങള്‍ നനച്ചിറങ്ങുമ്പോള്‍, പാറു ഇരുകരങ്ങളും കൊണ്ട് തന്‍റെ കവിള്‍ത്തടങ്ങള്‍ ചേര്‍ത്തുപിടിച്ചു. അപ്പോള്‍ മുന്നിലേയ്ക്കുന്തി വന്ന അവളുടെ കീഴ്ചുണ്ടില്‍ ചോര കിനിഞ്ഞ പാട് അവള്‍ വ്യക്തമായി കണ്ടു. അവള്‍ അരുകിലെ ഭിത്തിയിലേയ്ക്ക്‌ ചാഞ്ഞു. കണ്ണുകള്‍ പൂട്ടി നിര്‍വൃതിയിലാണ്ട് നില്‍ക്കുമ്പോള്‍ അവളുടെ മനസ്സിനെ ആണെന്ന ദൃഡതയുടെ സുഖം വല്ലാതെ അലട്ടാന്‍ തുടങ്ങി. ഒരിക്കല്‍ കൂടി അവനിലേയ്ക്കു ചേരാന്‍ അവള്‍ വല്ലാതെ ആഗ്രഹിച്ചു. പിന്നെയൊന്നും അവള്‍ ചിന്തിച്ചില്ല. പെട്ടെന്ന് തന്നെ തലതുവര്‍ത്തി അവള്‍ കുളിമുറിയുടെ പുറത്തേയ്ക്കിറങ്ങി. പക്ഷെ, അവളുടെ കിടക്ക ശൂന്യമായിരുന്നു. അവള്‍ക്കു വല്ലാതെ ആശ്ചര്യം തോന്നി. അവള്‍ സ്വയം ചോദിക്കുകയും ചെയ്തു.

"ഒന്നും മിണ്ടാതെ സേനന്‍ ഇതെങ്ങടാണ് പോയത്". അവള്‍ക്കു വല്ലാത്ത വിഷമം തോന്നി. ആരും അറിയാതെ തന്റെയരുകില്‍ വരുക, പരമമായ സുഖം അനുഭവിപ്പിക്കുക, ഒരു കുഞ്ഞുപോലും അറിയാതെ കടന്നുപോകുക,  അതൊരു നല്ല മാര്‍ഗം തന്നെ. അവള്‍ അങ്ങിനെ ചിന്തിച്ചുകൊണ്ട്‌ തന്‍റെ കിടക്കയിലേയ്ക്കിരുന്നു. പിന്നെ അതിന്‍റെ വികൃതമായി കിടന്ന വിരിയില്‍ നനഞ്ഞു പടര്‍ന്ന തന്‍റെ ചോരയിലേയ്ക്ക് നോക്കി. അവള്‍ക്ക് അതങ്ങിനെ നോക്കിയിരിക്കെ നാണം തോന്നി. പെട്ടെന്ന് ചിന്തിച്ചെന്ന പോലെ അവള്‍ അത് ചുരുട്ടി എടുത്ത് കുളിമുറിയിലേയ്ക്ക് കൊണ്ടിട്ടു. പിന്നെ അലമാരയില്‍ നിന്നും പുതിയൊരെണ്ണം എടുത്തവള്‍ കിടക്ക വിരിച്ചു. ഒടുവില്‍, തന്‍റെ മുറിയില്‍ നിന്നും അടുക്കളയിലേയ്ക്ക് പോകുമ്പോള്‍ അവള്‍ കന്യകയെക്കുറിച്ച് ചിന്തിച്ചു.

"ഇനിയിപ്പോള്‍ വന്നാല്‍ അവളുടെ വക പല ചോദ്യങ്ങളും ഉണ്ടാകും. അതിനെല്ലാം മറുപടി പറയണം. അവള്‍ക്കു എന്തെങ്കിലും സംശയം തോന്നിയാല്‍ പിന്നെ കഴിഞ്ഞത് തന്നെ. പായിയമ്മ വിളമ്പിക്കൊടുത്ത ചോറും കഴിച്ചുകൊണ്ടവള്‍ തീന്മേശയില്‍ ചിന്താമഗ്നയായിരുന്നു. എന്തെങ്കിലും ന്യായങ്ങള്‍ കണ്ടുപിടിച്ച് അവളുടെ വാക്കുകളെ ഖണ്ഡിക്കുക തന്നെ. അവള്‍ മനസ്സിലുറപ്പിച്ചു. ആഹാരം കഴിച്ചുകഴിഞ്ഞ് കൈയും കഴുകി അവള്‍ തന്‍റെ മുറിയിലേയ്ക്ക് പോയി. ആശുപത്രിയിലേയ്ക്ക് പോയ അമ്മയെയോ, കന്യകയെയോ, അച്ഛനെയോ കുറിച്ചവള്‍ ഓര്‍ത്തില്ല. കിടക്കയിലേയ്ക്ക് ചാഞ്ഞ അവളുടെ മനസ്സ് നിറയെ സേനനായിരുന്നു. ഒരിക്കല്‍ കൂടി അവന്‍റെ ഉറച്ച നെഞ്ചിന് കീഴെ തളര്‍ന്നുകിടക്കാന്‍ മോഹിച്ച് അവള്‍ മെല്ലെ മെല്ലെ ഉറക്കത്തിലേയ്ക്കു വഴുതിവീണു.  
*********************
ഓപ്പറേഷന്‍ മുറിയുടെ വാതില്‍ തുറന്ന് പുറത്തേയ്ക്ക് തലയിട്ടുകൊണ്ടൊരു നഴ്സ് നന്ദനയോട് അകത്തേയ്ക്ക് വരാന്‍ പറഞ്ഞു. തന്‍റെ മടിയില്‍ ചാഞ്ഞിരുന്ന കന്യകയെ തൊട്ടുവിളിച്ചുകൊണ്ട് നന്ദന എഴുന്നേറ്റു. ഒപ്പം കന്യകയും. മരുന്ന് മണമുള്ള ആ മുറിയിലൂടെ നടന്നവര്‍ ഒരു ഇടനാഴിയില്‍ എത്തി. അവിടെ നിന്നും ചില്ലുകൂട് പോലെ മനോഹരമായ ഒരു മുറിയിലേയ്ക്ക് അവര്‍ ക്ഷണിക്കപ്പെട്ടു. അതിനുള്ളിലെ തണുപ്പില്‍ പ്രവേശിച്ചപ്പോള്‍ തന്നെ കിടക്കയില്‍ തളര്‍ന്നുകിടക്കുന്ന ദേവനെ നന്ദനയും കന്യകയും കണ്ടു. നന്ദനയുടെ കണ്ണുകള്‍ പൊടുന്നനെ നിറഞ്ഞൊഴുകാന്‍ തുടങ്ങി. അവള്‍ക്ക് താന്‍ താഴേയ്ക്ക് വീഴുമോ എന്ന് ഭയം ഉണ്ടാവാന്‍ തുടങ്ങി. പെട്ടെന്ന് അരുകില്‍ അച്ഛന്റെ കണ്ണുകളെ മാത്രം നോക്കിനിന്ന കന്യകയെ അവള്‍ തന്നോട് ചേര്‍ത്തുപിടിച്ചു. കന്യക തളര്‍ന്ന അമ്മയെ തന്നിലേയ്ക്കു ചേര്‍ത്ത് പിടിച്ചു. അച്ഛന്റെ കിടക്കയ്ക്കരുകില്‍ അമ്മയെ കൊണ്ടിരുത്തി കന്യക വിതുമ്പാന്‍ തുടങ്ങി. ദേവന്‍ തളര്‍ന്ന കണ്ണുകളോടെ നന്ദനയുടെ കൈയില്‍ പിടിച്ചു. നന്ദന ദേവന്‍റെ ആ കരം തന്‍റെ നെഞ്ചിലേയ്ക്ക് ചേര്‍ത്തുപിടിച്ച്, ആ കൈയില്‍ ഒരു മുത്തം നല്‍കി അതിലേയ്ക്ക് മുഖമര്‍പ്പിച്ചു. കന്യക അരുകില്‍ നിന്നുകൊണ്ട് അമ്മയുടെ മുടിയിഴകളില്‍ തഴുകിനിന്നു. ദേവന്‍ വരണ്ടുണങ്ങിയ തന്‍റെ ചുണ്ടുകള്‍ മെല്ലെ ചലിപ്പിച്ചുകൊണ്ട് കന്യകയോട്‌ ചോദിച്ചു.

"അച്ഛന്റെ........ പാറൂട്ടിയെവിടെ മോളെ...??

അവള്‍ അച്ഛനെ നോക്കി വന്നില്ല എന്ന് തലയാട്ടി. പിന്നെ കട്ടിലിനരുകിലേയ്ക്ക് ചേര്‍ന്ന് നിന്നു. ദേവന്‍ കണ്ണുകള്‍ ആശുപത്രിയുടെ മച്ചിലേയ്ക്ക് പായിച്ചു. അയാള്‍ക്കറിയാം വിവാഹം കഴിഞ്ഞ ഈ ഇരുപത് വര്‍ഷത്തോളം ഇന്നുവരെ തനിയ്ക്ക് വേണ്ടി നന്ദന ഒരു ആശുപത്രി കിടക്കയ്ക്കരുകില്‍ ഇരുന്നു കരഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ ഈ വേദന അവള്‍ക്കു താങ്ങാന്‍ കഴിയില്ല. ഭര്‍ത്താവിനെ അങ്ങേയറ്റം സ്നേഹിക്കുന്ന നന്ദനയെ എന്ത് പറഞ്ഞാശ്വസ്സിപ്പിക്കും എന്ന് പോലും ദേവനറിയില്ല. നന്ദന ആ ഇരുപ്പില്‍ ഒരിക്കല്‍ പോലും അയാളുടെ മുഖത്തേയ്ക്ക് നോക്കിയില്ല. കുറച്ചുനേരം അങ്ങിനെ തന്നെ കടന്നുപോയി. നഴ്സ് വന്നു രണ്ടുപേരോടും കുറച്ചു മണിക്കൂറുകള്‍ കൂടി പുറത്തേയ്ക്കിറങ്ങി ഇരിക്കണം എന്ന് പറഞ്ഞു. കുറച്ചു മണിക്കൂറുകള്‍ കൂടി കഴിയുമ്പോഴേയ്ക്കും ദേവനെ മുറിയിലേയ്ക്ക് മാറ്റും. മനസ്സില്ലാമനസ്സോടെ ആ മുറിവിട്ട്‌ പുറത്തിറങ്ങിയ നന്ദനയും കന്യകയും മൗനമായി വീണ്ടും പഴയ സ്ഥലത്ത് വന്നിരുന്നു. അമ്മയ്ക്കൊപ്പം അല്‍പനേരം ഇരുന്നപ്പോള്‍ കന്യക മെല്ലെ അമ്മയോട് പറഞ്ഞു.

"അമ്മെ... സമയം വല്ലാതെ നീങ്ങുന്നു. വീട്ടില്‍ പാറൂച്ചി മാത്രേ ഉള്ളൂ...!!! "

അവള്‍ ചിന്തിച്ചു. ഇവിടെ അമ്മയെ തനിയെ ആക്കിയിട്ടും പോകാനും തോന്നണില്ല. അവിടെ പാറൂച്ചിയെ ഒറ്റയ്ക്ക് വിടാനും മനസ്സനുവദിക്കുന്നില്ല. എന്ത് ചെയ്യും... അവളിങ്ങനെ ചിന്തിച്ചിരിക്കെ നന്ദന ഫോണ്‍ കൈയിലെടുത്തു. മുഖത്ത് നിറയെ സങ്കടത്തോടെ അവള്‍ വീട്ടിലേയ്ക്ക് വിളിച്ചു. അല്‍പ്പനേരത്തിനുള്ളില്‍ അവള്‍  വിതുമ്പാന്‍ ആരംഭിച്ചു. പാറുവിന്‍റെ ചോദ്യത്തിന് മറുപടി പറയാന്‍ കഴിയാതെ നന്ദന കരയാന്‍ തുടങ്ങിയതോടെ കന്യക അമ്മയുടെ കൈയില്‍ നിന്നും ഫോണ്‍ വാങ്ങിച്ചു. എന്നിട്ട് അവള്‍ സ്വരം താഴ്ത്തി പറഞ്ഞു.

"പാറൂച്ചി... ഇത് ഞാനാ കന്യ....!! ഞങ്ങളിവിടെ ആശുപത്രിയിലാ. അച്ഛന് ഒരു വല്ലായ്ക. ഇവിടെ അഡ്മിറ്റ്‌ ചെയ്തിരിക്കുവാ. ചിലപ്പോള്‍ ഇന്ന് വരാന്‍ കഴിയില്ല. ചേച്ചി സൂക്ഷിയ്ക്കണം കേട്ടോ. ഇരുട്ട് പരന്നാല്‍ പുറത്തേയ്ക്കൊന്നുമിറങ്ങരുത്. കന്യക ഇങ്ങനെ പാറുവിനെ ഉപദേശിക്കാന്‍ തുടങ്ങിയതോടെ നന്ദന അവളുടെ കൈയില്‍ നിന്നും ഫോണ്‍ പിടിച്ചു വാങ്ങിച്ചു. പിന്നെ ഒരുകൈകൊണ്ട് മൂക്ക് തുടച്ചവള്‍ സംസാരിക്കാന്‍ തുടങ്ങി.

"മോളെ...!! പാറു. മോള് ഉച്ചയ്ക്ക് ആഹാരം കഴിച്ചോ..? പിന്നെ മോള് കേട്ടില്ലേ കന്യ പറഞ്ഞത്..?? ഇന്ന് അച്ഛന്റെ അടുത്തു നിന്നും വരാന്‍ കഴിയില്ല ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും. മോള് സൂക്ഷിക്കണം. പുറത്ത് കഴുകിയിട്ടിരിക്കുന്ന തുണികള്‍ മഴപെയ്യും മുന്‍പ് അകത്തെടുത്തിടണം. പിന്നെ രാത്രി നേരത്തെ ഭക്ഷണം കഴിയ്ക്കണം. പഠിച്ചിട്ട് അധികനേരം ഇരിയ്ക്കാതെ ഉറങ്ങണം. കിടക്കുന്നതിന് മുന്‍പ് അമ്മയെ മോള് വിളിക്കണം. പിന്നെ അമ്മ പായിയമ്മയോട് മോള്‍ക്ക്‌ കൂട്ടിനായി ഇന്നവിടെ നില്‍ക്കാന്‍ പറയാം. പിന്നെയും സങ്കടത്തോടെ നന്ദന തന്‍റെ പൊന്നുമോളെ എന്തൊക്കെയോ ഉപദേശിച്ചു. ഒടുവില്‍ പായിയമ്മയോടും കാര്യങ്ങള്‍ പറഞ്ഞു അവള്‍ ഫോണ്‍ കട്ട് ചെയ്തു. അപ്പോള്‍ കന്യക നന്ദനയോട് പറഞ്ഞു.

"അമ്മ പെട്ടെന്ന് ഫോണ്‍ വയ്ക്കേണ്ടിയിരുന്നില്ല. എനിക്കിനിയും പാറൂച്ചിയോട് ചിലത് പറയാനുണ്ടായിരുന്നു..."

അത്രയും നേരം സങ്കടത്തില്‍ ഇരുന്ന നന്ദന അവളുടെ ഈ വാക്കുകള്‍ കേട്ടു ചിരിച്ചുപോയി. എന്നിട്ടവള്‍ അവള്‍ക്കു നേരെ ഫോണ്‍ വച്ച് നീട്ടി. കന്യക അമ്മയുടെ കണ്ണുകളില്‍ നോക്കി. നന്ദന കണ്ണുകള്‍ ചലിപ്പിച്ചുകൊണ്ട് അവളോട്‌ പറഞ്ഞു.

"മ്.... പറഞ്ഞോളൂ.. മോള്‍ക്ക്‌ ചേച്ചിയോട് എന്ത് പറയണം. പറഞ്ഞോളൂ..." പിന്നെയവള്‍ മെല്ലെ ഇടനാഴിയിലെ ഭിത്തിയിലേയ്ക്ക്‌ ചാരിയിരുന്നു. കന്യക കയ്യിലിരുന്ന ഫോണ്‍ മെല്ലെ തിരിച്ചും മറിച്ചും നോക്കിയിരുന്നു. എന്നിട്ടവള്‍ പതിയെ അത് നന്ദനയുടെ കൈയില്‍ തന്നെ തിരികെ കൊടുത്തിട്ട് പറഞ്ഞു.

"അല്ലെങ്കില്‍ വേണ്ടമ്മേ പാറൂച്ചി കിടക്കാന്‍ നേരം വിളിക്കൂല്ലോ.. അപ്പോള്‍ പറയാം ഞാന്‍..."

നന്ദന അവളെയൊന്നു നോക്കി. പിന്നെ തന്‍റെ കൈയിലിരുന്ന ഫോണ്‍ പേര്‍സിനുള്ളിലേയ്ക്ക് തിരുകി വച്ചു.
************
നേരം നീങ്ങി. പുറത്ത് മെല്ലെ ഇരുള്‍ പടര്‍ന്നു തുടങ്ങി. കക്കിചേരിയിലെ മുഴുവന്‍ യാചകരെയും കൊണ്ട് പോലിസ് സ്റ്റേഷന്‍ നിറഞ്ഞു. അവരുടെ തോളുകളിലെ  ഭാണ്ഡക്കെട്ടുകളിലെ നാറ്റം അവിടമാകെ പരന്നു. എസ്. ഐ രാജശേഖര്‍ പുറത്ത് ജീപ്പില്‍ വന്നിറങ്ങി. അദ്ദേഹം ബൂട്ട്സിട്ട കാലുകള്‍ അമര്‍ത്തിച്ചവുട്ടി സ്റ്റേഷന് അകത്തേയ്ക്ക് കടന്നു. അസഹ്യമായ നാറ്റം കൊണ്ടയാള്‍ മൂക്കു പൊത്തി. പോക്കറ്റില്‍ നിന്നുമെടുത്ത കൈലേസ്സു മൂക്കില്‍ ചുറ്റിക്കെട്ടി കൈകള്‍ പിന്നില്‍ പിണച്ചുകെട്ടി അയാള്‍ ഇടംവലം നടന്നു. യാചകര്‍ പരുഷമായ അദ്ദേഹത്തിന്‍റെ ചലനങ്ങളെ തന്നെ നോക്കി നിന്ന് വിറയ്ക്കാന്‍ തുടങ്ങി. ജിയാസ്സില്‍ നിന്നറിഞ്ഞ ലക്ഷണങ്ങള്‍ തേടി ഓരോ യാചകര്‍ക്കിടയിലൂടെയും അയാള്‍ നടന്നു. പക്ഷേ, അയാള്‍ തേടിനടന്നവനെ മാത്രം കണ്ടില്ല. അതോടെ, രാജശേഖര്‍ ഒരു ഭ്രാന്തനെപ്പോലെ അവര്‍ക്കിടയില്‍ നിന്നും അലറി.

"ഇറങ്ങിക്കോ... എല്ലാം ഇവിടുന്ന്. ഈ ഒരു രാത്രി... ഈ ഒരു രാത്രി പുലരുമ്പോള്‍ നിന്നെയൊന്നും... ഒരുത്തനേം ഞാനീ കക്കിചേരിയില്‍ കാണരുത്.."

രാജശേഖറിന്റെ ഉച്ചത്തിലുള്ള സ്വരം കേട്ട് ഭയത്തോടെ, ഒന്നിന് പുറകെ ഒന്നായി... ഒരു മുരളലോടെ അവര്‍ സ്റ്റേഷന്‍റെ പടിതാണ്ടാന്‍ തുടങ്ങി. രാജശേഖര്‍ തലയിലേയ്ക്ക് കൈകൊടുത്തുകൊണ്ട് ചിന്താമഗ്നനായി ഇരുന്നു. പി.സി.മാര്‍ ആരും തന്നെ അയാളുടെ അരുകിലേയ്ക്ക് വന്നില്ല. അഗസ്റ്റിനെയും കണ്ടെത്തിയിട്ടില്ല. അയാള്‍ക്ക്‌ തന്നോട് തന്നെ പുശ്ചം തോന്നി. എങ്കിലും അയാള്‍ സ്വയം മനസ്സിലുറപ്പിച്ചു. അഗസ്റ്റിന്‍ ആണത് ചെയ്തതെങ്കില്‍, അയാളെ ഈ രാവ് പുലരും മുന്‍പേ പിടിക്കണം. ചോദ്യം ചെയ്യണം. ഇല്ലെങ്കില്‍ പിന്നെ ഒരുപക്ഷെ അതിന് കഴിഞ്ഞുവെന്ന് വരില്ല. അഗസ്റ്റിനെക്കുറിച്ച് ചിന്തിച്ചപ്പോഴാണ് ആശുപത്രിയിലെ ദേവന്‍റെ കാര്യം അയാള്‍ ഓര്‍ത്തത്. പെട്ടെന്ന് തന്നെ അയാള്‍ ദേവന്‍റെ ഫോണിലേയ്ക്ക് വിളിച്ചു. ഫോണെടുത്ത നന്ദനയോട് അയാള്‍ കാര്യങ്ങള്‍ ഒക്കെ തിരക്കി. ഒടുവില്‍, സ്റ്റേഷന് പുറത്തിറങ്ങി, സ്വയം ജീപ്പുമോടിച്ചു അയാള്‍ എങ്ങോട്ടോ പോയി.

നേരം നന്നായി ഇരുണ്ടു. രാക്കൂട്ടിലെ കിളികള്‍ ഓരോന്നും തങ്ങളുടെ കുഞ്ഞുങ്ങളെ ചിറകിനടിയിലേയ്ക്ക് ചേര്‍ത്ത് ഉറക്കമാരംഭിച്ചു. ചന്ദ്രനെ കാര്‍മേഘങ്ങളില്‍ ഒളിപ്പിച്ചു രാവ് ഒരു യക്ഷിയെപ്പോലെ ഇരതേടി നടന്നു. ജിയാസ്സ് ആശുപത്രി കിടക്കയില്‍ തളര്‍ന്ന കണ്ണുകളും പൂട്ടി കിടന്നു. അരുകില്‍, നീറുന്ന നെഞ്ചുമായി ഇന്ദിര തളര്‍ന്നിരുന്നു. പാറുവിന് അത്താഴം നല്‍കി, തന്‍റെ പങ്കും കഴിച്ച്, അടുക്കള വൃത്തിയാക്കി, വാതിലുകള്‍ എല്ലാം താഴിട്ടുവെന്നു ഉറപ്പിച്ച്, പായിയമ്മ അടുക്കളയില്‍ പായ വിരിച്ചു. പാറു തന്‍റെ മുറിയില്‍, കിടക്കയില്‍ വല്ലാത്ത അസ്വസ്ഥതയോടെ, തിരിഞ്ഞും മറിഞ്ഞും കിടന്നു. അവളുടെ വയറും, ചുണ്ടും, മാറിടങ്ങളും അരക്കെട്ടുമെല്ലാം അവനു വേണ്ടി വീണ്ടും തുടിച്ചുകൊണ്ടിരുന്നു... ഒടുവില്‍, മനസ്സിനെ നിയന്ത്രിയ്ക്കാന്‍ കഴിയാതെ അവള്‍ തന്‍റെ ഫോണെടുത്ത് സേനനെ വിളിച്ചു. അതിലെ, മറുതലയ്ക്കലെ അവന്‍റെ സ്വരം അവളെ തരളിതയാക്കി. അവളുടെ കണ്ണുകള്‍ അകലെ നില്‍ക്കുന്ന അവനെ, അരുകിലെന്നപോലെ മാടി വിളിച്ചുകൊണ്ടേയിരുന്നു......
**********
ഇതുവരെയും പാറൂച്ചി വിളിച്ചില്ലല്ലോ അമ്മെ എന്ന പരാതിയോടെ കന്യക അമ്മയുടെ കൈയില്‍ നിന്നും ഫോണ്‍ വാങ്ങി. പതിയെ വീട്ടിലേയ്ക്ക് വിളിച്ചുകൊണ്ടവള്‍ ഫോണ്‍ കാതോരം വച്ചു. തന്‍റെ മുന്നില്‍ റിംഗ് ചെയ്യുന്ന ഫോണ്‍ എടുത്തു നോക്കി, ഒരിഷ്ടക്കുറവോടെ പാറു അത് തൊട്ടു കാതില്‍ ചേര്‍ത്ത് വച്ചു. കന്യകയുടെ സ്വരം തിരിച്ചറിഞ്ഞ അവള്‍ അസ്വസ്ഥതയോടെ മുറുമുറുത്തു. കൊച്ചുകുഞ്ഞുങ്ങളോടെന്നപോലെ ചേച്ചിയെ ഉപദേശിച്ച അവളുടെ വാക്കുകള്‍ ഒന്നും കേള്‍ക്കാതെ, ഇടയില്‍ അതിലേയ്ക്ക് വന്ന സേനന്‍റെ വിളി കണ്ട്, ഫോണ്‍ കട്ടിലില്‍ തന്നെ പതിയെ വച്ചുകൊണ്ട് പാറു എഴുന്നേറ്റു. താന്‍ പറയുന്നത് കേള്‍ക്കാന്‍ ആളില്ലന്നറിയാതെ കന്യക അപ്പോഴും സംസാരിച്ചുകൊണ്ടിരുന്നു. ഇടയില്‍ ഒരു മൂളല്‍ പോലും കേള്‍ക്കാതായപ്പോള്‍ കന്യക നന്ദനയോട് പറഞ്ഞു.

"അമ്മെ... പാറൂച്ചി ഒന്നും മിണ്ടണില്ല..." നന്ദന അവളെ നോക്കി ഫോണ്‍ കൈയിലേയ്ക്ക് വാങ്ങി ചെവിയില്‍ വച്ചു. എന്നിട്ട് ചിരിച്ചുകൊണ്ട് പറഞ്ഞു.

"എടി പൊട്ടീ.... നിന്‍റെ ഉപദേശം കേട്ടവള്‍ ഉറങ്ങീട്ടുണ്ടാകും..." കന്യക വ്യസനത്തോടെ മുഖം കുനിച്ചിരുന്നു.
*************
പാറു തന്‍റെ മുറിയും കടന്ന്, വിശാലമായ ഹാളിലെത്തി. പിന്നെ പതിയെ പതിയെ ഒരു ചെറുചലനം പോലും ഉണ്ടാക്കാതെ മുന്‍വാതിലിന്‍റെ താഴുകള്‍ ഓരോന്നും എടുത്തു. ഉറക്കത്തിന്‍റെ ആദ്യയാമങ്ങളില്‍ പായിയമ്മ ഇതൊന്നുമറിയാതെ കൂര്‍ക്കം വലിച്ചുറങ്ങി. അകത്തേയ്ക്ക് കയറിയ സേനന്‍റെ അരുകില്‍ നിന്നും തിരികെ വാതില്‍ താഴിട്ട്, അവനെ ചേര്‍ന്ന് പാറു സ്വന്തം മുറിയിലേയ്ക്ക് പ്രവേശിച്ചു. ആ മുറിയും താഴിട്ടവള്‍ അവന്‍റെ കണ്ണുകളില്‍ നോക്കി. സേനന്‍ അവളുടെ അരുകിലേയ്ക്ക് നടന്നടുത്തു. പാറു മന്ദംമന്ദം പിന്നിലെ ചുവരിലേയ്ക്ക് നീങ്ങിനിന്നു. അവളെ ചേര്‍ന്ന്, അവളുടെ കണ്ണുകളില്‍ തന്നെ സൂക്ഷ്മം നോക്കി നിന്ന്, സേനന്‍ തന്‍റെ ഇരുകരങ്ങളും കൊണ്ട് അവളുടെ അരക്കെട്ടില്‍ പിടിച്ചു. പാറുവിന്‍റെ സര്‍വനിയന്ത്രണവും വിട്ടു. അവളറിയാതെ അവളുടെ പാദങ്ങള്‍ ഉയര്‍ന്നു. അതിന്‍റെ പെരുവിരലുകളില്‍ നിന്നുകൊണ്ട് അവള്‍ ഊറ്റത്തോടെ അവനെ കെട്ടിപ്പിടിച്ചു.  സേനന്‍ അവളുടെ നിറഞ്ഞ മാറില്‍ മുഖമമര്‍ത്തി. പാറു കണ്ണുകള്‍ മുറുകെയടച്ചു. സേനന്‍ പതിയെ, അവളുടെ മാറിലൂടെ, വയറിലൂടെ, അരക്കെട്ടിലൂടെ മുഖമുരച്ചുകൊണ്ട് നിലത്തേയ്ക്കിരുന്നു. പാറു നിയന്ത്രണം വിട്ട് അവന്‍റെ തലയ്ക്കുമീതേ തളര്‍ന്നുവീണു.
**************
ദേവന്‍റെ കണ്ണുകളില്‍ അസ്വസ്ഥത പടര്‍ന്നപോലെ, ഉറക്കത്തില്‍ അയാളുടെ മിഴികള്‍ നിയന്ത്രണമില്ലാതെ തുറന്നടഞ്ഞു. അയാള്‍ അരുകിലെ കിടക്കവിരിയില്‍ മുറുകെപിടിച്ചു. സ്വപ്നത്തിലെന്നപ്പോലെ, കണ്ണുകള്‍ പൂട്ടി, നിയന്ത്രണമില്ലാതെ കരഞ്ഞ ദേവനരുകിലേയ്ക്ക് നഴ്സ് ഓടിവന്നു. അയാളുടെ പിടയ്ക്കുന്ന കൈകള്‍ ബലമായി പിടിച്ചുകൊണ്ട്, അയാളുടെ കവിളുകളില്‍ അവള്‍ തട്ടി. ഭയപ്പാടോടെ, കണ്ണുകള്‍ തുറന്ന് അയാള്‍ ചുറ്റും നോക്കി. പിന്നെ ദയനീയമായി അവളെ നോക്കി പറഞ്ഞു.

"എന്‍റെ മക്കള്‍, എന്‍റെ നന്ദന..... അവര്‍ക്കാരുമില്ല. എനിക്കെന്തേലും സംഭവിച്ചാല് ന്‍റെ കുട്ടികള്‍ക്കാരുമില്ല. എന്‍റെ മക്കളെ കാണണം എനിക്കിപ്പോള്‍... ഈ രാത്രീല്..."

ദേവന്‍റെ സങ്കടം കണ്ട അവള്‍ പറഞ്ഞു. "വിഷമിക്കാണ്ടിരിക്കൂ... ഞാന്‍ വിളിപ്പിക്കാം അവരെ. ഈ രാവില്‍ അങ്ങയോടൊപ്പം. അവരിരിക്കട്ടെ... സമാധാനമായി കിടക്കൂ..."

നഴ്സിന്‍റെ നിര്‍ദേശപ്രകാരം അപ്പോള്‍ തന്നെ നന്ദനയും, കന്യകയും ദേവനരുകില്‍ വന്നിരുന്നു. എന്നിട്ട് കന്യക പറഞ്ഞു.

"അച്ഛാ... പാറൂച്ചി വീട്ടിലാണ്. ഇപ്പോള്‍ സമയം എന്തായീന്നറിയോ..? പത്ത്. എങ്ങനാ ചേച്ചി ഇപ്പോള്‍ ഇവിടെ വരണേ. എന്തിനും നേരം പുലരട്ടെ.. ഞാന്‍ കൊണ്ടോരാം അച്ഛാ പാറൂച്ചിയെ.. അച്ഛന്റെ കന്യമോള് കൊണ്ടോരാം.." ഇതും പറഞ്ഞുകൊണ്ട് അച്ഛന്‍റെ കൈകള്‍ ചേര്‍ത്തുപിടിച്ചവള്‍ പൊട്ടിക്കരഞ്ഞു. അപ്പോള്‍ ദേവന്‍ പറഞ്ഞു.

"മോളെ... ന്‍റെ മോളോട് ഒന്ന് സംസാരിച്ചോട്ടെ ഞാന്‍...."

അച്ഛന്റെ വാക്കുകള്‍ കേട്ടു കന്യക അമ്മയുടെ ഫോണെടുത്തു പെട്ടെന്ന് തന്നെ പാറുവിനെ വിളിച്ചു. അപ്പോള്‍ നാഗക്കൂട്ടിലെ രണ്ടിണകളെ പോലെ സേനനും, പാറുവും കിടക്കയില്‍ ചുറ്റിവരിഞ്ഞുകിടന്നു. നഗ്നയായ അവളുടെ അരക്കെട്ടില്‍ തലപൂഴ്ത്തിയ അവന്‍റെ മുടിയിഴകളെ ഇരുകരങ്ങളും കൊണ്ട് വലിച്ചുപിടിച്ച പാറു.. തലയണയ്ക്കരുകില്‍ പലമുറ അടിച്ചുകൊണ്ടിരുന്ന ഫോണില്‍ അസഹ്യതയോടെ നോക്കി, പിന്നെയത് നിര്‍ത്തിവച്ച് ദൂരേയ്ക്ക് നീക്കിയിട്ടു.

(തുടരും)
ശ്രീ വര്‍ക്കല

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ