2014 ഓഗസ്റ്റ് 4, തിങ്കളാഴ്‌ച


ദേവദാരുവിന്നരികത്ത്‌.....41

ആ കിടക്കയില്‍ അങ്ങിനെ കിടക്കുമ്പോള്‍ അമര്‍ താന്‍ ചതിക്കപ്പെട്ട ആ രാവ് മനസ്സിലങ്ങനെ ഓര്‍മ്മിച്ചെടുക്കാന്‍ തുടങ്ങി. എവിടെയാണ് തന്‍റെ പദ്ധതികള്‍, ചിന്തകള്‍ ഒക്കെ പരാജയപ്പെടാന്‍ തുടങ്ങിയത്. അവന്‍റെ മനസ്സ് വന്നവഴിയെ തിരിച്ചുസഞ്ചരിക്കാന്‍ തുടങ്ങി. അത് ചെന്ന് നിന്നത് അമ്മയോടും അച്ഛമ്മയോടും ബഷീര്‍ ബാപ്പയെ കാണാന്‍ പോകുന്നുവെന്ന് പറയുന്ന ആ രാത്രിയിലാണ്. അവന്‍ ശരിക്കും മനസ്സിരുത്തി ചിന്തിച്ചു. എന്താണ് സംഭവിച്ചത്..??? രാത്രിയില്‍ അമ്മയോടും അച്ഛമ്മയോടും ബഷീര്‍ ബാപ്പയെ കാണാന്‍ പോകുന്നത് പറയുമ്പോള്‍ മറ്റാരും വീട്ടിനകത്ത് ഇല്ലായിരുന്നല്ലോ.. അമ്മയോ അച്ഛമ്മയോ പറഞ്ഞ് താന്‍ പോകുന്ന വഴികള്‍ ആരും അറിയാനും പോകുന്നില്ല. തന്‍റെ വരവ് മുന്‍കൂട്ടിക്കണ്ട് വഴിയരുകില്‍ ഒളിഞ്ഞ്നിന്ന് ആക്രമിക്കണം എങ്കില്‍ ആരുടെയോ വ്യക്തമായ പ്ലാനിംഗ് ഉണ്ട്. അതുറപ്പ്‌. അങ്ങിനെയെങ്കില്‍ അമ്മയോടും അച്ഛമ്മയോടും താന്‍ പറഞ്ഞ ഇക്കാര്യങ്ങള്‍ വ്യക്തമായി ഒരാള്‍ കേട്ടിരിക്കും. അങ്ങിനെ കേട്ടുവെങ്കില്‍ അതാര്...???? അവന്‍റെ ചിന്തകള്‍ മുറുകാന്‍ തുടങ്ങി.

ഒടുവില്‍, അവന്‍ തന്നെ കണ്ടെത്തി. അവനത് ഉറപ്പായി. സത്യദാസ് അല്ലെങ്കില്‍ സത്യരാജ്. ഇവരില്‍ ഒരാള്‍ തന്നെ. അല്ലെങ്കില്‍ രണ്ടുപേരും ചേര്‍ന്ന്. എന്തായാലും, സെലീന ഒരു കാരണവശാലും ഈ രാവില്‍ ഇത്ര ദൂരം സഞ്ചരിച്ച്, തന്‍റെ പദ്ധതികള്‍ ഒളിഞ്ഞു നിന്നു കേള്‍ക്കാന്‍ പോകുന്നില്ല. പക്ഷെ, പണം കൊണ്ട് ദേശം മുഴുവന്‍ വലക്കണ്ണികള്‍ നെയ്ത് അതിലൊരിടത്ത് കാത്തിരിക്കുന്നൊരു ചിലന്തിയാണവര്‍. കൂട്ടിന് കുടിലതയുടെ മുഖം മൂടിയണിഞ്ഞ നാല് വിഷപ്പാമ്പുകളും. സൂക്ഷിക്കണം.

അമര്‍ ചിന്തിച്ചു. ഒരു സിനിമാ സങ്കല്പം പോലെ ജീവിതത്തില്‍ പ്രതികാരം ചെയ്യാന്‍ തനിക്ക് കഴിയില്ല. അവര്‍ ചതിച്ചത് പോലെ ഇരുട്ട് എനിക്കാവശ്യവും ഇല്ല. എന്ത് ചെയ്താലും അത് പകല്‍വെളിച്ചത്തില്‍ ചെയ്യണം. പണം കൊണ്ട് സെലീനയെ തോല്‍പ്പിക്കാന്‍ തനിക്കാവില്ല. ആള്‍ബലം കൊണ്ടും ഒരു പക്ഷെ അതിനു കഴിയില്ല. ഒന്ന്‍ മാത്രം, ബുദ്ധി. ബുദ്ധി ഒന്നുകൊണ്ട് മാത്രം അവരെ ജയിക്കുക. അതെങ്ങിനെ സാധ്യമാകും. സമ്പാദ്യം മുഴുവനും അവരുടെ കൈയിലാണ്. ഫസിയയുടെ പേരില്‍ ഒരു ചില്ലിക്കാശുപോലും ഉണ്ടാവില്ല. ഉണ്ടായിരുന്നുവെങ്കില്‍ അവളെ ഇങ്ങനെ അവര്‍ കഷ്ടപ്പെടുത്തുകയും ഇല്ലായിരുന്നു. ഫസിയയെ തന്റെതാക്കുക വഴി ഒരിക്കലും സെലീനയില്‍ ചെന്നെത്താനും കഴിയില്ല. പിന്നെന്ത് മാര്‍ഗം...?? അവന്‍ തലപുകഞ്ഞു ചിന്തിച്ചു.

അവന്‍റെ ചിന്തകള്‍ വീണ്ടും എവിടെയോ പാഞ്ഞു നടന്നു. തന്‍റെ വണ്ടി, മൊബൈല്‍ ഒക്കെ നഷ്ടമായിട്ടുണ്ടാകും. സത്യരാജ് അതെല്ലാം അവിടുന്ന് മാറ്റിയിട്ടുണ്ടാകും. അങ്ങിനെയെങ്കില്‍ അതിപ്പോള്‍ സെലീനയുടെ കൈവശം ഉണ്ടാകാന്‍ സാധ്യതയേറെയാണ്. ഈ കിടക്കയില്‍ നിന്നെഴുന്നേറ്റാല്‍ ആദ്യം പോകേണ്ടത് അവിടെയാണ്. ആദ്യം തേടേണ്ടതും അതാണ്‌. എങ്ങിനെ.. അവിടെ എത്തും??? ഡോക്ടര്‍ പറഞ്ഞത് പ്രകാരം ഈ മുറിവ് ഉണങ്ങി താന്‍ സാധാരണപോലെയാകാന്‍ മാസം മൂന്നെടുക്കും. അതും ശരിക്കും ഇപ്പോഴേ കൈ ചലിപ്പിച്ച് വ്യായാമം ചെയ്യുകയാണെങ്കില്‍..!! ചിന്തിച്ചുകൊണ്ടവന്‍ കൈ മെല്ലെ ചലിപ്പിച്ചു. അതോടെ, അസഹ്യമായ വേദനയോടെ അമര്‍ പുളഞ്ഞു.

ആ വേദനയോടൊപ്പം, അവന്‍റെ ഓര്‍മ്മകള്‍ വീണ്ടും ആ രാത്രിയിലേയ്ക്ക് ഓടിയെത്തി. സത്യരാജിന്‍റെ ആ വെട്ട്. തന്നെ തകര്‍ത്ത ആ വെട്ട്. കണ്ണുകള്‍ നിറഞ്ഞു വള്ളിപ്പടര്‍പ്പിലേയ്ക്കൊരു മലക്കം മറിച്ചില്‍... താന്‍ അങ്ങിനെ മറിയുകയായിരുന്നില്ലേ? രണ്ടാമതും അവന്‍ വെട്ടുമ്പോള്‍ താന്‍ താഴേയ്ക്ക് കുതിക്കുകയായിരുന്നോ? ആദ്യം വള്ളിപ്പടര്‍പ്പുകള്‍, പിന്നെ കുറ്റിച്ചെടികള്‍, മരക്കുറ്റികള്‍, മണ്‍തിട്ടകള്‍, കല്ലുകള്‍, ഉയര്‍ന്നിരിക്കുന്ന വേരുകള്‍.... കണ്ണുകളടഞ്ഞ നിമിഷം. നീറ്റിലേയ്ക്കുള്ള മലക്കം മറിച്ചില്‍, അര്‍ദ്ധബോധത്തിലൊരു കൈസ്പര്‍ശം... എല്ലാം താന്‍ തിരിച്ചറിഞ്ഞു. പിന്നെപ്പോഴോ ഒരു മയക്കം. കണ്ണു തുറക്കുമ്പോള്‍ ചുറ്റും വേടന്മാരെപ്പോലെ കുറെ ആളുകള്‍.... പിന്നെയും യാത്ര. അവരുടെ കൈകളില്‍, ചേര്‍ത്തുകെട്ടിയ മരക്കൊമ്പുകളില്‍ കിടന്ന് താളം പിടിച്ചൊരു യാത്ര. കണ്മുന്നില്‍ പച്ചിലകള്‍ക്കിടയിലൂടെ കണ്ട ആകാശം... കണ്ണിലേയ്ക്കു മന്ദം അടര്‍ന്നുവീഴുന്ന നീര്‍ത്തുള്ളികള്‍, മലയണ്ണാനെയും... കാട്ടുകുരങ്ങിനെയും കണ്ടൊരു യാത്ര. വര്‍ണ്ണപക്ഷികള്‍ തന്നെക്കണ്ട് കളിയാക്കി ചിരിച്ചതാണോ?? ആവാം. അല്ലെങ്കില്‍ താനെന്തൊരു വിഡ്ഢിയാണ്. അമ്മയും അച്ഛമ്മയും തന്നോട് പറഞ്ഞതല്ലേ.. സൂക്ഷിക്കണം എന്ന്. എന്നിട്ടും, സ്വന്തം കഴിവില്‍ മതിമറന്ന് മൂഡമായ ചിന്തകളോടെ താന്‍ ചെന്ന് നില്‍ക്കുകയായിരുന്നില്ലേ?? ആ യാത്രയ്ക്കൊടുവില്‍ താന്‍ കേട്ട നാദം ഒരു പൂഞ്ചോലയുടേതായിരുന്നില്ലേ? കാട്ടുചെടികളുടെ നീര് പകര്‍ന്ന മയക്കത്തില്‍ ആ പൂഞ്ചോലയും താണ്ടിയൊരു യാത്ര. സ്നേഹത്തോടെ അവര്‍ നല്‍കിയ ജീവിതം. ഒടുവില്‍, വനപാലകരുടെ കൈയില്‍ ഒരു ഒതുക്കം. അവന്‍റെ മനസ്സ് മരവിക്കാന്‍ തുടങ്ങി.. അതോടെ കണ്ണുകള്‍ മുറുകെയടച്ച്‌ അമര്‍ ഒന്നും മിണ്ടാതെ കിടന്നു.

ദിനങ്ങള്‍ രണ്ടു മൂന്ന് കൊഴിഞ്ഞുവീണു. മകന്‍ സന്തോഷത്തോടെ എവിടെയോ ജോലി ചെയ്യുന്നത് മനസ്സില്‍ കണ്ടു ദേവുവും സന്തോഷവതിയായിരുന്നു. പ്രായാധിക്യം മെല്ലെമെല്ലെ തളര്‍ത്തിക്കൊണ്ടിരുന്നുവെങ്കിലും വിജയമ്മ ദേവുവിന്റെ കൂടെ സുഖമായിത്തന്നെയിരുന്നു. ഇതിനിടയില്‍ ഫസിയയെ ടെലിഫോണ്‍ വഴി ബന്ധപ്പെടാന്‍ സലിം പലതവണ ശ്രമിച്ചു. അങ്ങേത്തലയ്ക്കല്‍ സെലീനയെന്ന് തിരിച്ചറിഞ്ഞ് അയാള്‍ ഒന്നും മിണ്ടാതെ നിന്നു. ഒടുവിലൊരുനാള്‍ ഫസിയയുടെ സ്വരം സലീമിന്‍റെ കാതില്‍ വീണു. സന്തോഷാതിരേകത്താല്‍ അയാള്‍ പറഞ്ഞു.

"മോളെ... ഫസിയ മോളെ.. നമ്മുടെ അമര്‍, നമ്മുടെ അമര്‍ സുഖായിരിക്കണ്. അവന്‍ ജോലി സംബന്ധമായ തിരക്കുകളില്‍ പെട്ടുപോയി. അവന്‍ വിളിച്ചിരുന്നു. ഏറെ ദൂരെയാണ് കുറച്ചുദിവസം കഴിയും തിരിച്ചെത്താന്‍ എന്ന് പറഞ്ഞു. മോളോടും ബഷീറിനോടും ഇതുപറയാന്‍ എന്നെ ചുമതലപ്പെടുത്തുകയായിരുന്നു അവന്‍..."

ഫസിയ സന്തോഷത്തോടെ ഫോണ്‍ വച്ചു. പാദങ്ങള്‍വരെ മൂടിക്കിടന്ന വെളുത്തുനേര്‍ത്ത വസ്ത്രം കൈകൊണ്ട് തെല്ലു പിടിച്ചുയര്‍ത്തി അവള്‍ പടിക്കെട്ടുകള്‍ ഓടിയോടിക്കയറി. പിന്നെ, ബാപ്പാടെ മുറിയിലേയ്ക്കോടിക്കയറിയ അവള്‍ അയാളുടെ മുന്നില്‍, കിടക്കയ്ക്കരുകിലായി നിന്നു കിതച്ചു. മകളുടെ സന്തോഷം കണ്ട ബഷീര്‍ അത്ഭുതത്തോടെ ചോദിച്ചു.

"എന്താ..മോളെ.. എന്താ എന്‍റെ മോള്‍ക്കിത്ര സന്തോഷം..?? നമ്മുടെ അമര്‍, അവന്‍ തിരിച്ചെത്തിയോ?

"അതെ ബാപ്പാ... സലിം ബാപ്പ വിളിച്ചിരുന്നു. അമറേട്ടന്‍, അമറേട്ടന്‍ സുഖായിരിക്കണൂന്ന്..." അവള്‍ പറഞ്ഞു.

പിന്നീടൊന്നും ചോദിക്കാന്‍ അയാള്‍ക്ക്‌ കഴിഞ്ഞില്ല. നിറഞ്ഞു തുളുമ്പിയ കണ്ണുനീര്‍ തുള്ളികള്‍ക്കിടയിലൂടെ മകളുടെ സന്തോഷം കണ്ട അയാളുടെ നെഞ്ചം ഒന്ന് തേങ്ങി. തന്‍റെ മകളുടെ കണ്ണുകളില്‍ കണ്ട പ്രകാശം... ആ പ്രകാശം അതെന്താണ്?? അമര്‍ അവളുടെ എല്ലാമെല്ലാമായി മാറുകയാണോ? ബഷീര്‍ കണ്ണുകളടച്ച്‌ പ്രാര്‍ഥിക്കാന്‍ തുടങ്ങി.

"സര്‍വ്വശക്തനായ അള്ളാഹുവേ.. അങ്ങിത് കാണുന്നില്ലേ..??? എന്‍റെ മകള്‍ എന്‍റെ മകള്‍ സ്നേഹിക്കാന്‍ തുടങ്ങിയിരിക്കുന്നു. അവള്‍ ജീവിതത്തെ സ്നേഹിക്കാന്‍ തുടങ്ങിയിരിക്കുന്നു....." ഇങ്ങനെ പ്രാര്‍ഥിക്കുമ്പോള്‍, ബഷീറിന്‍റെ മനസ്സിലപ്പോള്‍ തെളിഞ്ഞുവന്ന മഹത് വചനം വെള്ളത്താളില്‍ വീണലിഞ്ഞ മഷിത്തുള്ളികള്‍ പോലെ അയാളുടെ മനസ്സില്‍ നിരനിരയായി നിറയാന്‍ തുടങ്ങി. അതിലെ വാക്കുകള്‍ ഓരോന്നും ഓര്‍മ്മിച്ചെടുത്ത്, കണ്ണുകള്‍ പൂട്ടി ആ ചുണ്ടുകള്‍ക്കിടയില്‍പെടുത്തി അതിങ്ങനെ അയാള്‍ പറഞ്ഞു.

"ഒരൊറ്റ സത്തയില്‍ നിന്ന്‌ തന്നെ നിങ്ങളെ സൃഷ്ടിച്ചുണ്ടാക്കിയവനാണവന്‍. അതില്‍ നിന്ന്‌ തന്നെ അതിന്‍റെ ഇണയേയും അവനുണ്ടാക്കി. അവളോടൊത്ത്‌ അവന്‍ സമാധാനമടയുവാന്‍ വേണ്ടി. അങ്ങനെ അവന്‍ അവളെ പ്രാപിച്ചപ്പോള്‍ അവള്‍ ലഘുവായ ഒരു (ഗര്‍ഭ) ഭാരം വഹിച്ചു. എന്നിട്ട്‌ അവളതുമായി നടന്നു. തുടര്‍ന്ന്‌ അവള്‍ക്ക്‌ ഭാരം കൂടിയപ്പോള്‍ അവര്‍ ഇരുവരും അവരുടെ രക്ഷിതാവായ അല്ലാഹുവോട്‌ പ്രാര്‍ത്ഥിച്ചു. ഞങ്ങള്‍ക്കു നീ ഒരു നല്ല സന്താനത്തെ തരികയാണെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ നന്ദിയുള്ളവരുടെ കൂട്ടത്തിലായിരിക്കും...."

അയാളത് മനസ്സില്‍ ഉരുവിട്ട് തീരുമ്പോള്‍ ഒരു നിമിത്തംപോലെ മഗ്രിബ് നമസ്കാരത്തിനുള്ള ബാങ്ക് വിളി അവിടമാകെ മുഴങ്ങിക്കേട്ടു.

"അല്ലാഹു അക്ബര്‍, അല്ലാഹു അക്ബര്‍, അല്ലാഹു അക്ബര്‍, അല്ലാഹു അക്ബര്‍ അശ്ഹദുഅന്‍ലാഇലാഹ ഇല്ലല്ലാഹു അശ്ഹദുഅന്‍ലാ ഇലാഹഇല്ലല്ലാ അശ്ഹദു അന്നമുഹമ്മദന്‍ റസൂലുല്ലാ അശ്ഹദു അന്നമുഹമ്മദന്‍ റസൂലുല്ലാ ഹയ്യ അലസ്സ്വലാത് ഹയ്യ അലസ്സ്വലാത്ത് ഹയ്യ അലല്‍ ഫലാഹ് ഹയ്യ അലല്‍ ഫലാഹ്. അല്ലാഹു അക്ബര്‍, അല്ലാഹു അക്ബര്‍ ലാ ഇലാഹഇല്ലല്ലാഹ്..."

ഫസിയ ജനലരുകിലൂടെ അകലേയ്ക്ക് നോക്കി. പള്ളിയുടെ മിനാരത്തിന് മുകളിലൂടെ വട്ടമിട്ട് പറന്ന കഴുകന്‍ അടുത്തുകണ്ട മരച്ചില്ലയില്‍ താണിറങ്ങി. ഭാരം താകാനാകാതെ ആ ചില്ല താണുയര്‍ന്നു. നിയന്ത്രണം വിട്ടത് പറന്നുയരുമ്പോള്‍ അവളുടെ കണ്ണുകളും അതിനൊപ്പം സഞ്ചരിച്ചു. കാണുന്ന കാഴ്ചകള്‍ എല്ലാം അവള്‍ക്കിന്നു സുന്ദരമാണ്. എന്താണങ്ങിനെ..? എന്‍റെ നെഞ്ചിലിപ്പോള്‍ നിറയുന്നത് എന്താണ്..?? പ്രണയത്തിന്‍റെ ചൂടാണോ, അതിന്‍റെ മധുരമാണോ? എങ്കിലും, എന്നെങ്കിലും ഒരിക്കല്‍ തനിക്കായി അമര്‍ ആകാശക്കോട്ടയില്‍ നിന്നറങ്ങിവരുന്ന സുല്‍ത്താനാകുമോ..?? അവന്‍റെ മനസ്സ് താന്‍ ഇതുവരെ അറിഞ്ഞിട്ടേയില്ല. അറിയാനുള്ള സമയം ഉണ്ടായിരുന്നില്ലതാനും. പിന്നെ ഞാന്‍ എന്തിനിങ്ങനെ മനക്കോട്ടകെട്ടണം. കെട്ടിയുയര്‍ത്തിയ സ്വപ്നങ്ങള്‍ പിന്നീട് തകര്‍ന്നാല്‍, ജീവിതത്തിന്‍റെ അവസാന പിടിവള്ളിയും നഷ്ടമായ താന്‍ പിന്നെങ്ങോട്ട് യാത്രയാകും... തന്‍റെ ബാപ്പ.. തന്‍റെ ബാപ്പ ഈ നരകത്തില്‍ നിന്നും എങ്ങിനെ രക്ഷനേടും...?? ചുറ്റും കാമം തിളയ്ക്കുന്ന കണ്ണുകളുമായി നില്‍ക്കുന്ന ഇവരില്‍ നിന്നും എങ്ങിനെ ഞാന്‍ രക്ഷപ്പെടും.. ആരെന്നെ രക്ഷപ്പെടുത്തും... അവള്‍ നിറഞ്ഞ കണ്ണുകളോടെ, ആകാശത്തിലേയ്ക്ക് നോക്കി പറഞ്ഞു...

"അമറേട്ടാ.... എന്‍റെ അമറേട്ടാ.. നിങ്ങള്‍, നിങ്ങള്‍ എന്റെതാണ്.. എന്‍റെ കണ്ണുകളിലെ നീര്‍ത്തുള്ളികള്‍ വീണുറങ്ങേണ്ടത് ആ നെഞ്ചിലേയ്ക്കാണ്.. എന്‍റെ മാറുകളില്‍ ആദ്യം ചുംബിക്കുന്നത് ആ ചുണ്ടുകള്‍ ആകണം. ഫസിയ ജീവിക്കുന്നത് നിങ്ങള്‍ക്ക് വേണ്ടിയാകണം. ഞാന്‍ ഉണര്‍ന്ന് കാണുന്നത് നിങ്ങളുടെ രൂപമാകണം. നിങ്ങള്‍ക്കതിനു കഴിയും അമറേട്ടാ... എന്‍റെ കൈകള്‍പ്പിടിച്ച് ഇവിടുന്ന് ഓടിയകലാന്‍ നിങ്ങള്‍ക്ക് കഴിയും... അതെന്‍റെ മനസ്സിന്‍റെ ഉറപ്പാ... ആ ഉറപ്പിലാണ് ഇനിയുള്ള ഫസിയയുടെ ജീവിതം... അതിനു മാറ്റമില്ല...

"മോളെ... ഫസിയാ... പ്രാര്‍ത്ഥിച്ചോ നീയ്..?? ബാപ്പയുടെ വിളികേട്ട് അവള്‍ പറഞ്ഞു.

"ഒവ്വ് ബാപ്പാ ഞാന്‍ പ്രാര്‍ത്ഥിക്കാന്‍ പോകുന്നു.... " ഫസിയ ബാപ്പയോട് മറുപടി പറഞ്ഞുകൊണ്ട് കുളിമുറിയിലേയ്ക്ക് കയറി.
******
മണ്ണിനും മരങ്ങള്‍ക്കും മീതെ ചുവപ്പുനിറം പടര്‍ന്നു. താഴെ സ്വീകരണമുറിയില്‍ സെലീന അസ്വസ്ഥതയോടെ അങ്ങോട്ടുമിങ്ങോട്ടും നടക്കാന്‍ തുടങ്ങി. അരുകില്‍ നില്‍ക്കുന്ന സത്യരാജിനെനോക്കി അവള്‍ പറഞ്ഞു.

"കണ്ടൂ... കണ്ടൂ.. കണ്ടൂ... നീ എന്ത് കണ്ടു...???

"അവന്‍ വീണിടത്ത്, ഇത്രേം ദിവസമായി ഇവര്‍ അലഞ്ഞിട്ടും അവന്‍റെ ശരീരം കണ്ടിട്ടില്ല. ഇവരിനി തേടാന്‍ ഒരിടവും ബാക്കിയും ഇല്ല. അടുത്തു നിന്ന ശിങ്കിടികളെ ചൂണ്ടി സെലീന പറഞ്ഞു.

എന്നിട്ടും വീണ്ടും അവര്‍ തുടര്‍ന്നു. "ഞാനുറപ്പിച്ചു പറയുന്നു സത്യരാജ് അവന്‍ ജീവിച്ചിരിപ്പുണ്ട്. അതിനുള്ളില്‍ എവിടെയോ അവന്‍ ജീവിച്ചിരിപ്പുണ്ട്. അങ്ങിനെയെങ്കില്‍ അവന്‍ പുറംലോകം കണ്ടാല്‍, നാളെ ഇത് എല്ലാരും അറിയും. വെറുമൊരു ചെക്കനല്ല അവന്‍... തണ്ടും തടിയുമുള്ള ഒരു ആണാണ്. പോരങ്കില്‍ അവനിന്ന് കേരളത്തിലെ അറിയപ്പെടുന്ന ഒരു മാധ്യമപ്രവര്‍ത്തകനുമാണ്..."

അതുവരെ എല്ലാം കേട്ടിരുന്ന സത്യദാസ് അപ്പോള്‍ അവരുടെ മുന്നിലേയ്ക്ക് വന്നു. അയാള്‍ അസ്വസ്ഥതയോടെ നില്‍ക്കുന്ന സെലീനയോട് പറഞ്ഞു.

"നീയൊന്ന് മിണ്ടാതിരിക്കുന്നുണ്ടോ സെലീന. അങ്ങിനെ അവന്‍ ജീവിച്ചിരിക്കുന്നെങ്കില്‍ വരട്ടെ.. എന്തിനിങ്ങനെ ഭയക്കണം. നമ്മള്‍ ഇത്രയും പേരില്ലേ..? അതുമല്ല എന്നിട്ടും നിന്‍റെ ഭയം മാറുന്നില്ലെങ്കില്‍ പോകട്ടെ നമ്മുടെയാളുകള്‍. ഇനിയും അവരരിച്ചു പെറുക്കട്ടെ.. "

അപ്പോള്‍ സലീന സത്യരാജിനെയും സത്യദാസിനെയും നോക്കി പറഞ്ഞു.

"എനിക്ക് ഒരുകാര്യം എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല.. സത്യേട്ടാ..."

"എന്താണ് സെലീന...??? സത്യദാസ് ചോദിച്ചു.

"അറിയപ്പെടുന്ന ഒരു പത്രപ്രവര്‍ത്തകന്‍ ആയിട്ടും എന്തുകൊണ്ട് ഇത്രേം നാള്‍ അവനെ കാണാതായിട്ടും ആരും അന്വേഷിക്കുന്നില്ല. എന്തിന് പത്രത്തില്‍ പോലും അങ്ങിനെ ഒരു വാര്‍ത്ത വന്നില്ല..."

"ങേ... അത് ശരിയാണല്ലോ?... അപ്പോള്‍ നീ പറഞ്ഞത് പോലെ സംശയവും ബലപ്പെടുന്നു സെലീന.. അവന്‍, അവനെടിവിടെയോ ജീവിച്ചിരിപ്പുണ്ട്... ഉറപ്പ്.." സത്യദാസ് ഉത്‌ക്കണ്ഠയോടെ പറഞ്ഞു.

"അച്ഛാ... അതെങ്ങിനെ ശരിയാകും. അവന്‍ ജീവിച്ചിരിക്കുന്നുവെന്ന് നിങ്ങള്‍ പറയുന്നത് എങ്ങിനെ ശരിയാകും... ഞാനെന്‍റെ കണ്ണുകള്‍ കൊണ്ട് കണ്ടതാണ് എന്‍റെ വെട്ടേറ്റു അവന്‍ കണ്ണുകള്‍ പൂട്ടി മലക്കം മറിയുന്നത്, ഞാനെന്‍റെ കണ്ണുകള്‍ കൊണ്ട് കണ്ടതാണച്ഛാ..." സത്യരാജ് വിലപിക്കുന്നത് പോലെ പറഞ്ഞു. പ്രാര്‍ത്ഥന കഴിഞ്ഞു മുകളിലെ ഇടനാഴിയിലേയ്ക്ക് ചുവട് വച്ച ഫസിയ കേട്ടത് സത്യരാജിന്‍റെ ഈ വാക്കുകളാണ്. അവള്‍ ഞെട്ടിത്തെറിച്ചു പോയി. തളര്‍ന്നവള്‍ താഴെവീഴാതെ വാതിലിന്‍റെ മരപ്പടിയില്‍ പിടിച്ചുനിന്നു. പിന്നെ മെല്ലെ വാതിലേയ്ക്ക് ചേര്‍ന്ന് നിന്നവള്‍ ശബ്ദമില്ലാതെ കേഴാന്‍ തുടങ്ങി. കണ്ണുകള്‍ പൂട്ടി നിന്ന അവളുടെ കവിളുകള്‍ മിഴിനീര് വീണു കുതിരാന്‍ തുടങ്ങി. മനസ്സില്‍ ചിലതുറപ്പിച്ചു, ആരുടേയും കണ്ണില്‍പ്പെടാതെ ചുവരിലൂടെ ചേര്‍ന്നുചേര്‍ന്ന് അവള്‍ ബാപ്പയ്ക്കരുകിലേയ്ക്ക് ചെന്നു. അയാള്‍ക്കരുകില്‍ ഇരുന്നു സമാധാനത്തോടെ അവള്‍ കാര്യങ്ങള്‍ ബഷീറിനെ പറഞ്ഞു ധരിപ്പിച്ചു. എല്ലാം കേട്ട് കഴിഞ്ഞു ദൃഡമായ മനസ്സോടെ അയാള്‍ അവളോട്‌ പറഞ്ഞു.

"മോളെ... ഫസിയ. അങ്ങിനെ അവര്‍ ചെയ്തുവെന്ന് തന്നെ ഇരിക്കട്ടെ. എങ്കിലും അവന്‍ വിളിച്ചില്ലേ..?? അവനൊന്നും സംഭവിച്ചില്ല എന്നതിന് തെളിവല്ലേ അത്.. ?? മോളൊരു കാര്യം ചെയ്യണം. നീയറിഞ്ഞത് നിന്നില്‍ തന്നെയിരിക്കണം. അമര്‍ അങ്ങിനെ പറഞ്ഞുവെങ്കില്‍ അവന്‍ ചിലത് തീരുമാനിച്ചുറപ്പിച്ചിരിക്കും. നിന്‍റെ ഉമ്മയെ നിനക്കറിയാല്ലോ? ഒന്നിനും മടിക്കാത്ത പിശാചാണ് അവള്‍. പോരെങ്കില്‍ കൂട്ടിന് കൂടെ നാല് മൃഗങ്ങളും. അവര്‍ ഒന്ന് വിചാരിച്ചാല്‍ ഞാനും നീയും മോളെ ഒരു രാത്രികൊണ്ട്‌, ഒരു രാത്രികൊണ്ട്‌ നമ്മള്‍ ഈ ഭൂമി വിടും. അതുകൊണ്ട് നമ്മളിനി ചെയ്യേണ്ടത് ഒന്ന് മാത്രം. അമര്‍ ജീവിച്ചിരിക്കുന്നത് നമ്മള്‍ക്ക് അറികപോലും ഇല്ല. നമ്മള്‍ ഒന്നും അറിഞ്ഞിട്ടും ഇല്ല, കേട്ടിട്ടും ഇല്ല. ഇപ്പോള്‍ നമ്മുക്ക് വലുത് നമ്മളെ സൂക്ഷിക്കുക എന്നതാണ്. അമര്‍ ഒരുദിവസം വരും. ആരും നിനച്ചിരിക്കാത്ത ഒരു ദിവസം അവന്‍ വരും. ഞാനിപ്പോഴും കേള്‍ക്കുന്നു മോളെ. നിന്‍റെ അമ്മയുടെ പ്രാണവേദനയോടെയുള്ള വിളി. ഒരു കുഞ്ഞുപോലും അറിയാതെ അവള്‍ ഈ ലോകം മറയും. എന്‍റെ മോന് അതിനുള്ള കഴിവുണ്ട്...... പറഞ്ഞുകൊണ്ട് അയാളേതോ ചിന്തയിലാണ്ടു. പിന്നീട് ഒരു ദീര്‍ഘനിശ്വാസത്തോടെ പറഞ്ഞു.

"മോളെ കുറച്ചുകാലമേ ജീവിച്ചിരുന്നുള്ളൂവെങ്കിലും, മരണം വരെ ആണായി ജീവിച്ച എന്‍റെ രഘൂന്‍റെ മോനാ അവന്‍.. അവന്‍റെ കൂടെ അവന്‍റെ അച്ഛനുണ്ടാകും. രാവും പകലും കാത്തിരുന്നു, കാത്തിരുന്ന് അവന്‍ കൊണ്ടുവരും.. എന്‍റെ രഘു കൊണ്ടുവരും അവനെ... എന്‍റെ മോനെ.. എന്‍റെ അമറൂട്ടിയെ..."

ബഷീര്‍ ഇത് പറഞ്ഞുകൊണ്ട്, സന്തോഷത്താല്‍ മതിമറന്ന് പൊട്ടിപ്പൊട്ടിചിരിച്ചു... അയാളുടെ ചിരിയുടെ സ്വരം വാതിലിലൂടെ ഒരു തള്ളലോടെ പുറത്തേയ്ക്ക് ചാടി. പടിക്കെട്ടുകള്‍ ചാടിയത് താഴെചെന്ന് സെലീനയുടെ കര്‍ണ്ണങ്ങളില്‍ പതിച്ചു. അസ്ഥാനത്തുള്ള ബഷീറിന്‍റെ ചിരികേട്ട് അസ്വസ്ഥതയോടെ നിന്ന അവര്‍ അലസമായി മേല്‍പ്പോട്ടു നോക്കി. അപ്പോള്‍, ചിരിച്ചുകൊണ്ട് ഓരോ പടികളും ചാടിയിറങ്ങി വരുന്ന ഫസിയയെക്കണ്ട് സെലീനയുടെ കണ്ണുകള്‍ കുറുകി. ഫസിയയുടെ ഓരോ ചലനങ്ങള്‍ക്കൊപ്പവും സെലീനയുടെ കണ്ണുകള്‍ ചലിച്ചുകൊണ്ടിരുന്നു. അവള്‍ അവരുടെ അരുകിലൂടെ കടന്നുപോകുമ്പോള്‍, ഫസിയയുടെ സന്തോഷം കണ്ട സത്യരാജ് ആരോടോ ഉള്ള തന്‍റെ ദേഷ്യം അവള്‍ക്കു മേലെന്നപോലെ പെട്ടെന്ന് ഫസിയയുടെ കരതലം പിടിച്ചുവലിച്ചു. ഫസിയ ഒന്നുലഞ്ഞ് അവന്‍റെ മുന്നില്‍ നിന്നു. ഒരുനിമിഷം, അവളുടെ ദേഷ്യം വന്ന് ചുവന്ന കണ്ണുകള്‍ സ്വന്തം കരത്തിലും പിന്നെ സത്യരാജിന്‍റെ മുഖത്തേയ്ക്കും മാറിമാറിചലിച്ചു. അതുകണ്ട് സത്യരാജ് ഉറച്ച സ്വരത്തില്‍ അവളോട്‌ പറഞ്ഞു.

"ഇത്രേം ഒക്കെയായിട്ടും അവളുടെ അഹങ്കാരം കണ്ടില്ലേ..? ആരെക്കാണിക്കാനാടീ നിന്റെം നിന്‍റെ തന്തേടേം ഈ കൊലച്ചിരി..." പറഞ്ഞുകൊണ്ടവന്‍ അവളുടെ കൈ വലിച്ചുപിടിച്ചു. വേദനയോടെ ഫസിയ ഒന്ന് തിരിഞ്ഞുവെങ്കിലും. കണ്ണടച്ചുതുറക്കുന്ന വേഗത്തില്‍ സത്യരാജിന്‍റെ കവിളില്‍ അവളാഞ്ഞടിച്ചു. എന്നിട്ട്, ഒന്നമ്പരന്നു തന്നെത്തന്നെ തുറിച്ചുനോക്കി നില്‍ക്കുന്ന അവനെ നോക്കി, അരുകില്‍ നില്‍ക്കുന്ന സെലീനയെ ചൂണ്ടിക്കൊണ്ട് പറഞ്ഞു.

"പട്ടീ.... !!! ദേ നിന്‍റെ തടിമിടുക്ക് നീ ഇവരോട് കാണിച്ചാല്‍ മതി... എന്നെയിനി തൊട്ടാല്‍ നിന്‍റെ തല... നിന്‍റെ തലയീ മണ്ണിലുരുളും..."

"ങേ...!! ഫസിയയുടെ വാക്കുകള്‍ കേട്ടു കൂടിനിന്നവരെല്ലാം ഞെട്ടി. ഫസിയയെപ്പിടിക്കാനായി മുന്നോട്ടാഞ്ഞ സത്യരാജിനെ സെലീന കൈയെടുത്തു വിലക്കി..."

അവളുടെ കൈയില്‍ ഒട്ടിക്കിടന്ന കുപ്പിവളകള്‍ അപ്പോള്‍ ആര്‍ത്തുചിരിച്ചപോലെ കിലുങ്ങാന്‍ തുടങ്ങി. ആ കിലുകിലുക്കത്തോടെ അവിടെ നിന്നും നടന്നകന്നു. സെലീന മുറുകിയ മുഖത്തോടെ അടുത്തുകിടന്ന സോഫയിലേയ്ക്കിരുന്നു. അതോടെ ആറു കണ്ണുകള്‍ അവള്‍ക്കു ചുറ്റും ഇരിക്കാന്‍ തുടങ്ങി. അപ്പോഴും രണ്ടു കണ്ണുകള്‍ ഫസിയ പോയ വഴിയും നോക്കി കവിളില്‍ കൈചേര്‍ത്ത് അവിടെ നില്‍ക്കുന്നുണ്ടായിരുന്നു. സെലീന അവനോടു കര്‍ശനസ്വരത്തില്‍ പറഞ്ഞു.

"നീയിരിക്ക്....സത്യരാജ് നമ്മുക്ക് വഴിയുണ്ടാക്കാം.."

(തുടരും)
ശ്രീ വര്‍ക്കല
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ